Tuesday, May 8, 2012

തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെ സഫാനത്ത് വീട്


തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെ സഫാനത്ത് വീട് കുളത്തിനു മുകളിലൊരു സ്വപ്നവീട്
          വീടു കുളം തോണ്ടിയെന്നു പറയാറുണ്ട്. പക്ഷേ കുളത്തിനു മുകളില്‍ വീടു പണിതാലോ? പറഞ്ഞുവരുന്നത് കണ്ണൂര്‍ തലശേരി അണിയാരത്തുള്ള എടത്തില്‍ അലിയുടെയും ഭാര്യ ഫൗസിയയുടേയും സഫാനത്തില്‍ വീടിനെക്കുറിച്ചാണ്. വീടിരിക്കുന്ന സ്ഥലത്ത് ആദ്യമേ ഉണ്ടായിരുന്ന പടവുകളോടു കൂടിയ കുളം കൂടി ഉള്‍പ്പെടുത്തിയാണ് പണിതിരിക്കുന്നത്. വീടിന്റെ ചേലും വീട്ടിലുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും കളര്‍ പാറ്റേണുമല്ലാം കാഴ്ചക്കാര്‍ക്കും കൗതുകമാണ്. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമല്ലാം ആരും പ്രതീക്ഷിക്കാത്തത് ഒരുക്കിയെന്ന പ്രത്യേകത വേറെയുമുണ്ട്. എന്‍ജിനീയറായ ഫൈസല്‍ ബാലുശേരിയാണ് ഈ വ്യത്യസ്തവീടിന്റെ ശില്‍പി. 15 സെന്റ് ആണ് സ്ഥലം. മൊത്തം 3500 സ്‌ക്വയര്‍ ഫീറ്റ്. വീടെടുക്കുമ്പോള്‍ താഴ്ന്നതും പൊങ്ങിയതുമായ സ്ഥലവും പിന്നെ ഈ കുളവും വീട്ടുകാരെ ഒരു നൂറാവര്‍ത്തിയെങ്കിലും ആഴത്തില്‍ ചിന്തിപ്പിച്ചിരുന്നു. പടവുകളോടു കൂടിയ 200 ഓളം പഴക്കമെങ്കിലുമുള്ള കുളം ഒഴിവാക്കാനോ മണ്ണിട്ട് മൂടാനോ ആയിരുന്നു വീട്ടുകാരുടെ അഭിപ്രായം. എന്നാല്‍ എന്‍ജിനീയര്‍ ഇതിനൊട്ടു സമ്മതിച്ചില്ല. ഫൈസല്‍ പറയുന്നു. ‘ഇതു പോലുള്ള കുളങ്ങള് ഇപ്പോ കാണാനേയില്ല. മാത്രവുമല്ല, ഇത് മണ്ണിട്ട് മൂടുകയാണെങ്കില്‍ അതിനും ചെലവാകും ലക്ഷങ്ങള്‍. മണ്ണിട്ടു മൂടുന്നതിനേക്കാള്‍ ലാഭകരമാണ് നിലനിര്‍ത്തല്‍. അതുകൊണ്ട് പ്ലാനില്‍ ഇതും ഉള്‍പ്പെടുത്താമെന്നു വെച്ചു.’
