ഏതായാലും കുടുംബവും കുട്ടികളും എന്നത് ഒരു വല്ലാത്ത സംഭവമാണ്.
�മനുഷ്യരാശിയുടെ നിലനില്പ് തന്നെ കുടുംബവും കുട്ടികളും എന്ന
എസ്റ്റാബ്ലിഷ്മെന്റാണല്ലോ� എന്നു പറഞ്ഞത് സന്ദേശം സിനിമയിലെ
കോട്ടപ്പള്ളിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇത് ശരിയും തെറ്റുമാണ്. എല്ലാ
അനുഭവങ്ങളും ഈ കേരളത്തില്‍ തന്നെ സുലഭം. കുടുംബമാവുമ്പോള്‍ ചിലര്‍ ഒറ്റക്കുട്ടിയില്‍ ഒതുങ്ങിക്കഴിയുന്നവരാവും. വേറെ ചിലര്‍ക്ക് രണ്ടു കുട്ടികളാണ് പെര്‍ഫക്ട്. ദൈവമനുഗ്രഹിച്ച് ആണും പെണ്ണുമായാല്‍ നന്ന്. ഒന്നിനൊന്ന് കൂട്ടുണ്ടല്ലോ. പിന്നെ ചിലര്‍ക്ക് കുട്ടികളൊരുപാട് വേണം. കുട്ടികളെ വല്ലപ്പോഴും മാത്രം കാണുന്ന പ്രവാസികളും, വൈകി ജനിച്ച കുട്ടികളെക്കുറിച്ച് വാചാലരാവുന്ന മാതാപിതാക്കളെപ്പോലെ ആവേശത്തോടെ തന്നെ സ്വന്തം മക്കളെക്കുറിച്ച് സംസാരിക്കും. മക്കളില്ലാത്തവരും ദത്തെടുത്തവരും കല്യാണമേ വേണ്ടെന്നു തീരുമാനിച്ചവരുമായി ഇനിയുമുണ്ടേറെ ഓപ്ഷനുകള്‍. ആശിച്ചും പുന്നാരിച്ചും വളര്‍ത്തിയ മക്കള്‍ തന്നെ ഒടുവില്‍ സ്റ്റാറ്റസ് കുറവിന്റെ പേരില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന കഥകള്‍ വേറെയുമുണ്ട്.
ഈ ലക്കം ഗൃഹലക്ഷ്മി നടത്തുന്നത് മക്കളുടെ കാര്യത്തിലും കുടുംബവീക്ഷണകോണിലും ഒന്നിനൊന്ന് വ്യത്യസ്തമായ ചില കുടുംബവിശേഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ്. മുന്നറിയിപ്പ്; യാത്രയുടെ ഒടുക്കം വരേയും കൂടെ വരുന്നവര്‍ക്ക് ഇടയ്ക്ക് ചില സ്വകുടുംബകഥകളും അയവിറക്കാം. കുടുംബം എന്നു പറയുമ്പോള്‍ തന്നെ ഇഷ്ടം പോലെ കഥകളും കൂടെയുണ്ടാവുമല്ലോ.
മക്കള്‍ മഹാത്മ്യം
�കുട്ടികള്‍ കൂടുന്നതു തന്നെയാണിഷ്ടം. ഓരോ കുട്ടി വലുതാവുന്തോറും
ലാളിക്കാനും കൊഞ്ചിക്കാനും ഓരോ പുതിയ കുട്ടികളുണ്ടാവണം. വലുതായാല്‍ പിന്നെ
അവരെ പഴയതു പോലെ കുളിപ്പിക്കാനോ വസ്ത്രമിടീപ്പിക്കാനോ പറ്റില്ലല്ലോ? ഏഴു
മക്കളാ ഞങ്ങക്കെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഈ ചെറുപ്രായത്തിലോ
എന്നാണ് മറുചോദ്യം. എന്റെ ചെല കൂട്ടുകാരികളൊക്കെ അവരുടെ
ഭര്ത്താക്കന്മാരോട് പ്രസവിക്കുന്നേന്റേം മറ്റും വിഷമങ്ങള്‍ പറയുമ്പോ ആ
ഫാരിഷാനേം റയീസിനേം കണ്ടു പഠിക്കാനാ എല്ലാരും പറയുക.� കുട്ടികളുടെ ഉമ്മ
ഫാരിഷ മനസു തുറന്നു. ടൗണിലെ പി പി ട്രേഡേര്‍സ് അടച്ചു
വീട്ടിലെത്തുമ്പോഴുള്ള കുട്ടികളുടെ തമാശകളാണ് ഭര്‍ത്താവ് റഹീസിന്റെ
ഓര്‍മ്മകളില്‍. കൂട്ടത്തില്‍ ഞായറാഴ്ചകളാണ് രസം. ലീവായതിനാല്‍ മക്കള്‍
മുഴുവന്‍ ദേഹത്തു തന്നെയുണ്ടാവും. പിന്നെ ബാപ്പാന്റെ നെഞ്ചത്തായിരിക്കും
ആനയും കുതിരയും കളി. ഇപ്പോള്‍ തന്നെ മുഹമ്മദും ഖദീജയും ബാപ്പയുടെ
മടിയിലേക്ക് ചാടിക്കയറാനുള്ള ശ്രമത്തിലാണ്. 1998 ലായിരുന്നു നിക്കാഹ്. മൂത്തവന് സല്‍മാനുല്‍ ഫാരിസിക്ക് 12 വയസാണ്. പിന്നെ ഇളയവരായി മുഹമ്മദ് ബിലാല്‍, മുഹമ്മദ് സിനാന്, മുഹമ്മദ്, ഖദീജ ഫര്‍ഹ എന്നിവരും. കൂട്ടത്തിലെ പുതിയ അംഗങ്ങളായ ഉമര്‍ അബ്ദുല്ലയേയും ആലിം അബ്ബാസിനേയും തിരിച്ചറിയാന്‍ ഇപ്പോഴും റഹീസിന് പാടാണ്. ഫാരിഷയ്ക്കേ അതറിയൂ എന്ന ന്യായീകരണവുമുണ്ട്. അവര്‍ കണ്ണടയ്ക്കുന്ന സ്റ്റൈല്‍ നോക്കിയാണത്രേ ഈ തിരിച്ചറിയല്‍ പരേഡ്. എട്ടുമാസമാണ് ഇവരുടെ പ്രായം. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ നിന്നുള്ളതാണ് ഈ കുടുംബപുരാണം.
