Monday, September 24, 2012

സമീറയുടെ നിക്കാഹിനു ഞാന്‍ ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.


സമീറയുടെ നിക്കാഹിനു ഞാന്‍
ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.




ആ മനുഷ്യന്‍ രണ്ടാമതും കരയുന്നത് കണ്ടത് അയാളുടെ മകളും എന്റെ അടുത്ത സുഹൃത്തുമായ സമീറയുടെ നിക്കാഹിന്റെ അന്നായിരുന്നു. അവള്‍ പടിയിറങ്ങാനൊരുങ്ങിയപ്പോള്‍.
സമയം അപ്പോള്‍ വൈകിട്ട് ആറു മണിയാവാറായിരുന്നു. കല്യാണത്തിന്റെ അവസാനഭാഗം. ആഭരണങ്ങളാല്‍ മൂടി, കല്യാണവസ്ത്രങ്ങളില്‍ നവോഡയായി എന്നാല്‍ തെളിച്ചമില്ലാത്ത മുഖത്തോടെ അവള്‍ എന്റെ അരികിലൂടെ അയാളുടെ മുന്നില്‍ ചെന്നുനിന്നു.
‘ഞാന്‍ ഇറങ്ങട്ടേ?’
അവള്‍ ചോദിച്ചു.
അയാള്‍ സാവധാനം തിരിഞ്ഞുനിന്ന് അവളെ ചേര്‍ത്തുപിടിച്ച് കണ്ണടച്ചില്ലിലൂടെ ചുവന്ന കണ്ണുകള്‍ കൊണ്ട് യാത്രാമൊഴി നല്‍കി. അയാള്‍ അപ്പോള്‍ ശരിക്കും കരയുകയായിരുന്നു. നോക്കിനില്‍ക്കേ എനിക്കും കരച്ചില്‍ വന്നു.

