Friday, November 22, 2013

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സ്വര്‍ഗീയശാന്തിയുടെ കവാടം.

 ടിയാനെന്‍മെന്‍ സ്‌ക്വയര്‍ 
സ്വര്‍ഗീയശാന്തിയുടെ കവാടം.

പൊതുവിജ്‌ഞാന ഗ്രന്ഥങ്ങളിലെ ലോകത്ത്‌ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 1949 ല്‍ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ വന്നതിനു ശേഷം രാജ്യത്തെ ഏറ്റവും പ്രധാനനഗരവും രാഷ്‌ട്രീയ സാമ്പത്തിക വാര്‍ത്താ വിതരണങ്ങളുടെ തലസ്ഥാനവുമായ ബെയ്‌ജിങ്ങിനും അതിനടുത്തെ 3000 വര്‍ഷം പഴക്കമുള്ള ടിയാനെന്‍മെന്‍ സ്‌ക്വയറിനും ലോകചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന ഗോപുര സമുച്ചയം. മാവോയുടെ വലിയ ചിത്രം ആലേഖനം ചെയ്‌ത കൂറ്റന്‍ മതില്‌ക്കെട്ടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ രഥം കണ്‍മുന്നിലൂടെ ഉരുണ്ടു നീങ്ങും.
സ്വര്‍ഗീയശാന്തിയുടെ കവാടം.
അഥവാ, ടിയാനെന്‍മെന്‍ സ്‌ക്വയര്‍.

ഒന്ന്‌
ഇന്നത്തെ ടിയാനെന്‍മന്‍ സ്‌ക്വയറിനെ സച്ചിദാനന്ദന്റെ കവിതയിലൂടെ ഇങ്ങനെ നമുക്ക്‌ വായിക്കാം.
ഉണങ്ങിയ ചോരയ്‌ക്കു മുകളിലിരുന്ന്‌
ഇണകള്‍ പ്രണയസല്ലാപം നടത്തുന്നു
തോക്കേന്തിയ പട്ടാളക്കാര്‍
പീരങ്കിവണ്ടിയിലെ ചോരയും മാംസവും
കഴുകിക്കളഞ്ഞ്‌
വസന്തത്തിന്‌ കാവല്‍ നില്‍ക്കുന്നു
ഭൂമിക്കടിയില്‍ നിന്ന്‌
കൊടുങ്കാറ്റ്‌ മുക്രയിടുന്നു
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ
ജ്വലിക്കുന്ന കണ്ണു പോലെ
പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുന്നു.
എങ്കിലും ചരിത്രത്തിന്റെ പൊയ്‌പ്പോയ ഇന്നലെകളില്‍ ടിയാനെന്‍മന്‍ സ്‌ക്വയര്‍ ഇങ്ങനെയൊന്നുമായിരുന്നില്ലെന്ന്‌ ഒരാവര്‍ത്തി ഇതിലൂടെ കടന്നുപോവുന്ന ആര്‍ക്കും മനസിലാവും.
ശാന്തി മാത്രമല്ല, ചൈനയുടെ അശാന്തിയും ഈ ചത്വരം കണ്ടുകഴിഞ്ഞിട്ടുണ്ട്‌. രാജഭരണകാലത്തെ നിരവധി പോരാട്ടങ്ങള്‍ക്കും ചൈനീസ്‌ വിപ്ലവകാലത്തെ രക്തരൂഷിതസംഭവങ്ങള്‍ക്കും വേദിയായിരുന്നു ഇവിടം. 1989 ജൂലൈ മാസത്തില്‍ ജനാധിപത്യ പരിഷ്‌ക്കാരം ആവശ്യപ്പെട്ട്‌ പ്രക്ഷോഭത്തിനിറങ്ങിയ നൂറുകണക്കിന്‌ വിദ്യാര്‍ഥികളുടെ ശരീരത്തിലൂടെ പട്ടാളടാങ്കുകള്‍ ഇരച്ചുകയറിയതും ഈ ചത്വരത്തില്‍ വെച്ചാണ്‌.

