Tuesday, August 27, 2013

ഫ്‌ളോറന്‍സ്‌-, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍

 ഫ്‌ളോറന്‍സ്‌
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍



പൂക്കളുടേയും സുകുമാരകലയുടേയും നാടാണ്‌ ഫ്‌ളോറന്‍സ്‌. ടസ്‌ക്കനി മേഖലയുടെ തലസ്ഥാനം എന്ന നിലയില്‍ മധ്യകാലങ്ങളില്‍ ഫ്‌ളോറന്‍സിന്റെ പ്രൗഢിയും പ്രതാപവും കുതിച്ചുയരുകയായിരുന്നു. മധ്യകാല യൂറോപ്പിലെ വാണിജ്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും കേന്ദ്രസ്ഥാനം കൂടിയായിരുന്നു ഫ്‌ളോറന്‍സ്‌. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍. യുനസ്‌കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ഇവിടം. ഇറ്റലിയിലെ പ്രമുഖടൂറിസ്റ്റ്‌ കേന്ദ്രം എന്ന നിലയിലും ലോകഫാഷന്റെ പ്രാണേതാക്കള്‍ എന്ന നിലയിലും പ്രശസ്‌തിയുണ്ട്‌ ഫ്‌ളോറന്‍സിന്‌.ഇറ്റാലിയന്‍ ഭാഷയില്‍ ഫിയറെന്‍സ്‌ എന്നറിയപ്പെടുന്ന നാടാണ്‌ ഫ്‌ളോറന്‍സ്‌. പൂക്കളുടെ നഗരം എന്നര്‍ഥമുള്ള ഫ്‌ളോറന്റീന എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ വാക്ക്‌ ലഭിച്ചത്‌. ഇറ്റലിയിലെ ജനസാന്ദ്രത കൂടിയ പ്രദേശമായും ഇത്‌ അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ 50 ഫാഷന്‍ സ്‌ട്രീറ്റുകളിലൊന്ന്‌. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു.

1
റോമിന്റെ പ്രതാപകാലത്ത്‌ ഫ്‌ളോറന്‍സിന്റെ പ്രശസ്‌തി നാടൊട്ടുക്കും പരന്നു. മധ്യകാലമായപ്പോഴേക്കും കലയുടെ കേദാരമായി ഇവിടം. ഫ്‌ളോറന്‍സിലെ ഇന്ന്‌ കാണുന്ന പല സെമിത്തേരികളിലും അന്ത്യവിശ്രമം കൊള്ളുന്നത്‌ ലോകം ആദരിക്കുന്ന കലാകാരന്‍മാരാണ്‌. ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ തീര്‍ഥാടനകേന്ദ്രം കൂടിയാണിവയൊക്കെയും. മൈക്കല്‍ ആഞ്ചലോ, മാക്യുവെല്ലി, ദാന്തേ, ഡാവിഞ്ചി, ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍, റാഫേല്‍, അമേരിഗോ വെസ്‌പൂച്ചി ഇങ്ങനെ നീളുന്നു ആ നിര. ഇവയില്‍ മാക്യുവെല്ലിയും ആഞ്ചലോയും ദാന്തേയും ഡാവിഞ്ചിയുമെല്ലാം ലോകത്തെ തങ്ങള്‍ക്കൊപ്പം നടത്തിയവര്‍. 1865 മുതല്‍ അഞ്ചു വര്‍ഷക്കാലം ഇറ്റലിയുടെ തലസ്ഥാനമായിരുന്നു ഇവിടം.
എണ്ണമറ്റ വിപ്ലവങ്ങള്‍ക്കും ഫ്‌ളോറന്‍സ്‌ പല കാലത്തായി സാക്ഷ്യം വഹിച്ചു. ഇന്നും ആര്‍നോ നദിക്കരയില്‍ ഫ്‌ളോറന്‍സിന്റെ ഓര്‍മകള്‍ക്ക്‌ അധികമൊന്നും മങ്ങലേല്‍ക്കാതെയിരിക്കുന്ന ഡോര്‍ ടു ദി ക്രോസ്‌ എന്ന കവാടം കാണാം. പതിമൂന്നാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന നഗരമതിലിന്റെ അവശേഷിക്കുന്ന ഏകഅവശിഷ്‌ടം. ഫ്‌ളോറന്‍സ്‌ ഒരു റിപ്പബ്ലിക്കായിരുന്ന കാലത്തെ നാണയമടിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്‌ടമായി മിന്റ്‌ ടവര്‍ എന്ന ഗോപുരവുമുണ്ട്‌.