ഇതിനു മുമ്പ് അയാള്‍ ഇതുപോലെ കരയുന്നത് കണ്ടത് അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. സമീറയുടെ ഉപ്പാപ്പ മരിച്ചപ്പോള്‍. പ്രായം 87 ആയിരുന്നു മരിക്കുമ്പോള്‍ സമീറയുടെ ഉപ്പാപ്പയ്ക്ക് പ്രായം. പ്രായത്തിന്റെ അവശതയില്‍ ആകെയും തളര്‍ന്ന് അയാള്‍ക്കൊപ്പമായിരുന്നു താമസം. ഭാഗം വച്ചപ്പോള്‍ തറവാടും പറമ്പുമിരിക്കുന്ന 21 സെന്റ് ഭൂമി പന്ത്രണ്ട് മക്കളില്‍ ഇളയവനായിരുന്നു അയാള്‍ക്ക് ലഭിച്ചു. വൈകി വന്ന സന്തതിയായിരുന്നതിനാല്‍ കാര്‍ക്കശ്യം നിറഞ്ഞ ഉപ്പയുടെ മുഖം മാത്രമേ എന്നും അയാള്‍ കണ്ടിരുന്നുള്ളൂ. ഒടുവിലൊരുനാള്‍ ഉപ്പയുടെ കാര്‍ക്കശ്യം കൂടിയപ്പോള്‍ 17 ാം വയസില്‍ ബോംബേയിലേക്ക് കള്ളവണ്ടി കയറുകയായിരുന്നു അയാള്‍.
അയാളുടെ ഉപ്പയുടെ കാര്‍ക്കാശ്യമൊക്കെയും അയാളും ക്രമാനുഗതമായി ജീവിതത്തില്‍ പകര്‍ത്തി. സമീറയുടെ കാര്യത്തില്‍ അയാള്‍ അത് ആവര്‍ത്തിച്ചു.
‘കൃത്യമായി പഠിക്കണം.’
‘ആരോടും പണം കടം വാങ്ങരുത്.’
‘ആരെങ്കിലും അനാവശ്യമായി എടീ എന്നു വിളിച്ചാല്‍ എന്താടീ എന്നു തിരിച്ചു ചോദിക്കണം.’
‘ബാലരമ, പൂമ്പാറ്റ പോലുള്ള കഥാപുസ്തകങ്ങളും ടോം & ജെറി പോലുള്ള കോമിക് പരിപാടികളും കാണരുത്. ’
‘അന്യവീടുകളില്‍ അധികം സമയം ചെലവഴിക്കരുത്.’
‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ’
‘ഒരിക്കലും കരയരുത്. കരഞ്ഞാല്‍ അത് പരാജയമാണ്. പരാജയമെന്നാല്‍ നാല്‍ക്കാലിയ്ക്ക് തുല്യമാണ്.’
ഈ കാര്‍ക്കശ്യങ്ങളൊക്കെയും ഞാനവളോട് അടുത്തപ്പോഴും കാണിച്ചു. അവളുടെ സൗഹൃദം നേടിയെടുക്കാന്‍ അഞ്ചാറുമാസമെങ്കിലും കാത്തിരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായതും ഇതുകൊണ്ടൊക്കെത്തന്നെയായിരുന്നു. അവളുടെ ഉപ്പ അവള്‍ക്ക് ഒരേ സമയം കാരിരുമ്പും തേനരുവിയുമായിരുന്നു. മറ്റു ചിലപ്പോള്‍ അഴിവാതിലിലൂടെ ഒരേ ദിശയില്‍ വീശിയടിക്കുന്ന ഒരു പടിഞ്ഞാറന്‍ കാറ്റ്.
വീട്ടില്‍ അതിഥികള്‍ വരുമ്പോഴൊക്കെ അയാള്‍ ഞങ്ങളുടെ ക്ലാസിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയെ അവര്‍ക്ക് പരിചയപ്പെടുത്തും. പിന്നെ അവളുടെ കവിതയെഴുത്തിനെക്കുറിച്ചും ലളിതഗാനാലാപനത്തെക്കുറിച്ചും വാതോരാതെ വിശദീകരിക്കും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അവള്‍ക്ക് ലഭിച്ച കപ്പുകളും സര്‍ട്ടിഫിക്കറ്റുകളും അതിഥികള്‍ക്ക് കാണിക്കും. അവരുടെ മുന്നില്‍ അഹങ്കരിക്കാനുള്ള ഒരവസരം ഒരുക്കിക്കൊടുത്ത ഉപ്പയോട് അവള്‍ക്ക് വല്ലാത്തൊരു സ്‌നേഹം തോന്നും. എന്നാല്‍ അതിഥികള്‍ യാത്രയായാല്‍ മുതല്‍ അയാള്‍ നിമിനേരം കൊണ്ട് കര്‍ക്കശക്കാരനായ പിതാവാകും.
‘ഉം, ചെന്നിരുന്ന് പഠിക്ക്. കഴിഞ്ഞ പരീക്ഷേല് ഇനിക്ക് കണക്കിന് മാര്‍ക്ക് കൊറവാണെന്ന കാര്യം മറക്കരുത്. ആ ഉസ്മാന്റെ മോള്‍ക്ക് ഫുള്‍ മാര്‍ക്കാ. ഇനിക്ക് 50 ല്‍ വെറും 48 ഉം! പിന്നെ നിന്റെയാ ഫ്രണ്ട്ണ്ടല്ലോ, ഇടയ്ക്കിവിടെ വരുന്നത്.. അവന് 49. ഇന്നലെ പള്ളീല് വെച്ച് കണ്ടിരുന്നു ഞാനവനെ. ഇങ്ങനെ തന്ന്യാണെങ്കില്് ഇപ്പം തന്നെ നിന്നെ ഞാന്‍ കെട്ടിച്ചയക്കും.. ഉം, പോയിരുന്ന് വേഗം ആ കണക്കിന്റെ പാഠമൊന്ന് നോക്ക്..’
