Wednesday, October 24, 2012

അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..


അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..

റീഡേഴ്‌സ് ഡൈജസ്റ്റില്‍ വന്ന കഥയാണ്. അമ്മയും മകളും ഒന്നിച്ചാണ് താമസം. എന്നും തമ്മില്‍ വഴക്കാണ്. അമ്മയേക്കാള്‍ മകളാണ് തന്നിഷ്ടക്കാരിയും വഴക്കാളിയും. അങ്ങനെയിരിക്കെ മകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള സെലക്ഷന്‍ കിട്ടി. ദിവസങ്ങള്‍ക്കു ശേഷം മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയാണ്. പരിഭവങ്ങളൊക്കെ മറന്ന് അവളുടെ സുഖവിവരങ്ങളും കോളജിലെ പുതിയ കൂട്ടുകാരികളെക്കുറിച്ചുമൊക്കെ അമ്മ സ്‌നേഹപൂര്‍വം തിരക്കിയപ്പോള്‍ മകള്‍ക്കും വല്ലാതായി. അതിനു ശേഷം അമ്മ അവളുടെ കുട്ടിക്കാലവും കൊഞ്ചിച്ചു നടന്നതുമൊക്കെ ഓര്‍മിപ്പിച്ച് താനെത്ര മാത്രം അവളെ മിസ് ചെയ്യുന്നുവെന്ന് കരഞ്ഞുതുടങ്ങിയപ്പോള്‍, ബോറടിച്ചുതുടങ്ങിയ പെണ്‍കുട്ടി അമ്മയുടെ കരച്ചിലിനു പ്രതിവിധി കൊടുത്തു, ‘അമ്മ ശരിക്കും ഒന്നോര്‍ത്തു നോക്കിക്കേ, രണ്ടാഴ്ച മുമ്പ് ഞാനവിടുന്ന് യാത്ര തിരിക്കുമ്പോള്‍ വീട്ടിലെങ്ങനെയായിരുന്നുവെന്ന്. അപ്പോള്‍ ഈ വിഷമവും കരച്ചിലുമല്ലാം പെട്ടെന്ന് മാറിക്കിട്ടും!’
പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ ബോറടിക്കുന്നു. എന്തെങ്കിലും ആരെങ്കിലും ഗൗരവമായോ വൈകാരികമായോ പറഞ്ഞുതുടങ്ങുമ്പോഴേ, അവര്‍ ബോറടിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഒരുപക്ഷേ, ഫേസ്ബുക്കിലും ട്വിറ്ററിലും ഗുഡ്‌നൈറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട സ്റ്റാറ്റസും ട്വീറ്റും ‘അയാം ബോര്‍ഡ്!’ എന്നായിരിക്കാം. അവരുടെ ജീവിതകാഴ്ചപ്പാട് ആകെയും മാറി. കുടുംബബന്ധങ്ങളിലെ പഴയ ഇഴയടുപ്പത്തിലും വ്യത്യാസം വന്നു. സ്‌നേഹം പോലും അവരെ എളുപ്പം ബോറടിപ്പിക്കുന്നു.
