
ഭാഗം രണ്ട്
എനിക്ക് ചേതന്‍ ഭഗത് ആവണം
ആറ്
ആറ്
അനുബന്ധം:
ഈ ആത്മകഥയ്ക്ക് ഇങ്ങനെയൊരു അനുബന്ധക്കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. തീര്‍ച്ചയായും ഒരു ആത്മകഥയ്ക്ക് ഇങ്ങനെയൊരു അവസാന ഏച്ചുകെട്ടല്‍ അന്യായവുമാണ്. പക്ഷേ വിധിയുടെ ഇടപെടലിനെ മറികടക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കാണ് സാധിക്കുക? വിധികര്ത്താവിനല്ലാതെ. ഏതായാലും വായനക്കാരന് സദയം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ എല്ലാത്തിനും അവസാനം പ്രത്യക്ഷപ്പെടേണ്ട അനുബന്ധക്കുറിപ്പ് ഇവിടെ ആമുഖക്കുറിപ്പായി നല്കുന്നു.
എന്റെ ആത്മകഥാകാരന് മരിക്കുമ്പോള്‍, അദ്ദേഹത്തിന് 228 വയസ് പ്രായമുണ്ടായിരുന്നു.
ഇതൊരിക്കലും ഒരു സാങ്കല്പികകഥയുടെ തുടക്കമല്ല. 228 വയസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ താല്പര്യം വെടിഞ്ഞേക്കാം. കാരണം 228 വയസ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.
മനുഷ്യജീവിതത്തിന്റെ ശരാശരി ആയുസ് 60 മുതല്‍ 80 വയസ് വരെയാണ്.
എങ്കിലും അപൂര്‍വം ചിലര്‍ നൂറു വയസിലെത്തി, സെഞ്ച്വറി തികച്ച ബാറ്റ്സ്മാനെപ്പോലെ കാതടപ്പിക്കുന്ന സ്വരത്തില്‍ ചുമച്ചു കൊണ്ടിരിക്കും. പിന്നെയും ചിലര്‍ ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് ജീവിക്കും. 120 ലും 130 ലും മരിക്കാത്തതിന്റെ വിഷമം പേറും. തങ്ങളുടെ എത്രാം തലമുറയിലെ പേരമകനാണ്, ഇപ്പോള്‍, ചുളിവാര്‍ന്ന വിരലുകളില്‍ തഴുകുന്നതെന്നറിയാതെ ഓര്‍മ്മകളില്‍ ബുദ്ധിമുട്ടും.
പിന്നെയുള്ളത് ഗോത്രവര്‍ഗക്കാരാണ്.
ആദിവാസികള്‍. പ്രകൃതിയോടു ഏറ്റവും ചേര്‍ന്നു ജീവിക്കുന്നവര്‍.
അവര്‍ തങ്ങളോടു ഏറ്റവും ചേര്‍ന്നു ജീവിക്കുന്നവരായതിനാല്‍ പ്രകൃതി തന്നെ അവരെ മരണത്തില്‍ നിന്നു സംരക്ഷിക്കുന്നു. അവരുടെ എല്ലുകള്‍ക്ക്, പേശികള്‍ക്ക്, മജ്ജകള്ക്ക് പിന്നെയും പിന്നെയും ഊര്‍ജം പ്രദാനം ചെയ്യുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ എന്തും ചെയ്യുന്ന അണിയെപ്പോലെ പ്രകൃതി അവരെ ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഒരാള്‍ 228 വയസു വരെ ജീവിക്കണമെങ്കില്‍ തീര്‍ച്ചയായും അയാളേക്കാളേറെ പ്രകൃതിയായിരിക്കും അയാളുടെ തീരുമാനങ്ങളെടുക്കാന്‍ മുന്നിലുണ്ടാവുക.
പ്രകൃതിയായിരിക്കും അയാളുടെ വസ്ത്രം.
പ്രകൃതിയായിരിക്കും അയാളുടെ ശ്വാസം.
പ്രകൃതിയായിരിക്കും അയാളുടെ ജീവന്.
എന്റെ ആത്മകഥാകാരന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു.
അദ്ദേഹം പ്രകൃതിയേയോ പ്രകൃതി അദ്ദേഹത്തേയോ എന്നറിയാത്ത ഒരു ദത്തെടുക്കല്‍ അവര്‍ക്കിടയില്‍ നടന്നിരുന്നു. ഒരു തരം ആജീവനാന്തദത്തെടുക്കല്. ഇവിടെ ആജീവനാന്തം എന്ന പദമുപയോഗിച്ചതിനും കാരണമുണ്ട്. പ്രകൃതിയുടെ ആജീവനാന്തം എന്നായിരുന്നു ശരിക്കുള്ള പദം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 28 വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം ആജീവനാന്തമായിരുന്നു. പ്രപഞ്ചാന്ത്യം വരെയുള്ള ജീവിതം.
പിന്നേയും രണ്ടു നൂറ്റാണ്ടോളം അദ്ദേഹം ജീവിച്ചു. ചില സമയങ്ങളില്‍ അദ്ദേഹം സന്തോഷത്തിന്റെ മാത്രം തന്മാത്രകളായിരുന്നു. അപ്പോള്‍ അദ്ദേഹം കരുതിയിരുന്നത് ഈ ലോകത്ത് ജീവിക്കുന്നത് താന്‍ മാത്രമാണെന്നായിരുന്നു. തനിക്കു ചുറ്റുമാണ് ലോകം കറങ്ങുന്നതെന്നും താന്‍ സ്വയം ഒരു അച്ചുതണ്ടാണെന്നും അദ്ദേഹം വിശ്വസിച്ചു.
ദു:ഖം വരുമ്പോള്‍ അദ്ദേഹം മറ്റാരേക്കാളും കൂടുതല്‍ ദു:ഖിതനായിരുന്നു. ലോകത്തില്‍ ദു:ഖം അനുഭവിക്കുന്നത് താന്‍ മാത്രമാണെന്നു അപ്പോള്‍ അദ്ദേഹം കരുതും. അതിന്റെ മൂര്‍ധന്യത്തില്‍ സ്വശരീരത്തെ പഴയ സീരിയല്‍ നടിമാരെപ്പോലെ വേദനിപ്പിക്കും. ചിലപ്പോള്‍ തല ചുവരില്‍ ആഞ്ഞടിക്കും. ചിലപ്പോള്‍ വില്‍ക്കിന്‍സണ്‍ ബ്ലേഡു കൊണ്ട് (കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം ഉപയോഗിക്കുന്ന ഷേവിംങ് ബ്ലേഡ്) ശരീരമാകെ മുറിവേല്‍പ്പിക്കും. മറ്റു ചിലപ്പോള്‍ മുറിയില്‍ അടച്ചിരുന്ന് വലിച്ചു തള്ളിയ ധൂമങ്ങള്‍ക്കിടയില്‍ ഒരു അശ്വത്ഥാമാവിനെപ്പൊലെ ഇരിക്കും. ചുറ്റും അലയുന്ന പുകപടലങ്ങളെ കണ്ണുകളിലേക്കു വലിച്ചെടുത്ത് കാഴ്ചശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കും. ഒരു പക്ഷേ, ഇങ്ങനെയൊരു ദു:ഖം വന്നപ്പോഴാവാം ആജീവനാന്തം ജീവിക്കാന്‍ തയ്യാറെടുത്തിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
28 ാം വയസിനു ശേഷം കൃത്യം 200 വര്‍ഷങ്ങള്‍ക്കു ശേഷമാവണം അദ്ദേഹത്തിന് ഇത്രയും കഠിനമായ രീതിയില്‍ നിരാശയുണ്ടാവുന്നത്. ആ നിരാശ വളരെ വേഗം അദ്ദേഹത്തിന്റെയുള്ളിലാകമാനം വ്യാപിച്ചിരിക്കണം. അതിന് ആത്മഹത്യയല്ലാതെ മറ്റൊരു പരിഹാരം ഉണ്ടാകാനിടയില്ലായിരിക്കണം.
അദ്ദേഹം!
അദ്ദേഹം..
എത്രയധികമാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്!
അദ്ദേഹം.
അഥവാ അയാള്‍.
കേട്ടുമടുത്തതും വായിച്ചു തീര്‍ത്തതുമായ ക്ലാസിക്കുകളിലെ നായകന്റെ സ്ഥിരം നാമം. നമുക്കറിയാത്തവരെ നാം അയാള്‍ എന്നു വിളിക്കുന്നു. പിന്നെ അയാള്‍ക്കില്ലാത്ത ഒരുപാട് ഗുണങ്ങള്‍ അയാളിലേക്ക് ആരോപിക്കുന്നു. തന്റെ ചുമലില്‍ അവിചാരിതമായി വന്നുപെട്ട കഴിവുകളുടേയും കിംവദന്തികളുടേയും ഭാരത്താല്‍ അയാള്‍ സ്വയം തല കുനിച്ച് കൃതഹസ്തനാവുന്നു. എന്നെങ്കിലും ഏതെങ്കിലും രാത്രി, ആളൊഴിഞ്ഞ തെരുവിലെ മലിനമായിക്കിടക്കുന്ന ഒരു ഓടയില്‍ അയാള്‍ ‘അയാളെ’ ഇറക്കിവെക്കുന്നു. പനിനീരിനു പകരം അയാളില്‍ അപ്പോള്‍ ചൊരിയപ്പെടുന്നത് കാലത്തു കഴിച്ച പോഷകാംശമില്ലാത്ത ഭക്ഷണത്തിന്റെ ചര്ദ്ദിലായിരിക്കും.
അതിനാല്‍ ഇവിടെയെങ്കിലും നമുക്ക് ചരിത്രത്തെ ആവര്ത്തിപ്പിക്കാതിരിക്കാം. എന്റെ ആത്മകഥാകാരന് വ്യക്തമായും ഒരു പേരുണ്ട്. ഒന്നല്ല, ഒരുപാട്. മാറിമാറി വരുന്ന അധ്യായങ്ങള്ക്കനുസരിച്ച് അദ്ദേഹത്തിന് വ്യത്യസ്ത നാമങ്ങളാണ്. വ്യത്യസ്ത ഭാവങ്ങളും വ്യത്യസ്തരൂപങ്ങളുമാണ്.
ഈ അനുബന്ധം ഇവിടെ അവസാനിപ്പിക്കാമെന്നു തോന്നുന്നു. അവസാനമെത്തിയപ്പോഴേക്കും ഇതൊരു ആമുഖമായി മാറിയെന്നൊരു സംശയം ബാക്കിയുണ്ട്. എങ്കിലും ഇനി ഞാന്‍ പൂര്‍ണമായും വായനക്കാരനു കീഴടങ്ങുന്നു.
എന്റെ ആത്മകഥാകാരന്റെ ജീവിതത്തിലൂടെ ഞാന്‍ നടത്തിയ അവിസ്മരണീയവും സാഹസികവുമായ സത്യാന്വേഷണപരീക്ഷണയാത്ര ഇവിടെ തുടങ്ങുന്നു. ഓര്‍ക്കുക, ഇതൊരിക്കലും അദ്ദേഹത്തിന്റെ ആത്മകഥയുടെ പൂര്‍ണരൂപമല്ല. അപ്പപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ക്കനുസരിച്ച് ഞാന്‍ കുറിച്ചുവെച്ച ഏതാനും കുറിപ്പുകള്‍ മാത്രമാണിത്. ഇനി ഇതില്‍ മറ്റു പല ചേരുവകളും ചേര്‍ത്ത് ഒരു ആത്മകഥയുടെ പരുവത്തിലേക്ക് മാറ്റിയെഴുതണം. സര്‍വശക്തനായ ദൈവം അതിന് അനുവദിക്കണേ എന്നു പ്രാര്‍ഥിക്കുന്നു.
ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാം, ചില സിനിമാ പരസ്യങ്ങളില്‍ പറയുന്നതു പോലെ.
ആത്മകഥ ഒന്നാം ഖണ്ഡം
നേരത്തെ പറഞ്ഞതുപോലെ ഇത് ആത്മകഥയുടെ ഒന്നാം ഖണ്ഡമായതിനാല് നമുക്ക് എന്റെ ആത്മകഥാകാരനെ അറബി അക്ഷരമാലയിലെ ആദ്യ അക്കമായ വാഹിദ് എന്നു വിളിക്കാം. എന്തുകൊണ്ട് അറബി ഭാഷ ഉപയോഗിച്ചു എന്നാണ് ചോദ്യമെങ്കില്‍ ഏറ്റവും കുറച്ച് വാക്കുകള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ അര്‍ഥം പ്രതിഫലിപ്പിക്കുന്നതാണ് അറബി ഭാഷ. മാത്രവുമല്ല, നിലോഫറിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധവും ഇതിനു പിന്നിലുണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ.
പേരു പോലെ, 228 ാം വയസില്‍ മരിക്കുന്നതിനു മുമ്പു വരെ വാഹിദ് ഏകനായിരുന്നു. തികച്ചും ഏകന്‍. ജന്മ നക്ഷത്രങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന് ജനിച്ച സമയവും തീയ്യതിയും വര്‍ഷവും കൃത്യമായി കണക്കുകൂട്ടി ജ്യോത്സന് പ്രവചിച്ചിരുന്നു. പ്രധാനമായും ഏഴു പ്രവചനങ്ങളാണ് ജ്യോത്സന്റേതായി ആത്മകഥയില്‍ ഉള്‍പ്പെടുത്താനുള്ളത്.
1- 28 ാം വയസ് തികയുന്ന അന്ന് വാഹിദ് ആത്മഹത്യ ചെയ്യും.
2- ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അത്രയെളുപ്പമൊന്നും നടക്കില്ല.
3- ഒരുപാട് തീര്ഥയാത്രകള് നടത്തും.
4- ഒരുപാട് ഔദ്യോഗികപദവികളും ഉത്തരവാദിത്തങ്ങളും വഹിക്കും.
5- ഇടവിട്ട് സന്തോഷവും ദു:ഖവും ഉണ്ടാവും.
6- വിചാരിക്കാത്ത ഇടത്തുനിന്നും സ്വത്തുക്കള്‍ കൈവരും.
7- കല്യാണം ഇവര്‍ക്കു വിധിച്ചിട്ടില്ല. സ്ത്രീസമ്പര്‍ക്കത്തില്‍ എന്നും ഒറ്റപ്പെട്ടവര്‍.
ജ്യോത്സന്റെ പ്രവചനങ്ങള്‍ ഫലിച്ചില്ലെന്ന്, വാഹിദ് പിന്നെയും 200 കൊല്ലം കൂടി ജീവിച്ചതിനാല്‍ നമുക്ക് പറയാം. പ്രവചനശുദ്ധിയില് സംശയിക്കാം. ജീവിതത്തില്‍ വാഹിദ് കയറിയിറങ്ങിയ സ്ത്രീകളുടെ കണക്കെടുത്ത് ജ്യോത്സന്റെ കവിടിയ്ക്കു മുന്നില്‍ നിരത്തി പിന്നെയും അയാളെ ക്രൂശിക്കാം.
പക്ഷേ, ആരു ക്രൂശിച്ചാലും വാഹിദ് മാത്രം ഒരിക്കലും ജ്യോത്സനെ കുറ്റപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. തന്റെ ജീവിതം അയാള്‍ കുറിച്ച ജാതകവരികളില് നിന്ന് ഒരണുമണി പോലും വ്യതിചലിച്ചിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി വാഹിദിന് അറിയാമായിരുന്നു. ജനിച്ചയന്നു മുതല്‍ മരണം തന്റെ കൂടെയുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഉദാഹരണവുമുണ്ട്. പിതാവിനൊപ്പം, എസ്റ്റേറ്റില്‍ പണി ചെയ്യുന്ന പണിക്കാര് അനധികൃതമായി വിശ്രമിക്കുന്നുണ്ടോ എന്നറിയാന്‍ പോയപ്പോള്‍, ഞൊടിയിട വ്യത്യാസത്തില്‍, രണ്ടു നൂറ്റാണ്ടു മുമ്പ് വീണ തേങ്ങ പിതാവിന്റെ തലയില്‍ തന്നെ പതിച്ച കഥ ഓര്മ വരുന്നു. ഒരു സെക്കന്റു മുമ്പു വരെ അവിടെ നിന്നിരുന്നത് വാഹിദ് ആയിരുന്നു. ഒരു നിമിഷത്തെ ഇടവേളയില്‍ ഒരു ജീവിതം നീളുകയും ഒരു ജീവിതം മൃതപ്രായമാവുകയും ചെയ്തു. തേങ്ങ വീണ്, തല പൊട്ടി ചോരയൊഴുകിയ പിതാവ് മകന്റെ കൈകള്‍ മുറുകെ പിടിച്ചു. വായില്‍ നിന്നു നുരയും പതയും വന്നു. കണ്ണുകള്‍ തുറിച്ച്, പുറത്തു ചാടാനെന്ന വിധം പരക്കം പാഞ്ഞു. ഓടിക്കൂടിയ പണിക്കാര് മുഴുവനും ചുറ്റും കൂടി. അവര്‍ മുതലാളിയുടെ കൈയ്യും കാലും ഉഴിയാനും നെറ്റിയിലൂടെ പരന്നൊഴുകിയ രക്തം തുടയ്ക്കാനും തുടങ്ങി. പിതാവ് ഇപ്പോള്‍ ബോധം തെളിഞ്ഞിരുന്നെങ്കില്‍, ജോലിക്കിടയില്‍ ഇങ്ങനെ അലംഭാവം കാണിച്ചതിന് പണിക്കാരെയെല്ലാം കുറ്റപ്പെടുത്തുന്ന രംഗമോര്‍ത്ത് മനസില്‍ ചിരിച്ചുകൊണ്ടായിരുന്നു വാഹിദ് അച്ഛന്റെ മുറുകിയ കൈകള്‍ പതിയെ വിടുവിച്ചത്. മരണവെപ്രാളത്തില്‍ പിതാവ് താടി താഴോട്ടും മുകളിലോട്ടും ചലിപ്പിക്കുന്നത് ജോലിക്കാരെ മുഴുവനും ചീത്ത പറയാനാണെന്നും അവന് മനസില്‍ സങ്കല്പ്പിച്ചു. ചില പണിക്കാര് ചക്കിനു വെച്ചത് കൊക്കിനു കൊണ്ടെന്ന അര്‍ഥത്തിലുള്ള പഴഞ്ചൊല്ല് വകഭേദത്തോടെ മൊഴിഞ്ഞ് കൊച്ചുമുതലാളിയെ നോക്കി നെടുവീര്‍പ്പിട്ടു.
അന്ന് വാഹിദിന് അഞ്ച് വയസായിരുന്നു. അഞ്ചാം വയസിലേക്ക് കാലെടുത്ത് വെച്ചിട്ട് അന്നേക്ക് 28 ദിവസമായിരുന്നു.
പിന്നെ മരണം വാഹിദിനെ സമീപിച്ചത് മറ്റൊരു വിധത്തിലായിരുന്നു. വിഷപ്പാമ്പിന്റെ രൂപത്തില്‍. സത്യത്തില്‍ പാമ്പിനു വിഷമുണ്ടായിരുന്നോ ഇല്ലയോ എന്നത് ഇന്നും ചരിത്രത്തില്‍ വിവാദവിഷയമാണ്. വിഷചികിത്സയെക്കുറിച്ചും വിഷപ്പാമ്പുകളെക്കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അന്ന് വാഹിദിനെ കടിച്ച പാമ്പ് ഏതിനത്തില്‍ പെട്ടതായിരുന്നുവെന്ന് അന്വേഷിക്കുന്നത് കൗതുകകരവും ഇനിയൊരു കാലത്ത് അവര്‍ സര്‍വീസ് സ്റ്റോറി എഴുതുകയാണെങ്കില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമാണ്.
അന്ന്, പാമ്പ് വിഷമുള്ളതായിരുന്നതല്ലെന്ന് വാഹിദ് വാദിച്ചു. അത് കൊടിയ വിഷമുള്ളതാണെന്ന് വാഹിദിനെ എടുത്ത് ഭിഷഗ്വരന്റെ അടുത്തെത്തിച്ച നാട്ടുകാരും.
വാഹിദും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുമ്പോള്‍, മരപ്പൊത്തിലേക്ക് തെറിച്ചുവീണ പന്ത് എടുക്കുന്നതിനിടയിലായിരുന്നു സംഭവം. പൊത്തിന്റെയുള്ളില് പെട്ടെന്നൊന്നും കാണാന്‍ പറ്റാത്ത രീതിയില്‍ പന്തു കുടുങ്ങിയപ്പോള്‍ വാഹിദ് ആദ്യമാലോചിച്ചത് ഗുരുനാഥന് പഠിപ്പിച്ച പഴയ നാടോടിക്കഥയായിരുന്നു. ഗുരുനാഥന്, അദ്ദേഹം ഈ കഥ പറയുമ്പോള്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍
അവന്റെ ചെവി, പറിഞ്ഞു പോവും വിധം കൂട്ടിപ്പിടിച്ച് ശിക്ഷയും നല്‍കിയിരുന്നു.
ഒരിക്കല്‍ ഒരിടത്ത് ഒരു ഗുരുനാഥന് ജീവിച്ചിരുന്നു. അദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ടായിരുന്നു. ശിഷ്യന്മാരില് നെഹ്റു എന്ന ശിഷ്യനോടായിരുന്നു അദ്ദേഹത്തിന് വാത്സല്യം കൂടുതല്‍. നെഹ്റു പ്രകടിപ്പിച്ച ബുദ്ധിശക്തിയും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവുമായിരുന്നു ഇതിനു പിന്നില്‍. (ഈ കഥ പറയുന്നതിനിടയില്‍ തന്റെ എല്ലാ ശിഷ്യരും നെഹ്റുവിനെപ്പോലെ ആയിരുന്നതെങ്കിലെന്ന് ഗുരു പ്രാര്‍ഥിച്ച കാര്യവും വാഹിദ് ഓര്‍മ്മിച്ചു.)
ഒരിക്കല്‍, കൊച്ചു നെഹ്റുവും കൂട്ടുകാരും കൂടി പന്തു കളിക്കുകയായിരുന്നു. ഇതിനിടയില്‍ പന്തു തെറിച്ച് അടുത്തുള്ള മരപ്പൊത്തില്‍ വീണു. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ആ പന്തെടുക്കാനായില്ല. അപ്പോള്‍ കൊച്ചു നെഹ്റു കൂട്ടുകാരോട് ഒരു പാത്രം നിറയെ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. ആദ്യം എന്തിനാണെന്ന് മനസിലാവാതെ കൂട്ടുകാര്‍ അമ്പരന്നു നില്‍ക്കുകയും പിന്നെ വെള്ളം കൊണ്ടുവരികയും ചെയ്യുന്നു. അപ്പോള്‍ ബുദ്ധിമാനായ ആ ബാലന് അവര്‍ കൊണ്ടുവന്ന വെള്ളം പൊത്തിലൊഴിക്കുന്നു. മരപ്പൊത്ത് നിറഞ്ഞു കവിയുന്നതിനനുസരിച്ച് പന്ത് ഉയര്‍ന്നു വരുന്നു. കൂട്ടുകാരെല്ലാവരും ചേര്‍ന്ന് ആ ബാലനെ അഭിനന്ദിക്കുന്നു.
‘എന്റെ പ്രിയ ശിഷ്യന്മാരേ, നിങ്ങളെല്ലാവരും നെഹ്റു എന്ന ആ ബാലനെപ്പോലെയാവണമെന്നാണ് എന്റെ ആഗ്രഹം.’ അന്ന്, ഗുരു പറഞ്ഞുനിര്‍ത്തി.
അന്നത്തെ പഠനം കഴിഞ്ഞുവെന്ന് അറിയിച്ച് മണി മുഴങ്ങി.
ഇപ്പോള്‍ പൊത്തില്‍ പന്തു കുടുങ്ങിയപ്പോഴും വാഹിദ് ആദ്യമോര്‍ത്തത് ആ പഴയ ഗുരുനാഥനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ നെഹ്റുവിനെക്കുറിച്ചുമായിരുന്നു.
തുടര്‍ന്ന് വാഹിദും അതുപോലെ തന്റെ കൂട്ടുകാരോട് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞെങ്കിലും അവര്‍ അനുസരിക്കാത്തതിനാല്‍ അവനു തന്നെ വെള്ളം കൊണ്ടുവരേണ്ടി വന്നു. പിന്നെ അവന് ഗുരു പറഞ്ഞ കഥയിലെ നെഹ്റുവിനെപ്പോലെ വെള്ളം ആ പൊത്തിലേക്ക് ഒഴിച്ചു തുടങ്ങി. മണ്സൂണിലല്ലാതെ ആദ്യമായി വെള്ളം കാണുന്നതായിരുന്നതിനാല് മരവും നല്ല ദാഹത്തിലായിരുന്നു. എല്ലാം ജലത്തുള്ളികളും മരം പെട്ടെന്നു തന്നെ ആഗിരണം ചെയ്തുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും വെള്ളം ചുമന്ന് തളരാനായിരുന്നു അവന്റെ വിധി. ഒടുവില്‍ നിരാശയോടെയാണ് തന്റെ മെലിഞ്ഞ കൈകള്‍ അവന് പൊത്തിലേക്ക് ഇട്ടത്. മരപ്പൊത്തിന്റെ ആഴങ്ങളില്‍ അവന്റെ കൈകള്‍ തിരഞ്ഞുനടന്നു. പിന്നെയും പന്തില്‍ സ്പര്ശനമെത്താതിരുന്നപ്പോഴായിരുന്നു, അവന് കൈ പിന്‍വലിക്കാന്‍ തുടങ്ങിയതും വിഷപ്പാമ്പ് ആദ്യമായി കൊത്തുന്നതും. ദംശനമേറ്റ വേദനയില്‍ മുഖത്ത് കരച്ചിലും ശരീരത്തില്‍ വിറയലും വരുത്തി അവന് നിലവിളിച്ചുകൊണ്ടിരിക്കെ കൂട്ടുകാര്‍ പരിശോധിച്ച് സര്പ്പദംശനമാണെന്ന് ഉറപ്പുവരുത്തി.
ഓടിയടുത്ത നാട്ടുകാര്‍ അപ്പോള്‍ തന്നെ പൊത്തില്‍ തിരഞ്ഞെങ്കിലും വാലിന്റെ ഒരു ഭാഗം മാത്രമേ മിന്നായം പോലെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചുള്ളൂ. അപ്പോള്‍ തന്നെ അവര്‍ വാലിന്റെ ഉടമ കൊടിയ വിഷമുള്ള ജാതിയാണെന്നുള്ള പ്രഖ്യാപനങ്ങള്‍ പരസ്പരം നടത്തി. പിന്നെ അവര്‍ ദു:ഖത്തോടെയും സഹതാപത്തോടെയും വാഹിദിനെ നോക്കി അവന്റെ ശരീരം ശ്രീകൃഷ്ണവര്ണമാവുന്നതും കാത്തുനിന്നു. മറ്റു ചിലര്‍ അവന്റെ ജാതകം കുറിച്ച ജ്യോത്സന്റെ പരേംഗിതജ്ഞാനത്തെ സ്മരിക്കുകയും ഉള്ളില്‍ കുന്നോളം ഭയം നിറയ്ക്കുകയും ചെയ്തു. അവന്റെ ബന്ധുക്കളുടെ ദു:ഖം തങ്ങളുടെ കൂടി ദു:ഖമാണെന്ന തെറ്റിദ്ധാരണ പരത്തി ചിലര്‍ കപടമായി ഏങ്ങലടിക്കുകയും ഒരു ജീവന്റെ തിരിനാളം കെടാന്‍ പോവുന്നതിന്റെ അവസാനദൃശ്യങ്ങള്‍ കണ്ണുകള്‍ കൊണ്ടൊപ്പാന് ദൃഢമായി ഉള്ളില്‍ പ്രതിഞ്ജയെടുക്കുകയും ചെയ്തു.
‘മരണം എല്ലാവര്ക്കും സംഭവിക്കും. അതില്‍ ആരും ഭയപ്പെടരുത്. ഈ ലോകത്തില്‍ അനശ്വരമായത് മരണം മാത്രമേയുള്ളൂ. മരണത്തെ തടഞ്ഞുനിര്‍ത്താന്‍ ലോകത്തില്‍ ആരു വിചാരിച്ചാലും, ഏതു ശാസ്ത്രം വിചാരിച്ചാലും നടക്കുകയില്ല.’ നാട്ടിലെ തത്വഞ്ജാനിയായ ഷെയ്ഖ് അപ്പോഴേക്കും ഒരു ചെറിയ പ്രഭാഷണത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് അഭിപ്രായപ്പെട്ടു.
ഇങ്ങനെ നാട്ടുകാര്‍ ആവേശപൂര്‍വം പാമ്പുവേട്ടയിലും ചര്‍ച്ചയിലും ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്, കൂട്ടത്തില്‍ ബുദ്ധി ലവലേശമില്ലെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഒരു ഭ്രാന്തന് പാമ്പു കടിയേറ്റവനെ ഭിഷഗ്വരന്റ അടുത്തെത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതും നാട്ടുകാര്‍ അതിനെക്കുറിച്ച് ബോധവാന്മാരാകുന്നതും. അപ്പോള്‍ തന്നെ മറ്റു ചിലര്‍ കൂടി അത് ഏറ്റുണര്ത്തുകയും ഭ്രാന്തന്റെ സ്വരത്തേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞ് ആ ബോധോദയയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു.
ഭിഷഗ്വരന് ഇതുവരേയും മരിച്ചുകഴിയാതിരുന്ന വാഹിദിനെ അത്ഭുതത്തോടെയാണ് നോക്കിയത്. ഇതിനകം തന്നെ അവന്റെ നാഡികളിലൂടെ രക്തചംക്രമണവ്യവസ്ഥയില്‍ എത്ര മില്ലീലിറ്റര്‍ വിഷം എത്തിയിരിക്കുമെന്ന് അയാള്‍ കണക്കാക്കിയിരുന്നു. തന്റെ വൈദ്യശാസ്ത്രജീവിതത്തിലെ ഒരു നിര്‍ണായകനിമിഷത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നാട്ടുകാരുടെ അത്ഭുതവും സഹതാപവും നിറഞ്ഞുനിന്ന മുഖങ്ങളില്‍ നോക്കി അയാള്‍ മനസിലാക്കി. തുടര്‍ന്ന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന അവരുടെ ചോദ്യങ്ങള്‍ക്ക് തന്റെ വൈദ്യശാസ്ത്രപഠനശാഖയെ ഒന്നടങ്കം വഞ്ചിച്ച് അയാള്‍ മറുപടി പറഞ്ഞു.
‘ഇയാളെ കടിച്ചിരിക്കുന്നത് വിഷപ്പാമ്പല്ല. വിഷപ്പാമ്പല്ലേയല്ല..’
നാട്ടുകാര്‍ ഒന്നടങ്കം സംശയത്തോടെ അയാളെ നോക്കി.
‘അപ്പോള്‍ ഈ പാടുകള്‍?’
നാട്ടുകാരില്‍, നേരത്തെ ഭ്രാന്തന്റെ നാവില്‍ നിന്നും ഉച്ചത്തില്‍ സംസാരിച്ച് ക്രെഡിറ്റ് പിടിച്ചുപറ്റിയ അവിടത്തെ ഏറ്റവും പ്രമാണിയും ധനാഢ്യനുമായ ആള് ചോദിച്ചു. അയാളുടെ ശബ്ദം അത്രയ്ക്കു ഉച്ചത്തിലുള്ളതും ആധികാരികവുമായിരുന്നു. മറ്റുള്ളവരെല്ലാം ഇതേ ചോദ്യം തന്നെ ചോദിച്ചെങ്കിലും അവരൊന്നും ഈ ചോദ്യം മനസില്‍ പോലും വിചാരിച്ചില്ലെന്ന വിധമായിരുന്നു, അയാളുടെ ആധികാരിക സ്വരം.
അയാളുടെ ചോദ്യത്തിനു മുന്നില്‍ ആദ്യം ഭിഷഗ്വരന് ഒന്നു പകച്ചു. ഇതുവരെ പഠിച്ച ശാസ്ത്രത്തെ തള്ളിപ്പറയേണ്ട വിഷമം ഒരു ഭാഗത്ത്. ആളുകള്‍ തന്നെ അവിശ്വാസത്തോടെ നോക്കുന്ന അവസ്ഥ വേറൊരു വശത്ത്. കൂടെ ഇപ്പോഴും മരിക്കാതെ നില്ക്കുന്ന വാഹിദിന്റെ നോട്ടം ത്രിശങ്കു വശത്തും. ഒടുവില്‍ ധൈര്യപൂര്‍വം അയാള്‍ തന്റെ പ്രസ്താവനയെ സാധൂകരിക്കാന്‍ ആരംഭിച്ചു.
‘അല്ല. നിങ്ങളുടെ സംശയം ശരിയല്ല. ഇയാളെ കടിച്ചിരിക്കുന്നത് വിഷപ്പാമ്പല്ല. ലക്ഷണം കണ്ട് അങ്ങനെ തോന്നുമെങ്കിലും അവയുടേതല്ല ആ പാടുകള്‍. അവ അവന്റെ ശരീരത്തില്‍ പണ്ടു മുതലേ ഉണ്ടായിരിക്കണം. നിങ്ങള്‍ പാമ്പു കടിച്ചെന്ന സംശയത്തോടെ നോക്കുമ്പോഴാണ് അവ വിഷമിറങ്ങിയ പാടുകളായി തോന്നുന്നത്.’
നാട്ടുകാര്‍ അവരുടെ കാഴ്ചാശക്തിയേയും നിരീക്ഷണപാടവത്തേയും അവിശ്വസിക്കണോ എന്ന ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള് ഭിഷഗ്വരന് നിസാരമെന്ന മട്ടില്‍ അടുത്ത രോഗിയെ പരിശോധിക്കാന്‍ ആരംഭിച്ചു. പിന്നെയും കൂട്ടം കൂടി നിന്നിരുന്ന നാട്ടുകാരെ ഇടം കണ്ണോടെ നോക്കി അയാള്‍ നാഡിമിടിപ്പ് പരിശോധിക്കുന്ന ഉപകരണം രോഗിയുടെ നെറ്റിയില്‍ വെച്ചു. നാട്ടുകാര്‍ ജാള്യതയില്‍, വൈകി വന്ന ബോധോദയത്തോടെ അവരവരുടെ വീട്ടിലേക്കു നടന്നു. ആശുപത്രി വരാന്തയില്‍ വാഹിദിനെ തനിച്ചാക്കുന്നതുവരേയും അവരുടെ ബോധോദയം തുടര്‍ന്നു.
ഒടുവില്‍ തനിച്ചായി എന്ന ഉത്തമബോധ്യം വന്നപ്പോള്‍ ഭിഷഗ്വരന് പതുക്കെ വാഹിദിനരികിലെത്തി ചുറ്റുമൊന്നും ആളില്ലെന്ന് ബോധ്യം വരുത്തി ചോദിച്ചു.
‘നീയെന്താ മരിക്കാത്തത്?’
വാഹിദ് അത്ഭുതത്തോടെ അയാളുടെ ചോദ്യം മനസിലാവാതെ, ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസം നോവലുകളിലെ നായകനെപ്പോലെ ചോദ്യകര്‍ത്താവിനെ തന്നെ നോക്കി നിന്നു.
‘എന്നെ കടിച്ചത് വിഷപ്പാമ്പല്ല എന്ന് ഡോക്ടര്‍ തന്നെയല്ലേ പറഞ്ഞത്?’
അവന് തിരിച്ചു ചോദിച്ചു.
‘അല്ല. നിന്നെ കടിച്ചത് കൊടിയ വിഷമുള്ള ഒരു പാമ്പു തന്നെയാണ്. ഈ പാടുകള്‍ കണ്ടാലറിയാം. അതിന്റെ വിഷം ഒരു മില്ലീലിറ്റര്‍ വേണ്ട നിമിഷങ്ങള്‍ക്കുള്ളില്‍ ആളു മരിക്കാന്‍..’
ഭിഷഗ്വരന് അംഗവിക്ഷേപത്തോടെ പറഞ്ഞു,
വാഹിദ് അപ്പോള്‍ പറയേണ്ടതെന്തെന്നറിയാതെ നിന്നു. അവനെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതവാര്‍ത്ത തന്നെയായിരുന്നു. അന്നായിരുന്നു വാഹിദിന് ആദ്യമായി തന്നില്‍ സംശയം തോന്നിയത്. മുമ്പ്, സെക്കന്റിന്റെ ആയിരത്തിലൊരംശത്തിന് തന്റെ തൊട്ടടുത്ത് വീണ തേങ്ങയേയും ദംശിച്ചിട്ടും ഒരു തുള്ളി വിഷം പോലും തന്നില്‍ ചര്ദിക്കാന് കഴിയാതിരുന്നñവിഷപ്പാമ്പിനേയും വാഹിദ് സംശയത്തോടെ ഓര്‍ത്തു. എന്തുകൊണ്ട് താന്‍ മരിക്കുന്നില്ല എന്ന ഭിഷഗ്വരന്റെ ചോദ്യം അവനില്‍ രൂഢമൂലമായി.
This comment has been removed by the author.
ReplyDeleteവാക്കുകള്‍ക്ക് മാന്ത്രികതയുണ്ട്,പുതുതലമുറയുടെ കഥപറയാന്‍ മാറ്റത്തിന് വേണ്ടി അവലംബിക്കുന്ന സാങ്കേതിക രീതിയിലും പുതുമയുണ്ട്... ഭംഗിയായി പര്യവസാനിക്കുന്നു നോവലാകട്ടെ
ReplyDeleteഎന്ന് ആശംസിക്കുന്നു.