2
ആര്‍ണോ നദിയ്‌ക്ക്‌ അങ്ങനെയും ഒരിടമുണ്ട്‌ ഫ്‌ളോറന്‍സിന്റേയും ഇറ്റലിയുടേയും ചരിത്രത്തില്‍. മധ്യഇറ്റലിയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ ആര്‍ണോ നദിയുടെ ഇരുകരകളിലുമായിട്ടാണ്‌ ഫ്‌ളോറന്‍സ്‌ നഗരം സ്ഥിതി ചെയ്യുന്നത്‌. ഏതു സംസ്‌ക്കാരത്തിനും തഴച്ചുവളരാനുള്ള ചൂടും ചൂരും പകര്‍ന്ന്‌.
ഒരു സാംസ്‌ക്കാരികവാഹിനിയായി ആര്‍നോ നദി. എങ്കിലും ചരിത്രത്തില്‍ ഫ്‌ളോറന്‍സിന്‌ കണ്ണുനീര്‍ വീഴ്‌ത്തിയ ചരിത്രവും ഈ നദിയ്‌ക്കുണ്ട്‌. 1966 നവംബര്‍ 4 ചരിത്രത്തിലെ ദുഖം നിറഞ്ഞ ദിനങ്ങളിലൊന്നായി എണ്ണാം. അപ്രതീക്ഷിതമായി അന്ന്‌ ഈ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരമൊന്നാകെ മുങ്ങുകയായിരുന്നു. വിവിധ ചരിത്ര മന്ദിരങ്ങളിലായി സൂക്ഷിച്ചുവെച്ചിരുന്ന ദശലക്ഷക്കണക്കിന്‌ രേഖകളും പുസ്‌തകങ്ങളും ചിത്രങ്ങളും ശില്‍പങ്ങളുമാണ്‌ അന്ന്‌ നശിച്ചുപോയത്‌. അന്ന്‌ രൗദ്രഭാവമണിയുകയായിരുന്നു ആര്‍ണോ നദി.


3ഫ്‌ളോറന്‍സിലെ നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറിക്ക്‌ യൂറോപ്പിന്റെ തന്നെയും ഗതിവിഗതികളെ നിയന്ത്രിച്ചുവെന്ന പ്രത്യകതകളുണ്ട്‌. 1714 ല്‍ ആണ്‌ ഇത്‌ സ്ഥാപിതമായത്‌. നൂറ്റാണ്ടുകളായി ഫ്‌ളോറന്‍സിന്റെ ഹൃദയകേന്ദ്രം ആയിരുന്നു അത്‌. ക്ലാസിക്‌ ഭാവമുള്ള മന്ദിരങ്ങള്‍ക്കിടയിലൂടെ ചരിത്രത്തില്‍ നിന്നിറങ്ങിവരുന്നതു പോലെ കുതിരവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ ഫ്‌ളോറന്‍സ്‌ തീര്‍ച്ചയായും ചരിത്രസിനിമകളിലെ ലൊക്കേഷനായി രൂപാന്തരപ്പെടും. ഫ്‌ളോറന്‍സിലെ കോടതി മന്ദിരവും പാലസോ വെച്ചിയോ എന്നറിയപ്പെടുന്ന കൊട്ടാരവും ഗതകാലസ്‌മരണകളുടെ ഭൂതകാലക്കുളിരില്‍ നമ്മെ ചെന്നെത്തിക്കും. ഇന്ന്‌ ഫ്‌ളോറന്‍സിന്റെ ടൗണ്‍ഹാള്‍ കൂടിയാണ്‌ ഇവിടത്തെ പഴയ കൊട്ടാരം. പാലസോ ഡെല്ലാ സിഗ്നോറിയ എന്നാണ്‌ ഇതിന്റെ യഥാര്‍ഥനാമം. ഫ്‌ളോറന്‍സ്‌ ഭരിച്ചിരുന്ന മെഢിസി കുടുംബത്തിലെ കോസിമോ ഒന്നാമന്‍ പ്രഭു തന്റെ വാസം ഈ കൊട്ടാരത്തിലേക്കു മാറ്റിയത്‌ 1540 ലാണ്‌. ഫ്‌ളോറന്‍സ്‌ ഇറ്റലിയുടെ തലസ്ഥാനമായിരുന്നപ്പോള്‍ ഭരണകേന്ദ്രവും ഈ കൊട്ടാരമായിരുന്നു. 1453 ല്‍ പണികഴിച്ച ഇവിടത്തെ ഒന്നാമത്തെ നടുമുറ്റം മൈക്കലോസോ എന്ന ശില്‍പിയോട്‌ കടപ്പെട്ടിരിക്കുന്നു. ഇവിടത്തെ അലങ്കാരപ്പണികള്‍ക്കു പിന്നിലുമുണ്ട്‌ ഒരു ചരിത്രം. കോസിമോ ഒന്നാമന്‍ പ്രഭുവിന്റെ മൂത്ത മകന്‍ ഫ്രാന്‍സിസ്‌കോ ഒന്നാമന്റെ വിവാഹത്തോടനുബന്ധിച്ച്‌ കൊട്ടാരം ജോര്‍ജിയേ വസാരി എന്ന ശില്‍പിയാണ്‌ അലങ്കാരപ്പണികള്‍ക്ക്‌ നേതൃത്യം നല്‍കിയത്‌. ഓസ്‌ട്രിയന്‍ ഹാബ്‌സ്‌ബര്‍ഗ്‌ തോട്ടങ്ങളുടെ പ്രതിരൂപമാവണം കൊട്ടാരക്കെട്ടെന്നായിരുന്നു പ്രഭുവിന്റെ ഉത്തരവ്‌. അങ്ങനെ തൂണുകളില്‍ മുന്തിരിവള്ളികള്‍ പടര്‍ന്നു. കമാനങ്ങളില്‍ പലതരം ചെടികള്‍ പൂത്തുലഞ്ഞു. പണി പൂര്‍ത്തിയായപ്പോള്‍ ഒരു ഒന്നാം തരം തോട്ടം പോലെയായി കൊട്ടാരം.


