Saturday, December 31, 2011

മുതിരപായസം 52 നോട്ട് ഔട്ട്!







മുതിരപായസം 52 നോട്ട് ഔട്ട്!

35 വയസുകാരനായ ഹരീഷ് കുമാര്‍ പറയുന്നു, കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ ‘നാണിവിലാസ’ത്തിലെ മുതിരപായസത്തിന്റെ ആരാധകനാണെന്ന്. അത്ഭുതത്തോടെ തിരുത്താനൊരുങ്ങുമ്പോള്‍ ബാങ്കുദ്യോഗസ്ഥനായ ഷിജുവും രാഷ്ട്രീയക്കാരനായ അഷ്‌ക്കറും ശരിവയ്ക്കുന്നു. പ്രായത്തില്‍ അവരേക്കാളും മൂത്ത നാണുവേട്ടന്‍ അതിനു കാരണവും കണ്ടെത്തുന്നു. ‘ചെലപ്പോ കഴിഞ്ഞ ജന്‍മത്തിലും ഓന്‍ ചാത്തൂട്ടിയേട്ടന്റെയും നാണ്യേടത്തിയുടേയും കൈപ്പുണ്യം അറിഞ്ഞിട്ട്ണ്ടായിരിക്കും. അങ്ങനെ നോക്കുമ്പോ ഓന്‍ നാപ്പതല്ല, അയിലും കൂടുതല് പ്രാവശ്യം മുതിരപായസം കുടിച്ച്ട്ട്മുണ്ടാവും..’
നാണിവിലാസം സ്‌പെഷ്യല്‍
പാനൂര്‍ മീത്തലെ ചമ്പാട്ട് ചാത്തൂട്ടിയേട്ടനും നാണിയേടത്തിയും കൂടി നാണിവിലാസം ഹോട്ടല്‍ തുടങ്ങിയത് 1959 ലാണ്. ആദ്യം സ്വന്തം വീട്ടില്‍ തുടങ്ങി, പിന്നെ ഓലപ്പുരയിലായി. പിന്നെ ഓടായി. ഇപ്പം കോണ്‍ക്രീറ്റുമായി. ‘അന്ന് കടയുത്ഘാടനത്തിന് ചോക്ക് കൊണ്ട് എഴുതിയതാ നാണിവിലാസം ന്ന്. പിന്നെ മാച്ചിട്ടില്ല. തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല.’ ചാത്തൂട്ടിയേട്ടന്‍ പറയുന്നു. അന്നുതൊട്ട് ഇന്നുവരെ നാണിവിലാസത്തിനൊപ്പം മുതിരപായസവുമുണ്ട്, മുടങ്ങാതെ കൂടെ. വയസ് 88 ആയിട്ടും ഇന്നും പെരുത്ത് നില്‍ക്കുന്ന മസിലിന്റെ ആരോഗ്യരഹസ്യവും മറ്റൊന്നല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. ഇടയ്ക്ക് കൂടെ കിണ്ണത്തപ്പവും കലത്തപ്പവുമൊക്കെ സ്ഥിരമായി കൂട്ടിനുണ്ടായിരുന്നെങ്കിലും ഇന്നും വൈകുന്നേരത്തെ സ്‌പെഷ്യല്‍ മുതിരപായസം തന്നെ. ദിവസം 100- 120 ഗ്ലാസിനടുത്തെങ്കിലും ചെലവാകും. മുതിര, വെല്ലം, പശുവിന്‍ നെയ്യ്, പാല്‍, ഏലക്കായ്, വറുത്ത തേങ്ങാകഷണങ്ങള്‍ തുടങ്ങിയവ ഒരു പ്രത്യേകകൂട്ടില്‍ ചേര്‍ത്താണ് മുതിരപായസം ഉണ്ടാക്കുന്നത്. അന്നും ഇന്നും ഇവയുടെ അളവ് കുറയാതെയും കൂടാതെയിമിരിക്കുന്നതിനാല്‍ പായസത്തിന് തുടക്കത്തിലുള്ള രുചി തന്നെയാണെന്ന് നാട്ടുകാരുടെ സാക്ഷ്യവുമുണ്ട്. എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും വൈകുന്നേരം നാലുമണി മുതല്‍ മുതിര പായസം ഇവിടെñറെഡിയായിരിക്കും. കട്ടായം.
ഒരണയില്‍ തുടങ്ങി..
‘തൊടങ്ങിയ കാലത്ത് ഒരു അണയായിരുന്നു. പിന്നെ നാലണയായി. ഒരുര്‍പ്യയായി. രണ്ടായി. അഞ്ചായി. ഇപ്പോ ഇതാ ഏഴുര്‍പ്യാ പായസത്തിന്. രക്തശുദ്ധിക്ക് പഷ്ടാ ഇത്.’ ചാത്തൂട്ട്യേട്ടന്റെ അവകാശപ്രഖ്യാപനം. കട തുടങ്ങുമ്പോള്‍ അന്നത്തെ ഉറ്റമിത്രങ്ങളും വൈദ്യന്‍മാരുമായിരുന്ന പുരപ്രത്ത് അച്ചുവൈദ്യര്‍, കുഞ്ഞിപ്പറമ്പത്ത് ഏറിയന്‍ കൃഷ്ണന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍ വൈദ്യര്‍, പാനൂര്‍ അമ്പുവൈദ്യര്‍ തുടങ്ങിയവരൊക്കെയായിരുന്നു മുതിരപായസസത്തിന്റെ ഔഷധഗുണത്തെപ്പറ്റി ബോധ്യപ്പെടുത്തിയത്. ശരീരപുഷ്ടിക്ക് അനാരോഗ്യമുള്ളവര്‍ക്കും മറ്റും അവര്‍ മുതിരപായസം നിര്‍ദേശിക്കുകയും ചെയ്യുമായിരുന്നു. ഇത് വീടുകളില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും വരെ പാര്‍സലായും കൊണ്ടുപോവുന്നവരുമുണ്ട്.
കടയിലെ സഹായത്തിന് ഇന്ന് മക്കളും മക്കളുടെ മക്കളുമായി വലിയ പട തന്നെയുണ്ട്. എട്ട് മക്കളാണ്. നളിനി, ശോഭ, വത്‌സന്‍, രേവതി, പവിത്രന്‍, രാജീവന്‍, പ്രദീപന്‍, സജീവന്‍ എന്നിവര്‍. ഞായറാഴ്ചയടക്കം കട തുറന്നു പ്രവര്‍ത്തിക്കും. രാവിലെ ആറു മണിക്കു തുറക്കുന്ന കട രാത്രി എട്ടു മണിവരെയുണ്ടാവും. ഇന്നും രാവിലെ ഇവിടെയെത്തിയില്ലെങ്കില്‍ ഇരുവര്‍ക്കും ഉറക്കം വരില്ലെന്ന് മക്കള്‍ ഒന്നടങ്കം പറയുന്നു.
ഒന്ന് തലസ്ഥാനത്തേക്കു വിളിച്ചാലോ പിള്ളേച്ചാ..?
ഇത് മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ ജഗതിയോടു ചോദിക്കുന്നതു പോലല്ല. കാര്യമുണ്ട്. സഖാക്കളായ ഐ വി ദാസ്, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാകളായ എം എം ഹസന്‍, ജി കാര്‍ത്തികേയന്‍, ഇ ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇതിലേ പോവുമ്പോള്‍ നാണിവിലാസത്തില്‍ കയറിയിട്ടേ പോവാറുള്ളൂ. കൂട്ടത്തില്‍ ചാത്തൂട്ടിയേട്ടന്റെñഅടുത്ത ദോസ്തുക്കള്‍ അന്തരിച്ച ഐ വി ദാസും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. ഇവര്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ ഇന്നും അലമാരയിലെവിടെയോ ഉണ്ടെന്ന് പേരമകന്‍ നിസ്മയ് ഓര്‍ക്കുന്നു. അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെങ്കിലും പായസത്തില്‍ രാഷ്ട്രീയമില്ലെന്ന് ചുരുക്കം. വൈകുന്നേരമാവുമ്പോള്‍ തലശേരി, ഇരിട്ടി, പാനൂര്‍ തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ നിന്നു പോലും ഇതിനെക്കുറിച്ച് കേട്ടറിഞ്ഞു വരുന്നവരുണ്ട്. മുമ്പ് കുറച്ച് വിദേശികള്‍ വന്നപ്പോള്‍ അദ്യം സ്പൂണ്‍ ഉപയോഗിച്ചെങ്കിലും പിന്നെ മുഴുവന്‍ ഊതിക്കുടിക്കുകയായിരുന്നു. അന്ന് അവര്‍ പായസത്തെക്കുറിച്ചും നാണിവിലാസത്തെക്കുറിച്ചും പറഞ്ഞ ഒറ്റവാക്കിലെ അഭിനന്ദനവാക്ക് വീണ്ടും കുറിക്കാം.
വണ്ടര്‍ഫുള്‍!



മുതിരപായസം തയ്യാറാക്കുന്ന വിധം
ഒരു കിലോ മുതിര പായസം വെക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഏതാണ്ട് 28 ഗ്ലാസ് പായസം കിട്ടും.
മുതിര ഒരു കിലോ
വെല്ലം ഒന്നര കിലോ
പശുവിന്‍ നെയ്യ് 100 ഗ്രാം
ഏലക്കായ് 10 ഗ്രാം
പാല്‍ ഒന്നരലിറ്റര്‍
ഒരു തേങ്ങയുടെ പകുതി
തയ്യാറാക്കുന്ന വിധം
മുതിര അടുപ്പത്ത് വേവിക്കുക. നാലുമണിക്കൂറെങ്കിലും അടുപ്പത്ത് വെച്ചാലേ മുതിര വേവുകയുള്ളൂ. വെന്തു കഴിഞ്ഞാല്‍ ഇതില്‍ വെല്ലവും പാലും ഉരുക്കി ഒഴിക്കുക. തുടര്‍ന്ന് പശുവിന്‍ വെയ്യില്‍ തേങ്ങാക്കഷണങ്ങള്‍ മുറിച്ചിട്ട് വറവൊഴിക്കുക. നന്നായി ഇളക്കിയതിനു ശേഷം പാത്രത്തില്‍ ചൂടാറാന്‍ എടുത്തു വയ്ക്കാം.

Wednesday, December 28, 2011

വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍





വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍
വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ മലയാള മനോരമ വീടിനു വേണ്ടി തിരഞ്ഞപ്പോള്‍.

Tuesday, December 27, 2011

ഒരു മഴവില്ലു പൂത്ത ദിനം

ഒരു മഴവില്ലു പൂത്ത ദിനം

മൈസൂരില് ഒരു നാളില് മഴവില്ലു പൂത്തപ്പോള്..

Sunday, December 25, 2011

പണമെറിഞ്ഞാല്‍ നദാലും ‘ജോണാ’വും!


പണമെറിഞ്ഞാല്‍ നദാലും ‘ജോണാ’വും!

