Tuesday, October 29, 2013

ഒരു ഡീ ജേ ഓണവിശേഷം


ഒരു ഡീ ജേ ഓണവിശേഷം
ഓണത്തിന്‌ ഈ പ്രാവശ്യം മലയാളിയുടെ പ്രിയപ്പെട്ട തടിയനൊപ്പം ഒരു ജൂനിയര്‍ കൂടിയുണ്ട്‌. പേര്‌ കാമാഖ്യ. �ആറുമാസം പ്രായമായതേയുള്ളൂ. ഈ പ്രാവശ്യം എനിക്കും മായയ്‌ക്കും ഏതായാലും സ്‌പെഷ്യലാണ്‌. കാമാഖ്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണം. അവളുടെ കളിചിരികള്‍. എല്ലാം കൂടി ഈ ഓണം ഒന്ന്‌ തകര്‍ക്കണം ബായ്‌..� ശേഖര്‍ മേനോന്‍ കൊച്ചി വൈറ്റിലയിലെ വീട്ടില്‍ തിരക്കുകള്‍ക്കിടയില്‍ കിട്ടിയ അല്‍പനേരം ഓണാഘോഷത്തിന്റെ മുന്നോടിയെന്ന വണ്ണം കുടുംബത്തിനൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.
ഡീജേയിങ്ങിലെ കേരളത്തിനകത്തും പുറത്തുമായി 500 ലധികം വേദികള്‍ പങ്കിട്ട ചരിത്രമുണ്ട്‌ ശേഖറിന്‌. സിനിമയിലെത്തുന്നതിനു മുമ്പേ തുടങ്ങിയതാണ്‌ സംഗീതത്തോടുള്ള ഭ്രമം. പ്ലസ്‌ ടു കഴിഞ്ഞതു മുതല്‍ ഡീജേയിങ്ങിങ്‌ തുടങ്ങി. സംഗീതത്തോടുള്ള അടക്കാനാവാത്ത ഇഷ്‌ടം ഡീജേയിങ്ങിലെത്തിച്ചപ്പോള്‍ ആദ്യമായി ഫോര്‍മുല വണ്‍ എന്ന ചെറുകിടഹോട്ടലിലാണ്‌ വേണ്ടി 2001 ല്‍, മുഴുവന്‍ സമയ ഡീജേ ചെയ്‌തു തുടങ്ങിയത്‌. ഈ രംഗത്തെ അതികായരുടെ ചുവടുകള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചും സ്വന്തമായ ഈണങ്ങളും സ്റ്റൈലുകളും സൃഷ്‌ടിച്ചും ശേഖര്‍ പതുക്കെ ഡിജേയിങ്‌ എന്ന മലയാളിക്ക്‌ അന്ന്‌ അത്രയൊന്നും പരിചിതമല്ലാത്ത പുതുമേഖലയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്‌ടിക്കുകയായിരുന്നു. ആഗോളരംഗത്തെ ട്രന്‍ഡുകളെല്ലാം കൃത്യമായും അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ശേഖര്‍ സൃഷ്‌ടിച്ച ട്രന്‍ഡ്‌ സെറ്ററുകള്‍ കാണികളേയും ആവേശം കൊള്ളിക്കുകയായിരുന്നു. കൊച്ചിയേക്കാള്‍ വലിയ നഗരങ്ങളില്‍ നിന്ന്‌ ക്ഷണം കിട്ടിയെങ്കിലും അവിടേക്കൊന്നും പോവാതെ കൊച്ചിയെ �ടാ തടിയാ�യിലെ ലൂക്കിനെപ്പൊലെ അളവറ്റ്‌ സ്‌നേഹിച്ച്‌ ഈ തനി കൊച്ചിപ്പയ്യന്‍ ഇവിടെത്തന്നെ തന്റെ സ്വപ്‌നങ്ങള്‍ക്ക്‌ നിറച്ചാര്‍ത്ത്‌ പകരുകയായിരുന്നു.

ഡീജേയിങ്ങും സിനിമാപ്രവേശവും


�ടാ തടിയാ�യിലേക്ക്‌ വരാന്‍ എനിക്ക്‌ ആദ്യം പ്ലാനൊന്നുമില്ലായിരുന്നു. ആഷിഖ്‌ വിളിച്ചപ്പോഴും അത്ഭുതമായിരുന്നു. എന്നെത്തന്നെയാണോ ഉദ്ദേശിച്ചത്‌ എന്ന സംശയവും. പിന്നെ കഥ കേട്ടപ്പൊഴാണ്‌ ഇത്‌ കൊള്ളാമല്ലോ എന്ന്‌ തോന്നിയതും ആ സിനിമയിലെ ലൂക്കായതും.� ശേഖര്‍ മനസു തുറന്നു.
ശേഖര്‍ ടാ തയിയായ്‌ക്കു മുമ്പും സിനിമയില്‍ തന്റെ റീമിക്‌സും ഡീജേയുമായി രംഗപ്രവേശം ചെയ്‌തിട്ടുണ്ട്‌. ആഷിഖിന്റെ തന്നെ �സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍� എന്ന ചിത്രത്തില്‍ ആനക്കള്ളന്‍ എന്ന റീമിക്‌സുമായി ചെറുതായൊരു മുഖം കാട്ടല്‍. �ഞാന്‍ ഡീജേയിങ്‌ തുടങ്ങുമ്പോള്‍ ഇവിടെ അതൊരു പരിചിതമല്ലാത്ത മേഖലയായിരുന്നു. ക്ലബുകളൊക്കെ വളരെ കുറവായിരുന്നു. ആ സമയത്ത്‌ പുതിയ പാട്ടുകള്‍ക്കു വേണ്ടി ഏറെ അലഞ്ഞിട്ടുണ്ട്‌. അന്ന്‌ ഈ വികിപീഡിയ സര്‍ച്ചും യൂട്യൂബുമൊന്നും ഇത്രയും വ്യാപകമായിരുന്നില്ലല്ലോ..�
ശേഖറിന്റെ വാക്കുകളില്‍ ഒരു ഫ്‌ളാഷ്‌ ബാക്ക്‌ ഓര്‍മയുടെ പച്ചപിടിച്ച ചിത്രം.

കുടുംബവീടുകളിലെ ഓണഓര്‍മകള്‍


അന്നൊക്കെ കുട്ടിക്കാലവും ഓണവുമൊക്കെ സംഗീതമയമായിരുന്നു. കുട്ടിക്കാലത്തെ ഓര്‍മകളില്‍ പ്രധാനം യാത്രകളുടേതാണ്‌. ചിലപ്പോള്‍ അച്ഛന്റെ വൈറ്റിലയിലെ വീട്ടിലായിരിക്കും ഓണം. മറ്റു ചിലപ്പോള്‍ അമ്മയുടെ പാലക്കാട്ടുള്ള വീട്ടിലും. പിന്നെ കൊല്ലത്തെ ശാസ്‌താംകോട്ടയിലെ ബന്ധുവീടുകളിലും പോവും. അങ്ങനെ വിവിധയിടങ്ങളിലെ ഓണസദ്യയുണ്ണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌. �അന്നേ, ഈ തടിയുണ്ട്‌. സിനിമയിലേതു പോലെ എല്ലാവരുടേയും ലീഡറാവുന്ന പ്രകൃതമൊന്നുമല്ല. എവിടെയൊങ്കിലും ആരും കാണാത്ത ഒരിടം കിട്ടിയാല്‍ എതുങ്ങിക്കൂടുന്ന പ്രകൃതമാണ്‌. കടല്‍ കടന്ന്‌ ഒരു മാത്തുക്കുട്ടിയിലെ മാത്തുക്കുട്ടീന്റെ ഫ്രണ്ടിനെപ്പോലെ. അധികമാരോടും മിംഗിള്‍ ചെയ്യാനും പോവില്ല. � ശേഖര്‍ ഓര്‍മിക്കുന്നു. എങ്കിലും ഓണക്കാലത്ത്‌ ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യവും ആവേശത്തോടെ ചെയ്‌തിരുന്നു. കൂട്ടുകാരുമൊത്തുള്ള കളികള്‍. അടിച്ചുപൊളികള്‍.. എല്ലാം. �ഇപ്പോള്‍ കൊച്ചിയില്‍ ഫ്‌ളാറ്റ്‌ ജീവിതമായതിനാല്‍ പഴയ ഓണത്തിന്റെ പകിട്ടൊന്നും കിട്ടാറില്ലെങ്കിലും ഞങ്ങളുടേതായ രീതിയില്‍ ഓണം ആഘോഷിക്കുന്നു.�

ഇപ്പോ ഓണം യാന്ത്രികമായി, ബായ്‌
പണ്ടൊക്കെ ഓണത്തിന്‌ നാട്ടിലെ കൃഷിയുമായും വയലുമായുമൊക്കെ വലിയ ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലത്തെ അമ്മൂമ്മയുടെ കൂടെയുള്ള ഓണമൊക്കെ ഇപ്പോഴും മനസിലുണ്ട്‌. �പിന്നീട്‌ ഡി ജെ ആയപ്പോള്‍ പുതുവര്‍ഷം ആഘോഷിക്കുന്നതു പോലത്തന്നെയാണ്‌ അന്നൊക്കെ ഓണവും ആഘോഷിച്ചിരുന്നത്‌.� ഇന്നത്തെ ഓണത്തിന്‌ ഒരു യാന്ത്രികത കൈവന്നിട്ടില്ലേ എന്ന സംശയം കൂടിയുണ്ട്‌ ശേഖറിന്‌. എല്ലാം ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെയുള്ളത്‌ നമുക്ക്‌ കടകളില്‍ കിട്ടും. നമ്മള്‍ ചെന്ന്‌ വാങ്ങിയാല്‍ മാത്രം മതി. ദാ, ഇപ്പോള്‍ ഓണവും നമ്മുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. നമ്മള്‍ ഒരു യന്ത്രമനുഷ്യനെപ്പൊലെ ചെന്ന്‌ വാങ്ങിയാല്‍ മാത്രം മതി. �പിന്നെ പണ്ടത്തേപ്പോലെയല്ല. ഇപ്പോള്‍ ഒരുപാട്‌ ആഘോഷങ്ങള്‍ക്കിടയില്‍ ഓണവും ഒരു ആഘോഷം എന്ന സ്ഥിതിയായിട്ടില്ലേ എന്ന സംശയവുമുണ്ട്‌. ഓണം എന്നത്‌ പ്രത്യേകിച്ചുള്ള ഒരു ആഘോഷമേ അല്ലാതായി. ഇപ്പോഴത്തെ തലമുറയിലെ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നവരാണെന്നെനിക്കു തോന്നുന്നു.�
ശേഖറിന്റെ വാക്കുകളില്‍ ഒരു തത്വചിന്തകന്റെ ദാര്‍ശനികത.

നിക്കാഹ്‌ കഴിഞ്ഞ കഥ




ഈ ഓണം പോലെ കഴിഞ്ഞ ഓണവും സ്‌പെഷ്യലായിരുന്നു. ആ ഓണത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആദ്യപടമായ �ടാ തടിയാ�യുടെ ഫോട്ടോ ഷൂട്ട്‌. അന്ന്‌ ആയൊരു എക്‌സൈറ്റ്‌മെന്റ്‌ ഉണ്ടായിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ ഫോട്ടോഷൂട്ടാണല്ലോ. അതിനാല്‍ ആ ഓണക്കാലം മുഴുവന്‍ ഇതിന്റെയൊരു ലഹരിയായിരുന്നു.
�പിന്നെ �ടാ തടിയാ�യില്‍ എന്റെ വാലായി അഭിനയിച്ച ശ്രീനാഥ്‌ ഭാസിയു ഞാനും തമ്മിലുള്ള നിക്കാഹ്‌ കഴിഞ്ഞു..�
വരാനിരിക്കുന്ന സിനിമകളേതെന്ന ചോദ്യത്തിനുള്ള ഉത്തരം ടപ്പേന്നു വന്നപ്പോള്‍ ഈ ചോദ്യത്തിനു തന്നെയാണോ ശേഖര്‍ ഉത്തരം പറഞ്ഞതെന്ന്‌ സംശയിച്ച്‌ വീണ്ടും ചോദ്യമാവര്‍ത്തിച്ചപ്പോള്‍ സിനിമയിലെ എതിര്‍സ്ഥാനാര്‍ഥിയായ ജയരാജ്‌ വാര്യര്‍ അഭിനയിച്ച എതിര്‍സ്ഥാനാര്‍ഥിയെ കീഴ്‌പ്പെടുത്തിയ പൊട്ടിച്ചിരിയായിരുന്നു മറുപടി. ടാ തടിയായിലെ തടിയനും എലുമ്പനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്റെ പേരാണ്‌ നിക്കാഹ്‌. ജയരാജ്‌ സംവിധാനം ചെയ്യുന്ന ക്യാമല്‍ സഫാരിയിലും ശേഖര്‍ ഒരു പ്രധാനറോള്‍ ചെയ്യുന്നുണ്ട്‌.
�ഇങ്ങനെയൊക്കെയാണ്‌ ബായ്‌, എന്റെ വിശേഷങ്ങള്‍..�
പോരാന്‍ നേരം ശേഖറിന്റെ ലൂക്ക്‌ സ്റ്റൈലിലൊരു സല്യൂട്ടും.











  

Sunday, October 27, 2013

പിരമിഡുകള്‍ ആദ്യസംസ്‌ക്കാരരജതരേഖകള്‍

 പിരമിഡുകള്‍  
ആദ്യസംസ്‌ക്കാരരജതരേഖകള്‍



 ലോകത്തിലെ ആദ്യഭാഷയാണ്‌ ഹൈറോഗ്ലിഫിക്‌. പ്രാചീന ഈജിപ്‌തില്‍ ഉപയോഗിച്ചിരുന്ന ലിപി. സാംസ്‌ക്കാരികപെരുമയുടെ ഈറ്റില്ലങ്ങളില്‍ ചരിത്രാവശിഷ്‌ടമായി ഈ ഭാഷ അറിയപ്പെടുമ്പോള്‍, ആ ഭാഷയ്‌ക്കൊപ്പം ഈജിപ്‌തിനുമുള്ള പ്രാധാന്യം എത്രയെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇതിനൊപ്പം പിരമിഡുകളുടെ തലയെടുപ്പ്‌ കൂടിയാവുമ്പോള്‍ ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തിനു മുന്നില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്റെ ചരിത്രത്തിനു മുന്നില്‍ നമ്രശിരസ്‌ക്കാരായി നമുക്ക്‌ നില്‍ക്കേണ്ടി വരും. കാരണം, മെസപ്പെട്ടോമിയ വഴി തുടങ്ങുന്ന മനുഷ്യരാശിയുടെ ആദ്യസംസ്‌ക്കാരരജതരേഖകള്‍ ഈജിപ്‌തിലെത്തിനില്‍ക്കുമ്പോള്‍ അതിന്റെ ഉന്നതിയിലാണ്‌ ചെന്ന്‌ നില്‍ക്കുന്നത്‌. 

1
ഈജിപ്‌ത്‌ ലോകത്തിനു മുന്നില്‍ അറിഞ്ഞോ അറിയാതെയോ സംഭാവന ചെയ്‌ത മഹത്തായ അത്ഭുതങ്ങളായി പിരമിഡുകളെ എണ്ണാം. മലമുകളിലും മനമിളകാത്ത മനുഷ്യന്റെ അധ്വാനത്തിന്റെ ഔന്നത്യം കൂടിയാണത്‌. ഭീമാകാരന്‍ ശവക്കല്ലറ എന്ന ലാഘവത്തേക്കാള്‍ കഴിഞ്ഞുപോയ ഇന്നലെകളിലെ ഓര്‍മകളാണ്‌, സാംസ്‌ക്കാരികചരിത്രമാണ്‌ പിരമിഡുകള്‍ നമ്മുടെ ഓര്‍മകളിലെത്തിക്കുന്നത്‌. ഈജിപ്‌തിന്റെ സാംസ്‌ക്കാരികവാഹിനിയായ നൈലിന്റെ തീരത്ത്‌ തന്നെ പിരമിഡുകള്‍ 35 എണ്ണമെങ്കിലും വരും. ഈജിപ്‌തിനു പുറമേ, മറ്റു ചില രാജ്യങ്ങളില്‍ കൂടി പിരമിഡുകള്‍ അനേകമുണ്ടെങ്കിലും, പിരമിഡ്‌ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യമെത്തുന്നത്‌ ഈജിപ്‌ത്‌ എന്ന ഇന്ന്‌ അന്നന്ന്‌ സംഘര്‍ഷങ്ങളുടെ ഭൂമിയായിരിക്കുന്ന ഈ രാജ്യം തന്നെയാണ്‌. 4500 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രകൃതിയുടെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ പിരമിഡുകള്‍, ഇനിയുമൊരുപാട്‌ തലമുറകളെ കാണാനെന്ന മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഏതായാലും ഉപമകളിലെ ആയിരം സൂര്യചന്ദ്രന്‍മാരെ കാണാനുള്ള ഭാഗ്യം ഈ മഹത്തായ സൃഷ്‌ടിക്കു തന്നെ അവകാശപ്പെട്ടതാണെന്ന്‌ നമുക്ക്‌ നിസംശയം പറയാം. പൗലോ കൊയ്‌ലോവിന്റെ ആല്‍ക്കെമിസ്റ്റ്‌ എന്ന വിഖ്യാതനോവലിലെ നിധി തേടിയലയുന്ന സാന്റിയോഗോമാര്‍ ഇന്നും നിധി തേടിയും അത്ഭുതങ്ങള്‍ തിരഞ്ഞും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. ഓരോ പിരമിഡിനും ഏതാണ്ട്‌ 40 ലധികം നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വിസ്‌മയങ്ങളുടെ മറ്റൊരു ലോകത്തെത്തും.

