Tuesday, August 20, 2013

സൈപ്രസ്‌-, ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.

 സൈപ്രസ്‌-
ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.


മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ യൂറോപ്യന്‍ രാജ്യമാണ്‌ സൈപ്രസ്‌. റിപ്പബ്ലിക്‌ ഓഫ്‌ സൈപ്രസ്‌ എന്ന ഔദ്യോഗിക നാമത്തിലാണ്‌ ഈ ദ്വീപുരാജ്യം അറിയപ്പെടുന്നത്‌. ബ്രിട്ടീഷ്‌ കോളനിയായിരുന്ന സൈപ്രസ്‌ 1960-ലാണ്‌ യുണൈറ്റഡ്‌ കിങ്‌ഡത്തില്‍നിന്നു സ്വാതന്ത്ര്യം നേടിയത്‌. പിന്നീട്‌ 1961-ല്‍ സൈപ്രസ്‌ ഒരു കോമണ്‍വെല്‍ത്ത്‌ റിപ്പബ്ലിക്കായി മാറി. ഒരു വികസിത രാജ്യമായ സൈപ്രസ്‌ 2004 മെയ്‌ 1 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗവുമാണ്‌. വര്‍ഷംതോറും 29 ലക്ഷം ജനങ്ങളാണ്‌ സൈപ്രസിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തിച്ചേരുന്നത്‌.
ഗ്രീക്കുപുരാണങ്ങളില്‍ സൈപ്രസിന്റെ ഉത്‌ഭവകഥ വിവരിക്കുന്നുണ്ട്‌. ക്രോനോസ്‌ എന്ന ദേവന്‍ പിതാവായ യുറാനസിന്റെ ജനനേന്ദ്രിയം ഛേദിച്ച്‌ സമുദ്രത്തിലെറിഞ്ഞപ്പോള്‍ മെഡിറ്ററേനിയന്‍ സമുദ്രം പതഞ്ഞുപൊങ്ങി ആ നുരകളില്‍നിന്നും അതീവ സുന്ദരിയായ അഫ്രോഡൈറ്റിസ്‌ എന്ന ദേവത ഉത്‌ഭവിച്ചു. ഗ്രീക്കുപുരാണപ്രകാരം സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കാമത്തിന്റെയും ദേവതയാണ്‌ അഫ്രോഡൈറ്റിസ്‌. സമുദ്രത്തില്‍ നിന്നും ദേവത പാഫോസിലേക്ക്‌ കയറിവന്നു. തന്റെ കളിത്തൊട്ടിലായ സൈപ്രസിന്‌ അഫ്രോഡൈറ്റിസ്‌ എല്ലാം നല്‍കി ആരേയും വശീകരിക്കുന്ന പ്രകൃതിസൗന്ദര്യവും ഫലപുഷ്‌ടമായ മണ്ണ്‌, സുഖമുള്ള കാലാവസ്‌ഥ തുടങ്ങിയ എല്ലാം അഫ്രോഡൈറ്റിസ്‌ സൈപ്രസിന്‌ നല്‍കി അനുഗ്രഹിച്ചു.
അതില്‍ കൂടുതലും കിട്ടിയത്‌ സൈപ്രസിലെ മനോഹരമായ നഗരമായ പാഫോസിനാണ്‌. ചരിത്രത്തിലെ അമൂല്യ ഏടുകള്‍ സൂക്ഷിക്കുന്ന നഗരം.


1
ഗ്രീക്ക്‌ ചരിത്രത്തിലും, യവന പുരാണങ്ങളിലുമുള്ള പല സംഭവങ്ങള്‍ക്കും വേദിയായ നഗരമാണ്‌ പാഫോസ്‌. എന്നാല്‍ വിനോദസഞ്ചാരനഗരമായി ഖ്യാതിനേടിയിരിക്കുന്ന പാഫോസ്‌ ഒരുകാലത്ത്‌ സൈപ്രസ്‌ നഗരത്തിലെ ഒരു മത്‌സ്യബന്‌ധന ഗ്രാമമായിരുന്നു.