സംഭവം നേരാണ്. ബോളിവുഡിലെ സൂപ്പര്‍ താരം ജോണ്‍ എബ്രഹാമും ടെന്നീസിലെ ചുള്ളന്‍ നമ്പര്‍ വണ്‍ റാഫേല്‍ നദാലും തമ്മില്‍ ഒരു സാമ്യവുമില്ലെങ്കിലും നദാലിന്റെ പുതിയ തീരുമാനത്തിന് ജോണ്‍ എബ്രഹാമുമായി നല്ല സാമ്യമുണ്ട്. ‘ദോസ്താന’യിലും മറ്റു പല സിനിമകളിലുമായി ജോണ്‍ ചെയ്ത അതേ കാര്യം നദാലും ചെയ്യാന്‍ പോവുന്നു. തുണിയുരിയല്‍! ജോണ്‍ ചെയ്തത് സിനിമയ്ക്കു വേണ്ടിയാണെങ്കില്‍ നദാല്‍ ചെയ്യാന്‍ പോവുന്നത് എംപോറിയോ അര്‍മാനിയുടെ പോസ്റ്ററിനു വേണ്ടിയാണെന്ന വ്യത്യാസം മാത്രം.
എംപോറിയോ അര്‍മാനിയുടെ 2011 മോഡലിനു വേണ്ടിയാണ് നദാല്‍ തുണിയുരിഞ്ഞ പോസില്‍ മോഡലാവുന്നത്. ഇതിനു മുമ്പ് അര്‍മാനിയുടെ മോഡലായവരെല്ലാം നദാലിനെപ്പോലെ അതിപ്രശസ്തതരുമാണ്. പോപ്പ് ഗായിക വിക്‌ടോറിയാ ബെക്കാം, അവരുടെ ഭര്‍ത്താവ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഫുട്‌ബോളിലെ മറ്റൊരു ചൂടന്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹോളിവുഡ് സുന്ദരി മേഗന്‍ ഫോക്‌സ് തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഇതിന്റെ മോഡലായിട്ടുണ്ട്. ഈ വരുന്ന സെപ്തംബറോടെ പുതിയ സ്‌റ്റൈലന്‍ നദാല്‍ ലുക്ക് വിപണിയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കടുത്ത ടെന്നീസ് പ്രേമികള്‍ നദാലിങ്ങനെ ‘വഴി തെറ്റിപ്പോവു’ന്നതു കൊണ്ടാണ് കണ്ട ഗ്രാന്‍ഡ്സ്ലാമുകളൊക്കെ ഇപ്പോള്‍ ജോകോവിച്ച് അടിച്ചോണ്ടു പോവുന്നതെന്ന പല്ലവിയും ഇറക്കിക്കഴിഞ്ഞു..

Saturday, December 24, 2011

വയനാട്ടിലെ മുളവീട്








വയനാട്ടിലെ മുളവീട്
വയനാട്ടിലെ മുളവീടില് മലയാള മനോരമയ്ക്കായി ചെലവഴിച്ച ഒരു ദിനം.

Friday, December 23, 2011

ഇവിടെ ആരാണ് പടംപിടുത്തക്കാരനായത്‌


ഈ നോട്ടം എവിടെയാവാം
ഇവിടെ ആരാണ് പടംപിടുത്തക്കാരനായത്‌

Thursday, December 22, 2011

ഒരു മലബാറിയന്‍ ഓണം




ഒരു മലബാറിയന്‍ ഓണം
ഓണക്കാലം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യു.കെ കുമാരന് കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കാണ്. വളര്‍ന്നുവലുതായെങ്കിലും, പേരെടുത്തെങ്കിലും ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മാന്ത്രികവിദ്യയിലെന്ന പോലെ ഒരു കുട്ടിയാവും. ഓര്‍മകളില്‍, പൂക്കളമൊരുക്കാന്‍ ഓടി നടന്ന പഴയ ലോവര്‍ പ്രൈമറി വിദ്യാര്‍ഥി. ആദ്യകാലകഥകള്‍ക്കും സാഹിത്യജീവിതത്തിനുമല്ലാം ഓണക്കാലം പ്രചോദനമായിട്ടുണ്ട്. ഓണത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരു ഓണക്കാല വിശേഷാല്‍പ്പതിപ്പിന് കഥയെഴുതുന്നതിന്റെ ലാഘവത്വമുണ്ട്.
‘എന്റെ ഓണം തനി മലബാറിയന്‍ ഓണമാണ്. പൂക്കളും പൂ പറിക്കാനുള്ള യാത്രയും ഒക്കെയായി പയ്യോളിയിലെ തച്ചകുന്നിലുള്ള തനി നാടന്‍ ഓണം.. ’ യു. കെ കുമാരന്‍ പറഞ്ഞുതുടങ്ങുന്നു.
നന്‍മ നിറഞ്ഞ നാട്ടിന്‍പുറമാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി. നാടിന് ചരിത്രമുണ്ട്, സംസ്‌ക്കാരവും. ഒരു തനിമലബാറിയന്‍ ജീവിതത്തിന്റെ തനിപ്പകര്‍പ്പ് ഇവിടെ കാണാം. ഈ നാട്ടിന്‍പുറത്തിന്റെ ജീവിതവുമായി ബന്ധിക്കപ്പെടാതെ യു കെയുടെ ഒരു ഓണവും കഴിഞ്ഞുപോയിട്ടില്ല. പൂ പറിക്കാനായി വയലുകളും പറമ്പുകളും എല്ലാം ഓടിക്കയറും. നാട്ടിന്‍പുറത്തെ മഞ്ഞ് പെയ്ത മണ്ണിലൂടെ ഓടുമ്പോള്‍ ഒരു തരം സുഖമുണ്ട്. കാലുകള്‍ മാത്രം എയര്‍ കണ്ടീഷനില്‍ വെച്ച അനുഭവം.
‘ചുറ്റും പച്ചയായിരിക്കും അന്ന്. അന്ന് മാത്രമല്ല, എല്ലാം ഓണക്കാലവും. ഓരോ ഓണവും ഓരോ പൂവിന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്തിരുന്നു.’
ബീഡി വലിച്ച ഓണപ്പൊട്ടന്‍
ഓണപ്പൊട്ടനായിരുന്നു കൗതുകത്തിന്റെ മറ്റൊരു വശം. ഓണമായാല്‍ പ്രത്യേക വേഷവിധാനങ്ങളുമായി ഓണപ്പൊട്ടന്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങും. അവരെ നോക്കിനില്‍ക്കുന്നതേ ഒരു രസമാണ്. അതിനിടയ്ക്ക് ഒരു തമാശയുമുണ്ടായി.
‘ഓണപ്പൊട്ടനെ സസൂക്ഷ്മം നിരീക്ഷിക്കലായിരുന്നു, അന്ന് ഞങ്ങള്‍ കുട്ടികളുടെ പ്രധാനതോഴില്‍. പ്രത്യേകിച്ചൊരു പണിയുമില്ലാത്തതിനാല്‍ ഇങ്ങനെയും ഒരു പണി എന്നു പറയാം. ഓണപ്പൊട്ടന്‍മാര്‍ സംസാരിക്കാനേ പാടില്ലെന്നാണ് നാട്ടുനടപ്പ്. ഇവറ്റകളുടെ കാലില്‍ ഉറുമ്പുകള്‍ കയറാനും പാടില്ല. ഉറുമ്പുകള്‍ കയറിയാല്‍ മാവേലി അസ്വസ്ഥനാവുമത്രേ. അതിനാല്‍ ഇതൊക്കെ ശ്രദ്ധിച്ച് ഞങ്ങളിങ്ങനെ കൗതുകത്തോടെ ഓണപ്പൊട്ടന്റെ പിന്നാലെ കൂടും. വന്‍ നിരീക്ഷണം തന്നെ. ഒരിക്കല്‍ ഇങ്ങനെയുള്ള നിരീക്ഷണത്തിനിടയ്ക്കാണ് ഞങ്ങളെ വെട്ടിച്ച് ഒരു മതിലിലിരുന്ന് ബീഡി വലിക്കുന്ന ഓണപ്പൊട്ടനെ കണ്ടത്. അത് ശരിക്കും ഞങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തൊരു കാഴ്ചയായിരുന്നു. ഓണപ്പൊട്ടന്‍ ബീഡി വലിക്കുകയോ?
ഞങ്ങളെല്ലാരും കൂടി അത് നാട്ടില്‍ പാട്ടാക്കുകയും ചെയ്തു.
ഓണപ്പൊട്ടന്‍ ബീഡി വലിക്കുന്നേയ്..’
ഓണം കഥകളില്‍
സമൃദ്ധിയിലും ഇടയ്‌ക്കെങ്കിലും പട്ടിണിയുടേതു കൂടിയായിരുന്നു ഓണം. ഉപരിപ്ലവതയുടെ ആഡംബരങ്ങള്‍ക്കിടയിലും കെട്ടുകഥകളുടെ കെട്ട കാഴ്ചകള്‍ എളുപ്പം തിരിച്ചറിയാമിന്ന്. ഇന്നത്തെ കാലത്തെ ഓണത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട് യു കെയ്ക്ക്. പൂ പറിക്കാന്‍ പോയ കുട്ടികളുടെ കഥയും അനുഭവങ്ങളുമൊക്കെ കഴിഞ്ഞു. ആദ്യകാലകഥകളില്‍ ഓണത്തിന്റെ ഉത്‌സവകാലം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള കഥകളിലൊന്നും അതില്ല. എങ്കിലും പുതുതായി എഴുതുന്ന ആത്മകഥാംശം ഏറെയുള്ള നോവലില്‍ ഓണവും ഓണക്കാലവുമൊക്കെ ഉണ്ട്.
ഈ ഓണത്തിന് ചില സാഹിത്യñസമ്മേളനങ്ങളില്‍ പങ്കെടുക്കാനുണ്ട്. എന്നാലും ഉച്ചയാവുമ്പോഴേക്കും എല്ലാ പരിപാടികളുമവസാനിപ്പിച്ച് സദ്യയുണ്ണാന്‍ വീട്ടില്‍ തന്നെ എത്തും. അവിടെ കുടുംബത്തിനൊപ്പം ഓണസദ്യയുണ്ണുന്നത് ഒരു പ്രത്യേകരസമാണ്.
മന്ത്രിവീട്ടിലെ പൂക്കളം
പതിവുപോലെ പാനൂരിലെ പുത്തൂരുള്ള മന്ത്രിയുടെ വീട്ടില്‍ തിരക്കു തുടങ്ങിക്കഴിഞ്ഞു.

