Wednesday, December 26, 2012

എങ്കിലും കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം.



എങ്കിലും കണ്ണും കാതും മതവും

 ജാതിയുമില്ലാത്തതാണ് പ്രണയം.



‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വികാരമാണ് മോനേ, പ്രണയം.. അല്ലായിരുന്നെങ്കില്‍ ഈ ലോകജനത തന്നെ രൂപപ്പെടില്ലായിരുന്നു.’
മഖ്ബൂല്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു.
‘സലീമും അനാര്‍ക്കലിയുമില്ലാതെ, റോമിയോ ജൂലിയറ്റില്ലാതെ നളദമയന്തിയില്ലാതെ ലൈലാ മജ്‌നുവില്ലാതെ ലോകം എന്തൊരു ബോറായേനേ..!’
അവന്‍ അത്ഭുതം കൂറുകയും ചെയ്തു.
അവനെന്നും അങ്ങനെയായിരുന്നു. പ്രണയത്തിന്റെ മഹത്വം വിളിച്ചോതാന്‍ വേണ്ടി ഉദാഹരണണങ്ങളേറെ ശേഖരിക്കും. പിന്നെ ഇടവേളകളില്ലാതെ എന്റെ മുന്നില്‍ വിളമ്പുകയും ചെയ്യും.
‘സ്വന്തത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണോ പ്രണയം?’
ഞാന്‍ ഇടയ്ക്ക് സംശയം ചോദിക്കും.
‘കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം..’
അവന്‍ പറയും. ഇങ്ങനെ പറഞ്ഞതിനു കാരണവുമുണ്ട്. അവന്റെ കാമുകി ഹിന്ദുമതവിശ്വാസിയാണ്. അവന്‍ മുസ്‌ലീമും. രണ്ടു പേരും ഐ ഇ എല്‍ ടി എസ് കോഴ്‌സ് പാസായി അയര്‍ലാന്‍ഡിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു വരെ ഐ ഇ എല്‍ ടി എസ് ക്ലാസില്‍ തന്നെയുണ്ടാകുമെങ്കിലും പ്രണയപാരമ്യത്തില്‍ രാത്രി പറയാന്‍ പിന്നെയുമുണ്ടാവും, കാര്യങ്ങള്‍. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാന്‍ മിസ്ഡ് കോള്‍ എന്നായിരുന്നു അവളുടെ, അവന്റെ ഫോണില്‍ സേവ് ചെയ്ത പേര്. ഈ പ്രണയനാളുകളിലെപ്പോഴോ ആണ് അന്നൊരിക്കല്‍ അവളുടെ ഒരു  ഫോട്ടോയുമായി അവന്‍ മുറിയില്‍ വന്നത്.
അവനും അവന്നരികില്‍ തട്ടമിട്ട് ഒരു മുസ്‌ലീം പെണ്‍കുട്ടിയെപ്പോലെ നില്‍ക്കുന്ന അവളും.
‘ഇവളൊരു ഹിന്ദുപ്പെണ്‍കുട്ടിയല്ലേ?’
ഞാന്‍ സംശയത്തോടെ ചോദിച്ചു.
‘അതെ..’
അവന്‍.
‘പിന്നെയീ വേഷം?’
ഞാന്‍ അവളുടെ ഫോട്ടോയിലേക്ക് ചൂണ്ടി.
‘അതാണ് മോനേ, എന്റെ ബീവി. അവള്‍ക്കിപ്പം നിസ്‌ക്കാരവും നോമ്പും ഷഹാദത്ത് കലിമയുമല്ലാം എന്നേക്കാള് നന്നായിട്ടറിയാം.’
ഞാന്‍ സംശയത്തോടെ അവനെ നോക്കി.
‘നേര്? ഇതൊക്കെ ആരാ അവളെ പഠിപ്പിച്ചത്?’