കാറ്റും വെളിച്ചവും ആവോളം 
     ഷൗക്കത്തലിക്കും ഭാര്യ ഫൗസിയയ്ക്കും മക്കള്‍ക്കും ഈ വീടെടുക്കുമ്പോള്‍ മനസില്‍ അധികം സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സമീപത്തെ കനകമലയില്‍ നിന്നുള്ള ഔഷധഗുണമുള്ള കാറ്റ് യഥേഷ്ടം കിട്ടണം. നല്ല വെളിച്ചവും വേണം. ഇത്ര മാത്രം. ബാക്കിയെല്ലാം എന്‍ജിനീയറുടെ ഔചിത്യവും ഐഡിയയും പോലെ. മുന്‍വശത്തെ വരാന്തയില്‍ തുടങ്ങി ഐഡിയകളുടെ പരീക്ഷണം. കുളത്തിനു മുകളിലാണ് വരാന്ത സ്ഥിതി ചെയ്യുന്നത്. വരാന്ത മുഴുവനും ഗ്ലാസും മെറ്റലുമുപയോഗിച്ചാണ് ഫ്‌ളോറിങ് ചെയ്തിരിക്കുന്നത്. താഴേക്കു നോക്കിയാല്‍ കുളത്തിലെ നീന്തിത്തുടിക്കുന്നñമത്‌സ്യങ്ങളെ കാണാം. വ്യത്യസ്ത ലെവലിലുള്ളതാണ് ഈ അത്ഭുതവീട്. എല്ലാം കൂട്ടി മൂന്ന് ലെവലെങ്കിലും വരും. ലെവല്‍ വ്യത്യാസവും ഇന്റീരിയറിലെ മായക്കാഴ്ചകളും വീടിന് ഒരു ത്രീഡി എഫക്‌ടെങ്കിലും പ്രദാനം ചെയ്യുന്നു. ഇവിടത്തെ ജനലുകളെല്ലാം വീട്ടുകാരുടെ ആഗ്രഹം പോലെ അരികിലെ കനകമലയ്ക്കു ചുവട്ടില്‍ വരുന്ന വയലിലേക്ക് തുറന്നിരിക്കുന്നു. അതിനാല്‍ എന്നും നല്ല കാറ്റും വെളിച്ചവും ഇവിടെ തത്തിക്കളിക്കുന്നതു കണാം. ഇത് ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് ഡൈനിങ്ങിലായിരിക്കും. അരികിലെ ഭിത്തി മുഴുവനും പുറത്തേക്ക് തുറന്നിട്ടിരിക്കുകയാണ്. അതായത്, ചുവരു മുഴുവനും ജനാലയെന്നു പറയാം. കര്‍ട്ടനും ഗ്രില്ലും കൊതുകുവലയുമാണ് ഇവിടത്തെ ചുവര്. വീടിന്റെ മുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പ്രതീതിയാണ് ഇവിടത്തെ ഡൈനിങ്ങിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അനുഭവപ്പെടുക.
  ചെലവു ചുരുക്കിയ ഐഡിയകള്‍
     ചെലവു ചുരുക്കാനുള്ള മാതൃകകളുടെ പാഠപുസ്തകം കൂടിയാണ് സഫാനത്തില്‍ എന്നു പറയാം. ഫ്‌ളോറിങ്ങിനുപയോഗിച്ച ടൈലുകള്‍ തീര്‍ത്തും വില കുറഞ്ഞതാണെന്നു മാത്രമല്ല, അവ ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റെയും ഉപയോഗിച്ചു ബാക്കിയായ ചെറുപീസുകള്‍ കോര്‍ത്ത് ചെയ്തതാണ്. ഇവയ്ക്കിടയില്‍ ഒരു അലങ്കാരം പോലെ ടെറാകോട്ട ടൈലുകളും വരുന്നു. ചെലവു കുറവെങ്കിലും ഇവ നല്‍കുന്ന സൗന്ദര്യത്തിനു കയ്യും കണക്കുമില്ല. ആര്‍ക്കും മാതൃകയാക്കാവുന്ന മറ്റൊരു ചെലവു കുറഞ്ഞ ടെക്‌നിക്കാണ് ഇവിടത്തെ പുറം ചുവര്‍. സൂക്ഷിച്ചു നോക്കിയാലറിയാം, ഈ ചുവരിന്റെ പ്രത്യേകത. സാധാരണ നടവഴിയില്‍ കാണുന്ന ചരല്‍ക്കല്ലുകള്‍ ചേര്‍ത്തു വച്ച് അവ പ്രത്യേകകെമിക്കലും സിമന്റുമുപയോഗിച്ച് പതിച്ചു വയ്ക്കുകയായിരുന്നു. കാണാനുമൊരു രാജകീയ ലുക്ക്. ചെലവോ തുച്ഛവും! ലിവിങ് റൂമിന്റേയും അടുക്കളയുടേയും വശങ്ങളില്‍ ഗ്ലാസ് കൊണ്ട് പുറത്തേക്കു തുറക്കാന്‍ കഴിയുന്ന വിധം നല്ല പോലെ വെന്റിലേഷന്‍ നല്‍കിയതു കാണാം. ഒരു ട്യൂബ്‌ലൈറ്റില്‍ നിന്നുള്ളതു പോലത്തെ വെളിച്ചം എന്നും മുറികളില്‍ ഇവ നല്‍കുന്നു. വിവിധ ലവലിലുള്ള വീടായിട്ടു പോലും അവ അനുഭവപ്പെടാതെയും ആകര്‍ഷകമായ രീതിയിലും സംവിധാനിച്ചത് തന്നെയാണ് വീടിന്റെ വിജയമെന്നു കാണാം.