ഓണമോ മറ്റു ദിവസമോ എന്നില്ല, എന്നുമുണ്ടാവും വീട്ടുമുറ്റത്തൊരു ഘോഷയാത്രയുടെ പട. മുമ്പ് അച്ഛന്‍ പി ആര്‍ കുറുപ്പ് ഉണ്ടായിരുന്നപ്പോഴും ഇതേ തിരക്ക് വീട്ടുകാര്‍ക്ക് അനുഭവവുമാണ്. അവര്‍ അത് ശീലിച്ചു കഴിഞ്ഞുവെന്ന് വേണമെങ്കില്‍ പറയാം. ‘ഓണക്കാലമോര്‍ക്കുമ്പോള്‍ മധുരമാര്‍ന്ന നിരവധി ഓര്‍മകള്‍ മനസിലേക്ക് കടന്നുവരുന്നുണ്ട്. അതൊക്കെ എഴുതുകയാണെങ്കില്‍ ഇന്നൊന്നും തീരില്ല. ’ തിരക്കിനിടയില്‍, ഓരോരുത്തരുടെ ആവലാതികള്‍ കേള്‍ക്കുന്നതിനിടയില്‍ കെ പി മോഹനന്‍ പറയുന്നു. മന്ത്രിയായതിനു ശേഷമുള്ള ആദ്യ ഓണമാണ്. എല്ലാ ഓണക്കാലവുമെന്ന പോലെ കെ പി മോഹനന് ഈ ഓണവും മധുരമാണ്. കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും വയല്‍വരമ്പുകളും തുമ്പപ്പൂക്കളും, അരിപ്പൂവും വട്ടപ്ലാവിലപ്പൂവും ചോറ്റും പൂവും അശോകപ്പൂവും പ്രബോധിതയുമൊക്കെ നിറഞ്ഞ പറമ്പുകളും തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളും പകല്‍ വെട്ടം പോലെ ഓണനിലാവുമല്ലാം ഇന്നും മായാതെ മനസില്‍ നില്ക്കുന്നു. ഇതിനൊപ്പം കളരിയുടെ ഓര്‍മകളുമുണ്ട്.
പാനൂരിലെ പുത്തൂരിലാണ് മന്ത്രിയുടെ തറവാട്. പ്രഗത്ഭനായ അച്ഛന്റെ പ്രഗത്ഭനായ മകന്‍. പി ആര്‍ കുറുപ്പിന്റെ ഓര്‍മകള്‍ ഇന്നും ഇവിടെയെല്ലാമുണ്ട്. ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്കൊപ്പം ബാല്യകാലവും കൂട്ടുകാരുമൊക്കെ വരുന്നു. ‘ഏതൊരു മലയാളിയും ഓണത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ സൂക്ഷിക്കുന്നത് പ്രകൃതിയോടുള്ള അഭേദ്യബന്ധവും സമൃദ്ധിയും നല്ല നാളെകളുമൊക്കെയാണ്.’ മന്ത്രി പറയുന്നു. ‘നമ്മുടെ ഇങ്ങ് വടക്കന്‍ മലബാറും അങ്ങ് തിരുവനന്തപുരം പോലത്തെ തെക്കന്‍ ഭാഗത്തും ഓണമാഘോഷിക്കുന്ന കാര്യത്തില് ചില വ്യത്യാസങ്ങളൊക്കെ കാണാം. അങ്ങ് തെക്കോട്ട് പുലികളിയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും വള്ളം കളിയുമൊക്കെയാണ് പതിവെങ്കില്‍ ഇവിടെ അത് കുറച്ചുകൂടി ഒതുങ്ങിയതു പോലെയാണ്. അത്രയധികമൊന്നും ആഘോഷങ്ങളില്ല. എന്നാലും ഇവിടെ മലബാറില്‍ അത് ഒരു വസന്തകാലത്തിന്റെ ഓര്‍മകളാണ്്. ഇവിടെ വള്ളംകളിയും വഞ്ചിപ്പാട്ടുമൊന്നുമില്ലെങ്കിലും സന്തോഷത്തിനും കുടുംബങ്ങളുടെ ഒത്തുകൂടലിനും ഒരു കുറവുമില്ല. ഈ ഒത്തുകൂടലുകള്‍ തന്നെയാണ് ശരിക്കും മലബാര്‍ ഓണത്തിന്റെ പ്രധാനപ്രത്യേകത എന്നാണ് എനിക്കു തോന്നുന്നത്..’
പൂക്കളമൊരുക്കി..
‘കൃഷിമന്ത്രിയായതു കൊണ്ടു വെറുതെ പറയുകയല്ല, കൃഷിയും വിളവെടുപ്പുമൊക്കെയാണ് എന്റെ ഓണാനുഭവങ്ങളും ഓണത്തെക്കുറിച്ചുള്ള ഓര്‍മകളും.’ മന്ത്രിയുടെ ആദ്യമേയുള്ള ഓര്‍മ്മിപ്പിക്കല്‍. ശരിക്കും മന്ത്രിയ്ക്കും കുടുംബത്തിനും വിളവെടുപ്പിന്റെ ഉത്‌സവമാണ് എന്നും ഓണം. അന്നൊക്കെ ഓണക്കാലത്ത് പാടത്തെ കറ്റകള്‍ കൊയ്ത് അമ്മ കുഞ്ഞുമോഹനന്റെ തലയില്‍ വച്ച് കൊടുക്കും. അതും ചുമന്നുകൊണ്ട് വീട്ടിലെ പത്തായപ്പുരയിലെത്തിക്കുന്നതാണ് ഡ്യൂട്ടി. ഈ കറ്റകള്‍ ഐശ്വര്യത്തിന്റെ പ്രതീകമെന്ന നിലയില്‍ വീട്ടില്‍ അടുത്ത വര്‍ഷം വരെ സൂക്ഷിക്കുകയും ചെയും.
‘പൂക്കളമൊരുക്കലാണ് പിന്നത്തെ പ്രധാന പണി. ഉത്രാടം നാള്‍ തൊട്ട് വീട്ടുകാരെല്ലാം ചേര്‍ന്ന് പൂക്കളമൊരുക്കിത്തുടങ്ങും. അന്ന് ഇന്നത്തെപ്പോലെ കടയില്‍ പോയി വാങ്ങുകയൊന്നുമല്ല, ഞങ്ങള് എല്ലാം ചേര്‍ന്ന് പറമ്പായ പറമ്പുകളൊക്കെ കയറിയിറങ്ങി നാടന്‍ പൂക്കളായ തുമ്പപ്പൂ, തെച്ചിപ്പൂ, അശോകപ്പൂ, കാക്കപ്പൂ എന്നിവ ശേഖരിക്കും. പിന്നെയാണ് പൂക്കളമൊരുക്കുക. മുറ്റത്ത് ചാണകം മെഴുകി ഉണക്കിയ തറയില്‍ ഒറ്റത്തട്ടിലോ വളരെ വലുതായോ ചന്ദ്രക്കലയുടെ രൂപത്തിലോ അഷ്ടകോണായോ ആയിരിക്കും ഈ പൂക്കളത്തിന്റെ ഡിസൈന്‍.’ മന്ത്രി ഓര്‍മ്മകളിലൂടെ ഒരു പൂക്കളമൊരുക്കുന്നതിന്റെ തിരക്കിലാണ്. പൂക്കളില്‍ അന്നുമിന്നും നിര്‍ബന്ധമായ ഒന്നുണ്ട്. ശീവോതി. അത്തം മുതല്‍ ശീവോതി പൂക്കളത്തിലുണ്ടെങ്കില്‍ പൂക്കളം പൂര്‍ണമാവൂ എന്നാണ് വിശ്വാസം. പൂക്കളത്തിലെ ദേവതയാണ് ശീവോതി.
ഓണസദ്യ കഴിച്ച്..
‘സദ്യയുടെ കാര്യം പിന്നെ പറയേണ്ടല്ലോ? അതൊരു ഒന്നൊന്നൊരയായിരിക്കും. പൂക്കളമിട്ടതിനു ശേഷായിരിക്കും സദ്യയൊരുക്കം. അപ്പോഴേക്കും കുടുംബത്തിലെ എല്ലാരും ഒത്തുകൂടിയിട്ടുണ്ടാവും.’
ആ കുടുംബസംഗമത്തില് ചെറിയവരെന്നോ വലിയവരെന്നോ തരംതിരിവൊന്നുമുണ്ടാവാറില്ല. എല്ലാരും ഹാപ്പിയായിരിക്കും. പ്രായഭേദമന്യേ ചിരിയും കളിയുമായി ഒത്തുകൂടും. പതിമൂന്നു തരം വിഭാവങ്ങളുണ്ടാവും. സ്വന്തം കൃഷിയിടങ്ങളിലും പറമ്പിലും ഒരുക്കിയ ചേന, ഏത്തക്കായ, കുമ്പളം, ഓണം വരുനതിനു മുമ്പേ സൂക്ഷിച്ചുവെച്ച വെള്ളരി എല്ലാമുണ്ടാവും വിഭവങ്ങളായി. ഇതിനൊപ്പം കുത്തരിച്ചോറും. ചെറുപയറും ശര്‍ക്കരയും തേങ്ങാപ്പാലുമൊക്കെ ചേര്‍ത്തുള്ള പായസവുമുണ്ടാവും. എന്നിട്ടെല്ലാരും താഴെ നിലത്ത് പായ വിരിച്ചിരുന്ന് ഇലയിട്ട് സദ്യയുണ്ണുന്നത് ഇന്നും ഓര്‍മ്മകളിലുണ്ട്. ഒത്തു ചേര്‍ന്നുള്ള ഈ സദ്യയുണ്ണിന്റെ രസം ഒന്ന് വേറെത്തന്നെയാണ്. ഈ സദ്യയും കഴിഞ്ഞാണ് ബന്ധുവീടുകളിലെ സന്ദര്‍ശനം.
‘തിരുവോണദിവസമാണ് ഓണക്കോടി വിതരണം. ഈ ഓണക്കോടിയുമുടുത്ത് തിരുവോണ നാളില്‍ ഇറങ്ങുന്നതാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. രാവിലെ പൂക്കളം വൃത്തിയാക്കി പത്തു ചുറ്റുള്ള വലിയ പൂക്കളമിട്ടതിനു ശേഷമാവും ഇത്.’ മന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും ഒരു ഓണക്കോടിയുടുത്തതിന്റെ ഊഷ്മളത. തിരുവോണം കഴിയുമ്പോഴേക്കും ഒരു ഓണം കഴിഞ്ഞുപോയതിന്റെ ദുഖവും പിടികൂടും. ഈശ്വരാ എത്ര പെട്ടെന്നാണ് 10 ദിവസം കഴിഞ്ഞുപോയത് എന്ന വിഷമമാവും. പിന്നെ അടുത്ത ഓണം വരവേല്‍ക്കലാവും പിന്നെ.
ഇന്നത്തെ ഓണം
ഇന്നത്തെ ഓണത്തിന് വന്ന മാറ്റത്തെപ്പറ്റിയുമുണ്ട് മന്ത്രിയ്ക്ക് വ്യക്തമായ അഭിപ്രായങ്ങള്‍. ഇന്ന് മംഗലാപുരത്തു നിന്നും വരുന്ന ജെമന്തിപ്പൂക്കള്‍ കാത്തുനില്‍ക്കണം പൂക്കളമൊരുക്കാന്‍. കൂടെ അന്യസംസ്ഥാനത്തുനിന്നുള്ള പച്ചക്കറികളും ഇറച്ചിയും. ‘നമ്മുടെ മടിയാണിതിന് കാരണം. നമുക്കിപ്പോള്‍ ലഭ്യമായ ഭൂമി വച്ചു തന്നെ ഓണത്തിനാവശ്യമായ പുത്തരിയും പച്ചക്കറികളും പൂക്കളുമൊക്കെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ദീര്‍ഘകാലത്തെ പ്രയത്‌നമൊന്നും വേണ്ട. നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ നമുക്ക് തന്നെ സ്വയം പര്യാപ്തമായ ഗ്രാമങ്ങളുണ്ടാക്കാം. സമ്പന്നമായ ഒരോണവുമുണ്ണാം.’ മന്ത്രിക്ക് നൂറു ശതമാനവും ഉറപ്പുണ്ട്.
നാടകമേ ഓണം
‘ശരിക്കും പറഞ്ഞാല്, കുട്ടിക്കാലത്തെ ഓണം മാത്രമേ എന്റെ ഓര്‍മ്മയിലുള്ളൂ. 14 വയസിനു ശേഷം നാടകക്യാംപിലും മറ്റുമായിരുന്നല്ലോ. അതോണ്ട് ഓണം എന്നു പറയുമ്പോ എന്റെ ഓര്‍മകള്‍ക്ക് നല്ല പഴക്കമാണുള്ളത്.’
അഭിനേത്രിയായ നിലമ്പൂര്‍ ആയിശയുടെ ഓണവിശേഷങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു. എന്നും ഓണത്തിന് ഏതാണ്ട് എല്ലാ പൗരസമിതിയുടേയും നാടകങ്ങള്‍ പതിവാണ്. കേരളത്തില്‍ മാത്രമല്ല, പ്രവാസി ലോകത്തുമുണ്ട് ഈ നാടകഭ്രമം. അതിനാല്‍ ഓണാഘോഷത്തിനു വേണ്ടി സ്വന്തം ഓണം ത്യജിച്ച അനുഭവങ്ങളാണ് ഏറെയും. 14 വയസില്‍ ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക് എന്ന എന്ന ആദ്യനാടകത്തിനു ശേഷം ആയിഷയുടെ ഓര്‍മ്മകളില്‍ നാടകഡയലോഗുകളാണ് ഓണഓര്‍മകളില്‍.
‘എങ്കിലും 14 വയസിനു മുമ്പ് ഞാന്‍ ഓണത്തിനു പങ്കെടുക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്തിരുന്നു. വീടിനടുത്തുള്ള പി കെ നാരായണന്‍ സാറിന്റെ വീട്ടില് ഓണത്തിന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ക്ഷണമുണ്ടാവും. അന്നത്തെ സദ്യയ്ക്ക് ഹിന്ദുവെന്നോ മുസ്ലീമെനോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരും പങ്കെടുക്കും.’
ഊഞ്ഞാലാടിയ ഓര്‍മ്മകള്‍
‘അന്ന് സദ്യ കഴിഞ്ഞാലുള്ള ഊഞ്ഞാലാട്ടമാണ് മറ്റൊരു ഹരം. നാരായണേട്ടന്റെ പറമ്പിലെ ഊഞ്ഞാല് ഞങ്ങളെല്ലാരും ഒന്ന് പുതുക്കിപ്പണിയും. പിന്നെ ഊഴം വെച്ചുള്ള ആട്ടമാണ്. ഒരാള് കഴിഞ്ഞാല് മറ്റൊരാള്‍ എന്നിങ്ങനെ. അതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. പിന്നെ നാടകവുമൊക്കെയായപ്പോള്‍ ഓണവുമില്ലാതായി. നാടകക്യാംപില്‍ നിന്നും നാടകക്യാംപിലേക്കുള്ള യാത്ര തന്നെ യാത്ര. ഒപ്പം ഇഷ്ടം പോലെ നാടകഡയലോഗുകളും.’ ആയിഷ ഓര്‍മിക്കുന്നു. ഇന്നത്തെ ഓണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒക്കെ മാറിയ കാലത്തെപ്പറ്റി ഇങ്ങനെ അഭിപ്രായം. ‘ഇപ്പം ഓണത്തിന് പണ്ട് നമ്മള് ആടിയതു പോലെ ഊഞ്ഞാലിലാടുന്ന എത്ര പേരു കാണും? അതിനൊക്കെ അവര്‍ക്ക് എവിടെ സമയം? ഒക്കെ നമ്മളിങ്ങനെ ടീവീല് കണ്ടോണ്ടിരിക്കുകയല്ലേ ലൈവായി?’
‘എന്നാലും മലയാളിയുടെ സാഹോദര്യത്തെ തിരികെ കൊണ്ടുവരാന്‍ ഓണത്തിനേ കഴിയൂ എന്നത് സത്യം.’ ആയിഷ പറഞ്ഞുനിര്‍ത്തുന്നു.