2
ഈജിപ്‌തിലെ ഭരണാധികാരികളായിരുന്ന ഫറോവമാരുടെ ശവകുടീരങ്ങളാണ്‌ പിരമിഡുകള്‍. എംബാം ചെയ്‌ത്‌ ഉണക്കിയെടുത്ത ഫറോവാമാരുടെ മൃതദേഹങ്ങള്‍ അഥവാ മമ്മികള്‍ ഈ കൂറ്റന്‍ കുടീരങ്ങള്‍ക്കകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഓരോ ഫറോവയുടേയും പ്രതാപമനുസരിച്ച്‌ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുന്ന പിരമിഡുകളുടെ വലിപ്പവും കൂടും. ലോകത്തെ ഏറ്റവും വലിയ പിരമിഡ്‌ ഉള്‍പ്പെടെ മൂന്നെണ്ണമാണ്‌ ഈജിപ്‌തിലെ ഗിസയിലുള്ളത്‌. അതില്‍ ഖുസുവിന്റേത്‌ ഏറ്റവും വലുതും. ഗ്രേറ്റ്‌ പിരമിഡ്‌ എന്ന പേരിലാണ്‌ ഇതറിയപ്പെടുന്നത്‌. ഖഫ്ര രാജാവിന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നതാണ്‌ മറ്റൊന്ന്‌. മീന്‍ കൗറെ രാജാവിന്റേത്‌ മറ്റൊന്നും. പുരാതന ഈജിപ്‌തുകാരുടെ കഠിനാധ്വാനത്തിന്റേയും മതവിശ്യാസത്തിന്റേയും രാജഭക്തിയുടേയും ശില്‍ചാതുരിയുടേയുമല്ലാം പ്രതീകമാണ്‌ ഈ പിരമിഡുകള്‍. ഇരുമ്പു കൊണ്ടുള്ള പണിയായുധങ്ങള്‍, ഈജിപ്‌തുകാര്‍ക്ക്‌ അന്യമായിരുന്ന കാലത്താണ്‌ 23 ലക്ഷത്തിലധികം കൂറ്റന്‍ശിലാപാളികള്‍ കൊണ്ട്‌ ഇത്തരം പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. സഹസ്രാബ്‌ദങ്ങളുടെ മഴയും മഞ്ഞും വെയിലും മണല്‍ക്കാറ്റും അതിജീവിച്ച ശിലകള്‍. 450 അടി ഉയരത്തിലേക്ക്‌ രണ്ടര മെട്രിക്‌ ടണ്ണോളം ഉയര്‍ത്തിവെച്ച പ്രാകൃതമായ, എന്നാല്‍ ആധുനികലോകത്തിനും അനുകരിക്കാവുന്ന സാങ്കേതിക വിദ്യ. ഓരോ നിര കല്ല്‌ അടുക്കിക്കഴിയുമ്പോഴും വീണ്ടും ഉയരത്തില്‍ മണ്‍തിട്ട ഉയര്‍ത്തിയിരുന്നത്രേ. പിരമിഡ്‌ പൂര്‍ത്തിയായ ശേഷം മണ്ണ്‌ പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്‌തു.
3
മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുരാതന ഈജിപ്‌തുകാരുടെ വിശ്വാസമാണ്‌ പിരമിഡുകളുടെ ആവിര്‍ഭാവത്തിനു പിറകില്‍ നമുക്ക്‌ കാണാന്‍ കഴിയുക. ഹൃദയം ഒഴികെയുള്ള ആന്തരാവയവങ്ങളെല്ലാം നീക്കം ചെയ്‌ത്‌ പ്രത്യേകം തൈലലേപനം നടത്തി ഉണക്കിയെടുത്ത്‌ അടക്കുന്ന ഫറോവോന്റെ മമ്മിയോടൊപ്പം ജീവിതകാലത്ത്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്ന മറ്റു കുറേ വസ്‌തുക്കളുമുണ്ടാവും, കൂടെ വയ്‌ക്കാനായി. ഇരിപ്പിടങ്ങള്‍, കട്ടിലുകള്‍, ആഭരണങ്ങള്‍, പണപ്പെട്ടികള്‍, തുടങ്ങി ധാന്യങ്ങള്‍ വരെ മൃതദേഹങ്ങള്‍ക്കൊപ്പം അടക്കം ചെയ്‌തിട്ടുണ്ടാവും. മണ്‍പാത്രങ്ങളും സ്വര്‍ണം കൊണ്ട്‌ മോടി പിടിപ്പിച്ച സിംഹാസനങ്ങളും വേറെയും. വലിയൊരു ശില്‍പം പോലത്തെ പെട്ടിക്കകത്താണ്‌ മമ്മി സൂക്ഷിച്ചിരിക്കുന്നത്‌. കുഫുവിന്റെ ഗ്രേറ്റ്‌ പിരമിഡിനകത്ത്‌ ക്വീന്‍സ്‌ ചേംബര്‍ എന്നൊരു ഭാഗം കൂടിയുണ്ട്‌. പിരമിഡിനകത്ത്‌ രാജ്‌ഞിമാരെ അടക്കുന്ന പതിവില്ലെങ്കിലു#ം ഖുഫു രാജാവ്‌ തന്റെ കുടീരത്തില്‍ രാജ്ഞിക്കും ഒരു ചേംബര്‍ വേണമെന്ന്‌ നിഷ്‌ക്കര്‍ഷിച്ചിരുന്നു പോലും.
4
ഫരോവോന്റെ അധികാരചിഹ്നമായിരുന്ന സ്വര്‍ണമുഖം മൂടിയും ഇവിടെ കാണാം. മരിച്ചവര്‍ ഒരേ സമയം സ്വര്‍ഗത്തിലും ഭൂമിയിലും ഇരട്ടജീവിതം നയിച്ചിരുന്നെന്നായിരുന്നു പ്രാചീന ഈജിപ്‌ഷ്യന്‍ വിശ്വാസം. മരണാനന്തരം ഭൂമിയിലെ ജീവിതം സാധ്യമാക്കുന്നതിനായിരുന്നു അവര്‍ മൃതദേഹം നശിച്ചുപോവാതെ സൂക്ഷിച്ചിരുന്നത്‌. അതിനാലാണത്രേ, മരിച്ചവര്‍ക്ക്‌ ഉപയോഗിക്കാനായുള്ള വസ്‌തുക്കളും കൂടെ വെച്ചത്‌. മരിക്കുന്നതിനു മുമ്പ്‌ അവര്‍ ഉപയോഗിച്ചിരുന്ന വസ്‌തുക്കളൊക്കെയും മരണാനന്തരവും ഉപയോഗിക്കുമത്രേ. മൃഗങ്ങളുടേയും പരിചാരകരുടേയും പ്രതിമകള്‍ മുതല്‍ നദി കടക്കുന്നതിനുള്ള തോണി വരെ കുടീരങ്ങളില്‍ കാണാം. ഇവയൊക്കെയും ഈജിപ്‌ഷ്യന്‍ ചരിത്രം പഠിക്കാന്‍ ചരിത്രകാരന്‍മാരെ ഏറെ സഹായിക്കുകയും ചെയ്‌തിട്ടുണ്ടത്രേ. ഒരു ലക്ഷം ആളുകള്‍ മാസങ്ങളോളം ജോലി ചെയ്‌താണത്രേ, ഈ പിരമിഡുകളോരോന്നും പണിതത്‌. ഓരോ പിരമിഡിനു#ം മുന്നിലായി ക്ഷേത്രവും ഉണ്ട്‌. ഫറോവമാര്‍ ആരാധന നടത്തിയിരുന്നതും മരണാനന്തരചടങ്ങുകള്‍ നടത്തിയതുമല്ലാം ഇവിടത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. വിദൂരദിക്കില്‍ നിന്നും നൈല്‍ നദിയിലൂടെ കടത്തിക്കൊണ്ടു വന്നതാണ്‌ ഇവിടത്തെ നിര്‍മാണത്തിനുപയോഗിച്ച കല്ലുകളിലേറെയും.
ഫരോവമാരുടെ കാലത്തു തന്നെ കൊള്ളക്കാര്‍ പല പിരമിഡുകളും തകര്‍ക്കുകയും അതിനകത്തെ വില പിടിച്ച വസ്‌തുക്കളൊക്കെയും കൊള്ളയടിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട്‌, ഫറോവാര്‍ക്കു ശേഷവും രാജ്യം ഭരിച്ച പല രാജാക്കന്‍മാരുടേയും അന്ത്യ വിശ്രമകേന്ദ്രമായി ഇവിടം.
5
പുരാതന ഈജിപ്‌തിന്റെ മതബോധനത്തിലേക്ക്‌ വെളിച്ചം വീശുന്ന സ്‌ഫിംഗ്‌സ്‌ പ്രതിമകളുടെ ചരിത്രവും പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യവും മറ്റൊരു പ്രധാനആകര്‍ഷണമാണ്‌. മനുഷ്യന്റെ ശിരസും സിംഹത്തിന്റെ ഉടലുമുള്ള വിചിത്രരൂപിയായ ദേവനാണ്‌ സ്‌ഫിംഗ്‌സ്‌. വലിയ പിരമിഡുകള്‍ക്ക്‌ പേരു കേട്ട ഗിസയിലെ മറ്റൊരത്ഭുതമാണ്‌ ഇവ. 4500 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്‌ ഈ സ്‌ഫിംഗ്‌സ്‌ പ്രതിമകള്‍ക്ക്‌. അഞ്ചു നില കെട്ടിടങ്ങളുടെ ഉയരമുണ്ട്‌ ഇതിന്‌. ഇതിനടുത്ത്‌ തന്നെ അത്രയും പഴക്കം ചെന്ന മറ്റൊരു ക്ഷേത്രവുമുണ്ട്‌. കൂറ്റന്‍ ശിലാഖണ്‌ഡങ്ങള്‍ ഒരേ അളവില്‍ കൊത്തിയെടുത്ത്‌ അടുക്കി വെച്ചാണ്‌ ഇവയും പണിതത്‌. ഗിസയില്‍ നിന്നും കാതങ്ങള്‍ അകലെയുള്ള അസ്വാന്‍ എന്ന പ്രദേശത്തെ ക്വാറികളില്‍ നിന്നാണത്രേ, ഇവിടേക്ക്‌ ആവശ്യമായ ശിലകള്‍ കൊണ്ടുവന്നത്‌. കാലക്രമത്തില്‍ മരം കൊണ്ടു തീര്‍ത്ത മേല്‍ക്കൂര നിലം പൊത്തിയതിനാലാവാം, ഇന്ന്‌ മേല്‍ക്കൂരയില്ലാതെയാണ്‌ ഇവിടത്തെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. 4000 വര്‍ഷം മുമ്പത്തെ കൂറ്റന്‍ തൂണുകളും ഇടനാഴികളും ചുവരുകളുമല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന്‌ പറയുമ്പോള്‍ ആ ആര്‍കിടെക്‌ചര്‍ രീതിയെ അഭിനന്ദിക്കാതെ വയ്യ. ബി സി 2550 ല്‍ ഖഫ്ര രാജാവ്‌ നിര്‍മിച്ച സ്‌ഫിംഗ്‌സിന്റെ ചുണ്ടും മൂക്കുമൊക്കെ നെപ്പൊളിയന്റെ കാലത്താണത്രേ, തകര്‍ക്കപ്പെട്ടത്‌.
ദേവതാരു വൃക്ഷത്തിന്റെ തടികൊണ്ടു നിര്‍മിച്ച ഒരു വള്ളം (43 മീറ്റര്‍ നീളം) മരണമടഞ്ഞ രാജാവിന്റെ മരണാനന്തരയാത്രയ്‌ക്കായി ഒരുക്കിവെച്ചതു കാണാം. മരിച്ചവരുടെ നഗരം എന്നു വിശേഷിപ്പിക്കുന്ന ഈ നഗരത്തിനു കാവലായി സ്‌ഫിംഗ്‌സും.
6
സൂര്യനേയും നൈല്‍ നദിയേയും ഭൂമിയേയുമൊക്കെ ദൈവങ്ങളായി കണ്ടവരായിരുന്നു പഴയ കാല ഈജിപ്‌ഷ്യന്‍ നിവാസികള്‍. ഫറോവാനായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്‍. അദ്ദേഹത്തിന്റെ സഹായികളായിരുന്നു, പുരോഹിതന്‍മാര്‍. ഫറോവായെ ദൈവമായി അംഗീകരിക്കാന്‍ മടിച്ച മോസസിന്റെ ചരിത്രം ഖുറാനിലും ബൈബിളിലും നാം കണ്ടതും വായിച്ചറിഞ്ഞതുമാണ്‌.

6

പാപ്പിറസ്‌ ചെടി കൊണ്ട്‌ പണിത പേപ്പറില്‍ ആയിരുന്നു പ്രാചീന ഈജിപ്‌തിലെ ഹൈറോഗ്ലിഫിക്‌ ലിപി വികസിച്ചത്‌. ചിത്രങ്ങളും ചില അടയാളങ്ങളും ചേര്‍ന്ന ഈ ലിപി ചംപോളിയന്‍ എന്ന ഫ്രഞ്ചുകാരന്‍ 1822 ല്‍ വായിച്ചെടുത്തതോടെയാണ്‌ ഭൂമുഖത്തെ ആദ്യഭാഷയിലേക്ക്‌ വെളിച്ചം വീശുന്നത്‌.
നൈലിന്റെ ദാനമായ കെയ്‌റോയും ഈജിപ്‌തു തന്നെയും ലോകചരിത്രത്തിലെ മായാത്ത മുദ്രയായി നിലകൊള്ളുന്നതും ഇതുകൊണ്ടൊക്കത്തന്നെ. ആറായിരം വര്‍ഷം നീളുന്ന സംസ്‌ക്കാരം കെയ്‌റോയ്‌ക്കും ഈജിപ്‌തിനു തന്നെയുമുണ്ട്‌. റോമന്‍ കാലഘട്ടത്തില്‍ ഈജിപ്‌തിന്റെ ചരിത്രം നമ്മുടെ നാട്ടിലെ വടക്കന്‍ പാട്ടു പോലെ പാടി നടക്കപ്പെടുന്ന ക്ലിയോപാട്രയുടേയും മാര്‍ക്‌ ആന്റണിയുടേയും പ്രണയകഥ കൂടിയാണ്‌. തന്റെ മടിയില്‍ കിടന്നു മരിച്ച ആന്റണിക്കൊപ്പം ആത്മാഹുതി ചെയ്‌ത ക്ലിയോപാട്ര ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട സൗന്ദര്യധാമങ്ങളില്‍ ഒരാള്‍ കൂടിയാണ്‌.





Thursday, October 24, 2013

അണ്‍വാണ്ടഡ്‌ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം.

  
 അണ്‍വാണ്ടഡ്‌ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം. 


കഥകളാണ്‌ ഇവിടെ നിറയെ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാമോ എന്ന്‌ തിരിച്ചുചോദിക്കാന്‍ തോന്നുന്ന അനുഭവങ്ങള്‍. ജീവിതം കഥകളേക്കാള്‍ നാടകീയമാവുന്ന സന്ദര്‍ഭങ്ങള്‍. അവയില്‍ ഒന്ന്‌ ഇങ്ങനെ: ഫേസ്‌ബുക്ക്‌ വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. അവള്‍ കേരളത്തിനു പുറത്ത്‌ നഴ്‌സ്‌. അവന്‍ പ്രൊഫൈലില്‍ ജോലിയുടെ കോളത്തില്‍ ആദ്യം ഡോക്‌ടറും പിന്നെ എന്‍ജിനീയറും അതിനു ശേഷം ഫോട്ടോഗ്രാഫറുമായി. പരിചയം വളര്‍ന്ന്‌ അവന്‍ ദൂരങ്ങള്‍ സഞ്ചരിച്ച്‌ അവളുടെ അടുത്തെത്തി. ഇരുവരുമൊത്ത്‌ ഷോപ്പിങ്‌ മാളുകളും മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളും കയറിയിറങ്ങി. ഇതാണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്‌ളാദകരമായ ദിനങ്ങള്‍. അവള്‍ കരുതി. ഇതിനിടെ അവളില്‍ ഒരു പുതിയ ജീവനും തളിര്‍ത്തുതുടങ്ങിയിരുന്നു. ഒഴിവുദിനങ്ങള്‍ തീര്‍ന്നപ്പോള്‍ അവന്‍ പെട്ടെന്നൊരു ദിനം അപ്രത്യക്ഷനായി. അവള്‍ വഴിയറിയാത്ത ലോകത്ത്‌ തനിച്ചും. അവള്‍ക്ക്‌ വയസ്‌ 18.


കഴിഞ്ഞ എട്ടു വര്‍ഷമായി തൃശൂര്‍ തൈക്കാട്ടുശേരി തേമാലിപ്പാടത്ത്‌ സ്‌ഥിതി ചെയ്യുന്ന ക്വീന്‍ മേരി ഫോണ്ട്‌ലിങ്‌ ഹോമിന്‌ പറയാനുള്ളത്‌ വിശ്വസിക്കാന്‍ അത്രയെളുപ്പമൊന്നും കഴിയാത്ത ഇത്തരം നിരവധി അനുഭവകഥകള്‍. ചതിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും പെണ്‍കുട്ടികള്‍ 13 വയസു മുതല്‍ അമ്മമാരാവുന്ന സ്‌ഥിരം കാഴ്‌ചകള്‍. കൂടെയുള്ളവര്‍ ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും ബാഗിന്റെ ഇരുവശങ്ങളിലും തൂക്കിയിട്ട്‌ സ്‌കൂളിലേക്ക്‌ നടക്കുമ്പോള്‍ സ്വപ്‌നങ്ങളെല്ലാം നഷ്‌ടപ്പെട്ട്‌ ഒരു കൂട്ടര്‍ പുറംതിരിഞ്ഞും നടക്കുന്നു. അവസരങ്ങള്‍ മുതലെടുക്കുന്നവര്‍ പലതുണ്ട്‌. �കണ്ണേ കരളേ� എന്നു വിളിച്ച കാമുകന്‍, വല്ലപ്പോഴും വീട്ടിലേക്ക്‌ �ലിഫ്‌റ്റ്‌ � തരുന്ന ചെയ്യുന്ന സഹപ്രവര്‍ത്തകന്‍, സ്വന്തത്തിലും ബന്ധത്തിലുമുള്ള അമ്മാവന്‍, ചേച്ചിയുടെ ഭര്‍ത്താവ്‌, രണ്ടാനച്ഛന്‍, എന്തിനും താങ്ങായി ഓടി വരുന്ന അയല്‍ക്കാരന്‍..
ഈ ആശാകേന്ദ്രത്തിന്റെ സാരഥികളായ അനി ജോര്‍ജിനും ഭാര്യ ആശയ്‌ക്കും ഇവിടെയെത്തുന്ന പ്രായം തികയാത്ത അമ്മമാരും കുട്ടികളും സ്വന്തം ചോര തന്നെ. ഇവര്‍ക്ക്‌ ആറ്‌ മക്കള്‍. എങ്കിലും ഇവിടെയുള്ളതെല്ലാം ഇവരുടെ മക്കള്‍. സ്‌നേഹിച്ചു ചതിക്കപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും �അണ്‍വാണ്ടഡ്‌� അമ്മമാര്‍ക്കും കുട്ടികള്‍ക്കും എന്നും ഇവിടെ സ്വാഗതം. നിലവിലിതു വരെ പ്രസവിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട 107 അനാഥകുട്ടികള്‍ ഇവരിലൂടെ സനാഥരായി.


�അണ്‍വാണ്ടഡ്‌�അമ്മമാരുടെ കേരളം

2004 ല്‍ ആണ്‌ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിരാലംബയായി എത്തിയ അവിവാഹിതയായ പെണ്‍കുട്ടിയെ നോക്കാനുള്ള ദൗത്യം ഈ ദമ്പതികളില്‍ വന്നു ചേര്‍ന്നത്‌. ഒരു വാടകവീടെടുത്ത്‌ അവള്‍ക്ക്‌ പ്രസവിക്കാനുള്ള എല്ലാ സാഹചര്യവും നല്ല സംരക്ഷണവും നല്‍കി. അന്നുമുതല്‍ ഇന്നുവരെ ഏതാണ്ട്‌ 150 ഓളം �അണ്‍വാണ്ടഡ്‌�അമ്മമാര്‍ ഇവിടെ വന്ന്‌ പ്രസവിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏതാണ്ട്‌ 30 ഓളം പ്രസവങ്ങളാണ്‌ ഇവിടെ നടന്നത്‌. പ്രസവിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ദത്തു നല്‍കാനുള്ള ലൈസന്‍സും ഉണ്ട്‌.
�മാറിയ ജീവിതസാഹചര്യവും വലിയ മാധ്യമ സ്വാധീനവും.�എന്തുകൊണ്ട്‌ സമൂഹത്തില്‍ അവിവാഹിതരായ അമ്മമാര്‍ പെരുകുന്നു എന്ന ചോദ്യത്തിന്‌ അനി ജോര്‍ജിനും ആശയ്‌ക്കും പറയാനുള്ളത്‌ ഒറ്റശ്വാസത്തില്‍ ഈ നിരീക്ഷണം. മീഡിയകളുടെ സ്വാധീനം വളരെ വലുതാണ്‌. പ്രണയത്തെ തെറ്റായി സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമകളാണ്‌ ഇന്നിറങ്ങുന്നതില്‍ കൂടുതലും. മൊബൈല്‍ ഫോണ്‍ എന്ന നല്ല മാധ്യമം വില്ലനായി അവതരിക്കുന്നതും മറ്റൊരു കാര്യം. �ഈയിടെ സൈബര്‍ സെല്ലിന്റെ ഇന്‍സ്‌പെക്‌ടര്‍ ഇവിടെ വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്‌, 20 വയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ ഓര്‍ക്കുക, ഒരു ടൈംബോംബാണ്‌ നല്‍കുന്നതെന്ന്‌. അത്‌ ഏത്‌ സമയത്തും പൊട്ടിത്തെറിക്കാം.�
മക്കളെ തോന്നുന്ന പടി വളരാന്‍ വിടുന്ന കുടുംബങ്ങളുമുണ്ട്‌. അവരുടെ അടുത്ത കൂട്ടുകാരാരെന്നോ ക്ലാസ്‌ ടീച്ചരാരെന്നോ അവരെവിടെയെല്ലാം പോവുന്നെന്നോ ശ്രദ്ധിക്കാന്‍ ഇവര്‍ക്കു സമയമുണ്ടാവില്ല. മക്കളാണെങ്കില്‍ വഴിതെറ്റി നടക്കാന്‍ ഇതൊരു സന്ദര്‍ഭമായി എണ്ണുകയും ചെയ്യുന്നു. കുറച്ചുമാസം മുമ്പ്‌ നടന്ന സംഭവം: അത്യാവശ്യം നല്ല ഉദ്യോഗവും സമൂഹത്തില്‍ പദവിയുമൊക്കെയുള്ള ഒരു അമ്മയും മകളും ഇവിടെ വന്നു. ആറുമാസം ഗര്‍ഭമായിട്ടു പോലും അമ്മയ്‌ക്ക്‌ മകള്‍ ഗര്‍ഭിണിയാണെന്ന്‌ മനസിലായതേ ഇല്ല!


