Tuesday, October 8, 2013

വാരാണസി ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.

 വാരാണസി 
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
മണ്ണിന്റെ ജീവിതത്തിന്റെ ഗന്ധമാണ്‌ വാരാണസിയ്‌ക്ക്‌. ജീവന്റെ വിലയും നേരും നെറിയും ശരിക്കും ഇവിടെ നിന്നും അനുഭവിച്ചറിയാന്‍ കഴിയും. മോക്ഷമാര്‍ഗത്തിന്റെ അവസാനകേന്ദ്രമായ കാശിയും പട്ടിന്റെ സാരിയുടെ ആഗോളകുത്തകയായ ബനാറസ്‌ എന്നറിയപ്പെടുന്നതുമല്ലാം ഈ പുണ്യഭൂമി തന്നെ. വാരാണസിയ്‌ക്ക്‌ ഒരു പട്ടുസാരിയുടെ നൂലിന്റെ തിളക്കവുമുണ്ട്‌ ചരിത്രത്തില്‍. പട്ടുസാരിയുണ്ടാക്കി ജീവിതം നയിക്കുന്ന ഏതാണ്ട്‌ 7000 കുടുംബങ്ങള്‍ കാണാം, വാരാണസിയിലെ ലല്ലാപുര എന്ന പ്രദേശത്ത്‌. 16 നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതലേ, സജീവ പട്ടുനിര്‍മാണകേന്ദ്രമായിരുന്നു ഇവിടങ്ങള്‍. എങ്ങും കൈത്തറിയുടെ സംഗീതം ഓരോ കെട്ടിടത്തിനു ചുറ്റും അലയടിക്കുന്നതു കേള്‍ക്കാം. പട്ടുസാരി നിര്‍മാണവും കൈത്തറിയും പാരമ്പര്യമായി കൈമാറി വരുന്ന കുലത്തൊഴിലാണ്‌ ഇവിടെ. രാജ്യത്തെ എത്രയോ യുവതികളുടെ മംഗല്യനാളില്‍ വെട്ടിത്തിളങ്ങുന്ന മംഗല്യപ്പട്ടായി മാറുന്നു ഇവിടങ്ങളില്‍ നിന്നും നെയ്യ്യുന്ന പട്ടുസാരികള്‍. അവ നെയ്യുന്നതോ എത്രയോ ദരിദ്രമായ ചുറ്റുപാടിലും.
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
ഒന്ന്‌ നിറങ്ങളുടെ പട്ടിന്‍ പകിട്ടാര്‍ന്നതും രണ്ട്‌ അതിനു വേണ്ടി കഷ്‌ടപ്പെടുന്നവരുടേതും.
നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും രണ്ടാമത്തെ മുഖത്തിന്‌ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ്‌ സത്യം.

2
വാരാണസിയിലെ പ്രധാന കാഴ്‌ച ഗംഗയും അതിന്റെ തീരത്തെ ഘട്ടുകളുമാണ്‌. നൂറോളം ഘട്ടുകളുണ്ട്‌ ഗംഗാതീരത്ത്‌. ചേലില്ലാത്ത ഒരു നഗരം. ഇടയ്‌ക്ക്‌ ഓര്‍മത്തെറ്റെന്ന പോലെ പുരാതന മന്ദിരങ്ങള്‍. എന്നോ വികസനം പാതിവഴിയില്‍ മുടങ്ങിപ്പോയ നഗരമെന്ന്‌ ആര്‍ക്കും തോന്നും. ഇടുങ്ങിയ ഗലികളില്‍ ബൈക്കും സൈക്കിളും പശുക്കളും മനുഷ്യരും നിറഞ്ഞുനില്‍ക്കുന്നതു കാണാം.
വാരാണസിയുടെ മുഖമുദ്ര ഇത്തരം പഴമയാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ എല്ലാം ഏതാണ്ട്‌ ജീര്‍ണാവസ്‌ഥയിലാണ്‌. ഇവിടങ്ങളിലാണ്‌ ജീവിതത്തിന്റെ അവസാനഭാഗം മോക്ഷത്തിനായി ഇവിടെ എത്തിയവര്‍ കഴിയുന്നത്‌. അരികില്‍ ഗംഗയുടെ പാപമേറ്റു വാങ്ങിയ നിറഞ്ഞ വയറും.

