Saturday, December 22, 2012

ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.


ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു. 




ചിലപ്പോള്‍ ചില കാര്യങ്ങള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. തീവ്രമായി പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും കഴിഞ്ഞെന്നു വരില്ല. വികാരവേലിയേറ്റങ്ങള്‍ നല്ലവണ്ണമുണ്ടാവും. പക്ഷേ എന്നിട്ടും സ്വയം അടക്കി നിര്‍ത്തേണ്ടി വരുന്നു. കാലം കഴിയുന്നതോടെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് അഡ്രിനാലിന്‍ എന്ന വികാര വേലിയേറ്റ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാതെ എല്ലാം സഹിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്നു. എന്തു സംഭവമുണ്ടാകുമ്പോഴും ഒരുതരം നിസംഗഭാവം മനസില്‍ വന്ന് നിറഞ്ഞ് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. കാലം കഴിയുന്നതോടെ നമ്മള്‍ നിശബ്ദനും നിര്‍ജീവനുമാവുന്നു. ഉള്ളിലടുക്കിപ്പിടിച്ച വികാരങ്ങളില്‍ ബാക്ടീരിയകളും ഫംഗസുകളും കൂട് കൂട്ടുന്നു. മരിച്ചു കഴിഞ്ഞാല്‍ ഈ ക്ഷുദ്രജീവികള്‍ക്ക് അധികമൊന്നും അധ്വാനിക്കാതെ വിഘടനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു.
ചിലരെ കാണുമ്പോള്‍ ചിലരെങ്കിലും പറയുന്നത് കേള്‍ക്കാറുണ്ട്.
‘പഴയ വിപ്ലവകാരിയായിരുന്നു. ഇവിടെ എന്തൊക്കെ പ്രസ്ഥാനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കൊടി പിടിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ടെന്നോ?’
പുച്ഛമാണപ്പോള്‍ തോന്നുക.
അഡ്രിനാലിന്‍ കാലക്രമത്തില്‍ കൈമോശം വന്നവര്‍.
എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോള്‍ നിശബ്ദരായി ജീവിക്കുന്നത്?
ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. ഇവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു നിശ്ചിതപ്രായം കഴിഞ്ഞ് പിന്നെയും അതേ പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്‌തേനെ. അത്രയ്‌ക്കേറെ വിഷാദവും നിരാശതയും എന്നെ അലട്ടും.

വിഷാദം.
മറ്റൊരു വാക്കു കൂടി.
സത്യത്തില്‍ ഞാനൊരു വിഷാദരോഗിയാണ്.
പത്രത്തിലെ ആത്മഹത്യാ വാര്‍ത്തകള്‍ ശ്രദ്ധയോടെ വായിച്ചിരുന്ന ഒരു വിഷാദരോഗി.
എന്താണെന്നറിയില്ല, ആത്മഹത്യകള്‍ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.

മുമ്പ് കോളേജില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന കാലത്ത് താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ മുമ്പൊരാള്‍ തൂങ്ങിമരിച്ച കഥകള്‍ വലയം ചെയ്തിരുന്നു. ഞങ്ങള്‍ മൂന്നു പേരായിരുന്നു അന്ന് മുറിയില്‍. ഞാന്‍, രാകേഷ്, ലക്ഷദ്വീപുകാരനായ സലീം. എന്നും രാത്രികളില്‍ വെളുത്ത നിറമുള്ള ഒരു പൂച്ച മേല്‍ക്കൂരയിലെ പോളി കാര്‍ബണേറ്റ് ഷീറ്റിലേക്ക് എടുത്ത് ചാടുമ്പോഴേക്കും ഞങ്ങള്‍ ഞെട്ടിയെഴുന്നേല്‍ക്കും. തുടക്കത്തില്‍, മുന്‍പത്തെ തൂങ്ങിമരണ കഥകള്‍ കേള്‍ക്കുന്നതിനും അറിയുന്നതിനും മുമ്പ് തികച്ചും സ്വാഭാവികമായിരുന്നു ഞങ്ങളുടെ ഞെട്ടിയെഴുന്നേല്‍ക്കലെങ്കില്‍, പിന്നീട് അത് മാറി.
തൂങ്ങി മരണ കഥ അറിഞ്ഞതു മുതല്‍.