സിനിമാക്കഥയല്ല!ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതു ഒരു സിനിമാക്കഥയല്ലേ എന്നു തോന്നിപ്പോവും. ഇവിടെയെത്തുന്ന ഓരോ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞിനും ഇങ്ങനെ പറയാന്‍ നൂറു നൂറു അനുഭവങ്ങള്‍. ആകാശദൂത്‌ സിനിമയിലേതു പോലെ കല്യാണത്തിനു ശേഷം മൂന്നാമത്തെ കുട്ടിയെ ഇവിടെ ഏല്‍പ്പിച്ചവരുണ്ട്‌. ഒരു നാള്‍ ആശുപത്രിയില്‍ നിന്ന്‌ വിളിക്കുന്നു. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചു. കുട്ടിയെ നോക്കാനുള്ള സാമ്പത്തികമില്ല. ആശുപത്രി ബില്‍ അടയ്‌ക്കാന്‍ പോലും മൂത്ത കുട്ടിയുടെ കമ്മലും മറ്റും പണയം വെച്ചിരിക്കുകയാണ്‌. �ആ കുഞ്ഞിനെ അമ്മ തന്നെ ഞങ്ങളെ ഏല്‍പിച്ചു. അമ്മയ്‌ക്ക്‌ കുഞ്ഞിനെ നോക്കണമെന്നുണ്ട്‌. പക്ഷേ, അതിനേക്കാള്‍ കുഞ്ഞ്‌ ഒരു നല്ല കുടുംബത്തിലെത്തിപ്പെട്ട്‌ നല്ല നിലയിലാവണമെന്നായിരുന്നു ആഗ്രഹം.. �ആശ ജോര്‍ജ്‌ ഒരു സിനിമാക്കഥ പോലെ പറഞ്ഞു.
മറ്റൊരു കഥ, ഗള്‍ഫില്‍ വെച്ച്‌ പരിചയപ്പെട്ട്‌, പരിചയം വളര്‍ന്ന്‌ ഗര്‍ഭിണിയായി. പയ്യന്‍ പറഞ്ഞു, കുഞ്ഞിനെ അബോര്‍ട്ട്‌ ചെയ്‌താലേ കെട്ടുകയുള്ളൂ എന്ന്‌. അവള്‍ പക്ഷേ അബോര്‍ട്ട്‌ ചെയ്യാതെ ഇവിടെ വന്ന്‌ പ്രസവിച്ചു. പ്രസവിച്ച്‌ മടങ്ങാന്‍ നേരം അവള്‍ പറഞ്ഞു. ഞാന്‍ ഇനി കല്യാണം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിനോട്‌ എല്ലാം തുറന്നു പറഞ്ഞ്‌ മകനെ കൊണ്ടുപോവും. ഓകെയെന്ന്‌ ഞങ്ങളും. പിന്നെ കല്യാണം കഴിഞ്ഞ്‌ അഞ്ചെട്ടുമാസത്തിനു ശേഷം അവള്‍ വന്ന്‌ കുട്ടിയെ ദത്തെടുത്തു. കുറച്ചുകാലം കഴിഞ്ഞ്‌ അവര്‍ക്ക്‌ പിന്നെയും കുട്ടികളുണ്ടായപ്പോള്‍ ആദ്യകുട്ടിയെ വേണ്ടെന്ന്‌ പറഞ്ഞ്‌ ഇവിടെ തന്നെ തിരിച്ചേല്‍പ്പിച്ചു. ദൈവകാരുണ്യം കൊണ്ട്‌ ആ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു നല്ല കുടുംബം തന്നെ മുന്നോട്ടു വന്നു. പോവാന്‍ നേരം കുട്ടി പറഞ്ഞതോര്‍മ്മയുണ്ട്‌, ഇനി ഞാനാരെയും അപ്പാ, അമ്മേ എന്നു വിളിക്കില്ലെന്ന്‌.


ഭ്രൂണഹത്യ സാര്‍വത്രികംഅവിവാഹിതരായ അമ്മമാരില്‍ ശരിക്കും ഒരു ശതമാനം പോലും ഇതുപോലുള്ള സ്‌ഥാപനങ്ങളില്‍ എത്തുന്നില്ല എന്നാണ്‌ കണക്ക്‌. തുടക്കത്തില്‍ തന്നെ ഗര്‍ഭഛിദ്രം ചെയ്യുന്നവരാണ്‌ ഏറെയും. വിദേശങ്ങളില്‍ പ്രചാരമുള്ള മോണിങ്‌ ആഫ്‌റ്റര്‍ പില്‍ പോലുള്ള, ശാരീരികബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭം തടയാന്‍ കഴിയുന്ന പില്ലുകള്‍ നമ്മുടെ നാട്ടിലും മുക്കിലും മൂലയിലും ലഭ്യമായിരിക്കുന്നു. വിവാഹം കഴിഞ്ഞവരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഉപയോഗിക്കുന്നവരില്‍ നല്ല ശതമാനവും ടീനേജേര്‍സ്‌. ടി വിയില്‍ നല്ല കവറേജോടെ ഇതിന്റെയൊക്കെ പരസ്യവുമുണ്ട്‌. കൃത്രിമനിയന്ത്രണങ്ങളിലൂടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന പേറ്റന്റ്‌ സ്വന്തമാക്കിയതു പോലെ. �ബാംഗ്ലൂരില്‍ ചെന്നപ്പോള്‍ കണ്ട ഒരു കാഴ്‌ച പറയാം. അവിടങ്ങളിലെ ഓട്ടോയുടെ പിറകില്‍ വലുതായി ഗര്‍ഭനിരോധനപില്‍സുകളുടെ പരസ്യം പതിച്ചിരിക്കുന്നു! ശരിക്കും അത്‌ കണ്ടാല്‍ ഇതിനു പ്രോത്‌സാഹനം നല്‍കുന്ന മാതിരിയാണ്‌..� അനി ജോര്‍ജ്‌ പറയുന്നു.
ഇവിടെ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ മാനസികമായി ആകെ തകര്‍ന്നിട്ടുണ്ടാവും. ഏതാണ്ട്‌ ജീവിതം കഴിഞ്ഞെന്ന ചിന്തയില്‍ ആത്‌മഹത്യയുടേയൊക്കെ വക്കിലായിരിക്കും. അവര്‍ക്ക്‌ ശേഷവും ജീവിതമുണ്ടെന്ന തിരിച്ചറിവ്‌ നല്‍കി കൗണ്‍സലിങ്ങൊക്കെ നല്‍കിയാണ്‌ ഇവിടെ പാര്‍പ്പിക്കുക. �ഇവിടത്തെ ഹോംലി അന്തരീക്ഷം അവരെ മാറ്റാറുണ്ട്‌. ഇവരൊക്കെയും ഞങ്ങളുടെ മകളോ സഹോദരിയോ ആയി ആണ്‌ ഞങ്ങള്‍ കാണാറ്‌. അവര്‍ക്ക്‌ ഡോക്‌ടര്‍മാരുടേയും ആയമാരുടേയും സേവനവും ലഭ്യമാണ്‌.�


വന്ധ്യതയും കൂടുന്നുകുട്ടികളെ ദത്തെടുക്കുന്നത്‌ നാണക്കേടായി കണ്ടിരുന്ന കാലമൊക്കെ പോയി. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്‌. കുട്ടി ജനിച്ചതിനു ശേഷം 60 ദിവസത്തിനുള്ളില്‍ ദത്തെടുക്കാം. മിക്കവാറും നേരത്തെ ബുക്ക്‌ ചെയ്‌തതിനനുസരിച്ച്‌ കുട്ടിയെ നല്‍കുകയാണ്‌ പതിവ്‌. 50 ഓളം കുടുംബങ്ങള്‍ ഇവിടെ ദത്തെടുക്കാനായി രജിസ്‌ടര്‍ ചെയ്‌തു കാത്തുനില്‍ക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ എല്ലാ ആഴ്‌ചയിലും ഗൈനക്കോളജി പീഡിയാട്രിക്‌ ഡോക്‌ടര്‍മാരുടെ സേവനമുണ്ട്‌. കൂടെ പത്തോളം ആയമാരും. �നമ്മുടെ നാട്ടിലെ വന്ധ്യതാനിരക്കും ഭീകരമാം വിധം കൂടിയിട്ടുണ്ട്‌.� അനി ജോര്‍ജ്‌ പറയുന്നു.
ചിലപ്പോള്‍ ആദ്യകുട്ടിയെ ഭ്രൂണഹത്യ ചെയ്‌തതിനു ശേഷം പിന്നെ കുട്ടികളില്ലാത്ത അവസ്‌ഥയുണ്ടായിട്ടുണ്ട്‌. കല്യാണം കഴിഞ്ഞ്‌ ഉടന്‍ കുട്ടികള്‍ വേണ്ടെന്ന പുതുതലമുറയുഉടെ കാഴ്‌ചപ്പാടും വന്ധ്യതയ്‌ക്ക്‌ ഒരു കാരണം. ജീവിതമൊക്കെ ഒന്ന്‌ സ്‌ഥിരപ്പെട്ട്‌ കുട്ടികളാവാം എന്ന്‌ കരുതി വര്‍ഷങ്ങള്‍ കഴിയുന്നതോടെ ജീവിതവുമില്ല, കുട്ടികളുമില്ല എന്ന സ്‌ഥിതിയാവും. �അഞ്ചു തവണ വന്ധ്യതാ ചികിത്‌സ ചെയ്‌ത്‌ മടുത്ത്‌ ഇവിടെ വന്നവരുണ്ട്‌. ചികിത്‌സയ്‌ക്കൊന്നും പോവാതെ നേരിട്ടു വരുന്നവരും ഏറെ. ഇത്തരം സ്‌്‌ഥാപനങ്ങള്‍ക്ക്‌ മൂന്ന്‌ ലൈസന്‍സുകളാണ്‌ ആവശ്യം. അണ്‍വാണ്ടഡ്‌ അമ്മമാരെ സംരക്ഷിക്കാനുള്ളത്‌, കുഞ്ഞുങ്ങളെ നോക്കാനുള്ളത്‌, ദത്ത്‌ കൊടുക്കാനുള്ളത്‌. അണ്‍വാണ്ടഡ്‌ മദേര്‍സിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പത്തില്‍ താഴെ സ്‌ഥാപനങ്ങളേ നമ്മുടെ കേരളത്തിലുള്ളൂ.�


പിറക്കാതെ പോവുന്ന കുട്ടികള്‍ക്കായിമറക്കാനാവാത്ത മറ്റൊരു അനുഭവമുണ്ട്‌. �ഗള്‍ഫില്‍ വെച്ച്‌ ഒരു പെണ്‍കുട്ടി ചതിയിലകപ്പെട്ട്‌ ഗര്‍ഭിണിയായി. അവിടത്തെ നിയമപ്രകാരം അവള്‍ക്ക്‌ പ്രസവിക്കുന്നതുവരെ ജയിലില്‍ കഴിയേണ്ടി വന്നു. ഒരു വനിതാ ജയിലായിരുന്നു അത്‌. എട്ടുമാസത്തിനു ശേഷം ജയില്‍ ശിക്ഷ കഴിഞ്ഞ്‌ ചില സന്നദ്ധ സംഘടനകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന്‌ അവള്‍ കുട്ടിയെ ഇവിടെ ഏല്‍പ്പിച്ചു. കുട്ടിയെ സ്വീകരിക്കാനായി ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക്‌ വണ്ടിയുമായി ചെന്നു. ആ കുട്ടിയാണെങ്കില്‍ ജീവിതത്തില്‍ ഇതുവരേയും ആണുങ്ങളെ കണ്ടിരുന്നില്ല. കരച്ചിലോടു കരച്ചില്‍. ഒടുവില്‍ എങ്ങനെയോ ഇവിടെയെത്തിച്ചു. കൃത്യം ഒരാഴ്‌ചയ്‌ക്കു ശേഷം വിദേശത്ത്‌ സെറ്റിലായ ഒരു ഫാമിലി വന്ന്‌ അവനെ ദത്തെടുക്കുകയുണ്ടായി..� ആശയുടെ ഓര്‍മ്മകളുല്‍ ഇപ്പോഴും ആ സുന്ദരിക്കുട്ടിയുണ്ട്‌. പലപ്പോഴും കുട്ടികള്‍ക്ക്‌ മുലപ്പാല്‍ കിട്ടാത്തതാണ്‌ സങ്കടം. മുലപ്പാല്‍ കൊടുക്കാന്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടാവാറുണ്ടെങ്കിലും അവരുടെ രക്ഷിതാക്കള്‍ സമ്മതിക്കില്ല. പിന്നെ ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം അടുപ്പം വരുമോ എന്ന പേടിയാണ്‌.
പ്രസവിച്ചു ഏല്‍പ്പിക്കുന്നതിനു പകരം ചിലരെങ്കിലും അപൂര്‍വമായി കുട്ടിയെ കൂടെ കൊണ്ടുപോവാറുണ്ട്‌. സ്വന്തമായി കുട്ടികളുള്ള ആളുകള്‍ തന്നെ മറ്റൊരു കുട്ടിയെ ദത്തെടുക്കുന്ന സ്‌ഥിതിയും കണ്ടുവരുന്നുണ്ട്‌. എങ്കിലും കുട്ടികളില്ലാത്ത നിരവധി പേര്‍ ബുക്ക്‌ ചെയ്‌ത്‌ കാത്തിരിക്കുന്നതിനാല്‍ അതത്ര പ്രോത്‌സാഹിപ്പിക്കാറില്ല. �കോളജ്‌ ക്യാംപസുകളിലും മറ്റും ബോധവല്‍ക്കരണം നടത്താനായി സേവ്‌ ലൈഫ്‌ എന്ന പേരില്‍ കുട്ടിയെ ഉപേക്ഷിക്കുന്നതിനെതിരേയും ഭ്രൂണഹത്യയ്‌ക്കെതിരേയും ഒരു ക്യാംപെയ്‌ന്‍ നടത്താനുള്ള പദ്ധതിയുമുണ്ട്‌. ഒരു ജീവന്‍ തടയാന്‍ ആര്‍ക്കാണ്‌ അവകാശം? � ഏയ്‌ഞ്ചലും പിയുഷും സംഘവും അവരുടെ പ്രിയപ്പെട്ട അപ്പായുടേയും അമ്മായുടേയും ചുറ്റും വട്ടം കൂടി.















Sunday, October 20, 2013

കഥയുടെ ഫിലോസഫി: ഉദയകൃഷ്‌ണ സിബി കെ തോമസ്‌


  കഥയുടെ ഫിലോസഫി: ഉദയകൃഷ്‌ണ സിബി കെ തോമസ്‌




മലയാളത്തിലെ സൂപ്പര്‍ സ്‌റ്റാര്‍ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയകൃഷ്‌ണയും പരിചയപ്പെടുന്നത്‌ 17 വര്‍ഷങ്ങള്‍ക്കു മുമ്പ്‌. സംവിധായകരാവുക എന്ന മോഹവുമായി ഉദയന്‍ അലി അക്‌ബറിന്റേയും ബൈജു കൊട്ടാരക്കരയുടേയും സന്ധ്യാ മോഹന്റേയുമൊക്കെ കൂടെ അസിസ്‌റ്റന്റായപ്പോള്‍ സിബി തുടങ്ങിയത്‌ ബാലു കിരിയത്തിന്റെ കൂടെ. ഇടയ്‌ക്ക്‌ ഇരുവരും ബാലു കിരിയത്തിനൊപ്പം സഹസംവിധായകരായി. സംവിധായകരാവുക എന്ന ഒറ്റ ലക്ഷ്യവും രണ്ടു വഴികളുമായിരുന്നു. ഒടുവില്‍ ഒരുമിച്ചൊരു ചിത്രത്തിന്‌ കഥയെഴുതാന്‍ അവസരം കിട്ടിയപ്പോള്‍ ചെയ്‌തു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്‌ത ഹിറ്റ്‌ലര്‍ ബ്രദേര്‍സ്‌. അതിന്റെ സഹസംവിധായകര്‍ കൂടിയായിരുന്നു ഇരുവരും. �അതിന്റെ വിജയമാണ്‌ ഞങ്ങളെ തിരക്കുള്ള തിരക്കഥാകൃത്തുക്കളാക്കിയത്‌. ഞങ്ങള്‌ സംവിധായകരാവാതെ പോയതും..�


കൊച്ചിയിലെ ഷൂട്ടിങ്‌ നടക്കുന്ന പുതിയ ചിത്രം കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തിന്റെ ലൊക്കേഷനില്‍ ഉദയനും സിബിയും പതിവുപോലെ തിരക്കിലാണ്‌. ഒരു പടം ഓടിക്കഴിഞ്ഞാല്‍ അതിന്റെ ചുവട്‌ പിടിച്ച്‌ ഇടവേളകളില്ലാതെ ഒരുപാടു ചിത്രങ്ങള്‍. ഇപ്പോള്‍ ഇത്‌ ഇരുവരുമൊത്തുള്ള 35 ാമത്തെ ചിത്രത്തിന്റെ ലൊക്കേഷനാണ്‌. ഒരു പ്രോജക്‌ട്‌ ചെയ്യുമ്പോള്‍ തന്നെ മൂന്ന്‌ പ്രോജക്‌ടുകള്‍ക്ക്‌ കമ്മിറ്റ്‌ ചെയ്‌തിട്ടുണ്ടാവും. �അതുകൊണ്ടെന്താ, ഞങ്ങള്‍ക്കിരുവര്‍ക്കും പിരിയാനോ സ്വതന്ത്രരാവാനോ ഉള്ള സമയം കിട്ടിയിട്ടേയില്ല..� ഉദയന്‍ ചിരിയോടെ പറയുന്നു.


വേര്‍പിരിയാന്‍ സമയമില്ല!


�ഞങ്ങളിരുവരും ഞങ്ങളുടെ ഭാര്യമാരോടും കുടുംബത്തോടൊപ്പവും ചെലവഴിച്ചതിനേക്കാള്‍ സമയം ഒന്നിച്ചാവും ചെലവഴിച്ചിരിക്കുക. മിക്കവാറും കഥയെഴുത്തുമായി ഏതെങ്കിലും ഹോട്ടല്‍ മുറിയില്‍. അത്‌കൊണ്ട്‌ ഒരാളുടെ എല്ലാ ഇഷ്‌ടാനിഷ്‌ടങ്ങളും മറ്റേയാള്‍ക്ക്‌ ഭംഗിയായി അറിയാം. ഒരാള്‍ ഒരാളെ അംഗീകരിക്കുക എന്നതാണ്‌ പ്രധാനം. പരസ്‌പരവിശ്വാസം. അല്ലെങ്കില്‍, ഞങ്ങള്‍ എന്നേ വേര്‍പിരിയേണ്ടതായിരുന്നു.. �സിബിയും ഉദയനും ഒരുമിച്ച്‌ ചോദിക്കുന്നു. ഉദയന്റെ അഭിപ്രായത്തില്‍, സിബി നല്ലൊരു വിമര്‍ശകനാണ്‌. ഒരു കാര്യത്തിന്റെ പോരായ്‌മകള്‍ മനസിലാക്കാന്‍ പത്തു വഴികളിലൂടെയെങ്കിലും കഴിയും. അതാണ്‌ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌. സിബിയുടെ നോട്ടത്തില്‍, ഉദയന്‍ നല്ലൊരു നിരീക്ഷകനാണ്‌. ഒരു വണ്‍ ലൈന്‍ കിട്ടിയാല്‍ പത്തു വഴികളിലൂടെ കഥ മെനയാന്‍ ഉദയനാവും. പരസ്‌പരം ഈഗോയില്ല എന്നത്‌ മറ്റൊരു കാര്യം. എത്ര കളിയാക്കിയാലും പ്രശ്‌നമില്ല. ഭാവിയില്‍ സംവിധായകരാവുന്ന ചിത്രം തീര്‍ച്ചയായും പ്രതീക്ഷിക്കാം. ജോണി ആന്റണി, ജോസ്‌ തോമസ്‌, വൈശാഖ്‌, സന്ധ്യാ മോഹന്‍, ദിലീപ്‌ തുടങ്ങി കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ്‌ ഇരുവര്‍ക്കും ഇഷ്‌ടമുള്ള കാര്യം. ഈ ഒത്തുകൂടലിലാണ്‌ പല കഥാപാത്രങ്ങളും ജനിക്കുന്നത്‌. ശരിക്കുമതൊരു റീച്ചാര്‍ജ്‌ ചെയ്‌തതു പോലെയാ..


