ബി എം ഡബ്ല്യു
‘ലേറ്റസ്റ്റ് മോഡലാണ്, ബി എം ഡബ്ല്യു..’
്് ഞാന്‍ വണ്ടി പാതയോരത്തെ വലിയ ഫ്‌ളക്‌സ് ബോര്‍ഡിനരികിലായി നിര്‍ത്തി. ബോര്‍ഡില്‍ ടൗണില്‍ പുതുതായി പണിതുടങ്ങുന്ന മെട്രോപൊളിറ്റന്‍ ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള പരസ്യമായിരുന്നു. കഴിഞ്ഞാഴ്ച ആര്‍കിടെക്ട് സുജിത് കുമാറിനെ വിളിച്ച് താന്‍ ബുക്ക് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചതും ഇതേ ടൗണ്‍ഷിപ്പിലെ ഒരു ഫ്‌ളാറ്റായിരുന്നല്ലോ. മൊത്തം 27 നിലകളുണ്ട്. ഫ്‌ളാറ്റിനു പുറമേ, ജോഗിങ് ട്രാക്ക്, ലോണ്‍ട്രി, സലൂണ്‍, ബാങ്കിങ് സൗകര്യങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ എല്ലാം ഈ പ്രോജക്ടില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഡേ കെയര്‍, ഡോക്‌ടേര്‍സ് ക്ലിനിക്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ വേറെയും. വെറും 65 ലക്ഷത്തില്‍ തുടങ്ങുന്നു ഒരു ഫ്‌ളാറ്റിന്റെ വില. അപ്പോള്‍ തന്നെ സുജിത് കുമാറിനെ വിളിക്കുകയും ചെയ്തു.
ഡേ കെയര്‍ കൂടെയുള്ളതാണ് ഇവിടെത്തന്നെ ബുക് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ തന്നെ ടിന്റുവിനേയും കൂട്ടി എങ്ങനെ അവള്‍ക്ക് ബ്യൂട്ടി ഷോപ്പിലേക്ക് പോവാന്‍ കഴിയും? ബ്യൂട്ടി ഷോപ്പില്‍ ഏതെങ്കിലും ഇടപാടുകാരുടെ മുഖം വെളുപ്പിക്കാന്‍ കക്കിരിയും വെള്ളരിയും ക്രീമും കവിളില്‍ വച്ചുപിടിപ്പിക്കുമ്പോഴായിരിക്കും അവന്റെ വരവ്. പിന്നെ അവന്റെ പ്രായത്തിനു ചേര്‍ന്ന കുസൃതി ടൈമാണ്. അവളുടെ മുടി പിടിച്ചു വലിക്കുക, മുറിച്ചുവെച്ച കക്കിരി രുചിച്ചുതുടങ്ങുക, കസ്റ്റമേര്‍സിന്റെ മുഖത്തു മാന്തുക, ബ്യൂട്ടി ക്രീമുകള്‍ ചുവരില്‍ ചേര്‍ത്തു വരയ്ക്കുക ഇങ്ങനെ തുടങ്ങുന്നു. എത്ര പറഞ്ഞാലും കേള്‍ക്കില്ല. പ്രായമിതാണ്. ശരി തന്നെ. പക്ഷേ, ഈ പ്രായത്തില്‍ താനൊക്കെ എന്തു മര്യാദക്കാരനായിരുന്നു? എന്റെ മര്യാദയെപ്പറ്റിയും മാന്നേര്‍സിനെപ്പറ്റിയും മരിക്കാന്‍ കിടക്കുമ്പോള്‍ പോലും കാണാന്‍ വരുന്നവരോട് മുത്തശി, എസ് എസ് എല്‍ സി പരീക്ഷയിലെ പത്തു മാര്‍ക്കിനു എഴുതാനുള്ള എസേ പോലെ പറയാറുണ്ടായിരുന്നു. പക്ഷേ ഇവനോ? സാക്ഷാല്‍ ടിന്റുമോനെപ്പോലും