വംശനാശം സംഭവിക്കുന്ന അമ്മ-മകന്‍ കഥകള്‍
സമൂഹമനസ് ഏതാണ്ടെങ്കിലും പ്രതിഫലിപ്പിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകളിലും ബന്ധങ്ങളുടെ ചിത്രീകരണത്തില്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി ഇന്റര്‍നെറ്റും സോഷ്യല്‍ ആക്ടിവിറ്റി സൈറ്റുകളും വിവിധ തരം മൊബൈല്‍ ഫോണുകളും വന്നതോടെ നല്ലൊരു ശതമാനം യുവത്വത്തിന്റേയും ആശയവിനിമയം ഇവയോടായി. കൈയ്യില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ ഫോണും സ്ഥാനം പിടിച്ചു. ഫേസ് ബുക്കിലെ അഞ്ജാതരോട് ചാറ്റ് ചെയ്യാനും കൂട്ടു കൂടാനുമായി താല്‍പര്യം. ഒരു കാറില്‍ കുടുംബസമേതം സഞ്ചരിക്കുമ്പോള്‍ പോലും ഓരോരുത്തരും ഓരോ തുരുത്തില്‍ പുതുതീരം തേടുന്നു. ‘ഉള്ളിലെ സ്‌നേഹം പ്രകടിപ്പിക്കാനും അനുഭവിക്കാനും മടിക്കുന്ന തലമുറയും അമ്മയുമാണ് ഇന്നത്തേതെന്നെനിക്കു തോന്നുന്നു. പുതിയ ജനറേഷന്റെ കമ്യൂണിക്കേഷന്‍ ആകെ മാറി. അവരുടേതായ ഭാഷകള്‍ വന്നു. പങ്കുവയ്ക്കലും ആഴമുള്ള സൗഹൃദങ്ങളും ഇല്ലാതായെന്നു തന്നെ പറയാം. ബന്ധങ്ങളില്‍, പ്രണയത്തിനു പോലും ഒരു അപചയമുണ്ടായതായി കാണാം. കുടുംബത്തിന്റെ പഴയതു പോലുള്ള ഇടപെടലുകള്‍ ഇല്ലാതാക്കാന്‍ കേവലം ഒരു ടെലിവിഷനു പോലും സാധിക്കുന്ന അവസ്ഥയും വന്നു. അമ്മയുടേയും മകന്റേയും കുടുംബബന്ധങ്ങളുടേയും കഥകള്‍ പഴയതുപോലെ ഏശാത്തതിന്റെ കാരണം ഈയൊരു മെന്റാലിറ്റിയോടു കൂടി ചേര്‍ത്തുവായിക്കണം..’ അഭ്രപാളിയിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ കഥകളെക്കുറിച്ച്, മലയാളിമനസില്‍ എന്നെന്നും സ്ഥാനം പിടിച്ച ഒരുപിടി കുടുംബകഥകള്‍ സമ്മാനിച്ച സംവിധായകന്‍ സിബി മലയില്‍ നിരീക്ഷിക്കുന്നു.
അമ്മ, സിബി മലയിലിന്റെ അഭിപ്രായത്തില്‍ പഴയതുപോലെ തന്നെയാണ്. പക്ഷേ, പണ്ട് ‘കിരീട’വും ‘ആകാശദൂതും’ ‘തിങ്കളാഴ്ച നല്ല ദിവസവു’മൊക്കെ വന്ന കാലത്തെ സാമൂഹ്യജീവിതത്തില്‍ നിന്ന് അപ്പാടെ മാറി നാട്. ‘കുട്ടിക്കാലത്ത് അവധിക്കാലമൊക്കെ എല്ലാവരുമൊന്നിച്ച് കുടുംബത്തോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അത്തരം സന്തോഷം നിറഞ്ഞ അവസ്ഥയൊക്കെ ഞങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. ഇന്നാ, സ്ഥിതിവിശേഷമൊക്കെ മാറി. അത്തരം അനുഭവപശ്ചാത്തലവും ജീവിതസാഹചര്യവും ഇന്നില്ലാത്തതാവും സിനിമയില്‍ അമ്മമാര്‍ കുറയുന്നതിനു ഒരു കാരണം..’ñസിബി പറയുന്നു. പഴയതുപോലെയല്ല യുവമനസുകളില്‍ അമ്മയ്ക്കുള്ള സ്ഥാനമെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും സ്‌നേഹത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് യുവസംവിധായകന്‍ ആഷിഖ് അബുവും നടന്‍ അനൂപ് മേനോനും ആണയിടുന്നു. ‘മിക്കവാറും നമ്മുടെ സമൂഹത്തിന്റെ റിഫ്‌ളക്ഷനാണ് ന്യൂജനറേഷന്‍ സിനിമകള്‍. അവയില്‍ അമ്മമാര്‍ക്ക് വലിയ വേഷമില്ലാത്തത് ബോധപൂര്‍വമല്ല. അമ്മയുടേയും മകന്റേയും കഥകള്‍ ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഇനിയും വരും. പക്ഷേ, അത് പുതിയ തലമുറയ്ക്ക് ബോറടിക്കാത്ത രീതിയില്‍ വേണമെന്നു മാത്രം..’ ആഷിഖ് പറയുന്നു.
‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’അമ്മയും ‘മോഡേണ്‍ ഡേ’ അമ്മയും
ഓരോ കാലത്തും അമ്മയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും, കാതലായ വികാരങ്ങളെല്ലാം ഒന്നാണെങ്കിലും. ഒരേ ഭാവമല്ല എന്നും അമ്മയ്ക്ക്. 80 കളിലും 90 കളിലും നമുക്ക് പരിചയമുള്ള അമ്മ ‘കിരീട’ത്തിലെ സേതുമാധവന്റെ അമ്മയെപ്പോലെ ‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’ അമ്മയാണ്. ഐശ്വര്യം തുടിക്കുന്ന മുഖമായിരിക്കും അവര്‍ക്ക്. ഭര്‍ത്താവ് ജോലിക്ക് പോവുന്നു. മകന്‍ ജോലി തേടി അലയുന്നു. ഭര്‍ത്താവിനേയും മകനേയും ഊണ്‍മേശയില്‍ ഭക്ഷണവും ഒരുക്കിവെച്ച് കാത്തിരിക്കുന്നു അവര്‍. ആ അമ്മ, മകന് തല ചീകിക്കൊണ്ട് രാമായണം വായിക്കും. മകള്‍ക്ക് കാലത്തെഴുന്നേറ്റ് ടിഫിന്‍ ബോക്‌സില്‍ ചൂടുദോശ നിറച്ചുവയ്ക്കും. വല്ലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ഒന്ന് ‘മിനുങ്ങി’ വീട്ടിലെത്തുന്ന മകനെ കൈയ്യോടെ പിടിച്ച് ശാസിക്കും. മകളുടെ ബയോളജി നോട്ടുപുസ്തകം ചികഞ്ഞ് ഒളിച്ചുവെച്ച ലവ് ലെറ്റര്‍ കണ്ടെത്തി കരുതലോടെ അവളുടെ ചെവിയില്‍ തിരുമ്മി ഉപദേശിക്കും.. ആ കാലത്തിന്റെ ശക്തി ആ അമ്മമാരിലുണ്ടായിരുന്നു. ഇന്ന് അമ്മയും അച്ഛന്റെ കൂടെ ജോലിക്കു പോവുന്നവളാണ്. ഇരുവരും വൈകിട്ട് ഓഫീസ് വിട്ട് വീടണയുന്നു. പിന്നെയാണ് മക്കളുടെ ഹോംവര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ടും പരിശോധിക്കുന്നത്. ‘ഈ അടുത്ത കാലത്ത് എന്ന ഞാന്‍ സ്‌ക്രിപ്‌റ്റെഴുതിയ ചിത്രത്തില്‍ രണ്ടു തരം അമ്മമാരുണ്ട്. ഇന്ദ്രജിത്ത് അവതരിപ്പിച്ച വിഷ്ണുവിന്റെ ഭാര്യയായ രമണി. ഭയങ്കരമായി സ്ട്രഗിള്‍ ചെയ്യുന്ന ‘മോഡേണ്‍ ഡേ’ അമ്മയാണ്. എന്തു വില കൊടുത്തും മക്കളെ നല്ല നിലയിലാക്കണമെന്ന് കരുതുന്നവള്‍. അതിനുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നു അവര്‍. എന്നാല്‍ എന്റെ ഭാര്യയായി അഭിനയിച്ച അമ്മ, കടുത്ത മെന്റല്‍ ഡിപ്രഷനിലും സെക്‌സ് നിഷേധത്തിലും കഴിയുന്നവരാണ്. മകന്‍ മാത്രമാണ് അവരേയും ഭര്‍ത്താവിനേയും ബന്ധിപ്പിക്കുന്ന ഏകകണ്ണി. പുതിയ തലമുറയിലെ അമ്മമാര്‍ക്ക് പലപ്പോഴും ഇതുപോലുള്ള ഒരുപാട് യുദ്ധമുഖങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്നു. അവരുടെ വെല്ലുവിളികളും മാറുന്നു.. ’തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പുതിയ കാലത്തെ അമ്മ കഥാപാത്രങ്ങളെ ഇങ്ങനെ നിര്‍വചിക്കുന്നു.
അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..