കഥയുടെ ഫിലോസഫികഥ മെനയുന്നതിനും വികസിപ്പിക്കുന്നതിനും കഥാപാത്രരൂപീകരണത്തിനും സിബിയ്‌ക്കും ഉദയനും അവരുടേതായ ഫിലോസഫിയുണ്ട്‌. പ്രേക്ഷകന്റെ പള്‍സറിഞ്ഞ്‌, അവനെ ചിരിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍.. നായകനേയും സംവിധായകനേയും കൂടെ തിരക്കഥാകൃത്തിനേയും കണ്ട്‌ തീയേറ്ററില്‍ എത്തുന്ന�പ്രേക്ഷകരെ സിബി കെ തോമസ്‌, ഉദയകൃഷ്‌ണ എന്ന പേര്‌ ഒരിക്കലും മടുപ്പിച്ചിട്ടില്ല എന്നത്‌ സത്യം. �ഒരിക്കലും ഒരു കഥ രണ്ടു പേര്‍ക്ക്‌ ചേര്‍ന്ന്‌ ഉണ്ടാക്കാനാവില്ല. ഒരു കഥാപാത്രം ആദ്യം ഒരാളുടെ മനസിലേ ഉണ്ടാവൂ. അത്‌ പിന്നെ ഡെവലപ്‌ ചെയ്യും.� കഥ പറച്ചില്‍ രീതികളെക്കുറിച്ച്‌ ഉദയനും സിബിയും വിശദീകരിക്കുന്നു. സീന്‍ ഓര്‍ഡര്‍ ഉണ്ടാക്കുന്നതാണ്‌ ബുദ്ധിമുട്ടുള്ള കാര്യം. ഇതിനിടയില്‍ കഥാപാത്രങ്ങളെ സൃഷ്‌ടിക്കണം. കഥാമുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കണം. അതിനൊരു സിനിമാറ്റിക്‌ കള്‍ച്ചറുണ്ടാക്കണം. ഇന്റര്‍വെല്‍ ഉണ്ടാവണം. ക്ലൈമാക്‌സ്‌ ഉണ്ടാക്കണം. ഒരു കഥ ഒരാളുടെ ഭാവനയില്‍ വിരിയുമ്പോള്‍ മറ്റേയാള്‍ വിമര്‍ശകനായി ഇരിക്കും. ഏറെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ചിലത്‌ ചെയ്യാറില്ല. ചിലത്‌ ചെയ്യാന്‍ ശ്രമിക്കും. ചിലത്‌ റെഡിയായി വരും. ചിലത്‌ പാതിവഴിയില്‍ മുടങ്ങും. ഒരു സംഭവത്തിന്റെ നല്ലതും ചീത്തയും ചൂണ്ടിക്കാട്ടുന്നവനാണ്‌ ഒരു നല്ല സുഹൃത്ത്‌. പിന്നെ പരസ്‌പരമുള്ള വിശ്വാസവും. ചിലപ്പോള്‍ ഉടക്കിപ്പിരിയാറുണ്ട്‌. പക്ഷേ, അതിനൊക്കെ കുറഞ്ഞ നിമിഷങ്ങളുടെ ആയുസേ ഉണ്ടാവാറുള്ളൂ.


ഞങ്ങളൊക്കെ കച്ചവടക്കാരാ..ഒരുപാട്‌ സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ്‌ ഉദയനും സിബിയും. കൈയ്യില്‍ കിട്ടുന്ന എല്ലാ സിനിമകളും കാണും. ചിലപ്പോള്‍ രാവിലെ ബ്രേക്ക്‌ ഫാസ്‌റ്റിനൊപ്പം ഒരു സിനിമ എന്ന രീതിയുമുണ്ട്‌. മറ്റു ചിലപ്പോള്‍ അര്‍ധരാത്രിയാവും സിനിമ കാണല്‍. സ്വാഭാവികമായും ഒരു സിനിമാറ്റിക്‌ ഫോര്‍മുല മനസില്‍ വിരിയാന്‍ ഈ ഹോബി സഹായിച്ചിട്ടുണ്ട്‌. എങ്കിലും ഒരു സിനിമ വിരിയുന്നത്‌ ഇതുകൊണ്ടൊക്കെയാണ്‌ എന്ന്‌ കൃത്യമായി പറയാനും കഴിയില്ല. എല്ലാമങ്ങ്‌ ഓട്ടോമാറ്റിക്കലായി സംഭവിക്കുന്നെന്നു മാത്രം. എങ്കിലും എല്ലാ കഥാപാത്രങ്ങളിലും എന്തെങ്കിലുമൊക്കെ വ്യത്യസ്‌തത കൊടുക്കാന്‍ നോക്കാറുണ്ട്‌. ഉദാഹരണവുമുണ്ട്‌ ഉദയന്റെ കൈയ്യില്‍. ദിലീപിന്റെ മായാമോഹിനി ഒരു പുതിയ കഥാപാത്രമൊന്നുമല്ല. എല്ലാ ഭാഷയിലും ഇതു പോലുള്ള കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്‌. മുന്‍പ്‌ മലയാളത്തില്‍ പ്രേംനസീറും അടൂര്‍ ഭാസിയും ചെയ്‌തിട്ടുണ്ട്‌. അവ്വൈ ഷണ്‍മുഖിയുണ്ടായിട്ടുണ്ട്‌. പ്രധാനപ്പെട്ട എല്ലാ നടന്‍മാരും പെണ്‍വേഷം കെട്ടിയിട്ടുണ്ട്‌. ഇതില്‍ ദിലീപ്‌ ആദ്യമായി പെണ്‍വേഷം കെട്ടുന്നു എന്നതാണ്‌ പ്രധാനം. സാധാരണ എല്ലാ സിനിമയിലും പുരുഷന്‍ സ്‌ത്രീവേഷം കെട്ടുമ്പോള്‍ സാഹചര്യവശാല്‍ സ്‌ത്രീയാവുകയാണ്‌ പതിവ്‌. ഇതില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതേ സ്‌ത്രീയായാണ്‌. ഇന്റര്‍വെല്‍ പഞ്ചിലാണ്‌ ആണാണെന്നറിയിക്കുന്നത്‌. അതായിരുന്നു വെല്ലുവിളിയും കച്ചവടസിനിമയുടെ വിജയസാധ്യതയും.


മലയാളസിനിമയില്‍ അങ്ങനെ പറയത്തക്ക പുതിയ കഥാപാത്രസൃഷ്‌ടിയൊന്നുമുണ്ടാവുന്നില്ല. എല്ലാം എവിടെയെങ്കിലും മുന്‍പും കണ്ടിട്ടുണ്ടാവും. അത്യന്തം പുതുമയുള്ള വിഷയങ്ങള്‌ അത്യപൂര്‍വമായേ ഹിറ്റായിട്ടുണ്ടുള്ളൂ. �കച്ചവടസാധ്യത മുന്‍കൂട്ടി കണ്ടുള്ളതാണ്‌ ഞങ്ങളുടെ സിനിമകള്‍. അതിനാല്‍ പാട്ടിലും ഫൈറ്റിലുമെല്ലാമാണ്‌ ഞങ്ങള്‌ പുതുമകള്‌ കൊണ്ടുവരുന്നത്‌. പ്രേക്ഷകര്‍ക്ക്‌ രസിക്കുന്ന സിനിമകളുണ്ടാക്കുന്നതാണ്‌ വിജയം. രസിക്കുന്ന സീനുകളുണ്ടാക്കുക, അവര്‍ക്കിഷ്‌ടപ്പെടുന്ന നടീനടന്‍മാരെ തിരഞ്ഞെടുക്കുക എന്നിവയെല്ലാമാണ്‌ പ്രധാനം. ഞങ്ങളൊക്കെ കച്ചവടക്കാരാ..� ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.


കഥയിലെ ഹ്യൂമറാണ്‌ കോമഡികഥാപാത്രങ്ങളെ കണ്ടെത്തണം എന്ന ചിന്തയുമായി യാത്രകളൊന്നും ചെയ്യാറില്ല. എല്ലാം ചുറ്റുപാടില്‍ നിന്നും പകര്‍ത്തുന്നത്‌. ആദ്യചിത്രമായ ഹിറ്റ്‌ലര്‍ ബ്രദേര്‍സ്‌, വീട്‌ പോലീസ്‌ സ്‌റ്റേഷനാക്കാന്‍ കൊടുത്ത ഒരു സുഹൃത്തിന്റെ കഥയാണ്‌. അതുപോലെ നമ്മുടെ ചുറ്റുവട്ടത്തെ അമ്മായിയമ്മമാരെ ഉള്‍ക്കൊള്ളിച്ചതാണ്‌ അമ്മ അമ്മായിയമ്മ. �മാട്ടുപ്പെട്ടി മച്ചാനാണെങ്കില്‌ പെട്ടെന്നു പണക്കാരാവുന്നവരും അറിയാതെ കയറിവരുന്ന പൊങ്ങച്ചവുമാണ്‌ വിഷയം. എല്ലാം നമ്മുടെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങള്‌ തന്നെ..� ഉദയന്റെ വാക്കുകള്‍ക്ക്‌ സിബിയുടെ ക്ലീന്‍ ചീറ്റ്‌. ഞങ്ങള്‌ സാഹിത്യകൃതികള്‌ സിനിമയാക്കാന്‍ പറ്റിയ ആള്‍ക്കാരല്ല. സാഹിത്യകൃതികള്‍ ജനങ്ങള്‍ അംഗീകരിച്ചതാണ്‌. അത്‌ മൂല്യം ചോരാതെ സിനിമയാക്കാന്‍ ഞങ്ങള്‍ക്കൊട്ട്‌ പറ്റില്ല. �ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ രീതി മതി. രാവിലെ 10 മുതല്‍ അഞ്ചു വരെ ടൈംടേബിള്‍ വെച്ച്‌ എഴുതുന്നവരുമല്ല. ചെലപ്പം പെട്ടെന്ന്‌ പൂര്‍ത്തിയാവും. ചെലപ്പം സമയമെടുക്കും..� സിബി പറയുന്നു. കോമഡി കഥാപാത്രങ്ങളിലൂടെയാണ്‌ വരുന്നത്‌. അതാത്‌ സമയത്തെ താരമൂല്യമുള്ള നടന്‍മാരെ വെച്ചാണ്‌ കോമഡി ക്രിയേറ്റ്‌ ചെയ്യുന്നത്‌. പുതുമുഖങ്ങളെ വെച്ചൊരിക്കലും ഒരു മുഴുനീളകോമഡി സിനിമ ചെയ്യാനാവില്ല. അന്യന്റെ ദു:ഖവും അവന്റെ പ്രശ്‌നങ്ങളാണ്‌ നമ്മുടെ കോമഡി. പിന്നെ അതിനനുസരിച്ച സന്ദര്‍ഭങ്ങളും വേണം. കഥയിലെ ഹ്യൂമറാണ്‌ പിന്നീട്‌ കോമഡിയായി വരുന്നത്‌. കഥയില്‍ ഹ്യൂമറില്ലെങ്കില്‍ കോമഡിയുമുണ്ടാവില്ല. ആകാശദൂതിന്റെ കഥയില്‍ ഹ്യൂമര്‍ ക്രിയേറ്റ്‌ ചെയ്യാനാവില്ലല്ലോ.


മമ്മൂട്ടി മോഹന്‍ ലാല്‍ ദിലീപ്‌ ദിലീപിനൊപ്പം സിബിയും ഉദയനും 17 ചിത്രങ്ങള്‍ ചെയ്‌തു. എല്ലാം ശ്രദ്ധിക്കപ്പെട്ടവ. സിനിമയില്‍ വന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നു. �ദിലീപിന്റെ ഡെഡിക്കേഷന്‍ അപാരമാണ്‌..� സിബിയും ഉദയനും ദിലീപിനെക്കുറിച്ച്‌ പറയുമ്പോള്‍ നൂറു നാവ്‌. ഹിറ്റ്‌ലര്‍ ബ്രദേര്‍സില്‍ ദിലീപായിരുന്നു പ്രേംകുമാര്‍ ചെയ്‌ത വേഷം ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ അന്നത്‌ നടന്നില്ല. പിന്നീട്‌ ഞങ്ങളുടെ തന്നെ ഇന്‍സ്‌പെക്‌ടര്‍ ഗരുഡിലാണ്‌ ദിലീപ്‌ ഒരു �മുഴുനീള�പോലീസായി ആദ്യമായി വരുന്നത്‌. മായാമോഹിനിയുടെ സമയത്തു തന്നെ ദിലീപ്‌ മെയ്‌ക്കപ്പിനും മറ്റുമായി നടത്തിയ കഷ്‌ടപ്പാടുകള്‍ എടുത്തുപറയേണ്ടവയാണ്‌. നഖം വെട്ടി, പുരികം ശരിയാക്കി, കാതു കുത്തി ശരിക്കും ഞങ്ങളുടെ മനസിലുള്ളതിനേക്കാള്‍ സുന്ദരിയായ മോഹിനിയായി മാറി. രാവിലെ ആറുമണിക്ക്‌ തുടങ്ങുന്ന മേയ്‌ക്കപ്പ്‌ 10 മണി വരെ നീളും. ഇതും കെട്ടിപ്പൊതിഞ്ഞിരിക്കുക നിസാരകാര്യമല്ല. ദിലീപ്‌ തന്നെ അവസാനം പറഞ്ഞിട്ടുണ്ട്‌, ഒരു പെണ്ണിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്‌ ഞാനറിഞ്ഞത്‌ ഈ വേഷം കെട്ടിയപ്പോയാണെന്ന്‌.
മലയാളത്തിന്റെ ഒരു ഗുണം ഇതുപോലുള്ള നല്ല നടന്‍മാരാണ്‌. നമ്മുടെ മുകേഷിനും ഇന്നസെന്റിനും സലീംകുമാറിനുമൊന്നും പകരക്കാരില്ല. �ഹിന്ദിയിലെ നടന്‍മാരെക്കെ നമ്മുടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയുമൊക്കെ ഫ്‌ളക്‌സിബിലിറ്റിയും അഭിനയവും കണ്ട്‌ അത്‌ഭുതപ്പെടുന്നവരാ..� ഉദയന്‌ ഒരു സംശയവുമില്ല. മമ്മൂട്ടിയേയും ലാലിനേയും കണ്ടാണ്‌ വളര്‍ന്നത്‌. അതിനാല്‍ തന്നെ ഇവര്‍ക്ക്‌ കഥാപാത്രങ്ങള്‍ സൃഷ്‌ടിക്കുമ്പോള്‍ ആദ്യം പ്രേക്ഷകന്റെ ഭാഗത്ത്‌ നിന്നാണ്‌ ചിന്തിക്കുക. അതുകൊണ്ടാണ്‌ അവരെ വെച്ച്‌ പരീക്ഷണചിത്രങ്ങള്‍ ഒരുക്കാത്തതും.


ന്യൂജനറേഷന്‍ കാലം ന്യൂ ജനറേഷന്‍ സിനിമകള്‍, മുമ്പേയുണ്ട്‌. പത്‌മരാജനു ബക്കറും കെ ജി ജോര്‍ജുമൊക്കെ ചെയ്‌ത ഫോര്‍മുല തന്നെയാണ്‌ ന്യൂ ജനറേഷനും പിന്തുടരുന്നത്‌. അന്ന്‌ ആ പേരില്ല എന്നേയുള്ളൂ. എന്നാല്‍ പിന്നീട്‌ അത്‌ പിന്തുടരാന്‍ ആളില്ലാതായി. �ഇപ്പോള്‍ ചെറുപ്പക്കാര്‍ അത്‌ ഏറ്റെടുക്കുന്നത്‌ നല്ല കാര്യം തന്നെയാണ്‌. പരിമിതമായ ബഡ്‌ജറ്റില്‍ സിനിമയെടുക്കുന്നു. ഡിജിറ്റല്‍ ക്യാമറകള്‍, ആര്‍ഭാടമില്ലാത്ത ഷൂട്ടിങ്‌ എല്ലാം നല്ലതു തന്നെ. �സിബി കണക്കുകളിലേക്കു കടന്നു. ഒരു വര്‍ഷം 40 പടങ്ങള്‍ എന്ന നിലയിലേക്ക്‌ താഴ്‌ന്നുപോയ മലയാളസിനിമ ഇന്നിപ്പോള്‍ 130 ലെത്തി. അടുത്ത വര്‍ഷം 200 തികയ്‌ക്കുമെന്നാണ്‌ കണക്കുകള്‍. സിനിമയുടെ വളര്‍ച്ച കൂടിയിട്ടുണ്ട്‌. ഇത്‌ നല്ലതാണ്‌. ഒരുപാടു പേര്‍ക്ക്‌ അവസരം കിട്ടുന്നത്‌ തന്നെ വലിയ കാര്യമാണ്‌.
ഉദയപുരം സുല്‍ത്താനിലേയും ട്വന്റി ട്വന്റിയിലേയും സി ഐ ഡി മൂസയിലേയുമൊക്കെ കോമഡി സീനുകള്‍ ആസ്വദിച്ചു ചെയ്‌തതാണ്‌. എന്നാല്‍ ഞങ്ങള്‍ ചെയ്‌ത കോമഡി എത്ര തന്നെ കണ്ടാലും ചിരി വരണമെന്നില്ല. എന്നാലും സിനിമ പ്രേക്ഷകരോടൊപ്പം തീയേറ്ററില്‍ കാണുമ്പോള്‍, അവര്‍ ആവേശം കൊണ്ട്‌ ചിരിക്കുമ്പോള്‍ സന്തോഷം കൊണ്ട്‌ ചെറിയ ചിരിയൊക്കെ വരാറുണ്ട്‌. ഇരുവരുടേയും മുഖത്തും വന്നു നിറഞ്ഞു, ഒരു ചെറുചിരി.





















