തട്ടത്തിന്‍ മറയത്ത് തലശേരി
സഹൃദയരായ തലശേരി നിവാസികള്‍ റോഡ് മുറിച്ചു കടക്കുന്ന സ്‌റ്റൈല്‍ നോക്കിനില്‍ക്കണം. ലോഗന്‍സ് റോഡിലും എ വി കെ നായര്‍ റോഡിലും ഷെപ്പേര്‍ഡ് റോഡിലുമല്ലാം എത്ര തിരക്കുണ്ടെങ്കിലും ഒരു കൂസലുമില്ലാതെ ‘സ്മാര്‍ട് ബോയ്‌സാ’യി റോഡ് മുറിച്ചുകടക്കും. ‘ഇബിടെ വണ്ടിക്കാരേക്കാള് ബെല ഞമ്മക്കാപ്പാ..!’ സംശയിക്കുന്നവരോട് ‘നടരാജന്‍’മാര്‍ പറയുകയും ചെയ്യും. ഇതുകൊണ്ട് ട്രാഫിക് കുരുക്കുണ്ടാവില്ലേ എന്ന സംശയങ്ങള്‍ക്ക് മറുപടി പറയുന്നത് ടൗണിലെ ജനമൈത്രി പോലീസ് സ്‌റ്റേഷനെന്നറിയപ്പെടുന്ന ട്രാഫിക് സ്‌റ്റേഷനിലെ സാറന്‍മാരാണ്. ഹെരിറ്റേജ് ബില്‍ഡിങ് ഗണത്തില്‍ വരുന്നതാണ് ഈ സ്‌റ്റേഷന്‍ കെട്ടിടം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലമാണെങ്കിലും, തീരേ മെലിഞ്ഞ റോഡുകളാണെങ്കിലും ഒരുവിധപ്പെട്ട കുരുക്കെല്ലാം അഴിക്കാന്‍ തങ്ങള്‍ തന്നെ ധാരാളമെന്ന് സ്‌റ്റേഷനിലെ ഏക വനിതാ മെംബര്‍ വസന്തയും എസ് ഐ ശങ്കുണ്ണി സാറടക്കമുള്ളവരും പറയുന്നു. സിനിമയിലേതു പോലെ മുടി കുത്തനെ വെക്കുന്ന ചെത്തുപിള്ളേരടക്കമുള്ളവരെ ഹെല്‍മെറ്റ് വെപ്പിക്കുന്ന ശീലവുമുണ്ട് ഇവര്‍ക്ക്. ‘ഇന്നാളൊരിക്കല് ബ്രണ്ണന്‍ കോളേജില് പഠിക്ക്ന്ന ഒരു ചെക്കനെ നമ്മള് പൊക്കിയിരുന്ന്..’എസ് ഐ ഒരു തലശേരി ഹെല്‍മറ്റ് കഥ പറയാനാരംഭിച്ചു. ‘ഒന്ന് പേടിപ്പിക്ക്ന്ന കൂട്ടത്തില്‍ ഓന്റെ അച്ഛന്റെ ജോലിയെക്കുറിച്ചും ചോദിച്ചു. ഓന്‍ പറഞ്ഞു, അച്ഛന് അഗ്രികള്‍ചര്‍ ഡിപാര്‍ട്‌മെന്റില് എക്യുപ്‌മെന്റ് മാനുഫാക്ചറിങ് ബിസിനസാണെന്ന്. അന്വേഷിച്ചപ്പോഴല്ലേ അറീന്നത്, മുഴപ്പിലങ്ങാട്ടെ അനക്ക് പരിചയംള്ള, കത്തിയും കലപ്പയും കൊടുവാളുമൊക്കെ റോഡ്‌സൈഡീന്ന് വില്‍ക്ക്ന്ന കത്തി ഭാസ്‌ക്കരന്റെ മോനാന്ന്. ഒര് കണക്കിന് ചെക്കന്‍ പറഞ്ഞത് ശരിയുമാ.. ഓനൊന്ന് ഇംഗ്ലീഷില് മൊഞ്ചാക്കീന്നേ ള്ളൂ..’ എസ് ഐ യുടെ ചിരിക്കൊപ്പം കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നതോടെ സിനിമകളില്‍ കണ്ടുപരിചയിച്ച ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ ഉണര്‍ന്നു, തലശേരിയും.
