Tuesday, December 4, 2012

ഒറ്റനിലയിലെ മായാജാലക്കൊട്ടാരം



 ഒറ്റനിലയിലെ മായാജാലക്കൊട്ടാരം

ചെറിയ പ്‌ളോട്ട്. നീണ്ടു നില്‍ക്കുന്ന സ്ഥലം. കോഴിക്കോട് ചാത്തമംഗലത്തുള്ള രാമപ്രസാദിന്റെയും വിഭയുടേയും വീടെടുക്കുമ്പോള്‍ എന്‍ജിനീയറായ ഫൈസല്‍ ബാലുശേരിയുടേയും റഷീദിന്റേയും (റോക്ക് ഫ്‌ളവേര്‍സ്, ബാലുശേരി) പ്രധാനവെല്ലുവിളി ഇതായിരുന്നു. എട്ട് സെന്റ് മാത്രമായിരുന്നു വീടിരിക്കുന്ന സ്ഥലം. ഒടുവില്‍ വെല്ലുവിളികളെ തരണം ചെയ്ത് വീടുപണി പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെയും വീടോ എന്ന് ചോദിക്കാനും അത്ഭുതപ്പെടാനും ആളുകളേറെ. വെറും 1331 സ്‌ക്വയര്‍ ഫീറ്റാണ് വീട്. റോഡ് സൈഡില്‍ നിന്നും പിന്നോട്ടേക്ക് നീണ്ടു കിടക്കുന്ന മെലിഞ്ഞ പ്‌ളോട്ട് ആയിരുന്നു ഇത്. തൊട്ടപ്പുറത്തെല്ലാം വീടുകളുമുണ്ട്. മനോഹരമായ വീടൊരുക്കണം. പക്ഷേ അപ്പുറത്തെ വീടുകള്‍ക്ക് ഇടയില്‍ കിടന്ന് ഞെരുങ്ങുകയുമരുത്. അതിനാല്‍ മേല്‍ക്കൂരയില്‍  ഓരോ കട്ടിങ്ങ് ആയാണ് വീടിന്റെ ഡിസൈന്‍ നല്‍കിയിരിക്കുന്നത്. ഓടും മറ്റും മേല്‍ക്കൂരകളില്‍ നിന്നും മറ്റൊന്നിലേക്ക് ഓവര്‍ലാപ് ചെയ്താണ് നല്‍കിയത്. ഒരു ഒറ്റനില വീടിന്റെ സൗന്ദര്യമൊക്കെയും ഇവിടെ ഭംഗിയായി ആവാഹിച്ചിരിക്കുന്നത് കാണാം. ജനാലകളൊക്കെയും ഓരോ മുറിയ്ക്കും പരമാവധി കാറ്റും വെളിച്ചവും കിട്ടത്തക്ക വിധത്തില്‍ മുറികളുടെ ഡിസൈനിനു കൂടി യോജിച്ച വിധമാണ് നല്‍കിയിരിക്കുന്നത്.
ഒതുക്കമുള്ള വീട്
ചെറിയ വീടാണെങ്കില്‍ കൂടി ഒരു സാധാരണ വീട്ടിലുണ്ടായിരിക്കേണ്ട എല്ലാ അറേഞ്ച്‌മെന്റുകളും ഈ വീട്ടിലുമുണ്ട്. ഡൈനിങ് റൂം, കിച്ചണ്‍, കോലായ, സ്വീകരണമുറി തുടങ്ങി എല്ലാ അത്യാവശ്യങ്ങളും വീട്ടില്‍ കാണാം.
ബാങ്ക് മാനേജരായ വീട്ടുകാരന്‍ രാമപ്രസാദിന്റെ ഏക കണ്ടീഷന്‍ ഒതുക്കമുള്ള വീട് വേണമെന്നയിരുന്നു. കുറഞ്ഞ സ്ഥലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനായി വീട്ടിനകത്തെ  വാക്കിങ് സ്‌പേസ് പരമാവധി കുറച്ചു. ഈ സ്‌പേസ് സേവിങ് കാരണം വീട്ടിലെ മുറികളിലേക്ക് പെട്ടെന്ന് എത്താനാവും. മനോഹരമായ ഡൈനിങ് ഹാളാണ് വീട്ടിനകത്തെ പ്രധാനഭാഗങ്ങളിലൊന്ന്. ഹാളിനൊരുവശത്തായി തന്നെ ഒരു നടുമുറ്റത്തിന്റെ പ്രതീതിയുളവാക്കുന്ന ചെറിയൊരു വാട്ടര്‍ ബോഡിയും കൊടുത്തിരിക്കുന്നതു കാണാം. ചുറ്റുമായി ഒരു ചെറുപൂന്തോട്ടത്തിന്റെ എല്ലാ ഭാവങ്ങളും ഇവിടെയുണ്ട്. മഴ പെയ്യുമ്പോള്‍ വെള്ളം ഇവിടെ ഈ കുളത്തില്‍ പെയ്തിറങ്ങും..
