Sunday, May 29, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം ഏഴ്‌

ഏഴ്


ഇത് വാഹിദിന്റെ ജീവിതത്തിലെ രണ്ടാമത്തെ അധ്യായം.
ജീവിതം കഥകളില്‍ നിന്ന് വലുതായി വ്യത്യാസമില്ലെങ്കിലും അപ്രതീക്ഷിതമായി എന്തൊക്കെ സംഭവിക്കുന്നു എന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ? അതിനാല്‍ അപ്രതീക്ഷിതമായതിനെ കാത്തിരിക്കുന്നതിനു പോലും ഒരു സൗന്ദര്യമുണ്ട്. ഒരു തരം ദേഷ്യവും വെറുപ്പും നിറഞ്ഞ സൗന്ദര്യം.
ഇങ്ങനെ ദേഷ്യവും വെറുപ്പും നിറഞ്ഞ കാത്തിരിപ്പിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വാഹിദിനെ ഈ അധ്യായം മുതല്‍ നമുക്ക് ഇസ്‌നാനി എന്നു വിളിക്കാം.
രണ്ട് എന്നര്‍ഥം.
അല്ലെങ്കിലും എന്നും ഒരേ പേരില്‍ തന്നെ അറിയപ്പെടാന്‍ ആര്‍ക്കാണിഷ്ടം? പത്രത്തില്‍ തന്റെ പേരു മാറ്റിയ കാര്യം വിളംബരം ചെയ്യുന്ന ഒരു ഭാഗ്യാന്വേഷിയോടു ചോദിക്കൂ. ഇവിടെ പക്ഷേ, ഒരു ഭാഗ്യാന്വേഷി എന്നതിനേക്കാള്‍ ഒരു പരിഷ്‌ക്കര്‍ത്താവ് എന്ന മുഖമാണ് ഇസ്‌നാനിക്കു ചേരുക. ഒരിക്കലും ഏതെങ്കിലും ചട്ടക്കൂടില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഈ അധ്യായം അവസാനിക്കുന്നതു വരേയെങ്കിലും നിങ്ങള്‍ വാഹിദിനെ, ഇസ്‌നാനി എന്നു വിളിക്കുക.
ഇസ്‌നാനി എന്നു മാത്രം.