വര്‍ഷങ്ങളായി അവിടെ താമസിച്ചിരുന്ന പാചകക്കാരന്‍ ഇബ്രാഹീമാണ് ആ കഥ പറഞ്ഞത്. മാനുവല്‍ എന്നായിരുന്നത്രേ തൂങ്ങി മരിച്ച ആളുടെ പേര്. കല്യാണം കഴിഞ്ഞ് രണ്ട് ദിവസമേ ആയിരുന്നുള്ളൂ അപ്പോള്‍. ആദ്യരണ്ടു ദിവസവും ഭാര്യയ്‌ക്കൊപ്പം താമസിച്ച് മൂന്നാമത്തെ ദിവസം ഇവിടെ വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു.
എന്തിനാണയാള്‍ ആത്മഹത്യ ചെയ്തത്?
കഥ കേട്ട രാത്രി മുഴുവനും ഞങ്ങളുടെ ചര്‍ച്ച ഇതിനെക്കുറിച്ചായിരുന്നു.
‘ഒരു പക്ഷേ കാരണം സെക്‌സായിരിക്കും. ആദ്യരാത്രിയില്‍ തന്നെ അവള്‍ വെളിപ്പെടുത്തിയിരിക്കാം, അവളുടെ മുന്‍കാമുകനെക്കുറിച്ച്..’
‘ഏയ്, ചിലപ്പോള്‍ വിഷാദമായിരിക്കും. കുറച്ചു ദിവസമായി അയാളില്‍ വിഷാദം മാത്രമായിരിക്കും. അതിങ്ങനെ നിറഞ്ഞുകവിഞ്ഞിരിക്കുകയായിരിക്കാം. ’
‘ചിലപ്പോള്‍ ജന്‍മനാ, ആത്മഹത്യാചിന്തകള്‍ അയാളിലുണ്ടാവാം. ആര്‍ക്കുമത് ഊഹിച്ചെടുക്കാന്‍ കഴിയില്ലല്ലോ?’
ഞങ്ങളുടെ സംശയങ്ങള്‍ പിന്നെ അയാള്‍ ആത്മഹത്യ ചെയ്ത അതേ നിമിഷത്തിലെത്തി. ഒരു പക്ഷേ, അന്ന് ഇതേ സമയത്തു തന്നെയാവാം അയാള്‍ ആത്മഹത്യ ചെയ്തത്. രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, അടുത്തുള്ള കൈരളി തീയേറ്ററില്‍ നിന്നും അവസാനഷോയും കഴിഞ്ഞ് ജനക്കൂട്ടം പുറത്തിറങ്ങിയപ്പോള്‍, അകലങ്ങളിലേക്ക് പോവുന്ന അവസാന പാസഞ്ചര്‍ വണ്ടിയും മറഞ്ഞപ്പോള്‍ ആയിരിക്കണം അയാള്‍ മരണത്തിന്റെ ആദ്യത്തെ കുരുക്ക് ഫാനിനോട് ചേര്‍ത്തത്.
പിന്നെ പതുക്കെ ഒരു ദീര്‍ഘനിശ്വാസത്തോടെ രണ്ടാമത്തെ കുരുക്ക്.
മൂന്നാമത്തെ കുരുക്ക്..
അതിനു ശേഷം തല മുഴുവനും ആ കുരുക്കിലൂടെ ഇട്ട് പാകമാവുമോ എന്ന് നോക്കുന്നു. പിന്നെ വിശ്വാസമില്ലാത്ത വണ്ണം കുരുക്കിന്റെ ബലം കയര്‍ അഴിച്ച് പരിശോധിക്കുന്നു. തുടര്‍ന്ന് കസേരയില്‍ വന്നിരുന്ന് തൂങ്ങിയാടേണ്ട പൊസിഷന്‍ നിശ്ചയിക്കുന്നു.
പിന്നീടാണ് ആത്മഹത്യ ചെയ്തുതുടങ്ങുന്നത്.
തൂങ്ങിയാടുന്ന കാലുകളോടെ, തുറിച്ചു നില്‍ക്കുന്ന കണ്ണുകളോടെ, ഉമിനീര്‍ പൊഴിയാന്‍ തുടങ്ങുന്ന നാവ് പുറത്തേക്ക് ഏങ്കോണിച്ചു വരുന്നതോടെ ജീവിതവും അവസാനിക്കുന്നു.
ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.

