Saturday, June 1, 2013

ഐ എം വിജയനോടൊപ്പം തൃശൂര്‍ ചുറ്റാനിറങ്ങിയപ്പോള്‍

 ഐ എം വിജയനോടൊപ്പം  
തൃശൂര്‍ ചുറ്റാനിറങ്ങിയപ്പോള്‍





ഇന്ത്യയില്‍ ഏതാണ്ട്‌ എല്ലാ ക്ലബുകള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്‌ അയനി വളപ്പില്‍ വിജയന്‍ എന്ന ഐ എം വിജയന്‍.. ഈസ്‌റ്റ്‌ ബംഗാള്‍, മോഹന്‍ ബഗാന്‍, ജെ സി ടി ഹഗ്വാര, എഫ്‌ സി കൊച്ചിന്‍, കേരള പോലീസ്‌.. മൈതാനങ്ങളില്‍ നിന്നും മൈതാനങ്ങളിലേക്കും നാടുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ അന്യനാടുകളിലേക്കുമുള്ള യാത്രകള്‍. കളിക്കളത്തില്‍ ചീറും പുലിയായി വിജയന്‍ ഗോള്‍ പോസ്‌റ്റിലേക്ക്‌ അടിവെച്ച്‌ ആകാശത്തിലേക്ക്‌ ചാടിയുയര്‍ന്ന്‌ കരണം മറിയുമെങ്കിലും നാട്ടില്‍, തൃശൂരിലെ കോലോത്തും പാടത്തെത്തുമ്പോള്‍ ആകെയൊന്ന്‌ മാറും. പത്‌മരാജന്റെ തൂവാനത്തുമ്പികളിലെ നാടന്‍ ജയകൃഷ്‌ണനിലേക്കും ടൗണിലെ ജയകൃഷ്‌ണനിലേക്കും നമ്മുടെ ലാലേട്ടന്‍ പരകായപ്രവേശം നടത്തുന്നതു പോലെ തന്നെ. ഇടയ്‌ക്ക്‌ വഴിയരികിലെ കൂള്‍ബാറുകള്‍ കാണുമ്പോള്‍ ആ കഥാപാത്രത്തെപ്പോലെ വിജയന്‍ പറയുകയും ചെയ്യും, �നുമ്മക്കോരോ നാരങ്ങവെള്ളം അങ്ങട്‌ കാച്ചിയാലോ?� 
വിജയന്‍ വിജയനാവുന്ന സന്ദര്‍ഭം. മുമ്പ്‌ 1999 ല്‍, സാഫ്‌ ഗെയിംസില്‍ ഭൂട്ടാനെതിരെ 12ാം സെക്കന്റില്‍ ഗോള്‍ നേടി ആകാശത്തേക്കുയര്‍ന്നു ചാടിയ ശൗര്യമോ സിനിമകളിലെ സ്‌ഥിരം വേഷമായ കൊട്ടേഷന്‍ രൂപമോ ഒന്നുമല്ല, വിജയനപ്പോള്‍. കോലോത്തും പാടത്തെ വെള്ളക്കെട്ടില്‍ കളിക്കൂട്ടുകാരന്‍ വിനയനോടൊപ്പവും മറ്റും കളിച്ചു തിമിര്‍ത്തു, ചിരിച്ച്‌ രസിച്ചു നടന്ന പഴയ വിജയന്‍, മലയാളിയുടെ കറുത്ത മുത്ത്‌ അഥവാ ഇന്ത്യയുടെ ഒരേയൊരു കാലാ ഹിരണ്‍.
കോളിയോസില്‍ നാടു ചുറ്റി..
�ഇത്‌ മുഴുവന്‍ നമ്മളുടേതാണെട്ടാ..�
റെനോള്‍ട്ടിന്റെ പുതുപുത്തന്‍ കോളിയോസില്‍ തൃശൂര്‍ ചുറ്റാനിറങ്ങിയപ്പോള്‍ ഒരു പ്രാഞ്ചിയേട്ടന്റെ അതിശയോക്‌തിയില്ലാതെ വിജയന്‍ പറയുന്നു. ഇവിടുത്തെ ഓരോ മുക്കും മൂലയും വിജയന്‌ സുപരിചിതം. ലെതര്‍ ഇന്റീരിയേര്‍സ്‌, ലെതര്‍ അപ്‌ഹോള്‍സ്‌റ്ററി, അതു പോലെ കണ്‍സോള്‍ഡ്‌ ഡാഷ്‌ ബോര്‍ഡ്‌ തുടങ്ങി ലക്ഷ്വറി കാറിനു വേണ്ട എല്ലാ ഘടകങ്ങളുമുണ്ട്‌ വണ്ടിയ്‌ക്ക്‌. മൊത്തം 23 ലക്ഷം രൂപയുണ്ട്‌ വില. 17 ഇഞ്ചാണ്‌ വീല്‍ സൈസ്‌. മറ്റുള്ള വണ്ടികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത്‌ വളരെ വലുതുമാണ്‌.