3
ഗംഗയുടെ ഘട്ടുകളുടെ നിര അവസാനിക്കുന്നതിനടുത്താണ്‌ കേദര്‍ ഘട്ടും വിജയനഗര ഘട്ടും. തെക്കുഭാഗത്തുള്ള പ്രധാനഘട്ടുകളായ മണികര്‍ണിക്‌ ഘട്ടിലും ഹരിശ്‌ചന്ദ്രഘട്ടിലുമാണ്‌ ചിതകള്‍ എരിയുന്നത്‌. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെയാണ്‌ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു വരുന്നത്‌. പുരാണകഥയിലെ രാജാ ഹരിശ്‌ചന്ദ്രന്‍ രാജ്യം നഷ്‌ടമായി ചണ്ഡാലനായി ജീവിച്ചത്‌ ഈ ചുടലയിലാണെന്നാണ്‌ വിശ്വാസം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇവിടെ പുതിയ മൃതദേഹങ്ങള്‍ വന്നുകൊണ്ടിരിക്കും. ബന്ധുക്കള്‍ മൃതദേഹം കൊണ്ടുവരുന്നു. ഗംഗയില്‍ ഒന്നു മുക്കുന്നു. ചിതയില്‍ വെക്കുന്നു. ആയിരം തവണ ചൊല്ലിയ മന്ദ്രണങ്ങള്‍ക്കു ശേഷം ചിതയ്‌ക്കു തീ കൊളുത്തുന്നു. പാതികത്തിയ മൃതദേഹം ഗംഗയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അടുത്ത മൃതദേഹത്തിന്‌ അവസരം നല്‍കുന്നു. ചടങ്ങുതീര്‍ത്ത ചാരിതാര്‍ഥ്യത്തോടെ ബന്ധുക്കള്‍ പിരിയുന്നു. പാതി കരിഞ്ഞ മൃതദേഹം ഗംഗയില്‍ കളയുന്നതിനും ഇവര്‍ക്ക്‌ ന്യായീകരണമുണ്ട്‌. ഒരു മനുഷ്യന്റെ അസ്‌ഥി എത്രകാലം ഗംഗയിലിരിക്കുമോ അത്രകാലം അയാള്‍ സ്വര്‍ഗത്തിലിരിക്കുമെന്നാണ്‌ വിശ്വാസം.
4
പഴഞ്ചന്‍ വള്ളത്തിലേറി ഗംഗയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പാട്‌ ഘട്ടുകള്‍ പിന്നിടാം. ഏതാണ്ട്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ സത്യജിത്‌ റായ്‌ സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍ നിന്ന്‌ അധികമൊന്നും വ്യത്യസ്‌തമായിരിക്കില്ല ആ യാത്ര.
പുണ്യനദിയിലേക്ക്‌ ഇറക്കിക്കെട്ടിയ പടവുകളാണ്‌ ഘട്ടുകള്‍. പൗരാണികകാലത്തു തന്നെ പ്രശസ്‌തമായിരുന്നു ഇവ. മിക്ക ഘട്ടിനോടനുബന്ധിച്ചും ക്ഷേത്രങ്ങളുമുണ്ടാവും. വാരാണസി മറാത്ത രാജാക്കന്‍മാരുടെ കൈയിലായിരുന്ന സമയത്താണ്‌ ഇവയില്‍ പലതും പണിതത്‌. ഗംഗയില്‍ പുണ്യസ്‌നാനം ചെയ്‌ത്‌ ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടിയാണ്‌ ഘട്ടുകള്‍ പണിതത്‌. ഉത്തരേന്ത്യയില്‍ പണ്ടുകാലത്തുണ്ടായിരുന്ന മിക്ക രാജാക്കന്‍മാരും ഇവിടെ ഘട്ടുകള്‍ പണിതിട്ടുണ്ട്‌. ഓരോ രാജാക്കന്‍മാരുടേയും നാട്ടുശൈലിയിലാണ്‌ ഇവ പണി കഴിക്കപ്പെട്ടിട്ടുള്ളത്‌. ഇതിനൊപ്പം അനുബന്ധമന്ദിരങ്ങളും വരുന്നു. ബീഹാര്‍ രാജാവ്‌ പണിത ധരബംഗഘട്ടും നാഗ്‌പൂര്‍ രാജാവ്‌ പണിത മുന്‍ഷി ഘട്ടുമെല്ലാം വ്യത്യസ്‌തമാണ്‌.