2
പാഫോസ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ സൈപ്രസിലെ രണ്ടാമത്തെ വലിയ എയര്‍പോര്‍ട്ടായി മാറിയതോടെ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പാഫോസിന്റെ പ്രധാന വ്യവസായം ടൂറിസമാണ്‌.

3
പാഫോസ്‌ നഗരത്തിന്റെ പ്രധാന ആകര്‍ഷണം ദൈര്‍ഘ്യമേറിയ പ്രൊമനോഡുകളാണ്‌. അതായത്‌ ചെറിയ തരം ഉള്‍ക്കടല്‍. പാഫോസില്‍ സഞ്ചാരികളുടെ തിരക്ക്‌ ഏറ്റവും അധികം അനുഭവപ്പെടുന്നത്‌ ഈ പ്രൊമനേഡുകളിലാണ്‌. ഈ ഉള്‍ക്കടലിന്റെ തീരത്തുനിന്നാല്‍ പാഫോസ്‌ കോട്ടയുടെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കു സാധിക്കും.
ബൈസന്റൈന്‍ കാലത്ത്‌ പണികഴിപ്പിച്ച പഴയ മത്‌സ്യബന്‌ധന തുറമുഖമായിരുന്നു ഇവിടം.

4
ഈ തുറമുഖത്തെ പ്രധാന പരിപാടികളാണ്‌ ലഞ്ച്‌ ക്രൂസ്‌, ഗ്ലാസ്‌ബോട്ടം ക്രൂസ്‌, ആഴക്കടല്‍ മത്‌സ്യബന്‌ധനം തുടങ്ങിയവ. പ്രത്യേകതരം തീമിലുള്ള ക്രൂസുകള്‍ക്കാണ്‌ ഇവിടെയേറെ പ്രചാരം. പൈറേറ്റ്‌സ്‌ ഓഫ്‌ ദ കരീബിയന്‍ എന്ന ഹോളിവുഡ്‌ ചിത്രം പൂര്‍ത്തിറങ്ങിയതിനുശേഷമാണ്‌ ഇത്തരം തീം ക്രൂസുകള്‍ക്ക്‌ പ്രചാരമേറിയത്‌. ലഞ്ചും മ്യൂസിക്കും ഡാന്‍സും ഗെയിംസുമൊക്കെ ചേര്‍ന്ന രസകരമായ യാത്രയാണ്‌ ഈ ക്രൂസുകളുടെ പ്രത്യേകത.

5
പാഫോസ്‌ പോര്‍ട്ടിന്റെ സംരക്ഷണത്തിനുവേണ്ടി പണിതതാണ്‌ അവിടത്തെ കോട്ട. ചെറിയ കിടങ്ങുകടന്നുവേണം കോട്ടയുടെ മുകളിലെത്താന്‍. ബൈസന്റൈന്‍ ഭരണകാലത്ത്‌ തകര്‍ന്നുവീണ ഈ കോട്ട 13-ാം നൂറ്റാണ്ടില്‍ ലൂസിത്തൈന്‍മാരാണ്‌ പുതുക്കിപ്പണിതത്‌. എന്നാല്‍ സൈപ്രസ്‌ നഗരത്തെ വെനീസ്‌ അധീനതയിലാക്കിയപ്പോള്‍ ഈ കോട്ട നശിപ്പിച്ചു. പിന്നീട്‌ ഓട്ടോമന്‍ തുര്‍ക്കികളാണ്‌ ഈ കോട്ട വീണ്ടും പണിതത്‌. അങ്ങനെ ചരിത്രമേറെയുള്ള കോട്ടയാണ്‌ ഈ പാഫോസ്‌ കോട്ട.

6
പാഫോസ്‌ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്‌ ലൈം സ്‌റ്റോണ്‍ ഉപയോഗിച്ചാണ്‌. ഓട്ടോമന്‍ തുര്‍ക്കികള്‍ പുതുക്കിപണിത ഈ കോട്ട പിന്നീട്‌ സൈനിക വിഭാഗത്തിന്റെ താവളമായീത്തീര്‍ന്നു. ഈ കോട്ടയുടെ താഴത്തെ നില കുറ്റവാളികളെയും രാഷ്‌ട്രീയത്തടവുക്കാരെയും പാര്‍പ്പിക്കുന്ന കരാഗൃഹമായാണ്‌ ഉപയോഗിച്ചിരുന്നത്‌.

