ഓണക്കാലത്തെ
ജാലവിദ്യകള്‍
ഓണക്കാലം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് ഓര്‍മകളുടെ വസന്തകാലം കൂടിയാണ്.
കുട്ടിക്കാലത്തെ നിലയ്‌ക്കാത്ത, നിറമുള്ളതും മനോഹരവുമായ ഓര്‍മകള്‍.
കാലമേറെ കഴിഞ്ഞിട്ടും ഒക്കെയും മനസില്‍ നറുനിലാവു പോലെ
തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ആധുനികമാജിക് രംഗത്തെ അതികായനായ മുതുകാട്, ഓണനാളുകളില്‍ പൊടുന്നനെ മലപ്പുറത്ത് നിലമ്പൂരുള്ള കള്ളമുക്കട്ടയില്‍ കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടേയും മകനായ കുഞ്ഞുഗോപിനാഥായി മാറും. വളര്‍ന്നപ്പോള്‍ പിന്നീട്, നിലമ്പൂര്‍ ആസ്ഥാനമാക്കി മുതുകാട് മാജിക്കല്‍ എന്റര്‍ടയിനേര്‍സ് എന്ന മാജിക് ട്രൂപ്പിനു നേതൃത്വം കൊടുത്തതും തിരുവനന്തപുരത്ത് മാജിക്കല്‍ അക്കാദമി തുടങ്ങിയതും ഇന്ത്യയിലും വിദേശത്തുമായി അറിയപ്പെടുന്ന ജാലവിദ്യക്കാരനായതുമല്ലാം അദ്ദേഹം മറക്കും. ഓണക്കാലത്ത് വീട്ടിലെത്തിയാല്‍ മുതല്‍, കുഞ്ഞു ഗോപിനാഥാണ്. മാജിക്കിനെ ആധുനികവത്‌ക്കരിച്ചതും ഈ രംഗത്ത് ഒട്ടേറെ പുതുമകള്‍ കൊണ്ടുവന്നതും ലോകമാന്ത്രികസംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ വിശിഷ്‌ടപുരസ്‌ക്കാരങ്ങള്‍ നേടിയതുമല്ലാം, നാട്ടില്‍ വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന ഒരു ഓണത്തിനു വേണ്ടി ബലി കഴിക്കാനും അദ്ദേഹം തയ്യാര്‍.
ഓണം ബുക്ക്‌ഡ്!
കഴിഞ്ഞ 38 വര്‍ഷമായി മുതുകാട് തന്റെ ജാലവിദ്യയുമായി ഇവിടെയുണ്ട്.
ഇന്റര്‍നാഷണല്‍ മാജിക് അക്കാദമിയുടെ മാജിക്കിലെ ഓസ്‌ക്കാര്‍
എന്നറിയപ്പെടുന്ന മെര്‍ലിന്‍ പുരസ്‌കാരം നേടിയ ആദ്യത്തെ മലയാളി
മാന്ത്രികന്‍ കൂടിയാണ് അദ്ദേഹം. ജാലവിദ്യയുമായി ഇന്ത്യയിലങ്ങോളമിങ്ങോളം
വിസ്‌മയയാത്രകളും ഗാന്ധിമന്ത്രയാത്രകളും മിഷന്‍ ഇന്ത്യ യാത്രകളും
നടത്തിയിട്ടുണ്ട്. എങ്കിലും ഓണത്തിന് എവിടെയാണെങ്കിലും
വീട്ടിലെത്തുന്നതാണ് പണ്ടു മുതലേയുള്ള ശീലം. അവിടെ അമ്മ ഇലയില്‍ ചുട്ട
അടയുമായി കാത്തിരിക്കുന്നുണ്ടാവും. �എന്ത് പരിപാടിയുണ്ടെങ്കിലും നേരത്തെ
അമ്മ വിളിച്ചു പറയും, ഓണത്തിനുള്ള രണ്ടു ദിവസം താന്‍ ബുക്ക്
ചെയ്‌തിരിക്കുന്നുവെന്ന്. മറ്റെന്ത് തിരക്കുണ്ടെങ്കിലും അമ്മയുടെ കൂടെ
നിലമ്പൂരെ വീട്ടില്‍ ഓണമുണ്ണുന്നത് എനിക്ക് നിര്‍ബന്ധമാണ്.� മുതുകാട്
മനസു തുറക്കുന്നു. അന്നൊക്കെ ചെറുപ്പത്തില്‍ മണ്ണ് കൊണ്ട് മഹാവിഷ്‌ണുവിന്റെ അവതാരമായ മാതേവരെ വലിപ്പച്ചെറുപ്പമനുസരിച്ച് ഉണ്ടാക്കും. അവയ്‌ക്ക് വീട്ടിലെ ഓരോരുത്തരുടെ പേരും കൊടുക്കും. കൂട്ടത്തില്‍ എന്നും വലുത് വീട്ടിലെ കാരണവരായ അച്ഛന്റേതായിരിക്കും. എന്നും കുഞ്ഞുമാതേവരായി ഈ ഞാനും.