ഒരു ജന്‍മം അവസാനിക്കുമ്പോള്‍ മാത്രമാണ് ഒരു മരണം ജനിക്കുന്നത്. ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ആത്മഹത്യ ഒരു ഡബിള്‍ പ്രമോഷനാവാറുണ്ട്. പതിനൊന്നുകാരനായ ഒരു കുട്ടി മുതിര്‍ന്നവര്‍ പഠിക്കുന്ന ഡിഗ്രി ക്ലാസുകളില്‍ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും? അതുപോലെ തന്നെയാണ് പ്രായമായി മരിച്ചവരുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ അപമൃത്യുവിലൂടെ കടന്നുവരുമ്പോഴും.

അന്ന്, ചര്‍ച്ച നടന്ന രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. ഉറക്കം വരുമ്പോഴേക്കും വെള്ളനിറമുള്ള പൂച്ച മുകളിലെ പോളി കാര്‍ബണേറ്റ് ഷീറ്റിനു മേലേക്ക് എടുത്തുചാടി ശബ്ദമുണ്ടാക്കും. വീണ്ടും ഉറങ്ങാന്‍ തുടങ്ങുമ്പോഴേക്കും തൂങ്ങിമരിച്ച മാനുവലിന്റെ കാലടികള്‍ ഞങ്ങളെ സ്പര്‍ശിക്കുന്നതു പോലെ തോന്നും. പെട്ടെന്ന് ഞെട്ടിയുണരുമ്പോള്‍ അത് ഞങ്ങളുടെ തന്നെ കാലടികളാണെന്ന സത്യം മനസിലാക്കും. ഞങ്ങള്‍ അത്രയ്ക്ക് ചേര്‍ന്നാണ് കിടന്നിരുന്നത്. അത്രയ്ക്ക് ഭയപ്പെട്ടിട്ടുണ്ടെന്നര്‍ഥം.
ചര്‍ച്ചയില്‍ ഈ വിഷയം എടുത്തിട്ടതിനു എല്ലാവരും പുലരുവോളം എന്നെത്തന്നെ കുറ്റപ്പെടുത്തത്തിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ മറ്റുള്ളവരെല്ലാം മുറികള്‍ മാറുകയും ഞാന്‍ അവിടെ ഏകനാവുകയും ചെയ്തു.