7
1878 ല്‍ ആണ്‌ ഓട്ടോമന്‍ തുര്‍ക്കികള്‍ സൈപ്രസ്‌ ദ്വീപ്‌ ബ്രിട്ടന്‍ കൈമാറിയത്‌. അക്കാലത്ത്‌ അവര്‍ സൈപ്രസില്‍നിന്നും ബ്രിട്ടനിലേക്ക്‌ ഉപ്പ്‌ കയറ്റി അയച്ചിരുന്നു. അതുകൊണ്ട്‌ സംഭരിച്ചുവയ്‌ക്കുവാനുള്ള ഇടമായി ഈ കോട്ടയെ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
8
പാഫോസ്‌ തുറമുഖത്തെയും നഗരഭാഗങ്ങളെയും കടലിലൂടെ വരുന്ന ശത്രുക്കളില്‍ നിന്നു രക്ഷിക്കുകയായിരുന്നു ഈ കോട്ടയുടെ ദൗത്യം. അതിനുവേണ്ടി ഈ കോട്ടയുടെ മുകള്‍ഭാഗം പീരങ്കിപടകള്‍ നിരന്നുനിന്നിരുന്നു ഒരുകാലത്ത്‌. ഓരോ ദിശയിലേക്കും തുറക്കുന്ന കിളിവാതിലുകളിലൂടെ പന്ത്രണ്ട്‌ പീരങ്കികളാണ്‌ ഈ കോട്ടമുകളില്‍ നിരന്നുനിന്നിരുന്നത്‌. ഈ കോട്ടയുടെ മുകളില്‍നിന്നാല്‍ മനോഹരമായ പാഫോസ്‌ നഗരം കാണുവാന്‍ സാധിക്കും. ഉള്‍ക്കടല്‍തീരത്തുനിന്നു തുടങ്ങി മലഞ്ചെരിവിലെ കൃഷിയിടങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന പാഫോസ്‌ നഗരവും പ്രൊമനേഡും അവിടുത്തെ ആള്‍ത്തിരക്കുമെല്ലാം ഈ കോട്ടമുകളില്‍ നിന്ന്‌ കാണാവുന്ന മനോഹരദൃശ്യങ്ങളാണ്‌.

9
പാഫോസ്‌ കോട്ടയുടെ മുകളില്‍ ചെറിയൊരു കെട്ടിടം ഉണ്ട ഈ കെട്ടിടം ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്ത്‌ കോട്ടയിലെ മോസ്‌ക്‌ ആയിരുന്നു. അക്കാലത്തുതന്നെയാണ്‌ പാഫോസ്‌ കോട്ട പൂര്‍ണ്ണമായും അതിന്റെ സൈനിക ധര്‍മ്മം നിര്‍വഹിച്ചത്‌. 13-ാം നൂറ്റാണ്ടില്‍ ലൂസിതൈന്‍മാര്‍ ഈ കോട്ടയില്‍ ചില കൂട്ടിച്ചേര്‍ക്കലുകളൊക്കെ നടത്തിയിരുന്നെങ്കിലും ശക്‌തമായൊരു കാവല്‍സേന അവര്‍ക്കുണ്ടായിരുന്നില്ല. പിന്നീടുവന്ന വെനീഷ്യന്‍മാര്‍ക്കാകട്ടെ ഈ കോട്ടയുടെ കാര്യത്തില്‍ ഒട്ടും താത്‌പര്യമുണ്ടായിരുന്നില്ല. ഈ കോട്ടയുടെ പലഭാഗങ്ങളും പൊളിച്ചുകളയുകയാണ്‌ അവര്‍ ചെയ്‌തത്‌.
പാഫോസ്‌ കോട്ട ഇന്നൊരു ടൂറിസ്‌റ്റ്‌ കേന്ദ്രമാണ്‌. പലഭാഗങ്ങളായി വിടര്‍ന്നുകിടക്കുന്ന വലിയൊരു നിര്‍മ്മിതിയാണിത്‌. നിലവറകളും നിഗൂഢമായ ഇരുള്‍വഴികളും തുരങ്കങ്ങളുമൊക്കെയുണ്ട്‌ ഈ കോട്ടയില്‍. ചരിത്രശേഷിപ്പുകാണുവാനെത്തുന്നവര്‍ക്ക്‌ എന്നും ഒരു ഹരമാണ്‌ പാഫോസ്‌ കോട്ട.