4പ്യാസ ഡെല്ലാ സിഗ്നോറിയ എന്നാണ്‌ ഇവിടത്തെ ചത്വരത്തിന്റെ പേര്‌. 14 നൂറ്റാണ്ടു മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിനു ആളുകള്‍ മേളിച്ചിരുന്നു ഇവിടം. വിഖ്യാതമായ പല ശില്‍പങ്ങളും ചിലതിന്റെ പകര്‍പ്പുകളും ഇവിടെ കാണാം. മൈക്കലാഞ്ചലോയുടെ ഡേവിഡ്‌ പോലുള്ള ശില്‍പങ്ങള്‍.. അതിനപ്പുറം 94 മീറ്റര്‍ നീളമുള്ള 15 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ലോക്ക്‌ ടവറും. 300 വര്‍ഷത്തിലേറെയായി നിര്‍ത്താതെ നാഴികകളറിയിച്ച ഒരു ഘടികാരം ഇവിടെയുണ്ട്‌. കൂടാതെ ബാര്‍ത്തലോമിയുടേയും സെല്ലിനിയുടേയും ശില്‍പങ്ങള്‍ വേറെയും..


5

13 നൂറ്റാണ്ടില്‍ പണി തുടങ്ങി 15 നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയാക്കിയ ബസലിക്ക ഓഫ്‌ സെന്റ്‌ മേരി ഓഫ്‌ ദി ഫ്‌ളവര്‍ എന്ന ഫ്‌ളോറന്‍സ്‌ കത്തീഡ്രലിന്‌ മാര്‍ബിള്‍ മനോഹാരിതയുടെ സൗന്ദര്യം എന്നതിലുമുപരി ചരിത്രത്തിലും ശ്രദ്ധേയ സ്ഥാനമുണ്ട്‌. അനുപമമായ ഒരു മാര്‍ബിള്‍ ശില്‍പമാണ്‌ ഇത്‌. പച്ച, ചുവപ്പ്‌, വെളുപ്പ്‌, ഓറഞ്ച്‌, പിങ്ക്‌ നിറങ്ങളിലുള്ള മാര്‍ബിള്‍ കൊണ്ടാണ്‌ ഇത്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. അനുഗ്രഹീതശില്‍പികള്‍ മാര്‍ബിളില്‍ രചിച്ച കവിത എന്നും ഇതിനെ വിളിക്കാം. പുരാതന ഫ്‌ളോറന്‍സിന്റെ കേന്ദ്രസ്ഥാനമായിരുന്ന റിപ്പബ്ലിക്‌ സ്‌ക്വയറും നവോത്ഥാനശില്‍പകലയുടെ പ്രതീകമായി അറിയപ്പെടുന്ന ട്രയംഫല്‍ ആര്‍ച്ചും ഇവിടത്തെ കാഴ്‌ചകളില്‍ ഏറെ പ്രധാന്യമുള്ള ചരിത്ര സ്‌മരണകളായി തുടരുന്നു. റിപ്പബ്ലിക്‌ സ്‌ക്വയറിലെ 16ാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട പഴയ മാര്‍ക്കറ്റ്‌ ആദ്യകാല സില്‍ക്ക്‌ മാര്‍ക്കറ്റായിരുന്നു. ഇന്നത്‌ ടൂറിസ്റ്റുകള്‍ക്കായുള്ള സോവനീറുകളും ലെതര്‍ ഉത്‌പന്നങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നു.