Friday, October 18, 2013

ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ അനുഭവം

  ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ അനുഭവം

 

ഇഷ്‌ടസിനിമയിലെ ഇഷ്‌ടസീനുകള്‍ക്കിയിലൂടെ വീണ്ടും കടന്നു പോവുമ്പോഴാണ്‌ ആ സീനുകളുടെ ഭംഗിയും ആസ്വാദ്യതയും എത്രയാണെന്ന്‌ വീണ്ടും മനസിലാവുക. ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ അത്തരമൊരു അനുഭവമാണ്‌. തലശേരി ചിത്രവാണിയില്‍ നിന്ന്‌ ഈ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന സുഹൃത്ത്‌ ഓരോ ഹരം കൊള്ളിക്കുന്ന ഡയലോഗുകള്‍ക്കും അകമ്പടിയായി എന്റെ തുടയില്‍ ആഞ്ഞടിച്ചു. ഒടുവില്‍ പടം കഴിയുമ്പോഴേക്കും എന്റെ തുട എക്‌സ്‌റേ എടുക്കാന്‍ പാകത്തില്‍ ചുകന്നു തടിച്ചിരുന്നു. എന്റെ സുഹൃത്തിനെ ഹരം കൊള്ളിച്ച രണ്ടു അനേകം സീനുകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു സീനുകള്‍ ഇതാ-




1

....അപ്പോള്‍ ആണ്‌ ധ്വനി അവര്‍ക്കിടയിലേക്ക്‌ എഴുന്നള്ളത്‌.
എല്ലാവരുടേയും ചര്‍ച്ചകള്‍ അവസാനിക്കുകയും നോട്ടം അവളിലേക്ക്‌ തന്നെ തുറിച്ചുനില്‍ക്കുകയും ചെയ്‌തു.
അവള്‍ പക്ഷേ, അതൊന്നും ശ്രദ്ധിക്കാതെ കോരയ്‌ക്കടുത്തെത്തി ചോദിക്കുന്നു- സാറേ, ഇവിടടുത്ത്‌ ഈ മസാജ്‌ സെന്ററ്‌ വല്ലതും..?
മറ്റുള്ളവരുടെയെല്ലാം പ്രതീക്ഷകളും അത്ഭുതങ്ങളും നിറഞ്ഞ നോട്ടം.
ധ്വനി തുടരുന്നു- ആയുര്‍വേദത്തിലെ തിരുമ്മലില്ലേ, അതായാലും മതി. ഇന്നലെ കിടന്നത്‌ ശരിയായില്ല. ആ പില്ലോ.. (കഴുത്ത്‌ തടവിക്കൊണ്ട്‌) കഴുത്ത്‌ തിരിയുന്നില്ല.
ഷിബു ആലോചിച്ച്‌- മസാജ്‌ പാര്‍ലര്‍ ഇതിനടുത്ത്‌..
സതീശന്‍-നല്ലതു വേണമെങ്കില്‍ ഇവിടെ എം ജി റോട്ടിലുണ്ട്‌. എന്റെ ഫ്രണ്ടിന്റേയാ.
ധ്വനി-ഏയ്‌, അത്രയും ദൂരം ട്രാവല്‍ ചെയ്യാന്‍ വയ്യ..
കോര പെട്ടെന്ന്‌ ഓര്‍ത്തതു പോലെ- എന്തിനാ, മസാജ്‌ പാര്‍ലറും കുടിച്ചിസ്ഥലവുമൊക്കെ? (അബ്‌ദുവിനെ ചൂണ്ടി) ഇവനറിയത്തില്ലേ, ഇല്ലടാ അബ്‌ദുവേ..?
അബ്‌ദു ചോദ്യം പെട്ടെന്നായിരുന്നതിനാല്‍ ഒന്ന്‌ ഞെട്ടുന്നുണ്ടെങ്കിലും അറിയാമെന്ന അര്‍ഥത്തില്‍ മൂളുന്നു.
ധ്വനി പരിചിതഭാവത്തില്‍ അബ്‌ദുവിനെ നോക്കി ചിരിക്കുന്നു.
എല്ലാവരുടേയും അസൂയ നിറഞ്ഞ മുഖം.
കോര സംശയമില്ലാടെ ഉറപ്പിച്ച്‌- ഇവന്‍ മസാജ്‌ ചെയ്യുമെന്നേ.. പാര്‍ലറിലൊക്കെ നിന്നതല്ലേ? ഒന്ന്‌ ചെല്ലടാ, അബ്‌ദൂ. കൊറച്ച്‌ എണ്ണ ചൂടാക്കിയെടുത്തോ..
ഷിബു ഇടപെട്ട്‌- എയ്‌, ആ തിരുമ്മലല്ല, ഈ തിരുമ്മല്‍.
കോര അതിഷ്‌ടപ്പെടാതെ- പിന്നെ എന്തു തിരുമ്മലാ? ഒരൊറ്റത്തിരുമ്മലേ ഉള്ളൂ.. നീ ചെല്ലടാ കൊച്ചനേ.. ആ കൊച്ച്‌ നില്‍ക്കണ കണ്ടില്ലേ. കല്ല്‌ കൊണ്ട കൊറ്റി മാതിരി.
(അര്‍ഥം വെച്ച്‌ ചിരിക്കുന്നു)
ധ്വനി അഭ്യര്‍ഥിക്കുന്ന മാതിരി- ഒന്ന്‌ വരുമോ? നല്ല പെയിനുണ്ട്‌. പ്ലീസ്‌.
കോര കണ്ണ്‌ കൊണ്ട്‌ അബ്‌ദുവിനോട്‌ പോവാന്‍ ആംഗ്യം കാട്ടുന്നു. അബ്‌ദുവിന്റെ മുഖം.
അബ്‌ദു അവള്‍ക്കു പിന്നാലെ എണ്ണയും ചൂടാക്കി നടക്കുന്നു. എല്ലാവരുടേയും അത്ഭുതവും പ്രതീക്ഷയും അസൂയയും നിറഞ്ഞ നോട്ടങ്ങള്‍. അവര്‍ക്കു മുന്നിലൂടെ, അതൊക്കെയും അവഗണിച്ച്‌ തിളപ്പിച്ച എണ്ണയുമായി അബ്‌ദു അവളുടെ മുറിയിലേക്ക്‌ നടക്കുന്നു. മുറിയില്‍ തന്റെ നിശാവസ്‌ത്രത്തിന്റെ കൈയുടെ ഭാഗം പതുക്കെ താഴ്‌ത്തിയിടുന്ന ധ്വനി.
ഇടവേള

സീന്‍ ഇരുപത്തിഒന്ന്‌

കഴിഞ്ഞ സീനിന്റെ തുടര്‍ച്ച.
ധ്വനിയുടെ തോളും കഴുത്തും എണ്ണയിട്ട്‌ തടവുന്ന അബ്‌ദുവിന്റെ കൈകള്‍. ഏതോ ആലസ്യത്തിലെന്ന പോലെ ധ്വനിയുടെ മുഖം. ഇത്‌ കണ്ടു അന്ധാളിച്ചു നില്‍ക്കുന്ന ലോഡ്‌ജിലെ ഷിബുവും കോരയുമടക്കമുള്ള താമസക്കാര്‍.
അവസാനം കണ്ടു കണ്ട്‌ സഹിക്കാതെ കോര, ഷിബുവിനോട്‌- ആയിരാമത്തേത്‌ ഒരു വനിതാപോലീസാകണമെന്ന ആഗ്രഹമില്ലേ, അതങ്ങട്‌ വിട്ടേക്കും ഞാന്‍..
പിന്നെ വികാരമടക്കാനാവാത്ത വിധം ഇടയ്‌ക്ക്‌ തിരിഞ്ഞുനേക്കിയും നോക്കാതെയും വേഗത്തില്‍ നടക്കുന്നു.
വാതിലിനു മുന്നില്‍ അക്ഷമയോടെ, എന്തോ അത്യാഹിതം സംഭവിച്ചതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിത്തുടങ്ങിയിട്ടുണ്ട്‌ ഷിബു.
അകത്ത്‌ എണ്ണയില്‍ കുളിച്ചു നില്‍ക്കുന്ന ധ്വനി.
അവളുടെ മുഖം.
അബ്‌ദുവിന്റെ സെക്‌സ്‌ മാനിയാക്ക്‌ നോട്ടം.



2

സീന്‍ ഇരുപത്തിഏഴ്‌
സന്ധ്യാ നേരം.
കടല്‍ക്കാഴ്‌ചകളിലേക്ക്‌ തുറക്കുന്ന ട്രിവാന്‍ഡ്രം ലോഡ്‌ജിന്റെ ബാല്‍ക്കണിയില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുകയാണ്‌ അബ്‌ദുവും ധ്വനിയും.
ധ്വനി- അബ്‌ദൂ, നീയെന്റെ കാമുകനായിട്ടൊന്ന്‌ അഭിനയിക്കാമോ? ഇവിടുള്ളവന്‍മാരെയൊന്നും എനിക്ക്‌ വിശ്വാസമില്ല. ആ ഷിബുവിനെ ഞാനാലോചിച്ചു. പക്ഷേ, പിന്നെയെനിക്കത്‌ മെനക്കേടാവും. ആ ജിമ്മാണെങ്കില്‍ എന്നെ കാണുമ്പോളേ റേപ്പ്‌ ചെയ്യാന്‍ പോന്ന റിയാക്ഷനാ. അബ്‌ദുവാണെങ്കില്‍, ഐ ആം കംഫര്‍ട്ടബിള്‍. ദേ, ഇങ്ങനെ ഒരു വികാരവുമില്ലാതെ നിന്നാല്‍ മതി. ഇതാ ഇപ്പോളത്തെ സ്റ്റൈല്‌.
അബ്‌ദു ഒന്നും മനസിലാവാതെ- ഞാന്‍ നിങ്ങടെ കാമുകന്‍ന്നൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കണ്ടേ? ഞാന്‍ വാ തുറന്നു കഴിഞ്ഞാ, ആകെ കൊഴപ്പാകും. പിന്നെ ഇങ്ങളെ കാമുകന്‍ന്നൊക്ക പറഞ്ഞു കഴിഞ്ഞാ, ഭയങ്കര ഇംഗ്ലീഷൊക്കെ പറേണ്ടേ..?
ധ്വനി ചിരിച്ചുകൊണ്ട്‌- ഒന്നും പറേണ്ട. ഒന്നു കിടന്നു തന്നാല്‍ മതി.
അബ്‌ദു അത്‌ഭുതത്തോടെ- കെടന്നു തന്നാല്‌ മതീന്നാ?
ധ്വനി- ഇവിടെയല്ല, ദൂരെയൊരു സ്‌ഥലത്ത്‌. നല്ലൊരു ഹോട്ടല്‍ റൂമില്‌..
അബ്‌ദു- ഇതൊക്കെ എന്തിനാണ്‌?
ധ്വനി- എന്റെ ഭര്‍ത്താവ്‌ വരുന്നുണ്ട്‌. പഴയ ഭര്‍ത്താവ്‌. പഴകി ദ്രവിച്ച ഭര്‍ത്താവ്‌. അയാളെയൊന്ന്‌ പൊളിച്ചെടുക്കണം.
അബ്‌ദു സംശയത്തോടെ- അടി മേടിച്ചു തരുമോ?
ധ്വനി ചിരിയോടെ- പേടിയുണ്ടോ?
അബ്‌ദു മുളുന്നു- ഉം. പേടിയുണ്ട്‌.
ധ്വനി സമാധാനിപ്പിക്കുന്നു- ഒന്നും ചെയ്യില്ല. കൂള്‍ കക്ഷിയാ. എന്നുവെച്ചാ നിന്നേക്കാള്‍ പേടിയാ.
അബ്‌ദു- എന്നാ വരാം.
ധ്വനി- അപ്പോ അബ്‌ദുവിന്‌ എന്നെ ഇഷ്‌ടമുണ്ട്‌. അല്ലേ?
അബ്‌ദു- അതുകൊണ്ടാണല്ലോ, ഞാനിങ്ങനെ പൊറകേ മണപ്പിച്ചു നടക്കുന്നേ..
ധ്വനിയുടെ മുഖം.
ധ്വനി പതുക്കെ അബ്‌ദുവിനടുത്തെത്തി- അബ്‌ദുവിന്‌ എന്നിലെ ഏറ്റവും ഇഷ്‌ടമുള്ള കാര്യമെന്താ?
അബ്‌ദു പെട്ടെന്ന്‌- കുണ്ടി..
അവള്‍ ഒരു തമാശ കേട്ട പോലെ ചിരിക്കുന്നു.
ധ്വനി- ഈ ഹോണസ്‌റ്റി എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ അയാളേയും കെട്ടിപ്പിടിച്ച്‌ ബോംബെയിലിരുന്നേനെ.
അബ്‌ദു നിഷ്‌ക്കളങ്കതയോടെ- എന്താണ്‌ ഹോണസ്‌റ്റി. അയാള്‍ക്കതില്ലേ..?
ധ്വനി- അയാള്‍ക്കതും ഇല്ല. അങ്ങനെ പലതുമില്ല അബ്‌ദൂ.
അബ്‌ദു ഹോണസ്റ്റി എന്താണെന്ന്‌ ചിന്തിച്ചുകൂട്ടുന്നതിനിടയില്‍, ധ്വനി തുടരുന്നു- ആ, അതു വിട്‌. അപ്പോ അബ്‌ദു റെഡിയല്ലേ?
അബ്‌ദു- ഞാന്‍ പറഞ്ഞല്ലോ ഞാന്‍ റെഡിയാന്ന്‌. ഞാന്‍ വരാം.
ധ്വനി സന്തോഷത്തോടെ- അപ്പോള്‍ എല്ലാം പ്ലാന്‍ ചെയ്‌തിട്ട്‌ ഞാന്‍ വരാം.
അവള്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നു. അത്‌ ശ്രദ്ധിച്ച്‌ അബ്‌ദു- അതേയ്‌, ഒന്നു നിന്നേ..
അവള്‍ തിരിഞ്ഞുനില്‍ക്കുന്നു.
അബ്‌ദു- നേരത്തെ ചോദിച്ച പോലെ എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യമെന്താ?
അവള്‍ അബ്‌ദുവിനടുത്തേക്കു മന്ദം മന്ദം നടന്നടുക്കുന്നു. പിന്നെ പതുക്കെ സ്വകാര്യമെന്ന വണ്ണം- പറയട്ടേ,
അബ്‌ദു മൂളുന്നു.
അവള്‍ കാതരപൂര്‍വം-നിന്റെ പല്ലിലെ കമ്പി.
അതും പറഞ്ഞ്‌ മന്ദം മന്ദം തിരിഞ്ഞുനടക്കുന്നു.
അബ്‌ദുവിന്റെ അമ്പരപ്പ്‌ നിറഞ്ഞ മുഖം.







Friday, October 11, 2013

പോംപെ, എ ഡി 79 ലെ ഒരു വൈകുന്നേരം

പോംപെ, എ ഡി 79 ലെ ഒരു വൈകുന്നേരം



മനുഷ്യസംസ്‌കാരങ്ങളുടെ ചരിത്രമെടുത്തു നോക്കിയാല്‍ അത്‌ഭുതവും ഒരു യക്ഷിക്കഥ പോലെ വിചിത്രവുമായി തോന്നുന്ന നിരവധി ചരിത്രമുഹൂര്‍ത്തങ്ങളും സംഭവങ്ങളും എമ്പാടും കാണാം. ചിലത്‌ പിന്നീട്‌ ഖനനം ചെയ്‌തോ ചരിത്രരേഖകളിലോ ആയി കണ്ടെടുക്കുമ്പോള്‍ പിന്നെയും അത്‌ഭുതം വര്‍ധിക്കും. ആ ചരിത്രത്തിനു മുന്നില്‍ നമുക്ക്‌ നമ്രശീര്‍ഷരായി നില്‍ക്കണമെന്നും തോന്നും. മനുഷ്യനിര്‍മിതിയുടെ മഹാസ്‌മാരകങ്ങളായി മണ്ണടിഞ്ഞുപോയ പോംപെ നഗരത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും അങ്ങനെ തോന്നാതിരിക്കാനാവില്ല. ചരിത്രാന്വേഷണങ്ങളില്‍, സംസ്‌കാരങ്ങളിലൂടെയുള്ള യാത്രയില്‍ ഈ നഗരത്തിന്റെ കഥ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. ഏതാണ്ട്‌ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍വപ്രതാപങ്ങളോടും കൂടി സസന്തോഷം കഴിഞ്ഞവരായിരുന്നു ഇറ്റലിയിലെ വെസൂവിയസ്‌ അഗ്‌നിപര്‍വതത്തിനടുത്ത്‌ സ്‌ഥിതി ചെയ്‌തിരുന്ന ഈ നഗരത്തിലെ നിവാസികള്‍. ശരിക്കും ഒരു സമ്പൂര്‍ണനഗരം. രാജകീയപ്രൗഡിയില്‍ വിരാജിച്ചിരുന്ന കെട്ടിടങ്ങളും തികച്ചും സാധാരണയെന്ന പോലെയുള്ള ദൈനം ദിന ജീവിതവും.
1
ഈ ദൈനം ദിന ജീവിതത്തിലേക്കാണ്‌ എ ഡി 79 ലെ ഒരു വൈകുന്നേരത്ത്‌ എല്ലാം നശിപ്പപ്പിക്കാനായി ചരിത്രത്തിന്റെ ക്രൂരമായ നിയോഗമെന്ന പോലെ വെസുവിയസ്‌ അഗ്‌നിപര്‍വതം ഭീകരമാം വിധം പൊട്ടിത്തെറിച്ചത്‌. അതില്‍ നിന്നു വമിച്ച വിഷവാതകങ്ങള്‍ നഗരത്തെയാകെയും മൂടി. അന്നേ ദിവസം തന്നെ ആ വിഷവാതകങ്ങള്‍ ശ്വസിച്ചും കൊടും ചൂടില്‍ വെന്തും ആയിരങ്ങളാണ്‌ മരണമടഞ്ഞത്‌. ഒരു നഗരത്തിന്റേയും സംസ്‌കാരത്തിന്റേയും അപ്രതീക്ഷിതമായ അന്ത്യമായിരുന്നു അത്‌. മനുഷ്യരെക്കൂടാതെ അവിടത്തെ വളര്‍ത്തുമൃഗങ്ങളും നിമിഷങ്ങള്‍ക്കകം മരിച്ചുവീണു. ലാവാപ്രവാഹത്തിന്റെ ഫലമായുണ്ടായ ചാരം ഏതാണ്ട്‌ ആറ്‌ മണിക്കൂറെങ്കിലും തുടര്‍ച്ചയായി നഗരത്തിനു മേല്‍ പതിക്കുകയും 25 മീറ്റര്‍ കനത്തില്‍ വന്നടിയുകയും ചെയ്‌തു. ആ നഗരം മുഴുവനും ചാരക്കൂമ്പാരത്തില്‍ പെട്ട്‌ വിസ്‌മൃതിയിലേക്ക്‌ നീങ്ങുകയായിരുന്നു അന്ന്‌. ഒരു ദിവസത്തിന്റെ വെറും കാല്‍ഭാഗം കൊണ്ട്‌ ഒരു മഹാനഗരം, പുറമേ നിന്ന്‌ കാണുമ്പോള്‍ മുഴുവനായും ഇല്ലാതായെന്ന്‌ തോന്നിക്കും വിധം അപ്രത്യക്ഷമായ കഥ, കഥയല്ല സംഭവം ഞാന്‍ നേരത്തെ പറഞ്ഞതു പോലെ യക്ഷിക്കഥയേക്കാള്‍ വിചിത്രമെന്ന്‌ സമ്മതിക്കാതെ തരമില്ല.
പിന്നീട്‌ ഏതാണ്ട്‌ 1700 വര്‍ഷങ്ങള്‍, അതായത്‌ 17 നൂറ്റാണ്ടോളം ആ ചാരക്കൂമ്പാരത്തിനിടയില്‍ കിടന്നു പോംപെ. ആരുമറിയാതെ കാലങ്ങളോളം ഉറങ്ങി പിന്നീട്‌ ഒരു നാള്‍ ഉണര്‍ന്നെണീറ്റ്‌ ലോകത്തിന്റെ മാറ്റങ്ങളിലേക്ക്‌ ഇറങ്ങി വരുന്ന പഴയ ഇംഗ്ലീഷ്‌ കഥയിലെ റിപ്‌ വാന്‍ വിംഗിളിനെപ്പോലെ 1748 ലാണ്‌ പോംപെ വീണ്ടും ഉണര്‍ന്നെണീറ്റത്‌. ചരിത്രഗവേഷകര്‍ ചാരം നീക്കി ഈ മഹാസംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പുകളിലേക്ക്‌ ലോകത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചപ്പോള്‍ ഏവരേയും ആകര്‍ഷിക്കുന്ന ഇവിടത്തെ കെട്ടിടഭംഗിയിലേക്കും പൗരാണികതയിലേക്കും ഒരു പ്രാവശ്യം കൂടി നമ്മള്‍ എത്തുകയായിരുന്നു. ചരിത്രത്തിന്‌ ചാക്രികക്രമത്തില്‍ ഒന്ന്‌ കറങ്ങിത്തിരിഞ്ഞ്‌ മനുഷ്യനിലേക്ക്‌ തന്നെ എത്താന്‍ കഴിയുമെന്ന സത്യത്തിലേക്കും. 