10
പാഫോസ്‌ നഗരത്തിലെ മറ്റൊരു പ്രധാന ടൂറിസ്‌റ്റു കേന്ദ്രമാണ്‌ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌. ഇതൊരു വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റാണ്‌. ചരിത്രാതീതകാലം മുതല്‍ മധ്യകാലംവരെയുള്ള ജീവിതശേഷിപ്പുകള്‍ ഇവിടെയുണ്ട്‌. സൈപ്രസ്‌ റോമാക്കാരുടെ കീഴിലായിരുന്ന കാലത്തേതാണ്‌ കൂടുതലും. മലഞ്ചെരുവിലെ ശ്‌മശാന ഘട്ടങ്ങളിലൊന്നാണിത്‌.
ഉത്‌ഖനന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്ന പ്രദേശമാണിത്‌. നിരവധി ടോംബുകള്‍ ഈ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ കണ്ടെത്തിയിട്ടുണ്ട്‌.

11
ഹൗസ്‌ ഓഫ്‌ ഡയണീസസ്‌ ആണ്‌ ഇവിടെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ നിര്‍മ്മിതി. 1600 വര്‍ഷം മുന്‍പ്‌ ഇവിടെ ഉണ്ടായിരുന്ന കൊട്ടാരസമാനമായ ഭവനമാണ്‌ ഹൗസ്‌ ഓഫ്‌ ഡയണീസസ്‌. അപൂര്‍വമായ മൊസൈക്ക്‌ വര്‍ക്കുകളാണ്‌ ഇതിന്റെ പ്രത്യേകത. ഇവിടെനിന്നു കണ്ടെത്തിയ അപൂര്‍വമായ ഈ മൊസൈക്കുകള്‍ സംരക്ഷിക്കാന്‍ വലിയൊരു ഷല്‍ട്ടര്‍ ഇവിടെ പണിതിട്ടുണ്ട്‌. യവനപുരാണത്തിലെ ദേവന്‍മാരുടെ ചിത്രങ്ങളാണ്‌ ഈ മൊസൈക്കുകളില്‍ പതിച്ചിരിക്കുന്നത്‌. 40 മുറികളുള്ള ഒരു കൂറ്റന്‍ ഭവനമാണിത്‌. അക്കാലത്തെ ഒരു പ്രമാണിയുടെ വീടാണിതെന്ന്‌ ചരിത്രകാരന്‍മാര്‍ വെളിപ്പെടുത്തുന്നു. കുറ്റിക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശം 1962-ല്‍ കൃഷിക്ക്‌ ഒരുക്കാനായി കിളച്ചപ്പോഴാണ്‌ ആയിരക്കണക്കിന്‌ വര്‍ഷം പഴക്കമുള്ള ചരിത്രാവശിഷ്‌ടങ്ങള്‍ ഇവിടെനിന്നും കണ്ടെത്തിയത്‌. പിന്നീട്‌ നടത്തിയ ഉത്‌ഖനനപ്രവര്‍ത്തനങ്ങളിലൂടെ നാലുലക്ഷത്തിലധികം മൊസൈക്ക്‌ തറകള്‍ ഇവിടെനിന്നും കണ്ടെടുത്തു.