രണ്ട്‌
ആധുനിക ചൈനയുടെ ശില്‍പി മാവോയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. തങ്ങളുടെ നേതാവിന്റെ മൃതദേഹം ദര്‍ശിക്കാന്‍ വേണ്ടി ദിവസേന രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ്‌ ഇവിടെയെത്തുന്നത്‌. എന്നാല്‍ ഒരു കാലത്ത്‌ രാജകുടുംബങ്ങളില്‍ പെട്ടവര്‍ക്കും അവരുടെ പരിചാരകരില്‍ പെട്ടവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാതിരുന്ന വിലക്കപ്പെട്ട നഗരം കൂടിയായിരുന്നു ഇത്‌. മിങ്‌, കിങ്‌ രാജവംശങ്ങളുടെ പ്രതാപത്തിന്റെ തിരുശേഷിപ്പായ ഈ ഗോപുരസമുച്ചയത്തിനു മുന്നിലും ആധുനികചൈനയുടെ ശില്‍പിയായ മാവോയുടെ പടം കാണാം.
72 ഹെക്‌ടര്‍ പ്രദേശത്താണ്‌ ഈ കൊട്ടാരക്കെട്ടുകള്‍ നീണ്ടു കിടക്കുന്നത്‌. ഏതാണ്ട്‌ 9000 ത്തിലധികം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്‌.

മൂന്ന്‌
വന്‍മതിലിന്റെ നാടായി അറിയപ്പെടുന്ന മറ്റൊരു ചൈന കൂടി നമ്മുടെ കണ്‍മുന്നിലുണ്ട്‌. മനുഷ്യാധ്വാനത്തിന്റെ ഏറ്റവും വലിയ തെളിവ്‌. 200 വര്‍ഷങ്ങള്‍ കൊണ്ട്‌ പണിത 6700 കിലോമീറ്റര്‍ നീളമുള്ള ചരിത്ര നിര്‍മിതി. ബി സി 214 മുതലുള്ള രണ്ട്‌ നൂറ്റാണ്ടുകള്‍ കൊണ്ട്‌ പണിത മഹാമതില്‍. വടക്കുനിന്നെത്തുന്ന ഹൂണന്‍മാരുടെ ആക്രമണം ചെറുക്കാനായി പണിതതായിരുന്നത്രേ അത്‌. ചൈനീസ്‌ നാടോടിക്കഥകളിലേയും വിശ്വാസങ്ങളിലേയും നിറസാന്നിധ്യം. മതിലിലെ ചങ്ങലയില്‍ താഴിട്ടു പൂട്ടുകയോ വര്‍ണറിബണുകള്‍ മുറുക്കിക്കെട്ടുകയോ ചെയ്‌താല്‍ കമിതാക്കളുടെ പ്രണയം എന്നും നിലനില്‍ക്കും എന്നതു പോലുള്ളവ. മിങ്‌ രാജവംശകാലത്ത്‌ തന്നെ 18 തവണയെങ്കിലും പുതുക്കിപ്പണിയുകയുണ്ടായി ഇത്‌. എങ്കിലും ടിയാനെന്‍മന്‍ സ്‌ക്വയറില്‍ ചിന്തിയ രക്തത്തുള്ളികള്‍ ഒരു പക്ഷേ, വന്‍മതിലിനേക്കാളുമുയരത്തില്‍ ഉയര്‍ന്നുപൊങ്ങുന്നത്‌ നമുക്ക്‌ കണ്ടിട്ടുണ്ട്‌.

നാല്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ ഒരു ഭാഗം ഇപ്പോള്‍ മിലിട്ടറി ക്യാംപാണ്‌. പുരാതന ചൈനീസ്‌ വാസ്‌തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്‌ ഇവിടത്തെ കൊട്ടാരക്കെട്ടുകള്‍. കല്ലും മരവും മാത്രമുപയോഗിച്ച്‌ പണിതതാണിവ. രാജഭരണം പോയെങ്കിലും നൂറ്റണ്ടുകള്‍ക്ക്‌ മുമ്പേയുള്ള രാജപ്രതാപത്തിന്റേയും സുഖലോലുപതയുടേയും വേരുകള്‍ ഇവിടെയെമ്പാടും കാണാം. ചക്രവര്‍ത്തിയുടെ സിംഹാസനവും സൂര്യഘടികാരവും എല്ലാം ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഡ്രാഗണ്‍ കാവലിരിക്കുന്ന സിംഹാസനം ഒരു കാലത്തെ അധികാരശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതായിരുന്നു. കൊട്ടാരക്കെട്ടിനു ചുറ്റുമുള്ള ചൈനീസ്‌ ഭരണികളില്‍ വെള്ളം നിറച്ചുവെച്ചാണ്‌ മരം കൊണ്ടു നിര്‍മിച്ച കെട്ടിടത്തിനുണ്ടായേക്കാവുന്ന തീപിടുത്തത്തില്‍ നിന്നും കൊട്ടാരത്തെ സംരക്ഷിച്ചിരുന്നത്‌.
വിലക്കപ്പെട്ട ഈ നഗരത്തില്‍ രാഞ്‌ജിയുടെ ഉദ്യാനം കൂടാതെ നാല്‌ ഉദ്യാനങ്ങളുണ്ട്‌.