കല്ലുമ്മക്കായും തലശേരിച്ചിരിയും
തട്ടത്തിന്‍ മറയത്ത് തലശേരിയില്‍ കാഴ്ചകളേറെയുണ്ട്. തലശേരി ഭാഷയുടേയും കാഴ്ചകളുടേയും സൗന്ദര്യം പതിയെ തുടങ്ങി പിന്നീട് ആഞ്ഞടിച്ച് കൊടുങ്കാറ്റാവുന്ന ഒരു ക്രിസ് ഗെയില്‍ ട്വന്റി ട്വന്റി ഇന്നിംഗ്‌സ് പോലെ ആരിലും പെയ്തിറങ്ങും. ലിബര്‍ട്ടി പാരഡൈസില്‍ നിന്ന് നൂണ്‍ ഷോ കണ്ട് ഇറങ്ങുന്ന മൊഞ്ചത്തികളാരും ഫോട്ടോയ്ക്ക് പോസൊന്നും ചെയ്യില്ലെങ്കിലും മുഖത്തൊരു തലശേരിച്ചിരിയുടെ നാണം പതിച്ചുവെച്ചതു കാണാം.
പഴയ പ്രതാപമില്ലെങ്കിലും കടല്‍പ്പാലത്തിന്റെ ചുവടെ മീന്‍മാര്‍ക്കറ്റിനടുത്തായി കണ്ടു, കല്ലുമ്മക്കായ വില്‍ക്കുന്ന പഴയ പത്രാധിപര്‍ റഹീമിനെ. പുള്ളിയും കൂട്ടുകാരും ചേര്‍ന്ന് ‘ചലിത’ എന്ന പേരില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് വടകരയില്‍ ഒരു സായാഹ്‌നപത്രമിറക്കിയിരുന്നത്രേ. ഇപ്പോള്‍ തലശേരിയുടെ സ്വന്തം കല്ലുമ്മക്കായ കച്ചവടത്തിലാണ്. പുതിയ മീന്‍ മാര്‍ക്കറ്റ് കെട്ടിടം വന്നപ്പോള്‍ അതിലേക്ക് ഇടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കക്ഷി. ‘അങ്ങനെയൊന്നും വിട്ട് കൊടുക്കാത്തോരാ ഞങ്ങള്.. ’ റഹീം പറയുന്നു. ‘മാഹി, തുരുത്തി, തലായ്, മുഴപ്പിലങ്ങാട്, ധര്‍മടം.. ഇതൊക്കെയാ ഈടത്തെ പ്രധാനപ്പെട്ട കല്ലുമ്മക്കായ പറിക്ക്ന്ന സ്ഥലങ്ങള്.. ഇപ്പോ ഈട്ന്ന് ഗോവേലേക്കും ബെല്യ തോത്ത്തന്നെ കയറ്റിക്കൊണ്ടോന്ന്ണ്ട്. പിന്നെ ഗള്‍ഫില്‍ പോകുന്നവര്‍ എത്രയായാലും ഇവിട്ന്ന് കിലോ കണക്കിന് കല്ലുമ്മക്കായ് കൊണ്ടുപോകും.. അതിനവര്‍ കസ്റ്റംസ് നിയമോന്നും നോക്കില്ല.. ഭയങ്കര ഇഷ്ടാ എല്ലാര്‍ക്കുമിത്. ഈടത്തെ ദേശീയഭക്ഷണം ന്നു തന്നെ പറയാം.’
ബിരിയാണിക്കു നൂറു മാര്‍ക്ക്
ഡോക്ടറുടെ അടുത്ത് പോവുന്നത് ആഘോഷമാക്കുന്നവരാണ് നാട്ടുകാര്‍. രോഗിയോടൊപ്പം കൂടെ കുടുംബം മൊത്തവുമുണ്ടാവും. തലശേരിയിലെ ഏതാണ്ട് എല്ലാ ഹോസ്പിറ്റലിനും ചുറ്റുമുള്ള തിരക്കില്‍ പകുതിയിലേറെയും രോഗിയുടെ ബന്ധുക്കളാവും. സംശയമുണ്ടെങ്കില്‍ മഞ്ഞോടിയിലെ കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ പരിസരത്തൊന്നു നോക്കൂ. ‘ഇവരില്‍ ഏതാണ്ട് പകുതിയോളവും രോഗികളുടെ ബന്ധുക്കളാ..’ ഹെഡ് നേഴ്‌സ് സുചിത രഹസ്യം പറഞ്ഞു.