കാറ്റും വെളിച്ചവും ആവോളം
ചെറുതെങ്കിലും ഓരോ മുറിയും കൗതുകം ജനിപ്പിക്കുന്നു, ഇവിടം. മൂന്ന് കിടപ്പുമുറികളുള്ളത് മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം. എല്ലാ കിടപ്പുമുറികള്‍ക്കും അറ്റാച്ച്ഡ് ബാത്‌റൂമുകളും ഡ്രെസിങ് ഏരിയയും നല്‍കിയിരിക്കുന്നത് കാണാം. ഇതിലെ ടോയ്‌ലറ്റുകളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. പരമാവധി വെന്റിലേഷന്‍ കിട്ടത്തക്ക വിധമാണ് ഇതിന്റെ അറേഞ്ച്‌മെന്റ്.
ലിവിങ്ങില്‍ പ്രവേശിച്ചയുടനെ കാണാം ഇവിടത്തെ സ്‌പോഞ്ചിങ് സ്‌റ്റൈലിലുള്ള കുഷനോടു കൂടിയ സോഫാ സെറ്റ്. ഇവ ഇന്‍ബില്‍റ്റ് ആയി ചുവരോടു ചേര്‍ന്നു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സോഫ വേണമെങ്കില്‍ മടക്കിവെച്ച്, സോഫ കം ബെഡ് ആക്കാവുന്ന അറേഞ്ച്‌മെന്റും ഉണ്ട്. ലിവിങ്ങിനരികില്‍ തന്നെ വലിയൊരു കവാടത്തിന്റെ ചിത്രം നിങ്ങളെ ആകര്‍ഷിക്കും. ഒറ്റനോട്ടത്തില്‍ ഒരു ചിത്രമായി തോന്നിക്കുന്ന ഈ കവാടം തുറന്നാല്‍ നിങ്ങള്‍ ഇവിടത്തെ പൂജാമുറിയിലെത്തും. ചുവരിലെ ചിത്രം പോലെ, കവാടത്തിന്റെ ചിത്രം ഫ്‌ളക്‌സ് ഷീറ്റില്‍ പ്രിന്റ് ചെയ്ത് ഗ്ലാസില്‍ ഒട്ടിച്ച് നല്‍കുകയായിരുന്നു. ഇത് തുറക്കാന്‍ പറ്റുമോ എന്ന് ആര്‍ക്കും സംശയം തോന്നും വിധമാണ് അറേഞ്ച്‌മെന്റെന്നത് ആര്‍കിടെക്ചര്‍ ഭംഗിയ്ക്കും വഴിവെക്കുന്നു. ഡൈനിങിലേക്കു കടക്കുന്നതിനു മുമ്പ് കുടയും ചെരിപ്പുമൊക്കെ വെക്കാനുള്ള പ്രത്യേകഅറേഞ്ച്‌മെന്റുമുണ്ട്. കണ്ടാല്‍ പാചകം ചെയ്യാന്‍ തോന്നിക്കുന്ന വിധം ഒരു കിച്ചണം ഭംഗിയായി സംവിധാനിച്ചിരിക്കുന്നു.
 2010 ല്‍ ആയിരുന്നു വീടുപണി പൂര്‍ത്തിയായത്. മൊത്തം ഏഴ് മാസമെടുത്തു വീടുപണി പൂര്‍ത്തിയാക്കാന്‍. മലേഷ്യന്‍ വുഡ് ആണ് ഇവിടെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് തടിപ്പണികള്‍ക്കുമൊക്കെ കൊടുത്തിരിക്കുന്നത്. ഏരിയ പരമാവധി കുറച്ചതു വഴി ചെലവു പരമാവധി കുറക്കാനും  സാധിച്ചു.


No comments:

Post a Comment