‘ഞാന്‍ തന്നെ.’
അവന്‍ അഭിമാനത്തോടെ പറഞ്ഞു.
‘അതിന് നീ പള്ളീല് പോവുന്നതോ നിസ്‌ക്കരിക്കുന്നതോ ഒന്നും കാണാറില്ലല്ലോ? പോരാത്തേന് നീയല്ലേ പറഞ്ഞത്, പ്രേമത്തിന് ജാതിയും മതവുമില്ലെന്ന്? എന്നിട്ടിപ്പോ?’
‘ഞാന്‍ പള്ളീല് പോവാത്തതൊന്നും നോക്കണ്ട. നിന്നേക്കാളും നന്നായി എനിക്ക് ഇസ്‌ലാമികകാര്യങ്ങളും ഈമാന്‍ കാര്യങ്ങളും അറിയാം. പണ്ട് മദ്‌റസയിലെ പൊതുപരീക്ഷയില് എനിക്ക് നല്ല മാര്‍ക്കും കിട്ടിയിട്ടുണ്ട്.. പിന്നെ പ്രേമത്തിന്റെ കാര്യം, എനിക്ക് പ്രേമത്തില് മതമും ജാതിയുമൊന്നുമില്ല. പക്ഷേ, എന്റെ വീട്ടുകാര്‍ക്കുണ്ട്.’
‘ഓ വല്യ കാര്യം തന്നെ! ഞാന്‍ മദ്‌റസയില്‍ പോയിട്ടില്ലെങ്കിലും വിവരമുണ്ട്.. ഒരു പെണ്‍കുട്ടിയുടെ ജീവിതം കൊണ്ടാണ് നീ കളിക്കുന്നതെന്ന ബോധം വേണം.’
‘ഏയ്, ഞാനവളെയൊരിക്കലും ചതിക്കില്ല. ഒറപ്പാ. ജീവിതകാലം മുഴുവനും അവളെനിക്കൊപ്പമുണ്ടാവും..’
‘ഉം, ശരി ശരി..’
ഞാന്‍ സംഭാഷണമവസാനിപ്പിക്കും. എന്നാല്‍, അപ്പോഴാവും അവന്റെ അവളെക്കുറിച്ചുള്ള കാല്‍പനിക ഭാവന ഉണരുന്നത്.
‘നിനക്കറിയ്വോ, എന്റെ മുത്ത്, അവളൊരു തട്ടമിട്ടാല്‍ ശരിക്കുമൊരു മുസ്‌ലീം പെണ്‍കുട്ടി തന്നെ. ഇപ്പോ എന്നേക്കാളും കൂടുതല് അവള്‍ക്ക് ഇസ്‌ലാമിക ഷര്‍ത്തുകള് അറിയാമോന്നാ എന്റെ സംശയം. ഇന്നാള് അവള്‍ടെ വീട്ടില് മൊബൈല് കൊടുക്കാന്‍ പോയ കഥ കേട്ടാ ഇഞ്ഞ് ഞെട്ടും. അത്രയ്ക്ക് സാഹസമായിരുന്നു. അന്നെങ്ങാന്‍ അവളുടെ അച്ഛന്‍ പിടിച്ചിട്ടുണ്ടെങ്കില്, എന്റെ പടച്ചോനേ..
‘നീയിങ്ങനെയൊക്കെ സാഹസപ്പെടുന്നതിന് എന്തെങ്കിലും ഉപകാരമുണ്ടോ?’
ഞാന്‍ ചോദിക്കും.
അവന് ഉത്തരമുണ്ടാവില്ല.
പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയങ്ങളെല്ലാം പരാജയങ്ങളാണ്. ഇരുധ്രുവങ്ങളിലൂടെ നീങ്ങുന്ന പ്രണയങ്ങള്‍ക്ക് പലതും തടസങ്ങളാണ്. ഇതിനു മുമ്പും ഇതു പോലെ പല പ്രണയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ചിലരുടെ കാമുകീവര്‍ണനകള്‍ കേള്‍ക്കുമ്പോള്‍ പ്രണയിക്കണമെന്നും അവരുടെ പ്രണയകഥകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ ഞാനാണ് അവരെന്നും തോന്നാറുണ്ട്. പക്ഷേ, കുറച്ചു കഴിയുമ്പോള്‍, എല്ലാ വര്‍ണനകളും അവസാനിക്കുമ്പോള്‍ പ്രണയം വെറും അടയാളങ്ങളായി അവശേഷിക്കും.
