Wednesday, November 6, 2013

ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌




ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌

എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ ആര്‍ മീരയ്‌ക്ക്‌ കുട്ടിക്കാലത്തൊക്കെ ഓണത്തേക്കാള്‍ പ്രധാനം നാട്ടിലെ ക്ഷേത്രോത്സവങ്ങളായിരുന്നു. മീരയുടെ നാടായ കൊല്ലം ശാസ്‌താംകോട്ടയില്‍ ഓണത്തേക്കാളേറെ, എന്നാല്‍ ഓണം പോലെ കൊണ്ടാടിയിരുന്നത്‌ നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളായിരുന്നു. മാര്‍ച്ച്‌ മാസത്തിലായിരിക്കും മിക്കവാറും ഉത്സവങ്ങളെല്ലാം. ചിലപ്പോള്‍ ഓണത്തേക്കാളേറെ പ്രാധാന്യവും ആ ഉത്സവങ്ങള്‍ക്കു തന്നെ. പക്ഷേ, അപ്പോഴും മനസില്‍ അടുത്താഴ്‌ചയാണല്ലോ കൊല്ലപ്പരീക്ഷ എന്ന പേടി ബാക്കി കിടക്കും. എത്ര ആഘോഷിച്ചാലും ഈ പരീക്ഷപ്പേടി മനസിലങ്ങനെ ആന്തലോടെയുണ്ടാവും.
അച്ഛന്റെ അമ്മയാണ്‌ മീരയെ വളര്‍ത്തിയത്‌. കുടുംബത്തില്‍ അപ്പച്ചിമാരുമുണ്ടായിരുന്നു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള ഈ ഉത്സവകാലത്തിന്‌ ശരിക്കും ഒരു ഓണക്കാലത്തിന്റെ പ്രതീതി തന്നെയായിരുന്നു. പിന്നീട്‌ എല്ലാവരും ഒത്തു ചേരുന്നത്‌ ഓണക്കാലത്താണ്‌. അന്ന്‌ പക്ഷേ, പരീക്ഷപ്പേടിയൊന്നുമില്ല. ശരിക്കുമുള്ള തകര്‍പ്പന്‍ ആഘോഷം തന്നെയായിരിക്കും.

ഫൈന്‍ ആര്‍ട്‌സ്‌ ക്ലബുകാരുടെ ഓണം
�അന്നൊക്കെ ഓണക്കാലത്ത്‌ നാട്ടില്‍ കലാപരിപാടികളുടെ ബഹളമായിരുന്നു. ഏതാണ്ട്‌ മൂന്നു വീടുകള്‍ക്കിടയില്‍ ഒരു ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌ എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ കുട്ടികളെ റാഞ്ചിക്കൊണ്ട്‌ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ക്ലബുകാരുടെ മത്സരമായിരുന്നു.. � മീരയുടെ വാക്കുകളില്‍ അന്നത്തെ കുഞ്ഞു എഴുത്തുകാരി കഥകളെഴുതാന്‍ തുടങ്ങി. ഒരു വിധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കും. അവയില്‍ പ്രധാനം കഥയെഴുത്തും ഉപന്യാസരചനയും ഡ്രോയിങ്ങും വിവിധഭാഷാപ്രസംഗങ്ങളുമൊക്കെത്തന്നെ. എല്ലാത്തിലും സമ്മാനവും കിട്ടും. പിന്നീടുള്ള എഴുത്തുജീവിതത്തിലും ചിലപ്പോള്‍ ഈ കുട്ടിക്കാലത്തെ ഫൈന്‍ ആര്‍ട്‌സ്‌ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ പ്രചോദനങ്ങളുണ്ടായിരിക്കാം. പിന്നീട്‌ പ്ലസ്‌ടു, ഡിഗ്രി കാലമൊക്കെയായപ്പോള്‍ ക്ലബുകളും ഇല്ലാതായിത്തുടങ്ങി. �വേണമെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്‌മയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയെന്നും പറയാം. കാരണം, അവരാണല്ലോ ഇത്തരം ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്‌!�

കരടികളിയും ആര്‍പ്പോ വിളിയും
�കരടികളിയായിരുന്നു അന്നത്തെ കൊല്ലത്തെ ഫേവറിറ്റ്‌ ഓണാഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്‌.� കെ ആര്‍ മീര കോട്ടയത്തെ വീട്ടിലിരുന്ന്‌ മനസ്‌ തുറക്കുന്നു.
പുതിയ ഡ്രസ്‌ കിട്ടുന്നതായിരുന്നു അക്കാലത്തെ ഏറ്റവും ആവേശം നിറഞ്ഞ ഓണം ഓര്‍മകളിലൊന്ന്‌. പിന്നെ പടക്കം പൊട്ടിക്കുന്നതും മറ്റും. രാത്രിയാവുമ്പോഴാണ്‌ കരടികളിയുമായി സംഘം വരിക. ഏതാണ്ട്‌ പകലത്തെ പരിപാടികളെല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടിനു പുറത്തു നിന്ന്‌ ആര്‍പ്പോ വിളികളുയരും. പിന്നെ പടക്കത്തിന്റെ ശബ്‌ദവും മത്താപ്പൂവിന്റെയും കമ്പിത്തിരിയുടേയും മിന്നിത്തിളങ്ങലുമായിരിക്കും. അതോടെ ഞങ്ങളെല്ലാവരും ചാടിയെഴുന്നേറ്റ്‌ പുറത്തേക്ക്‌ ചെല്ലും.