5
സൂര്യാസ്‌തമയത്തിനു ശേഷമാണ്‌ വാരാണസിയിലെ യഥാര്‍ഥജീവിതനിറക്കാഴ്‌ചകള്‍ തുടങ്ങുക. സംഗീതത്തിന്റേയും നിറങ്ങളുടേയും നിമിഷങ്ങള്‍.
ഘട്ടുകളുടെ പൗരാണികസൗന്ദര്യം നശിപ്പിക്കുന്നത്‌ പുതിയ കാലത്തെ നിര്‍മിതികളും ചായം പൂശലുമൊക്കെയാണ്‌. ഗംഭീരനിര്‍മിതികളാണ്‌ ഓരോ ഘട്ടിലുമുള്ളത്‌. 400 വര്‍ഷം മുമ്പ്‌ രജപുത്രന്‍മാര്‍ പണിത മാന്‍മന്ദിര്‍ ഘട്ട്‌ തൊട്ട്‌ നിരവധി ഘട്ടുകളുണ്ടിവിടെ. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി മണികര്‍ണിക എന്ന ഘട്ടും.
മുസ്‌ലിമിന്‌ മക്ക പോലെ യഹൂദന്‌ ജെറൂസേലം പോലെയാണ്‌ ഹിന്ദുവിന്‌ വാരാണസി. ഇവിടെ വെച്ച്‌ മരണമടഞ്ഞാല്‍ മോക്ഷമുണ്ടാവുമെന്നാണ്‌ വിശ്വാസം. ഒരു രാജ്യത�ലസ്‌ഥാനത്ത്‌ വിവിധ രാജ്യങ്ങളുടെ എംബസികളെന്ന പോലെയാണ്‌ ഇവിടെ വിവിധ രാജാക്കന്‍മാര്‍ പണി കഴിപ്പിച്ച ഘട്ടുകള്‍. ഇവയ്‌ക്കൊപ്പം ഓരോ നാട്ടുരാജാക്കന്‍മാരുടെ ക്ഷേത്രങ്ങളും സത്രവും ഊട്ടുപുരയുമൊക്കെയുണ്ട്‌.
ഹിന്ദുവിശ്വാസപ്രകാരം പരമശിവന്‍ പണിതതാണ്‌ വാരാണസിയെന്നാണ്‌ വിശ്വാസം. അദ്ദേഹത്തിന്റെ ത്രിശൂലത്തിന്റെ മുകളിലാണത്രേ ഈ നഗരസ്‌ഥാനം. നദിയുടെ ഇടതുകര ശിവന്റെ വിഹാരകേന്ദ്രമാണത്രേ. അതിനാല്‍ മറ്റുരാജാക്കന്‍മാരുടേയെല്ലാം കൊട്ടാരങ്ങള്‍ നദിയുടെ വലതുകായിലാണ്‌. ഈ നദിയിലെ തട്ടി വരുന്ന കാറ്റേറ്റാല്‍ ഏതു ജീവിയുടേയും പാപം നശിക്കുമെന്നാണ്‌ വിശ്വാസം. സ്വര്‍ഗപ്രാപ്‌തിയുമുണ്ടാവും. വര്‍ഷം തോറും അരലക്ഷത്തിലേറെ ജഡങ്ങള്‍ ഗംഗയിലെറിയാറുണ്ടെന്നാണ്‌ കണക്കുകള്‍.