വല്ലപ്പോഴും കാമുകിക്ക് ജന്‍മദിനസമ്മാനമായി കൊടുത്ത ഒരു ഗിഫ്റ്റ്.
വാലന്റയിന്‍ ദിനത്തില്‍ നല്‍കിയ ഒരു റോസാപ്പൂ.
രാത്രികളില്‍ ഇടതടവില്ലാതെ പങ്കുവെച്ച എസ് എം എസ് സന്ദേശങ്ങള്‍..
എല്ലാം അടയാളങ്ങളും അവസാനിക്കുമ്പോള്‍ ജീവിതം മാത്രം പരന്നുകിടക്കും.
‘പ്രണയത്തെക്കുറിച്ച് ഒരുപാടറിയാവുന്ന എന്നാല്‍ പ്രണയിക്കാനറിയാത്ത ഒരു കുട്ടിയാണ് നീ..’
എന്റെ ഈ കണ്ടുപിടുത്തങ്ങളെല്ലാം അവന്റെ മുന്നില്‍ ഒരു സോക്രട്ടീസിനെപ്പോലെ അവതരിപ്പിക്കുമ്പോള്‍ ഒടുവില്‍ സഹികെട്ട് അവന്‍ പറയും.
‘ഏയ്, അങ്ങനെയല്ല..’
ഞാന്‍ ഖണ്ഡിക്കും.
‘നമ്മള്‍ക്ക് കണ്ടിഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് മനോഹരമായിരിക്കുന്നു എന്ന് പരസ്യചിത്രത്തിലെ നായകന്‍ പറയുന്നതുപോലെ പറയാന്‍ കഴിയുമോ? ചിലപ്പോള്‍ മനസിലുള്ളത് അടുക്കിപ്പിടിക്കേണ്ടി വരുന്നു. സ്വപ്നങ്ങളും മോഹങ്ങളും ദു:ഖങ്ങളുമല്ലാം.. ചിലപ്പോള്‍ പ്രണയവും.’
‘അതൊന്നുമല്ല, നീയൊരു പേടിത്തൊണ്ടനാണ്..’
അവന്‍ എളുപ്പം കണ്ടെത്തും.
ചിലപ്പോള്‍ ശരിയാവാം. ഇമേജ് കാത്തുസൂക്ഷിക്കാനായി പെടാപ്പാട് പെടുന്ന ഒരു പേടിത്തൊണ്ടന്‍. ആളുകള്‍ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ ഇമേജ് നോക്കിയാണ്. അവര്‍ക്കറിയാം, അവരുടെ പ്രതീക്ഷകളേയും വിശ്വാസങ്ങളേയും നിങ്ങള്‍ തെറ്റിക്കില്ലെന്ന്. അവരുടെ വിശ്വാസം തകരുന്നതോടെ ഞാന്‍ ഞാനല്ലാതായി മാറും.
ഞാന്‍ വിശദീകരിക്കും.
‘എങ്കിലും നിന്റെ മനസിനെ വഞ്ചിക്കാന്‍ നിനക്കാവുമോ? ഒരിക്കലെങ്കിലും നിനക്കിഷ്ടപ്പെട്ടയാളോട് ആ സ്‌നേഹം തുറന്നുപറയാന്‍ നിനക്കാവുമോ?’
അവന്‍ ചോദിക്കും.
ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കും.
അല്ലെങ്കിലും സ്വന്തത്തെ മനസിലാക്കാത്ത ഒരാളോട് ഇമേജിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഒരാള്‍ സ്വയം അറിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം മുതല്‍ അയാള്‍ അയാളുടെ ഇമേജിനെപ്പറ്റി ശ്രദ്ധിക്കാനും തുടങ്ങും. ഇമേജ് നിലനിര്‍ത്തുന്നത് ഒരിക്കലും അഭിനയവുമല്ല. ഇനി അഥവാ അഭിനയമാണെങ്കില്‍, എളുപ്പം തിരിച്ചറിയപ്പെടാനും സാധ്യതയുണ്ട്.