അമ്പരപ്പിക്കുന്നതാണ് ഇവന്റെ കുസൃതികളെല്ലാം. ആദ്യം, ഇവനെക്കൊണ്ട് ആകെ സൈ്വര്യം കെട്ടിരിക്കുകയാണ് അവളെന്നു പറഞ്ഞപ്പോള്‍ വിശ്വാസം വന്നിരുന്നില്ല. അതിന്റെ ഫലം രണ്ടു ദിവസം ഇവനേയും കൂട്ടി ഓഫീസിലെത്തിയപ്പോഴേ അനുഭവിച്ചു. വയസ് മൂന്നേ ആയുള്ളൂവെങ്കിലും ഈ പ്രായത്തിനുള്ളില്‍ തന്നെ തന്റെ ഉള്ളില്‍ ഒരു പിക്കാസോയും എം എഫ് ഹുസൈനും രാജാ രവിവര്‍മയുമുണ്ടെന്ന് തെളിയിക്കാന്‍ ഇവനോട് ആരാ പറഞ്ഞത്? ഓഫീസ് ചുവരിലെ ഏറ്റവും ലേറ്റസ്റ്റ് ഏഷ്യന്‍ ടെക്‌സ്ചര്‍ പെയിന്റിലല്ലേ ഇവന്‍ ഈസോപ്പുകഥയിലെ ആമയും മുയലും രംഗാവിഷ്‌ക്കരണം നടത്തിയത്?ഓഫീസിലെ സബോര്‍ഡിനേറ്റ്‌സിനു മുഴുവന്‍ ചിരിയായിരുന്നു. അവര്‍ക്കു ചിരിക്കാന്‍ അവകാശവുമുണ്ട്. എങ്കിലും അവര്‍ തന്റെ മുന്നില്‍ നിന്ന് ചിരി മറച്ചുപിടിക്കാന്‍ വായ പൊത്തിപ്പിടിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി. അവര്‍ തന്നെ പേടിക്കുന്നു. ഏതൊരു മേലുദ്യോഗസ്ഥനും അപ്പോള്‍ അഭിമാനിക്കുക തന്നെ ചെയ്യാം. മെയിന്‍ കാംഫ് ഒന്നുമല്ല തന്റെ വേദപപുസ്തകമെന്ന് ഓരോ ബോര്‍ഡ് മീറ്റിങ്ങിലും റിവ്യൂ മീറ്റിങ്ങിലും അവരെ ഓര്‍മിപ്പിച്ചാണ് തുടങ്ങാറുള്ളതെങ്കിലും മീറ്റിങ് ഉച്ചസ്ഥായിയിലെത്തുമ്പോഴേക്കും താന്‍ സ്വേച്ഛ്വാധിപതിയായ ഹിറ്റ്‌ലറാവുമെന്ന് തനിക്ക് തന്നെ അറിയാമായിരുന്നു. ഏതു സബോര്‍ഡിനേറ്റിന്റേയും വാദങ്ങള്‍ എന്റെ കുറ്റമറ്റ വാദങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയാണ് പതിവ്. അവര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമുണ്ട്. പക്ഷേ, മീറ്റിങ് കഴിഞ്ഞാല്‍ അവര്‍ക്കു നാവു തിരിച്ചുകിട്ടും. അപ്പോഴായിരിക്കും അവര്‍ ടിന്റുവിന്റെ കോപ്രായങ്ങള്‍ വിഷയമായി എടുത്തിടുക. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്കുണ്ടല്ലോ. ഏതായാലും ഡേ കെയര്‍ സംവിധാനമുള്ള ടൗണ്‍ഷിപ്പ് ഇവിടെ വരാന്‍ പോവുന്നത് നന്നായി. പകല്‍ നേരമെങ്കിലും ശല്യം അവര്‍ സഹിക്കുമല്ലോ.
‘ഏയ്.. കമ്പനി ആദ്യം അനുവദിച്ചത് ഒരു ലൊടുക്കു സാന്റ്രോ. ഒരു മാതിരി അവിഞ്ഞ സാധനം. ഞാന്‍ വിടുമോ? ബി എം ഡബ്ല്യു കിട്ടീല്ലെങ്കില്‍ തിരിച്ച് സ്‌റ്റേറ്റ്‌സിലേക്കു തന്നെ പോവുമെന്ന് പറഞ്ഞു, അല്ല പിന്നെ..!’