Wednesday, December 21, 2011

സ്‌നേഹമതിലും കടന്ന്്









സ്‌നേഹമതിലും കടന്ന്്

ചിലര്‍ ഇതൊരു വട്ടിന്റെ ആരംഭമായി കരുതി. മറ്റു ചിലര്‍ ‘ആശയമൊക്കെ കൊള്ളാം. പക്ഷേ, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’എന്ന പഴയ സിനിമാഡയലോഗില്‍ തന്നെ കേറി പിടിച്ചു. വേറെ ചിലര്‍ക്കു പ്രശ്‌നം സുരക്ഷിതത്വമായിരുന്നു.
12 വര്‍ഷങ്ങള്‍ക്കു മുമ്പ്, ആരണ്യഗിരി ഒരുങ്ങുന്നതിനും മുമ്പ് ഏതാണ്ട് എഴുപതോളം സുഹൃത്തുക്കളെയെങ്കിലും മാത്യുവും ടീമും കണ്ടു. മാത്യു പറയുന്നു, ‘ഇവിടെ കേരളസ്‌റ്റൈലില്‍, ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു കൂട്ടുകുടുംബമായി സ്‌നേഹത്തോടെ ജീവിക്കുക എന്നതായിരുന്നു സ്വപ്നം. എല്ലാവരും വര്‍ഷങ്ങളായി ബിസിനസും ജോലിയുമൊക്കെയായി ബാഗ്ലൂരിലുള്ളവരാ. ആദ്യകാലത്തേ പരസ്പരം അറിയുന്നവരും. കാണുകയും സംസാരിക്കുകയും ചെയ്ത പലര്‍ക്കും ഈ ആശയം നടക്കുമോ എന്ന സംശയമായിരുന്നു. അവസാനം ഞാനും ഡേവിഡും സജിയും ചേര്‍ന്ന് വരുന്നിടത്തു വച്ചു കാണാമെന്ന മട്ടില്‍ സ്ഥലമന്വേഷിക്കലായി. മൊത്തം 60 ഓളം സ്ഥലങ്ങളെങ്കിലും പോയി കണ്ടു. ഒടുവില്‍ ഈ ബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിന് തൊട്ടടുത്തുള്ള ആരണ്യഗിരിയിലുമെത്തി. മൊത്തം നാലര ഏക്കറുണ്ടായിരുന്ന സ്ഥലം വാങ്ങി. പിന്നെ ദാ, ഇതു പോലെ വീടുകള്‍ വയ്ക്കുകയായിരുന്നു. ഒരര്‍ഥത്തില്‍ നടക്കാത്ത സ്വപ്നം യാഥാര്‍ഥ്യമാക്കുകയായിരുന്നുവെന്നും പറയാം.’
മാത്യുവിന്റെ കഥാകഥനം തുടരുന്നതിനിടയില്‍ ആരണ്യഗിരിയിലെ കുടുംബങ്ങളെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്കു തയ്യാറാവുന്നതിന്റെ തിരക്കിലാണ്. ഈ ആധുനികകൂട്ടുകുടുംബത്തിലെ ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ച് പറയാന്‍ ഓരോരുത്തര്‍ക്കുമുണ്ട് അനുഭവങ്ങളേറെ.
ഇവിടെ നോ രഹസ്യം
ഒരു മിനി കേരളമാണ് ആരണ്യഗിരിയെന്ന് വേണമെങ്കില്‍ പറയാം. കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് താമസക്കാര്‍. ബിസിനസുകാരനായ മാത്യുവും ഭാര്യ ഷൈജയും കുട്ടനാട്ടുകാരാണ്. ടാക്‌സ് ഫൈനാന്‍സ് കണ്‍സള്‍ട്ടന്റ് ആയ ഡേവിഡ് പുത്തനങ്ങാടി ആലുവക്കാരന്‍. ഭാര്യ ആനി. കാലടിക്കാരനാണ് ഇലക്‌ട്രോണിക് എന്‍ജിനീയര്‍ സജി പുതുശേരിയും ഭാര്യ ബിന്ദുവും. സോഫ്ട്‌വെയര്‍ എന്‍ജിനീയറും കോതമംഗലംകാരനുമായ അരുണും ഭാര്യ ലൈസയും കൂട്ടത്തില്‍ സീനിയറും സാഹിത്യകാരനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ തൃശൂരുള്ള ജോസഫ് വന്നേരിയും കുടുംബവും. എല്ലാ വീടിനും പേരായി ഉള്ളത് കേരളത്തിലേതു പോലെ അവരവരടെ തറവാട്ടു പേരുകള്‍. ഈ അഞ്ചു പേരെ കൂടാതെ ഇനിയുമൊരു നാലു കുടുംബങ്ങള്‍ കൂടി സമീപഭാവിയില്‍ താമസം തുടങ്ങും. മുന്നറിയിപ്പ്- ഇവിടത്തെ എല്ലാവരും ഒരേ പോലെ ചിന്തിക്കുന്നവരും ഒരേ മനസ്ഥിതിയുള്ളവരുമായതിനാല്‍, ഇവിടെ നോ രഹസ്യം.
‘അന്ന് ഈ ഭാഗത്ത് ഇപ്പോഴുള്ളതു പോലെ അധികം കടകളൊന്നുമില്ല. അടുത്തായി സ്‌കൂളുമില്ല. പിന്നെ ഓരോന്നായി വരികയായിരുന്നു. ഞങ്ങളെ കണ്ടിട്ടെന്ന് വേണമെങ്കിലും പറയാം. ഈ പറമ്പില്‍ നിന്നു തന്നെ 13 കുട്ടികള്‍ സ്‌കൂളില്‍ പോയി വരുന്നുണ്ട്. ഇനിയും മെംമ്പേര്‍സുണ്ടാകാനുള്ള സാധ്യതയുമുണ്ട്..’. കൂട്ടത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അരുണ്‍ ഓരോ കുട്ടികളുടേയും പേരും ക്ലാസും ജനനതീയ്യതിയുമടക്കം കാണാപാഠം പറയാന്‍ തുടങ്ങി.
കുഞ്ഞനെങ്കിലും ബിമല്‍കുമാറെന്നു വിളിക്കും!
ആരണ്യഗിരിയ്ക്ക് അങ്ങനെയും ഒരു അനുഭവമുണ്ട്. മുമ്പ് വീടൊക്കെ വരുന്നതിനു മുമ്പ് പറമ്പു കാണാന്‍ വന്നവരെല്ലാം ഇതിനെ കാടെന്നു വിളിച്ചു. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. നിരന്നു നില്‍ക്കുന്ന മാവുകളും ചുറ്റിപ്പറ്റിയുള്ള ചെറിയ ചെറിയ കുന്നുകളുമായിരുന്നു ഇവിടെ. പോരാത്തതിന് ഇടയ്ക്ക് നാഷണല്‍ പാര്‍ക്കില്‍ നിന്നും വഴിതെറ്റി കാട്ടാനക്കൂട്ടവും പറമ്പിലൊരു സര്‍ക്കീട്ടിനിറങ്ങും. എന്നാലും മാത്യുവും കൂട്ടുകാരും ഇതിന് ആരണ്യഗിരി എന്ന സ്‌റ്റൈലന്‍ പേരിട്ടു. സജിയുടെ ഭാഷയില്‍, കുഞ്ഞനെന്നു വിളിക്കുമെങ്കിലും ബിമല്‍കുമാര്‍ എന്നാണു പേരെന്ന പോലെ.
ആരണ്യഗിരിയിലെ ആദ്യവീടുകള്‍ മാത്യുവിന്റെ മാമ്പറ വീടും ഡേവിഡിന്റെ പുത്തനങ്ങാടിയും. പത്തു മാസമേയെടുത്തുള്ളൂ, വീടു പണി പൂര്‍ത്തിയാവാന്‍. ഡിസൈനിങ്ങും മറ്റും പ്രകൃതിക്ക് ദോഷമാവാതെ ചെയ്തു. മരങ്ങള്‍ അധികവും മുറിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതയായിരുന്നു. സംശയമുണ്ടെങ്കില്‍ സജിയുടെ വീട്ടിലൊന്നു നോക്കൂ, വീടിരിക്കുന്ന പറമ്പിന്റെ ഒത്ത നടുക്കായി ഒരു മാവുണ്ടായിരുന്നതിനാല്‍ അതു കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് കക്ഷി വീടു പണിതത്. പാലു