തിരുവോണം സുഖം, ഉത്രാടം സുഖം
അത്തത്തിനു തന്നെ പൂവിട്ടു തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഓര്‍മകളാണ്
മനസില്‍. പൂക്കള്‍ തേടി നാട്ടില്‍പുറത്തു കൂടി എറെ അലയും. അങ്ങനെ അലഞ്ഞതിനു
ശേഷം കിട്ടുന്ന പൂക്കള്‍ക്ക് സുഗന്ധവും ഓര്‍മയുടെ മധുരവും പിന്നെയും
കൂടുതലാണ്. തിരുവോണത്തിന് പൂവിടുമ്പോള്‍, പൂ കൊണ്ട് �തിരുവോണം സുഖം�
എന്നെഴുതി വയ്‌ക്കും. അതു പോലെ ഉത്രാടത്തിനും �ഉത്രാടം സുഖം� എന്ന്.
�പുതിയ വസ്‌ത്രങ്ങള്‍ കിട്ടുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം
കഴിക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് തമാശകള്‍ പറയുന്നു. എല്ലാം
ഓണക്കാലത്തിന്റെ മാത്രം പ്രത്യേകതകളായി മനസിലുണ്ട്.� മുതുകാട് പതുക്കെ
ഓര്‍മകളിലേക്ക് ജാലവിദ്യക്കാരന്റെ പതിവു ഭാവാഹാദികളൊന്നുമില്ലാതെ
പ്രത്യക്ഷനാവുന്നു.വിദേശരാജ്യങ്ങളിലെ ഓണമാണ് നമ്മുടെ ഓണത്തേക്കാള്‍ ആവേശപൂര്‍വം ആഘോഷിക്കപ്പെടുന്നതെന്ന് മുതുകാട് പറയുന്നു. അവരാണ് ഇപ്പോഴും ഓണവും മറ്റ് ആഘോഷങ്ങളും ഒത്തൊരുമയോടെ കൊണ്ടാടുന്നത്. നമ്മുടെ നാട്ടിലെ ഓണങ്ങള്‍ക്കൊക്കെയും ആ പഴയ പകിട്ട് കൈമോശം വന്നിരിക്കുന്നു. ഒരുമിച്ചു കൂടേണ്ട ആവശ്യം നമ്മളേക്കാളേറെ മനസിലാക്കിയിരിക്കുന്നത് അവരാണ്. ആസ്‌ത്രേലിയയിലായാലും അമേരിക്കയിലായാലും ഗള്‍ഫിലായാലും, ആഘോഷങ്ങള്‍ക്കായി ഒന്നിച്ചു കൂടുന്ന അവരുടെ ഒത്തൊരുമ നമ്മള്‍ കണ്ടു തന്നെ അറിയണം.
പ്ലേറ്റിന്റെ ഓരത്തെ അടയുടെ ഒരംശം
നിലമ്പൂരിലെ ഒരു സാധാരണ കര്‍ഷകകുടുംബമായിരുന്നു മുതുകാടിന്റേത്.