എതിരേ കടന്നുപോയ ഇന്‍ഡേന്‍ ഓയില്‍ കയറ്റിയ വണ്ടിയ്ക്ക് വേഗത കുറച്ചു കൂടുതലാണെന്ന് തോന്നി. അടുത്തു തന്നെ ഹെയര്‍ പിന്നുണ്ട്. ഈ വേഗതയില്‍ പോയാല്‍ പണി കിട്ടിയതു തന്നെ. പോരാത്തതിനു ഇത്രയും വേഗത്തില്‍ പോവാന്‍ അതു ബി എം ഡബ്ല്യു ഒന്നുമല്ലല്ലോ?
വണ്ടിയെന്നാല്‍ ബി എം ഡബ്ല്യു തന്നെ വേണം.
ഇതു കിട്ടാന്‍ വേണ്ടി രാജിഭീഷണി വരെ വേണ്ടി വന്നു. കമ്പനിയുടെ എം ഡി എന്ന നിലയില്‍ എനിക്കവകാശപ്പെട്ടതാണെന്നുള്ള ന്യായമായ കാര്യം അംഗീകരിക്കാന്‍ മുതലാളിക്കും മറ്റും ആദ്യം മടിയായിരുന്നു. എങ്കിലും എന്റെ നിര്‍ബന്ധബുദ്ധി തന്നെ ഒടുവില്‍ വിജയിച്ചു. അതിനു ഒരു ചെറിയ അളവെങ്കിലും നന്ദി പറയേണ്ടത് മുതലാളിയുടെ കൊച്ചുമകളോടാണ്. എന്റെ നിര്‍ബന്ധം അവളുടെ കൂടി മൗനസമ്മതത്തോടെയായിരുന്നല്ലോ. അതുകൊണ്ടു തന്നെയാണ് ബി എം ഡബ്ല്യുവിലെ ആദ്യയാത്ര ടിന്റുവിനും അവന്റെ അമ്മയ്ക്കും നല്‍കാതെ അവള്‍ക്കൊപ്പമാക്കിയത്. ആ യാത്രയില്‍.. വേണ്ട. അതൊന്നും ഇവിടെ പറയുന്നില്ല. അല്ലെങ്കിലും ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് വിവാഹിതരായ ചെറുപ്പക്കാരിലാണ് കൂടുതല്‍ കമ്പം. അതിനാല്‍ അവളെ കുറ്റപ്പെടുത്താനാവില്ല; എന്നെയും. എല്ലാം ലോകനിയമത്തിന്റെ ഭാഗമാണല്ലോ. വിവാഹവും വിവാഹശേഷലൈംഗികതയും വിവാഹപൂര്‍വലൈംഗികതയുമല്ലാം.
അവള്‍ എനിക്കൊപ്പം ഒരു ട്രിപ്പ് വേണമെന്ന് ആഗ്രഹിച്ചു. ഞാനത് സാധിച്ച് കൊടുത്തു. അത്രമാത്രം. അല്ലാതെ ഇവിടെ സാന്‍മാര്‍ഗികതയെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ എന്റെ സഹധര്‍മ്മിണിയും അത്ര മോശമൊന്നുമല്ലല്ലോ? അതൊന്നും ഞാനും ചോദിക്കാന്‍ പോവുന്നില്ലല്ലോ?
ബ്യൂട്ടീഷന്‍ കോഴ്‌സിന് ലണ്ടനില്‍ പഠിക്കുമ്പോള്‍ എഡ്‌വേര്‍ഡ് സ്വാഗര്‍ എന്ന ബ്രിട്ടീഷുകാരന്‍ പയ്യനോട് അവള്‍ക്കുണ്ടായിരുന്ന പ്രത്യേകമമത ആദ്യരാത്രിയില്‍ തന്നെ അവള്‍ സമ്മതിച്ചതാണ്. ആ മമതയില്‍ ഒന്നു കൂടി ചികഞ്ഞിരുന്നെങ്കില്‍ ഉറവിടം കൂടി കൃത്യമായി പിടികിട്ടിയേനെ. താനതൊന്നും ചെയ്തില്ലല്ലോ.
വേണ്ട. അതൊന്നും ഞാന്‍ ഓര്‍ക്കുന്നു തന്നെയില്ല. അവളെ ഞാനൊരിക്കലും കുറ്റപ്പെടുത്തുകയുമില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഞാനൊരു ഹിറ്റ്‌ലറല്ലേയല്ല.