കാച്ചലിന് ഏതാണ്ട് അയ്യായിരത്തോളം പേരെങ്കിലും പങ്കെടുത്തു. ‘അന്ന് ഇവിടെ വന്നവരെല്ലാം ആരണ്യഗിരിയുടെ ആരാധകരായി മാറുകയായിരുന്നു. ഓരോരുത്തരും ചോദിച്ചു, ഇവിടെ ഇത്തിരി സ്ഥലം. അതില്‍ മലയാളികള്‍ മാത്രമല്ല, പാഴ്‌സികളും സിന്ധികളും വരെ പെടും.. എല്ലാവര്‍ക്കും ഈ വീടും പരിസരവും നല്ലോണമങ്ങ് ബോധിച്ചു..’ മാത്യുവും ഡേവിഡും 12 വര്‍ഷം മുമ്പു നടന്ന പാലു കാച്ചല്‍ ചടങ്ങ് ഇന്നലെയെന്ന പോലെ ഓര്‍ത്തു.
ബാംഗ്ലൂരിലൊരു സ്‌റ്റൈലിഷ് ‘നാടന്‍’ വീട്
കൂട്ടത്തിലെ ആരണ്യഗിരിയുടെ ‘ഐഡിയക്കാര’ന്‍ മാത്യുവിന്റെ മാമ്പറ വീട്ടിലാണ് നമ്മളിപ്പോള്‍. വീട്ടുകാര്‍ തന്നെയാണ് ഡിസൈന്‍. പന്ത്രണ്ട് വര്‍ഷം മുമ്പുള്ള വീടാണെങ്കിലും ഏതു മോഡേണ്‍ വീടിനോടും കിടപിടിക്കുന്ന ലുക്കുമുണ്ട്. മൊത്തം 3000 സ്‌ക്വയര്‍ ഫീറ്റ്. ലിവിങ്ങില്‍ നിന്നും അകത്ത് കയറുമ്പോള്‍ തന്നെ കാണാന്‍ പറ്റുന്ന വിധം നടുമുറ്റവും ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. ഇതിനെപ്പറ്റി ചോദിക്കുമ്പോള്‍ ഒരു കുട്ടനാട്ടുകാരന്‍ എങ്ങനെ വെള്ളം ഇഷ്ടപ്പെടാതിരിക്കും എന്ന മറു ചോദ്യവുമുണ്ട് മാത്യുവിനും ഭാര്യയ്ക്കും. ലിവിങ്ങിലെ മനോഹരമായ ഡിസൈനും നീഷുകള്‍ നല്‍കി അലങ്കാരങ്ങള്‍ അടുക്കിവച്ചിരിക്കുന്നതുമല്ലാം ആരെയും ആകര്‍ഷിക്കും. എങ്കിലുംñനടുമുറ്റവും ഫൗണ്ടനും തന്നെ ഹൈലൈറ്റ്. ഇവിടെ വെള്ളം ചിന്നിച്ചിതറി വീഴാനുള്ള സൗകര്യവും അധികമായാല്‍ ഒഴുക്കിക്കളയാനുള്ള സംവിധാനവുമുണ്ട്. മുകളില്‍ സ്‌കൈലൈറ്റിനായി പര്‍ഗോളയും കൊടുത്തിട്ടുണ്ട്. ഒരു വശത്തായി ഒരു കംപ്യൂട്ടര്‍ ടേബിളും കാണാം. ഓഫീസു കാര്യങ്ങളെല്ലാം ചിലപ്പോഴെങ്കിലും ഈ ജലാശയത്തിനു അരികെയിരുന്ന് നിര്‍വഹിക്കാനാണ് വീട്ടുകാരന് ഇഷ്ടം.
നാട്ടില്‍ നിന്നും കൊണ്ടുവന്ന അറയും നിരയുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കോട്ടയത്തു നിന്നും കൊണ്ടു വന്ന തേക്കില്‍ തീര്‍ത്ത ഈ പഴയ അറയ്ക്കും നിരയ്ക്കും വരാന്തയിലെ തൂണുകള്‍ക്കുമല്ലാം ഏതാണ്ട് നൂറ്റാണ്ടുകള്‍ തന്നെ പഴക്കം വരും. ഇതിന്റെ വാതില്‍ ഓഫീസ് മുറിയിലേക്കു തുറക്കുന്നു. പഴയകാല വാതിലുകള്‍ പോലെ പാതി വലിപ്പമേ ഉള്ളൂ ഇതിന്. പണ്ടുകാലത്ത് ആളുകള്‍ എളിമയോടെ കുനിഞ്ഞ ശിരസുമായി വീട്ടിനകത്തേക്ക് കയറിയതു പോലെ ഈ ഓഫീസിലും കയറട്ടെ എന്നാണ് മാത്യുവിന്റെ സജഷന്‍. മൊത്തം നാലു ബെഡ്~റൂമുകള്‍. എല്ലാം മനോഹരമായി സംവിധാനിച്ചത്. ഇതില്‍ കുട്ടികളുടെ മുറിയിലെ ഗ്ലാസ് വാതിലില്‍ കൂടി പുറത്തെ വാട്ടര്‍ ബോഡിയിലേക്കുള്ള കാഴ്ചയാണ് എടുത്തുവയ്ക്കാവുന്ന ചിത്രം. കാരൈക്കുടിയില്‍ നിന്നുള്ള ഹാന്റ് മെയ്ഡ് ടൈലുകളാണ് വീടിന്റെ ഫ്‌ളോറിങ്. ഇത് ഫ്‌ളോറിങ്ങിന് പുത്തനുണര്‍വ് നല്‍കുന്നതായി വീട്ടുകാരിയുടെ കണ്ടെത്തലുമുണ്ട്. തേക്കാണ് കൂടുതലും ഉപയോഗിച്ചതെങ്കിലും നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന സംസ്‌ക്കരിച്ച റബര്‍തടിയും ഗ്ലാസും റെയിലുകളും ചേര്‍ത്താണ് സ്റ്റയര്‍കേസ് ഒരുക്കിയത്. അപൂര്‍വമായി മാത്രം താമസിക്കാന്‍ വരാറുള്ള അതിഥികള്‍ക്കായി ഒരു അതിഥി മുറിയും ഉണ്ട്.
ലൊക്കേഷന്‍ റോക്ക്‌സ്!
‘മുമ്പ് ആനകളിറങ്ങുന്ന കാലത്ത് അള്‍സേഷ്യന്‍ പട്ടികളായിരുന്നു കാവല്‍. എന്നാലോ അവ ആനകളെ കണ്ടാല്‍ പിന്നെ മിണ്ടാതെ നില്‍ക്കും. അതോടെ എല്ലാത്തിനേം കെട്ടുകെട്ടിച്ചു. ഇപ്പം കുറച്ചു നാടന്‍ പട്ടികളേയുള്ളൂ, കാവലിന്.’ ഡേവിഡിനു പറയാനുള്ളത് അധികമാരും അനുഭവിക്കാത്ത വിചിത്രാനുഭവങ്ങളെപ്പറ്റി. ഇവിടെ മതിലു വരുന്നതിനു മുമ്പ് സ്ഥിരമായി ആനകള്‍ വരുമായിരുന്നത്രേ. ‘മരങ്ങള്‍ക്കിടയിലൂടെയുള്ള അവയുടെ പോക്കൊന്നു കാണേണ്ടതു തന്നെയാണ്. വല്യ കുഴപ്പക്കാരൊന്നുമല്ല. പോയിക്കഴിഞ്ഞാല്‍ ഒന്നു രണ്ടു മരത്തിന്റെ ചില്ലയെങ്കിലും മിനിമം ഒടിഞ്ഞിട്ടുണ്ടാവും. അത്ര തന്നെ. കൂട്ടം കൂടി പത്തും പന്ത്രണ്ടുമൊക്കെ ആനകളുണ്ടാവും.’
നാട്ടിലെ ഏതാണ്ട് എല്ലാ മരങ്ങളും ഇവിടേയും നട്ടുവളര്‍ത്തിയിട്ടുണ്ട്. കണിക്കൊന്നയും മാത്രമാണ് പരാജയപ്പെട്ട പരീക്ഷണം. കരിയാപ്പ്, കറുവ, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ മുതല്‍ പ്ലാവും മാവും പോലുള്ള വന്‍മരങ്ങളുടേയും ശേഖരമുണ്ട്. വീടുകളിലേക്കു വേണ്ട കാപ്പി ഇവിടെ തന്നെ ഉത്പാദിപ്പിക്കും. എല്ലാം നാട്ടില്‍ നിന്നു കൊണ്ടുവന്നു നട്ടത്. ഓരോ വീടിന്റെയും മുന്‍വശത്തു തന്നെ കാണാം വെളുത്ത നിറത്തിലും റോസ് നിറത്തിലുമായി കടലാസുചെടികള്‍. മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും കായ്ക്കുമ്പോള്‍ പിന്നെ പറമ്പിന് അതിര്‍ത്തിയൊന്നുമില്ല. എല്ലാം എല്ലാവരുടേതുമാണ്. ഓരോ വീട്ടുകാരുടേയും മ്യൂച്ച്വല്‍ ഫ്രണ്ട്‌സും വരും, ഇവ കൂട്ടത്തോടെ കൂടയിലാക്കാന്‍. ‘അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അവകാശമാ. നാട്ടില്‍ കുട്ടിക്കാലത്ത് ആവോളം ആസ്വദിച്ച കണിമാങ്ങയും വരിക്കച്ചക്കയും ഇവിടെയല്ലാതെ ഈ അന്യനാട്ടില്‍ വേറെയെവിടെ കിട്ടും?’ പുത്തനങ്ങാടിയിലെ വീട്ടമ്മ ആനിയുടെ ചോദ്യത്തിന് എല്ലാവരും ചിഹ്‌നമിട്ടു.
എല്ലാം കോമണ്‍
വ്യത്യസ്തമാണ് ഇവിടത്തെ അന്തരീക്ഷം. എന്നും കളിയും പാട്ടും ചിരിയുമായി സമയം പോവുന്നതു അറിയുകയേ ഇല്ല. കലാപരിപാടികള്‍ നടത്താനായി ഒരു പ്രത്യേക സ്‌റ്റേജും ആസ്വദിക്കാന്‍ ഇരിപ്പിടവുമല്ലാം ഒരുക്കിയിട്ടുണ്ട്. ‘മൊത്തം 13 കുട്ടികളുണ്ട് ഈ ആരണ്യഗിരിയിലെന്നു പറഞ്ഞല്ലോ. ഞങ്ങളുടെ മക്കളായതു കൊണ്ടു പറയുകയല്ല. എല്ലാം ഒന്നിനൊന്നു സ്മാര്‍ട്ടാ. ഞങ്ങള് ശരിക്കും അവര്‍ക്കു വേണ്ടി ജീവിക്കുകയാണെന്നു പറഞ്ഞാലും കുഴപ്പമില്ല. കുട്ടികള്‍ക്ക് കൊടുത്ത നിര്‍ദേശം വെറുതെ റിമോട്ടുമായി ടി വിയുടെ മുന്നില്‍ ചടഞ്ഞുകൂടരുതെന്നാണ്. എവിടെയാണെന്നു വെച്ചാല് ചെന്ന് കളിക്കുക. വീണാലോ മുറിവു പറ്റിയാലോ ഒന്നും ഒരു കുഴപ്പവുമില്ല. പക്ഷേ, വെറുതെയിരിക്കരുത്. പുതുതലമുറയ്ക്ക് അന്യം നിന്നുപോവുന്ന നന്‍മകളും കുടുംബജീവിതവും തിരികെ കിട്ടുന്നതാണ് ഈ ലൈഫ് സ്‌റ്റൈലിന്റെ ഏറ്റവും വലിയ ഗുണം.’ അരുണ്‍ സ്‌റ്റേജിനടുത്തേക്ക് നയിച്ചു. ഇതിനിടെ മാത്യുവിന്റെ മകന്‍ സച്ചിന്‍, അജിത്തിന്റെ പുതിയ സ്‌റ്റൈലിഷ് പടം മങ്കാത്തയിലെ ‘പുലിവേഷം പൊടാട്ടാ’ യെന്ന അടിപൊളിഗാനം എല്ലാവര്‍ക്കുമായി മൂളി ഡാന്‍സ് ചെയ്തു. രാത്രികാലങ്ങളില്‍ പരിപാടികള്‍ നടത്താന്‍ പാകത്തില്‍ ചുറ്റുമുള്ള മരങ്ങളിലായി വെളിച്ചത്തിനുള്ള അറേഞ്ച്‌മെന്റും ചെയ്തിട്ടുണ്ട്. ഇതിനടുത്ത് തന്നെയാണ് ജിമ്മും. ഏതാണ്ട് എല്ലാ മസില്‍ വീര്‍പ്പിക്കല്‍ ഉപകരണങ്ങളും ഉണ്ട്. ഇതിനൊപ്പം ഒരു മ്യൂസിക് മുറി കൂടി വരുന്നു. തൊട്ടടുത്താണ് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും. പിള്ളേരില്‍ സഹായമനസ്ഥിതിയും കൂട്ടായ്മയും ശീലിപ്പിക്കാന്‍ ഒരു പച്ചക്കറിത്തോട്ടവും ഒരുക്കിയിരിക്കുന്നു. അവിടെ പച്ചക്കറിക്ക് തടമൊരുക്കുന്നതും വെള്ളം നനയ്ക്കുന്നതുമല്ലാം അവരുടെ ഡ്യൂട്ടി.
ഓണമാണ് എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ദേശീയോത്‌സവം. ഈ ലൈഫ്‌സ്‌റ്റൈലിന്റെ സാധ്യതകള്‍ ആ സമയത്ത് പരമാവധി ഉപയോഗിക്കും. എല്ലാവരും പൂക്കളമൊരുക്കും. സ്‌റ്റേജില്‍ സ്‌കിറ്റ് എഴുതി നാടകവും മറ്റു കോമഡി ചിത്രീകരണവും അവതരിപ്പിക്കും. ഇടയ്ക്ക് പുകവലിക്കെതിരെ മൊമന്റ്‌സ് എന്ന പേരില്‍ ഒരു ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്, വീട്ടുകാരില്‍ പലരും. അതിന്റെ ലൊക്കേഷനും മറ്റും ഇവിടെത്തന്നെ.
ശനിയാഴ്ച ചര്‍ച്ചയും ഫൈവ് സ്റ്റാര്‍ കല്യാണവും
‘ഞങ്ങള് തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലേ എന്നല്ലേ ചോദിച്ചത്? ഉണ്ട്. പ്രശ്‌നങ്ങളില്ലാതെ പിന്നെ ജീവിതമുണ്ടോ? പക്ഷേ, എല്ലാ ശനിയാഴ്ചയും ഈ ജിം റൂമില്‍ വെച്ച് ഒരു അവലോകനമീറ്റിങ്ങുണ്ട്. അതില്‍ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കും. ’കൂട്ടത്തില്‍ സീനിയറായ ജോര്‍ജ് വന്നേരിയ്ക്ക് ഈ ചോദ്യം എന്താണ് ഇത്രയും താമസിച്ചതെന്ന പരിഭവം കൂടിയുണ്ട്.
എല്ലാവര്‍ക്കും കൂടി ഒരു കുഴല്‍ക്കിണറാണ് ഉള്ളത്. കൂടാതെ എല്ലാവര്‍ക്കും സ്വകാര്യമായി വാഹനങ്ങളുണ്ടെങ്കിലും കോമണായി ഒരു ഡ്രൈവറും ഇന്നോവയുമുണ്ട്. ഡ്രൈവര്‍, പാലാക്കാരനായ ഗിരീഷ് ടൗണില്‍ പോവുമ്പോഴെല്ലാം അഞ്ചു വീട്ടിലെ ആവശ്യങ്ങളും നിറവേറ്റും. ഒത്തൊരുമയുടെ നിറക്കാഴ്ചയുമായി രണ്ടു വര്‍ഷം മുമ്പ് ഇവിടെ പ്രിയദര്‍ശന്‍ സ്‌റ്റൈലില്‍, ‘തേന്‍മാവിന്‍ കൊമ്പത്ത്’ തീമില്‍ ഒരു കളര്‍ഫുള്‍ കല്യാണവും നടന്നു. ആരണ്യഗിരിയിലെ ആദ്യകല്യാണം. ഡേവിഡിന്റെ മകന്‍ മാര്‍ട്ടിന്റേതായിരുന്നു അത്. എല്ലാവിധ ഫൈവ് സ്റ്റാര്‍ അറേഞ്ച്‌മെന്റും ഇവിടെ തന്നെñഒരുക്കി. ഇതിനിടയ്‌ക്കൊരു നാടന്‍ തട്ടുകട സ്റ്റാളും. കൈലിയുമിട്ട് തനി അച്ചായന്‍ സ്‌റ്റൈലില്‍ തട്ടുകടയിലെ നീളത്തില്‍ വീശിയൊഴിക്കുന നാടന്‍ ചായയും കപ്പയും മീന്‍കറിയും ദോശയും രുചിക്കാനൊക്കെയായിരിന്നുവത്രേ കൂടുതല്‍ പേരും തിരക്കുകൂട്ടിയത്. അധികമാരും ഫൈവ് സ്റ്റാര്‍ ഭക്ഷണത്തിനു പുറകേ പോയതേയില്ല!
എല്ലാവര്‍ക്കും എല്ലാവരുടേയും ജന്‍മദിനങ്ങളും വിവാഹവാര്‍ഷികങ്ങളുമല്ലാം കാണാപാഠമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ മാസത്തില്‍ ഒരു ആഘോഷങ്ങളെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പ്. അടുത്ത ജന്‍മദിന ഊഴം ആരുടേതാണെന്നു ചോദിച്ചപ്പോള്‍ അധികമൊന്നുമാലോചിക്കാതെ എല്ലാവരും ഒറ്റശ്വാസത്തില്‍ പറയുന്നു, അരുണിന്റെ മിസിസ് ലൈസയുടേത്. ഞങ്ങളത് ആഘോഷിച്ചു തകര്‍ക്കും! ഇടയ്ക്കു ചില കന്നട സിനിമക്കാര്‍ ഷൂട്ടിങ്ങിനു ചോദിച്ചുവന്നെങ്കിലും വീട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു, ഞങ്ങള്‍ക്കു ഞങ്ങളുടെ സ്വകാര്യത തന്നെ വലുത്. ‘ഇത് വിട്ട് കൊടുഗേ മനസ് ഇല്ല’. എങ്കിലും കന്നടക്കാരുടെ ഉത്‌സവങ്ങള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത മാവില പെറുക്കാന്‍ വരുന്ന നാട്ടുകാര്‍ക്ക് സെക്യൂരിറ്റിയൊന്നും ‘പര്‍വാഗില്ല’.

