Monday, April 23, 2012

ഞാന്‍ എന്ന ഭാഗ്യവാന്‍

ഞാന്‍ എന്ന ഭാഗ്യവാന്‍ എന്റെ ഈയിടെ കല്യാണം കഴിഞ്ഞ സഹോദരിയുടെ അഭിപ്രായത്തില്‍ വീട്ടിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണ്. മറ്റു പലരേക്കാളും മുമ്പേ, പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു അവള്‍ പറയാറ്. പിന്നെയും എന്ത് എന്നും എന്തുകൊണ്ട് എന്നും ചോദിക്കുമ്പോള്‍ അവള്‍ പത്തു കാര്യങ്ങള്‍ എണ്ണി പ്പറയും. 1. കൂടുതല്‍ കാലം ഉപ്പാപ്പയുടെ കൂടെ കഴിയാന്‍ കഴിഞ്ഞു. ഉപ്പാപ്പ മരിക്കുന്നതുവരെ ഉപ്പാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തു പോലെയായിരുന്നു ഞാന്‍. പണ്ട്, ബസില്‍ കയറുമ്പോള്‍ ചര്‍ദ്ദിക്കുന്ന ശീലമുണ്ടായിരുന്ന ഞാന്‍, ഉപ്പാപ്പയുടെ മുട്ടോളം നീളമുള്ള കുപ്പായക്കീശയില്‍ ചര്‍ദ്ദിച്ചു നിറച്ച കഥ ഉമ്മാമ്മ പലപ്പോഴും പറയാറുണ്ട്. 2. പലയിടങ്ങളിലും പെട്ടെന്നു ശ്രദ്ധാകേന്ദ്രമാവാന്‍ കഴിയുന്നു. സ്‌കൂളില്‍, നാട്ടില്‍, മത്‌സരങ്ങളില്‍... 3. യുവജനോത്‌സവങ്ങളിലും മറ്റു മത്‌സരങ്ങളിലും ഞാന്‍ എഴുതുന്നത് വിധികര്‍ത്താക്കള്‍ക്കു മനസിലാകാത്തതിനാല്‍, എന്തോ സംഭവമാണെന്നു കരുതി വെറുതെ സമ്മാനം നല്‍കുകയാണ്. എന്റെ ഭാഗ്യം. 4. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേരള സംസ്ഥാന വിദ്യാഭ്യാസ ലോട്ടറിയുടെ 100 രൂപ അടിച്ചിരുന്നു.കുടുംബത്തില്‍ നിന്ന് ആദ്യമായി ലോട്ടറി അടിച്ച ആള്‍. 5. അമ്മാവന്റെയും എന്റെയും ഏതാണ്ട് ഒരേ ശരീരപ്രകൃതിയായതിനാല്‍, കാലം കഴിയുമ്പോഴും പഴക്കം കൂടുമ്പോഴും അമ്മാവന്റെ വിപുലമായ വസ്ത്രശേഖരം എനിക്കു കിട്ടുമായിരുന്നു. 6.മീന്‍ പിടിക്കാന്‍ പോവുമ്പോള്‍, ശരിക്കും നീന്തല്‍ അറിയില്ലെങ്കില്‍ കൂടി മറ്റുള്ളവര്‍ക്കു കിട്ടുന്നതിനേക്കാളുമേറെ ഇരിമീനും പയ്യത്തിയുമൊക്കെ എന്റെ മീന്‍സഞ്ചിയിലേക്ക് ആവാഹിക്കപ്പെടുന്നു! 7. വീടിന്റെ ഗ്‌ളാസ് ജനാലകളുടയാതെ പന്തേറും ക്രിക്കറ്റും കളിക്കാന്‍ കഴിയുന്നു. മറ്റു പലരും ശ്രമിച്ച്, പരാജയപ്പെട്ട് ഉപ്പയുടെ അടി വാങ്ങിയിട്ടുണ്ട്. 8. എന്റെ മുന്‍വശത്തെ പൊട്ടിയ രണ്ടു പല്ലുകള്‍ ഭാഗ്യത്തിന്റേതാണ്. ( മുമ്പ്, ജ്യേഷ്ഠനുമായുള്ള അടിപിടിക്കിടയിലാണ് അവ പൊട്ടിയത്. ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍, സച്ചിന്‍ ഔട്ട് ആയ ദു:ഖത്തില്‍ വീടിനു പുറത്തിറങ്ങാന്‍ തുടങ്ങിയ എന്നോട്, ജ്യേഷ്ഠന്‍, അവിടെത്തന്നെ ഇരിക്കാനും അടുത്തതായി അസ്ഹര്‍ ബാറ്റിങ്ങിനിറങ്ങുമെന്നു പറഞ്ഞതും ‘എനിക്കാ കിളവന്റെ ബാറ്റിങ് കാണണ്ട’ എന്നു ഞാന്‍ തിരിച്ചു പറഞ്ഞതും അവിടെത്തന്നെയിരിക്കാന്‍ ജ്യേഷ്ഠന്‍ വീണ്ടും കല്‍പ്പിച്ചതും ഞാന്‍ എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ് നടന്നു തുടങ്ങിയതും ജ്യേഷ്ഠന്‍ എന്റെ വഴിയില്‍ കാല്‍ കൊണ്ടു വച്ചതും ഞാന്‍ ‘കുമ്പ്ടാണ്ടം’ വീണതും പല്ലു പൊട്ടിയതും മുഖവും നിലവും ചോരയില്‍ നനഞ്ഞതും..) 9. ഉയരമുള്ളതു മറ്റൊരു ഭാഗ്യം. 10. മുമ്പൊരിക്കല്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ച്, സിമന്റ് അടര്‍ന്നു വീണ് ഒന്നും പറ്റാതെ രക്ഷപ്പെട്ടതും എന്റെ ഭാഗ്യം തന്നെ. അവള്‍ ഇതു പറയുമ്പോള്‍ അവള്‍ക്കു സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയതാണു ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ പറയും. പിന്നെ ഒരു ലോകരഹസ്യമെന്ന മട്ടില്‍ അതിലും വലിയ ഭാഗ്യം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ സഹോദരിയാവാന്‍ കഴിഞ്ഞതാണെന്നും ഓര്‍മ്മിപ്പിക്കും. പതിവു അഹങ്കാരത്തോടു കൂടി തന്നെ.

No comments:

Post a Comment