12
ടൂറിസ്‌റ്റുകളുടെ വലിയൊരു ആകര്‍ഷണകേന്ദ്രമായ ഈ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ മൂന്നാം നൂറ്റാണ്ടിലെ റോമന്‍ ജീവിതത്തിന്റെ സൗന്ദര്യവും വ്യക്‌തമാക്കുന്നുണ്ട്‌. അക്കാലത്ത്‌ സമ്പന്നഭവനങ്ങളുടെ ഓരോ മുറിയും ഇത്തരം മൊസൈക്ക്‌ വര്‍ക്കുകളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ആര്‍ക്കിയോളജിക്കകല്‍ സൈറ്റില്‍നിന്നാല്‍ ദൂരെയുള്ള ലൈറ്റ്‌ ഹൗസ്‌ ദൃശ്യമാകും. 18, 19 നൂറ്റാണ്ടുകളിലൊക്കെ മെഡിറ്ററേനിയനിലൂടെ നീങ്ങിയിരുന്ന കപ്പലുകള്‍ക്ക്‌ വഴികാട്ടി ആയിരുന്ന ലൈറ്റ്‌ ഹൗസാണിത്‌. ഇന്നു പക്ഷേ ഇത്‌ ടൂറിസ്‌റ്റുകളുടെ ഒരാകര്‍ഷണം മാത്രമാണ്‌.

13

പാഫോസ്‌ നഗരത്തിലെ മറ്റൊരു പ്രധാന �ആകര്‍ഷണമാണ്‌ റോമന്‍ ആംഫി തീയറ്റര്‍ ഓഡിയോണ്‍ എന്ന പേരിലാണ്‌ ഈ ആംഫി തീയറ്റര്‍ അറിയപ്പെടുന്നത്‌. ഒരു കുന്നിന്‍ ചെരുവിലാണ്‌ ഈ ഓഡിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ്‌ ഈ ആംഫി തീയറ്റര്‍ നിര്‍മ്മിച്ചത്‌. വലിയ ലൈംസ്‌റ്റോണ്‍ ബ്ലോക്കുകള്‍കൊണ്ടാണ്‌ ഓഡിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. അക്കാലത്ത്‌ സംഗീതപരിപാടികള്‍ മുതല്‍ ഗ്ലാഡിയേറ്റര്‍മാരുടെ ഏറ്റുമുട്ടല്‍വരെ ഈ തിയറ്ററില്‍ നടന്നിരുന്നു. ഇവിടെ സായാഹ്‌ന്നങ്ങളില്‍ ടൂറിസ്‌റ്റുകള്‍ക്കുവേണ്ടിയുള്ള കലാപരിപാടികളാണ്‌ ഇന്ന്‌ നടക്കുന്നത്‌. പുരാതന പാഫോസിന്റെ കേന്ദ്രബിന്ദുവാണ്‌ ഈ ആംഫി തീയറ്റര്‍.

14
ആംഫി തീയറ്ററിനു അടുത്തുതന്നെയാണ്‌ പുരാതന പാഫോസ്‌ നഗരത്തിലെ മാര്‍ക്കറ്റ്‌ സ്‌ഥിതിചെയ്യുന്നത്‌. അഗോറ എന്ന പേരിലറിയപ്പെടുന്ന ഈ സ്‌ഥലം എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഉരുളന്‍ തൂണുകളോടുകൂടിയ നീളന്‍ പോര്‍ട്ടിക്കോയാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. ഏഴാം നൂറ്റാണ്ടിലുണ്ടായ ശക്‌തമായ ഭൂകമ്പത്തില്‍ അഗോറയിലെ പോര്‍ട്ടിക്കോകളെല്ലാം നിലംപൊത്തി എന്നാണ്‌ ചരിത്രഗവേഷകര്‍ പറയുന്നത്‌.

