Sunday, January 8, 2012

അന്നക്കുട്ടീ, കോടമ്പാക്കം വിളിക്കുന്നു!


അന്നക്കുട്ടീ, കോടമ്പാക്കം വിളിക്കുന്നു!

സിനിമകളെക്കുറിച്ചുള്ള എന്റെ കിനാവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് കോടമ്പാക്കം. ദക്ഷിണേന്ത്യയിലെ ഹോളിവുഡ് എന്നറിയപ്പെടുന്ന സ്ഥലമാണല്ലോ അത്. സിനിമാനടനാകണമെന്ന അടക്കാനാവാത്ത സ്വപ്നം മനസില്‍ താലോലിച്ചു നടന്ന കാലത്ത് കോടമ്പാക്കത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. നേരെ കോടമ്പാക്കത്തുവന്നാല്‍ സിനിമാ നടനാകാം.. പണം കൊയ്യാം.. ചലച്ചിത്രരംഗം കീഴടക്കാം. അങ്ങനെ എന്തൊക്കെ..
ചമയങ്ങള്‍ (മമ്മൂട്ടി)

കോടമ്പാക്കത്തെ സിനിമാകാഴ്ചകള്‍ ആരെയും ആവേശം കൊള്ളിച്ച ഒരു കാലമുണ്ടായിരുന്നു പണ്ട്. മലായാളത്തിലെ ഇന്നത്തെയും ആദ്യകാല സൂപ്പര്‍ താരങ്ങള്‍ തൊട്ട് സംവിധായകപ്രതിഭകളേയും ഊറ്റം കൊള്ളിച്ചിരുന്നു ഈ സിനിമാ പട്ടണം. കോടമ്പാക്കത്ത് പട്ടിണി കിടന്ന് വളര്‍ന്നവരായിരുന്നു അവരെല്ലാം. മുകളിലെ മമ്മൂട്ടിയുടെ ആത്മകഥയിലെന്ന പോലെ അവരുടെയെല്ലാം ആത്മകഥകളില്‍ കോടമ്പാക്കം നിറഞ്ഞുനിന്നിരുന്നു. എത്ര പട്ടിണി കിടന്നാലും പൈപ്പ് വെള്ളം കുടിച്ചാലും ഈ സിനിമാനഗരത്തില്‍ നിന്ന് തന്റെ നമ്പറും ഒരിക്കലെങ്കിലും വരാതിരിക്കില്ലെന്ന് വിശ്വസിക്കുകയും സ്വപ്നം കാണാനുമായിരുന്നു അവര്‍ക്ക് ഇഷ്ടം. മമ്മൂട്ടിക്കു പുറമേ പ്രിയദര്‍ശനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമല്ലാം കോടമ്പാക്കത്തിന്റെ ആതിഥേയത്വം ആദ്യകാലങ്ങളില്‍ വേണ്ടുവോളം അനുഭവിച്ചവരായിരുന്നു. ആദ്യകാലനടനായ മലയാളത്തിലെ വെറ്ററന്‍ താരം പറവൂര്‍ ഭരതനോടു ചോദിച്ചാലറിയാം പ്രേനസീറിലും സത്യനിലും തിക്കുറിശിയിലും തുടങ്ങുന്ന ആദ്യകാല കോടമ്പാക്കം ‘നിവാസി’കളെപ്പറ്റി. കോടമ്പാക്കത്തെത്തിയാല്‍ കാല്‍ ഭാഗം സിനിമയിലെത്തിയെന്ന് കരുതാനായിരുന്നു അവര്‍ക്കിഷ്ടം. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലെ ഏറെക്കൂറെ സൂപ്പര്‍ താരങ്ങളെല്ലാം കോടമ്പാക്കത്ത് കറങ്ങിയടിച്ചവരായിരുന്നു, കോടമ്പാക്കം കലക്കിക്കുടിച്ചവരായിരുന്നു. സിനിമാക്കാരെ തട്ടിമുട്ടാതെ അന്നൊന്നും അതിലേ ആര്‍ക്കും കടന്നുപോവാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആയിരുന്നേ അല്ല!
എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുന്നു. കോടമ്പാക്കത്തേക്കാള്‍ വലിയ സ്റ്റുഡിയോകളും ലൊക്കേഷനുകളും ലാബുകളുമല്ലാം എല്ലായിടത്തും വ്യാപകമായിരിക്കുന്നു. മലയാളസിനിമ പോലും കോടമ്പാക്കത്തെ വിട്ട് എറണാകുളത്തേക്ക് ചേക്കേറിയിരിക്കുന്നñകാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. കോടമ്പാക്കം പണ്ടത്തെ പോലെ തന്നെ ഉണ്ടെങ്കിലും അതിന്റെ പ്രൗഡിയും പകിട്ടും അല്‍പമൊന്ന് കുറഞ്ഞിട്ടുണ്ടെന്ന് തന്നെ സാരം. മലയാളസിനിമയിലെ വലിയ വലിയ താരങ്ങള്‍ക്കൊക്കെയും ചെന്നൈയിലും കോടമ്പാക്കത്തും വീടുകള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. താരത്തിന്റെ ഇവിടെയുള്ള വീട് തറവാടും എല്ലാ സൗകര്യങ്ങളുമുള്ള പുതിയ വീട് ചെന്നൈയിലോ കൊടമ്പാക്കത്തോ ആയിരുന്ന കാലം. എന്നാല്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമ കോടമ്പാക്കത്തേക്കാള്‍ വലുതായി എന്നു പറയാം.
എറണാക്കുളം ആണ് ഇന്ന് മലയാളസിനിമയുടെ കേന്ദ്രം. ചെറുതും വലുതുമായ മലയാളസിനിമകളെല്ലാം എറണാകുളവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഷൂട്ടിങ്ങും അന്നുബന്ധകാര്യങ്ങളും നടന്നുവരുന്നു. സിനിമാമോഹികള്‍ക്ക് കോടമ്പാക്കത്തേക്കാള്‍ ചേക്കേറാനുള്ള ഇല്ലമായി എറണാകുളം മാറിയതായി കാണാം. സൂപ്പര്‍ താരചിത്രങ്ങള്‍ വരെ കൊച്ചിയിലും പരിസരñപ്രദേശത്തുമായി ഷൂട്ടിങ് പുരോഗമിക്കുന്നു. കോടമ്പാക്കം പല സിനിമാ സെന്ററുകളില്‍ ഒന്ന് എന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടതിനു കാരണവും മറ്റു സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടേയും ടെക്‌നോളജിയുടേയും വളര്‍ച്ച തന്നെയാണ്. ഈ സത്യം ഒരു പക്ഷേ, ഇങ്ങനെയും പറയാം. ഇനിയൊരു കാലത്തും മുകളിലെ തലവാചകത്തില്‍ ഒരു സിനിമ ഇറങ്ങിയെന്നു വരില്ല!

No comments:

Post a Comment