മറക്കാനാവാത്ത തിരുവോണനാള്‍



�ജോലിയൊക്കെ ആയപ്പോള്‍ ഓണത്തിന്റെ പകിട്ടും പത്രാസും തീര്‍ത്തും ഇല്ലാതായെന്നു തന്നെ പറയാം. പത്രസ്ഥാപനത്തില്‍ ജോലിയായതിനാല്‍ ഓണത്തിന്‌ ഒരു ദിവസം മാത്രമാണ്‌ ലീവ്‌. തിരുവോണത്തിന്റെ അന്ന്‌ മിക്കവാറും ട്രെയിനിലായിരിക്കും. ദീര്‍ഘയാത്ര തന്നെ. ഒന്നുകില്‍ ഭര്‍ത്താവിന്റെ വീട്ടില്‍. അല്ലെങ്കില്‍ എന്റെ വീട്ടില്‍. എന്തായാലും ജോലി ചെയ്യുന്ന ഇടത്തു നിന്നും ഏതാണ്ട്‌ പകുതി ദിവസമെങ്കിലും ട്രെയിനിലിരിക്കണം.. � മീര മനസു തുറക്കുന്നു.
മറക്കാനാവാത്ത മറ്റൊരു ഓണവുമുണ്ട്‌ മനസില്‍. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷത്തെ ഓണമായിരുന്നു. അന്ന്‌ തിരുവോണത്തിന്റെ തലേന്നാണ്‌ പ്രസവത്തിനു വേണ്ടി ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്യുന്നത്‌. ആശുപത്രിയില്‍ നിന്ന്‌ പരിശോധിച്ച ഡോക്‌ടര്‍ എന്റെ അവസ്ഥയും ഓണത്തിന്റെ പരിഗണനയും പ്രമാണിച്ച്‌ വീട്ടില്‍ ചെന്ന്‌ തിരുവോണം ആഘോഷിച്ച്‌ വരാനായി ഒരു ദിവസത്തെ അവധി തന്നു. അങ്ങനെ ഓണസദ്യയുണ്ട്‌ തിരിച്ച്‌ വീണ്ടും ആശുപത്രിയിലേക്കു ചെന്ന്‌ അഡ്‌മിറ്റായി. അതിന്റെ പിറ്റേന്നായിരുന്നു പ്രസവവും. �അതിനാല്‍ ആ ഓണക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓണമായി ഞാന്‍ കരുതുന്നു. അത്‌ ഇന്നും മനസിലുണ്ട്‌.�

വിപണിയുടെ ഓണം

കുടുംബത്തില്‍ ചില മരണങ്ങളുണ്ടായതിനാല്‍, ഇപ്രാവശ്യം ഓണത്തിന്‌ വലിയ ആഘോഷങ്ങളൊന്നുമില്ല. വീട്ടില്‍ തന്നെയായിരിക്കും. �പിന്നെ ഇന്നത്തെ ഓണംന്നുള്ളത്‌ വിപണിയുടേതല്ലേ. ടെക്‌സ്റ്റയില്‍സുകാരും കാറ്ററിങ്ങുകാരുമാണ്‌ ഇന്നത്തെ ഓണം പ്രധാനമായും ആഘോഷിക്കുന്നത്‌. വീട്ടിലിരുന്നാല്‍ മതി. പഴയതു പോലെ പൂക്കള്‍ തേടി അലയുകയോ സദ്യയ്‌ക്കു വേണ്ടി ഒരുക്കങ്ങള്‍ കൂട്ടുകയോ ഒന്നും വേണ്ട. എല്ലാം വീട്ടിലെത്തും. എല്ലാം വിപണിയുടെ ഓണമാണല്ലോ. ശരിക്കും നമ്മളേക്കാളൊക്കെ അവരാണ്‌ ആഘോഷിക്കുന്നതും ആഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതുമല്ലാം. നമ്മള്‍ വെറും നോക്കുകുത്തികള്‍..� മീരയുടെ മുഖത്ത്‌ കഴിഞ്ഞുപോയ നന്‍മകളുടെ ഓണക്കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകള്‍ ബാക്കിയുണ്ട്‌.   










1 comment:

  1. വായിക്കാന്‍ ഏറെ ആഗ്രഹമുള്ള എഴുത്തുക്കാരിയുടെ വിശേഷം വളരെ നന്നായി.

    ReplyDelete