‘ഏയ്, ഞാനൊരു അരമണിക്കൂറിനുള്ളില്‍ അവിടെയെത്താം. ഇപ്പോള്‍ വഴി മധ്യേയാണ്. ആ.. സില്‍വര്‍ കളര്‍. അങ്ങനെയൊന്നുമല്ല. ഇന്നു കിട്ടിയതേയുള്ളൂ. നിനക്കൊരു ഫ്രീ സവാരിയുമാവാം. ഏയ്, ഞാനല്ലേ പറയുന്നത്..’
ദൈവമേ, ഈ ഫോണ്‍ വാങ്ങിയതിനു ശേഷം നിരന്തരം വിളികളാണ്. എന്താണെന്നറിയില്ല, നല്ല രാശിയുള്ള ഫോണ്‍ തന്നെയാണ് ഇത്. വാങ്ങാന്‍ ചെന്നപ്പോള്‍ പിന്നെയും പിന്നെയും സംശയങ്ങളായിരുന്നു. നിലവില്‍ 3 ജി സിംകാര്‍ഡും ഡ്യുവല്‍ സിം സംവിധാനമുള്ള ഫോണ്‍ തന്നെയും വേണം. നേരെ കമ്പനിയോടു ആവശ്യപ്പെട്ടു. ബി എം ഡബ്ല്യു വിന്റേതു പോലെ ഇതിനു രാജിഭീഷണിയൊന്നും വേണ്ടി വന്നില്ല. പെട്ടെന്ന് തന്നെ വിപണിയിലെ ലേറ്റസ്റ്റ് മോഡല്‍ അനുവദിച്ചു തന്നു.
ഭാഗ്യം. അല്ലാതെന്തു പറയാന്‍? എന്റെ കഴിവിനെ ഞാന്‍ കുറച്ചുകാണിക്കുന്നില്ല.
അല്ലെങ്കിലും ഇതെന്റെ മാസമാണ്.
ധനുക്കൂറ്.
ഇന്നലെയും പത്രത്തിലെ വാരഫലം നോക്കിയിരുന്നു. സാക്ഷാല്‍ കാണിപ്പയ്യൂര്‍ തിരുമേനി തന്നെ കുറിച്ചത്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം. 15 നാഴിക)
മുടങ്ങിക്കിടപ്പുള്ള കര്‍മമേഖലകള്‍ പുനരാരംഭിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രയത്‌നഫലമുണ്ടാവുകയുള്ളൂ. കുടുംബാന്തരീക്ഷത്തില്‍ സന്തുഷ്ടിയും സമാധാനവും സ്വസ്ഥതയും ലഭിക്കും. ആവശ്യങ്ങള്‍ മേലധികാരി പരിഗണിക്കും. കാര്യകാരണസഹിതം സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കും. സമയ ബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.
എന്തായാലും നന്നായി. എല്ലാം അച്ചട്ട് തന്നെ. എന്റെ ഭാഗ്യം.
‘ദാ, ഞാന്‍ എത്താറായി. വെറും പത്തുമിനിറ്റിനുള്ളിലെത്തും. ഓകെ. നീ വീടിന്റെ ഗേറ്റൊന്നു തൊറന്നിട്ടേര്..’
സുഹൃത്തെന്നാല്‍ ഇവനാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ആദ്യമായി ഗോള്‍ഡ് ഫ്‌ളേക് സിഗരറ്റ് വലിച്ചതും ആദ്യമായി ടി എസ് നമ്പര്‍ 345 കള്ള് ഷാപ്പില്‍ കയറി മിനുങ്ങിയതും മൈസൂരിലെ ബോട്ടി ബസാറില്‍ ചെന്ന് ആദ്യസ്ത്രീ സമാഗമം നടത്തിയതും പിന്നെ..
അതെ. എന്റെ എല്ലാ നല്ല കാര്യങ്ങള്‍ക്കു പിന്നിലും ഇവനുണ്ട്. അവന്‍ തന്നെയാണ് എന്റെ എല്ലാ കാലത്തേയും ഏറ്റവും നല്ല സുഹൃത്ത്. അവന്‍ എന്റെ പ്രേരണകള്‍ക്കനുസരിച്ച് ജീവിക്കുന്നു. ഞാന്‍ അവന്റെ പ്രേരണയ്ക്കനുസരിച്ചും.