പോണ്‍ഡെ വെക്കിയോ എന്ന ആര്‍നോ നദിക്കരയിലുള്ള പാലം ഏതാണ്ട്‌ 1000 വര്‍ഷം മുമ്പാണ്‌ നിര്‍മിച്ചതെന്നറിയുമ്പോള്‍ അന്നത്തെ ആര്‍കിടെക്‌ടുമാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന്‌ നമുക്ക്‌ സമ്മതിക്കേണ്ടി വരും. രണ്ട്‌ വലിയ കൊട്ടാരങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറായി മാറുന്ന ഈ പാലത്തിന്‌ ഒരു തെരുവിന്റെ രൂപഭാവം തന്നെയാണ്‌. പണ്ട്‌ ഇറച്ചിക്കടകളായിരുന്നു ഇവിടത്തെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, ഇന്ന്‌ അതൊരു ജ്വല്ലറിയായി രൂപാന്തരപ്പെട്ടതായി കാണാം.
ഇറച്ചിക്കടകളും ജ്വല്ലറിയും ഇന്നത്തെ സാഹചര്യത്തില്‍ പുനര്‍ വായന നടത്തുമ്പോള്‍ സൈദ്ധാന്തികമായ മറ്റൊരു കൗതുകക്കാഴ്‌ചയിലേക്ക്‌ നമ്മളെത്തിച്ചേരും.


6ആര്‍നോ നദിയും നഗരവുമായുള്ള ബന്ധം ചരിത്രത്തിലെ മറ്റൊരു മഹാരഥനിലേക്കു കൂടി നമ്മുടെ ഓര്‍മകളെ എത്തിക്കുന്നു. ജൂലിയസ്‌ സീസര്‍. ബി സി 59 ല്‍ ജൂലിയസ്‌ സീസര്‍ നദിക്കരയിലെ ഈ പ്രദേശം കണ്ടെത്തിയത്‌ പട്ടാളത്തില്‍ നിന്ന്‌ പിരിഞ്ഞു പോയ പട്ടാളക്കാരെ പുനരധിവസിപ്പിക്കാനായിരുന്നു.
സീസറുടെ കാലം ഫ്‌ളോറന്‍സിന്റേയും സുവര്‍ണകാലഘട്ടമായിരുന്നു. ഫ്രാന്‍സും ഈജിപ്‌തുമല്ലാം റോമിന്റെ അധീനതയില്‍ വന്നത്‌ അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തിരുവായ്‌ക്ക്‌ എതിര്‍വാ ഇല്ലാത്ത വിധം അദ്ദേഹം ഏറെക്കാലം രാജ്യം ഭരിച്ചു. എങ്കിലും അടുത്ത അനുയായികളായിരുന്ന ബ്രൂട്ടസും കാഷ്യസും ചതിയിലൂടെ അദ്ദേഹത്തെ വധിക്കുകയായിരുന്നു.
പിന്നീട്‌ ഇറ്റലി കടന്നുപോയത്‌ അധികാരത്തിന്റെ യുദ്ധങ്ങളും ഇരുണ്ട കാലഘട്ടങ്ങളും കുരിശഹയുദ്ധങ്ങളും നിറഞ്ഞ നിരവധി ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു. 1453 ല്‍ തുര്‍ക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ റോമാസാമ്രാജ്യത്തിന്റേയും ചരിത്രം തല്‍ക്കാലത്തേക്കെങ്കിലും അവസാനിക്കുകയായിരുന്നു. ബ്രിട്ടണ്‍, ഫ്രാന്‍സ്‌, സ്‌പെയിന്‍ തുടങ്ങിയ സാമ്രാജ്യശക്തികള്‍ക്കെതിരെ ലോകമാകെ അലയടിച്ചുവന്ന പ്രതിഷേധങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഇറ്റാലിയന്‍ ജനതയെ അസ്വസ്ഥരാക്കി. മുസോളിനിയും മസ്സീനിയും ഗാരി ബാള്‍ഡിയും ലോകമഹായുദ്ധങ്ങളും ഇറ്റലിയുടെ ചരിത്രയാത്രകള്‍ക്ക്‌ പരവതാനി വിരിച്ചു.
1946 ജൂണ്‍ രണ്ടിന്‌ റിപ്പബ്ലിക്കായ ഇറ്റലിയില്‍ 1948 ല്‍ ജനുവരി ഒന്നിന്‌ ഭരണഘടന നിലവില്‍ വന്നു.