മക്കള്‍ കൂടുതലായാല്‍ വല്യ ബുദ്ധിമുട്ടാണെന്ന് പറയുന്നവര്‍ ഒന്നിവിടം വരെ വന്നു സര്‍വേ നടത്തണമെന്ന് ഇരുവരും പറയും. അവര്‍ അടങ്ങിയൊടുതുങ്ങി കഴിയണം എന്ന അഭിപ്രായമൊന്നുമില്ല. ഇപ്പോഴുള്ളതു പോലെ അല്പം കുസൃതിയും ഒച്ചപ്പാടുമൊക്കെയായി കഴിയട്ടെ. അതുകൊണ്ടുള്ള ബുദ്ധിമുട്ടൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. എന്നുവെച്ച് ഇവരെന്നും ഇങ്ങനെയൊന്നുമല്ല. തമ്മിലുള്ള ഐക്യവും കമ്യൂണിക്കേഷനുമല്ലാം ഒന്ന് കാണേണ്ടതു തന്നെയാണ്. ഒരുത്തന് എന്തെങ്കിലും അസുഖമോ മറ്റോ വന്നാല്‍ ഏറ്റവും വേദന മറ്റവനായിരിക്കും. മുഹമ്മദിനും സിനാനും ട്യൂഷനെടുക്കുന്നത് മൂത്തവന് സല്‍മാനുല്‍ ഫാരിസി. അപ്പോള്‍ അവനൊരു കാരണവരെപ്പോലെയാണ്. ഇപ്പോഴുള്ള ചിരിയും കളിയുമൊന്നുമില്ല. ഉത്തരം ഒന്നു തെറ്റിയാല്‍ ഇരുവര്‍ക്കും ഇയ്ക്കാക്കയുടെ �മേട്� ഉറപ്പ്. ഇരട്ടകള്‍ രണ്ടും ഗര്‍ഭത്തിലിരുന്ന സമയത്ത് കുഞ്ഞുമകളായ ഖദീജയെ നോക്കിയിരുന്നത് രണ്ടാമന് ബിലാല്‍. ഖദീജ കരയാന്‍ തുടങ്ങുമ്പോള്‍ ബിലാലെടുത്ത് ദാ, ആ സൈക്കിളില്‍ കൊണ്ടുവയ്ക്കും. പിന്നെ പിറകീന്ന് തള്ളി മുറ്റത്തുകൂടിയുള്ള ഓട്ടമാണ്. അതോടെ സ്വിച്ചിട്ടതു പോലെ അവള് കരച്ചില് നിര്‍ത്തും. �പണ്ട് ഞാന്‍ എന്റെ ബാപ്പയുടെ മുമ്പില്‍ പേടിയും ബഹുമാനവും കൊണ്ട് നേരെ നില്ക്കുക പോലുമില്ലായിരുന്നു. എന്നാലോ, ഇങ്ങള് കാണുന്നില്ലേ, അന്റെ മക്കളെല്ലാം അന്റെ അടുത്ത ചങ്ങായിമാരാണ്. ഇവരെ കണ്ടാല്‍ എല്ലാ ടെന്‍ഷനും മാറും.� റഹീസ് അല്പം ചരിത്രവിശദീകരണത്തിനൊരുങ്ങി.
ഇത്രയധികം കുട്ടികളെ എങ്ങനെ നോക്കിവളര്ത്തുമെന്നതിന് പ്രത്യേകിച്ചൊരു ഒറ്റമൂലിയൊന്നും ഇരുവരുടേയും കൈവശമില്ല. എന്നാലും ഇവരുടെ കാര്യമെല്ലാം ഭാര്യയെ മാത്രം ഏല്‍പ്പിക്കാതെ സഹായിക്കാനും പരിപാലിക്കാനുമല്ലാം റഹീസ് മുന്നില്‍ തന്നെയുണ്ട്. രാവിലെ അവരെ സ്കൂളില്‍ പോവാനൊരുക്കുന്ന ചുമതല ഭര്‍ത്താവിനാണ്. അവര്‍ക്ക് ഇസ്തിരിയിട്ടുകൊടുക്കും. ടിഫിനൊരുക്കും. അവരെ കുളിപ്പിച്ചുകൊടുക്കാനും �പാംപേര്‍സ്� മാറ്റാനും വരെ ഒരുക്കമാണ്. ഇതൊക്കെ ഇപ്പോഴല്ലേ ചെയ്യാന്‍ കഴിയൂ എന്ന ന്യായീകരണവുമുണ്ട്. �മക്കള്‍ ഒരു വരദാനമാണ്. പിന്നെ അവരുടെ ഭാവി. എന്തിനാ അതോര്‍ത്ത് ഇപ്പോഴേ ടെന്‍ഷനാവുന്നേ?. വായ് കീറിയ പടച്ചോനറിയാം അവരുടെ ഭാവിയും. ഭക്ഷണം ഇല്ല എന്നൊക്കെ പറഞ്ഞ് കുട്ടികളെ വേണ്ടെന്നു വയ്ക്കുന്നതെന്തിനാ? � ഇരുവരും ചേര്‍ക്കുന്നു, ഒരു ക്വസ്റ്റിയന്‍ മാര്‍ക്ക്.
ഒരാള്‍ക്കു പൈലറ്റ്. മറ്റൊരാള്‍ക്ക് ഡോക്ടര്‍. പിന്നെയൊരാള്‍ക്ക് ക്രിക്കറ്റ് കളിക്കാരന്.. അങ്ങനെ പോവുന്നു ലിറ്റില്‍ ചാംപ്സിന്റെ ആഗ്രഹനിര. കൂട്ടത്തില്‍ മൂന്ന് വയസുകാരിയായ ഖദീജ ഇപ്പോഴേ, സ്കൂളില്‍ പോവാനുള്ള തയാറെടുപ്പിലാണ്. മുഹമ്മദിന്റെ കാര്യമാണ് ഇതിലും രസം. ദിവസവും ക്ലാസില്‍ പോവുമ്പോള്‍ ഇവിടന്ന് ഓരോ പെന്‍സില്‍ കൊണ്ടുപോവും. ഒരു ദിവസം ഇതിന്റെ ഗുട്ടന്‍സ് അറിയാന്‍ ചെന്നപ്പോഴല്ലേ അറിയുന്നത്, എല്ലാം ടീച്ചര്‍ക്കു കൊടുക്കാനാണെന്ന്. കിട്ടിയ പെന്സിലെല്ലാം ടീച്ചര്‍ ഒരു പെട്ടിയില്‍ അടുക്കി വച്ചിരിക്കുന്നു! അവന് വീട്ടില്‍ വേറെ പെന്‍സില്‍ കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇഷ്ടടീച്ചര്ക്ക് ഈ ഉപഹാരദാനം.
ഗോവിന്ദ്, രോഹിണി നക്ഷത്രം
ഇനി നമുക്കൊരു ഒറ്റക്കുട്ടിക്കഥയിലേക്ക് കടക്കാം. റയീസിന്റേയും
ഫാരിഷയുടേയും വീട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്
തൃപ്പൂണിത്തുറയിലുള്ള മുകുന്ദിലെ വിശേഷങ്ങള്‍. ഓഫീസ് വിട്ട്
വീട്ടിലെത്തിയിട്ടേ ഉള്ളൂ, മീരടീച്ചര്‍. ബിസിനസുകാരനായ ഭര്‍ത്താവ്
കൃഷ്ണകുമാറും അഞ്ചുമിനിറ്റിനുള്ളിലെത്തുമെന്നറിയിച്ച് ഫോണ്‍
ചെയ്തിരുന്നു. അകത്തെ മുറിയില്‍ നിന്നും ഒരു കമാന്റോ ആക്രമണത്തിന്റെ സ്വരം
കേള്‍ക്കാം. മകന് ഗോവിന്ദാണ്. ഭാരതീയ വിദ്യാഭവനില്‍ രണ്ടാം ക്ലാസിലാണ്
പഠിക്കുന്നത്. എങ്കിലും മിമിക്രിയും മോണോ ആക്ടും നല്ല പോലെ വശം. മാറി
മാറി വരുന്ന ആഗ്രഹങ്ങളില്‍ രാജ്യാതിര്‍ത്തി കാക്കുന്ന ഒരു കമാന്‍ഡോ
ആകാനാണ് പുതിയ ആഗ്രഹം. അതിനുള്ള റിഹേഴ്സലാണ് ഈ ശബ്ദവും കൂത്തുമല്ലാം.
�ഒറ്റമോനേയുള്ളൂ. അതോണ്ട് ഇവന് ജനിച്ച അന്നുതൊട്ട് ഇന്നു വരെയുള്ള എല്ലാ
കാര്യങ്ങളും ഞങ്ങള്‍ക്ക് കാണാപാഠമാണ്. രോഹിണിനാളാ.