ശരിക്കും പ്രേരണകളാണെല്ലാം. ജീവിതം പോലും ഒരു പ്രേരണയാണ്. ആരൊക്കെയോ എന്തൊക്കെയോ പ്രേരിപ്പിക്കുന്നതിനനുസരിച്ച് ജീവിതം മുന്നോട്ടു നീങ്ങുന്നു.
പക്ഷേ,
എല്ലാം പൊടുന്നനെയാണ് സംഭവിച്ചത് എന്നു പറയുന്നതു തന്നെയാണ് ഉചിതമെന്ന് തോന്നുന്നു. ശരിക്കും അങ്ങനെ തന്നെയായിരുന്നു താനും. ആത്മഹത്യാ ശ്രമമെന്നു തന്നെ ഞാന്‍ പറയും. കാരണം എനിക്ക് അത്രയും ദേഷ്യമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് അയാള്‍ ഈ അര്‍ധരാത്രിയില്‍ ഈ കാറിനു മുന്നില്‍ അതും ഈ ബി എം ഡബ്ല്യുവിനു മുന്നില്‍ ചാടിവീണത്? ഇത് ആത്മഹത്യയല്ലാതെ വേറൊന്നുമല്ല.
വഴിയേ പോവുന്ന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താന്‍ മാത്രം ഞാനൊരു സല്‍മാന്‍ ഖാനൊന്നുമല്ല.
സംഭവിച്ചത് ഇത്രമാത്രമാണ്. രാത്രിയാണ്. ഞാന്‍ ബി എം ഡബ്ല്യുവില്‍ യാത്ര ചെയ്യുന്നു. വണ്ടിയ്ക്ക് കുറച്ചധികം സ്പീഡുണ്ടെന്നത് ശരിയാണ്. അല്ലെങ്കിലും മണിക്കൂറില്‍ 90 മൈല്‍ എന്നത് ഇക്കാലത്ത് വലിയ സ്പീഡൊന്നുമല്ലല്ലോ?
അല്ല. അല്ലേയല്ല.
പക്ഷേ ഇടിയുടെ ആഘാതത്തില്‍ അയാള്‍ ദൂരേയ്ക്കു തെറിച്ചുവീണതും രക്തച്ചാലുകള്‍ ഒഴുകിയതും കുടല്‍മാല പുറത്തുചാടിയതുമല്ലാം സത്യം തന്നെയാണ്. എന്റെ കുറ്റമായി എണ്ണുന്നതിനു മുമ്പ് ഈ അര്‍ധരാത്രിയില്‍ നടുറോഡില്‍ ഇയാള്‍ക്കെന്തു കാര്യമെന്ന് മാത്രം നിങ്ങള്‍ ചിന്തിക്കാത്തതെന്ത്? തെറ്റ് എന്റെ ഭാഗത്തുമുണ്ടാവാം. പക്ഷേ, എന്നേക്കാള്‍ അയാളുടെ തെറ്റാണ് കൂടുതല്‍.
അയാള്‍ ശരിക്കും വണ്ടിയുടെ മുന്നിലേക്ക് എടുത്തുചാടുകയാണ് ചെയ്തത്. ഒരു പക്ഷേ, ഇത്ര നേരവും ഇതിനു മുന്നില്‍ എടുത്തു ചാടാനായി അയാള്‍ ഇതിനടുത്തെങ്ങാനും ഒളിച്ചിരിപ്പുണ്ടായിരിക്കാം. എടുത്തുചാട്ടത്തിന്റെ ആഘാതത്തില്‍ തന്നെ ഒരു പക്ഷേ, അയാളുടെ കാലുകള്‍ ചിലപ്പോള്‍ തകര്‍ന്നിരിക്കാം. പിന്നെ എന്റെ ബി എം ഡബ്ല്യു കയറിയിറങ്ങിയതിന്റെ ചെറിയ പരിക്കും.