എങ്കിലും ആരും കാണാതെ മൂന്നു പറമ്പും പള്ളിക്കാടും കടന്ന് അവള്‍ ഞങ്ങള്‍ എന്നും കാണാറുള്ള പുളിമരച്ചോട്ടിലെത്തും, അപ്പോള്‍ തന്നെ. നേരമിരുട്ടുന്നതു വരേയും ഓരോ കഥകളും കളികളും പറഞ്ഞ് ഞങ്ങള്‍ അവിടെത്തന്നെയിരിക്കും. കൂട്ടിന് വാളന്‍ പുളികളുടെ കൂമ്പാരവുമുണ്ടാവും.
മഗ്‌രിബ് ബാങ്കും കഴിഞ്ഞ് പിരിഞ്ഞ് അവള്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ വീടിന്റെ ഉമ്മറത്തു തന്നെയുണ്ടാവും.
‘ഏട്യാ പോയേ?
അയാള്‍ ചോദിക്കും.
‘ഏട്യെയുമില്ല.. ഇബിടെത്തന്നെ ഇണ്ടേനും..’
അവള്‍ പറയും.
‘പിന്നെ എന്താ ഇത്ര ബെഷര്‍ത്തത്? ഇവിടെ എന്താ പയ്യീനെ കറക്ക്ന്ന പണി ഇണ്ടേനാ ഇനിക്ക്? ’
അവള്‍ മൗനം പാലിക്കും. വിയര്‍പ്പിന്റെ ചൂടിനേക്കാള്‍ അപ്പോള്‍ അവള്‍ അസ്വസ്ഥയായിരിക്കും.
ഒന്നും മിണ്ടാതെ അവള്‍ കണക്കു പാഠപുസ്തകത്തിന്റെ സമവാക്യങ്ങളിലേക്ക് മുഖം പൂഴ്ത്തും. അവിടെ അവളുടെ കണ്ണുനീര് പരക്കും.
‘വാ ചായ കുടിക്കാം..’
മഗ്‌രിബ് ബാങ്കിനു ശേഷം അവളുടെ വീട്ടില്‍ എന്നും ഒരു ചായപ്പാര്‍ട്ടിയുണ്ട്. അവള്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്നു പേരിട്ട പാര്‍ട്ടി. രണ്ടാമത്തെ പ്രാവശ്യവും അവളുടെ ഉമ്മ വന്ന് ഓര്‍മ്മിപ്പിച്ചാല്‍ മാത്രമാണ് അവള്‍ തീന്‍മേശയ്ക്കു മുന്നിലെത്തുക. ഏറെ ഗൗരവം നടിച്ച് ചായ കുടിക്കാതെ മുഖം വീര്‍പ്പിച്ച് ദേഷ്യത്തോടെ ഇരിക്കും, അവള്‍. അപ്പോള്‍ അവളെ കാണാനാണ് കൂടുതല്‍ സുന്ദരിയെന്ന് അന്ന് വൈകിട്ടും പുളിമരത്തിനു ചുവട്ടില്‍ വെച്ച് ഞാന്‍ പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
അയാള്‍ അപ്പോഴാവും അവളുടെ ഭാവമാറ്റം ശ്രദ്ധിക്കുക. അവളെ കൂടി ആ കുടുംബസദസില്‍ ആവേശത്തോടെ പങ്കെടുപ്പിക്കാനായി അയാള്‍ ഏതെങ്കിലും പൊതുവായ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങും.
‘പണ്ട് ഞമ്മളെ സീതിഹാജി മന്ത്രിയായിരുന്ന കാലത്ത്, അന്നൊരു പ്രക്ഷോഭം നടന്ന്. മരം മുറിക്ക്ന്നതിനെതിരെ. അന്ന്.. ഈ കവിതയൊക്കെ എഴുതുന്ന എഴുത്തുകാരിയുണ്ടല്ലോ, എന്താ അവള്‌ടെ പേര്..?’
അയാള്‍ തന്ത്രപരമായി അവളെ നോക്കും. അയാള്‍ക്കറിയാമായിരുന്നു ആ സദസില്‍ ആ കവയത്രിയുടെ പേരറിയുന്ന ഒരേയൊരാള്‍ സമീറയാണെന്ന്.
‘സുഗതകുമാരി.’
അവള്‍ പക്ഷേ, ആ തന്ത്രമറിയാതെ പെട്ടെന്ന് ഉത്തരം പറയും.
‘ആ, സുഗതകുമാരി.. മരം മുറിച്ചാല് മഴയുണ്ടാവില്ല എന്നായിരുന്നു സുഗതകുമാരീടെ കവിത.’ അയാള്‍ തുടരും. ‘അങ്ങനെ കവിതയെഴുതിയപ്പോ സീതിഹാജി ചോദിച്ച്, അപ്പോപ്പിന്നെ ഈ കടലില് മഴയുണ്ടാകുന്നതെങ്ങിനെയാന്ന്..!’
അത് ശരിയാണല്ലോ എന്ന് ആലോചിച്ച് വീട്ടിലുള്ളവരെല്ലാം ചിരിക്കും.