വഴിയരികിലെ ആക്‌സിഡന്റ് സീന്‍. ആളുകള്‍ ഓടിക്കൂടുന്നു. അപകടത്തില്‍ പെട്ട ആള്‍ വേദനയോടെ കരയുന്നു: അമ്മേ.. രക്ഷിക്കണേ.. ‘ഇവിടെ എന്തുകൊണ്ടാണ് സാര്‍, പുള്ളി ദൈവത്തേക്കാളും മുമ്പേ അമ്മയെ വിളിച്ചത്? എത്ര മാറിയെന്നു പറഞ്ഞാലും അമ്മയും മകനും മാറില്ലല്ലോ. അമ്മയില്ലാതെ മക്കളുമുണ്ടാവുമോ? അമ്മയ്ക്കും മകനുമിടയിലെ രസതന്ത്രം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മാറ്റാന്‍ കഴിയില്ല. പിന്നെ, പണ്ടത്തെ പത്രഭാഷയും ഇന്നത്തേതും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടില്ലേ? അതുപോലെ സിനിമകളും മാറിയിട്ടുണ്ട് എന്ന് മാത്രം കരുതിയാല്‍ മതി!’ പറയുന്നത് മലയാളത്തിന്റെ സ്വന്തം അമ്മ സുകുമാരിയാണ്. അമ്മമാര്‍ക്ക് എല്ലാ കാലത്തും പ്രാധാന്യമുണ്ടെന്ന് അവര്‍ക്ക് നൂറുശതമാനവും ഉറപ്പുണ്ട്. ഇതുവരെ നടിച്ച എല്ലാ അമ്മവേഷങ്ങളും അവര്‍ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു. ഏറ്റവും ഇഷ്ടമുള്ള അമ്മവേഷമേതെന്നു ചോദിച്ചപ്പോള്‍ ഇഷ്ടമില്ലാതെ ഒരു അമ്മവേഷം ചെയ്യാന്‍ കഴിയുമോ എന്ന മറുചോദ്യം.
അമ്മ മലയാളിയുവത്വത്തിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള സ്‌കൂള്‍ സമയങ്ങളില്‍, ക്ലാസില്‍ വെച്ചുനടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ അമ്മയുടെ ചെവിയിലോതുന്ന അപ്പു എന്ന കുട്ടിയെ നമ്മള്‍ കണ്ടതാണ്, ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ. ‘എന്റെയും ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. പക്ഷേ ഒരു അഞ്ചുദിവസത്തില്‍ കൂടുതല്‍ അമ്മയുമായി കൂടിയാല്‍ വഴക്കാവും. ചില നടിമാരും വിദേശത്ത് ഫാമിലി സഹിതം ജീവിക്കുന്ന കൂട്ടുകാരികളുമൊക്കെ പറയുന്നതു കേള്‍ക്കാറുണ്ട്, വീട്ടിലെത്തിയാല്‍, കാച്ചിയ വെളിച്ചെണ്ണയുമായി അമ്മ കാത്തിരിക്കാറുണ്ടെന്നൊക്കെ. ഒന്നോ രണ്ടോ ദിവസമൊക്കെ ഈ എണ്ണയും തേച്ചു കുളിക്കാം. പക്ഷേ, എന്നും ഇതുപോലെ കുളിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ബോറടിക്കത്തില്ലേ?’ യുവനടി ലെനയുടെ അഭിപ്രായം ഇന്നത്തെ മൊത്തം യുവത്വത്തിന്റേയും ചിന്താഗതിയാണോ എന്ന അന്വേഷണത്തിന് മറുപടിയുമായി എത്തിയത് മലയാളത്തിന്റെ മറ്റൊരു അമ്മ കെ പി എ സി ലളിത. ‘ഇപ്പോഴും അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് മകന്‍ സിദ്ധാര്‍ഥ് പറയാറുണ്ട്. വീട്ടില്‍ വരുമ്പോള്‍ പഴയതുപോലെ കൂടെത്തന്നെയാവും. വിട്ടുമാറില്ല..’ ഏതാണ്ടിതേ പോലുള്ള ബന്ധം തന്നെയാണ് താനും ഉമ്മയും തമ്മിലെന്ന് ആഷിഖ് അബുവും സമ്മതിക്കുന്നു.
സെറ്റില്‍ഡാവണം, പെട്ടെന്നു തന്നെ.
20 നും 40 നും ഇടയില്‍ പ്രായം വരുന്ന നായകനും നായികയും കൂട്ടുകാരും. ഇവരെല്ലാം വീട്ടില്‍ നിന്ന് മാറി ദൂരെ നഗരത്തില്‍ ഫ്‌ളാറ്റിലോ മറ്റോ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ അമ്മ ചിലപ്പോള്‍ ഒരു ഫോണ്‍ കോളിലോ ചുവരിലെ ഫ്രെയിം ചെയ്തുവച്ച ഫോട്ടോയായോ മാത്രം ഒതുങ്ങുന്നു. ഇപ്പോഴത്തെ ഹിറ്റ് കോംബിനേഷന്‍ ഈ ഫ്രേമില്‍ തുടങ്ങുന്നു.