ആദ്യം ഇറങ്ങിച്ചെന്ന് നാലു നല്ല തെറി പറയാനാണ് തോന്നിയത്. എന്തിനാണ് എന്റെ ബി എം ഡബ്ല്യുവിന് മുന്നില്‍ തന്നെ ചാടിയത്? എത്ര ടാങ്കര്‍ ലോറിയും മറ്റും ഇതിലേ കടന്നു പോയി? എന്നിട്ടും?
അടുത്തെത്തിയപ്പോള്‍ എന്റെ കുറ്റപ്പെടുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കുമല്ലാം മറുപടിയായി അയാള്‍ക്ക് ഒരൊറ്റ കാര്യം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. അതാവട്ടെ, അയാളുടെ മരണമൊഴിയുമായിരുന്നു.
‘നിങ്ങള്‍ക്ക് ബി എം ഡബ്ല്യുവില്‍ സഞ്ചരിക്കാമെങ്കില്‍ അതിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.’
അപ്പോള്‍ മാത്രമാണ് താന്‍ അല്‍പം പതറിയത്. അപ്പോള്‍ അയാളുടെ നോട്ടം എന്റെ നേരെ തന്നെയായിരുന്നു. ആ ഒറ്റക്കണ്ണ് എന്റെ മുഖത്തു തന്നെ തറച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ ഇനി അയാളുടെ ഒരു കണ്ണ് തെറിച്ചുപോയതാണോ? ഏതായാലും നെറ്റിയിലൂടെ ഇപ്പോഴും ചോരയൊഴുകി കൊണ്ടിരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അയാളെ വലിച്ച് റോഡിനരികില്‍ വലിച്ച് മാറ്റിക്കിടത്തി ഇവിടന്ന് രക്ഷപ്പെടണം. അയാളെ ഒരുവിധം വഴിയരികില്‍ മാറ്റിക്കിടത്തിയതിനു ശേഷം മാത്രമാണ് വണ്ടിയുടെ മുന്‍വശം നോക്കിയത്. ദൈവമേ, അയാളുടെ ഒരു കണ്ണ് അതാ, ബോണറ്റില്‍ ഊരിമാറ്റാന്‍ അത്രയെളുപ്പമൊന്നും കഴിയാത്ത വിധം തുറിച്ചു നോക്കുന്നു!
ഈശ്വരാ, ഇനി ചെയ്യാനൊന്നുമില്ല. നാളെ പത്രക്കാര്‍ക്ക് എഴുതാന്‍ നിറം പിടിപ്പിച്ച ഒരു കഥയുമായി. കുറച്ചുനാളെങ്കിലും നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒരു അസ്വഭാവിക സംഭവവും. ആരും അടുത്തെങ്ങുമില്ലാത്തത് മാത്രമാണ് ഏക ആശ്വാസം. പോലീസ് സ്‌റ്റേഷനില്‍ പോയി കുറ്റം ഏറ്റുപറയേണ്ട കാര്യമൊന്നും തനിക്കില്ല. അല്ലെങ്കിലും ഇതിനു മുന്നില്‍ എടുത്തുചാടിയ അയാള്‍ തന്നെയല്ലേ യഥാര്‍ഥñകുറ്റവാളി? അയാളെ റോഡിനരികിലേക്ക് മാറ്റിക്കിടത്തിയത് തെളിവു നശിപ്പിക്കാനൊന്നുമല്ല. പിന്നാലെ വരുന്നവര്‍ക്ക് യഥേഷ്ടം കടന്നുപോവാനുള്ള സൗകര്യത്തിനാണ്. പക്ഷേ, ബോണറ്റിലെ ഈ കണ്ണ് എങ്ങനെ മാറ്റും? എത്ര ശ്രമിച്ചിട്ടും അതു മാറ്റാന്‍ മാത്രം കഴിയുന്നില്ലല്ലോ. എനിക്കു പകരം വേറൊരാളാണെങ്കില്‍ നേരത്തെ ബോധം കെട്ടു വീണേനേ.
പിന്നില്‍ നിന്ന് ഏതോ വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ ആണ് ഒന്നും ആലോചിക്കാതെ അവിടെ നിന്നും പോന്നത്. വെറുതേ എന്തിന് ആളുകളെക്കൊണ്ട് സംശയിപ്പിക്കണം?