വീണ്ടും മരണത്തിന്റെ അടയാളങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുമ്പ് ഇസ്‌നാനി പോയത് തന്റെ ജാതകക്കുറിപ്പുകള്‍ ഒന്നുകൂടി പരിശോധിക്കാനായിരുന്നു. വീട്ടിലെ പഴയ രേഖകളും തുണിസാമാനങ്ങളും സ്ഥാവരജംഗമവസ്തുക്കളും അടുക്കിവെച്ച ഭാണ്ഡങ്ങളില്‍ ഇസ്‌നാനി അന്വേഷിച്ചു. ഉദ്ദേശിച്ചതു കിട്ടിയില്ലെങ്കിലും ആ തിരച്ചില്‍ സന്തോഷം പകരുന്ന മറ്റു ചില വസ്തുക്കള്‍ ലഭിക്കാന്‍ സഹായിച്ചു. മുമ്പ് അവന്റെ അമ്മ കല്യാണത്തിനു ധരിച്ച പട്ടുസാരിയായിരുന്നു അവയിലൊന്ന്. പതിനേഴു വര്‍ഷം മുമ്പ് അതേ കല്യാണരാവിലാവാം അവ ഈ ഭാണ്ഡത്തിന്റെ അടിത്തട്ടില്‍ സ്ഥാനം പിടിച്ചത്. അതിനു മുകളിലായി അതാതു കാലത്തെ അപൂര്‍വമോ കുറേ കാലം മുഖ്യധാരയില്‍ സ്ഥാനം പിടിച്ചതോ ആയ മറ്റു വസ്തുക്കളും ഉണ്ടായിരുന്നെങ്കിലും കല്യാണസാരിയാണ് അയാളെ കൂടുതല്‍ ആകര്‍ഷിച്ചത്.
അവയിലെ നൂലുകള്‍ക്ക് അപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. വര്‍ഷമേറെ കഴിഞ്ഞിട്ടും പുതുമണം മാറാത്ത സ്വര്‍ണനിറമാര്‍ന്ന കാഞ്ചീവരം സാരി. ഒരു തവണ മാത്രം ഉപയോഗിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച കല്യാണസാരി.
താനൊരു കവിയായിരുന്നെങ്കില്‍ അപ്പോള്‍ ആ ആശയം വെച്ച് കവിതയെഴുതുമായിരുന്നുവെന്ന് ഇസ്‌നാനി മനസില്‍ കണക്കുകൂട്ടി. താനൊരു ചിത്രകാരനായിരുന്നുവെങ്കില്‍ കാഞ്ചീവരം സാരിയുടുത്തു നില്‍ക്കുന്ന അമ്മയുടെ പടം വരയ്ക്കുമെന്നും.
അല്‍പനേരത്തെ ഭാവാത്മകമായ അത്ഭുതം കൂറലിനു ശേഷം അവന്‍ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. ആ തിരച്ചിലിനു ഒരു പ്രത്യേകതാളമായിരുന്നു. കൈയ്യില്‍ കിട്ടുന്ന വിശിഷ്ട വസ്തുക്കളെല്ലാം ഭംഗി ആസ്വദിച്ചതിനു ശേഷം മുറിയില്‍ വലിച്ചെറിയുകയോ അലങ്കോലമാക്കുകയോ ചെയ്യുക എന്നതായിരുന്നു അവന്റെ രീതി. അലങ്കോലമാണ് സൗന്ദര്യം എന്നായിരുന്നു അവന്റെ സങ്കല്‍പം. അലങ്കോലമായിക്കിടക്കുന്ന പഴയ കാല ചരിത്രരേഖകള്‍ ആദ്യം അവനില്‍ ദേഷ്യവും സഹതാപവും അത്ഭുതവും അവസാനമായി കൗതുകവും നിറച്ചു. ആ കൗതുകത്തിനും കാഞ്ചീവരം സാരിയുടെ നൂലിഴകളുടെ ആകാംക്ഷയായിരുന്നു. ഇടയ്ക്ക് കൂടി വന്ന കൗതുകം പെട്ടെന്ന് കുറയുകയും പിന്നെñഉയരുകയും ചെയ്തു. ഈയൊരു ഗ്രാഫിന്റെ അവസാന മിനുക്കുപണികളിലായിരുന്നു, ഇസ്‌നാനിക്ക് തന്റെ ജന്‍മരേഖ ലഭിച്ചത്.
ഇസ്‌നാനി അപ്പോള്‍ പെട്ടെന്ന് കരഞ്ഞു.
പെട്ടെന്ന് ചിരിച്ചു.
പെട്ടെന്ന് ഏങ്ങലടിച്ചു.

ജന്‍മരേഖകള്‍ അടുക്കിവെച്ച ചുവന്ന തുണിയ്ക്ക് കൂറയുടെ മണമായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം, (അല്ല നൂറ്റാണ്ടുകള്‍ക്കു ശേഷം) കാമിനിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന പോലീസുകാരും ഫോറന്‍സിക് വിഭാഗവുമാണ് അതിനു പഴുതാരയുടെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതും ലോകത്തോടു പ്രഖ്യാപിച്ചതും.

ചുവന്ന തുണി അഴിച്ച്, അതിലെ ജന്‍മരേഖകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി ഇവയിലേതൊക്കെ തന്റെ ജീവിതത്തില്‍ നടന്നുവെന്ന് കൃത്യമായി ഓര്‍ക്കാന്‍ ഇസ്‌നാനി ശ്രമിച്ചു. എല്ലാം നടന്നില്ലെങ്കിലും ചിലതൊക്കെ നടന്നുവെന്ന കാര്യം മനസില്‍ ഒരു ഭാരമായി മൂടി. ആ ഭാരം കൂടിക്കൂടി വരവേയാണ് രേഖകളിലെ 28 എന്ന അക്കത്തിലേക്ക് എത്തിച്ചേര്‍ന്നത്.
കൃത്യം 28 വയസില്‍ താന്‍ മരിക്കും.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അതിന്റെ സൂചനകളാണ്. പ്രധാന ബാറ്റ്‌സ്മാനു പുറമേ, പിഞ്ച് ഹിറ്റര്‍മാരേയും അപ്രധാന ബാറ്റ്‌സ്മാന്‍മാരേയും നൈറ്റ് വാച്ച്മാന്‍മാരേയും ഇറക്കുന്നതുപോലെ മരണദേവന്‍ തന്റെ കരുക്കള്‍ നീക്കുകയാണ്. ഒരു ക്രിക്കറ്റ് കോച്ചിനേപ്പോലെ.
മരണത്തിന്, മരണദേവന് എന്തു രൂപമാവാം ഉള്ളത് എന്നായി അടുത്ത ചിന്ത. (ഇസ്‌നാനിയുടെ ചിന്തകള്‍ വായനയെ വിരസമാക്കുമെങ്കിലും ഒരു അവാര്‍ഡ് സിനിമ കാണുന്ന ലാഘവത്വത്തിലേക്ക് നിങ്ങളുടെ മനസിനെ നയിക്കുന്നതിനു മുമ്പ് പറയട്ടെ, ഈ ചിന്തകള്‍ക്കു പോലും പ്രാധാന്യം ഏറെയുണ്ട്. നിങ്ങളുടെ ലാഘവത്വത്തേക്കാള്‍, മുദ്ര കുത്തലിനേക്കാള്‍ ഈ ചിന്തകളാണ് ഇസ്‌നാനിയുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.)
പ്രപഞ്ചത്തിലെ ഏറ്റവും പരീക്ഷണതല്‍പരനായിരിക്കും മരണദേവന്‍. ചിലരെ തൊട്ടു തൊട്ടില്ല എന്ന രൂപത്തില്‍ തലോടും. ചിലരെ മരണമുഖം വ്യക്തമായി കാണിച്ചുകൊടുത്ത് ഒന്നുമറിയില്ലെന്ന ഭാവത്തില്‍ തിരിച്ചു വരുത്തും, മരണത്തേക്കാള്‍ ഭീതിദമായ ജീവിതത്തിലേക്കു തന്നെ.
മരണത്തെ തോല്‍പ്പിച്ചാല്‍ എന്തിനേയും തോല്‍പ്പിക്കാം. എല്ലാത്തിനേയും ജയിക്കാം. ആകസ്മികതായില്‍ കൂടിയാണെങ്കിലും മരണത്തെ തോല്‍പിക്കാനുള്ള ഒരു വഴി കണ്ടെത്തിയാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ വിജയം. ആ ആകസ്മികവഴിയാണ് ഇസ്‌നാനിയെ 28 വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും രണ്ടു നൂറ്റാണ്ടു കൂടി ജീവിപ്പിച്ചതും പിന്നെ ആത്മഹത്യയിലെത്തിക്കുകയും ചെയ്തത്.

ഇസ്‌നാനിയുടെ ആത്മഹത്യയ്ക്ക് നിരവധി കാരണങ്ങളുണ്ടായിരിക്കാം. പക്ഷേ, മരിക്കുന്നതിനു ദിവസങ്ങള്‍ മുമ്പു തന്നെ ഇസ്‌നാനി കടുത്ത വിഷാദത്തിലായിരുന്നു. അപ്രതീക്ഷിത കുമ്പസാരവും കാമിനിയുടേള്‍പ്പെടെയുള്ള മറ്റു ചില സംഭവങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. ജന്‍മദിനമുള്‍പ്പെടെ അവസാന നാലു ദിവസങ്ങള്‍ ഇസ്‌നാനി കടുത്ത നിരാശയിലായിരുന്നു. വെറുതേയിരിക്കുമ്പോള്‍ പോലും തന്റെ ശ്വസനവും പോയി മറയുന്ന നിമിഷങ്ങളുടെ ടക് ടക് താളവും അയാളെ ആഴത്തില്‍ കുറ്റബോധമുള്ളവനാക്കുകയും പിന്നെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തതായിരിക്കാം.
2011 ജനുവരി 28 ന്.