അന്നത്തേതിനു മൂന്നാം ദിവസമാണ് അവന് അയര്‍ലാന്‍ഡിലേക്കുള്ള വിസ കിട്ടിയതും അവള്‍ക്ക് വേണ്ടത്ര മാര്‍ക്കില്ലാത്തതിനാല്‍ പരീക്ഷയില്‍ പാസാകാതിരുന്നതും. നാലാം ദിവസം അവന്‍ എല്ലാ സാധനസാമഗ്രികളും കെട്ടിപ്പെറുക്കി പോകാനൊരുങ്ങിയപ്പോള്‍ അവളുടെ തട്ടമിട്ട ഫോട്ടോ മാത്രം മേശപ്പുറത്തു കിടന്നു. മറന്നതാണെന്നു കരുതി പിന്നാലെ ചെന്ന് നല്‍കാനൊരുങ്ങിയപ്പോള്‍ അവന്‍ അത് എന്റെ കൈയ്യില്‍ തന്നെ വെച്ചു.
‘അളിയോ, ഇനി നീയൊന്ന് ട്രൈ ചെയ്യ്. എളുപ്പം വളയും. നാളെ മറ്റെന്നാള് അങ്ങ് അയര്‍ലാന്‍ഡിലോട്ട് പോകുന്ന എനിക്കെന്തിന് ഇത്?’
അവന്‍ പറഞ്ഞു.
‘എന്നാലും?’
ഞാന്‍ വെറുപ്പും ദേഷ്യവും അടുക്കി വെക്കാന്‍ പാടുപെട്ടു.
‘എന്നാലെന്താ? നീയൊന്ന് ട്രൈ ചെയ്തു നോക്ക്. പിന്നെ ഫോട്ടോ എന്റേട്ത്ത്ന്ന് കിട്ടിയതാണെന്നോ അവളെ പരിചയപ്പെടുത്തിയത് ഞാനാണെന്നോ പറഞ്ഞേക്കരുത്. എന്റെ ഇമേജ് പോവും. പിന്നെ, നിനക്കാവുമ്പോ ഇതൊരു പുതിയ അനുഭവമായിരിക്കും. ഇടയ്‌ക്കൊക്കെ ഒന്ന് ഇമേജ് മാറ്റിപ്പിടിക്കുന്നതും ഒരു രസമല്ലേ?’
അവനെ കൊണ്ടുപോകാനായി വന്ന ടാക്‌സിക്കാരന് വീട്ടുവിലാസം പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഇടയ്ക്ക് അവന്‍ തിരിഞ്ഞുനിന്നു.