2
പോംപെയുടെ ചരിത്രത്തിന്‌ നമ്മെ അത്‌ഭുത പരതന്ത്രനാക്കുകയും പോയ്‌പ്പോയ ഇന്നലെകളുടെ ഭൂതകാലക്കുളിരില്‍ ഇതും ഈ ലോകത്ത്‌ തന്നെയാണോ സംഭവിച്ചത്‌ എന്ന്‌ സംശയിപ്പിക്കുന്നതുമായ ഒരു ആകര്‍ഷണവുമുണ്ട്‌.
ക്രിസ്‌തുവിനും 500 വര്‍ഷം മുമ്പ്‌ നിലവിലുണ്ടായിരുന്ന ഈ മഹാനഗരം അന്നുണ്ടായിരുന്ന ഏത്‌ ചക്രവര്‍ത്തിക്കും കീഴ്‌പ്പെടുത്തണമെന്ന്‌ തോന്നിച്ചിരുന്നു എന്നു നാം കണ്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമായും നാഗസാക്കിയും അണുബോബാല്‍ വിസ്‌മൃതമായതും ഇന്നും അവിടത്തെ ജനങ്ങള്‍ ആ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും നമ്മള്‍ കാണുന്നുമുണ്ട്‌. അതിനേക്കാള്‍ പതിന്‍മടങ്ങ്‌ കൂടുതല്‍ ഭീകരമായി അന്നത്തെ വിഷവാതകങ്ങള്‍ പോംപേയേയും സമീപപ്രദേശങ്ങളേയും കാലങ്ങളോളം ബാധിച്ചു. ചരിത്രരേഖകളില്‍ അന്നത്തെ ഒരു ആഘോഷദിവസത്തിന്റെ തൊട്ടടുത്ത ദിവസം, അതായത്‌ ഒരു ആഗസ്‌ത്‌ 24 ന്‌ ആയിരുന്നു നഗരത്തിനു മേല്‍ ഈ മഹാദുരന്തം വന്നുപതിച്ചതെന്ന്‌ കാണാം. ഒരു ചിരിയ്‌ക്കൊപ്പം ഒരു കരച്ചില്‍ കൂടി വരുമെന്ന്‌ പ്രവചിച്ച തത്വചിന്തകന്‌ തല്‍ക്കാലമെങ്കിലും താന്‍ പറഞ്ഞതു ശരിയായി വന്നില്ലേ എന്ന്‌ ലോകത്തോട്‌ ചോദിക്കാന്‍ പാകത്തിലായിരുന്നു വെസൂവിയസ്‌ പൊട്ടിത്തെറിച്ചത്‌.
ഈ ചരിത്രത്തിന്‌, ദുരന്തത്തിന്‌ ഒരു സാക്ഷിയേയും കാണാം നമുക്ക്‌. ഒരു അഗ്‌നിപര്‍വതം പൊട്ടിച്ചിതറി ലാവ പരന്നൊഴുകുന്നതും അതിന്റെ വിഷപ്പുകകള്‍ ഒരു നഗരത്തിനു മേല്‍ വീശിയടിച്ച്‌ നഗരമപ്പാടെ തുടച്ചുനീക്കപ്പെടുന്നതും തല്‍സമയം കാണാനും ഒരാള്‍ ഉണ്ടാവുക! സാക്ഷിമൊഴികളില്‍ പോംപെയുടെ ചരിത്രക്കോടതില്‍ വിഖ്യാതചരിത്രകാരനായ പ്ലിനി ദി യംഗര്‍ കടന്നുവരുന്നത്‌ അങ്ങനെയാണ്‌. ആ ദുരന്തരാത്രിയില്‍ പോംപെയില്‍ നിന്ന്‌ ഏതാണ്ട്‌ 30 കി മീ അകലെ താമസിച്ചിരുന്നു പ്ലിനിയും അമ്മാവനായ പ്ലിനി ദി എല്‍ഡറും. അന്നത്തെ ആ രാത്രിയിലാണ്‌ പോംപെയുടെ മേല്‍ പുക വന്നു നിറയുന്ന കാഴ്‌ച അവരുടെ മുന്നില്‍ ഒരു ചലച്ചിത്രമെന്ന പോലെ തെളിഞ്ഞത്‌. അതൊരു ലോകാവസാനത്തിന്റെ തുടക്കമാണെന്ന്‌ ഇരുവരും കരുതുകയും ചെയ്‌തു. അത്രയ്‌ക്കും ഭീതിദമായിരുന്നു ആ കാഴ്‌ചകള്‍. ജീവനു വേണ്ടി അലമുറയിടുകയും പരക്കം പായുകയും ചെയ്യുന്ന പോംപെക്കാരുടെ ദൈന്യതയും വിഷക്കാറ്റിന്റെ കാഠിന്യവും പ്ലിനിയുടെ വാക്കുകളില്‍ ഒരു അപസര്‍പ്പകകഥ വായിക്കുന്നതു പോലെ നമുക്ക്‌ വായിക്കാം. ചരിത്രത്താളുകളില്‍ ലോകത്തിലെ ആദ്യത്തെ തല്‍സമയ റിപ്പോര്‍ട്ടായി തന്നെ ഇതിനെ ഗണിക്കാവുന്നതുമാണ്‌.
ടെലിവിഷന്‍ ചാനലുകള്‍ ലൈവ്‌ റിപ്പോര്‍ട്ടിനായി പരക്കം പായുകയും റേറ്റിങ്ങിനായി എല്ലാ പ്രധാനപട്ടണങ്ങളിലും ഒരു റിപ്പോര്‍ട്ടറെ നിയമിക്കുകയും ചെയ്യുന്ന ഇക്കാലവും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ലൈവ്‌ ആയി ഒരു മഹാനഗരമൊന്നാകെ നശിക്കുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത പ്ലിനിയുടെ കാലവും ഒന്നുകൂടി താരതമ്യപ്പെടുത്തുന്നത്‌ ചരിത്രപരമായ കൗതുകത്തിനും വഴിവെക്കുന്നു.

 3പൗരാണികരാജപരമ്പരകളിലേയും പ്രഭുകുടുംബങ്ങളിലേയും വിനോദത്തിനേക്കാളുമുപരി അഭിമാനം പറഞ്ഞറിയിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന ഗ്ലാഡിയേറ്റര്‍മാര്‍ തമ്മിലുള്ള മാമാങ്കങ്ങള്‍ ഇവിടെ പോംപെയിലുമുണ്ടായിരുന്നു. ഇന്നിവിടെ നിന്ന്‌ കണ്ടെടുത്ത അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നു ചികഞ്ഞാല്‍ ഇവിടെ നടന്ന മല്ലയുദ്ധത്തിന്റേയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടേയും അവശിഷ്‌ടങ്ങള്‍ ഇഷ്‌ടം പോലെ കാണാം.
പോംപെയിലെ തെരുവുകളും ഇടവഴികളുമല്ലാം വന്നെത്തുന്ന മൈതാനത്തില്‍ ഗ്ലാഡിയേറ്റര്‍മാര്‍ തമ്മില്‍ ഘോരമായ യുദ്ധം നടന്നിരുന്നതിന്റെ രേഖകള്‍ കാണാം. ഇവിടത്തെ കെട്ടിടാവശിഷ്‌ടങ്ങള്‍ ചേര്‍ത്തുവച്ചാല്‍ നഗരത്തിന്റെ കൃത്യമായ ഒരു ചിത്രവും നമുക്ക്‌ എളുപ്പം വരച്ചെടുക്കാം.
ഗ്ലാഡിയേറ്റര്‍മാര്‍ പരിശീലനം നടത്തുന്നതും പിന്നീട്‌ തങ്ങളുടെ രാജാവിന്റെയോ പ്രഭുവിന്റേയോ പ്രതിപുരുഷനായി ഗോദയില്‍ ചീറിയടുക്കുന്നതും നമ്മള്‍ എത്രയോ സിനിമകളില്‍ കണ്ടിട്ടുണ്ട്‌. ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകളും പിന്നീടുണ്ടായിട്ടുണ്ട്‌. ഇവിടെ ചരിത്രമവശേഷിപ്പിച്ച പോപെയിലെ ഗ്ലാഡിയേറ്റര്‍മാര്‍ പരിശീലിക്കുന്ന മൈതാനത്തില്‍ നിന്നും ഒരു തുരങ്കം മറ്റൊരിടത്തേക്ക്‌, അതായത്‌ ഇവിടത്തെ ആംഫിതീയേറ്ററിലേക്ക്‌ തുറക്കുന്നു. ഇതിനു ചുറ്റും ഗ്ലാഡിയേറ്റര്‍മാരെ ചെല്ലും ചെലവും കൊടുത്ത്‌ പാര്‍പ്പിച്ചിരുന്ന കെട്ടിടങ്ങളുമുണ്ട്‌. പിറ്റേന്നത്തെ മല്ലയുദ്ധത്തില്‍ അവസാനത്തെയാളും ഇല്ലാതാവുന്നതു വരെ മൈതാനത്ത്‌ യുദ്ധം കൊടുമ്പിരി കൊള്ളുകയും ചെയ്യും. രാജാവിന്റേയും പ്രഭുവിന്റേയും അഭിമാനം കാക്കാന്‍ വേണ്ടി ജീവന്‍ കൊണ്ട്‌ അടരാടുന്നവര്‍. ഒന്നോര്‍ത്തുനോക്കുമ്പോള്‍ ജീവന്റെ വിലയും ജീവിതങ്ങളും തമ്മിലുള്ള കടങ്കഥ തുടങ്ങിയതും ഇവിടെ നിന്നാവാം.
ഇവിടെ നിന്നു കിട്ടിയ മല്ലന്‍മാരുടെ പടച്ചട്ടയും ഹെല്‍മറ്റുകളും വാളുകളും ഇന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്‌. ക്രിസ്‌തുവിനും മുമ്പ്‌ നിര്‍മിക്കപ്പെട്ട ഇവയും ഇവിടത്തെ ആംഫി തീയേറ്ററും പരിസരവുമല്ലാം ഇന്നും ചരിത്രാന്വേഷകര്‍ക്കു മുന്നില്‍ നിറക്കാഴ്‌ചകളാണ്‌.
4
ആധുനികആര്‍കിടെക്‌ചര്‍ സാങ്കേതികവിദ്യ പോലും ചിലപ്പോള്‍ നമിച്ചേക്കാവുന്ന കെട്ടിടനിര്‍മാണസവിശേഷതകളായിരുന്നു പോംപേയിലേത്‌. 2000 കൊല്ലം മുമ്പു തന്നെ എല്ലാം തികഞ്ഞ സാങ്കേതികവിദ്യയും സൗന്ദര്യവും ഇവയ്‌ക്കുണ്ടായിരുന്നു. പൗരാണികാവശിഷ്‌ടങ്ങള്‍ ചാരം മൂടി കിടന്നിട്ടും അവയൊന്നും തന്നെ വലിയ കേടുപാടുകളൊന്നുമില്ലാതെ അവശേഷിച്ചതും ചരിത്രപരമായ മറ്റൊരു അത്‌ഭുതമായി ഗണിക്കാവുന്നതാണ്‌. മരം കൊണ്ട്‌ പണിത മേല്‍ക്കൂരകള്‍ മാത്രമേ നശിക്കപ്പെട്ടിരുന്നുള്ളൂ. കെട്ടിടഭിത്തികളൊന്നും തന്നെ പറയത്തക്ക കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നതു കാണാം. ഇവിടത്തെ വലിയൊരു കുന്നിന്റെ മുകളിലായിരിക്കണം പട്ടണകേന്ദ്രമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കുന്നിനു മുകളിലേക്ക്‌ പടവുകള്‍ കാണാം. ഈ പടവുകള്‍ കയറി മുകളിലെത്തി പട്ടണവും ആംഫിതീയേറ്ററും തെരുവുകളുമല്ലാം ഒരു കലണ്ടര്‍ ചിത്രമെന്ന പോലെ ആസ്വദിച്ചിട്ടുണ്ടായിരിക്കണം ഇവിടത്തെ അന്നത്തെ ജനങ്ങള്‍. ഈ കാഴ്‌ചയായിരിക്കണം, അന്നത്തെ അവരുടെ വൈകുന്നേരങ്ങള്‍ക്ക്‌ കാഴ്‌ചാനുഭൂതി പകര്‍ന്നു നല്‍കിയത്‌.
പോംപെ നഗരാവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ എന്നും കടന്നുപോവുന്ന ആയിരക്കണക്കിനു വിനോദസഞ്ചാരികളിലൊരാളായി കൂടിയാല്‍ ഇവിടത്തെ വീതിയുള്ള കല്ലുപതിച്ച റോഡുകളും വെള്ളം വരാനായി നല്‍കിയ പൊതു ടാപ്പുകളും നിങ്ങളെ വിസ്‌മയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക്‌ നേരിട്ട്‌ വെള്ളമെത്തിക്കാനുള്ള സംംവിധാനവുണ്ടായിരുന്നു. ഈ പൊതുടാപ്പുകളില്‍ നിന്ന്‌ കുഴലുകളിലൂടെ സാധാരണക്കാരന്റെ വീടുകളിലേക്ക്‌ വെള്ളമെത്തും. ഈ ജലസേചനത്തിനു പുറമേ പൊതുകുളിപ്പുരകളും ധാന്യം പൊടിക്കാനുള്ള മില്ലുകളുമല്ലാം ഇവിടത്തെ ജീവിതം എത്രയധികം മനോഹരവും കൃത്യത നിറഞ്ഞതുമായിരുന്നുവെന്ന നിഗമനങ്ങളിലേക്ക്‌ ആരെയും ചെന്നെത്തിക്കുന്നു.
ഇതു കൂടാതെ ഭരണസംവിധാനങ്ങള്‍ നടത്താനുള്ള കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ഫ്രൂട്ട്‌ സ്‌റ്റാളുകള്‍, മതില്‍ക്കെട്ടോടു കൂടിയ, പ്രഭുക്കന്‍മാര്‍ താമസിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വേശ്യാലയങ്ങള്‍.. എല്ലാം ഇവിടത്തുകാരുടെ ആസൂത്രണമികവിനും നാഗരികതയ്‌ക്കും അടിവരയിടുന്നു. ഓരോന്നിനും ഒരു തെരുവെന്ന വിധമായിരുന്നു ഈ അറേഞ്ച്‌മെന്റുകള്‍ മുഴുവനും തന്നെ. ഉദാഹരണത്തിന്‌ രതിചിത്രങ്ങള്‍ എമ്പാടും നിറഞ്ഞ ഗണികഗൃഹങ്ങള്‍ക്ക്‌ മാത്രമായി ഒരു തെരുവ്‌ കാണാം. ഇടനിലക്കാരില്ലാതെ, ഒളിച്ചും പാത്തുമല്ലാതെ നേരിട്ട്‌ ഇവിടേക്ക്‌ പ്രവേശിക്കുകയുമാവാം.

5
മൂല്യാധിഷ്‌ഠിത കുടുംബബന്ധങ്ങള്‍ക്ക്‌ എന്നും പ്രാധാന്യം ഇവിടത്തുകാര്‍ കല്‍പിച്ചിരുന്നു. ഒരു പൗരാണിക പോംപേനിവാസിയുടെ വീട്ടിലെത്തിയാല്‍ നമ്മള്‍ ആദ്യം പ്രവേശിക്കുന്നത്‌ അവിടത്തെ നടുമുറ്റത്തേക്കാണ്‌. പിന്നെ ചെറുതും വലുതുമായ ഒരുപാടു മുറികളും ഉദ്യാനവും കാണാം. ഈ മുറികള്‍ വീട്ടിലെ അംഗങ്ങള്‍ക്ക്‌ വലിപ്പച്ചെറുപ്പമനുസരിച്ച്‌ വീതിച്ചുകൊടുത്തിരിക്കുന്നു. മരവും ലാവക്കല്ലും ചുടുകട്ടയുമൊക്കെയായിരുന്നു ഇവിടത്തെ മുറികളുടെ ചുവരുകള്‍ക്ക്‌ ബലം പകര്‍ന്നിരുന്നത്‌. പിന്നെ പ്രാര്‍ഥനകള്‍ക്കായി ഒരു ശ്രീകോവിലും. ഡെല്‍ഫൗന എന്നറിയപ്പെടുന്ന സമ്പന്നഗൃഹത്തിലെത്തുമ്പോള്‍ സൗകര്യങ്ങളും കൂടും. ദര്‍ബാര്‍ കൂടാനും ആഘോഷിക്കാനും മൂന്നാല്‌ ഡൈനിങ്‌ ഹാളുകളെങ്കിലുമുണ്ടാവും. പാട്ടും തീനും നൃത്തവുമൊക്കെയായി രണ്ട്‌ സഹസ്രാബ്‌ദത്തിനു മുമ്പ്‌ ഈ വീടുകള്‍ ആഘോഷമുഖരിതമായിരിക്കണം.
6



അടിമകള്‍ക്ക്‌ എന്നും ലോകചരിത്രത്തില്‍ ഒരു വിപ്ലവകാരിയുടെ മുഖമാണ്‌. ലോകത്തിന്റെ സാംസ്‌ക്കാരികപൈതൃകങ്ങളെമ്പാടും നിര്‍മിക്കാനും ഒടുവില്‍ ഒരു പേരുപോലുമില്ലാതെ, പുതിയ കാലഘട്ടത്തിന്റെ ഫേസ്‌ ബുക്ക്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മെന്‍ഷന്‍ പോലുമില്ലാതെ അവഗണനയുടെ പടുകുഴിയില്‍ വീഴാനും വിധിക്കപ്പെട്ടവരാണവര്‍. എന്തിനോ വേണ്ടി ജനിച്ച്‌, എന്തിനോ വേണ്ടി ജീവിച്ച്‌, എന്തിനോ വേണ്ടി മരിക്കുന്ന ഒരു പരാജിതന്റെ മുഖമാണ്‌ ലോകചരിത്രത്തില്‍ എന്നും ഒരു അടിമയ്‌ക്കുണ്ടായിരുന്നത്‌. അന്നത്തെ അന്നത്തിന്‌ വേണ്ടി നരകതുല്യമായ ജീവിതം നയിച്ച്‌ കാലക്ഷേപം കഴിക്കുന്നവരുടെ പ്രതിനിധികളായി അടിമകളെ കാണാം. എന്നാല്‍ പോംപെയിലെ സ്‌ഥിതി ഇതില്‍ നിന്നും കുറച്ചെങ്കിലും വ്യത്യസ്‌തമായിരുന്നു. അത്യധ്വാനികളായ അടിമകള്‍ക്ക്‌ സമ്പാദിച്ച പണം യജമാനന്‍മാര്‍ക്ക്‌ തിരികെ നല്‍കി അടിമത്തത്തില്‍ നിന്ന്‌ മോചിതരാവാമായിരുന്നു. ചില അടിമകള്‍ക്ക്‌ അവിടത്തെ യജമാനന്‍മാരേക്കാള്‍ വിദ്യാഭ്യാസം കൂടിയുണ്ടായിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ നമ്മള്‍ വീണ്ടും ചരിത്രത്തിനു മുന്നില്‍ നമിക്കുന്നു.
നഗരത്തില്‍ നിന്നും കണ്ടെടുത്ത പഴയ വസ്‌തുക്കള്‍ ശേഖരിച്ചു വെച്ച ഒരു മ്യൂസിയം കൂടിയുണ്ട്‌ ഇവിടെ. ഇവയില്‍ മണ്‍പാത്രങ്ങളും ചില പ്ലാസ്‌റ്റിക്‌ രൂപങ്ങളുമുണ്ട്‌. അന്ന്‌ ചാരത്തിനടിയിലകപ്പെട്ടുപോയ മൃതദേഹങ്ങളുടെ അസ്‌ഥികള്‍ മോള്‍ഡ്‌ ആയി സംരക്ഷിച്ചു നിര്‍ത്തിയതാണ്‌ ഈ പ്ലാസ്‌റ്റിക്‌ രൂപങ്ങള്‍. ഇവയൊന്നും പ്രതിമകളല്ലെന്ന്‌ അറിയുമ്പോഴാണ്‌ വീണ്ടും നാം ഞെട്ടാന്‍ പോവുന്നത്‌. ഇവര്‍ 2000 വര്‍ഷം മുമ്പ്‌ പോംപെ തെരുവിലൂടെ നമ്മേപ്പോലെ നടന്ന മനുഷ്യരായിരുന്നു. നിത്യജീവിതത്തിലെ സന്തോഷങ്ങളും തിരക്കുകളും ആകുലതകളും ഒക്കെയുണ്ടായിരുന്ന അതേ മനുഷ്യര്‍. അതേ, ഹോമോ സാപ്പിയന്‍സ്‌.
