ദാ റെഡി. എല്ലാവരും ഗ്രൂപ്പ് ഫോട്ടോയെടുക്കാന്‍ തയ്യാറായി വന്നിരിക്കുകയാണ്. ആരുടെ മുഖത്തും ഒരു വന്‍ചിരി വിരിയാതെ നിന്നപ്പോള്‍ എല്ലാവരുടേയും പല്ല് പുറത്തു കാണിച്ച് ചിരിപ്പിക്കാനുള്ള ദൗത്യം മാത്യു തന്നെ ഏറ്റെടുത്തു. തമാശയ്ക്കായി പിടിച്ചത് പഴയ ശ്രീനി ഫലിതത്തില്‍ തന്നെ, ‘ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ...’”
ശേഷം ഭാഗം ക്യാമറയില്‍.



ഷഫീഖ് കടവത്തൂര്

Monday, December 19, 2011

ഈ ചുവടുവയ്പിനെ എന്തായി കാണാം?


ഈ ചുവടുവയ്പിനെ എന്തായി കാണാം?
കാലത്തിലേക്കുള്ള ഒരു ചുവടായോ അതോ, പോയ്‌പ്പോയ ഇന്നലെകളിലെ പിതാക്കളുടെ അനുഭവിക്കാനാവാത്ത ഭാഗ്യത്തിന്റെ നഷ്ടസ്വപ്നമായോ?