കൃഷ്ണഭക്തരായതിനാല്‍ ഈ പേരും ഇട്ടു.� അപ്പോഴേക്കും വീട്ടില്‍ വന്നു കയറി
അച്ഛന് കൃഷ്ണകുമാര്‍.മുകുന്ദില്‍ പതിയെ സംസാരിക്കുന്ന അച്ഛനേയും അമ്മയേയും കവച്ചുവയ്ക്കും മകന്റെ സ്വരം. തങ്ങളുടെ കുട്ടിയായതു കൊണ്ടു പറയുകയല്ല, പഠനത്തില്‍ ആവറേജാണെങ്കിലും മറ്റെല്ലാ കാര്യത്തിലും വീരനാണെന്നാണ് അച്ഛനമ്മമാരുടെ സര്‍ട്ടിഫിക്കറ്റ്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ വര്‍ഷം 2003 ലായിരുന്നു ഗോവിന്ദിന്റെ ജനനം. മൂന്ന് വയസുള്ളപ്പോള്‍ തന്നെ പ്രി കെ ജിയില്‍ ചേര്‍ത്തു. ആദ്യമൊരു മടിയൊക്കെയുണ്ടായിരുന്നെങ്കിലും വേഗം തന്നെ അഡ്ജസ്റ്റ് ചെയ്തു, അവന്. ഒരുപക്ഷേ ഇത്ര ചെറുപ്പത്തിലേ സ്കൂളില്‍ പോയതുകൊണ്ടായിരിക്കാം അധികമൊന്നും സഭാകമ്പം ഇല്ലാത്തതും. ഒറ്റക്കുട്ടിയായതിനാല്‍ അവന്റെ ദൈനംദിന കാര്യങ്ങളിലും വിദ്യാഭ്യാസത്തിലുമല്ലാം നല്ലോണം ശ്രദ്ധിക്കാനും കഴിയുന്നുണ്ട്. �ഇവന്റെ എല്ലാ ജന്മദിനങ്ങളും കുഞ്ഞുകുഞ്ഞു വിജയങ്ങളും വരെ ഞങ്ങള്‍ ആഘോഷിക്കും. എല്ലാ ബര്ത്ഡേയ്ക്കും വൈക്കം അമ്പലത്തില്‍ അന്നദാനം നടത്തുകയോ ചെറിയ യാത്ര പോവുകയോ ചെയ്യും. ഇനിയിപ്പം മഴയാണെങ്കില്‍ അറ്റ്ലീസ്റ്റ് വീട്ടില്‍ തന്നെ എല്ലാരും ചേര്‍ന്നുള്ള ഒരു പാര്‍ട്ടിയോ കേക്ക് മുറിയോ നടത്തും.� മീര വരാന്‍ പോവുന്ന ആഴ്ചയിലെ ഗോവിന്ദിന്റെ ബര്ത്ഡേയെക്കുറിച്ചോര്മ്മിപ്പിച്ചു.
മകന് അവന്റേതായ വ്യക്തിത്വം ഉണ്ടാവണം. ആരെയും അനുകരിക്കണം എന്നൊന്നുമില്ല. ഇപ്പോഴേ പ്രത്യേകം ബെഡ്റൂമും ഉണ്ട്. അവിടം മുഴുവനും അവന്റെ സാമ്രാജ്യമാണ്. അത് എങ്ങനെ വേണമെങ്കിലും അലങ്കരിക്കാനുള്ള സ്വാതന്ത്ര്യം അവന് വിട്ടുകൊടുത്തിരിക്കുന്നു. ഇപ്പോഴേ ഡയറി എഴുതുന്ന ശീലവുമുണ്ട്. മകന്റെ ഉത്തമശീലങ്ങളിലൊന്നായി കാണുന്നതും ഇതു തന്നെ. പിന്നെയുള്ളത് എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ്. ചെലപ്പോ വണ്ടിയോടിക്കുമ്പോള്‍ കൂടെ കൂടും. പിന്നെ അതുമായി ബന്ധപ്പെട്ട കൊറേ ചോദ്യങ്ങളാണ്. ഇതെന്തിനാ ഗിയറ് മാറ്റുന്നത്? വണ്ടീടെ സ്പീഡ് അച്ഛന് ഇത്രേം കുറവേ ഓടിക്കാന്‍ പറ്റ്വോ എന്നിങ്ങനെ. അതിനൊക്കെ ഉത്തരം പറഞ്ഞുകൊടുക്കാനും രസമാണ്. �ചെലപ്പോ കൊറേ കുട്ടികളുണ്ടാവുമ്പോള്‍ ഇതൊക്കെ ആസ്വദിക്കാന്‍ കഴിയൂന്ന് തോന്നുന്നില്ല. ഇതുപോലെ ഒരു മകനൊക്കെയാണെങ്കില് നല്ല വിദ്യഭ്യാസം കൊടുക്കാനും കൂടുതല്‍ ശ്രദ്ധിക്കാനും കഴിയും. കൊറേ കുട്ടികളുണ്ടെങ്കില്‍ നമുക്ക് അതിനൊത്ത സാമ്പത്തികസ്ഥിതിയുമുണ്ടായിരിക്കണം. എല്ലാവരേയും ഒരു പോലെ നോക്കണ്ടേ? ഒരു പോലെ വിദ്യാഭ്യാസം കൊടുക്കണ്ടേ? � കൃഷ്ണകുമാര്‍ ചോദിക്കുന്നു.