   

Wednesday, October 9, 2013

പാര്‍ലിമെന്റ്‌ വീട്‌

 പാര്‍ലിമെന്റ്‌ വീട്‌

രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറത്തെ വണ്ടൂരുള്ള താട്ടാരക്കാടന്‍ വീട്ടില്‍ അബ്‌ദുല്‍കരീമും മുംതാസും മക്കളായ ബീനയും ബൈജുവും വീടുപണിയാനൊരുങ്ങുമ്പോള്‍ നാട്ടുകാര്‍ക്കു മുഴുവന്‍ അത്‌ഭുതമായിരുന്നു. പ്ലാന്‍ കണ്ടവരെല്ലാം ഇത്‌ നടക്കില്ലെന്ന്‌ തന്നെ വിധിയെഴുതി. പ്ലാനുമായി പഞ്ചായത്ത്‌ അനുമതിക്ക്‌ പോയപ്പോള്‍ ഇത്‌ വീടാണെന്ന്‌ അവര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം. വീടെന്ന പേരില്‍ ഷോപ്പിങ്‌ കോപ്ലക്‌സാണോ ലക്ഷ്യമിടുന്നതെന്ന സംശയവും. �വീടുപണിയുടെ ആദ്യഘട്ടത്തില്‍ ഇതെന്താ പാര്‍ലിമെന്റാണോ പണിയുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ചിലര്‌ വാട്ടര്‍ ടാങ്ക്‌ വീടെന്നും വിളിച്ചു. ഇങ്ങനെ ഒരു റൗണ്ട്‌ ഷേപ്പിലുള്ള വീട്‌ എന്നത്‌ ആദ്യമേ മനസില്‍ കണ്ടിരുന്നു. കണ്ട്‌ പരിചയിച്ച സ്‌ക്വയര്‍ ഷേപ്പ്‌ വീടുകളില്‍ നിന്നും ഒരു വ്യത്യാസം ആദ്യമേ ആലോചിച്ചിരുന്നു. അതാണ്‌ വീടിന്‌ ഈ ഷേപ്പ്‌ ആവാന്‍ കാരണം.. �വീട്ടുകാരന്‍ പറയുന്നു.
വ്യത്യസ്‌തമായ വീടു പണിയണമെന്ന്‌ ആദ്യമേ ആഗ്രഹമുണ്ടായിരുന്നു. മനസില്‍ ധാരാളം പ്ലാനുകള്‍ സ്വയം വരച്ചുകൂട്ടി. സ്വന്തം ആശയങ്ങള്‍ കടലാസിലും പകര്‍ത്തി. വീട്‌ സംബന്ധിയായ മാഗസിനുകളും മറ്റും അധികമൊന്നും നോക്കിയില്ല. കാരണം, ആദ്യമേ മനസില്‍ ഈ ഷേപ്പുള്ള വീട്‌ മാത്രമായിരുന്നു ലക്ഷ്യം. വെറുതേ ഒരുപാട്‌ വീടുകള്‍ കണ്ട്‌ മനസ്‌ മാറരുതല്ലോ. മൊത്തം 2400 സ്‌ക്വയര്‍ഫീറ്റാണ്‌ വീടിന്‌. മൂന്ന്‌ സെന്റിലാണ്‌ വീടിരിക്കുന്നത്‌. മൊത്തം 35 സെന്റ്‌ വരും വീടിരിക്കുന്ന സ്‌ഥലവും ലാന്‍ഡ്‌സ്‌കേപ്പും. വീട്ടിനകത്ത്‌ അഞ്ച്‌ കിടപ്പുമുറികള്‍. മുകളില്‍ മൂന്നും താഴെ രണ്ടും. പക്ഷേ, ഇവയൊക്കെയും സൗകര്യങ്ങള്‍ക്കനുസരിച്ച്‌ എളുപ്പം ഹാളായും അപ്പാടെ മാറ്റിമറിച്ചും ഉപയോഗിക്കാന്‍ കഴിയും വിധം ആണ്‌ അറേഞ്ച്‌ ചെയ്‌തിരിക്കുന്നത്‌.
ആര്‍ഭാടത്തേക്കാള്‍ പ്രായോഗികത നോക്കി
സ്വന്തം താല്‍പര്യങ്ങളും ഐഡിയകളും വീട്ടില്‍ ഭംഗിയായി പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്‌ വീട്ടുകാരന്‍. ലിവിങ്‌ റൂമില്‍ തുടങ്ങുന്നു ഇവിടത്തെ അത്‌ഭുതകാഴ്‌ചകള്‍. ഒറ്റനോട്ടത്തില്‍ സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും താല്‍പര്യമനുസരിച്ച്‌ മാറ്റാന്‍ കഴിയുന്ന വിധമാണ്‌ ലിവിങ്‌ റൂമിന്റെ അറേഞ്ച്‌മെന്റ്‌. വേണമെങ്കില്‍ എളുപ്പം ഇതൊരു കിടപ്പുമുറിയായും ഹോംതീയേറ്ററായുമൊക്കെ മാറ്റാം. ഇവിടെ മുറിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ മടക്കിവെച്ച രീതിയില്‍ ഹാങ്ങിങ്‌ കട്ടിലും ഹോം തീയേറ്റര്‍ സ്‌ക്രീനും കാണാം. വിശാലമായി ഈ ഹാളിന്റെ ഒരു വശത്തുള്ള മടക്കിവയ്‌ക്കാവുന്ന മെറ്റല്‍ ഡോറുകള്‍ നീക്കിയടച്ചാല്‍ പിന്നെ ഇതൊരു സ്വകാര്യമുറിയാവും. മുകളിലെ മടക്കിവെച്ച സ്‌ക്രീനൊന്ന്‌ താഴ്‌ത്തിയാല്‍ ഇതൊരു ടിപ്പിക്കല്‍ ഹോം തീയേറ്റര്‍. ബോറടിക്കുമ്പോള്‍ മുറിയൊട്ടുക്കും ചേഞ്ച്‌ ചെയ്‌ത്‌ പുതുമകള്‍ പരീക്ഷിക്കാം. വീട്ടില്‍ വല്ലപ്പോഴും വരുന്ന അതിഥികളെ കണ്ടു കൂടിയാണ്‌ ഈ ഡിസൈന്‍ മാറ്റാനുള്ള സൗകര്യമൊരുക്കിയതെന്ന്‌ മകന്‍ ബൈജുവും പറയുന്നു.
വണ്ടൂരും തൊട്ടടുത്തെ നിലമ്പൂരും തേക്കിന്‌ പേരുകേട്ടയിടങ്ങളാണെങ്കിലും ഈ വീട്ടില്‍ തടി ഒട്ടും ഉപയോഗിച്ചിട്ടില്ല. മെറ്റലും അലുമിനിയവും ചേര്‍ന്നുള്ള ജനാലകളും വാതിലുകളും കാബിനറ്റുകളുമാണ്‌ ഇവിടെ പ്രധാനമായും. പ്രധാനവാതിലിനും മെറ്റലാണുപയോഗിച്ചത്‌. സ്ലൈഡ്‌ ചെയ്യാവുന്ന, അലുമിനിയം കൊണ്ടുള്ള ജനാലകളാണ്‌ വീട്ടിനകത്തേക്ക്‌ കാറ്റും വെളിച്ചവും ആവോളം പ്രദാനം ചെയ്യുന്നത്‌. കൂടാതെ ഫര്‍ണിച്ചറുകള്‍ക്കെല്ലാം എളുപ്പം നീക്കാന്‍ പാകത്തില്‍ ചക്രങ്ങളും നല്‍കിയിരിക്കുന്നു. ആര്‍ഭാടം നിറഞ്ഞ സൗകര്യങ്ങളേക്കാള്‍ പ്രായോഗികതയില്‍ ഊന്നിയ ഡിസൈനാണ്‌ പ്രാധാന്യം നല്‍കിയതെന്ന്‌ വീട്ടുകാരിയുടെ സാക്ഷ്യവും.
മള്‍ട്ടിപര്‍പസ്‌ ഡിസൈന്‍
സ്‌റ്റയര്‍ കേസാണ്‌ വീട്ടിനകത്തെ എടുത്തു പറയാനുള്ള മറ്റൊരു കാര്യം. സ്‌റ്റയര്‍ കേസിനു പടികള്‍ നല്‍കിയിട്ടേയില്ല. വീട്ടിനകത്തെ ഇരുനിലകളേയും ബന്ധിപ്പിക്കാന്‍ പടികളില്ലാത്ത നടപ്പുപാത തന്നെയാണ്‌ ഒരുക്കിയത്‌. ഇതാവുമ്പോള്‍ പ്രായമുള്ളവരും കുട്ടികളും പടി കയറുമ്പോള്‍ വീഴുമെന്ന പേടിയേ വേണ്ട. ഇതിനു താഴെ സ്‌റ്റോറേജിനുള്ള ഇടവും കണ്ടെത്തിയിട്ടുണ്ട്‌.
സെറാമിക്‌ ടൈലുകള്‍ കൊണ്ടുള്ളതാണ്‌ ഫ്‌ളോറിങ്‌. ലിവിങ്‌ റൂമിലുള്ളത്‌ പോലെ എല്ലാ കിടപ്പുമുറികളിലും ഫോള്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന വിധമുള്ള കട്ടിലുകളാണ്‌ കൊടുത്തിരിക്കുന്നത്‌. റൗണ്ടഡ്‌ ആകൃതിയായതിനാല്‍ സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ ജനാലകള്‍ ഇവിടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ കാറ്റും വെളിച്ചവും ഇത്‌ നല്‍കുന്നു. സന്ധ്യയാവുന്നത്‌ വരെയും വെളിച്ചം നല്ലവണ്ണം വീട്ടിനകത്തേക്കു കടന്നുവന്നുകൊണ്ടേയിരിക്കും.
മുകള്‍നിലയിലെ ബെഡ്‌റൂമുകളെ വേര്‍തിരിക്കുന്ന മെറ്റല്‍ ഭിത്തികള്‍ മടക്കിവെച്ചാല്‍ ഇതൊരു ഹാളായി ഉപയോഗിക്കാം. ഒരു മിനി ഫങ്‌ഷനൊക്കെ ഇവിടെ ഭംഗിയായി നടത്താം. മടക്കിവയ്‌ക്കാവുന്ന ഇന്‍ബില്‍റ്റ്‌ ഫിക്‌സ്‌ഡ്‌ കസേരകളും കട്ടിലുകളുമാണ്‌ ഇവിടെയുള്ളത്‌. മുറികളെല്ലാം മള്‍ട്ടി പര്‍പസ്‌ ആണെന്ന്‌ സാരം.
ലാന്‍ഡ്‌സ്‌കേപ്പിലെ മായക്കാഴ്‌ചകള്‍
മുകളില്‍ എല്ലാ കിടപ്പുമുറികളേയും ചുറ്റി വട്ടത്തിലൊരു വരാന്തയും ഉണ്ട്‌. കിടപ്പുമുറികളില്‍ നിന്ന്‌ വേറെ വേറെ എന്‍ട്രന്‍സ്‌ നല്‍കാതെ ഇവിടെ ഇറങ്ങാന്‍ ഒരൊറ്റ ഓപണിങ്‌ മാത്രം നല്‍കി. മുകളിലെ മെസനിന്‍ ഫ്‌ളോറില്‍ നിന്ന്‌ ടെറസിലുമെത്താം. ഇവിടെയിരുന്നാല്‍ അകലെ പശ്‌ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായും കാണാം, ആസ്വദിക്കാം. വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന സ്‌ഥലമാണിത്‌. ഇവിടെ പ്രത്യേക ഇരിപ്പിടങ്ങളും കൊടുത്തിട്ടുണ്ട്‌. ഇവിടെ നിന്ന്‌ നോക്കിയാല്‍ വീടിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. പ്രത്യേകിച്ച്‌ ലാന്‍ഡ്‌സ്‌കേപ്പിന്റെ മായികഭാവം.
മനോഹരമായ ഗാര്‍ഡനും ലാന്‍ഡ്‌സ്‌കേപ്പിലെ വ്യത്യസ്‌തത നിറഞ്ഞ ഇരിപ്പിടങ്ങളും കാഴ്‌ചകള്‍ക്ക്‌ നിറം പകരുന്നു. വീടിനെ ചുറ്റിക്കൊണ്ട്‌ ഓരോ ഭാഗങ്ങള്‍ ആക്കി കൊടുത്ത കുളങ്ങളും കാണാം, വട്ടത്തില്‍ തന്നെ. ലാന്‍ഡ്‌സ്‌കേപ്പിലെ ഉപയോഗിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തിലും വീട്ടുകാര്‍ നോക്കിയതു ഭാവിയിലെ ഉപകാരം തന്നെ. ബൊഗൈന്‍ വില്ലകള്‍ക്കും മനോഹരമായി പൂക്കളുണ്ടാവുന്ന മറ്റു ചെടികള്‍ക്കും പുറമേ മാവ്‌, ചക്ക, പറങ്കിമാവ്‌, മാങ്കോസ്‌റ്റിന്‍, സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട്‌ തുടങ്ങിയവയും ഇവിടെ കാണാം. ഇവയ്‌ക്കരികില്‍ കൂടുകളില്‍ കലപില കൂട്ടുന്ന ലൗ ബേര്‍ഡ്‌സുമുണ്ട്‌. കുളങ്ങളില്‍ രാത്രികളില്‍ വിരിയാനായി ആമ്പല്‍ച്ചെടികളും അവയെ ചുറ്റിപ്പറ്റി അലങ്കാരമത്‌സ്യങ്ങളേയും കാണാം. ഇതിനേയും വട്ടം ചുറ്റി വീടിനു ചുറ്റും റോഡും കാണാം.
പ്ലാനിന്‌ ഡിസ്‌റ്റിങ്‌ഷന്‍ മാര്‍ക്ക്‌
എല്ലാം റൗണ്ട്‌ ഷേപ്പിലുള്ള വീട്ടില്‍ ആകെ സ്‌ക്വയര്‍ ഷേപ്പിലുള്ളത്‌ ഇവിടത്തെ കിണര്‍ മാത്രമാണ്‌. ഇതും സാധാരണയില്‍ നിന്നും വിഭിന്നമായ ഷേപ്പ്‌ നല്‍കിയെന്ന്‌ ചിരിയോടെ വീട്ടുകാരന്‍ പറയുന്നു. മൊത്തം ഒരു വര്‍ഷമെടുത്തു, വീടുപണി പൂര്‍ത്തിയാവാന്‍. 25 ലക്ഷത്തില്‍ താഴെ മാത്രമൊതുങ്ങി ബഡ്‌ജറ്റ്‌. എയര്‍ ഹോളുകള്‍ പരമാവധി നല്‍കിയതു കാറ്റം വെളിച്ചവും തന്നു. വീട്ടുകാരിയുടെ തട്ടകമായ അടുക്കളയില്‍ ആണ്‌ ഇതിന്റെ ഗുണം ശരിക്കും അനുഭവിക്കാന്‍ കഴിയുക. പകലും സന്ധ്യാനേരത്തൊന്നും പാചകം ചെയ്യുമ്പോള്‍ ലൈറ്റ്‌ തെളിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. ഇന്റര്‍ലോക്ക്‌ കൊണ്ടുള്ള ഭിത്തിയാണ്‌ ഉപയോഗിച്ചത്‌. ഇതും ചെലവു കുറക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വീടുപണി നടക്കുമ്പോള്‍ കാണാന്‍ വരുന്നവര്‍ക്ക്‌ ആദ്യം ഇതിന്റെ സൗകര്യങ്ങളെക്കുറിച്ച്‌ സംശയമായിരുന്നു. �പണി കഴിഞ്ഞ്‌ വന്നു കണ്ടവര്‍ക്കെല്ലാം അറിയേണ്ടത്‌ ഇതിന്റെ പ്ലാനിനെക്കുറിച്ചും മറ്റുമൊക്കെയാ. സൗകര്യങ്ങള്‍ക്ക്‌ അവരെല്ലാം ഫുള്‍മാര്‍ക്കാ തരുന്നത്‌..� വീട്ടുകാരുടെ ഒന്നടങ്കമുള്ള വാക്കുകളിലുമുണ്ട്‌ ഒരു ഡിസ്‌റ്റിങ്‌ഷന്‍ കിട്ടിയ സന്തോഷം.   










Tuesday, October 8, 2013

വാരാണസി ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.

 വാരാണസി 
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
മണ്ണിന്റെ ജീവിതത്തിന്റെ ഗന്ധമാണ്‌ വാരാണസിയ്‌ക്ക്‌. ജീവന്റെ വിലയും നേരും നെറിയും ശരിക്കും ഇവിടെ നിന്നും അനുഭവിച്ചറിയാന്‍ കഴിയും. മോക്ഷമാര്‍ഗത്തിന്റെ അവസാനകേന്ദ്രമായ കാശിയും പട്ടിന്റെ സാരിയുടെ ആഗോളകുത്തകയായ ബനാറസ്‌ എന്നറിയപ്പെടുന്നതുമല്ലാം ഈ പുണ്യഭൂമി തന്നെ. വാരാണസിയ്‌ക്ക്‌ ഒരു പട്ടുസാരിയുടെ നൂലിന്റെ തിളക്കവുമുണ്ട്‌ ചരിത്രത്തില്‍. പട്ടുസാരിയുണ്ടാക്കി ജീവിതം നയിക്കുന്ന ഏതാണ്ട്‌ 7000 കുടുംബങ്ങള്‍ കാണാം, വാരാണസിയിലെ ലല്ലാപുര എന്ന പ്രദേശത്ത്‌. 16 നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതലേ, സജീവ പട്ടുനിര്‍മാണകേന്ദ്രമായിരുന്നു ഇവിടങ്ങള്‍. എങ്ങും കൈത്തറിയുടെ സംഗീതം ഓരോ കെട്ടിടത്തിനു ചുറ്റും അലയടിക്കുന്നതു കേള്‍ക്കാം. പട്ടുസാരി നിര്‍മാണവും കൈത്തറിയും പാരമ്പര്യമായി കൈമാറി വരുന്ന കുലത്തൊഴിലാണ്‌ ഇവിടെ. രാജ്യത്തെ എത്രയോ യുവതികളുടെ മംഗല്യനാളില്‍ വെട്ടിത്തിളങ്ങുന്ന മംഗല്യപ്പട്ടായി മാറുന്നു ഇവിടങ്ങളില്‍ നിന്നും നെയ്യ്യുന്ന പട്ടുസാരികള്‍. അവ നെയ്യുന്നതോ എത്രയോ ദരിദ്രമായ ചുറ്റുപാടിലും.
ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍.
ഒന്ന്‌ നിറങ്ങളുടെ പട്ടിന്‍ പകിട്ടാര്‍ന്നതും രണ്ട്‌ അതിനു വേണ്ടി കഷ്‌ടപ്പെടുന്നവരുടേതും.
നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും രണ്ടാമത്തെ മുഖത്തിന്‌ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ്‌ സത്യം.

2
വാരാണസിയിലെ പ്രധാന കാഴ്‌ച ഗംഗയും അതിന്റെ തീരത്തെ ഘട്ടുകളുമാണ്‌. നൂറോളം ഘട്ടുകളുണ്ട്‌ ഗംഗാതീരത്ത്‌. ചേലില്ലാത്ത ഒരു നഗരം. ഇടയ്‌ക്ക്‌ ഓര്‍മത്തെറ്റെന്ന പോലെ പുരാതന മന്ദിരങ്ങള്‍. എന്നോ വികസനം പാതിവഴിയില്‍ മുടങ്ങിപ്പോയ നഗരമെന്ന്‌ ആര്‍ക്കും തോന്നും. ഇടുങ്ങിയ ഗലികളില്‍ ബൈക്കും സൈക്കിളും പശുക്കളും മനുഷ്യരും നിറഞ്ഞുനില്‍ക്കുന്നതു കാണാം.
വാരാണസിയുടെ മുഖമുദ്ര ഇത്തരം പഴമയാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ എല്ലാം ഏതാണ്ട്‌ ജീര്‍ണാവസ്‌ഥയിലാണ്‌. ഇവിടങ്ങളിലാണ്‌ ജീവിതത്തിന്റെ അവസാനഭാഗം മോക്ഷത്തിനായി ഇവിടെ എത്തിയവര്‍ കഴിയുന്നത്‌. അരികില്‍ ഗംഗയുടെ പാപമേറ്റു വാങ്ങിയ നിറഞ്ഞ വയറും.

3
ഗംഗയുടെ ഘട്ടുകളുടെ നിര അവസാനിക്കുന്നതിനടുത്താണ്‌ കേദര്‍ ഘട്ടും വിജയനഗര ഘട്ടും. തെക്കുഭാഗത്തുള്ള പ്രധാനഘട്ടുകളായ മണികര്‍ണിക്‌ ഘട്ടിലും ഹരിശ്‌ചന്ദ്രഘട്ടിലുമാണ്‌ ചിതകള്‍ എരിയുന്നത്‌. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെയാണ്‌ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു വരുന്നത്‌. പുരാണകഥയിലെ രാജാ ഹരിശ്‌ചന്ദ്രന്‍ രാജ്യം നഷ്‌ടമായി ചണ്ഡാലനായി ജീവിച്ചത്‌ ഈ ചുടലയിലാണെന്നാണ്‌ വിശ്വാസം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇവിടെ പുതിയ മൃതദേഹങ്ങള്‍ വന്നുകൊണ്ടിരിക്കും. ബന്ധുക്കള്‍ മൃതദേഹം കൊണ്ടുവരുന്നു. ഗംഗയില്‍ ഒന്നു മുക്കുന്നു. ചിതയില്‍ വെക്കുന്നു. ആയിരം തവണ ചൊല്ലിയ മന്ദ്രണങ്ങള്‍ക്കു ശേഷം ചിതയ്‌ക്കു തീ കൊളുത്തുന്നു. പാതികത്തിയ മൃതദേഹം ഗംഗയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അടുത്ത മൃതദേഹത്തിന്‌ അവസരം നല്‍കുന്നു. ചടങ്ങുതീര്‍ത്ത ചാരിതാര്‍ഥ്യത്തോടെ ബന്ധുക്കള്‍ പിരിയുന്നു. പാതി കരിഞ്ഞ മൃതദേഹം ഗംഗയില്‍ കളയുന്നതിനും ഇവര്‍ക്ക്‌ ന്യായീകരണമുണ്ട്‌. ഒരു മനുഷ്യന്റെ അസ്‌ഥി എത്രകാലം ഗംഗയിലിരിക്കുമോ അത്രകാലം അയാള്‍ സ്വര്‍ഗത്തിലിരിക്കുമെന്നാണ്‌ വിശ്വാസം.
4
പഴഞ്ചന്‍ വള്ളത്തിലേറി ഗംഗയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പാട്‌ ഘട്ടുകള്‍ പിന്നിടാം. ഏതാണ്ട്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ സത്യജിത്‌ റായ്‌ സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍ നിന്ന്‌ അധികമൊന്നും വ്യത്യസ്‌തമായിരിക്കില്ല ആ യാത്ര.
പുണ്യനദിയിലേക്ക്‌ ഇറക്കിക്കെട്ടിയ പടവുകളാണ്‌ ഘട്ടുകള്‍. പൗരാണികകാലത്തു തന്നെ പ്രശസ്‌തമായിരുന്നു ഇവ. മിക്ക ഘട്ടിനോടനുബന്ധിച്ചും ക്ഷേത്രങ്ങളുമുണ്ടാവും. വാരാണസി മറാത്ത രാജാക്കന്‍മാരുടെ കൈയിലായിരുന്ന സമയത്താണ്‌ ഇവയില്‍ പലതും പണിതത്‌. ഗംഗയില്‍ പുണ്യസ്‌നാനം ചെയ്‌ത്‌ ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടിയാണ്‌ ഘട്ടുകള്‍ പണിതത്‌. ഉത്തരേന്ത്യയില്‍ പണ്ടുകാലത്തുണ്ടായിരുന്ന മിക്ക രാജാക്കന്‍മാരും ഇവിടെ ഘട്ടുകള്‍ പണിതിട്ടുണ്ട്‌. ഓരോ രാജാക്കന്‍മാരുടേയും നാട്ടുശൈലിയിലാണ്‌ ഇവ പണി കഴിക്കപ്പെട്ടിട്ടുള്ളത്‌. ഇതിനൊപ്പം അനുബന്ധമന്ദിരങ്ങളും വരുന്നു. ബീഹാര്‍ രാജാവ്‌ പണിത ധരബംഗഘട്ടും നാഗ്‌പൂര്‍ രാജാവ്‌ പണിത മുന്‍ഷി ഘട്ടുമെല്ലാം വ്യത്യസ്‌തമാണ്‌.
5
സൂര്യാസ്‌തമയത്തിനു ശേഷമാണ്‌ വാരാണസിയിലെ യഥാര്‍ഥജീവിതനിറക്കാഴ്‌ചകള്‍ തുടങ്ങുക. സംഗീതത്തിന്റേയും നിറങ്ങളുടേയും നിമിഷങ്ങള്‍.
ഘട്ടുകളുടെ പൗരാണികസൗന്ദര്യം നശിപ്പിക്കുന്നത്‌ പുതിയ കാലത്തെ നിര്‍മിതികളും ചായം പൂശലുമൊക്കെയാണ്‌. ഗംഭീരനിര്‍മിതികളാണ്‌ ഓരോ ഘട്ടിലുമുള്ളത്‌. 400 വര്‍ഷം മുമ്പ്‌ രജപുത്രന്‍മാര്‍ പണിത മാന്‍മന്ദിര്‍ ഘട്ട്‌ തൊട്ട്‌ നിരവധി ഘട്ടുകളുണ്ടിവിടെ. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി മണികര്‍ണിക എന്ന ഘട്ടും.
മുസ്‌ലിമിന്‌ മക്ക പോലെ യഹൂദന്‌ ജെറൂസേലം പോലെയാണ്‌ ഹിന്ദുവിന്‌ വാരാണസി. ഇവിടെ വെച്ച്‌ മരണമടഞ്ഞാല്‍ മോക്ഷമുണ്ടാവുമെന്നാണ്‌ വിശ്വാസം. ഒരു രാജ്യത�ലസ്‌ഥാനത്ത്‌ വിവിധ രാജ്യങ്ങളുടെ എംബസികളെന്ന പോലെയാണ്‌ ഇവിടെ വിവിധ രാജാക്കന്‍മാര്‍ പണി കഴിപ്പിച്ച ഘട്ടുകള്‍. ഇവയ്‌ക്കൊപ്പം ഓരോ നാട്ടുരാജാക്കന്‍മാരുടെ ക്ഷേത്രങ്ങളും സത്രവും ഊട്ടുപുരയുമൊക്കെയുണ്ട്‌.
ഹിന്ദുവിശ്വാസപ്രകാരം പരമശിവന്‍ പണിതതാണ്‌ വാരാണസിയെന്നാണ്‌ വിശ്വാസം. അദ്ദേഹത്തിന്റെ ത്രിശൂലത്തിന്റെ മുകളിലാണത്രേ ഈ നഗരസ്‌ഥാനം. നദിയുടെ ഇടതുകര ശിവന്റെ വിഹാരകേന്ദ്രമാണത്രേ. അതിനാല്‍ മറ്റുരാജാക്കന്‍മാരുടേയെല്ലാം കൊട്ടാരങ്ങള്‍ നദിയുടെ വലതുകായിലാണ്‌. ഈ നദിയിലെ തട്ടി വരുന്ന കാറ്റേറ്റാല്‍ ഏതു ജീവിയുടേയും പാപം നശിക്കുമെന്നാണ്‌ വിശ്വാസം. സ്വര്‍ഗപ്രാപ്‌തിയുമുണ്ടാവും. വര്‍ഷം തോറും അരലക്ഷത്തിലേറെ ജഡങ്ങള്‍ ഗംഗയിലെറിയാറുണ്ടെന്നാണ്‌ കണക്കുകള്‍.
6
ഘട്ടുകളില്‍ ദീപം തെളിയുന്നതോടെ ഇത്‌ ശരിക്കുമൊരു ദേവഭൂമിയായി മാറും. ഗംഗാ ആരതി ചടങ്ങുകള്‍ക്ക്‌ തുടക്കമാണ്‌ ഇത്‌. ദശാശ്വമേഥ്‌ ഘട്ടിലെ പ്രത്യേകം നിര്‍മിച്ച അഞ്ച്‌ പീഠങ്ങളിലാണ്‌ ഗംഗാ ആരതി നടക്കുന്നത്‌. എല്ലാ സന്ധ്യയ്‌ക്കും നടക്കുന്ന വര്‍ണാഭമായ മണിനാദവും ഓം കാരവും അലയടിക്കുന്ന ചടങ്ങാണ്‌ ആരതി. ഇതോടെ ആത്‌മീയതയുടെ ഉത്‌സവപ്പറമ്പായി ഗംഗ മാറും. പലരും നിവേദ്യമായി ആരതി ദീപങ്ങള്‍ ഗംഗയിലേക്കൊഴുക്കും. യുവാക്കളായ അഞ്ച്‌ പണ്‌ഡിറ്റുകളാണ്‌ ആരതി അര്‍പ്പിക്കുന്നത്‌. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ ഈ പൂജാരിമാര്‍. അവര്‍ ഒരുമിച്ചുയര്‍ത്തുന്ന ശംഖുനാദത്തോടെ പ്രധാനചടങ്ങുകള്‍ തുടങ്ങും. ഗംഗാദേവിയെക്കൂടാതെ ശിവന്‍, സൂര്യന്‍, അഗ്‌നി എന്നിവര്‍ക്കുവേണ്ടിയും പൂജാകര്‍മങ്ങള്‍ നടക്കുന്നു. പൗരാണികകാലത്തു തന്നെ ഈ ആരതി ഗംഗാതീരത്തുണ്ടായിരുന്നു. എങ്കിലും വര്‍ണങ്ങളും ആഘോഷങ്ങളുമായി ഇതു തുടങ്ങിയത്‌ 20 നൂറ്റാണ്ടിലാണ്‌. ലോകത്ത്‌ മറ്റൊരു നന്ദിയ്‌ക്കും കിട്ടാത്ത വിധം അറുപത്‌ തിരിയിട്ട ആരതി ദീപം കൊണ്ട്‌ ഗംഗയ്‌ക്ക്‌ അര്‍ച്ചന നല്‍കുന്നു. അര്‍ഥപൂര്‍ണമായ ആദരം.
ഗംഗ ഒരേ സമയം മിത്തും യാഥാര്‍ഥ്യവുമാണ്‌.
7
പൗരാണികകാലത്ത്‌ ദേവന്‍മാരുടെ സ്വത്തായിരുന്നു ഗംഗ. കപിലമഹര്‍ഷിയുടെ നേത്രാഗ്‌നിയില്‍ നിന്ന്‌ ചാമ്പലായ 60000 നഗരപുത്രന്‍മാര്‍ക്ക്‌ ആത്‌മശാന്തി നല്‍കാനായി കഠിനതപം ചെയ്‌ത്‌ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലെത്തിക്കുകയായിരുന്നു. ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിലെല്ലാം ഗംഗാനന്ദിയുടെ സ്വാധീനം എമ്പാടും കാണാം.
ആരതി ദീപത്തെ തൊട്ടു വന്ദിക്കുന്നതോടെ ഗംഗയുടെ അനുഗ്രഹം മൂര്‍ധാവില്‍ പതിയുമെന്നാണ്‌ വിശ്വാസം. 5000 മുതല്‍ 10000 വരെ ആളുകള്‍ ദിനം തോറും ആരതി ദര്‍ശിക്കാനെത്തുന്നു.
8
കബീര്‍ദാസും തുളസീദാസും സംഗീതഞ്‌ജനായ ബിസ്‌മില്ലാ ഖാനും രവിശങ്കറുമൊക്കെ ജീവിച്ചിരുന്ന മണ്ണു കൂടിയാണിത്‌. പേരറിയാത്ത ഒരുപാട്‌ പണ്ഡകളും ക്ഷൗരക്കാരും. പിതൃകര്‍മ്മത്തിനു വേണ്ടി ദിനം തോറും ആയിരങ്ങള്‍ ഇവിടേക്കൊഴുകും. എള്ളും പൂവുംഅരിയും ദര്‍ഭയുമൊക്കെ കൊണ്ട്‌ പാണ്ഡകളുടെ സഹായത്തോടെ ശ്രാദ്ധമൂട്ടുന്നവര്‍.
ധരബംഗ എന്ന പഴയ നാട്ടുരാജ്യത്തിലെ ധനകാര്യമന്ത്രിയായിരുന്ന ശ്രീധര്‍ നാരായണ്‍ മുന്‍ഷിയുടെ പേരിലും ഒരു ഘട്ടുണ്ട്‌. 1912 ല്‍ മന്ത്രിപദം ഉപേക്ഷിച്ച്‌ ഇവിടെയെത്തിയ മുന്‍ഷി 1924 ല്‍ മരിക്കുന്നതു വരേയും ഇവിടെയായിരുന്നു താമസം. മറ്റൊരു പ്രത്യേകതയുമുണ്ട്‌ ഇതിന്‌. വാരാണസിയിലെ മുസ്‌ലീം സമുദായക്കാര്‍ കുളിക്കാനും അലക്കാനു ംഉപയോഗിക്കുന്ന ഘട്ട്‌ കൂടിയാണിത്‌. ഭാരതസംസ്‌ക്കാരത്തിന്റെ നാനാത്വത്തില്‍ ഏകത്വം ഇവിടെ കാണാം.
9
വാരാണസിയിലെ സംസ്‌കൃതയൂണിവേഴ്‌സിറ്റിയാണ്‌ ചരിത്രസ്‌മരണകളില്‍ പ്രധാനപ്പെട്ട ഒന്ന്‌. വിക്‌ടോറിയന്‍ ശൈലിയിലുള്ളതാണ്‌ ഇതിന്റെ നിര്‍മിതി. വേദവും ദര്‍ശനവും തത്വചിന്തയും ആയുര്‍വേദവും ഇവിടെ പഠിപ്പിക്കുന്നു. ജയ്‌പൂര്‍ മഹാരാജാവ്‌ 1737 ല& പണിത ഒരു വാനനിരീക്ഷണകേന്ദ്രവും ഈ ക്യാംപസിലുണ്ട്‌. വാരാണസിയിലെ ജന്തര്‍ മന്തിര്‍ എന്നിതറിയപ്പെടുന്നു. തൊട്ടപ്പുറത്തെ ആര്‍കിയോളജിക്കല്‍ സൈറ്റില്‍ ഓരു അശോകസ്‌തംഭത്തിന്റ അവശിഷ്‌ടവുമുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന ജൊനാഥന്‍ ഡങ്കനാണ്‌ 1791 ല്‍ സംസ്‌കൃത കോളജ്‌ സ്‌ഥാപിച്ചത്‌. 1974 ലാണ്‌ യുണിവേഴ്‌സിറ്റിയായത്‌. ജീര്‍ണാവസ്‌ഥയിലാണ്‌ ഇന്നീ കെട്ടിടമെങ്കിലും രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്‌ ഇതിന്‌.
10
ഗംഗയ്‌ക്കു കുറുകെ പ്രശസ്‌തമായ ഒരു പാലവുമുണ്ട്‌. 1887 ല്‍ ബ്രിട്ടീഷുകാര്‍ പണിയിച്ചത്‌. ഡബിള്‍ ഡെക്കര്‍ പാലം. ബ്രിട്ടീഷുകാര്‍ ദഫറിന്‍ പാലമെന്ന്‌ വിളിച്ച ഇതിനെ നാട്ടുകാര്‍ രാജ്‌ഘട്ട്‌ ബ്രിഡ്‌ജ്‌ എന്നാണ്‌ വിളിക്കാറ്‌. 1948 ല്‍ ഇതിന്‌ മാളവു ബ്രിഡ്‌ജ്‌ എന്ന്‌ നാമകരണം ചെയ്‌തു. താഴെ ബംഗാള്‍ ഉള്‍ക്കടലും. റുഡ്‌യാഡ്‌ കിപ്ലിംഗിന്റെ ദി ബ്രിഡ്‌ജ്‌ ബില്‍ഡേര്‍സിന്‌ പശ്‌ചാത്തലം ഇതാണ്‌.
പാലം കടന്നാലാണ്‌ വാരാണസിയുടെ രാജാവും കുടുംബവും ഇപ്പോഴും കുടുംബസമേതം താമസിക്കുന്ന രാംനഗര്‍ കോട്ട. 18 നൂറ്റാണ്ടില്‍ മുഗള്‍ ശൈലിയില്‍ പണിത ബൃഹത്തായ കോട്ടയാണിത്‌. കാശി രാജാവായിരുന്ന ബല്‍വന്ത്‌ സിംഗ്‌ ആണിത്‌ പണിതത്‌. 12 നൂറ്റാണ്ടില്‍ ഔധിലെ നവാബ്‌ പിടിച്ചടുക്കിയ കാശി രാജ്യം 1775 ല്‍ ബ്രിട്ടീഷുകാര്‍ കീഴടക്കി. കര്‍ശനമായ പാരമ്പര്യം പിന്തുടരുന്ന ഭൂമിഹാര്‍ ബ്രഹ്‌മണരുടെ രാജവംശമാണ്‌ ഇവിടത്തേത്‌. വലിയ നടുമുറ്റങ്ങളും ബാല്‍ക്കണിയോടു കൂടിയ കെട്ടിടങ്ങളും. രാജഭരണകാലത്ത്‌ എപ്പോഴും സജീവമായിരുന്ന കൊട്ടാരക്കെട്ടുകള്‍. ഇന്ത്യന്‍ യൂണിയനിലേക്ക്‌ മാറിയതോടെ ഇതൊരു പൊതുസ്വത്തായി മാറിയിരിക്കുന്നു. മുഗള്‍ ഭരണകാലത്ത്‌ സുല്‍ത്താന്‍ മുഹമ്മദ്‌ ഷായില്‍ നിന്നും ബല്‍വന്ത്‌ സിംഗ്‌ അധികാരം വാങ്ങിയെടുക്കുകയായിരുന്നു.
കോട്ടയില്‍ അമൂല്യവസ്‌തുക്കള്‍ ശേഖരിച്ചു വെച്ച ഒരു മ്യൂസിയവുമുണ്ട്‌. വാരാണസിയുടെ ആത്‌മീയനേതാവാണ്‌ ഇപ്പോഴും രാജാവ്‌. ഇവിടെ നിന്ന്‌ വ്യാസക്ഷേത്രത്തിലേക്ക്‌ തുരങ്കസമാനമായ ഒരു വഴിയുമുണ്ട്‌. വേദവ്യാസന്‍ വസിച്ചിരുന്നയിടമെന്നാണ്‌ ഐതീഹ്യം. മരം ധാരാളമായി ഉപയോഗിച്ചുള്ളതാണ്‌ ഈ കൊട്ടാരം.
ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയാണ്‌ ഇവിടത്തെ മറ്റൊരു പ്രധാനകേന്ദ്രം. 1916 ല്‍ മദന്‍ മോഹന്‍ മാളവ്യ പണി കഴിച്ചതാണ്‌ ഇത്‌. 24 ചതുരശ്രകി മീ നീണ്ടു കിടക്കുന്നു ഇത്‌. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇത്‌. അതിവിപുലമായ 60 ഹോസ്‌റ്റലുകളിലായി 20000 വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നു.
11
വരുണ, അസി എന്നീ നദികള്‍ക്കിടയില്‍ ഉള്ളതു കൊണ്ടാണ്‌ വാരാണസി എന്ന പേര്‌ വന്നത്‌. ഇവിടേ നിന്ന്‌ തൊട്ടടുത്താണ്‌ ബുദ്ധരുടെ വിശ്വാസകേന്ദ്രമായ സാരനാഥ്‌. ഗൗതമബുദ്ധന്‍ ആദ്യമായി സാരോപദേശം നല്‍കിയ ഇടം. ചൈന, ടിബറ്റ്‌, തായ്‌ലന്റ്‌, ജപ്പാന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഭിക്ഷുക്കള്‍ ഇവിടെ കഴിയുന്നുണ്ട്‌. 1936 ല്‍ പണിത ഒരു ചൈനീസ്‌ ക്ഷേത്രമുണ്ട്‌ ഇവിടെ. ഏഷ്യന്‍ ബുദ്ധിസ്‌റ്റ്‌ അസോസിയേറ്റ്‌ പ്രസിഡന്റായിരുന്ന തി യു പണിതത്‌. പിന്നെയുമുണ്ട്‌ ഇവിടെ അനേകം ബുദ്ധക്ഷേത്രങ്ങള്‍. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വഹിക്കുന്ന ബുദ്ധവിഹാരവുമുണ്ട്‌ ഇവിടെ. ബുദ്ധമതക്കാരുടെ നാല്‌ വിശുദ്ധസ്‌ഥലങ്ങളില്‍ ഒന്ന്‌ കൂടിയാണ്‌ സാരനാഥ്‌. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്‌ടം വര്‍ഷത്തിലൊരിക്കല്‍ പുറത്തെടുക്കുകയും ചെയ്യും. ക്ഷേത്രോദ്യാനത്തിന്റെ ഒരു ഭാഗത്താണ്‌ വിശുദ്ധിയുടെ ബോധിവൃക്ഷവുമുള്ളത്‌. ശ്രീലങ്കയിലെ അനുരാധപുരയില്‍ നിന്നും 1931 ല്‍ കൊണ്ടുവന്നത്‌. ബുദ്ധന്റെ ബോധിവൃക്ഷത്തിന്റെ പിന്‍മുറക്കാരന്‍. അശോകചക്രവര്‍ത്തി പണിത സ്‌തൂപവുമുണ്ട്‌ ഇവിടെ.