മരിച്ചതിന്റെ നാലു നാളുകള്‍ക്കു ശേഷം മാത്രമാണ് ഇസ്‌നാനി മരിച്ച വിവരം പുറംലോകം അറിയുന്നത്. മെയിലുകളിലും ബ്ലോഗുകളിലും ടി വി ചാനലുകളിലും പത്രങ്ങളിലും കൃത്യം നാലാം നാള്‍ മുതല്‍ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അല്‍പാല്‍പമായി കാണിച്ചുതുടങ്ങി.
ചാനലിലെ മാറു മറയ്ക്കാത്ത അവതാരിക ദു:ഖപാരവശ്യം നിറഞ്ഞ മുഖഭാവത്തോടെ ഇങ്ങനെ പറഞ്ഞു.
‘ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ ആളും വിവാദനായകനുമായ ഇസ്‌നാനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ ബംഗ്ലാവിന്റെ ബാത് ടബിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇസ്‌നാനിയെക്കൂടാതെ ഇവിടെ മറ്റാരും താമസമില്ല. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഗന്ധം ശ്വസിച്ച് എത്തിയ നാട്ടുകാരാണ് വാതിലുകള്‍ പൊളിച്ച് അകത്തുകടന്ന് പുറത്തെടുത്തത്. മൃതദേഹത്തിന്റെ ലിംഗഞരമ്പുകള്‍ മുറിഞ്ഞ നിലയിലായിരുന്നു. ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടില്ല. മരിക്കുമ്പോള്‍ ഇദ്ദേഹത്തിന് 228 വയസ് പ്രായമുണ്ടായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ..’
വാര്‍ത്താ അവതാരിക തുടര്‍ന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു മാജിക് ഷോയിലെന്ന പോലെ അപ്രത്യക്ഷമാവുകയും തുടര്‍ന്ന് സ്‌ക്രീനില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന ഒരു പശ്ചിമേഷ്യന്‍ രാജ്യത്തുനിന്നുള്ള തല്‍സമയദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു കലാപകാരിയെ മാതൃകാപരമായി തല കൊയ്ത് ശിക്ഷിക്കുന്നതിന്റെ വിവിധ ജനവികാരങ്ങള്‍. അതിനു ശേഷം വീണ്ടും ചാനല്‍ അവതാരിക പ്രത്യക്ഷയായി. ഇത്തവണ അവള്‍ മാറു മറച്ചിരുന്നു.

ഇസ്‌നാനിയുടെ മൃതദേഹം ആരും കുളിപ്പിക്കാനെടുത്തില്ല. ആരും ആചാരവെടി മുഴക്കിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചില്ല. ദേശീയപതാക താഴ്ത്തിക്കെട്ടുകയോ പതാകയ്‌ക്കൊപ്പം കറുത്ത തുണി കൂട്ടിച്ചേര്‍ത്ത് ഉയര്‍ത്തുകയോ ചെയ്തില്ല. പത്രങ്ങളിലോ ചാനലുകളിലോ അനുബന്ധവാര്‍ത്തകളൊന്നും നല്‍കിയതുമില്ല. ഒരു കാലത്ത് ആ ബംഗ്ലാവിന്റെ മുറ്റത്തും കോലായയിലും ചടഞ്ഞുകൂടിയിരുന്ന നായ്ക്കളോ പ്രാവുകളോ ഒന്നും തന്നെ ആ വഴി യാദൃശ്ചികമായി പോലും എത്തിനോക്കിയില്ല.
മറവു ചെയ്തു തീരുന്നതു വരെ കുഴിവെട്ടുകാരനടക്കമുള്ളവര്‍ മൂക്കു പൊത്തിക്കൊണ്ടു നിന്നു. ജഢത്തിന്റെ അവസാനഗന്ധവും മണ്ണിനുള്ളിലായെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അധികാരികള്‍ തങ്ങളുടെ ശ്വസനാവയവത്തെ മൂടി വെച്ച മാസ്‌ക്കുകളും കര്‍ച്ചീഫും എടുത്തുമാറ്റിയത്.
2011 ഫെബ്രുവരി 1 ന്.