6
ഘട്ടുകളില്‍ ദീപം തെളിയുന്നതോടെ ഇത്‌ ശരിക്കുമൊരു ദേവഭൂമിയായി മാറും. ഗംഗാ ആരതി ചടങ്ങുകള്‍ക്ക്‌ തുടക്കമാണ്‌ ഇത്‌. ദശാശ്വമേഥ്‌ ഘട്ടിലെ പ്രത്യേകം നിര്‍മിച്ച അഞ്ച്‌ പീഠങ്ങളിലാണ്‌ ഗംഗാ ആരതി നടക്കുന്നത്‌. എല്ലാ സന്ധ്യയ്‌ക്കും നടക്കുന്ന വര്‍ണാഭമായ മണിനാദവും ഓം കാരവും അലയടിക്കുന്ന ചടങ്ങാണ്‌ ആരതി. ഇതോടെ ആത്‌മീയതയുടെ ഉത്‌സവപ്പറമ്പായി ഗംഗ മാറും. പലരും നിവേദ്യമായി ആരതി ദീപങ്ങള്‍ ഗംഗയിലേക്കൊഴുക്കും. യുവാക്കളായ അഞ്ച്‌ പണ്‌ഡിറ്റുകളാണ്‌ ആരതി അര്‍പ്പിക്കുന്നത്‌. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ ഈ പൂജാരിമാര്‍. അവര്‍ ഒരുമിച്ചുയര്‍ത്തുന്ന ശംഖുനാദത്തോടെ പ്രധാനചടങ്ങുകള്‍ തുടങ്ങും. ഗംഗാദേവിയെക്കൂടാതെ ശിവന്‍, സൂര്യന്‍, അഗ്‌നി എന്നിവര്‍ക്കുവേണ്ടിയും പൂജാകര്‍മങ്ങള്‍ നടക്കുന്നു. പൗരാണികകാലത്തു തന്നെ ഈ ആരതി ഗംഗാതീരത്തുണ്ടായിരുന്നു. എങ്കിലും വര്‍ണങ്ങളും ആഘോഷങ്ങളുമായി ഇതു തുടങ്ങിയത്‌ 20 നൂറ്റാണ്ടിലാണ്‌. ലോകത്ത്‌ മറ്റൊരു നന്ദിയ്‌ക്കും കിട്ടാത്ത വിധം അറുപത്‌ തിരിയിട്ട ആരതി ദീപം കൊണ്ട്‌ ഗംഗയ്‌ക്ക്‌ അര്‍ച്ചന നല്‍കുന്നു. അര്‍ഥപൂര്‍ണമായ ആദരം.
ഗംഗ ഒരേ സമയം മിത്തും യാഥാര്‍ഥ്യവുമാണ്‌.
7
പൗരാണികകാലത്ത്‌ ദേവന്‍മാരുടെ സ്വത്തായിരുന്നു ഗംഗ. കപിലമഹര്‍ഷിയുടെ നേത്രാഗ്‌നിയില്‍ നിന്ന്‌ ചാമ്പലായ 60000 നഗരപുത്രന്‍മാര്‍ക്ക്‌ ആത്‌മശാന്തി നല്‍കാനായി കഠിനതപം ചെയ്‌ത്‌ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലെത്തിക്കുകയായിരുന്നു. ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിലെല്ലാം ഗംഗാനന്ദിയുടെ സ്വാധീനം എമ്പാടും കാണാം.
ആരതി ദീപത്തെ തൊട്ടു വന്ദിക്കുന്നതോടെ ഗംഗയുടെ അനുഗ്രഹം മൂര്‍ധാവില്‍ പതിയുമെന്നാണ്‌ വിശ്വാസം. 5000 മുതല്‍ 10000 വരെ ആളുകള്‍ ദിനം തോറും ആരതി ദര്‍ശിക്കാനെത്തുന്നു.
8
കബീര്‍ദാസും തുളസീദാസും സംഗീതഞ്‌ജനായ ബിസ്‌മില്ലാ ഖാനും രവിശങ്കറുമൊക്കെ ജീവിച്ചിരുന്ന മണ്ണു കൂടിയാണിത്‌. പേരറിയാത്ത ഒരുപാട്‌ പണ്ഡകളും ക്ഷൗരക്കാരും. പിതൃകര്‍മ്മത്തിനു വേണ്ടി ദിനം തോറും ആയിരങ്ങള്‍ ഇവിടേക്കൊഴുകും. എള്ളും പൂവുംഅരിയും ദര്‍ഭയുമൊക്കെ കൊണ്ട്‌ പാണ്ഡകളുടെ സഹായത്തോടെ ശ്രാദ്ധമൂട്ടുന്നവര്‍.
ധരബംഗ എന്ന പഴയ നാട്ടുരാജ്യത്തിലെ ധനകാര്യമന്ത്രിയായിരുന്ന ശ്രീധര്‍ നാരായണ്‍ മുന്‍ഷിയുടെ പേരിലും ഒരു ഘട്ടുണ്ട്‌. 1912 ല്‍ മന്ത്രിപദം ഉപേക്ഷിച്ച്‌ ഇവിടെയെത്തിയ മുന്‍ഷി 1924 ല്‍ മരിക്കുന്നതു വരേയും ഇവിടെയായിരുന്നു താമസം. മറ്റൊരു പ്രത്യേകതയുമുണ്ട്‌ ഇതിന്‌. വാരാണസിയിലെ മുസ്‌ലീം സമുദായക്കാര്‍ കുളിക്കാനും അലക്കാനു ംഉപയോഗിക്കുന്ന ഘട്ട്‌ കൂടിയാണിത്‌. ഭാരതസംസ്‌ക്കാരത്തിന്റെ നാനാത്വത്തില്‍ ഏകത്വം ഇവിടെ കാണാം.
9
വാരാണസിയിലെ സംസ്‌കൃതയൂണിവേഴ്‌സിറ്റിയാണ്‌ ചരിത്രസ്‌മരണകളില്‍ പ്രധാനപ്പെട്ട ഒന്ന്‌. വിക്‌ടോറിയന്‍ ശൈലിയിലുള്ളതാണ്‌ ഇതിന്റെ നിര്‍മിതി. വേദവും ദര്‍ശനവും തത്വചിന്തയും ആയുര്‍വേദവും ഇവിടെ പഠിപ്പിക്കുന്നു. ജയ്‌പൂര്‍ മഹാരാജാവ്‌ 1737 ല& പണിത ഒരു വാനനിരീക്ഷണകേന്ദ്രവും ഈ ക്യാംപസിലുണ്ട്‌. വാരാണസിയിലെ ജന്തര്‍ മന്തിര്‍ എന്നിതറിയപ്പെടുന്നു. തൊട്ടപ്പുറത്തെ ആര്‍കിയോളജിക്കല്‍ സൈറ്റില്‍ ഓരു അശോകസ്‌തംഭത്തിന്റ അവശിഷ്‌ടവുമുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന ജൊനാഥന്‍ ഡങ്കനാണ്‌ 1791 ല്‍ സംസ്‌കൃത കോളജ്‌ സ്‌ഥാപിച്ചത്‌. 1974 ലാണ്‌ യുണിവേഴ്‌സിറ്റിയായത്‌. ജീര്‍ണാവസ്‌ഥയിലാണ്‌ ഇന്നീ കെട്ടിടമെങ്കിലും രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്‌ ഇതിന്‌.
10
ഗംഗയ്‌ക്കു കുറുകെ പ്രശസ്‌തമായ ഒരു പാലവുമുണ്ട്‌. 1887 ല്‍ ബ്രിട്ടീഷുകാര്‍ പണിയിച്ചത്‌. ഡബിള്‍ ഡെക്കര്‍ പാലം. ബ്രിട്ടീഷുകാര്‍ ദഫറിന്‍ പാലമെന്ന്‌ വിളിച്ച ഇതിനെ നാട്ടുകാര്‍ രാജ്‌ഘട്ട്‌ ബ്രിഡ്‌ജ്‌ എന്നാണ്‌ വിളിക്കാറ്‌. 1948 ല്‍ ഇതിന്‌ മാളവു ബ്രിഡ്‌ജ്‌ എന്ന്‌ നാമകരണം ചെയ്‌തു. താഴെ ബംഗാള്‍ ഉള്‍ക്കടലും. റുഡ്‌യാഡ്‌ കിപ്ലിംഗിന്റെ ദി ബ്രിഡ്‌ജ്‌ ബില്‍ഡേര്‍സിന്‌ പശ്‌ചാത്തലം ഇതാണ്‌.
പാലം കടന്നാലാണ്‌ വാരാണസിയുടെ രാജാവും കുടുംബവും ഇപ്പോഴും കുടുംബസമേതം താമസിക്കുന്ന രാംനഗര്‍ കോട്ട. 18 നൂറ്റാണ്ടില്‍ മുഗള്‍ ശൈലിയില്‍ പണിത ബൃഹത്തായ കോട്ടയാണിത്‌. കാശി രാജാവായിരുന്ന ബല്‍വന്ത്‌ സിംഗ്‌ ആണിത്‌ പണിതത്‌. 12 നൂറ്റാണ്ടില്‍ ഔധിലെ നവാബ്‌ പിടിച്ചടുക്കിയ കാശി രാജ്യം 1775 ല്‍ ബ്രിട്ടീഷുകാര്‍ കീഴടക്കി. കര്‍ശനമായ പാരമ്പര്യം പിന്തുടരുന്ന ഭൂമിഹാര്‍ ബ്രഹ്‌മണരുടെ രാജവംശമാണ്‌ ഇവിടത്തേത്‌. വലിയ നടുമുറ്റങ്ങളും ബാല്‍ക്കണിയോടു കൂടിയ കെട്ടിടങ്ങളും. രാജഭരണകാലത്ത്‌ എപ്പോഴും സജീവമായിരുന്ന കൊട്ടാരക്കെട്ടുകള്‍. ഇന്ത്യന്‍ യൂണിയനിലേക്ക്‌ മാറിയതോടെ ഇതൊരു പൊതുസ്വത്തായി മാറിയിരിക്കുന്നു. മുഗള്‍ ഭരണകാലത്ത്‌ സുല്‍ത്താന്‍ മുഹമ്മദ്‌ ഷായില്‍ നിന്നും ബല്‍വന്ത്‌ സിംഗ്‌ അധികാരം വാങ്ങിയെടുക്കുകയായിരുന്നു.