‘ഭക്ഷണത്തിന്റെ രുചിവ്യത്യാസവും ചേരുവകളും പെട്ടെന്ന് മനസിലാകുന്നവരാ നാട്ടുകാര്. എന്തെങ്കിലും കുറവുണ്ടെങ്കില് അത് അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറയും. എന്തിന്, കുക്ക് മാറുന്നതു വരെ രുചീല്ള്ള വ്യത്യാസത്തിലൂടെ കണ്ടു പിടിക്കും. തട്ടത്തിന്‍ മറയത്ത് സിനിമയിലെ ഭക്ഷണം കഴിക്കുന്ന സീനെല്ലാം ഇവിട്ന്നാണ് എടുത്തത്..’ റാറാവീസ് ഹോട്ടലിലെ മാനേജര്‍ ഹാഷിം നാട്ടുകാരുടെ ഭക്ഷണരീതിയെ ഇങ്ങനെ വിലയിരുത്തുന്നു. തലശേരി ബിരിയാണിയെക്കുറിച്ചും ചേരുവകളെക്കുറിച്ചും വിശദീകരിക്കുന്നതിനിടെ വല്ലപ്പോഴും ഡോക്ടറെ കാണാന്‍ വരാറുള്ള അവസരങ്ങളില്‍ ഇവിടെയും കയറാറുള്ള റിയാസും നവവധു ഷാനിദയും ബിരിയാണിക്കും ചിക്കന്‍ ടിക്കയ്ക്കും നല്‍കി, നൂറു മാര്‍ക്ക്.
ക്രിക്കറ്റും ഹര്‍ത്താലും ഞങ്ങടെ കൂടപ്പിറപ്പാ..
ആദ്യകാഴ്ചയില്‍ മനോഹരവും ഗൃഹാതുരതകള്‍ നിറഞ്ഞുനില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ ഇവിടെ എമ്പാടുമുണ്ട്. തലശേരി കോട്ടയും ബ്രണ്ണന്‍ കോളജും ആസാദ് ലൈബ്രറിയും ഉപമകളിലെ ക്രിക്കറ്റ്, സര്‍ക്കസ്, കേക്ക് തുടങ്ങിയ മൂന്ന് ‘സി’കളും ശേഷിപ്പുകള്‍. ക്രിക്കറ്റ് ആദ്യമായി ഇന്ത്യയിലെത്തിച്ച തലശേരി പഴയ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലേയും ബ്രണ്ണന്‍ ഹൈസ്‌കൂളിലേയും കുട്ടികള്‍ തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് മത്‌സരം നടക്കുകയാണ്. തലശേരി ഭാഗത്തു മാത്രമായി കണ്ടുവരുന്ന പ്രത്യേകതരം ഹര്‍ത്താലുകളുണ്ട്. സംസ്ഥാനബന്ദ് കൂടാതെ പ്രാദേശികഹര്‍ത്താലുകളും ഇവിടെ വേണ്ടുവോളം. ‘ഞാക്ക് അധികോം ഇങ്ങനെ ലീവ് കിട്ടാറുണ്ട്. ഇന്ന് തന്നെ എബിവിപി ഹര്‍ത്താല്. കഴിഞ്ഞാഴ്ച എസ് എഫ് ഐ യുടെ ഒന്ന് ഇണ്ടേനും. പിന്നെ എടയ്ക്കിടെക്ക് ബോംബ് പൊട്ടിയേന്റെ പേരിലും രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്‌തേന്റെ പേരിലുമെല്ലാം ഈടെ മാത്രമ്ള്ള ഹര്‍ത്താലുകള്.. അതോണ്ടെന്താ, ഞാള് സ്‌കൂള് നിക്ക്‌ന്നേനെക്കാളും കൂടുതല് ഈ സ്‌റ്റേഡിയത്തിലാ.. ’ബ്രണ്ണന്‍ ടീം ക്യാപ്റ്റന്‍ ആദര്‍ശും എതിര്‍ ക്യാപ്റ്റന്‍ അനിരുദ്ധും വയസ് പതിമൂന്നേ ആയുള്ളൂവെങ്കിലും 31 ന്റെ ഗൗരവം മുഖത്ത് കാട്ടി.
യോ യോ, വി ആര്‍ കുഗ് ഗയ്‌സ്..
ആ ബ്രിട്ടീഷുകാര് തന്നെ ഇണ്ടായിരുന്നെങ്കില്..
ബസ് സ്റ്റാന്റിനടുത്തെ കേരള സര്‍ക്കാരിന്റെ ഹാന്‍വീവ് ഷോറൂം ബസ് കഴിഞ്ഞ 32 വര്‍ഷമായി ഇവിടെ പാര്‍ക്ക് ചെയ്തതു കാണാം. ബസ് സ്റ്റാന്റ് വികസിക്കുന്നതിനനുസരിച്ച് സ്ഥാനചലനം വന്ന് ഇന്ന് ദാ, ഇവിടെ വരെയായി. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരില്‍ ഒരു നല്ല വിഭാഗവും വെറും കൗതുകത്തിനെങ്കിലും ഈ ബസ് പടികള്‍ കയറും. ‘കാഞ്ഞങ്ങാട് നിന്നുള്ളവര്‍ക്കാണ് ഹാന്‍വീവ് കമ്പം കൂടുതല്‍. സര്‍ക്കാര്‍ ജോലിക്കാരും ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെയാ സ്ഥിരം കസ്റ്റമേര്‍സ്...’ കടക്കാരന്‍ സന്തോഷ് തന്റെ 12 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം രേഖപ്പെടുത്തി.