പിറ്റേന്ന് വിലാപയാത്രയ്ക്ക് അറിഞ്ഞെത്തിയ കടുത്ത അനുയായികളില്‍ ചിലര്‍ ആവേശം പ്രകടിപ്പിച്ചെങ്കിലും രാജ്യസുരക്ഷയുടെ പേരില്‍ അവരെ പോലീസ് മുന്‍കൂറായി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് ഇസ്‌നാനിയുടെ സ്ഥാവരജംഗമവസ്തുക്കള്‍ എന്തൊക്കെയെന്ന് കണക്കാക്കി ബംഗ്ലാവ് സീല്‍ വെക്കുകയും കോടികളുടെ സ്വത്ത്, പരിശോധിച്ച പോലീസുകാരും അധികാരികളും കള്ളപ്രമാണങ്ങള്‍ ഉപയോഗിച്ച് കൈക്കലാക്കുകയും ചെയ്തു. അവര്‍ക്കും അവരുടെ രണ്ടു തലമുറയ്ക്കും ജോലി ചെയ്യാതെ ജീവിക്കാനുള്ള വിഹിതമുണ്ടായിരുന്നു അത്.

പഴമക്കാരുടെ ആലോചനകള്‍ക്കും ഓര്‍മ്മകള്‍ക്കും അതീതമായിരുന്നു, ഇസ്‌നാനിയെക്കുറിച്ചുള്ള ചിന്തകള്‍. എത്ര ആഴത്തില്‍ ചിന്തിച്ചിട്ടു പോലും അവരുടെ ഓര്‍മ്മകള്‍ക്ക് രണ്ടു അറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഓര്‍മകളുടെ ഒരറ്റം തേടിപ്പിടിച്ചു കഴിയുമ്പോഴായിരിക്കും മറ്റേയറ്റം അനുവാദമില്ലാതെ പിടിവിടുക. വര്‍ഷങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനചലനം വന്നെങ്കിലും അവരുടെ പിന്നീടുള്ള ഓര്‍മ്മകളുടെ യാത്രകള്‍ക്ക് സത്യാന്വേഷിയായ ഒരു പട്ടാളക്കാരന്റെ ചിട്ടയായിരുന്നു. ഇസ്‌നാനിയെക്കുറിച്ചുള്ള ചരിത്രത്തിന് അവരുടെ മൂന്നാമത്തെ മുന്‍തലമുറ പറഞ്ഞ അറിവായിരുന്നു അവരുടെ ആദ്യഓര്‍മകള്‍. ഉറക്കമില്ലാത്ത രാത്രികളില്‍ കഥകള്‍ക്കു വേണ്ടി വാശി പിടിച്ച അവര്‍ക്ക് ഇസ്‌നാനിയെക്കുറിച്ചുള്ള വീരകഥകളായിരുന്നു മൃതസഞ്ജീവനിയും ഉറക്കഗുളികകളുമല്ലാം. ഇസ്‌നാനിയുടെ യൗവനമായിരുന്നു അവര്‍ക്കു രേഖപ്പെടുത്താനുള്ള വിധി.
ഇസ്‌നാനിയുടെ ജീവചരിത്രത്തിലങ്ങോളം വിശ്വസനീയവും അവിശ്വസനീയവുമായ കഥകള്‍ ധാരാളമുണ്ടായിരുന്നു. അതിനാല്‍ അവിശ്വസനീയമായതു തിരഞ്ഞെടുക്കുന്നതിനു മുമ്പ് നാലു പേരുടേയെങ്കിലും കുറിപ്പുകളില്‍ ഇവയ്ക്കു സാമ്യമുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചിരുന്നു. ഇവ ഉറപ്പു വരുത്തിയിട്ടു മാത്രമേ അവസാനചരിത്രനിര്‍മിതിയില്‍ ഞാന്‍ ഏര്‍പ്പെട്ടുള്ളൂ.

ഒടുവില്‍, ഇതെഴുതി തുടങ്ങുമ്പോയേക്കും എന്റെ ആദ്യസൃഷ്ടി മുതലുള്ള സാഹിത്യശ്രമങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നില്‍ തെളിഞ്ഞുവന്നു.

മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമെഴുതിയതു ഒരു സാഹിത്യനിരൂപണമായിരുന്നു. ഞങ്ങളുടെ ഭാഷയില്‍ നിന്നും 32 വിദേശഭാഷകളിലേക്ക് തര്‍ജുമ ചെയ്ത ഒരു സാഹിത്യസൃഷ്ടിയെ
അധികരിച്ചു കൊണ്ടെഴുതിയ എഴുത്ത്. ആ സൃഷ്ടിയിലെ നായകനു സംഭവിക്കുന്നñസ്വത്വñനഷ്ടത്തിലൂന്നിയുള്ളതായിരുന്നു ആ നിരൂപണം. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സ്വത്വം നഷ്ടമാവുന്ന നായകന് പിന്നീട് കഥയിലങ്ങോളം ആത്മാവില്ലാതെ അലയേണ്ടിവരുന്നു. അതിനാല്‍ ഇതു കഥയുടെ ആത്മാവിനേയും ബാധിക്കുന്നതായും 32 ഭാഷയിലേയും വായനക്കാര്‍ക്ക് ആത്മാവില്ലാത്തവരുടെ ജല്‍പനങ്ങള്‍ സഹിക്കേണ്ടിവരുന്നുവെന്നുമായിരുന്നു എന്റെ നിരീക്ഷണം. എന്നാല്‍, എന്റെ നിഗമനങ്ങള്‍ എന്റെ മനസില്‍ തന്നെ കഴിയേണ്ടവയാണെന്നും അവ പൊതുജനമധ്യത്തില്‍ വിളമ്പേണ്ടവയോ പുസ്തകമാക്കേണ്ടവയോ അല്ലെന്നും അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് പിന്നീടുള്ള ദിവസങ്ങളില്‍ എന്നെ വരവേറ്റത്. കഥാകൃത്ത് അടക്കം ഒരു വലിയ ജനക്കൂട്ടം എന്റെ നിലപാടിനെ പ്രതികൂലിച്ച് രംഗത്തെത്തി. ആ എഴുത്തുകാരന്‍ ഏതു ചവര്‍ എഴുതിയാലും തങ്ങള്‍ വായിച്ച് തൃപ്തിയടയുമെന്നും അതു ചോദിക്കാന്‍ ഞാന്‍ ആളായിട്ടില്ലെന്നും വായനക്കാര്‍ പ്രഖ്യാപിച്ചു. എന്റെ വീടിനു നേരെ കല്ലേറും തെറിവിളിയും പതിവായി. ഒടുവില്‍ എഴുത്ത് താല്‍ക്കാലികമായി നിര്‍ത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഞാന്‍ മറ്റൊരു സാഹിത്യസൃഷ്ടി നടത്തിയത്. ഇത്തവണ അതൊരു ചെറുകഥയായിരുന്നു. പക്ഷേ, ആദ്യസാഹിത്യസൃഷ്ടിയുടെയത്രയും ജനശ്രദ്ധയോ നിരൂപകശ്രദ്ധയോ കിട്ടാതെ ചരമമടയാനായിരുന്നു അതിന്റെ വിധി. ഒരു നിരൂപകന്‍ ഒരിക്കലും കഥയെഴുതരുതെന്ന് എവിടെയൊക്കെയോ ആരൊക്കെയോ നിയമങ്ങള്‍ വിധിച്ചിരുന്നു. തുടര്‍ന്നായിരുന്നു നീണ്ട സാഹിത്യമൗനങ്ങളിലേക്ക് ഞാന്‍ കടന്നത്.
ഇപ്പോള്‍ ഇതാ, വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോഴേക്കും എന്റെ മൗനങ്ങളും ആശ്ചര്യചിഹ്‌നങ്ങള്‍ പോലും അര്‍ഥവത്താവുന്നു. ഏതായാലും ഇസ്‌നാനിയുടെ ആത്മകഥയും അപ്രതീക്ഷിത ആത്മഹത്യയും എന്റെ സാധ്യതകളെ അത്രയേറെ വര്‍ധിപ്പിച്ചിരിക്കുന്നു.
ദേ, നോക്കൂ എന്റെ മേശപ്പുറത്തെ സാഹിത്യഅക്കാദമിയുടെ ഫെല്ലോഷിപ്പ്!
ദൈവമേ, ഞാന്‍ നിന്നേയും എന്റെ ആത്മകഥാകാരനായ ഇസ്‌നാനിയേയും മനസില്‍ ഒരായിരം വട്ടം സ്മരിക്കുന്നു.

No comments:

Post a Comment