Sunday, October 6, 2013

വെനീസ്‌,അഡ്രിയാറ്റികിലെ രാജ്‌ഞി


വെനീസ്‌,
അഡ്രിയാറ്റികിലെ രാജ്‌ഞി   


1

വെനീസിലെ ചരിത്രം സാന്‍ മാര്‍ക്‌സ്‌ സ്‌ക്വയറില്‍ ഉണര്‍ന്നു കിടക്കുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റില്ല. സഞ്ചാരികള്‍ക്ക്‌ വിസ്‌മയക്കാഴ്‌ചകളുടെ വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്ന വെനീസിന്‌ ഏതാണ്ട്‌ ഒരു സഹസ്രാബ്‌ദമെങ്കിലും പഴക്കമുള്ള ചരിത്രമുണ്ട്‌. ഒരു കാലത്ത്‌ യൂറോപ്പിലെ ഏറ്റവും പ്രബലരാജ്യമായിരുന്ന വെനീസ്‌, അനേകം യുദ്ധക്കപ്പലുകളുണ്ടായിരുന്ന വെനീസ്‌, സൈപ്രസിനെ വരെ തങ്ങളുടെ അധീനതയിലാക്കിയിരുന്നു. ഇന്ന്‌ ഇറ്റലിയുടെ ഭാഗമായി അറിയപ്പെടുന്ന വെനീസ്‌ ഏതാണ്ട്‌ 118 ദ്വീപുകളാല്‍ സമ്പന്നമാണ്‌. അഡ്രിയാറ്റികിലെ രാജ്‌ഞി എന്നും സിറ്റി ഓഫ്‌ വാട്ടര്‍ എന്നും സിറ്റി ഓഫ്‌ ബ്രിഡ്‌ജസ്‌ എന്നും ഫ്‌ളോട്ടിങ്‌ സിറ്റി എന്നുമല്ലാം വെനീസിനു വിളിപ്പേരുകളുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രണയാതുരമായ നഗരമായും വെനീസ്‌ കാഴ്‌ചാവസന്തമായി പെയ്‌തിറങ്ങുന്നു. അന്നുതൊട്ടിന്നോളം വെനീസിന്റെ പ്രധാനഭാഗം ഗ്രാന്റ്‌ കനാലാണ്‌. വാട്ടര്‍ ബസുകളായ വാവോ റെറ്റോ ഇതിനു ചുവട്ടില്‍ സഞ്ചാരികളേയും കൊണ്ടൊഴുകുന്നു, ഇന്ന്‌. വെനീസിന്റെ മാത്രമായ ഗൊണ്ടോളകള്‍ ചരിത്രത്തിന്റെ സ്വര്‍ണലിപികളുമായി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 60000 ആളുകള്‍ സ്‌ഥിരവാസികളായ ഈ നഗരത്തില്‍ ഏതാണ്ട്‌ അര ലക്ഷം വിനോദസഞ്ചാരികള്‍ ദിനം തോറും ഈ ചരിത്രത്തിനൊപ്പം ഒഴുകാന്‍ എത്തുന്നുവെന്നാണ്‌ കണക്കുകള്‍. 280 മരത്തടികള്‍ കൊണ്ടു നിര്‍മിക്കുന്ന ഗൊണ്ടോളകള്‍ വെനീസിന്റെ, ഏറ്റവും പ്രധാനയിടമായ സാന്‍ മാര്‍ക്‌ സ്‌ക്വയറിന്റെ ചരിത്രവഴികളിലേക്ക്‌ തന്നെയാണ്‌ നമ്മെ തുഴഞ്ഞെത്തിക്കുന്നത്‌.
നിരവധി ക്രിസ്‌തീയ ദേവാലയങ്ങളുള്ള ഇവിടം, എല്ലാം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പണി കഴിക്കപ്പെട്ടിട്ടുള്ളത്‌, ദേവാലയമുറ്റമെല്ലാം ഒരു ചെറുചത്വരമായി മാറിയിരിക്കുന്ന കാഴ്‌ച ആരെയും വിസ്‌മയിപ്പിക്കുന്നതാണ്‌. എല്ലാ സ്‌ക്വയറിന്റേയും ഒരറ്റം ഗ്രാന്റ്‌ കനാല്‍ തീരത്തേക്കെത്തി നില്‍ക്കുന്നു.