സമയം രാവിലെ 9 മണി. ലൊക്കേഷന്‍ തൃശൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം. കോളിയോസ്‌ പതുക്കെ സ്‌റ്റേഡിയത്തിനകത്തേക്കു കടന്നു. മുമ്പിവിടെ ശീതളപാനീയങ്ങള്‍ വിറ്റും സോഡാക്കുപ്പികള്‍ പെറുക്കിയും തുടങ്ങിയതാണ്‌ വിജയന്റെ ജീവിതം. 18 ാം വയസില്‍ പോലീസ്‌ ടീമിലംഗമായി. ഇന്ന്‌ കേരള പോലീസില്‍ സി ഐ റാങ്കിലാണ്‌. സ്‌കൂള്‍ വിദ്യാഭ്യാസം ഇടയ്‌ക്ക്‌ വെച്ച്‌ നിര്‍ത്തേണ്ടി വന്നെങ്കിലും 1992 ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനു ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടിയും വന്നില്ല. 79 മത്‌സരങ്ങളില്‍ നിന്ന്‌ 40 ഗോളുകള്‍. ഏതൊരു സ്‌ട്രൈക്കര്‍ക്കും സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന നേട്ടങ്ങള്‍. ശാന്തത്തില്‍ കെ പി എ സി ലളിതയ്‌ക്കൊപ്പം തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ പാര്‍വതി ഓമനക്കുട്ടനൊപ്പമുള്ള പുതിയ സിനിമ വരെ. പ്രായം കൂടുന്തോറും എന്തോ വിജയന്‌ മാത്രം പ്രായം കുറയുന്നതു പോലെ. ഇതിന്റെ രഹസ്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ട്രേഡ്‌ മാര്‍ക്ക്‌ ചിരി. �ഒന്നുമില്ലിഷ്‌ടാ, സ്‌ഥിരം കളി തന്ന്യല്ലേ? ഇതിനിടയ്‌ക്ക്‌ അതൊക്കെ ആരു നോക്കുന്നു?�
മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ നടക്കുകയാണ്‌. കോളിയോസില്‍ ചാരിക്കിടന്ന്‌ നമ്മളെത്ര വെയിലു കൊണ്ടിരിക്കുന്നു എന്ന മട്ടില്‍ വിജയന്‍ വക പോസ്‌. ഇതിനിടെ വണ്ടിയ്‌ക്കു പിറകിലായി സ്‌ക്കൂള്‍ കുട്ടികളുടെ ജാവലിന്‍ ത്രോയും തുടങ്ങിക്കഴിഞ്ഞു. �വേഗം ഫോട്ടോയെടുത്തോ, അല്ലേല്‍ വല്ല ജാവലിനും വന്ന്‌ തറയ്‌ക്കും. നമ്മടെ ജഗതിച്ചേട്ടന്‌ സിനിമകളില്‍ സ്‌ഥിരമായി തറയ്‌ക്കാറുള്ളതു പോലെ..� 
വിജയന്‍ തിരക്കു കൂട്ടി.
ഓര്‍മകളിലെ മാമ്പഴക്കാലം
കോളിയോസിന്റെ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌ 206 ആണ്‌. ഇന്ത്യന്‍ റോഡുകള്‍ക്ക്‌ ഏറ്റവും അനുയോജ്യം. കുഴികളും കല്ലുകളും നിറഞ്ഞ റോഡില്‍ ഇതു പ്രധാനമാണ്‌. വല്ലിടത്തും ഇടിച്ചാലും അണ്ടര്‍ പാര്‍ട്‌സിലൊന്നും അത്രയ്‌ക്കൊന്നും ഡാമേജ്‌ വരില്ല. ഐ മോഡ്‌ ഓപ്‌ഷനും ഉണ്ട്‌. ഫോര്‍ വീല്‍ ഡ്രൈവിലേക്കും ടൂ വീല്‍ ഡ്രൈവിലേക്കും മാറ്റാം. ഇതൊക്കെ അഡ്വാന്‍സ്‌ഡ്‌ ക്യാരക്‌ടേര്‍സാണ്‌. 
മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിന്നിറങ്ങി തൊട്ടടുത്ത ശക്‌തന്‍ തമ്പുരാന്‍ സ്‌മാരക കൊട്ടാരത്തിനടുത്തെത്തിയപ്പോള്‍ വിജയന്‍ വീണ്ടുമിറങ്ങി. കളിക്കൂട്ടുകാരനും എസ്‌ ഐ യുമായ വിനയനുമുണ്ട്‌ കൂടെ. സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന്‌ ഇപ്പോള്‍ ഇതിന്‌ പോലീസ്‌ കാവലുണ്ട്‌. പ്രവേശനകവാടത്തിനരികില്‍ തന്നെയാണ്‌ തൃശൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഓഫീസ്‌. സഹപ്രവര്‍ത്തകരായ അനീഷ്‌, ആന്റണി, ഷിന്റോ എന്നിവര്‍ക്കൊപ്പം വിജയന്‍ പോസ്‌ ചെയ്‌തു. അതിനു ശേഷം അരികിലെ മാവിലേക്ക്‌ ചൂണ്ടി ഓര്‍മകളിലേക്ക്‌.
�മുമ്പ്‌ ഇവിടം കോളേജായിരുന്നു. അന്ന്‌ ദാ, ആ കാണുന്ന മാവില്ലേ? ഇതിലെ മാങ്ങ പറിക്കാനായി എന്നും ഞങ്ങള്‌ മതിലും ചാടിക്കടന്നെത്തും. അതൊക്കെ ഒരു രസം. എന്നും മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ കളി കഴിഞ്ഞാ, ഞങ്ങള്‌ പിന്നെ ഈ മാവിന്‍ ചോട്ടിലാ..� 
സ്‌നേഹതീരത്തൊരു ബൈസിക്കിള്‍ കിക്ക്‌
�വിജയന്‍ ആദ്യം വാങ്ങിയ വണ്ടിയേതാ?�
യാത്രയ്‌ക്കിടെ സമ്മര്‍ ഓഫ്‌ 69 എന്ന ബ്രയാന്‍ ആഡംസ്‌ ഗാനത്തിനൊപ്പം താളം പിടിച്ച വിജയന്‍ വണ്ടിയിലെ മ്യൂസിക്‌ സിസ്‌റ്റത്തിന്‌ കൊടുത്തു ഫുള്‍ മാര്‍ക്ക്‌. ലക്ഷ്വറി മ്യൂസിക്‌ സിസ്‌റ്റമാണ്‌ കോളിയോസില്‍. ഇതിനു മാത്രം വരും ഏതാണ്ട്‌ 2 ലക്ഷം രൂപ. വണ്ടി ടൗണില്‍ നിന്നും 21 കി മീ ദൂരെ നാട്ടിക സ്‌നേഹതീരം കടപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു അപ്പോള്‍. 