ഇതിനിടെ കമാന്‍ഡോ ഓപ്പറേഷന് കഴിഞ്ഞ് സാക്ഷാല്‍ ഗോവിന്ദുമെത്തി. എന്തു ചോദിച്ചാലും സ്മാര്‍ട്ട് സ്മാര്‍ട്ടായി ഉത്തരം പറയാന്‍ തയ്യാറായാണ് വരവ്. പക്ഷേ, അച്ഛനെയാണോ അമ്മയെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തില്‍ മാത്രം അല്പമൊന്ന് കുഴങ്ങി. �അച്ഛനമ്മ� എന്നായി ഉത്തരം.
മകളുടെ കൂടെയൊരു പുതുജീവിതം
ഇനി വൈകി വന്ന മകളുടെ വിശേഷങ്ങളറിയാം. കണ്ണൂരുകാര്‍ക്ക് സുപരിചിതരാണ് വി.വാസന്തിയും എം എസ് വാസുദേവനും. കഴിഞ്ഞ 20 വര്‍ഷമായി ആകാശവാണിയിലെ ഹലോ പ്രിയഗീതങ്ങള്‍ എന്ന ജനപ്രിയപരിപാടിയിലൂടെ നാട്ടുകാരുടെ മനം കവര്‍ന്നവര്‍. ആകാശവാണിക്കടുത്ത് തന്നെയുള്ള കൃഷ്ണഗോകുലത്തിലാണ് താമസം.കാലടിയാണ് വാസുദേവന്റെ നാട്. വാസന്തിയുടേത് തൃശൂരും. എന്നാല്‍ മകള്‍ ഗൗരി പാര്വതിയാണെങ്കിലോ, തനി കണ്ണൂരുകാരിയും. �ഇവള് ഗര്‍ഭത്തിലുള്ള സമയത്ത് ഞാനേതാണ്ട് ഒന്‍പതു മാസത്തോളം ലീവെടുത്തു. അതിനു കാരണവുമുണ്ട്്. കുട്ടിക്കാലത്ത് എന്നെ നോക്കി വളര്‍ത്തിയിരുന്നത് അച്ഛന്റേയും അമ്മയുടേയും ജോലിത്തിരക്ക് കാരണം സെര്‍വന്റ്സ് ആയിരുന്നു. അവരാണെങ്കില്‍ ഒരു കടമ നിര്‍വഹിക്കുന്നതു പോലെ നോക്കും. ചിലപ്പോള്‍ തല്ലുകേം ചെയ്യും. അതോണ്ട് എന്റെ അവസ്ഥ മോള്ക്കുണ്ടാകാന് പാടില്ലെന്ന നിര്‍ബന്ധമുണ്ടായിരുന്നു.� വാസന്തി മകളുടെ കുട്ടിക്കാലം ഓര്‍ക്കുന്നു.
ആദ്യം ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും മെനിഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു. ഇപ്പോള്‍ എല്ലാം ഈ മകളാണ്. അല്പം വൈകി വന്ന കുട്ടിയായതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങള്‍ക്കും എക്സ്ട്രാ നോട്ടവും ശ്രദ്ധയും അല്പം പേടിയുമുണ്ട്. ആകാശവാണിയിലെ ഷിഫ്ട്് ഡ്യൂട്ടിയായതിനാല്‍ മോള് രാവിലെ സ്കൂളില്‍ പോവുമ്പോഴും തിരിച്ചുവരുമ്പോഴുമല്ലാം ആരെങ്കിലും വീട്ടിലുണ്ടാവും. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചതിനു ശേഷമേ സ്ക്കൂളിലയക്കൂ. ബസില്‍ വിടാന്‍ ധൈര്യക്കുറവുള്ളതിനാല്‍ കാറില്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും.
മോള്ക്കിപ്പോള് 14 വയസായി. അവളുണ്ടായതിനു ശേഷം ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷമായിരുന്നു. കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ പ്രത്യേകരസം. ഞങ്ങള്‍ എവിടെ പോവവുമ്പോഴും കൂടെ കൂട്ടും. ഇടയ്ക്കു ഓഫീസിലും കൂട്ടും. ഞങ്ങള്‍ എന്തൊക്കെയാ ചെയ്യുന്നതെന്ന് അവളിങ്ങനെ കൗതുകത്തോടെ നോക്കിനില്ക്കും. അവളെന്തു ചെയ്യുമ്പോഴും നിരുത്സാഹപ്പെടുത്താറില്ല. വരച്ച ചിത്രങ്ങള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ കാണാന്‍ പാകത്തില്‍ സ്വീകരണമുറിയില്‍ തന്നെ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിട്ടുണ്ട്. അവളെ സ്കൂളില്‍ ചേര്‍ത്ത ദിവസം ഇന്നും ഓര്‍മയുണ്ട് ഇരുവര്‍ക്കും. ഇന്നലെ വരെ കൈയില്‍ തൂങ്ങി നടന്നവള്‍ ഇന്ന് കൂടെയില്ലല്ലോ എന്ന ടെന്‍ഷനായിരുന്നു. ഇടയ്ക്കിടെ വാസുദേവന്‍ ഓഫീസില്‍ നിന്ന് അവള് വരാറായില്ലേ എന്ന് വിളിച്ചും ചോദിച്ചു. ഇപ്പോഴേ ഒരു പാടു വായിക്കുന്ന കുട്ടത്തിലായതിനാല് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമല്ലാം പുസ്തകം വേണം. വായിച്ചുകഴിഞ്ഞ് ഇനിയൊന്നുമില്ലേയെന്ന വിഷമമാണ്. ക്ലാസിലെ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വീട്ടില്‍ പറഞ്ഞുകേള്‍പ്പിക്കും. ഏതെങ്കിലും കാര്യത്തില്‍ പ്രതികരിച്ച വിധം വിവരിച്ച് ഇതു ശരിയാണോ എന്നു ചോദിക്കും. �കേന്ദ്രീയവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസിലാണ് ഇവള് പഠിക്കുന്നത്. അവിടെത്തന്നെ ചേര്‍ക്കണമെന്ന് ഞങ്ങക്ക് നിര്‍ബന്ധമായിരുന്നു. അവിടെയാവുമ്പോ എല്ലാ സ്റ്റേറ്റ്സിലേയും കുട്ടികളുണ്ട്. എല്ലാ നാട്ടിലേയും സംസ്ക്കാരവും ജീവിതവുമല്ലാം അറിയട്ടേന്ന് കരുതി.� വാസുദേവന്‍ പറയുന്നു.
ജോലി ചെയ്യുന്ന സ്ത്രീകളാവുമ്പോള്‍ ഇതുപോലെ പരമാവധി ഒന്നോ രണ്ടോ കുട്ടികളാണ് നല്ലതെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ വാസന്തിയുടെ നിരീക്ഷണം. �അപ്പോള്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ കഴിയും. പണ്ടത്തെ കാലത്തെപ്പോലെ ഇപ്പോ കൂട്ടുകുടുംബ വ്യവസ്ഥയൊന്നുമല്ലല്ലോ? അന്നൊന്നും ഒരുപാടു കുട്ടികളുണ്ടായാലും പ്രശ്നമൊന്നുമില്ലായിരുന്നു. നോക്കാനിഷ്ടം പോലെ ആളുണ്ട്. പിന്നെ പണ്ടുള്ളവരുടെ ഉപജീവനമാര്‍ഗം വീടിനു ചുറ്റുമായിരുന്നല്ലോ? ഇന്നാരെയാ വിശ്വസിച്ചേല്പ്പിക്ക്വാ?� മകള്‍ക്ക് ആരുടെ സ്വഭാവമാണ് കൂടുതലെന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത് അച്ഛന്. �അമ്മയുടെ സ്വഭാവമാണവള്‍ക്ക്. പക്ഷേ, അച്ഛനോടാണ് കൂട്ട് കൂടുതല്‍.�
മകളുടെ അച്ഛന്
ഇതൊരു അപൂര്‍വം കുടുംബകഥയാണ്. നാടാറു മാസം കാടാറു മാസം എന്നൊക്കെ പറയുന്നതു പോലെ. സാധാരണ പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി അന്യനാടുകളില്‍ കഴിയുന്ന മക്കളെ നാടൊട്ടുക്കും ഇഷ്ടം പോലെ കാണാം. ഇതു പക്ഷേ, അതില്‍ നിന്നും വ്യത്യസ്തമാണ്. മകളും അമ്മയും വിദേശത്താണ്. അച്ഛന് സ്വദേശത്തും. പക്ഷേ എല്ലാ മൂന്ന് മാസം കൂടുമ്പോഴും അച്ഛനും മകളും ഒന്നിക്കും. അമ്മ മാത്രം വിദേശത്തും. ഇനി മൂന്നുപേരും ഒരുമിച്ചുണ്ടാവുന്ന അവസരങ്ങള്‍ വളരെ ദുര്‍ലഭവും. പറഞ്ഞു വരുന്നത് കോഴിക്കോട്ടെ നടക്കാവിലുള്ള അഡ്വക്കേറ്റായ എം എസ് സജിയുടേയും ഷെറിനയുടേയും മകള്‍ തേജസ്വിനിയുടേയും കുടുംബവിശേഷമാണ്. ഒന്‍പതു മക്കളായിരുന്നു സജിയുടെ അച്ഛന്. അതില്‍ അഞ്ചു പേരും ആയുസെത്തും മുമ്പേ പോയി. മൂന്ന് തലമുറ മുമ്പ് പാലായില്‍ നിന്നും കോഴിക്കോട്ടെ കക്കയത്തേക്ക് കുടിയേറിപ്പാര്‍ത്തതാണ് കുടുംബം. ഭാര്യ ലീഗല്‍ കണ്‍സള്‍ട്ടന്റായി ദുബായില്‍ ജോലി ചെയ്യുന്നു. മകള്‍ അമ്മയുടെ കൂടെ ദുബായില്‍ ഇന്ത്യന്‍ ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. എല്ലാം മൂന്ന് മാസം കൂടുമ്പോഴുമുള്ള ലീവില്‍ അവള് നാട്ടിലെത്തും.
ശരീരം കൊണ്ട് അകലെയാണെങ്കിലും മനസു കൊണ്ട് അവള് അടുത്താണെന്ന് അച്ഛന് പറയുന്നു. എല്ലാ ദിവസവും വിളിക്കും. ചെലപ്പോ മണിക്കൂറുകളോളം ക്ലാസിലെ വിശേഷങ്ങളും പറഞ്ഞിരിക്കും. ഫേസ് ടു ഫേസ് ചാറ്റിങ്ങുമുണ്ട്. പോരാത്തതിന് നല്ല ഹ്യൂമര്സെന്സുമുണ്ട് അവള്‍ക്ക്. എല്ലാം ഏതാണ്ടൊരു ശ്രീനിവാസന് ടച്ചുള്ളത്. അമ്മ നോക്കുന്നതു പോലെ തന്നെ കുട്ടിയെ അച്ഛനും നോക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സജിയ്ക്ക് സംശയമൊന്നുമില്ല. കുട്ടിയുടെ ആദ്യ വയസ് പിന്നിട്ടാല്‍ ഒരു പരിധി വരെ അമ്മയേക്കാളേറെ അച്ഛനാണ് കുട്ടിയില്‍ സ്വാധീനിക്കുക. നല്ല ആരോഗ്യകരമായ കമ്യുണിക്കേഷനും മറ്റും കുട്ടിയ്ക്ക് അച്ഛനുമായാണ് ഉണ്ടാവുക. സജിയുടെ പക്കല്‍ തന്റെ വാദത്തിനുള്ള തെളിവുകളുമുണ്ട്. മകളില്‍ വായനയെന്ന ശീലം അച്ഛന് നല്‍കിയതാണ്. രാജാജിയുടെ രാമായണത്തിന്റെ സിംപിള്‍ വേര്‍ഷനും നെഹ്റുവിന്റെ ഒരച്ഛന് മകള്‍ക്കയച്ച കത്തുകളുമെല്ലാം നേരത്തെ തന്നെ അവള്‍ക്കു വായിക്കാന്‍ നല്കി. പിന്നെ ഇപ്പോഴും അവള്‍ക്കു നീണ്ട കത്തുകള്‍ അയക്കും. അതു വായിച്ച് അവള് മറുപടി കത്തുമയക്കും. അവയൊക്കെയും അവള് ഒരു ഫയലാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മകളെയും ഭാര്യയേയും മിസ് ചെയ്യുന്നത് ദിവസവുമുള്ള ഫോണ്‍ വിളികളിലൂടെയും ജോലിയില്‍ മുഴുകിയും സാമൂഹ്യബന്ധങ്ങള്‍ കൊണ്ടും മറികടക്കാനാണ് സജിയ്ക്കിഷ്ടം. �പിന്നെ മൂന്ന് മാസംന്ന് പറയുന്നത് ചെറിയൊരു കാലയളവാണല്ലോ. പെട്ടെന്നങ്ങ് തീരും. വെക്കേഷന് ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാവും. പിന്നെ തീരെ നിവൃത്തിയില്ലാന്നായാല് മകളെ കാണാനായി ദുബായിലേക്കും ഫ്ളൈറ്റ് കയറും.� സജി പറയുന്നു.
മകളെ ആരാക്കണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ സജി ഒറ്റശ്വാസത്തില്‍ പറയുന്നു, അവളെ നല്ല മനുഷ്യസ്ത്രീ ആക്കാനെന്ന്. ഒന്നരവയസുള്ളപ്പോള്‍ വീടിനപ്പുറത്തെ പ്ലേ സ്ക്കൂളിലേക്ക് മതിലിനപ്പുറത്തൂടെ ടീച്ചര്‍മാരുടെ കൈകളിലേല്പ്പിക്കുന്നതാണ് നിറമുള്ള ഓര്‍മകളിലൊന്ന്. എങ്കിലും കൂട്ടായി കൂടുതല്‍ മക്കള്‍ ഇല്ലാത്തതിന്റെ വിഷമവുമുണ്ട്. ഒരാള്‍ കൂടിയാവുമ്പോള്‍ ആരെങ്കിലും സഹായത്തിനുണ്ടായേനേ. എല്ലാം പങ്കുവയ്ക്കുന്ന ഒരു മനസുമുണ്ടാവും അവര്‍ക്ക്. സജിയുടെ നിരീക്ഷണം ഇങ്ങനെ നീളുന്നു.