സുഹൃത്തിന്റെ വീട്ടിലെത്തുമ്പോള്‍ സമയം പാതിര കഴിഞ്ഞിരുന്നു. എങ്കിലും അവന്‍ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇങ്ങോട്ടു വരുമ്പോഴുള്ള ആവേശമെല്ലാം കെട്ടടങ്ങിയിരുന്നു. സുഹൃത്തിന്റെ ആവേശം നിറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ നിന്നു. എന്നാല്‍ അവനാവട്ടെ, എന്റെ ഭാവമാറ്റമൊന്നും ശ്രദ്ധിക്കാതെ ബി എം ഡബ്ല്യു പരിശോധിക്കുന്ന തിരക്കിലായിരുന്നു. ബോണറ്റിനടുത്ത് അവന്റെ നോട്ടമെത്തിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത പേടി തോന്നിത്തുടങ്ങി. എന്നാല്‍ അവനാവട്ടെ, വികിപീഡിയയില്‍ വായിച്ചുപഠിച്ച ബി എം ഡബ്ല്യു ചരിതം വിശദീകരിക്കുന്ന തിരക്കിലായിരുന്നു. ഈ തിരക്കൊന്ന് തീരാറായപ്പോള്‍ മാത്രമാണ് അവന്‍ ബോണറ്റിലെ കണ്ണ് ശ്രദ്ധിച്ചത്.
‘ഇതെന്താ?’
്് അവന്‍ ചോദിച്ചു.
ഞാന്‍ ഉത്തരമില്ലാതെ പരുങ്ങിനിന്നു.
‘അത്..’
‘സത്യം പറ. നീ വരുന്ന വഴി എക്‌സ്ട്രാ ഫിറ്റിങ്ങും നടത്തി. അല്ലേ?’
‘ഞാന്‍..’
‘കണ്ടാലറിഞ്ഞൂടേ? ശരിക്കും മനുഷ്യന്റെ കണ്ണുപോലെ തന്നെയുണ്ട്. നല്ല ഒറിജിനാലിറ്റി. ഞാനൊന്ന് തൊട്ടുനോക്കട്ടേ?’
‘വേണ്ട. അതിപ്പം ഇങ്ങ് ഇളകിപ്പോരും. ദേ, വരുന്ന വഴി ഫിറ്റ് ചെയ്തതേയുള്ളൂ. ഫിറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നു, രണ്ട് ദിവസത്തേക്ക് തൊടരുതെന്ന്.
‘ഓ, ശരി. ഞാനായിട്ട് ഇളക്കുന്നില്ല. എന്തായാലും നന്നായി. ഇപ്പം ഈ ബി എം ഡബ്ല്യുവിന് ഒരു മുഖം മാത്രമല്ല, കണ്ണുമുണ്ട്..’
അവിടെ നിന്നിറങ്ങുന്നതുവരേയും പല തവണ എന്റെ നോട്ടം പാളി ആ കണ്ണിലേക്കെത്തുകയും അപ്പോഴൊക്കെയും അവ ഉടമയുടെ മരണമൊഴി തന്നെ പറയുന്നതായി തോന്നുകയും ചെയ്തു.
അതേ മരണമൊഴികള്‍.
അതേ നോട്ടം.
തിരിച്ചുപോവുന്ന വഴിയ്ക്ക് അവള്‍ വിളിച്ചിട്ട് തന്നെയാണ് ഞാനവിടേയ്ക്ക് പോയത്. അല്ലാതെ ഒളിസേവയ്‌ക്കോ വ്യഭിചാരത്തിനോ ഒന്നുമല്ല. നേരത്തെ പറഞ്ഞല്ലോ മുതലാളിയുടെ കൊച്ചുമകള്‍ അത്തരക്കാരിയാണ്. അവള്‍ക്കു വേണ്ടത് എന്തു വില കൊടുത്തും അവള്‍ നേടിയെടുക്കും. അവള്‍ വിളിച്ചതുകൊണ്ടു മാത്രമാണ് പോയത്. കൃത്യം ഒരു മണിക്കൂറിനുള്ളില്‍ ഇറങ്ങുകയും ചെയ്തു. സത്യം പറയാമല്ലോ അന്നത്തെ എന്റെ ശരീരപ്രകൃതം അവളെ വല്ലാതെ അസ്വസ്ഥമാക്കുക തന്നെ ചെയ്തു. ഇടയ്ക്കവള്‍ ചോദിക്കുകയും ചെയ്തു.