കോട്ടയില്‍ അമൂല്യവസ്‌തുക്കള്‍ ശേഖരിച്ചു വെച്ച ഒരു മ്യൂസിയവുമുണ്ട്‌. വാരാണസിയുടെ ആത്‌മീയനേതാവാണ്‌ ഇപ്പോഴും രാജാവ്‌. ഇവിടെ നിന്ന്‌ വ്യാസക്ഷേത്രത്തിലേക്ക്‌ തുരങ്കസമാനമായ ഒരു വഴിയുമുണ്ട്‌. വേദവ്യാസന്‍ വസിച്ചിരുന്നയിടമെന്നാണ്‌ ഐതീഹ്യം. മരം ധാരാളമായി ഉപയോഗിച്ചുള്ളതാണ്‌ ഈ കൊട്ടാരം.
ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയാണ്‌ ഇവിടത്തെ മറ്റൊരു പ്രധാനകേന്ദ്രം. 1916 ല്‍ മദന്‍ മോഹന്‍ മാളവ്യ പണി കഴിച്ചതാണ്‌ ഇത്‌. 24 ചതുരശ്രകി മീ നീണ്ടു കിടക്കുന്നു ഇത്‌. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇത്‌. അതിവിപുലമായ 60 ഹോസ്‌റ്റലുകളിലായി 20000 വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നു.
11
വരുണ, അസി എന്നീ നദികള്‍ക്കിടയില്‍ ഉള്ളതു കൊണ്ടാണ്‌ വാരാണസി എന്ന പേര്‌ വന്നത്‌. ഇവിടേ നിന്ന്‌ തൊട്ടടുത്താണ്‌ ബുദ്ധരുടെ വിശ്വാസകേന്ദ്രമായ സാരനാഥ്‌. ഗൗതമബുദ്ധന്‍ ആദ്യമായി സാരോപദേശം നല്‍കിയ ഇടം. ചൈന, ടിബറ്റ്‌, തായ്‌ലന്റ്‌, ജപ്പാന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഭിക്ഷുക്കള്‍ ഇവിടെ കഴിയുന്നുണ്ട്‌. 1936 ല്‍ പണിത ഒരു ചൈനീസ്‌ ക്ഷേത്രമുണ്ട്‌ ഇവിടെ. ഏഷ്യന്‍ ബുദ്ധിസ്‌റ്റ്‌ അസോസിയേറ്റ്‌ പ്രസിഡന്റായിരുന്ന തി യു പണിതത്‌. പിന്നെയുമുണ്ട്‌ ഇവിടെ അനേകം ബുദ്ധക്ഷേത്രങ്ങള്‍. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വഹിക്കുന്ന ബുദ്ധവിഹാരവുമുണ്ട്‌ ഇവിടെ. ബുദ്ധമതക്കാരുടെ നാല്‌ വിശുദ്ധസ്‌ഥലങ്ങളില്‍ ഒന്ന്‌ കൂടിയാണ്‌ സാരനാഥ്‌. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വര്‍ഷത്തിലൊരിക്കല്‍ പുറത്തെടുക്കുകയും ചെയ്യും. ക്ഷേത്രോദ്യാനത്തിന്റെ ഒരു ഭാഗത്താണ്‌ വിശുദ്ധിയുടെ ബോധിവൃക്ഷവുമുള്ളത്‌. ശ്രീലങ്കയിലെ അനുരാധപുരയില്‍ നിന്നും 1931 ല്‍ കൊണ്ടുവന്നത്‌. ബുദ്ധന്റെ ബോധിവൃക്ഷത്തിന്റെ പിന്‍മുറക്കാരന്‍. അശോകചക്രവര്‍ത്തി പണിത സ്‌തൂപവുമുണ്ട്‌ ഇവിടെ. 


























1 comment:

  1. ഭാരത സംസ്ക്കാരത്തിന്റെ തീരത്തിലൂടെ.

    ReplyDelete