2
വെനീസിനു പകരം വയ്‌ക്കാനായി മറ്റൊരു നഗരവും ലോകത്തില്ല. 600 വര്‍ഷം മുമ്പത്തെ വെനീസ്‌ ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്‌. പൗരാണികമന്ദിരങ്ങളില്‍ പലതും ജീര്‍ണിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും ഗൊണ്ടോളകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊന്നും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. വെനീസിലെ ആദ്യത്തെ വലിയ പാലമായ റിയാല്‍റ്റോ ബ്രിഡ്‌ജിനു കുറുകെ ജീവിതം തളിര്‍ത്തും പൂത്തും നില്‍ക്കുന്നുണ്ടിന്നും.
1591 ലാണ്‌ ഈ പാലം പണിതിരിക്കുന്നത്‌. പാലത്തിന്റെ മധ്യത്തിലായി നിര്‍മിക്കപ്പെട്ട ആര്‍ച്ചിന്‌ ടൂറിസ്‌റ്റ്‌ ഡയറിയില്‍ എന്നും ഇഷ്‌ടസ്‌ഥാനമാണ്‌. 3800 മീറ്റര്‍ ആണ്‌ ഇതിനു നീളം. വെനീസില്‍ ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പകര്‍ക്കപ്പെട്ടതും ഈ പാലം തന്നെ. ഗ്രാന്‍ഡ്‌ കനാല്‍ അഡ്രീയാറ്റിക്‌ കടലില്‍ ചെന്ന്‌ ലയിക്കുന്നു. ഗോണ്ടോളയില്‍, യാത്ര തുടരുമ്പോള്‍ സ്‌റ്റേഷനരികിലായി വെനീസിന്റെ ഹൃദയചത്വരത്തിലെത്തിച്ചേരും.
സെന്റ്‌ മാര്‍ക്‌ സ്‌ക്വയര്‍.
3
സെന്റ്‌ മാര്‍ക്‌ സ്‌ക്വയറിലെത്തുന്ന ആരെയും ആകര്‍ഷിക്കും വിധം തെളിഞ്ഞുനില്‍ക്കുന്നു, ഒരു ഭാഗത്ത്‌ കംപനീല്‍ എന്ന സെന്റ്‌ മാര്‍ക്‌സ്‌ ബസലിക്കയുടെ പ്രസിദ്ധമായ മണിഗോപുരം. 98.6 മീറ്റര്‍ ഉയരമുള്ളത്‌. 12 മീറ്റര്‍ വീതി. 1912 ലാണ്‌ ഈ മണിഗോപുരം പണിതത്‌. വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ നിറഞ്ഞ പൂരപ്പറമ്പായി ഇതു മാറുന്നു. വെനീസിന്റെ ഹൃദയം. 1514 മുതല്‍, ഡൊമിനിക്കോ മൊറേസിനിയുടെ കാലത്ത്‌, ഇതേ ഉയരത്തില്‍ മറ്റൊരു മണിഗോപുരം ഒരു ലൈറ്റ്‌ ഹൗസെന്ന വിധത്തില്‍, മാനം മുട്ടുന്ന വിധം ഇവിടെ ഉണ്ടായിരുന്നെങ്കിലും 1902 ല്‍ അത്‌ നിലംപൊത്തിയതിനെത്തുടര്‍ന്നാണ്‌ ഈ മണി ഗോപുരം പണി കഴിച്ചത്‌. മുമ്പ്‌ തീപിടുത്തത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ചിരുന്ന ഇതിന്റെ വടക്കുഭാഗം 1902 ജൂലൈ 14 തിങ്കളാഴ്‌ച 9 45 ന്‌ തകര്‍ന്നു വീഴുകയായിരുന്നു. എന്നും പ്രാവുകള്‍ ഈ മണിഗോപുരങ്ങള്‍ക്കു ചുറ്റും പറന്നിറങ്ങുന്നതു കാണാം. 16 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടങ്ങളും ഇതിനു ചുറ്റുമുണ്ട്‌. നിരവധി ഷോപ്പുകളും ഭോജനശാലകളും ഇവിടം കൈയടക്കിയിട്ടുണ്ട്‌, ഇന്ന്‌. ഏത്‌ കലാകാരനേയും പ്രോത്‌സാഹിപ്പിച്ചു കൊണ്ട്‌ സദാസമയം ഓര്‍ക്കസ്‌ട്രയും മുഴങ്ങും. പാട്ടും നൃത്തവുമായി ഒരു തെരുവ്‌.
17 നിലകള്‍ കയറിയാല്‍ മണിഗോപുരത്തിന്റെ മട്ടുപ്പാവിലെത്താം. ഇവിടെ നിന്ന്‌ വെനീസ്‌ എന്ന ഭൂമിയിലെ സ്വര്‍ഗത്തിന്റെ ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ ആസ്വദിക്കാം. ചുവന്ന�മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, അഡ്രിയാറ്റിക്‌ കടലിന്റെ നീലിമ, ചിതറിക്കിടക്കുന്ന ദ്വീപുകള്‍, 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുക്കുവന്‍മാര്‍ വസിച്ചിരുന്ന തുരുത്തുകള്‍..
ഈ മുക്കുവരും മെയിന്‍ലാന്റില്‍ നിന്ന്‌ കുടിയേറിയെത്തിയവരും ചേര്‍ന്നാണ്‌ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വെനീസ്‌ നഗരം പണിതത്‌. പ്രബലരായ പ്രഭുക്കന്‍മാര്‍ ഈ നഗരം ഭരിച്ചു. ആഫ്രിക്കയില്‍ നിന്നൈത്തിയ അടിമകളെ നിയോഗിച്ച്‌ സൈന്യം ശക്‌തിപ്പെടുത്തി. അന്ന്‌ സൈനികപരേഡുകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു, ഈ സാന്‍ മാര്‍ക്‌ ചത്വരം.
4
എല്ലാ വര്‍ഷവും ഏപ്രില്‍ 25 നാണ്‌ വെനീസിലെ സെന്റ്‌ മാര്‍ക്‌സ്‌ ഡേ. അന്ന്‌ താനിഷ്‌ടപ്പെടുന്ന പെണ്‍കുട്ടിക്ക്‌ റോസാപ്പൂ കൊടുക്കും കാമുകഹൃദയങ്ങള്‍. അതിനു പിന്നിലും ഒരു കഥയുണ്ട്‌. 8 നൂറ്റാണ്ടില്‍ സഫലമാവാതെ പോയ ഒരു പ്രണയത്തിന്റെ ദുരന്തകഥ. തന്നേക്കാള്‍ താഴേക്കിടയിലുള്ള ഒരു കുടുംബത്തിലെ പെണ്‍കുട്ടിയുമായി വെനീസിലെ ഒരു പ്രഭുകുമാരന്‍ പ്രണയത്തിലായി. അവരുടെ പ്രണയം സാക്ഷാത്‌കരിക്കപ്പെടുന്നതിനു മുമ്പേ പ്രഭുകുമാരന്‌ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നു. യുദ്ധത്തില്‍ മാരകമായി മുറിവേറ്റ പ്രഭുകുമാരന്‍, മരണാസന്നനായി കിടക്കവേ, തന്റെ രക്‌തത്തില്‍ മുങ്ങിയ ഒരു റോസാപ്പൂ കാമുകിക്ക്‌ നല്‍കാനായി അനുയായിയെ ഏല്‍പ്പിച്ചത്രേ. ആയൊരു ഓര്‍മയാണത്രേ സെന്റ്‌ മാര്‍ക്‌സ്‌ ഡേയില്‍ വെനീസിലെ കാമുകഹൃദയങ്ങള്‍ വീണ്ടും അയവിറക്കുന്നത്‌.
5
സെന്റ്‌ മാര്‍ക്‌ സ്‌ക്വയറിലെ പ്രധാനദേവാലയമാണ്‌ സാന്താ മരിയ ഡെല്ലാ സല്യൂട്ടെ. പ്ലേഗിനെതിരെ വഴിപാടായി പണിത ദേവാലയം. വെനീസ്‌ ദ്വീപിന്റെ പടിഞ്ഞാറേ അതിരാണിത്‌. വെനീസിന്റെ പടിപ്പുര. അഡ്രിയാറ്റിക്‌ കടലില്‍ പിന്നെയുമുണ്ട്‌ ദ്വീപുകള്‍. സാന്‍ ജോര്‍ജിയോ മാഗിയോര്‍ എന്ന ദ്വീപില്‍ 1200 വര്‍ഷം മുമ്പ്‌ പണിത സാന്‍ ജോര്‍ജിയ എന്ന ദേവാലയവുമുണ്ട്‌ നാഴികക്കല്ലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടസൗന്ദര്യം ഇവിടം അലങ്കരിക്കുന്നു. എ ഡി 790 ലാണ്‌ ഈ ദേവാലയം പണി കഴിപ്പിച്ചതെന്ന്‌ പറയപ്പെടുന്നു. ഇന്നു കാണുന്ന രീതിയില്‍ അത്‌ പുതുക്കിപ്പണിതത്‌ 1610 ലാണ്‌. സാന്‍ മാര്‍ക്‌ സ്‌ക്വയറിന്റ നാലാം കുരിശുയുദ്ധകാലത്ത്‌ കോണ്‍സ്‌റ്റാന്റിനോപ്പിളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന ഏക്കര്‍ വില്ലേഴ്‌സ്‌ എന്നു പേരുള്ള 2 വലിയ സ്‌തംഭങ്ങള്‍ കാണാം. ഒരുകാലത്ത്‌ സ്വവര്‍ഗപ്രേമികളേയും കുറ്റവാളികള്‍ക്കും പരസ്യമായ ശിക്ഷ ഇവിടെ നിന്ന്‌ നല്‍കിയിരുന്നു. ഈ സ്‌തംഭങ്ങള്‍ക്കിടയില്‍ അവരുടെ ശവശരീരങ്ങള്‍ തൂങ്ങിയാടിയിരുന്നു. തെരുവിലേക്ക്‌ കുതിക്കാനൊരുങ്ങുന്ന വിധം ബ്ലാക്ക്‌ കുതിരകളുടെ രൂപവുമുണ്ട്‌ ഇവിടെ. 1736 ല്‍ സ്‌ഥാപിക്കപ്പെട്ടത്‌. 1797 ല്‍ നെപ്പോളിയന്‍ ഇതുമായി പാരീസിലേക്കു പോയി. 1815 ്‌ വീണ്ടും ഇത്‌ തിരികെയെത്തി. ഇപ്പോള്‍ അതിന്റെ സമാനമായ കുതിരകളുടെ പ്രതിമകളാണ്‌ ഉള്ളത്‌, തെരുവില്‍. സെന്റ്‌ മാര്‍കിന്റെ ചിഹ്‌നമായിരുന്ന ചിറകുകളുള്ള സിംഹവും പ്രതിമരൂപത്തില്‍ ഇവിടെ കാണാം. മറ്റൊരതിരില്‍ 700 വര്‍ഷം പഴക്കമുള്ള ഭരണാധികാരികളുടെ കൊട്ടാരവും. കടല്‍ത്തീരത്തു കൂടിയുള്ള കൊട്ടാരനടപ്പാതയിലാണ്‌ ചരക്കുമായി അടിമകളുടെ പായ്‌ക്കപ്പല്‍ തീരമടഞ്ഞിരുന്നത്‌.
6

അഞ്ച്‌ മണികളുള്ള, ചില പ്രത്യേകസമയങ്ങളില്‍ മാത്രം മുഴങ്ങാറുള്ള നാഴിക മണിഗോപുരത്തിന്‌ ചരിത്രം ഏറെ പറയാനുണ്ട്‌. ചത്വരത്തില്‍ വെച്ച്‌ ശിക്ഷ നടപ്പാക്കുന്നത്‌ അറിയിക്കാനൊരു മണി, സെനറ്റ്‌ സമ്മേളിക്കുന്നത്‌ വിളംബരം ചെയ്യാന്‍, ദിവസത്തിന്റെ മധ്യാഹ്‌നത്തില്‍ മുഴങ്ങാന്‍, സ�ഭാ കൗണ്‍സില്‍ മീറ്റിങ്ങ്‌ അറിയിക്കാന്‍, തൊഴില്‍ ദിവസത്തിന്റെ തുടക്കവും ഒടുക്കവും അറിയിക്കാന്‍ വലിയ മണി..
17 നൂറ്റാണ്ടില്‍ ശാസ്‌ത്രഞ്‌ജനായ ഗലീലിയോ താന്‍ നിര്‍മിച്ച ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം അധികാരികള്‍ക്ക്‌ കാട്ടിക്കൊടുത്തതും ഈ ഗോപുരത്തില്‍ നിന്നാണ്‌.
ബൈസന്റയിന്‍ വാസ്‌തുകലയുടെ മകുടോദാഹരണമാണ്‌ ഇവിടത്തെ ശില്‍പകലകളും ദേവാലയവുമല്ലാം. വലിയൊരു ദേവാലയത്തിന്റെ ഭാഗമായ 15 നൂറ്റാണ്ടില്‍ പണിത ക്ലോക്ക്‌ ടവറുണ്ട്‌ ഇവിടെ. സഞ്ചാരികളുടെ ഹരം. 2006 ല്‍ ഒന്ന്‌ നവീകരിച്ചു ഇത്‌. വെനീസിന്റെ പ്രൗഡിയും സമ്പത്തും വിളിച്ചോതുന്ന നിര്‍മിതി.
7
മനോഹരമായ മറ്റൊരു മന്ദിരമാണ്‌ കൊട്ടാരമായ പാലസ്‌ ഓഫ്‌ ഡോജസ്‌. വെനീസ്‌ റിപ്പബ്ലിക്കിന്റെ പരമോന്നത ന്യായാധിപനും രാഷ്‌ട്രത്തലവനുമായ ഡോജ്‌ എന്നറിയപ്പെടുന്ന ഭരണാധികാരി പാര്‍ക്കുന്നിടം. 1300 വര്‍ഷം മുമ്പ്‌ തന്നെ ഡോജുകളായിരുന്നു വെനീസിന്റെ ഭരണകര്‍ത്താക്കള്‍. നാട്ടിലെ ഏറ്റവും ശക്‌തരായ കുടുംബങ്ങളില്‍ നിന്നാണ്‌ ഡോജുകളെ തിരഞ്ഞെടുക്കുക. അവരെ തിരഞ്ഞെടുത്താല്‍ നാട്ടുകാര്‍ക്കു മുന്നില്‍ ഇങ്ങനെയുള്ള ഉപ്വാചകങ്ങളോടെ അവതരിപ്പിക്കും. ദിസ്‌ ഈസ്‌ യുവര്‍ ഡോജ്‌, ഈഫ്‌ ഇറ്റ്‌ പ്ലീസ്‌ യു.. ദീര്‍ഘകാലം ഈ ചടങ്ങ്‌ നിലനിന്നെങ്കിലും 1423 ല്‍ ഫ്രാന്‍സെസ്‌കോ ഫോര്‍സ്‌കാരി എന്ന ഡോജാണ്‌ ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിന്റെ ഉപവാചകങ്ങളിലേക്ക്‌ ആ ഉപമ മാറ്റിയത്‌. അതോടെ നാട്ടുകാര്‍ക്കു മുന്നില്‍ യുവര്‍ ഡോജ്‌ എന്ന അധികാരിയായി. അവരുടെ സന്തോഷം അധികമൊന്നുമില്ലാതെ.
1309 മുതല്‍ ഏതാണ്ട്‌ ഒരു നൂറ്റാണ്ടെങ്കിലുമെടുത്തു ഡോജിന്റെ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍. പണ്ട്‌ കോടതിയും ജയിലും ഭരണാധികാരിയുടെ വാസസ്‌ഥലവുമൊക്കെയായിരുന്നു ഇത്‌. മരണമടഞ്ഞ ഡോജുകളെയെല്ലാം സെന്റ്‌ മാര്‍ക്‌ ബസലിക്കയിലാണ്‌ അടക്കം ചെയ്യുക. അതുകൊണ്ടുകൂടിയാവാം നെപ്പോളിയന്‍ ബോണപ്പാര്‍ട്‌ ഇതിനെ ദി ഡ്രോണിങ്‌ റൂം ഓഫ്‌ യൂറോപ്പ്‌ എന്നു വിളിച്ചതും.

8
സാന്‍ മാര്‍ക്‌ സ്‌ക്വയറിണെ ഒരറ്റം ഗൊണ്ടോളകളാല്‍ നിറഞ്ഞ അഡ്രിയാറ്റിക്‌ തീരത്തേക്ക്‌ നീളും. ഇതിന്റെ തീരത്ത്‌ അനേകം ചിത്രകാരന്‍മാര്‍ എന്നും റോന്ത്‌ ചുറ്റും. അവരുടെ രചനകളിലെ ഇഷ്‌ടവിഷയവും വെനീസ്‌ തന്നെ. പിന്നെ മിനിറ്റുകള്‍ക്കകം കാരിക്കേച്ചര്‍ വരയ്‌ക്കുന്നവരും. 1887 സ്‌ഥാപിച്ച ഇറ്റലിയിലെ ആദ്യരാജാവായ ഇമ്മാനുവല്‍ രണ്ടാമന്റെ പ്രതിമയും കാണാം. അതിനുമരികിലെ തെരുവിലേക്കിറങ്ങിയാല്‍ (സാന്‍ സക്കറിയ തെരുവ്‌) നമ്മള്‍ ഒരു പക്ഷേ, ഒരറുനൂറ്‌ വര്‍ഷം പിന്നിലേക്കാണെത്തിച്ചേരുക. പഴഞ്ചന്‍ കെട്ടിടങ്ങള്‍, ഇടയ്‌ക്ക്‌ കനാലുകള്‍, ചെറുപാലങ്ങള്‍, വ്യാപാരസ്‌ഥാപനങ്ങള്‍, ഭോജനശാലകള്‍.. എങ്കിലും വൃത്തിഹീനമായ രൂപത്തിലാവാതെ അവയെല്ലാം സംരക്ഷിച്ചു നിര്‍ത്തപ്പെട്ടിരിക്കുന്നു. ഒരുതരം ക്ലാസിക്‌ അനുഭവങ്ങളുടെ കാഴ്‌ചകളും സ്‌പന്ദനങ്ങളും നമ്മിലറിയാതെ രൂഢമൂലമാവും.
ചരിത്രത്തിലേക്ക്‌ തിരികെ തന്നെ എത്തുന്ന കാഴ്‌ചകള്‍.
ആയിരം വര്‍ഷം മുമ്പ്‌ ഇവിടെയൊരു മാര്‍ക്കറ്റ്‌ തുടങ്ങിയതോടു കൂടിയാണ്‌ തിരക്കുകള്‍ തുടങ്ങിയത്‌. പല നാടുകളില്‍ നിന്ന്‌ വര്‍ത്തകസംഘം വന്നു നിറഞ്ഞതോടെ നാടാകെ മാറി. തിരക്കേറിയ വാണിജ്യത്തിന്റെ നാളുകളില്‍ 1514 ല്‍ ഉണ്ടായ ഒരു അഗ്‌നിബാധയില്‍ ഇവിടെ ആദ്യമുണ്ടായിരുന്ന കെട്ടിടങ്ങളില്‍ പലതും കത്തി നശിച്ചു. 16 നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ പലതും ഇന്ന്‌ സുവനീര്‍ ഷോപ്പുകളും ആര്‍ട്‌ ഗാലറികളും മ്യൂസിയങ്ങളുമാണ്‌. കാവെസാരോ എന്ന ബോര്‍ഡില്‍ മോഡേണ്‍ ആര്‍ട്‌ മ്യൂസിയവും ഓറിയന്റല്‍ ആര്‍ട്‌ മ്യൂസിയവും കാണാം. ബൈസന്റയിന്‍ കാലത്ത്‌ നിര്‍മിച്ച നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയവുമുണ്ട്‌.  













1 comment:

  1. വെനീസിനെ കുറിച്ചു കൂടുതല്‍ അറിഞ്ഞത് സഞ്ചാരത്തിലൂടെയാണ് .ലോകത്തിനു തന്നെ മാതൃകയാക്കാവുന്നതാണ് അവിടത്തെ രീതി പ്രേതെകിച്ചു നമ്മുടെ കേരളത്തിനു ആ ജലപാത യാത്ര രീതിയൊക്കെ.

    ReplyDelete