‘പ്ലസ് ടു കഴിഞ്ഞതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത പഴയ കാലമൊക്കെ കാണിക്കുമ്പോള്‍ മടുപ്പ് തോന്നുമെങ്കിലും അവയില്‍ പുതിയതെന്തെങ്കിലുമുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും..’ ട്രയിനില്‍ വെച്ച് കണ്ടുമുട്ടിയ മംഗലാപുരത്തെ ബി ഡി എസ് വിദ്യാര്‍ഥിനികളായ നുസിജയ്ക്കും ടീമിനും സംശയമില്ല. കഴിയുന്നതും പെട്ടെന്നു തന്നെ വീട്ടില്‍ നിന്നും മാറി താമസിക്കാനാണിഷ്ടമെന്നും അവര്‍ പറയുന്നു. പെട്ടെന്ന് തന്നെ സെറ്റില്‍ഡാവണം. പക്ഷേ, അത് അച്ഛനുമമ്മയോടുമുള്ള സ്‌നേഹമില്ലായ്മയായി മാത്രം കണക്കാക്കരുതെന്ന അപേക്ഷയുമുണ്ട്. പുതുതലമുറ ബന്ധങ്ങളെ ഇങ്ങനെ കാണുന്നതു കൊണ്ടാവാം, സിബി മലയിലിന് ഇനിയൊരു ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ സിനിമ തീയേറ്ററില്‍ വന്നാല്‍ ഹിറ്റാവുമെന്ന് ഉറപ്പുപറയാന്‍ കഴിയാത്തതും. ‘ഞാന്‍ ചെയ്ത രണ്ട് അമ്മവേഷങ്ങള്‍ക്കും (ട്രാഫിക്, അസുരവിത്ത്) പ്രാധാന്യമുള്ളതു കൊണ്ട് മാത്രമാണ് ചെയ്തത്. അമ്മവേഷങ്ങള്‍ കൂതുതല്‍ ചെയ്യാന്‍ താല്‍പര്യവുമില്ല. അത്രയ്‌ക്കേ അതിനു സ്‌കോപ്പുള്ളൂ.’ ലെനയും പറയുന്നു.
ഇവിടെ കൗസുല്യമാരും കൈകേയിമാരുമുണ്ടായിരുന്നു..
മാറിയ കാലത്ത് മക്കള്‍ക്കു വേണ്ടി ഇന്റര്‍നെറ്റ് ചാറ്റിങ് ചെയ്യാനും വെബ് ക്യാം ഉപയോഗിക്കാനും പഠിച്ച അമ്മമാരുമുണ്ട്. മക്കള്‍ നഗരത്തില്‍ പഠിക്കുകയോ വിദേശത്ത് കുടുംബസമേതം താമസിക്കുകയോ ആവും. പണ്ടത്തെ കൂട്ടുകുടുംബവും വലിയ തറവാടുകളും അതിനെ ചുറ്റിപ്പറ്റിയുള്ള ഉപജീവനവുമൊക്കെ മാറിയപ്പോള്‍, പുതിയ കുടുംബങ്ങളില്‍ ‘കിരീട’ത്തിലെ സേതുമാധവനും ‘വാത്‌സല്യ’ത്തിലെ രാഘവന്‍ നായരും ഇല്ലെന്നു തന്നെ പറയാം. ‘പുതിയ തലമുറ മാതാപിതാക്കളെ നോക്കുന്നത് ഫിനാന്‍ഷ്യലി ആണ്. പൈസ കൊണ്ട് നല്‍കാവുന്ന സുഖങ്ങളൊക്കെയും നല്‍കും. പക്ഷേ അവരുടെ കൂടെ താമസിക്കുന്നില്ല എന്നുമാത്രം. ഒരുപക്ഷേ, അമ്മമാര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാവാം. പണ്ടത്തെപ്പോലെ അമ്മയെ അടുത്തുകൂടി സ്‌നേഹിച്ചു ജീവിക്കുന്ന മക്കള്‍ ഇന്ന് കുറവാണ്. ‘മക്കള്‍ നല്ല ശമ്പളം നേടുന്നു. നല്ല പോസ്റ്റിലാണ്. വിദേശത്താണ്. നല്ലൊരു ഫ്‌ളാറ്റെടുത്ത് താമസിക്കുന്നു. ഇടയ്ക്ക് വരാറുണ്ട്. ദേ, ഈ ഓണത്തിന് അവന്‍ വരും.’ എന്നോക്കെ പറയുന്നത് അമ്മമാരും അഭിമാനമായെടുക്കുന്നുണ്ട്. സ്ഥിരമായി വീട്ടില്‍ നില്‍ക്കുന്ന മകനോട് ഇവനൊക്കെ പോയി വല്ല ജോലിയുമെടുത്തൂടേ? ഇവിടെത്തന്നെ ചൊറഞ്ഞ് നില്‍ക്കാതെ എന്നു പറയുന്ന അമ്മമാരുമുണ്ട്!’ലെനയുടെ മാറിയ കാലത്തെ അമ്മയുടെ മനസു വായിച്ച കാഴ്ചപ്പാട്.