ചായ കുടിച്ച് തീരുന്നതു വരെ അയാള്‍ ഓരോ കഥകള്‍ പറയും. സീതിഹാജിയും നായനാരും തണ്ണിമത്തന്‍ വാങ്ങിയപ്പോള്‍ അതിന്റെ പുറംപാളി പച്ചയായതിനാല്‍ സീതിഹാജി അതുമതിയെന്നു പറഞ്ഞതും മാര്‍കിസ്റ്റുകാരനായ നായനാര്‍ക്ക് മുഴുവന്‍ തണ്ണിമത്തന്‍ കിട്ടിയതുമല്ലാം നിറഞ്ഞ രാഷ്ട്രീയ ഫലിതക്കഥകള്‍. ഓരോ കഥകള്‍ കഴിയുമ്പോഴും അയാളും മകളും സുഹൃത്തുക്കളായി മാറിയിരിക്കും, അടുത്ത പരീക്ഷയ്ക്ക് വീണ്ടും അവള്‍ക്ക് കണക്കിന് മുഴുവന്‍ മാര്‍ക്കും കിട്ടാതെ വരുന്നതു വരെ. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സാണെന്ന് പറയാറുള്ള പഴയ ചാക്കോ മാഷ് തന്നെയായിരുന്നു ചിലപ്പോള്‍ അയാളുമെന്ന് സമീറ കളിയായി പറഞ്ഞിട്ടുമുണ്ട്.
തനിക്കു നഷ്ടമായ വിദ്യാഭ്യാസത്തെക്കുറിച്ചും അയാള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു അവളോട്. നാട്ടില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ നടന്നായിരുന്നത്രേ അയാള്‍ സ്‌ക്കൂളിലേക്ക് പോവാറുണ്ടായിരുന്നത്. കലാകാരനും ഗായകനുമൊക്കെയായിരുന്നു ആ കാലത്ത്. പഠിച്ച് അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പതിയെ ജീവിതവഴികള്‍ ഞെരുങ്ങിവന്നപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് തെറ്റിയ കണക്കുകൂട്ടലുകള്‍ മകളിലൂടെ പൂരിപ്പിക്കാനായിരുന്നു ലക്ഷ്യം. പക്ഷേ വീണ്ടും വീണ്ടും സമീറയ്ക്ക് കണക്കില്‍ മാര്‍ക്കുകള്‍ കുറഞ്ഞു കുറഞ്ഞു വന്നതോടെ അവളെ കെട്ടിച്ചയക്കാം എന്ന തീരുമാനത്തില്‍ അയാള്‍ എത്തുകയായിരുന്നു. അപ്പോഴേക്കും സമീറയും അയാളുടെ സ്വപ്നങ്ങള്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സത്യത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
അവള്‍ 18 ാം വയസില്‍ തന്നെ താന്‍ ഭാര്യയാവുന്നു എന്ന ആവേശത്തിലായിരുന്നു. ആ ആവേശം എന്നെ ഏറെ നിരാശപ്പെടുത്തുന്നു എന്ന ഭാവം മുഖത്തു വരുത്തി ഞാന്‍ ഇരുന്നു.
‘നിന്റെ കൈയ്യില്‍ ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം’ എന്ന പാട്ടുണ്ടോ? ഉണ്ടേല്‍ താ. ഞാന്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്തിട്ടുണ്ട്.. ’
അവള്‍ പറഞ്ഞു.
‘ഉപ്പ ആഗ്രഹിക്കുന്ന ഉയരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് എന്റെ ഉയരം ഞാന്‍ തിരിച്ചറിയുന്നു.. നാളെ മുതല്‍ ഞാന്‍ ഒരു ഭാര്യയായിരിക്കും..’
‘അതെ, നാളെ മുതല്‍ നീയൊരു ഭാര്യയാണ്.. ’
ഞാന്‍ അന്ന് സംഭാഷണം പെട്ടന്നവസാനിപ്പിച്ച് വേപഥു പൂണ്ട മനസോടെ വീട്ടിലേക്കു നടന്നു. ഇനി ഇന്നു രാത്രി ഒന്നുകൂടി ആഴത്തില്‍ ആലോചിച്ച് തീരുമാനിക്കണം, അവളുടെ നിക്കാഹിന് സാക്ഷിയാവണോ എന്ന്.

ഒന്നുറപ്പാണ്.
എനിക്കാരോടൊക്കെയോ ദേഷ്യവും വെറുപ്പുമുണ്ട്.
സമീറയുടെ നിക്കാഹിനു പങ്കെടുക്കുകയാണെങ്കില്‍ എന്നോടു ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.

 

9 comments: