
എനിക്ക് ചേതന്‍ ഭഗത് ആവണം
നാല്
എഴുത്തുകാരനാവുന്നതിനു മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു.
ഇതിനോടൊപ്പം ഞാന്‍ മറ്റൊരു വാചകം കൂടി ചേര്‍ക്കുന്നു.
എഴുത്തുകാരനാവുന്നതിനും കല്യാണം കഴിക്കുന്നതിനും മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു. മറ്റൊരു ജീവിതമുണ്ടായിരുന്നു.
ഇതിനര്‍ഥം ഇപ്പോള്‍ എല്ലാം സ്വച്ഛന്തം ഒരു അരുവി പോലെ ഒഴുകുന്നു എന്നല്ല. പക്ഷേ ഇതിലൊരു ശരിയുണ്ട്. അല്ലെങ്കില്‍ ഇതു തന്നെയാണ് ശരി.
അതെ.
പ്രതിപാദ്യം എന്റെ വിവാഹമാണ്.
പിന്നീട് നാലാം നാള് ഞങ്ങള്‍ വീണ്ടും ചാറ്റ് ചെയ്തു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. സൗഹൃദത്തിലായി. സൗഹൃദം വളര്‍ന്ന് വിവാഹത്തിലെത്തി. വേണമെങ്കില്‍ ഇങ്ങനെ എളുപ്പത്തില്‍ പറഞ്ഞുപോവാം. വായനക്കാരന് കാര്യമായ സംശയങ്ങളൊന്നുമുണ്ടാകാനിടയുമില്ല. സെന്‍സര്‍ ബോര്‍ഡിനും വാക്യങ്ങള്‍ക്കിടയില്‍ 18 വയസിനു താഴെയുള്ളവരില്‍ കൗതുകമുണര്‍ത്തുന്ന വരികളുണ്ടോ എന്ന് മഷിയിട്ടു നോക്കേണ്ട ആവശ്യമില്ല. എല്ലാം ശുഭമായി മംഗളകരമായി കലാശിച്ചുവെന്ന് സംശയലേശമന്യേ അടിക്കുറിപ്പെഴുതുകയുമാവാം.
സംശയലേശമന്യേ.
അതെ. ആ വാക്കാണ് ഇപ്പോള്‍ എന്നെ കുഴക്കുന്നത്.
വായനക്കാരന് സംശയമില്ലെങ്കിലും എനിക്കു സംശയമുണ്ട്. സംശയിക്കുന്നവര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്നും സംശയങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് എന്താണ് നഷ്ടപ്പെടാനും നേടാനുമുള്ളത്? സംശയങ്ങളാണ് ചിലപ്പോഴെങ്കിലും ജീവിതത്തെ ആവേശഭരിതമായി മുന്നോട്ടു നയിക്കുന്നതെന്ന് എനിക്കറിയാം.
എന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് എന്റെ ഇപ്പോഴത്തെ സംശയം. ഇവിടെ എന്റെ തീരുമാനങ്ങള്‍ ശരിയായിരുന്നോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം.
ഒരാളെ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു.
നാലാം നാള് വീണ്ടും പരിചയം പുതുക്കി. ചാറ്റിങ്ങില്‍ മുറിച്ചുവെച്ച സംഭാഷണശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചു. ഒടുവില്‍ വിവാഹം കഴിച്ചു. പിന്നെയും മനസില്‍ എന്തോ ബാക്കി നില്ക്കുമ്പോള്? ഈയൊരവസ്ഥയെയാണ് ‘കാരണമില്ലാത്ത ദു:ഖ’മെന്ന പേരില്‍ ഞാന്‍ എണ്ണുന്നത്.
ഏതൊരു മനുഷ്യനും അയാള്‍ എത്ര സന്തോഷവാനാണെങ്കിലും ചിലപ്പോള്‍ ഇതേ അവസ്ഥയുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. കാരണമില്ലാതെ ഒരു തരം ദു:ഖം അവനില്‍ നിറയും. കുറച്ചുനാളെങ്കിലും അത് അവനെ ഭരിക്കും. അപ്പോള്‍ അവന്റെ മുന്നിലെ എല്ലാ നന്മയും അവന് തിന്മയായേ തോന്നൂ. ദിവസങ്ങള്‍ അനിശ്ചിതമായി കടന്നുപോയതിനു ശേഷം പതുക്കെ വത്തിക്കാനില്‍ നിന്നും പുകയുയരുന്നതു പോലെ അവന്റെ മനസില്‍ നന്മയുടെ അംശങ്ങള്‍ പതിയെ രൂപപ്പെടും. അങ്ങനെയാണ് പതിവ്. പക്ഷേ, ഈ പതിവ് തെറ്റുകയാണെങ്കില്‍..?
ചോദ്യങ്ങളും സംശയങ്ങളും അവസാനിപ്പിക്കാമെന്നു തോന്നുന്നു.
കുരുക്കുകള്‍ പതുക്കെ അഴിക്കാം.
അല്ലെങ്കിലും അതത്രത്തോളമൊന്നും മുറുകിയതുമല്ല. അല്ല, അവ കുരുക്കുകളാണെന്നു തോന്നുകയില്ല എന്നതാണ് വാസ്തവം. അവ ചീനവലകളെപ്പോലെ നമ്മെ അപ്പാടെ മൂടി വെള്ളത്തിനു മുകളിലേക്കുയര്‍ത്തുന്നു. നമുക്കതില്‍ നീന്തിത്തുടിക്കാം. മുകളിലെത്തുവോളം.
നാലാം നാള്.
നിലോഫറുമായുള്ള എന്റെ രണ്ടാമത്തെ ചാറ്റിങ് അന്നായിരുന്നു. ഫുള്സ്റ്റോപ്പില് അവസാനിച്ച കഴിഞ്ഞ സംഭാഷണത്തില്‍ നിന്നും തുടങ്ങാന്‍ മടിച്ച് ഞങ്ങളിരുവരും ഏറെ നേരം നിന്നു.
‘നിലോഫര്‍-സെര്‍ച്ചിങ് ഫോര്‍ ഡ്രീംസി’നു ചുറ്റും പച്ച ലൈറ്റ് തെളിഞ്ഞു തന്നെ നിന്നു. ഒടുവില്‍ അവള് തന്നെ ചാറ്റിങ്ങിനു തുടക്കമിട്ടു.
‘ഹായ്..
എന്തു ചെയ്യണമെന്ന് ആദ്യം എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഇവള്, സംവിധായകനും പത്രാധിപര്‍ക്കും ശേഷം എന്നോട് ‘ഫക്ക് യു’ എന്ന് പറഞ്ഞവള്‍, ഇപ്പോള്‍ പരിചയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കാം? എങ്കിലും അല്പസമയത്തെ സംശയചിന്തകള്ക്കു ശേഷം ഞാന്‍ കീബോര്‍ഡില്‍ വിരലുകളമര്‍ത്തി മൂന്ന് വാക്കുകള്‍ ക്രമമായി ചേര്‍ത്തു. എച്ച്, ഏ, ഐ.
‘എന്തുണ്ട് വിശേഷം?’ - അവള്.
‘സുഖം.’ - ഞാന്‍.
ഇതിനിടയില്‍ ഞാന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന 17 പേരില്‍ ഒരാള്‍ കൊഴിഞ്ഞതിന്റെ സൂചനയായി അവന്റെ പ്രൊഫൈലിലെ പച്ചവെളിച്ചം അസ്തമിച്ചു.
‘എന്നോട് ക്ഷമിക്കൂ..’- അവള്.
‘ഏയ്, എന്തിന്? തെറ്റു ചെയ്തത് ഞാനല്ലേ? അരുതാത്തത് മോഹിച്ച്..’ - ഞാന്‍.
അപ്പോഴേക്കും 16ാ മത്തെ ആള് കൂടി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
‘എങ്കിലും അപ്പോള്‍ ഞാന്‍ പറഞ്ഞത് പറയരുതാത്തതായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനോട് പറയരുതാത്തത്..’ - അവള്.
‘ഏയ്, ഞാനും അതു തന്നെയല്ലേ ചെയ്തത്? ഒരു പുരുഷനും ഒരു സ്ത്രീയോട് പറയരുതാത്തത്...’ - ഞാന്‍.
15ാമനും ഓഫ്ലൈനായി.
‘പക്ഷേ, നിങ്ങളുടെ വാക്കുകള്‍ അത്രയും ഗാഢത നിറഞ്ഞതായിരുന്നില്ലല്ലോ? അത് ക്ഷമിക്കാവുന്നതുമാണ്. പക്ഷേ ഞാന്‍..’
അവള് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയപ്പോള്‍ 14 ാമനും എന്നെ വിട്ടൊഴിഞ്ഞു.
‘ഓകെ. ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, എന്റെ ചോദ്യം നിലനില്ക്കുന്നു, നിലോഫര്‍. നിലോഫറിനെ കാണാതെ, നിലോഫറിന്റെ പശ്ചാത്തലം പോലുമറിയാതെ നിലോഫറിനെ ഞാന്‍ സ്നേഹിക്കുന്നു. ഇതൊരിക്കലും ഒരു പൂവാലസ്വരമല്ല. ആത്മാര്‍ഥത മാത്രമേ ഇതിലുള്ളൂ..’
ഈ വരികള്‍ ടൈപ്പ് ചെയ്യുന്നതിനു മുമ്പ് ഞാനേറെ ആലോചിച്ചിരുന്നു. കാരണം അവളുടെ ക്ഷമാപണം എനിക്കു തന്ന സാധ്യതകള്‍ അത്രയ്ക്കു വലുതായിരുന്നു. ആ സാധ്യതകള്‍, ജീവിതത്തില്‍ ആദ്യമായി പ്രണയം തുറന്നുപറയുന്ന തന്റേടിയായ കാമുകനിലേക്ക് എന്നെ പരിണാമം ചെയ്യുകയായിരുന്നു.
‘സോറി. ഈ ചോദ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ ആളല്ല. പ്രത്യേകിച്ചും ആയൊരു മാനസികാവസ്ഥയിലല്ല ഞാനിപ്പോള്‍. ദയവു ചെയ്ത് ഇത്തരം വലിയ ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഒഴിവാക്കാം. നമുക്ക് വിഷയം മാറ്റാം. എങ്ങനെയുണ്ട് കേരളം?’
എന്റെ മിനിറ്റുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവളുടെ വരികള്‍ കണ്മുന്നില് തെളിഞ്ഞു. വരികള്‍ ടൈപ്പ് ചെയ്യാന്‍ അവള് മനസില്‍ നല്ലവണ്ണം ഗൃഹപാഠം ചെയ്തുവെന്നു വ്യക്തമായിരുന്നു. ഇതിനിടെ 13 ാമനും ഒരു നല്ല രാത്രി പോലും ആശ്വസിക്കാതെ വിട വാങ്ങി.
‘കേരളം പതിവുപോലെ സുന്ദരമാണ്. എങ്കിലും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്പാല്പമായെങ്കിലും തന്നുകൂടേ?’
‘അത്.. ഞാന്‍ പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമൊന്നും സത്യത്തില്‍ ആലോചിച്ചു തുടങ്ങിയിട്ടില്ല. അതിനുള്ള സമയമായിട്ടില്ലെന്നു തോന്നുന്നു.’
‘പക്ഷേ എന്തുകൊണ്ട് ആലോചിച്ചുകൂടാ? എന്തായാലും ആലോചിക്കേണ്ടതാണ്. പിന്നെ എന്തിന് ആലോചനകള്‍ക്ക് സമയം നിശ്ചയിക്കുന്നു? ഞാന്‍ എന്നെ മുഴുവനായും നിലോഫറിനു മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. ഇനി നിലോഫറിനു തീരുമാനമെടുക്കാം. നിലോഫറിന്റെ സങ്കല്പങ്ങളിലേക്ക് ഞാന്‍ ചെറുതായെങ്കിലും രംഗപ്രവേശം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാം.’
എന്റെ 12 ാമത്തെ അതിഥിയും ഇതിനിടെ വഴിപിരിഞ്ഞു.
‘എന്റെ സങ്കല്പം... ഓകെ. എന്റെ സങ്കല്പം ഞാന്‍ വിശദമാക്കാം. പക്ഷേ അതൊരിക്കലും നിങ്ങള്‍ക്കുള്ള മറുപടിയായി കാണരുത്. എന്റെ സങ്കല്പത്തിലെ പുരുഷന് ഒരു കലാകാരനാണ്.’
‘കലാകാരന്..? ’
ഞാന്‍ സംശയാകുലനായി.
11 ാമനും എന്റെ സംശയം കാണാതെ അപ്രത്യക്ഷനായി.
‘അതെ. കലാകാരന്. ചിലപ്പോള്‍ ചേതന്‍ ഭഗത്തിനെപ്പോലെ ഇല്ലായ്മയില്‍ നിന്നും മനോഹരമായ കഥകള്‍ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരനായേക്കാം. മനസിലുള്ളത് ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ കഴിയുന്ന ഒരു ചിത്രകാരനായേക്കാം. അതുമല്ലെങ്കില്‍..’
ഞാന്‍ ഇടയ്ക്ക് ഇടപെട്ടു.
‘ഞാനും ഒരു കലാകാരനാണ്.’
ഈ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കു സംശയമൊന്നുമുണ്ടായിരുന്നില്ല. എന്റെ ആത്മവിശ്വാസം ദസ്തയേവ്സ്ക്കിയോളം വളര്‍ന്നിരുന്നു അപ്പോള്‍. ഒരു രാജസദസില്‍ ഇരു സിംഹാസനങ്ങളിലായി ഞാനും ദസ്തയേവ്സ്ക്കിയും ഇരിക്കുന്നു!
10 ാമനും പക്ഷേ, ഈ അത്ഭുതകാഴ്ച കണ്ടുനില്ക്കാതെ പാതിവഴിയില്‍ പിരിഞ്ഞു.
‘ആയിരിക്കാം. പക്ഷേ നിങ്ങള്‍ ഒരു കലാകാരനാണെന്ന് ഞാനെങ്ങനെ അറിയും? നിങ്ങളുടെ സൃഷ്ടികളൊന്നും ഞാന്‍ കണ്ടിട്ടില്ല. പിന്നെ നിങ്ങള്‍ എഴുത്തുകാരനാണെങ്കില് തന്നെ ഒരു ചേതന്‍ ഭഗത്തുമല്ല..’
നിലോഫര്‍ പതുക്കെ ഞാനാഗ്രഹിച്ച വഴിയിലേക്ക് സംഭാഷണം തുടര്‍ന്നു. ഇനിയുള്ള എന്റെ വരികള്‍ വളരെ ശ്രദ്ധാപൂര്‍വം ടൈപ് ചെയ്യണമെന്നുള്ളതിന്റെ ഒരു അലാറാമായിരുന്നു അത്.
‘ഏയ്, നിലോഫര്‍. നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ’
ഞാന്‍ ഒരു ചാണക്യനെപ്പോലെ കീ ബോര്‍ഡിലെ അക്ഷരമാലകള്‍ തിരഞ്ഞുതുടങ്ങി.
‘..എനിക്കിഷ്ടം ദസ്തയേവ്സ്ക്കിയെയാണെങ്കിലും പുതിയ എഴുത്തുകാരിലെ ശ്രദ്ധേയനും നിലോഫറിന്റെ മനസിലെ ആരാധനാമൂര്‍ത്തിയുമായ ചേതന്‍ ഭഗത്തിലേക്ക് എളുപ്പം പരകായപ്രവേശം ചെയ്യാന്‍ കഴിയും. നിലോഫറിനു എപ്പോള്‍ വേണമെങ്കിലും എന്റെ കൃതികള്‍ അയച്ചുതരാന്‍ എനിക്കു സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, അവയൊക്കെയും എന്റെ മാതൃഭാഷയിലുള്ളതാണ്.’
ഞാന്‍ എന്റെ ഭാഗം ഭദ്രമാക്കിക്കൊണ്ടിരിക്കെ, അപ്പുറം അവള് അനിശ്ചിതമായ തിരക്കിലേക്ക് ഊളിയിട്ടു. കൃത്യം ഒന്‍പതു മിനിറ്റു വേണ്ടിവന്നു, അവള് പിന്നെയും എനിക്കു മറുപടി തരാന്‍. അപ്പോഴേക്കും ഒന്‍പതാമനും പിന്തുണ പിന്‍വലിച്ചിരുന്നു.
‘ഏയ്, അയാം സോറി. അല്പം തിരക്കിലായിരുന്നു. പക്ഷേ ആ തിരക്കിലും നിങ്ങള്‍ക്കു നല്‍കേണ്ട മറുപടിയെക്കുറിച്ചു മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ശരി, നമുക്കൊരു കരാറിലെത്താം. എനിക്കു നിങ്ങളെ കാണണമെന്നുണ്ട്. നിങ്ങളുടെ പ്രണയം ആത്മാര്‍ഥമാണെങ്കില്‍, നിങ്ങളുടെ ഫോട്ടോ അയച്ചുതരിക. മടക്ക മെയിലില്‍ ഞാന്‍ എന്റെ ഫോട്ടോ നിങ്ങള്‍ക്കും അയച്ചുതരാം. പക്ഷേ ഒരു കണ്ടീഷന്‍. നിങ്ങള്‍ എന്റെ ഫോട്ടോ നോക്കേണ്ടത് ഞാന്‍ സൈന്‍ ഔട്ട് ചെയ്തതിനുശേഷം മാത്രമാവണം. ഓകെ?’
‘ഓകെ..’
ഞാന്‍ കീബോര്‍ഡില്‍ സത്യം ചെയ്തു.
പിന്നെ എന്റെ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതെന്ന് എനിക്ക് ബോധിച്ച പടം അവള്‍ക്കായി അയച്ചുകൊടുത്തു. മുമ്പൊരിക്കല്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍, എന്റെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ലൈറ്റ് ആന്റ് ഷേഡില്‍ എടുത്ത പടം. ആ പടം കാണുമ്പോഴെല്ലാം എനിക്ക് എന്റെ സൗന്ദര്യത്തില്‍ എന്നോടു തന്നെ അസൂയ തോന്നിയിരുന്നു.
മടക്ക മെയിലില്‍ തന്നെ അവളുടേതായി ഒരു ഫയലും വന്നു. ആ ഫയല്‍ ഓപണ്‍ ചെയ്യുന്നതിനു മുമ്പ് അവള് സൈന്‍ ഔട്ട് ചെയ്തെന്ന് ഞാന്‍ ഒന്നു കൂടി ഉറപ്പു വരുത്തി. അവള്‍ക്കൊപ്പം അപ്പോഴേക്കും എട്ടാമനും ഏഴാമനും കൂടി വിടവാങ്ങിയിരുന്നു. പിന്നെയും സംശയത്തോടെ ഞാന്‍ രണ്ടു മിനിറ്റു കൂടി സംശയിച്ചുനിന്നപ്പോള്‍ ആറാമനും അഞ്ചാമനും കൂടി വിട പറഞ്ഞു.
ഇപ്പോള്‍ എന്റെ ചാറ്റ്ലിസ്റ്റില്‍ ഉണര്ന്നിരിക്കുന്നവര് വെറും നാലുപേര്‍ മാത്രം. എല്ലാവരും അടുത്തടുത്ത മിനിറ്റുകളിലായി കൊഴിയാന്‍ സാധ്യതയുള്ളവര്‍.
ഞാന്‍ പതുക്കെ അവളുടെ ഫയല്‍ തുറന്നു.
ഒറ്റ നോട്ടത്തില്‍, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണമില്ലാത്ത ഒരു ദു:ഖം നിങ്ങളെ മദിക്കുന്നതിനെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഒരു നിമിഷം കൊണ്ട് ഞാന്‍ കടുത്ത ദു:ഖത്തിലേക്കും നിരാശയിലേക്കും വേഗതñകൂട്ടി നടന്നു.
അത്രയും വിരൂപമായിരുന്നു ആ ഫോട്ടോ.
കാശ്മീരുകാരി എന്നതിനേക്കാള്‍ എത്യോപ്യയില്‍ നിന്നോ സോമാലിയായില്‍ നിന്നോ മറ്റേതെങ്കിലും അഭയാര്‍ഥി ക്യാംപില്‍ നിന്നോ വരുന്നവള്‍ എന്നായിരിക്കും അവള്‍ക്കു ചേരുന്ന പര്യായ പദം. ഇതിനിടയ്ക്ക് മരുഭൂമിയിലൂടെ അവള് അനേകകാതം നടന്നിട്ടുമുണ്ടാവും. അവളുടെ കറുത്തു കരുവാളിച്ച മുഖത്തെ ഇറ്റു വീഴാന്‍ തുടങ്ങിയ വിയര്‍പ്പുതുള്ളികള്‍ നെറ്റിയ്ക്കു ചുറ്റും ഖനീഭവിച്ചു കിടന്നിരുന്നു. പല്ലുകള്‍ ഇനാമലിന്റെ അഭാവത്തില്‍ മഞ്ഞനിറമാവുകയും, കാത്സ്യക്കുറവു കൊണ്ട് നെടുകെ ഛേദിക്കപ്പെട്ട്, മുന്നോട്ടേക്ക് വളഞ്ഞ്, ആക്രമണത്തിനയക്കപ്പെട്ട, ചെസ് ബോര്‍ഡിലെ കുതിരപ്പടയാളിയെപ്പോലെ തോന്നിക്കുകയും ചെയ്തു. പിന്നെയുള്ളത് അവളുടെ കണ്ണുകളായിരുന്നു. അവ ഷര്‍ബത്ത് ഉല എന്ന പഴയ നാഷണല്‍ ജോഗ്രഫിക് ചാനലിന്റെ കവര്‍ ചിത്രമായ അഫ്ഗാന് ബാലികയുടേതു പോലെ തീക്ഷ്ണമായിരുന്നു. ഏതു ലവണവും അതില്‍ എളുപ്പം ലയിക്കും, എത്ര ഗാഢതയുണ്ടായാലും. കവിളില്‍ ഇരുവശത്തുമായി നാലു കാക്കപ്പുള്ളി മറുകുകള്‍ വൈരൂപ്യത്തിന്റെ ആഴം വിളിച്ചോതാന്‍ നേരത്തെ സന്നിഹിതമായിരുന്നു. മറുകുകള്‍ സൗന്ദര്യത്തിനു ശാപമമുണ്ടാക്കുമെന്ന എന്റെ തോന്നല്‍ ഊട്ടിയുറപ്പിക്കപ്പെട്ട സന്ദര്‍ദം കൂടിയായിരുന്നു അത്.
ഇത്രയും വിരൂപയായ സ്ത്രീയാണോ ഇത്രയും മധുരമായി ചാറ്റ് ചെയ്തതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മിനിറ്റുകളോളം. ആയിരത്തൊന്ന് രാവുകളിലേയോ വിക്രമാദിത്യകഥകളിലേയോ പഞ്ചതന്ത്രം കഥകളിലേയോ ഒരു കഥാസന്ദര്‍ഭമാണ് എന്റേയും അവളുടേയും ജീവിതമെന്ന് ഞാന്‍ വെറുതേ താരതമ്യപ്പെടുത്തി.
ആ താരതമ്യത്തില്‍ സൈന്‍ ഔട്ട് ചെയ്യാന്‍ പോലും മറന്ന് ഞാന്‍ നേരം വെളുപ്പിച്ചു.
പിറ്റേന്ന്.
പകല്‍ മുഴുവനും, നിലോഫര്‍ അറബിക്കഥകളിലെ പരീക്ഷണകുതുകിയായ രാജകുമാരിയാവണേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. തന്റെ കാമുകനായ രാജകുമാരന്റെ സ്നേഹമളക്കാന് വേണ്ടി താന്‍ വിരൂപയാണെന്നു പറയുന്ന, സുന്ദരിയായ അതേ രാജകുമാരിയുടെ ആത്മാവ് നിലോഫറിലേക്ക് പരകായപ്രവേശം ചെയ്തെങ്കില്‍.. അങ്ങനെയെങ്കില്‍, ഇനിയുള്ള കാലം മുഴുവനും മനസില്‍ നിന്ന് ഞാന്‍ ദസ്തയേവ്സ്ക്കിയെയും ‘കാരമസോവ് സഹോദരരേ’യും ഉപേക്ഷിച്ച് അവിടെ ചേതന്‍ ഭഗതിനേയും ‘ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫി’ലെ വിദ്യയേയും ഗോവിന്ദിനേയും പ്രതിഷ്ഠിച്ചേനെ. ഒരു വ്രതകാലത്ത് നോമ്പെടുക്കാന്‍ തീരുമാനിക്കുന്നവന്റെയത്രയും പരിശുദ്ധവും പാവനവുമായിരുന്നു ആ തീരുമാനം.
ഇന്റര്‍നെറ്റ് കണക്ടഡായതു മുതല്‍ ഞാന്‍ ചിന്തിച്ചത് ഇപ്രകാരമാണ്:
ഇപ്പോള്‍, അതേ, ഇപ്പോള്‍ തന്നെ അവള് അവളുടെ യഥാര്‍ഥസൗന്ദര്യം എനിക്കു മെയില്‍ ചെയ്യും. പിന്നെ ഞാന്‍ അത്ഭുതപരതന്ത്രനായിരിക്കുമെന്ന് ധരിച്ച് ഇന്നലെ എന്നെ കബളിപ്പിച്ചതായിരുന്നുവെന്ന സത്യം വെളിപ്പെടുത്തും. പിന്നെ അവള് ടൈറ്റാനിക്കിലെ നായികാനായകരുടെ, അടുക്കുവാനിനി അകലമില്ലെന്ന വിധം ചേര്‍ന്നു നില്ക്കുന്ന ഫോട്ടോ എനിക്ക് ഫോര്‍വേഡ് ചെയ്യും.
ഈ പ്രതീക്ഷകളായിരുന്നു, അന്ന് അവള് ചാറ്റ്ലിസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ‘സ്റ്റില്‍ ഐ ലവ് യു’ എന്ന് ടൈപ്പ് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.
‘ഇപ്പോഴും?’
അവളുടെ മറുപടി.
‘ഉം.. നിന്റെ വാക്കുകള്‍, നിന്റെ സംസ്ക്കാരം നിന്റെ വൈരൂപ്യത്തെ മായ്ക്കുന്നു.’
പിന്നെയുള്ള കുറച്ചു നിമിഷങ്ങള്‍ അവളുടെ ആലോചനയുടേതായിരുന്നു. അവളുടെ വിരലുകള്‍ അവളുടെ മനസിനെ നിയന്ത്രിച്ചിരിക്കണം. ഇടവേളയ്ക്കു ശേഷം അവള് ചോദിച്ചു.
‘നിങ്ങള്‍ ശരിക്കും ചിന്തിച്ചോ?’
‘ഉം.. കൃത്യമായും. ഇനിയെനിക്ക് പുനര്‍ചിന്തയ്ക്ക് അവസരമില്ലാത്ത വിധത്തില്‍.’
‘എനിക്കു വിശ്വസിക്കാമോ?’
‘നൂറു ശതമാനവും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ’
വീണ്ടും കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവള് എന്റെ മെയിലിലേക്ക് ഒരു ഫയല്‍ കൂടി അയച്ചു. പിന്നെ ഒരു കല്പന പുറപ്പെടുവിക്കുന്നതു പോലെ അത് ഓപണ്‍ ചെയ്യാന്‍ പറഞ്ഞു. ഞാന്‍ നൊടിയിട പോലും താമസിക്കാതെ ഓപണ്‍ ചെയ്തപ്പോള്‍ അവിടെ എന്റെ സങ്കല്പത്തിലെ കാശ്മീരി സുന്ദരി പുഞ്ചിരിച്ചു നിന്നിരുന്നു. ദേഹം മുഴുവനായും മറയ്ക്കുന്ന കാശ്മീരി വസ്ത്രങ്ങളില്‍ അവള് എന്റെ സങ്കല്പത്തിനുമപ്പുറം സുന്ദരിയാണോ എന്നതു മാത്രമായിരുന്നു സംശയം.
‘ഫോട്ടോ കണ്ടോ?’
എന്റെ അത്ഭുതം ഒട്ടൊന്നടങ്ങിയിട്ടുണ്ടാവുമെന്ന് ഊഹിച്ച് അവള് ചോദിച്ചു.
‘ഉം.’
ഞാന്‍.
‘ഞാനാണ്..’
‘?’
‘അതെ. പഴയ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ തന്നെ എന്നിലെ എന്തിനെയാണ് നിങ്ങള്‍ ഭ്രമിച്ചതെന്ന് എനിക്കറിയണമായിരുന്നു.’
എന്റെ പ്രാര്‍ഥനകള്‍ ഫലിച്ചതിന്റെ ആവേശച്ചൂടില്‍ ഞാന്‍ വീണ്ടുമൊരാവര്‍ത്തി കൂടി ആ വാക്കുകള്‍ വായിച്ചു.
പഴയ അറബിക്കഥയിലെ അതേ രാജകുമാരി.
അതെ; ഒരു പക്ഷേ കാശ്മീരായിരിക്കാം അവളുടെ പുനര്ജന്മ കേന്ദ്രം.
നാലു മാസങ്ങള്‍ക്കു ശേഷം.
പത്രങ്ങള്‍ ആഘോഷിച്ച ഒരു കല്യാണവാര്‍ത്ത ഇങ്ങനെയായിരുന്നു:
പ്രണയം അതിരുകള്‍ ഭേദിച്ചു,
മലയാളി യുവാവിന് വധു കാശ്മീരുകാരി
കണ്ണൂര്‍: ഒടുവില്‍, പ്രണയം തന്നെ ജയിച്ചു. നാലുമാസത്തെ ചാറ്റിങ് പ്രണയത്തിനൊടുവില്‍ മലയാളിയായ ....നു വധുവായി കാശ്മീരുകാരി നിലോഫര്‍ എത്തി. പ്രണയസമാപ്തിയ്ക്കു മംഗളമാശംസിച്ച് ഇരുവീട്ടുകാരും ചേര്‍ന്ന വിവാഹആഘോഷങ്ങള്‍ നാട്ടുകാര്‍ക്കും കൗതുകമായി. കണ്ണൂര്‍ ജില്ലയിലെ പാലത്തായിയിലാണ് സംഭവം.
നാലു മാസം മുമ്പ് ചാറ്റിങ്ങിലൂടെയാണ് ഇരുവരും യാദൃശ്ചികമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിലോഫര്‍ ഫാഷന്‍ ഡിസൈനറാണ്. .... പത്രപ്രവര്‍ത്തകനും. പരിചയപ്പെട്ടതിന്റെ രണ്ടാം ദിവസം തന്നെ തങ്ങള്‍ പ്രണയത്തിലായെന്ന് ഇരുവരും പറയുന്നു. കാശ്മീരിലെ സ്ഥിരം സംഘര്‍ഷഭൂമിയിലെ വെടിയൊച്ചകള്‍ക്കു പകരം താലപ്പൊലിയുടെയും സമാധാനത്തിന്റേയും സ്വരം മാത്രമാണ് ഇപ്പോള്‍ ഇവിടെ താന്‍ കേള്‍ക്കുന്നതെന്നായിരുന്നു നവവധുവിന്റെ പുതിയ അനുഭവം. കേരളത്തിലെ കാഴ്ചകള്‍ താനേറെ ഇഷ്ടപ്പെടുന്നുവെന്നും നിലോഫര്‍ പറയുന്നു. വിവാദങ്ങളേക്കാള് ആഘോഷങ്ങളെ സ്നേഹിക്കുന്ന ഇവിടത്തെ മനസ് തന്നെ ഭ്രമിപ്പിക്കുന്നു. നിലോഫര്‍ മനസു തുറന്നു.
പത്രപ്രവര്‍ത്തകനായ ...... ഒരു കഥാകൃത്തു കൂടിയാണ്. ചാറ്റിങ്ങിലൂടെ സാഹിത്യവും കലയുമാണ് തങ്ങള്‍ കൂടുതലും ചര്‍ച്ച ചെയ്യാറുള്ളതെന്ന് ...... പറഞ്ഞു. പുതിയ തലമുറയുടെ എഴുത്തുകാരനായ ചേതന്‍ ഭഗതാണ് ഇരുവരുടേയും ഇഷ്ട എഴുത്തുകാരന്. എന്നെങ്കിലും ചേതന്‍ ഭഗതിനെപ്പോലെ ഒരു എഴുത്തുകാരനാവാനാണ് തന്റെ ലക്ഷ്യമെന്നും ........ കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷം ഹണിമൂണിനായി കാശ്മീരിലേക്ക് പോവാനൊരുങ്ങുകയാണ് നവദമ്പതികള്‍. കല്യാണത്തിനു വരാന്‍ കഴിയാത്ത ബന്ധുക്കളെ സന്ദര്‍ശിക്കണം. പിന്നെ നിലോഫര്‍ ജനിച്ചുവളര്‍ന്ന കാശ്മീരിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. ഇരുവരും ഒരുപോലെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കൗതുകത്തോടെ മംഗളമാശംസിക്കുകയാണ് നാട്ടുകാര്‍.
പത്രവാര്‍ത്ത വള്ളിപുള്ളി വിടാതെ മൂന്നാമത്തെ പ്രാവശ്യവും വായിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആദ്യരാത്രിയിലേക്ക് പ്രവേശിച്ചത്. രാവേറുവോളവും ഞാന്‍ ആ വാര്‍ത്ത അവള്‍ക്കു തര്‍ജമ ചെയ്തുനിന്നു. അപ്പോഴൊക്കെയും അത്രയൊന്നും താല്പര്യമില്ലാതെ അവള് ജനലിലൂടെ പുറത്തെ ആകാശത്തിലേക്ക് ഇതുവരെ കാണാത്ത പോലെ നോക്കിനിന്നു.
‘ദേ, പൗര്‍ണമി!..
അവള് കൗതുകത്തോടെ പുറത്തേക്കു ചൂണ്ടി.
‘ഉം. ചന്ദ്രന്..’
ഞാന്‍ താല്പര്യമില്ലാതെ മൂളി. പിന്നെ അടുത്ത വാചകവും ആവേശത്തോടെ തര്‍ജമ ചെയ്തു.
‘ദേ, പൗര്‍ണമി ആ ഇലകള്‍ക്കിടയില്‍ മറയുന്നു!’
അവള് പക്ഷേ, എന്റെ തര്‍ജമയില്‍ ശ്രദ്ധിക്കാതെ പുറത്തെ ആകാശങ്ങളിലേക്കു നോക്കി വീണ്ടും അത്ഭുതം കൂറി. ഞാന്‍ വിഭ്രമിച്ചു നില്‍ക്കേ, അവള് സ്വപ്നാടകയെപ്പോലെ ഓര്‍മ്മിപ്പിച്ചു.
‘ഇപ്പോള്‍, അതേ ഇപ്പോള്‍ തന്നെ കാശ്മീരില്‍ മഞ്ഞുപെയ്യുകയാവും. ഇന്നത്തെ സദ്യയിലെ മുളക്കൊണ്ടുണ്ടാക്കിയ ആ വിഭവം എന്റെ അങ്കിളിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു..’
നേരത്തെയുള്ള പൗര്ണമിയുമായോ കാശ്മീരിലെ മഞ്ഞുപെയ്ത്തിനെക്കുറിച്ചോ ഒട്ടും ബന്ധമില്ലാത്ത അടുത്ത വാചകം കൂടി.
എന്റെ പുതിയ ജീവിതം തുടങ്ങിയത് അതോടുകൂടിയാണ്.
വായിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ തോനില്ല. കാരണം ചോദിക്കരുത്. എനിക്കറീല എന്നതാണു സത്യം!!!
ReplyDelete