തിരക്കിനിടയിലെ ആശ്വാസം
ഫ്ളാറ്റിലെ ജീവിതം. കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലെ ജോലി. എന്നും
പ്രത്യേകിച്ച് സമയബന്ധിതമൊന്നുമല്ലാത്ത യാത്രകള്‍. തിരക്കുള്ള ജീവിതമാണ്
സിജോ സി തയ്യിലിന്റേത്. എന്നും തിരക്കോടു തിരക്കു തന്നെയായിരിക്കും. ഭാര്യ
ദീപയാണ് കൂടുതലും മക്കളുടെ കൂടെയുണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ
ഗ്രീന്‍ ഹോംസ് അപാര്ട്മെന്റിലാണ് താമസം. മക്കള്‍ കൃഷ്ണയ്യര്‍
നിര്‍ദേശിച്ചതു പോലെ രണ്ടാണ്. പേരു കേള്‍ക്കുമ്പോള്‍ ഇത്തിരി പഴഞ്ചന്‍
തോന്നും. അന്നയും സിറിയകും. അന്ന ഏഴാം ക്ലാസിലും സിറിയക് അഞ്ചാം
ക്ലാസിലുമാണ് പഠിക്കുന്നത്. �ഓ, എന്നാ പറയാനാ, മക്കള്‍ക്ക്
പാരമ്പര്യമായുള്ള ക്രിസ്ത്യന്‍ പേരുകള്‍ തന്നെ വേണമെന്ന് ഞങ്ങക്ക്
നിര്‍ബന്ധമായിരുന്നു. കേള്‍ക്കുമ്പോഴും അതിനൊരു ചന്തമൊക്കെയുണ്ട്.�
ഇരുവരും പറയും. കുട്ടികളായാല്‍ അല്പസ്വല്പം വികൃതിയൊക്കെ വേണമെന്നാണ് ദീപയുടെ അഭിപ്രായം. അവരെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആദ്യം നല്ല കരച്ചിലായിരുന്നു. എന്നാലോ പിറ്റേന്ന് മുതല്‍ സ്ക്കൂളവര്ക്ക് നല്ലോണമങ്ങ് പിടിച്ചു. രണ്ടും എന്നും ഒന്നിച്ചാണ് നടപ്പും. ഞങ്ങള്‍ തന്നെ ഇടയ്ക്ക് ചക്കിക്കൊത്ത ചങ്കരന് ന്നു പറഞ്ഞ് കളിയാക്കാറുണ്ട്. അധികമൊന്നുമായിട്ടില്ല ഇവിടേയ്ക്കു താമസം മാറ്റിയിട്ട്. ഫ്ളാറ്റിലെ ജീവിതത്തിനിടയ്ക്ക് പല കാര്യങ്ങളും, പ്രത്യേകിച്ച് തങ്ങളിരുവരും ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യമെല്ലാം മക്കള്‍ക്ക് മിസ് ചെയ്യുന്നുണ്ടെങ്കിലും സെക്യൂരിറ്റിയും സ്വകാര്യതയുമൊക്കെ ഇവിടെയാണ് കൂടുതല്‍. ഈ കാലത്ത് അതേറെ പ്രാധാന്യവുമാണല്ലോ. �പിന്നെ കൂട്ടുകാര്‍ ഇല്ലെന്നു പറയുന്നതൊക്കെ വെറുതെയാണ്. ഇവിടേയും അസോസിയേഷനും മറ്റുമൊക്കെയുണ്ട്. ഇഷ്ടം പോലെ കൂട്ടുകാരും. ഇവര്‍ക്ക് കളിക്കാന്‍ പത്യേകകളിസ്ഥലവും.�
മകന് അമ്മയെപ്പോലെയും മകള്‍ അച്ഛനെപ്പോലെയുമാണെന്നുമാണ് ഇരുവരുടേയും കണ്ടെത്തല്‍. മക്കളുടെ എല്ലാ ബര്ത്ഡേയും എത്ര തിരക്കുണ്ടെങ്കിലം ആഘോഷിക്കും. �കൂടുതല്‍ മക്കളുണ്ടാകുന്നതിനേക്കാളും നല്ലത് ഇതുപോലെ രണ്ടുപേരുണ്ടാകുന്നതാണ്. അതിലൊന്ന് ആണും മറ്റൊന്ന് പെണ്ണുമായാല്‍ അത്രയും നന്ന്. തമാശകളൊക്കെ പറഞ്ഞിങ്ങനെ ഇരിക്കാം. ഒന്നിനൊന്ന് കൂട്ടുണ്ടെന്ന മെച്ചവുമുണ്ട്.. കണ്ടില്ലേ?� സിറിയക് ഇതിനിടെ ബാറ്റുമായി മറ്റു ഫ്ളാറ്റ് കൂട്ടുകാരേയും തിരഞ്ഞുപോവുന്നത് ചൂണ്ടിക്കാട്ടി സിജോ പറയുന്നു. കൂടെ വാലുപോലെ അന്നയുമുണ്ട്.
തിരക്കുള്ളതാണ് ജീവിതമെങ്കിലും മക്കളുടെ കാര്യത്തിലെല്ലാം വേണ്ടതു ചെയ്യാന്‍ സമയം കണ്ടെത്തും. ഇടയ്ക്കൊരിക്കള് പ്രോഗ്രസ് റിപ്പോര്‍ട്ട് വാങ്ങാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു പ്രത്യേകബെഞ്ചില് ഇരിക്കുന്നു, അന്നയും സിറിയക്കും. സാധാരണ നല്ലവണ്ണം പഠിക്കുന്നവരെയാണല്ലോ മാറ്റിയിരിപ്പിക്കുക എന്നോര്‍ത്ത് സന്തോഷം വന്ന് നില്‍ക്കുമ്പോഴാണ് മാഷ് വന്ന് പറയുന്നത്, �ഇവര്‍ ക്ലാസിലെ പ്രധാനഗുണ്ടകളാ. ഗുണ്ടാനിയമപ്രകാരം രണ്ടിനേം പിടിച്ച് മറ്റിനിര്ത്തിയിരിക്കുകയാ.�ന്ന്!
വളരെ നന്നായിട്ടുണ്ട്. അനുസ്യൂതം എഴുതുക.
ReplyDelete"ഓരോ കുട്ടി വലുതാവുന്തോറും ലാളിക്കാനും കൊഞ്ചിക്കാനും ഓരോ പുതിയ കുട്ടികളുണ്ടാവണം"--മനോഹരം.