അഞ്ച്‌
എ ഡി 1406 മുതല്‍ 1420 വരെയാണ്‌ ഈ കൊട്ടാരക്കെട്ടുകളുടെ നിര്‍മാണകാലം.1987 ലാണ്‌ ലോകപൈതൃകപട്ടികയില്‍ ഇതിന്‌ ഇടം കിട്ടുന്നത്‌. മിങ്‌ രാജവംശം തൊട്ട്‌ കിങ്‌ രാജവംശം വരെ നീളുന്ന അധികാരക്കഥകള്‍ ഇവിടെ കേള്‍ക്കാം. സിജിന്‍ ചെങ്‌ എന്ന ചൈനീസ്‌ നാമത്തിന്റെ തര്‍ജമയാണ്‌ വിലക്കപ്പെട്ട നഗരം. സി അര്‍ഥമാക്കുന്നത്‌ ധ്രുവനക്ഷത്രത്തേയും. ചെങ്‌ എന്നാല്‍ കോട്ടനഗരവും. ഭൂമിയിലെ ചക്രവര്‍ത്തിയുടെ അനുമതിയില്ലാതെ ആര്‍ക്കും രാജകൊട്ടാരങ്ങളിലേക്ക്‌ പ്രവേശിക്കാന്‍ അനുവാദമില്ലെന്നര്‍ഥം.
മംഗോള്‍ വംശജരായ യുവാന്‍ വംശത്തിന്റെ പതനശേഷം ചൈന ഭരിച്ചവരായിരുന്നു മിംഗ്‌ രാജവംശം. വിപുലമായ കരസേനയും നാവികസേനയും ഇവര്‍ക്കുണ്ടായിരുന്നത്രേ. കൂടാതെ ഇവരാണ്‌ വന്‍മതില്‍ നിര്‍മിക്കാനുള്ള ആദ്യപടികളെടുത്തതും. അന്നേ, 16 കോടിക്കും 25 കോടിക്കുമിടയിലുണ്ടായിരുന്നത്രേ ഇവിടത്തെ ജനസംഖ്യ. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, സ്‌പെയിന്‍കാര്‍ ഇവരുമായെല്ലാം വ്യാപാരബന്ധങ്ങളുണ്ടായിരുന്നത്രേ, മിംങ്‌ വംശത്തിന്‌. സു യുവാന്‍ സാങ്‌ സ്ഥാപിച്ച അത്യുജ്‌ജ്വലം എന്നറിയപ്പെടുന്ന മിങ്‌ രാജവംശം ചൈനീസ്‌ ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടം നേടിയതാണ്‌. ഭരണത്തിന്റെ അവസാനനാളുകളില്‍ പ്രജകളിലും ഉദ്യോഗസ്ഥരിലും സംശയം തോന്നിയ സ്ഥാപകനായ ഹോങ്‌ വു ചക്രവര്‍ത്തി ജിന്‍യി വെയ്‌ എന്ന രഹസ്യസംഘടനക്ക്‌ രൂപം കൊടുത്തതും അതിനു ശേഷമുണ്ടായ കലാപങ്ങളുമല്ലാം ചരിത്രത്തിലെ ഓര്‍മിക്കപ്പെടുന്ന ഏടുകളില്‍ പ്രധാനമാണ്‌. മൂന്നു ദശകത്തോളം നീണ്ടുനിന്ന ഹോങ്‌ വു ഭരണകാലത്തിനിടയ്‌ക്ക്‌ നടന്ന ഒരു ലക്ഷത്തോളം ആളുകളുടെ തിരോധാനത്തിനു പിന്നില്‍ ഈ രഹസ്യ സംഘടനയാണെന്ന്‌ കരുതപ്പെടുന്നു.
ചൈനയിലെ അവസാനരാജകുലമായിരുന്ന ക്വിങ്‌ രാജകുലം ഇവിടം 1644 മുതല്‍ 1912 വരെ ഭരിച്ചു.

