Thursday, November 14, 2013

ചരിത്രത്തിന്റെ കാവ്യനീതി

ചരിത്രത്തിന്റെ കാവ്യനീതി



ചരിത്രത്തിന്റെ കാവ്യനീതി പലപ്പോഴും വ്യത്യസ്‌തമാണ്‌. അതു പോലെ അത്‌ഭുതം നിറഞ്ഞതും. നൊടിയിട നേരം കൊണ്ട്‌ അപ്രത്യക്ഷമാവുകയും പിന്നെ തെല്ലുനേരമോ കാലമോ കഴിഞ്ഞ്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു കണ്‍കെട്ടുവിദ്യ പലപ്പോഴും ചരിത്രത്താളുകള്‍ക്ക്‌ നാടകീയതയും ഉദ്വേഗവും നല്‍കുന്നു. മണ്‍മറഞ്ഞുപോയ ഇതിഹാസങ്ങളും സംസ്‌ക്കാരങ്ങളും ഒരര്‍ഥത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ നമ്മുടെ തന്നെ കഥകളാണ്‌. നമ്മള്‍ നാമായി പരിണമിച്ച വിസ്‌മയ കഥകള്‍. അതില്‍ രാഷ്‌ട്രീയപരവും സാമ്പത്തികവും കലാപരവും ശാസ്‌ത്രീയപരവും സാമൂഹ്യപരവുമായ സംഭവപരമ്പരകളുണ്ട്‌. ഒരു ജനതയുടെ ആത്‌മാവിഷ്‌ക്കാരത്തിന്റേയും ജീവിതാവിഷ്‌ക്കാരത്തിന്റേയും ചുരുളഴിഞ്ഞതും അഴിയാത്തതുമായ വിചിത്രാനുഭവങ്ങളുണ്ട്‌. പിന്നീടെപ്പോഴെങ്കിലും ഓര്‍ത്തെടുക്കുമ്പോള്‍ ഭാവിയിലേക്കു ചൂണ്ടുപലകയാവുന്ന ചില മിന്നല്‍കാഴ്‌ചകളുമുണ്ട്‌. 



മെസപ്പെട്ടോമിയന്‍ സംസ്‌കാരവും ഹമ്മുറാബിയുടെ നിയമസംഹിതയും പിരമിഡുകളുടെയും ഫറോവമാരുടേയും അത്‌ഭുതകഥകളും മോഹന്‍ ജാദോരോയിലും ഹാരപ്പയിലുമായി ഉടലെടുത്ത സംസ്‌കാരങ്ങളും അലക്‌സാണ്ടറുടെ ലോകം കീഴടക്കാനുള്ള യാത്രയും സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധകോലാഹലങ്ങളും ആരെയും വിസ്‌മയിപ്പിക്കുമാറ്‌ കെട്ടിടങ്ങള്‍ പണിത പോംപെയിലേയും പെട്രായിലേയും പ്രാചീനരുടെ കഥയുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്‌ പിന്നിട്ട പാതയിലെ നമ്മുടെ തന്നെ കഥകളിലാണ്‌. ജീവിതങ്ങളിലാണ്‌. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുതെന്നാണല്ലോ, നമ്മുടെ വേദഗ്രന്ഥങ്ങളും സദാചാരമൂല്യങ്ങളുമല്ലാം നമ്മെ പഠിപ്പിക്കുന്നത്‌.
ചരിത്രം പലപ്പോഴും വിജയിച്ചവന്റേതാണെന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌. എന്നാല്‍ എല്ലായ്‌പ്പോഴും ഇത്‌ സത്യമായിക്കൊള്ളണമെന്നുമില്ല. പരാജയപ്പെട്ടവരും ചരിത്രത്തിന്റെ ഭാഗമാണ്‌. വിജയി, വിജയിയുടെ കണ്ണിലൂടെ ചരിത്രത്തെ അയാള്‍ക്കനുകൂലമായി വരയ്‌ക്കുമ്പോള്‍ പരാജിതന്റെ കണ്‍കോണിലും ഒരു ചരിത്രമുണ്ടെന്ന്‌ നാമറിയണം. അതിമോഹങ്ങളും അക്രമങ്ങളും കൊടുംക്രൂരതകളും നിറഞ്ഞ ചരിത്രത്തിനൊപ്പം തന്നെ ചില മഹാത്യാഗങ്ങളും നമ്മുടെ മുത്തശിക്കഥകളില്‍ ഇടം പിടിച്ചിരുന്നു. വിജയിക്കൊപ്പം പരാജിതനും കൈയ്യടി കിട്ടിയിരുന്നു. 


ഒരര്‍ഥത്തില്‍ വിജയിയോ പരാജിതനോ കാഴ്‌ചക്കാരനോ ആരും ഏകരായിരുന്നില്ല. എല്ലാവരും മഹത്തായ ഈ ലോകക്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. വിവിധ കാലങ്ങളില്‍, വിവിധ ദേശങ്ങളില്‍, വിവിധ വേഷങ്ങളില്‍, വിവിധ ഭാഷകളില്‍ നമ്മെ തന്നെ രൂപപ്പെടുത്തിയവര്‍. നമ്മുടെ മനുഷ്യമഹാനാടകത്തിലെ പ്രധാനവേഷങ്ങളാടി അടുത്ത തലമുറയിലേക്ക്‌ ബാറ്റണ്‍ കൈമാറിയവര്‍. നമ്മുടെ പൂര്‍വികര്‍.







   

No comments:

Post a Comment