നാട്ടിന്‍പുറത്തിന്റെ എല്ലാ നന്‍മകളുമുള്ള ഒരു സാധാരണ കര്‍ഷകകുടുംബം.
രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ അമ്മ നല്ല അട ഒരുക്കി വച്ചിട്ടുണ്ടാവും.
ഓണക്കാലത്തെ മാത്രമല്ല, എല്ലാ കാലത്തേയും മുതുകാടിന്റെ വീക്ക്‌നെസ് ആണ് ഈ
അട. ഉമ്മറത്തിരുന്ന് അച്ഛന്റേയും മറ്റുള്ളവരുടേയും കൂടെ ഭക്ഷണം
കഴിക്കുന്നതാണ് ഏറ്റവും ആവേശം കൊള്ളിച്ചിരുന്ന കാര്യങ്ങളില്‍ പ്രധാനം.
അച്ഛന്‍ ഭക്ഷണം കഴിക്കാനിരുക്കുമ്പോള്‍ �കുട്ടീ� എന്ന് നീട്ടിയൊരു
വിളിയാണ്. �അപ്പോള്‍ ഏതുറക്കത്തിലാണെങ്കിലും ഞാന്‍ ഞെട്ടിയെഴുന്നേറ്റ്
അച്ഛന്റെ അടുത്തേക്ക് ചെല്ലും. അവിടെ അച്ഛന്റെ പ്ലേറ്റിലെ ഓരത്തുള്ള
അടയുടെ ഒരംശം എനിക്കായി ബാക്കി വച്ചിട്ടുണ്ടാവും..� മുതുകാടിന്റെ നാവില്‍
ഇന്നും അതിന്റെ രുചിയോര്‍മകള്‍ ബാക്കിയുണ്ട്. ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ജാലവിദ്യ
ജീവിതത്തില്‍ അനേകം ജാലവിദ്യകള്‍ ചെയ്‌തിട്ടുണ്ടെങ്കിലും താന്‍ ജീവിതത്തിലാദ്യമായി കണ്ട ജാലവിദ്യ വായനക്കാരുമായി പങ്കു വയ്‌ക്കാന്‍ മുതുകാട് ഓര്‍മകളുടെ കുപ്പായം പതുക്കെ അഴിച്ചു വെച്ചു. അതൊരു ഓണക്കാലമായിരുന്നു. അന്നൊരിക്കല്‍ പതിവു പോലെ രാവിലെ എഴുന്നേറ്റ് അച്ഛന്റെ അടുത്തെത്തിയപ്പോള്‍ പ്ലേറ്റിന്റെ ഓരത്ത് പതിവ് അടയുടെ ബാക്കി കുഞ്ഞുഗോപിനാഥിന് വയ്‌ക്കാന്‍ മറന്നുപോയിരുന്നു, അച്ഛന്‍. കരഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മ കണ്ണടച്ചു നില്‍ക്കാന്‍ പറഞ്ഞു. �ഞാന്‍ കണ്ണടച്ചു നിന്നപ്പോള്‍ അമ്മ പതുക്കെ മുന്നിലെ ഇല തുറക്കാന്‍ തുടങ്ങി. ഇലയില്‍ നിന്നും നേര്‍ത്ത പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. കണ്ണടച്ചു തുറക്കുമ്പോഴേക്കും, മൂക്കിന്‍ തുമ്പില്‍ അടയുടെ ഗന്ധം വന്നുനിന്നു. മുന്നില്‍, ഇലയില്‍ എന്റെ പ്രിയപ്പെട്ട അട തെളിഞ്ഞുനിന്നു. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ജാലവിദ്യ അന്ന് അമ്മ മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയ ആ അടയായിരുന്നു. എനിക്കു കിട്ടിയ ഏറ്റവും മനോഹരമായ ഓണവിരുന്ന്.�
ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ ജാലവിദ്യ ഈ മുതുകാടിന്റെ തന്നെയാണ്...നമ്മള് സ്വയം പറ്റിക്കപ്പെട്ടു പോകും .
ReplyDelete