Sunday, December 18, 2011

ഒരു വിപ്ലവം തുടങ്ങേണ്ട വിധം




ഒരു വിപ്ലവം തുടങ്ങേണ്ട വിധം

ഒരു വിപ്ലവം തുടങ്ങാന്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ മതിയാവും. ചിലപ്പോള്‍ വര്‍ഷങ്ങളോ ദശാബ്ദങ്ങളോ നീണ്ടുനില്‍ക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളും രാഷ്ട്രീയസാമൂഹ്യനീക്കങ്ങളും സാമ്പത്തികശ്രോതസുകളും വേണ്ടിവരും. അടിച്ചമര്‍ത്തപ്പെടുന്ന ജനതകളും വികാരവും ചിലപ്പോള്‍ പ്രതികരണത്തെ അതിന്റെ ഏറ്റവും പൂര്‍ണതയോടെ ആവിഷ്‌ക്കരിക്കാന്‍ വേണ്ടി പഴയ കുടിപ്പകക്കാരനെപ്പോലെ കാലങ്ങളോളം കാത്തിരുന്നെന്നും വരാം. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാതനോവലിന്റെ ആശയമായ, കാലാകാലങ്ങളില്‍ നിങ്ങള്‍ ഒരു കാര്യത്തെ തീവ്രമായി ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍ പ്രകൃതിയും കാലവും തന്നെ നിങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്നും വരാം. ലോകക്രമത്തില്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വിപ്ലവങ്ങളും അവയ്ക്ക് ആയുധമായോ പ്രചരണയന്ത്രമായോ ചുക്കാന്‍ പിടിക്കുന്ന സോഷ്യല്‍ മീഡിയകളും നല്‍കുന്ന സൂചനകള്‍ ഇതാണ്. തീര്‍ച്ചയായും വീണ്ടും ഒരു വസന്തത്തിന്റെ കുളമ്പടിയൊച്ച കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കേണ്ട സമയം.
പ്രതീക്ഷകളുടെ വിപ്ലവങ്ങള്‍
ഈജിപ്തിലും ടുണീഷ്യയിലും ലിബിയയിലും ഇപ്പോള്‍ അമേരിക്കയിലും വിപ്ലവവിത്തുകള്‍ ആവേശത്തോടെ പരാഗണം ചെയ്യപ്പെടുകയും ഊക്കോടെ വളരുകയും ചെയ്യുന്നത് യുവത്വത്തിന്റെ കൂടി വിജയമായി എണ്ണാം. കാലങ്ങളായി നില്‍ക്കുന്ന അസ്വസ്ഥതകളെ എങ്ങനെ ഫലപ്രദമായി ഒരു നവയുഗപ്രഭാവത്തിലേക്ക് വഴിതിരിച്ചുവിടാം എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് അവ.
എന്നും എല്ലായ്‌പ്പോഴും ആര്‍ക്കും ഉറങ്ങിക്കിടക്കാനാവില്ല എന്നത് മനുഷ്യപ്രകൃതിയുടെ മാത്രമല്ല, ഏതു ജീവജാലത്തിന്റേയും സൃഷ്്ടിപ്പിന്റെ പ്രത്യേകതയാണ്. പോലീസ് മര്‍ദനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട മുഹമ്മദ് സയീദ് എന്ന ചെറുപ്പക്കാരന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍ അനുകമ്പാസന്ദേശമായി ഫേസ്ബുക്ക് പേജില്‍ ലോകമൊട്ടുക്കും പ്രചരിച്ച വി ആര്‍ ഓള്‍ സയീദ് എന്ന മുദ്രാവാക്യം ഈജിപ്ത്യന്‍ വിപ്ലവത്തിന്റെ ഒരു ഉണര്‍ത്തുപാട്ടായിരുന്നു. ജനശ്രദ്ധയും മാധ്യമശ്രദ്ധയും എളുപ്പം നേടാന്‍ ഇതു പര്യാപ്തമായി. നെടുനീളന്‍ മാര്‍ച്ചുകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ക്യാംപേയ്‌നുകളിലൂടെയും ആരംഭിച്ച വിപ്ലവം പിന്നീട് രാഷ്ട്രത്തലവനായ ഹോസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതു വരെയെത്തിച്ചു. പൊതുവേ രക്തരഹിതമെന്നും സമാധാപരമെന്നും പറയുമ്പോഴും ഏതാണ്ട് 6000 പേര്‍ക്കു പരിക്കേല്‍ക്കുകയും 900 ത്തോളം പേര്‍ മരിക്കുകയും ചെയ്തു ഈ വിപ്ലവത്തില്‍. കെയ്‌റോയിലും അലക്‌സാണ്ട്രിയയിലും ഉത്ഭവിച്ച വിപ്ലവക്കൊടുങ്കാറ്റ് പതിയെ ഈജിപ്ത് മുഴുവനുമായി വ്യാപിക്കുകയായിരുന്നു. വിപ്ലവകാരണങ്ങള്‍ പതിവു പോലെ ആവര്‍ത്തിച്ചുള്ളതു തന്നെ. രാജ്യത്തെ തെരഞ്ഞെടുപ്പില്ലായ്മ, അടിയന്തിരാവസ്ഥ, പ്രസംഗിക്കാനും എഴുതാനുമുള്ള വിലക്ക്, പോലീസിന്റെ നരനായാട്ട്, തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക അസമത്വം, ഭക്ഷ്യവിലയിലുള്ള വന്‍വിലക്കയറ്റങ്ങള്‍ തുടങ്ങിയവ. എല്ലാ വിപ്ലവങ്ങള്‍ക്കും മാതാവാകുന്ന കാരണങ്ങള്‍. വിപ്ലവകാരികള്‍ ഒന്നടങ്കം പ്രസിഡന്റ് ഹോസ്‌നി മുബാറക് സ്ഥാനമൊഴിയണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചു. തുടക്കത്തില്‍ അന്തര്‍ദേശീയതലത്തില്‍ വിപ്ലവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമ്മിശ്രമായിരുന്നെങ്കിലും ഇടപെടാതെ കാഴ്ചക്കാരനായി സമാധാനകാംക്ഷികളാവാനായിരുന്നു തീരുമാനം. ടുണീഷ്യയിലേയും ഈജിപ്തിലേയും വിപ്ലവങ്ങള്‍ മറ്റു അറബ് രാജ്യങ്ങളായ യെമനിലും ജോര്‍ദാനിലും സിറിയയിലും ബഹ്‌റൈനിലുമല്ലാം വിപ്ലവത്തിന്റെ പുതിയ മുഖവും പാതയും വെട്ടിത്തെളിക്കുകയും ചെയ്തു. ആദ്യം രാജി വയ്ക്കാനും അധികാരമൊഴിയാനും വിസമ്മതിച്ച മുബാറക് ഒടുവില്‍ ജനകീയപ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ രാജിവച്ചൊഴിയുകയായിരുന്നു. എല്ലാ ഏകാധിപതികള്‍ക്കും അന്ത്യഘട്ടത്തിലുള്ളതു പോലെ വിചാരണയും ചിലപ്പോള്‍ തൂക്കുകയര്‍ തന്നെയുമാണ് മുബാറക്കിനേയും കാത്തിരിക്കുന്നതെന്നു കാണാം, ഭാവിയില്‍. ജനകീയവിപ്ലവങ്ങളുടെ വിജയം.
ഭരണാധികാരികള്‍ക്കൊരു സൈറണ്‍
എല്ലാ വിപ്ലവങ്ങളും അധികാരം ദുര്‍വിനിയോഗം നടത്തുന്ന ഭരണാധികാരികള്‍ക്കൊരു വാണിങ് സൈറണാണ്. പക്ഷേ ഇതു മനസിലാക്കുന്നതില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്നുവെന്ന് സത്യം.1981 ല്‍ അന്‍വര്‍ സാദത്തിനു ശേഷമാണ് മുബറക് ഈജിപ്തിന്റെ അധികാരമേറ്റെടുക്കുന്നത്. ഒരു ഫറോവയെപ്പോലെ 30 വര്‍ഷം ഏകാധിപതിയായി തന്നെ ഭരിച്ചു. ഇസ്രായേലുമായി ഐക്യമുണ്ടാക്കിയതു വഴി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പൊന്നോമനയായും മാറി. എല്ലാ ഏകാധിപതികളേയും പോലെ പിന്‍ഗാമികളായി മക്കളെ വാഴിക്കാനും മറന്നില്ല. പലപ്പോഴും പ്രതിപക്ഷത്തിന്റെ കനത്ത എതിര്‍പ്പിനും വിരോധത്തിനും ഇത് ഇടയാക്കുകയും ചെയ്തു. ചരിത്രകാരുടേയും വിമര്‍ശകരുടേയും അഭിപ്രായത്തില്‍ ഹോസ്‌നി മുബാറക്കിന്റെ അവസാനത്തെ പത്തുവര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഗമാല്‍ മുബാറക്കിന്റേതു കൂടിയായിരുന്നു. വന്‍തോതില്‍ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടു. ഹോസ്‌നിക്കു ശേഷം ഗമാല്‍ എന്ന നിലയില്‍ തന്നെ അധികരശ്രേണിയുടെ തറക്കല്ലും ഒരുങ്ങി. ജനകീയപ്രക്ഷോഭം ആരംഭിച്ച നാളുകളില്‍ തന്നെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് എതിരാളികളെ തടവിലാക്കിയിരുന്നു. ജനജീവിതം സ്തംഭിച്ചു എന്നു തന്നെ പറയാം. ഏതാണ്ട് 5000 ത്തിനും 10000 ത്തിനും ഇടയില്‍ ആളുകള്‍ ഇങ്ങനെ തടവിലായി. മൊബൈല്‍ വീഡിയോകളായും യു ട്യൂബ് പോലുള്ളവയിലും അധികാരഭരണകൂടഭീകരതയുടെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍ കാണാം. ഇവയില്‍ പലതും ഗ്വാണ്ടനാമോ മലനിരകളിലെ വിവാദതടവറകളേയും ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളേയും ലജ്ജിപ്പിക്കുന്നതായിരുന്നു. ഏതാണ്ട് 170 ഓളം കസ്റ്റഡി മരണങ്ങള്‍ മാത്രം ഉണ്ടായി. നോബല്‍ സമ്മാനജേതാവായ എല്‍ബറാദി നയിച്ച ജനറാലിയുടെ വിഷയവും ഇതായിരുന്നു. ഇതിനു പകരമായി മുബാറക്, രാജ്യത്തെ പ്രധാനപത്രങ്ങളെല്ലാം നേരിട്ട് തന്നെ നിയന്ത്രിച്ചു. എല്ലാത്തിന്റേയും ഫലമോ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ പത്തുമടങ്ങായി കൂടി. ഇത് അവരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും പ്രതിഫലിച്ചു. റിപ്പോര്‍ട്ടുകളനുസുരിച്ച് മുബാറക്കിന്റെ സ്വത്ത് തന്നെ 70 ബില്യണ്‍ ഡോളറിനടുത്ത് വരുമായിരുന്നു. മറ്റു മന്ത്രിമാരും ഇതുപോലെ ബില്യണ്‍ ക്ലബില്‍ അംഗങ്ങളായിരുന്നു എന്നറിയുമ്പോഴാണ് അധികാരദുര്‍വിനിയോഗഭീകരത മനസിലാവുക.
ഇതിനു ശേഷമായിരുന്നു, ഏറെ ശരികളും അതിലേറെ തെറ്റുകളുമായിരുന്ന ലിബിയയുടെñഗദ്ദാഫിയ്ക്കു നേരെയുള്ള വിപ്ലവം. ആദ്യñകാലങ്ങളില്‍ അമേരിക്കാവിരുദ്ധ നിലപാടുകളുടെ പേരില്‍ വിപ്ലവകാരികളുടെ പോസ്റ്ററുകളില്‍ ഇടം കിട്ടിയിരുന്ന സ്ഥിരം നായകനായിരുന്നു അദ്ദേഹം. രാജ്യപുരോഗതിയ്ക്ക് തടസമായിരുന്ന ഇദ്‌രീസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി 1969 ലാണ് ഗദ്ദാഫി അധികാരത്തിലേറുന്നത്. ലിബിയയുടെ എണ്ണസമ്പത്ത് ദേശസാത്കരിച്ചുകൊണ്ടാണ് ഗദ്ദാഫി ശ്രദ്ധേയനായത്. എങ്കിലും തുടര്‍ച്ചയായ അധികാരവാഴ്ച ഗദ്ദാഫിയെയും ജനവിരുദ്ധനാക്കി. തക്കം കാത്തുനിന്ന സംഖ്യകക്ഷികളും അമരിക്കയും ലിബിയയുടേയും ഗദ്ദാഫിയുടേയും പതനം ഉറപ്പുവരുത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയകള്‍ക്കൊരു സലാം
ഈയടുത്ത് നടന്ന വിപ്ലവങ്ങള്‍ക്കെല്ലാം പ്രചോദനമായോ, ആയുധമായോ പ്രവര്‍ത്തിച്ച ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളുടെ സ്വാധീനവും എടുത്തുപറയേണ്ടതാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭവും ഇതിനോടു ചേര്‍ത്തുവായിക്കാം. അമേരിക്കയിലെ അസന്തുഷ്ടരായ മധ്യവര്‍ഗം നടത്തുന്ന പ്രക്ഷോഭം എന്നതിലുമുപരി ലോകത്തെ ഏറ്റവും നിര്‍ണായകമായി രീതിയില്‍ സ്വാധീനിക്കാവുന്ന വിപ്ലവമായി മാറാവുന്ന എല്ലാ സാധ്യതയും ഇതിനുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ അരസഹസ്രാബ്ദത്തിലെ അമേരിക്കയുടെ ചരിത്രത്തെ മുഴുവനായും മാറ്റിയെഴുതാനും ചിലപ്പോള്‍ ഇതിനു കഴിഞ്ഞേക്കാം. ഓരോ ദിനവും പ്രക്ഷോഭകാരികള്‍ക്കൊപ്പം അണിനിരക്കുന്ന സാധാരണക്കാരായ നാട്ടുകാരുടെ നിര നല്‍കുന്ന സൂചനകള്‍ ഇതാണ്. ഈ വര്‍ഷം ജൂണിനാണ് സമരം തുടങ്ങിയത്. തൊഴിലില്ലായ്മ തന്നെയായിരുന്നു പ്രധാനകാരണം. നിലവിലെ നിയമങ്ങള്‍ പണക്കാരെ കൂടുതല്‍ പണക്കാരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ സുരക്ഷിതരല്ലാതാക്കുകയു ചെയ്യുന്നുവെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങളിലേക്ക് വഴി മാറിയത്. വീടില്ലാത്തവര്‍കും തങ്ങള്‍ സുരക്ഷിതരെല്ലെന്നു തോന്നുന്ന ആര്‍ക്കും പ്രക്ഷോഭത്തില്‍ അംഗങ്ങളാവാം. പ്രത്യേകിച്ചുള്ള ഉത്തരവാദിത്തങ്ങളൊന്നും ആര്‍ക്കുമില്ല. മാത്രവുമല്ല, വിപ്ലവത്തില്‍ എല്ലാവരും സമന്‍മാരുമാണ്.
ലോകത്തിനു മുന്നില്‍ എല്ലാ വിപ്ലവങ്ങള്‍ക്കും ഉയര്‍ത്തിപ്പിടിക്കാവുന്ന അതേ മുദ്രാവാക്യം.
വിപ്ലവത്തില്‍ എല്ലാവരും സമന്‍മാരാണ്. അസന്തുഷ്ടരായ ജനക്കൂട്ടമുള്ളിടമെല്ലാം വിപ്ലവസാധ്യതകളെ നെഞ്ചേറ്റുന്നു.