15

പുരാതന പാഫോസില്‍ ഏറ്റവും അധികം മൊസൈക്ക്‌ ചിത്രങ്ങളുണ്ടായിരുന്ന കെട്ടിടമാണ്‌ ഹൗസ്‌ ഓഫ്‌ തെസിയൂസ്‌. ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം വരെ സൈപ്രസിലെ റോമന്‍ ഗവര്‍ണറുടെ കൊട്ടാരമായിരുന്നു ഇത്‌. വാര്‍സോ യൂണിവേഴ്‌സിറ്റിയിലെ പോളീഷ്‌ ആര്‍ക്കിയോളജിക്കല്‍ മിഷനണ്‌ ഹൗസ്‌ ഓഫ്‌ തെസിയൂസ്‌ ഉത്‌ഖനനം ചെയ്‌തെടുത്തത്‌. ഒരുപാട്‌ മുറികളുണ്ടായിരുന്ന ഈ ഗവര്‍ണറുടെ കൊട്ടാരത്തില്‍ എല്ലാമുറികളുടെയും തറ മൊസൈക്ക്‌ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. സ്വീകരണമുറി, ഓഫീസ്‌ മുറികള്‍, സഭാഹാള്‍, വിശ്രമമുറികള്‍, ഭോജനശാലകള്‍ എന്നിവയൊക്കെ ഈ കൊട്ടാരത്തിന്റെ ഭാഗമായിരുന്ന അക്കാലത്തെ റോമന്‍ ഗവര്‍ണറുടെ പൗഢിയും സമ്പത്തുമൊക്കെ ഇതില്‍നിന്നു കണ്ടറിയാം.
ഹൗസ്‌ ഓഫ്‌ തെസിയൂസിലെ ഏറ്റവും പ്രശസ്‌തമായ മൊസൈക്ക്‌ വര്‍ക്കാണ്‌ ഗ്രീക്ക്‌ ദേവനായ തെസിയൂസ്‌ ദുര്‍ദേവതയായ മിനോട്ടൊറിനെ വധിക്കുന്ന ചിത്രം. മൊസൈക്ക്‌ തറകള്‍ വയക്‌തമായി കാണാവുന്നവിധം പലയിടത്തും പ്ലാറ്റ്‌ഫോമുകള്‍ പണിതുവച്ചിട്ടുണ്ട്‌. ആയിരത്തിയറുനൂറ്‌ വര്‍ഷം മുന്‍പ്‌ വളരെ ശാസ്‌ത്രീയമായിത്തന്നെയായിരുന്നു ഈ കെട്ടിടത്തിന്റെ രൂപകല്‌പന. ശുദ്ധജലമെതിക്കുവാനുള്ള കല്‍ക്കുഴലുകളും കൃത്യമായ അഴുക്കുചാല്‍ ശൃംഖലയും ഇവിടെയുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞുവീണ ഈ കൊട്ടാരത്തിന്റെ ശേഷിപ്പുകളിന്നും ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ഒരു ചരിത്രശേഷിപ്പായി നിലനില്‍ക്കുന്നുണ്ട്‌.