7ഡിവൈന്‍ കോമഡി എഴുതിയ ഡാന്റേയും പെട്രാര്‍ക്കും ബൊക്കോച്ചിയോയുമൊക്കെ ഫ്‌ളോറന്‍സിന്റെ സന്തതികള്‍. രാഷ്‌ട്രീയ മീമാംസചിന്തകളുടെ തലതൊട്ടപ്പനായ മാക്യുവെല്ലിയും അദ്ദേഹത്തിന്റെ ഇല്‍ പ്രിന്‍സിപെ അഥവാ രാജകുമാരന്‍ എന്ന ഗ്രന്ഥവും ഏറെ പ്രാധാന്യം നിറഞ്ഞ ഒരു ഫ്‌ളോറന്‍സുകാരന്റെ നവചിന്തകള്‍. മായക്കാഴ്‌ചയായി നഗരത്തില്‍ മൈക്കലാഞ്ചലോയുടെ മാസ്റ്റര്‍ പീസ്‌ ഡേവിഡ്‌ എന്ന ശില്‍പവും കാണാം.
14.21 അടി ഉയരമുള്ള ഈ കൂറ്റന്‍ മാര്‍ബിള്‍ ശില്‍പം 1501- 1504 കാലത്താണ്‌ പണിതത്‌. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവും കൊണ്ട്‌ തോല്‍പിച്ച ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രചോദനമായാണ്‌ മൈക്കലാഞ്ചലോ വിഭാവനം ചെയ്‌തത്‌. ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഡേവിഡ്‌ കണ്ടാല്‍ ലോകത്ത്‌ മറ്റൊരു കലാസൃഷ്‌ടിയും പ്രത്യേകമായി കാണേണ്ടതില്ല എന്ന്‌ കലാവിമര്‍ശകര്‍ പറയാറുമുണ്ട്‌.
മധ്യകാലഘട്ടങ്ങളിലെ ആഥന്‍സായും പഴമ കൊണ്ടും പ്രൗഡി കൊണ്ടും ഇത്‌ ഇത്‌ അറിയപ്പെട്ടിട്ടുണ്ട്‌. ഒരു കാലത്ത്‌ ഫ്‌ളോറന്‍സിലെ ഭാഷയായിരുന്നു ഇറ്റാലിയന്‍ ഭാഷ. സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്‌. കൂടാതെ ലോകത്തിലെ ഫാഷന്‍ വിസ്‌മയങ്ങളിലൊന്നായി ഇതിന്‌ വിളിപ്പേരുമുണ്ട്‌. നവോത്ഥാനത്തിന്റെ ജന്മഭൂമിയായും ഇത്‌ അറിയപ്പെടുന്നു.