രാത്രി.
പതിവുപോലെ വെള്ളപ്പൂച്ച പോളികാര്‍ബണേറ്റ് ഷീറ്റിനു മുകളിലേക്ക് എടുത്തുചാടി. പിന്നെയും മണിക്കൂറൊന്നു കഴിഞ്ഞപ്പോള്‍ ഫാനിന്റെ തുമ്പില്‍ നിന്നും ഒരു തുണി താഴേക്കു നീണ്ടു. മാനുവലിന്റെ കാലടിപ്പാടുകള്‍ എന്റെ പുതപ്പിനോട് തൊട്ടു. ഞാന്‍ ഒരു സ്വപ്നലോകത്തിലെന്ന പോലെ മാനുവലിനെത്തന്നെ നോക്കി നിന്നു. ഫാനിന്റെ ദളങ്ങളില്‍ അധികഭാരം കൊടുക്കാതെ ആടുന്നതിനിടയില്‍ മാനുവല്‍ അയാളുടെ ജീവിതകഥ പറയാനും തുടങ്ങി.
ഭാര്യയുമായി രണ്ടു ദിവസം മാത്രമാണ് അയാള്‍ കഴിഞ്ഞത്. രണ്ടാം നാള്‍ രാത്രിയാണ് തെരേസ എല്ലാം വെളിപ്പെടുത്തിയത്. അവള്‍ അവളുടെ അച്ഛനാല്‍ ഗര്‍ഭിണിയാണ്. കഴിഞ്ഞ കുറച്ചു കാലമായി കാമഭ്രാന്തു തീരാത്ത ആ മനുഷ്യന്‍ വാര്‍ധക്യത്തിലേക്ക് കടന്ന ഭാര്യയെ വിട്ട് മകളെ പ്രാപിക്കുകയായിരുന്നു.
‘..ഇതറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് മനുഷ്യവര്‍ഗത്തോടു മുഴുവനായും പുച്ഛമായിരുന്നു. ലോകത്തുള്ള സകല മനുഷ്യരോടും എനിക്ക് ദേഷ്യവും വെറുപ്പും തോന്നി..’
മാനുവല്‍ തുടര്‍ന്നു.
‘പറയൂ, ഞാനെന്താണ് ചെയ്യേണ്ടിയിരുന്നത്? തീര്‍ച്ചയായും എന്റെ നിര്‍ഭാഗ്യമോര്‍ത്തല്ല, ഞാന്‍ ആത്മഹത്യ ചെയ്തത്. അവളെക്കുറിച്ചോര്‍ത്തപ്പോഴും എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പിന്നെയും എന്നെ ആത്മഹത്യയിലേക്ക് നയിച്ചത് അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. സ്വന്തം മകളെത്തന്നെ കാമഭോഗത്തിനായി ഉപയോഗിച്ച മനുഷ്യന്‍. അയാള്‍ ജീവിക്കുന്ന ഈ ലോകത്ത് എന്തിന് ഞാനും ജീവിക്കണം? ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഒരു പക്ഷേ ദൈവം പോലും എന്നോട് പൊറുത്തെന്നു വരില്ല.. പറയൂ, ഞാന്‍ ചെയ്തതില്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താന്‍ കഴിയുമോ?’
മാനുവല്‍ അസ്വസ്ഥതയോടെ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല. വാസ്തവത്തില്‍ ആ ചോദ്യത്തിന് എനിക്കുത്തരമുണ്ടായിരുന്നില്ല. മാനുവലിനൊപ്പം എന്റെ വിഷാദങ്ങളും കലര്‍ത്തി ഒരുതരം ആത്മഹത്യാ ചിന്തയിലായിരുന്നു, അപ്പോള്‍ ഞാനും. പക്ഷേ, അതിന് ആദ്യം വേണ്ടത് മാനുവലിന്റേതു പോലെ അവിശ്വസനീയമെങ്കിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണമാണ്.

ഒരു കാരണം കണ്ടെത്തുക എളുപ്പമല്ലെന്നറിയാം. അതൊരിക്കലും ബാലിശമാവരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. എങ്കിലും സാധാരണ കണ്ടുവരുന്ന കാരണങ്ങളിലൊന്നുമാവുകയുമരുത്. ചിലപ്പോള്‍ ചില കാരണങ്ങള്‍ക്ക് ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് നല്‍കി അവസാനവട്ട മിനുക്കുപണികളിലായിരിക്കുമ്പോഴാണ് സംശയം തോന്നുന്നതും കൂടുതല്‍ ആഴത്തില്‍ ചിന്തിച്ച് അവയിലെ ബാലിശവും വിഡ്ഡിത്തവും മനസിലാക്കുന്നതും. ദൈവമേ, ഇത്രയും ദീര്‍ഘവീക്ഷണമില്ലാത്തയാളാണോ ഞാന്‍?
കാരണം ശരിക്കും ഒരു മരീചികയാണ്. ഏറെ പ്രതീക്ഷിച്ച് അടുത്തെത്തുമ്പോഴൊക്കെ അത് ദൂരേയ്ക്ക് മാറി തെന്നിയകന്നു പോവും. അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് അതെപ്പോഴും നമ്മെ പിന്തിരിപ്പിക്കുകയോ സംശയാകുലനാക്കുകയോ ചെയ്തുകൊണ്ടിരിക്കും.

എങ്കിലും മരിക്കുന്നതു വരേയും അന്വേഷണം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം.

  

   





No comments:

Post a Comment