16
പാഫോസ്‌ നഗരത്തിലെ മറ്റൊരു ചരിത്രകാഴ്‌ചയാണ്‌ ടോംബ്‌സ്‌ ഓഫ്‌ ദ കിംഗ്‌സ്‌. പഴയകാല രാജാക്കന്മാരെ സംസ്‌കരിച്ചിരുന്ന സ്‌ഥലമാണിത്‌ കടല്‍ത്തീരത്താണിത്‌ സ്‌ഥിതിചെയ്യുന്നത്‌. പാറയില്‍ കൊത്തിയെടുത്ത ഗുഹകളിലായിരുന്നു പണ്ട്‌ രാജാക്കന്മാരെ സംസ്‌കരിച്ചിരുന്നത്‌. പ്രാചീന ഗ്രീക്ക്‌ - റോമന്‍ മാതൃകയിലാണ്‌ ഈ ശവക്കല്ലറകള്‍. ടോംബിലേക്ക്‌ പ്രവേശിക്കാന്‍ ഇരുഭാഗത്തുനിന്നും കവാടങ്ങളുണ്ട്‌. ശരാശരി ഉയരക്കാരന്‌ കുനിഞ്ഞുകടക്കാവുന്നതാണ്‌ ഈ ഗുഹാകവാടം. ഗുഹയ്‌ക്ക്‌ അകത്തായി ഒരു ചെറിയ ഹാളുണ്ട്‌. അതിന്റെ ഭിത്തിയിലാണ്‌ വെട്ടിയൊരുക്കിയ ശവക്കല്ലറകള്‍. നിരവധി ശവക്കല്ലറകളുടെ ഒരു കോംപ്ലക്‌സാണ്‌ ഇവിടെയുള്ള ഓരോ ടോംബും. ചില കുടീരങ്ങള്‍ക്കുമേലെ കൊത്തുപണികളൊക്കെയുണ്ട്‌. യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന ഈ ഗുഹയില്‍ പല നിലകളിലായി ആണ്‌ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്‌. ബി.സി. 3, 4 നൂറ്റാണ്ടുകളില്‍ സൈപ്രസിലുണ്ടായിരുന്ന പ്രഭുക്കന്മാരെയും പൗരപ്രമുഖരെയുമാണ്‌ ഈ ഗുഹകളില്‍ സംസ്‌കരിച്ചതെന്നാണ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ഈ കല്ലറകളില്‍നിന്ന്‌ വലിയ തോതില്‍ മൃതദേഹാവശിഷ്‌ടങ്ങളോ മറ്റു വസ്‌തുക്കളോ കണ്ടെത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ശവക്കല്ലറകളെല്ലാം കൊള്ളയടിക്കപ്പെട്ടുപോയതാണ്‌ അതിനു കാരണം. 1970 കളിലാണ്‌ ഇവിടം ഒരു സംരക്ഷിത പ്രദേശമാക്കിയുള്ള ഗവേഷണങ്ങള്‍ തുടങ്ങിയത്‌.
ശവ ക്കല്ലറകളില്‍ മൃതദേഹത്തോടൊപ്പം അമൂല്യവസ്‌തുക്കളും വെച്ചിരുന്ന അതുകൊണ്ടാണ്‌ ഈ കല്ലറകള്‍ കൊള്ളയടിക്കപ്പെട്ടത്‌. ക്രിസ്‌തുമതത്തിന്‍െറ ആരംഭത്തില്‍ പാഫോസിലെ ക്രിസ്‌ത്യാനികള്‍ ഇവിടെ ആരാധനാസ്‌ഥലമായി ഉപയോഗിച്ചിരുന്നു. മൃതദേഹാവശിഷ്‌ടങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടത്‌ അക്കാലത്താണ്‌. നിര്‍മ്മാണത്തിലെ ആഢംബരത്വവും മനോഹാരിതയും കൊണ്ടാണ്‌ രാജാക്കന്മാരുടെ കുടീരങ്ങള്‍ എന്ന പേര്‌ ഈ ടോംബിന്‌ ലഭിച്ചത്‌. ഒരു ക്ഷേത്രത്തെപ്പോലെ പ്രൗഢമാക്കിയിരുന്നു ഓരോ ടോംബും. ഉരുളന്‍ തൂണുകളും കൊത്തുപണികളോടുകുടിയ സ്‌മാരകശിലകളും ഈ കല്ലറയിലുണ്ടായിരുന്ന
നടുമുറ്റത്തുവച്ച്‌ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയശേഷം ആണ്‌ മൃതദേഹങ്ങള്‍ ഉള്ളിലേക്കു കൊണ്ടുപോകുന്നത്‌. ഗുഹയുടെ ചുമരില്‍ കൊത്തിയുണ്ടാക്കിയ പൊത്തുകളിലാണ്‌ ഇവ അടക്കം ചെയ്യുന്നത്‌. എന്നാല്‍ പൊത്തിന്റെ കവാടം വലിയ കല്‍പാളികൊണ്ട്‌ ഭദ്രമായി അടയ്‌ക്കുന്നു. മധ്യകാലത്ത്‌ ഈ ടോംബുകള്‍ പാഫോസിലെ പൊതുപണിശാലയായി മാറിയിരുന്നു. അക്കാലത്ത്‌ കുശവന്‍മാര്‍ മണ്‍പാത്രനിര്‍മ്മാണം നടത്തിയിരുന്ന ഇടമായിരുന്നു ഇത്‌. വലിയ മണ്‍പാത്ര ചൂളയുടെയും ചുട്ടെടുത്ത പാത്രങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഗവേഷകര്‍ ഇവിടെ കണ്ടെത്തിയിരുന്നു.




























No comments:

Post a Comment