�നമ്മളുടെ ആദ്യത്തെ വണ്ടി കാലായിരുന്നു. എത്ര ദൂരം വേണമെങ്കിലും നടക്കും. അന്നൊന്നും ഇന്ത്യന്‍ ടീമിലെത്തുമെന്നും വല്യ താരമാവുമെന്നൊന്നും അറിഞ്ഞിരുന്നില്ലല്ലോ. പിന്നെ സൈക്കിളായി. അതും കൊണ്ട്‌ കുറേക്കാലം. അതിനു ശേഷം എഫ്‌ സി കൊച്ചിനിലെത്തിയപ്പോഴാണ്‌ ആദ്യമായി കാര്‍ വാങ്ങിയത്‌. ഒരു മാരുതി 800. കൊറേക്കാലം പിന്നെ അതും കൊണ്ടായി യാത്ര. പിന്നെ അതിനു ശേഷം ഇന്നോവയുമെടുത്തു.. �
സ്‌നേഹതീരത്ത്‌, സുഹൃത്ത്‌ ജോഷി ഫുട്‌ബോളുമായിരിപ്പുണ്ടായിരുന്നു. നട്ടുച്ച വെയിലില്‍ വിജയന്‍ മുമ്പ്‌ സാഫ്‌ ഗെയിംസില്‍ ഭൂട്ടാനെതിരെ ഗോളടിച്ചതു പോലെ സിസര്‍ കട്ട്‌ ചെയ്‌ത്‌, ബോള്‍ തലയ്‌ക്കു മുകളിലുയര്‍ത്തി. ബൈസിക്കിള്‍ കിക്കിനും സിസര്‍സ്‌ കട്ടിനുമിടയിലെ വിജയന്‍ സ്‌പെഷ്യല്‍. കോളിയോസിനു മുകളിലൂടെ ഫുട്‌ബോള്‍ ആകാശത്തേക്കുയര്‍ന്നു. ഒപ്പം കാണികളും കൂടി. മണല്‍പ്പരപ്പില്‍ ഇടവേളയില്ലാതെ ഫുട്‌ബോള്‍ ട്രിക്കുകള്‍. ഇടയ്‌ക്ക്‌ മറഡോണയെ കയ്യിലെടുത്ത ഹെഡര്‍ വിരുന്നും. വണ്ടിയാത്രയുടെ ഹരം പിടിച്ച വിജയന്‍ ശേഷം മണല്‍പ്പരപ്പിലൂടെ ഡ്രിബിള്‍ ചെയ്‌തും ഡ്രിഫ്‌റ്റ്‌ ചെയ്‌തും വണ്ടി വട്ടം തിരിച്ചു. വണ്ടി ക്ഷ പിടിച്ച മട്ടില്‍. �സാധനം വളരെ കംഫര്‍ട്ടാണ്‌, ട്ടാ..� കൂടെയൊരു വാക്കാല്‍ സര്‍ട്ടിഫിക്കറ്റും.
വടക്കുംനാഥനു മുന്നില്‍
സേഫ്‌റ്റിക്ക്‌ 6 കവേര്‍ഡ്‌ എയര്‍ ബാഗ്‌സ്‌ കൊടുത്തിട്ടുണ്ട്‌ വണ്ടിയില്‍. വണ്ടി ആക്‌സിഡന്റാവുമ്പോള്‍ ഇതു ടിയര്‍ ചെയ്‌തു ഉയര്‍ന്നുവരും. യൂറോപ്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ വെച്ച്‌ ഫൈവ്‌ സ്‌റ്റാര്‍ സേഫ്‌റ്റി മെഷര്‍ ആണ്‌. എസ്‌ യു വി ക്യാരക്‌ടേര്‍സുമുണ്ട്‌. മഴ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി വൈപ്പറുകള്‍ വര്‍ക്ക്‌ ചെയ്യും. ടണലിലൂടെയൊക്കെ പോവുമ്പോള്‍ ഓട്ടോ ഹെഡ്‌ ലൈറ്റുകളും തെളിയും. കൂടാതെ സ്‌റ്റാര്‍ട്ട്‌, സ്‌റ്റോപ്പ്‌ ബട്ടണുകള്‍ വേറെ വേറെയുണ്ട്‌. സ്‌മാര്‍ട്‌ കാര്‍ഡ്‌ ആക്‌സസ്‌ ആണ്‌ ഇതിനകത്ത്‌. ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനും. മാനുവലായും ഉപയോഗിക്കാം. ഇലക്‌ട്രിക്കലായി നീക്കാന്‍ കഴിയുന്ന സീറ്റിങ്‌ സിസ്‌റ്റവുമുണ്ട്‌. ഡിക്കി തുറന്നാല്‍ ക്യാംഷെല്‍ ഓപണിങ്ങാണ്‌. അതായത്‌ വിവിധോദ്ദേശങ്ങള്‍ക്ക്‌ ഉപയോഗിക്കാമെന്നര്‍ഥം. ഡിക്കി തുറന്ന്‌ ടേബിള്‍ പോലെ ഉപയോഗിക്കാം. മൂന്നുപേര്‍ക്ക്‌ ഇവിടെ സുഖമായി ഇരിക്കാം. ഭക്ഷണം കഴിക്കാം.. അങ്ങനെ അങ്ങനെ. 
വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലാണ്‌ കോളിയോസിപ്പോള്‍. ക്ഷേത്രത്തിനു മുന്നിലെ ആല്‍മരച്ചുവട്ടില്‍ വിജയന്‍ ഉത്‌സവത്തിമിര്‍പ്പിലെന്ന വണ്ണം ചാരിയിരുന്നു. എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന്‌ എവിടെയാണേലും ഉത്‌സവത്തിനും ഇലഞ്ഞിത്തറ മേളയ്‌ക്കും ഇവിടെയെത്തും. അതൊരു നേര്‍ച്ച പോലെയാണ്‌. ഇതിനു തൊട്ടരികിലാണ്‌ പണ്ടു പഠിച്ചിരുന്ന സി എം എസ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍. 
�പണ്ട്‌ ഞാനും വിജയനുമൊക്കെ ജോപോള്‍ അഞ്ചേരിയേയും മറ്റും കാണാനും കൂട്ടത്തില്‍ ഇത്തിരി വായ്‌നോക്കാനൊക്കെയുമായി കേരളവര്‍മ കോളജില്‍ പോവുമായിരുന്നു. വിജയനന്നേ ഫെയ്‌മസാ.. ഇത്‌ സ്‌ഥിരമാക്കിയപ്പോ, പ്രിന്‍സിപ്പല്‍ എന്നെയും ജോപോളിനേയുമൊക്കെ പിടിച്ച്‌ റൂമില്‍ കൊണ്ടുപോകും. വിജയനെ മാത്രം ഒന്നും ചെയ്യില്ല. കൂട്ടത്തില്‍ ഒരു ക്ലീന്‍ ചീട്ടും നല്‍കും. �വിജയന്‍ ഇടയ്‌ക്കിടെ ഇവിടെ വരണം. കുട്ടികള്‍ക്ക്‌ അതൊരു ഇന്‍സ്‌പിരേഷനാണ്‌ എന്നൊക്കെ പറഞ്ഞ്‌..�
�എടേയ്‌, ഇതൊന്നും പൊറത്തു വിടല്ലേ, കുടുംബം കലങ്ങും..�
വിനയന്‍ പഴയൊരു കുമ്പസാരരഹസ്യം പുറത്തു വിട്ടപ്പോള്‍ വിജയന്റെ കോര്‍ണര്‍ കിക്ക്‌.
ഗ്ലാമറ്‌ കൂടീട്ടുണ്ടോ ഈശ്വരാ!
�ഇങ്ങേര്‍ക്ക്‌ മാത്രമാണ്‌ കേരളത്തില്‍ ഒരിക്കലും വയസാവാത്തത്‌. എന്ത്‌ ഗ്ലാമറാണിഷ്‌ടാ..�
ടൗണില്‍ നിന്നും 23 കിലോ മീറ്റര്‍ ദൂരെ പീച്ചി ഡാമിലേക്കുള്ള യാത്രയില്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ഫ്‌ളക്‌സ്‌ ഫോട്ടോ കണ്ടപ്പോള്‍ വിജയന്റെ അത്‌ഭുതം. പിന്നെ �നമ്മളും സിക്‌സ്‌ പാക്കാണ്‌ ട്ടാ� എന്ന ആത്‌മഗതവും.
ജീവിതത്തില്‍ വിജയന്‍ സൗമ്യനാണെങ്കിലും സിനിമയില്‍ കിട്ടിയതു മുഴുവനും കൊട്ടേഷന്‍ കൊടി സുനി റോളുകള്‍. ഇതിന്റെ ഗുട്ടന്‍സ്‌ ആലോചിക്കുമ്പോള്‍ വിജയന്‌ തന്നെ സംശയമുണ്ട്‌, �എന്തോ എന്നെ കാണുമ്പോള്‍ ഒരു കൊട്ടേഷന്‍ ലുക്ക്‌ ഉണ്ട്‌, അല്ലേ?� 
ആതിരപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ, വഴിയരികിലെ കരിക്കു കച്ചവടക്കാരനില്‍ നിന്ന്‌ കരിക്ക്‌ വാങ്ങിക്കുടിച്ച്‌ നായകനേപ്പോലെ കോളിയോസില്‍ ചാരിനിന്നു. �വേഗം ഫോട്ടോയെടുക്കണം ട്ടാ, ചെറിയ റോഡാ.. വണ്ടി അതിലേ ഇതിലേ പോന്നുണ്ട്‌. ക്രമസമാധാനം തകരും, ട്ടാ.. �ഇടയ്‌ക്ക്‌ കേരള പോലീസ്‌ റോളിലേക്കും ഒരു മിനി പരകായ പ്രവേശം. 