Thursday, December 15, 2011

ചെമ്പ്ര എസ്‌റ്റേറ്റില്‍ ഒരു ദിനം







വയനാട്ടിലെ പി വി അബ്ദുല്‍വഹാബ് എം പിയുടെ ഉടമസ്ഥതയിലുള്ള ചെമ്പ്ര എസ്‌റ്റേറ്റില്‍ ഒരു ദിനം. തിരക്കഥ എന്ന ചിത്രത്തില്‍ അജയചന്ദ്രനും മാളവികയും താമസിക്കുന്ന അതേ ക്ലൗഡ്‌സ് നയന്‍ എസ്‌റ്റേറ്റിലെ രംഗങ്ങള്‍ മലയാള മനോരമയ്ക്കു വേണ്ടി പുനരാവിഷ്‌ക്കരിച്ചപ്പോള്‍..

Sunday, December 11, 2011

ഓര്‍മ്മകളിലെ ആ റേഡിയോക്കാലം


ഓര്‍മ്മകളിലെ ആ റേഡിയോക്കാലം
ന്റുപ്പാപ്പായ്ക്ക് പണ്ടുകാലത്തൊരു റേഡിയോയുണ്ടായിരുന്നു. ഒരു ഫിലിപ്‌സ് റേഡിയോ. കര കര ശബ്ദത്തില്‍ സ്‌റ്റേഷനുകള്‍ മാറ്റുമ്പോള്‍ മാത്രം അത് പാടും. അറബിക്കടപൊരു മണവാളന്‍..
എന്നും പ്രഭാതങ്ങളില്‍ പ്രവാചകാഹ ബല്‍ദേവാനന്ദ സാഗരാഹ എന്ന് വാര്‍ത്തകള്‍ വായിക്കുകയും ചെയ്യും. ഓര്‍മ്മകളിലെ ആ റേഡിയോക്കാലം എന്നാണ് മറക്കാന്‍ കഴിയുക?

Tuesday, December 6, 2011

ഡോണോ? ഏയ് പറ്റില്ല!


ഡോണോ? ഏയ് പറ്റില്ല!

സല്‍മാനും ഷാരൂഖും തമ്മിലുള്ള ശത്രുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. കത്രീനയുടെ ഒടുക്കത്തെ ജന്‍മദിനാഘോഷനാളില്‍ തുടങ്ങിയ പിണക്കം അന്നന്ന് മൂര്‍ച്ഛിച്ചുവരുന്ന കാര്യവും അറിയാം. ദേ, കേള്‍ക്കുന്നു ബി ടൗണില്‍ നിന്നും മൂര്‍ച്ച പിന്നെയും കൂടിയതിന്റെ പുതിയ സാംപിള്‍. സല്ലുവിന്റെ പുതിയ ചിത്രമായ ‘ബോഗിഗാര്‍ഡി’ന്റെ ട്രൈലറിനൊപ്പം ഷാരൂഖിന്റെ പുതിയ ചിത്രമായ ‘ഡോണ്‍ 2’ വിന്റെ ട്രൈലറും കൂട്ടിച്ചേര്‍ത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചപ്പോള്‍ സല്ലുവിന് അറുത്തുമുറിച്ചു പറയാന്‍ ഒരൊറ്റ വാക്ക് മതിയായിരുന്നു: പറ്റില്ല! അത വേ. ഇതു റേ.
എന്നാലോ റിഥിക്കും സഞ്ജുവും അഭിനയിക്കുന്ന ‘അഗ്‌നീപഥി’ന്റെ ട്രൈലര്‍ ബോഡിഗാര്‍ഡിനൊപ്പം പ്രദര്‍ശിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട് സല്ലു. ഷാരൂഖിന്റെ കാര്യം വരുമ്പോള്‍ നോ പറഞ്ഞ സല്ലു റിഥികിന് യെസ്’ പറഞ്ഞതിനു പിന്നിലെ കഥകളന്വേഷിക്കുകയാണ് ഇപ്പോള്‍ ബി ടൗണ്‍. അഗ്‌നിപഥിന്റെ നിര്‍മാതാവായ ഷാരൂഖിന്റെ ആത്മമിത്രം കരണ്‍ ജോഹറിനെ വശത്താക്കാനാണെന്ന് ചിലര്‍. അതല്ല, റിഥിക്കിനെ കൂടി ഉള്‍പ്പെടുത്തി തന്റെ സംഘത്തെ വിപുലീകരിക്കാനാണെന്ന് മറ്റു ചിലര്‍. ഏതായാലും ‘ബോഡി ഗാര്‍ഡ് ’ ഹിന്ദിയിലും, റിലീസ് ചെയ്യുന്നതിനു മുമ്പേ ചര്‍ച്ചയായെന്നു സാരം. ഇതിനു ശേഷം കിക്ക്, ഷേര്‍ ഖാന്‍, എക് താ ടൈഗര്‍, ദബാങ് 2 തുടങ്ങി നിരവധി ചിത്രങ്ങളാണ് സല്ലുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഷാരൂഖിനുമുണ്ട് ഇതുപോലെ നിരവധി ചിത്രങ്ങള്‍. ഇരുവരും തമ്മിലുള്ള വൈരം മുറുകുമ്പോള്‍ ‘പിക്ചര്‍ അബി ബാകി ഹേ മെരേ ദോസ്ത്!’

Saturday, December 3, 2011

സംവിധായകന്‍ വി എം വിനുവിന്റെ വീട്ടില്‍ ഒരു ദിനം








മലയാള മനോരമയുടെ വീട് മാഗസിനു വേണ്ടി ചലച്ചിത്ര സംവിധായകന്‍ വി എം വിനുവിന്റെ വീട്ടില്‍ ഒരു ദിനം ചെലവഴിച്ചപ്പോള്‍..

Saturday, November 26, 2011

കൊച്ചിയിലൊരു പകല്‍ ഷൂട്ടിങ്






കൊച്ചിയിലൊരു പകല്‍ ഷൂട്ടിങ്
ബെസ്റ്റ് ആക്ടര്‍ സിനിമയുടെ ഷൂട്ടിങ് വേളയിലൊരു ദിനം ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ആവേശത്തിന്റേതായിരുന്നു. മെഗാനടന്‍ മമ്മൂട്ടിയും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടനും സലീം കുമാറുമൊക്കെയൊരുക്കിയ അഭിനയമുഹൂര്‍ത്തങ്ങള്‍ അന്നത്തെ ദിവസം നക്ഷത്രദിനമാക്കി.

Friday, November 25, 2011

പ്രശസ്തനായ അവിവാഹിതന്‍


പ്രശസ്തനായ അവിവാഹിതന്‍
വിവാഹം കഴിച്ചിരുന്നെങ്കില്‍ തനിക്കിന്നുള്ളതുപോലെ പ്രഭാഷണങ്ങള്‍ക്കോ മറ്റു പരിപാടികള്‍ക്കോ പോവാന്‍ പറ്റുമായിരുന്നില്ലെന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ അവിവാഹിതന്‍ അഴീക്കോട് പറയുന്നു. പലരും വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടതാണ്. നമ്മളേക്കാളേറെ നാട്ടുകാര്‍ക്കാണ് പത്തിരുപത്തഞ്ച് വയസില്‍ ഒരാള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം. ‘ഒരുപിടി നല്ല സുഹൃത്തുക്കളുണ്ടായാല്‍ ധൈര്യമായി അവിവാഹിതñജീവിതം നയിക്കാം. അനാരോഗ്യമൊന്നുമില്ലാത്തതിനാല്‍ വല്യ പ്രശ്‌നവുമില്ല. ഭക്ഷണം അധികം ക്രേസില്ലാത്തതു കൊണ്ട് പ്രശ്‌നവുമല്ല. ഉച്ചയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോട്ടെന്നു വയ്ക്കും. അത്ര തന്നെ. എന്നാലും കുടുംബവും കുട്ടികളുമായി കഴിയുന്നവരെ കുറ്റം പറയാനും ഞാനില്ല. കുടുംബമെന്നത് സാര്‍വലൗകിമായ ഒരു മനസിന്റേയും സമൂഹത്തിന്റേയും മാതൃകകളാണ്. കുടുംബത്തെ ഒഴിവാക്കിയോ വേദനിപ്പിച്ചോñഒരു നിയമവും പാടില്ല.’
കുടുംബാസൂത്രണത്തിന്റെ നിയന്ത്രണത്തിനല്ല, കുടുംബത്തിന്റെ ആരോഗ്യകരമായ സുഖാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ജനനനിയന്ത്രണത്തെ ചോദ്യം ചെയ്തുള്ള നിര്‍ദശങ്ങള്‍ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല. ഇതാണ് ഏകപരിഹാരമെന്ന മട്ടിലുള്ള ന്യായാന്യായങ്ങള്‍ തികച്ചും വിഡ്ഢിത്തമാണ്. ഇത്തരം നിയമങ്ങള്‍ കര്‍ശനമായി നടത്താന്‍ ശ്രമിക്കുന്നത് കുടുംബങ്ങളെ ബാധിക്കാന്‍ അനുവദിക്കുന്നത് ശരിയല്ല. ‘ഇവിടെ ബോധവല്‍ക്കരണമാണ് പ്രധാനം. ഒന്നും അടിച്ചേല്‍പ്പിക്കരുത്. വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഗാന്ധിജി കല്യാണം കഴിച്ചിരുന്നെങ്കിലും ഒരു ബ്രഹ്മചാരിയുടെ ജീവിതമാണല്ലോ നയിച്ചത്. അദ്ദേഹത്തിന് ആത്മീയമായ ചിന്തകളുമുണ്ടായിരുന്നു.’ അഴീക്കോട് ചോദ്യം ഇതാണ്.
കല്യാണം കഴിക്കാത്തതിനെക്കുറിച്ചും കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചതിനെക്കുറിച്ചുമല്ലാം കൃത്യമായും ഉണ്ട് മറുപടി. ‘ഞാന്‍ അവിവാഹിതനായി കഴിയുന്നതു കൊണ്ട് എനിക്കൊരുപാട് മെച്ചങ്ങളുണ്ട്. കുടുംബമാവുമ്പോള്‍ എന്റെ കുട്ടി എന്റെ കുട്ടി എന്ന സങ്കുചിതത്വ ചിന്തയുണ്ടാവും. ബര്‍ണാഡ് ഷാ പറഞ്ഞതു പോലെ വിവാഹം കഴിച്ചവന്‍ എപ്പോഴെങ്കിലും വിവാഹമോചനത്തിനെക്കുറിച്ചും ചിന്തിക്കുമെന്ന് തീര്‍ച്ചയാണ്. മനുഷ്യസ്വഭാവത്തെപ്പറ്റി ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലല്ലോ?’

Sunday, November 20, 2011

ഓര്‍ക്കുന്നുവോ ഈ ഗ്രൂപ്പ് ഫോട്ടോ?





















ഓര്‍ക്കുന്നുവോ ഈ ഗ്രൂപ്പ് ഫോട്ടോ?
പുതിയാറമ്പത്തെ കണ്ടത്തില്‍ ഒരു ഷട്ടില്‍ ടീം

ഒരു മനോരമാക്കാലം

ഒരു പ്ലസ്ടൂക്കാലം


ഒരു ഫുട്‌ബോള്‍ക്കാലം
കല്ലാച്ചേരിക്കടവിലൊരു ദിനം
ഒരു പ്രസ് ക്ലബ് കാലം
ആഷ്‌ലി ബംഗ്ലാവില്‍ സഹപ്രവര്‍ത്തകരോടൊത്ത്
ഒരു പുസ്തകപ്രകാശന ദിനം
കൂട്ടയാത്രയുടെ സുഖങ്ങള്‍
ഫ്രെയിമില്‍ നിറയും..