‘നിങ്ങളെന്താ ഇങ്ങനെ വിയര്‍ക്കുന്നത്? വല്ല പൂച്ചയേയും കൊന്നോ?’
‘ഏയ്, ഇല്ല..’
ഞാന്‍ വിയര്‍ത്തുകുളിച്ചു.
അവള്‍ പിന്നെയും എന്റെ ശരീരത്തില്‍ കാമനകള്‍ തീര്‍ക്കുകയും ഞാന്‍ വിയര്‍ത്തുകുളിച്ചു കൊണ്ടു തന്നെ ബി എം ഡബ്ല്യുവിന്റെ ബോണറ്റില്‍ കുടുങ്ങിയ കണ്ണിനെക്കുറിച്ച് തന്നെ ഓര്‍ത്തുകിടക്കുകയും ചെയ്തു.
‘ഇന്നിതെന്തു പറ്റി? മിസിസ് വഴക്കു പറഞ്ഞോ? അതോ ഇവിടത്തെ ഊണ് പിടിക്കുന്നില്ലേ?’
അവള്‍ വീണ്ടും നിരാശയായപ്പോള്‍ ചോദിച്ചു.
ഞാന്‍ ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു.
ഇറങ്ങാന്‍ നേരം ബോണറ്റിലെ കണ്ണ് അവളുടെ ശ്രദ്ധയിലും പെട്ടു.
‘ഇതെന്താ?’
അവള്‍ ചോദിച്ചു.
‘അത്..’
‘ഓ, എക്‌സ്ട്രാ ഫിറ്റിങ്. അല്ലേ? റിയലി അമേസിങ് സെലക്ഷന്‍. ഇതിന്റെ പേരില്‍ എനിക്കൊരു എക്‌സ്ട്രാ ചുംബനം കൂടി വേണം.’
അവള്‍ മാദകമായി ഒരിക്കല്‍ കൂടി കെട്ടിപ്പിടിച്ചു. എനിക്കു വേദനിക്കുന്നതു പോലെ തോന്നി. അവളില്‍ നിന്നുമകലുന്നതു വരേയും ആ വേദന മൂടിക്കിടന്നു. അറിയാതെയാണെങ്കിലും എന്റെ നോട്ടം ആ കണ്ണുകളില്‍ തന്നെ തറച്ചു നിന്നു. അവിടെ നിന്നിറങ്ങി വീട്ടിലെത്തുവോളം നോട്ടം പിന്തുടര്‍ന്നു. വീടിന്റെ കോളിങ് ബെല്‍ അമര്‍ത്തുമ്പോഴും പടി കയറുമ്പോഴുമെല്ലാം കൂടെ ആ നോട്ടവുമുണ്ടായിരുന്നു.
‘എന്താണിത്ര വൈകിയത്? ’
വാതില്‍ തുറക്കുന്നതിനിടയില്‍ മിസിസ് ചോദിച്ചു.
‘ഒന്നുമില്ല..’
‘ഒന്നുമില്ലാതെയാണോ നിങ്ങളുടെ വലതു കണ്ണിങ്ങനെ?’
‘വലതു കണ്ണ്?’
‘അതേ, എന്താ, അവിടെയൊരു രക്തക്കല? ചോര കട്ട പിടിച്ചതു പോലുണ്ട്. നിങ്ങള്‍ക്കു വേദനയൊന്നുമില്ലേ?’
‘എന്റെ കണ്ണോ?’
‘ഉം, നിങ്ങളുടേതല്ലാതെ ഞാനെന്തിനാ വേറെയാളുകളുടെ കണ്ണ് നോക്കുന്നത്? കണ്ണാടിയില്‍ നോക്കൂ... ഒരു കണ്ണില്ലാത്തതു പോലുണ്ട് ഇപ്പോള്‍..’
അവള്‍ തന്നെ കണ്ണാടിയെടുത്ത് എന്റെ മുഖത്തേക്ക് നീട്ടി.
അവള്‍ പറഞ്ഞതു മുഴുവന്‍ ശരിയായിരുന്നു.
No comments:
Post a Comment