‘മൈസൂര്‍ തലശേരി പാതയുടെ സര്‍വേ എടുക്കാന്‍ വന്നവരാണോ ഇങ്ങള്? ’
തെറിവിളിയുടെ തലശേരി സ്‌റ്റൈല്‍
തലശേരിക്കാരുടെ തെറിവിളിയുടെ മാക്‌സിമമായ ‘നായിന്റെ മോനെ’ വിളിക്ക് ഒരു പ്രത്യേക ചന്തമാണ്. വല്ലാതെ ദേഷ്യം വരുമ്പോഴും പെരുത്തിഷ്ടം കൂടുമ്പോഴും അവര്‍ അതു തന്നെ വിളിക്കും. എ ആര്‍ റഹ്മാന്‍ കീ ബോര്‍ഡില്‍ ടോണ്‍ വ്യത്യാസം വരുത്തുന്നതു പോലെ. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുകുട്ടി തന്റെ പ്രണയത്തിനു പച്ചക്കൊടിയും ബോര്‍ഡിങ് പാസും കിട്ടിയ വിവരം സുഹൃത്തും എസ് എഫ് ഐ നേതാവുമായ മനോജിനോട് പറയുമ്പോള്‍ മനോജിന്റെ അത്ഭുതവും ഇങ്ങനെ എക്‌സ്‌ക്ലമേറ്ററി ചിഹ്‌നത്തില്‍: ‘എട, നായിന്റെ മോനേ!’
തട്ടത്തിന്‍ മറയത്തെ സ്വപ്നങ്ങള്‍
‘പിന്നെ, ആ വിനീത് ശ്രീനിവാസനെ ഒന്നു കാണാനിരിക്കുകയാ ഞങ്ങള്.. ’ജ്യോതിഷ് കലിപ്പ് തീരാത്ത സ്വരത്തില് മുറുമുറുത്തപ്പോള്‍ അതിന്റെ കാരണം വിശദീകരിച്ചത് സജില. ‘ഇവിടെ ഷൂട്ടിങ് നടക്കുമ്പോ ഇന്റേണല്‍ എക്‌സാമും കട്ടു ചെയ്താ ഞങ്ങള് അതിലെ പാസിങ് സീനിലും നായികയുടെ കൂടുകാരികളായുമൊക്കെ അഭിനയിച്ചത്. പടം വന്നപ്പോള്‍ ഒറ്റ സീനിലും ഞങ്ങളില്ല. എല്ലാം കട്ട്, കട്ട്..’ അവരൊന്നൊടങ്കം സങ്കടനിവേദനത്തില്‍ പേരെഴുതി ഒപ്പിടവേയാണ് പടത്തിലെ സിക്‌സ് പാക്ക് ഇംതിഹാസിനെ അനുസ്മരിപ്പിക്കുന്ന ബോഡി ലാംഗ്വേജുമായി ഷിനുവെത്തിയത്. ഫേസ്ബുക്കിലും മറ്റുമായി പ്രചരിക്കുന്ന തട്ടത്തിന്‍ മറയത്ത് കോമഡികളിലൊരെണ്ണം ഷിനു തന്റെ സാംസഗ് ഗ്യാലക്‌സിയില്‍ കണക്ട് ചെയ്തു. ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സപ്ലി കാലത്തെക്കുറിച്ചുള്ള സ്വപ്നസിനിമയുടെ ട്രൈലര്‍.
എന്‍ജിനീയറിംഗ് മറയത്ത്.
കോളേജിന്‍ വരാന്തയിലൂടെ ഞാന്‍ സൈന്‍ കിട്ടാത്ത ലാബ് റെക്കോര്‍ഡുമായി നടന്നു. എന്‍ജിനീയറിംഗില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം സപ്ലി കാറ്റുണ്ട്. അത് എന്റെ തലയിലൊക്കെ അങ്ങനെ തട്ടിതടഞ്ഞു പോകുന്നുണ്ടായിരുന്നു. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും സപ്ലി എണ്ണം കൂടിക്കൂടി വന്നു. അന്ന് ആ വരാന്തയില്‍ വെച്ച് ഞാനുറപ്പിച്ചു, എന്‍ജിനീയറിങ് ഞാനൊരിക്കലും പാസ് ആകില്ലെന്ന്!
No comments:
Post a Comment