Wednesday, May 16, 2012

മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം


മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം


കല്ലാച്ചേരിപ്പുഴയില്‍ ഏതു സമയത്തും  സീസണ്‍ നോക്കാതെ വെള്ളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ അദ്ദേഹം ഉണ്ടാവും. മീന്‍ പിടുത്തം മടുക്കാതിരിക്കാന്‍ അദ്ദേഹത്തിന്റേതായ ചില രീതികളുണ്ട്. അതിലൊന്നാണ് മീന്‍ പിടിക്കുമ്പോള്‍ ഉപയോഗി ക്കുന്ന തലേക്കെട്ട്. വെള്ളത്തിലിറങ്ങി നില്‍ക്കുമ്പോള്‍ അതിനകത്ത് എന്നും ചിപ്‌സോ മിസ്ചറോ ഉണ്ടാകും. മീന്‍ കിട്ടാതെ നിന്നു മുഷിയുമ്പോള്‍ അദ്ദേഹം തലേക്കെട്ടില്‍ നിന്നും ഇവയെടുത്ത് കൊറിക്കാന്‍ തുടങ്ങും, കഴുത്തോളം വെള്ളത്തില്‍.
പുതുതായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് അദ്ദേഹം. അദ്ദേഹം എപ്പോള്‍ പറ മുകളിലേ ക്കുയര്‍ത്തുമ്പോഴും ചൂണ്ടലില്‍ മീന്‍ കുരുങ്ങിയിട്ടുണ്ടാവും.
ചിലപ്പോള്‍ അത് പയ്യത്തിയാവാം,
ഇരിമീനാവാം,
കടുവയാവാം,
തിരുതയാവാം.
ഏതു മീനാണ് തന്റെ ചൂണ്ടയില്‍ കൊത്തുന്നതെന്ന് കൃത്യമായി അറിയാനുള്ള  പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടാ യിരുന്നു.
മെല്ലെ മെല്ലെ കൊത്തി, പൊങ്ങല്‍ പൊങ്ങിയും താണും നില്‍ക്കുമ്പോള്‍ ചെറിയ പയ്യത്തിയാവും. പൊങ്ങല്‍ കുറേ നേരം വിറച്ചു നില്‍ക്കുമ്പോള്‍ വലിയ പയ്യത്തി. പെട്ടെന്ന് ഒരു താഴ്ത്തും പിന്നെ കുറേ നേരം പൊങ്ങല്‍ വെള്ളത്തിനു മുകളില്‍ കാണാതെയുമാവുമ്പോള്‍ ഇരിമീനാവും അത്. കടവത്തൂരുകാരുടെ കരിമീന്‍.
ഇരിമീന്‍ കൊത്തുന്നതു പോലെ മറ്റൊരു മീന്‍ കൂടി കൊത്താറുണ്ട്. തുന്ത. മത്‌സ്യങ്ങളിലെ ആണും പെണ്ണുമല്ലാത്ത മീന്‍. ആരും ഇതിനെ തങ്ങളുടെ കഴുത്തിലടുക്കി വെച്ച മീന്‍ കൂട്ടയില്‍ ഇടാറില്ല. ഒന്നുകില്‍ വെള്ളത്തിലേക്കു തന്നെ ഇടും. അല്ലെ ങ്കില്‍ ഇനിയും ഇത് ശല്യപ്പെടുത്താന്‍ വരരുതെന്ന ഉദ്ദേശത്തോടെ കരയിലേക്കെറിയും. പക്ഷേ വിവിധ നിറങ്ങളുടെ സമ്മേളനം കൂടിയായിരുന്നു ഇതിന്റെ ശരീരം. പുഴമീനുകളിലെ സൗന്ദര്യറാണി എന്നു തന്നെ പറയാം. ഒന്നിനും കൊള്ളില്ല എന്നു മാത്രം. കടവത്തൂരിലെ തെറി പദങ്ങളുടെ നിഘണ്ടുവിലും തുന്ത സ്ഥാനം പിടിച്ചിരുന്നു. ഒന്നിനും കൊള്ളാത്തവന്‍ എന്നോ ആണും പെണ്ണും കെട്ടവന്‍ എന്നോ അര്‍ഥം കല്‍പ്പിക്കാവുന്ന പദം.




No comments:

Post a Comment