8ചരിത്രത്തിലെ ഏറ്റവും കുലീനകുടുംബവാഴ്‌ചകളിലൊന്നായ മെഡിസി കുടുംബത്തിന്റെ ആസ്ഥാനവും 15 നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സായിരുന്നു. ആ കുടുംബത്തിലെ രണ്ടംഗങ്ങളെങ്കിലും പോപ്പുമാരായിരുന്നു എന്നറിയുമ്പോളാണ്‌ ആ കുടുംബത്തിന്റെ മഹത്വം മനസിലാവുന്നത്‌. 1348 യൂറോപ്പിലാകമാനവും പടര്‍ന്നു പിടിച്ച അനേകം പേരുടെ മരണത്തിനിടയാക്കിയ ബ്ലാക്ക്‌ ഡെത്ത്‌ എന്ന പേരിലറിയപ്പെട്ട മഹാമാരിയ്‌ക്കു ശേഷം ഇവിടത്തെ ജനസംഖ്യ പകുതിയിലധികവും കുറഞ്ഞു. എങ്കിലും 15 നൂറ്റാണ്ടായപ്പോഴേക്കും ഇതിന്റ പ്രശസ്‌തിയും പതുക്കെ ഉയര്‍ന്നുവരികയായിരുന്നു.
ആ കാലഘട്ടത്തിലെ കൃസ്‌തീയ പുരോഹിതനായിരുന്ന ഗിലോരാമോ സവോനാരോളയെ പരസ്യമായി തൂക്കിലേറ്റിയ കഥയുമുണ്ട്‌ ഫ്‌ളോറന്‍സിന്‌ പറഞ്ഞുകേള്‍ക്കാനായി. റഷ്യന്‍ ചരിത്രത്തിലെ റാസ്‌പുട്ടിന്‌ സമാനമായ ഉപജാപകപ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ ഒടുവില്‍ ജനങ്ങള്‍ തന്നെ പിടികൂടി ഇവിടത്തെ ചത്വരത്തില്‍ വെച്ച്‌ ചുട്ടുകരിക്കുകയായിരുന്നു.


9രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇടയ്‌ക്ക്‌ ജര്‍മനിയുടെ നേതൃത്വത്തില്‍ ഇതൊരു ഓപണ്‍ സിറ്റിയായും മാറുകയുണ്ടായി. യുദ്ധകാലത്ത്‌ നിരവധി സ്വാതന്ത്യസമരസേനാനികളുടെ മരണകേന്ദ്രം കൂടിയായിരുന്നു ഇവിടത്തെ ചത്വരങ്ങള്‍.
മധ്യകാലത്ത്‌ സംഗീതം അലയടിച്ചുകൊണ്ടിരുന്ന ഇവിടം പിന്നീട്‌ രക്തപ്പുഴകളാണ്‌ കണ്ടത്‌. 16 നൂറ്റാണ്ടില്‍ ഇവിടെ തുടങ്ങിയ ഓപറകള്‍ ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ഹരം കൊള്ളിക്കുന്നു. നിരവധി സിനിമകളിലും ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ലിയാനര്‍ഡോ ഡാവിഞ്ചിയെപ്പോലുള്ളവര്‍ ഇവിടത്തെ ശാസ്‌ത്രചിന്തകള്‍ക്കും മിഴിവു പകര്‍ന്നു. കണ്ടുപിടുത്തങ്ങളുടെ കാലത്ത്‌ ഫ്‌ളോറന്‍സ്‌ എല്ലാത്തിനും മേലെ ഗലീലിയോയ്‌ക്കൊപ്പവും മറ്റും തലയുയര്‍ത്തി നിന്നു. 1530 ഫെബ്രുവരിയില്‍ ഇവിടെ നടന്ന തദ്ദേശിയരും പോപ്പിന്റെ കീഴിലുള്ള പാപ്പല്‍ ട്രൂപ്പ്‌സുമായി നടന്ന റഗ്‌ബിയോട്‌ സാദൃശ്യം പുലര്‍ത്തുന്ന പ്രത്യേക ഫുട്‌ബോള്‍ മത്സരത്തിന്‌ ഇവിടത്തെ ചരിത്രത്തോടും ഏറെ ബന്ധമുണ്ട്‌. കായികമത്സരങ്ങളുടെ ചരിത്രത്തിലും ഇത്തരം മത്സരങ്ങള്‍ ഇടം പിടിക്കുകയുണ്ടായി.  






















1 comment:

  1. ഇതെല്ലാമോന്നു മനസ്സിരുത്തി വായിക്കാനുള്ള സമയം കിട്ടിയെങ്കില്‍ ....

    ReplyDelete