ആറ്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ നിര്‍മാണം ഏതാണ്ട്‌ 14 വര്‍ഷത്തോളം നീണ്ടു. മില്യണ്‍ കണക്കിന്‌ ജനങ്ങളുടെ അധ്വാനം ഈ പങ്കാളിത്തത്തിലുണ്ടായി. 1860 ലെ രണ്ടാം കറുപ്പുയുദ്ധത്തില്‍ ആംഗ്ലോഫ്രഞ്ച്‌ പട്ടാളക്കാര്‍ ഇതിന്റെ അധികാരം പിടിച്ചടക്കി. നിരവധി ചക്രവര്‍ത്തിമാര്‍ ഈ കൊട്ടാരക്കെട്ടുകളിലന്തിയുറങ്ങി കടന്നു പോയി. ഇവിടെ മൂടി വെച്ച സമ്പത്തില്‍ ഒരു ഭാഗം ലോകമഹായുദ്ധകാലത്ത്‌ അപഹരിക്കപ്പെട്ടെങ്കിലും യുദ്ധാനന്തരം തിരിച്ചുകൊണ്ടുവരികയുണ്ടായി. സാംസ്‌ക്കാരിക വിപ്ലവകാലത്തും ഇതിന്‌ ഏറെ അപചയങ്ങളുണ്ടായി.
ബുദ്ധമതത്തിന്റെ പ്രകടസാന്നിധ്യം ഇവിടെയെമ്പാടും കാണാം. കൂടാതെ മനോഹരമായ പെയിന്റിങ്ങുകളും ഇവിടെ ദര്‍ശിക്കാം. 2500 വര്‍ഷത്തെ ചൈനീസ്‌ സംസ്‌ക്കാരത്തിന്റെ രജതരേഖള്‍ ഇവിടെ എളുപ്പം കണ്ടെടുക്കാം. കൂടാതെ ടൈംപീസുകളുടേയും മറ്റു പാരമ്പര്യവസ്‌തുക്കളുടേയും അവശിഷ്‌ടങ്ങള്‍ ഇവിടെ ഇഷ്‌ടം പോലെയുണ്ട്‌. ഫോര്‍ബിഡണ്‍ സിറ്റി, ദി ലാസ്റ്റ്‌ എംപറര്‍ തുടങ്ങിയ സിനിമകളിലും ഈ ടിയീനെന്‍മെന്‍ സ്‌ക്വയറിന്റെ കഥ പറയുന്നുണ്ട്‌. വിശ്രുത സംഗീതഞ്‌ജനായ യാനിയുടെ നേതൃത്വത്തില്‍ ഇവിടെ മ്യൂസിക്‌ ഷോയും 2004 ല്‍ നടന്നു.