ദൈവത്തെ കണ്ടപ്പോള്‍
�എന്നെ ഡ്രൈവിങ്‌ പഠിപ്പിച്ചത്‌ എന്റെ ഭാര്യ രാജിയാണ്‌.. അതുകൊണ്ടെന്താ, ഇപ്പോഴും ഞാന്‍ അധികം വേഗത്തില്‌ ഓട്ടാറില്ല!�
ഇടയ്‌ക്ക്‌ വീണ്ടും കോളിയോസിന്റെ വളയം പിടിച്ച്‌ വിജയന്‍ പറഞ്ഞു. വളരെ ശ്രദ്ധിച്ചേ പോവാറുള്ളൂ. അതുകൊണ്ട്‌ അപകടങ്ങള്‍ പറ്റാറില്ല. എങ്കിലും മൂന്ന്‌ വര്‍ഷം മുമ്പ്‌ തലനാഴിര രക്ഷപ്പെട്ട ആക്‌സിഡന്റും ഉണ്ടായിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ വെച്ചായിരുന്നു. അന്ന്‌ വണ്ടിയോടിച്ചിരുന്ന ഡ്രൈവറോട്‌ ഉറങ്ങിപ്പോയതായിരുന്നു കാരണം. 
സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്‌. ബൂട്ടിയയും ജോപോളുമൊക്കെ ഇടയ്‌ക്ക്‌ വിളിക്കും. പറഞ്ഞുതീര്‍ന്നില്ല, ജോപോളിന്റെ വക ഫോണ്‍. വിജയന്‍ ഫോണ്‍ ജോസ്‌ പ്രകാശ്‌ ശൈലിയില്‍ അറ്റെന്‍ഡ്‌ ചെയ്‌തു. �ഹലോ മിസ്‌റ്റര്‍ ജോപോള്‍ പെരേര..�
�മറഡോണയെ കാണാന്‍ പോയത്‌ ജോപോളിനൊപ്പം ഫാമിലിയായിട്ടായിരുന്നു..�
ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ വിജയന്‍ �ദൈവ�ത്തെ നേരില്‍ കണ്ടതിനെക്കുറിച്ച്‌ പറയാനാരംഭിച്ചു. �സത്യം! ശരിക്കും ദൈവത്തെ കാണുന്നതു പോലെയായിരുന്നു. സത്യത്തില്‍ ഇതിലും വലിയൊരു കാഴ്‌ച ജീവിതത്തിലുണ്ടാവുമെന്ന്‌ തോന്നിയിരുന്നില്ല. പുള്ളിയെ കണ്ട്‌ തിരിച്ചു വരുന്ന� സമയത്ത്‌ ഞങ്ങള്‌ വടകര ബീച്ചിലും മറ്റുമൊക്കെയായി തങ്ങി, ഒരു മൂന്നു ദിവസം. അതിലെ രസമെന്താനു പറഞ്ഞാ, ഇവിടെ ഉത്‌ഘാടിച്ച്‌ മറഡോണ അങ്ങ്‌ അര്‍ജന്റീനയിലെ വീട്ടിലെത്തി. നാട്ടില്‌ തന്നെയുള്ള ഞങ്ങളാണെങ്കീ, ഉത്‌ഘാടനം കഴിഞ്ഞ്‌ മൂന്നു ദിവസമായിട്ടും വീടെത്തിയിട്ടില്ല!�













  

3 comments:

  1. ഇവിടെ ഉത്‌ഘാടിച്ച്‌ മറഡോണ അങ്ങ്‌ അര്‍ജന്റീനയിലെ വീട്ടിലെത്തി. നാട്ടില്‌ തന്നെയുള്ള ഞങ്ങളാണെങ്കീ, ഉത്‌ഘാടനം കഴിഞ്ഞ്‌ മൂന്നു ദിവസമായിട്ടും വീടെത്തിയിട്ടില്ല!� അതാണു തൃശൂര്‍ക്കാരന്‍.' സരസന്‍' വിജയന്‍ തൃശൂര്‍ക്കാരുടെ കറുത്തമുത്ത്‌.

    ReplyDelete