  ഹൃദയം നിറയ്ക്കും കളര്‍ സ്‌കീം
   ഡൈനിങ്ങിലെ ഒരു ചുവര് മുഴുവനും തുറന്നിട്ടിരിക്കുകയാണെന്നു പറഞ്ഞല്ലോ. ഇവിടത്തെ ഫര്‍ണിച്ചറുകളും ലാളിത്യത്തിനു മുതല്‍ക്കൂട്ടാവുന്നു. സ്റ്റീല്‍ ഗ്ലാസ് കോംബിനേഷനാണ് ഇത്. ലിവിങ്ങിലും ബെഡ്‌റൂമിലുമല്ലാം ആഡംബരസോഫകള്‍ നല്‍കാതെ കുഷന്‍ കട്ടകള്‍ വച്ച് കളര്‍ സ്‌കീമിനനുസരിച്ച് അപ്‌ഹോള്‍സ്റ്ററി ചെയ്തു. കാര്‍പെറ്റുകള്‍ മനോഹരമായി അലങ്കരിച്ച് സൗന്ദര്യം കൂട്ടിയതും ഇവിടെ കാണാം. മുകളിലും താഴെയുമായി അഞ്ച് കിടപ്പുമുറികളും വരുന്നു. എല്ലാ കിടപ്പുമുറികളും അറ്റാച്ച്ഡുമാണ്. മേല്‍ക്കൂരയ്ക്ക് സ്റ്റീലും അതിനു മുകളില്‍ ഓടും പാകി. ഉപയോഗിച്ച കളര്‍ സ്‌കീമിലുമുണ്ട് പ്രത്യേകതകളേറെ. പലയിടത്തും ഒരു വൃക്ഷത്തലപ്പിന്റെ തീമാണ് കളര്‍ സ്‌കീം. ഇതിനൊപ്പം ഹാര്‍ട്ട് ബീറ്റ്‌സിന്റെ തീം ഉള്‍ക്കൊള്ളിച്ച് ബോര്‍ഡറുകളും നല്‍കി. ബാത് റൂമിലാവട്ടെ ഒരു സീബ്ര രീതിയില്‍ ബ്ലാക്ക്് ആന്റ് വൈറ്റ് വരകളും.
  ഡബിള്‍ ഹൈറ്റിലൊരു കിച്ചണ്‍
   15X 15 ആണ് കിച്ചന്റെ അളവ്. ഡബിള്‍ ഹൈറ്റില്‍ കിട്ടാവുന്നത്ര വെന്റിലേഷന്‍ വരുന്ന വിധമാണ് ഇതിന്റെ നിര്‍മാണം. നല്ലവണ്ണം സ്‌കൈലൈറ്റ് ഇവിടെ ലഭിക്കുന്നു. ഡബിള്‍ ഹൈറ്റിലായതിനാല്‍ അടുക്കളയിലെ മണവും മറ്റും കിച്ചണില്‍ അധികം നില്‍ക്കുകയുമില്ല. വീടിനകത്തേക്ക് പാതി കയറിനില്‍ക്കുന്ന കിണറാണ് മറ്റൊരാകര്‍ഷണം. കൂടാതെ പുത്തന്‍ മുറിയായി ഒരു യൂട്ടിലിറ്റി മുറിയും ഇവിടെയുണ്ട്. മൂന്ന് ലെവലില്‍ നില്‍ക്കുന്ന സ്റ്റയര്‍ കേസ് ഇടയ്ക്ക് അല്‍പനേരം വിശ്രമിക്കാവുന്ന രീതിയില്‍ ലാന്‍ഡിങ് നല്‍കിയാണ് പണി കഴിപ്പിച്ചത്. ഒരേ സമയം ജനലായും വാതിലായും ഉപയോഗിക്കാവുന്ന തരം മുന്‍വാതിലും മറ്റു വാതിലുകളുമല്ലാം ആകര്‍ഷണീയതയ്ക്ക് മാറ്റു കൂട്ടുന്നു. ഇതു കൊണ്ടു തന്നെയാവാം, സ്വപ്നവീടുകളില്‍ സഫാനത്തില്‍ എളുപ്പം സ്ഥാനം പിടിക്കുന്നതും.

No comments:

Post a Comment