ഏഴ്‌
ഒരിക്കല്‍ ഇവിടെ ചെണ്ടകളും മണികളും മുഴങ്ങിയിരുന്നു. സ്വര്‍ഗീയശാന്തിയുടെ കവാടം എന്നാണറിയപ്പെടുന്നതെങ്കിലും ഇവിടെ ചക്രവര്‍ത്തിമാരുടെ യുദ്ധപ്രഖ്യാപനങ്ങളും നടന്നിരുന്നു. സണ്‍യാത്സെന്നിന്റെ റിപ്പബ്ലിക്‌ പ്രഖ്യാപനം, മാവോയുടെ വിമോചനപ്രഖ്യാപനം, സാംസ്‌ക്കാരികവിപ്ലവാഹ്വാനം, റിപ്പബ്ലിക്‌ ചൈനയുടെ ആദ്യപ്രസിഡന്റായിരുന്ന ചൗ എന്‍ ലായിയുടെ മരണത്തില്‍ വിലപിക്കാന്‍ കൂടിയവര്‍ക്കു നേരെയുള്ള നിഷ്‌ഠൂര മര്‍ദനം, ഒടുവില്‍ വിദ്യാര്‍ഥി തൊഴിലാളി കലാപത്തിനെതിരായ പൈശാചികാക്രമണം എല്ലാം ഇവിടെ നടന്നത്‌. അന്നത്തെ ആ ആക്രമണത്തില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. അന്ന്‌ അധികാരികള്‍ക്കെതിരെ എഴുതപ്പെട്ട കവിതകളും സംഭവങ്ങളുടെ ഫോട്ടോകളും പ്രക്ഷോഭകാരികള്‍ നശിച്ചുപോകാതിരിക്കാന്‍ സൂക്ഷിച്ചത്‌ കുഴികളിലും ചെടിച്ചട്ടികളിലും കല്‍ക്കരിയടുപ്പുകളിലുമായിരുന്നു. ചരിത്രത്തില്‍ ഇതിനൊരാവര്‍ത്തനവും മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്‌. മിങ്‌ രാജവംശത്തിലെ പുസ്‌തകവിരോധികളായ ചക്രവര്‍ത്തിമാരില്‍ നിന്നും മഹദ്‌ഗ്രന്ഥങ്ങളെ രക്ഷിക്കാന്‍ അന്നത്തെ പണ്‌ഡിതന്‍മാരും ഇതുപോലെ ചില ഒളിസങ്കേതങ്ങള്‍ നിര്‍മിച്ചിരുന്നുവത്രേ. ക്ഷേത്രങ്ങളുടെ ഭിത്തിയോട്‌ ചേര്‍ന്ന്‌ പൊള്ള മതിലുകള്‍ പണിതുചേര്‍ത്താണത്രേ അവര്‍ അവ സൂക്ഷിച്ചിരുന്നത്‌. ഓരോ പുസ്‌തകവും ഏതൊക്കെ മതിലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എഴുതി വയ്‌ക്കുകയും പിന്നീട്‌ ചക്രവര്‍ത്തിയുടെ മരണശേഷം അത്‌ കണ്ടെടുക്കുകയുമാണുണ്ടായത്‌.

എട്ട്‌
ജനങ്ങളും ടിയാനെന്‍മെന്‍ സ്‌ക്വയറും തമ്മിലുള്ള മതിലുകള്‍ സാംസ്‌ക്കാരികവിപ്ലവകാലത്ത്‌ ഇല്ലാതാവുകയായിരുന്നുവെന്ന്‌ പറയാം. അന്നത്തെ കാലത്ത്‌ ചൈനീസ്‌ കവിയായ അയ്‌ചിങ്‌ എഴുതിയതു പോലെ-
മതില്‍ കത്തി പോലെയാണ്‌
അത്‌ നഗരത്തെ രണ്ടായി മുറിക്കുന്നു.
മൂന്നു മീറ്റര്‍ ഉയരം?
സാരമില്ല, നാല്‍പത്തഞ്ചു കിലോമീറ്റര്‍ നീളം?
ആയിരമിരട്ടി നീളവും വീതിയുമുണ്ടാവട്ടെ,
പക്ഷേ, മതിലുകള്‍ക്ക്‌ ആകാശത്തെ മേഘങ്ങളെ തടുക്കാനാവുമോ?
കാറ്റിനെ, മഴയെ, സൂര്യവെളിച്ചത്തെ, ജലത്തിന്റേയും വായുവിന്റേയും പ്രവാഹത്തെ
കാറ്റിനേക്കാള്‍ സ്വതന്ത്രമായ ചിന്തയുള്ള നൂറു ലക്ഷമാളുകളെ?
എങ്കിലും അവസാനമായി 1989 ലെ ജൂണ്‍ 3 ന്‌ ഉണ്ടായ കൂട്ടക്കൊല ടിയാനന്‍മെന്‍ സ്‌ക്വയറിലെ കറുത്ത അധ്യായമായി മാറുകയായിരുന്നു. പത്ര സ്വാതന്ത്ര്യം, കൂടുതല്‍ ജനാധിപത്യം, ഗവര്‍ണ്‍മെന്റുമായി സംഭാഷണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ കൂറ്റന്‍ റാലിയിലേക്ക്‌ പട്ടാളനിയമം പ്രഖ്യാപിച്ച ലി പെങിന്റെ ഭരണകൂടം ജൂണ്‍ 3 ന്‌ അക്രമങ്ങളഴിച്ചു വിടുകയായിരുന്നു. 300 ലേറെപ്പേരെങ്കിലും ആ ആക്രമണത്തില്‍ മരിച്ചെന്നാണ്‌ പറയപ്പെടുന്നത്‌.
ആധുനികകാലത്തെ മറ്റൊരു ടിയാനെമന്‍മെന്‍ ദുരന്തം.























No comments:

Post a Comment