മുരളി ഗോപിയും പറയുന്നു, അമ്മമാര്‍ തന്നെ പല വിധമുണ്ടെന്ന്. നമ്മള്‍ പരിചയിച്ചതും കാണാന്‍ ഇഷ്ടപ്പെടുന്നതും മക്കളെ സ്‌നേഹിക്കുന്ന അമ്മമാരെയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ ഒട്ടും സ്‌നേഹമില്ലാത്ത അമ്മമാരുമുണ്ട്. നിത്യജീവിതത്തില്‍ മക്കളെ വില്‍ക്കുന്ന അമ്മമാരും പെണ്‍കുട്ടികളെ വല്ലാതെ ദ്രോഹിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ അപൂര്‍വമായെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘എല്ലാ കാലത്തും എല്ലാ അമ്മമാരും എല്ലാ മക്കളും നല്ലവരായിരുന്നില്ലല്ലോ? കൈകേയിയും കൗസുല്യയും ഒരേ രാമായണത്തിലെ കഥാപാത്രങ്ങളായിരുന്നില്ലേ? എങ്കിലും അമ്മയെന്ന് പറയുമ്പോള്‍ മെഹബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യിലെ നര്‍ഗീസ് ദത്ത് ചെയ്ത അമ്മയാണ് ആദ്യം വരുന്ന മുഖം. പിന്നെ ‘ദീവാറി’ലെ അമ്മ, സത്യജിത് റായ് സിനിമകളിലെ അമ്മ.. ഇങ്ങനെ പോവുന്നു.’മുരളി ഗോപി നയം വ്യക്തമാക്കുന്നു.
കാലമിനിയും വരും, വര്‍ഷം വരും, തിരുവോണം വരും..
എങ്കിലും എന്‍ എന്‍ കക്കാട് പാടിയതു പോലെ കാലമിനിയും ചാക്രികക്രമത്തില്‍ കറങ്ങിവരുമെന്നും ‘ശാന്ത’ത്തിലേയും ‘മാടമ്പി’യിലേയും ‘സന്‍മനസുള്ളവര്‍ക്ക് സമാധാന’ത്തിലേയും പോലുള്ള അമ്മവേഷങ്ങള്‍ ഇനിയും വരുമെന്നും കെ പി എ സി ലളിതയും സുകുമാരിയും വിശ്വസിക്കുന്നു. ‘ഓടുന്ന പടങ്ങളില്‍ ഞങ്ങള്‍ അമ്മയായും അമ്മൂമ്മയായുമുണ്ടാവും.’ സുകുമാരിയുടെ വാദം.  ‘ട്രെന്‍ഡ് എന്നത് താല്‍ക്കാലികമാണ്. ഒരു യുദ്ധസിനിമയെടുക്കുമ്പോള്‍ അതില്‍ അമ്മയെ തിരുകാന്‍ പറ്റുമോ? ‘തനിയാവര്‍ത്തനത്തി’ലേതു പോലുള്ള ശക്തരായ അമ്മകഥാപാത്രങ്ങള്‍ എന്നും ഏതു നിമിഷവും ഇനിയുമുണ്ടാവും.’ അനൂപ് മേനോന്റെ വാക്കുകളില്‍ ഒരു എഴുത്തുകാരന്റെ ഉറപ്പ്.
















No comments:

Post a Comment