 









Saturday, December 22, 2012

ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.


ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു. 




ചിലപ്പോള്‍ ചില കാര്യങ്ങള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. തീവ്രമായി പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും കഴിഞ്ഞെന്നു വരില്ല. വികാരവേലിയേറ്റങ്ങള്‍ നല്ലവണ്ണമുണ്ടാവും. പക്ഷേ എന്നിട്ടും സ്വയം അടക്കി നിര്‍ത്തേണ്ടി വരുന്നു. കാലം കഴിയുന്നതോടെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് അഡ്രിനാലിന്‍ എന്ന വികാര വേലിയേറ്റ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാതെ എല്ലാം സഹിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്നു. എന്തു സംഭവമുണ്ടാകുമ്പോഴും ഒരുതരം നിസംഗഭാവം മനസില്‍ വന്ന് നിറഞ്ഞ് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. കാലം കഴിയുന്നതോടെ നമ്മള്‍ നിശബ്ദനും നിര്‍ജീവനുമാവുന്നു. ഉള്ളിലടുക്കിപ്പിടിച്ച വികാരങ്ങളില്‍ ബാക്ടീരിയകളും ഫംഗസുകളും കൂട് കൂട്ടുന്നു. മരിച്ചു കഴിഞ്ഞാല്‍ ഈ ക്ഷുദ്രജീവികള്‍ക്ക് അധികമൊന്നും അധ്വാനിക്കാതെ വിഘടനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു.
ചിലരെ കാണുമ്പോള്‍ ചിലരെങ്കിലും പറയുന്നത് കേള്‍ക്കാറുണ്ട്.
‘പഴയ വിപ്ലവകാരിയായിരുന്നു. ഇവിടെ എന്തൊക്കെ പ്രസ്ഥാനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കൊടി പിടിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ടെന്നോ?’
പുച്ഛമാണപ്പോള്‍ തോന്നുക.
അഡ്രിനാലിന്‍ കാലക്രമത്തില്‍ കൈമോശം വന്നവര്‍.
എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോള്‍ നിശബ്ദരായി ജീവിക്കുന്നത്?
ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. ഇവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു നിശ്ചിതപ്രായം കഴിഞ്ഞ് പിന്നെയും അതേ പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്‌തേനെ. അത്രയ്‌ക്കേറെ വിഷാദവും നിരാശതയും എന്നെ അലട്ടും.

വിഷാദം.
മറ്റൊരു വാക്കു കൂടി.
സത്യത്തില്‍ ഞാനൊരു വിഷാദരോഗിയാണ്.
പത്രത്തിലെ ആത്മഹത്യാ വാര്‍ത്തകള്‍ ശ്രദ്ധയോടെ വായിച്ചിരുന്ന ഒരു വിഷാദരോഗി.
എന്താണെന്നറിയില്ല, ആത്മഹത്യകള്‍ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.

മുമ്പ് കോളേജില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന കാലത്ത് താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ മുമ്പൊരാള്‍ തൂങ്ങിമരിച്ച കഥകള്‍ വലയം ചെയ്തിരുന്നു. ഞങ്ങള്‍ മൂന്നു പേരായിരുന്നു അന്ന് മുറിയില്‍. ഞാന്‍, രാകേഷ്, ലക്ഷദ്വീപുകാരനായ സലീം. എന്നും രാത്രികളില്‍ വെളുത്ത നിറമുള്ള ഒരു പൂച്ച മേല്‍ക്കൂരയിലെ പോളി കാര്‍ബണേറ്റ് ഷീറ്റിലേക്ക് എടുത്ത് ചാടുമ്പോഴേക്കും ഞങ്ങള്‍ ഞെട്ടിയെഴുന്നേല്‍ക്കും. തുടക്കത്തില്‍, മുന്‍പത്തെ തൂങ്ങിമരണ കഥകള്‍ കേള്‍ക്കുന്നതിനും അറിയുന്നതിനും മുമ്പ് തികച്ചും സ്വാഭാവികമായിരുന്നു ഞങ്ങളുടെ ഞെട്ടിയെഴുന്നേല്‍ക്കലെങ്കില്‍, പിന്നീട് അത് മാറി.
തൂങ്ങി മരണ കഥ അറിഞ്ഞതു മുതല്‍.

വര്‍ഷങ്ങളായി അവിടെ താമസിച്ചിരുന്ന പാചകക്കാരന്‍ ഇബ്രാഹീമാണ് ആ കഥ പറഞ്ഞത്. മാനുവല്‍ എന്നായിരുന്നത്രേ തൂങ്ങി മരിച്ച ആളുടെ പേര്. കല്യാണം കഴിഞ്ഞ് രണ്ട് ദിവസമേ ആയിരുന്നുള്ളൂ അപ്പോള്‍. ആദ്യരണ്ടു ദിവസവും ഭാര്യയ്‌ക്കൊപ്പം താമസിച്ച് മൂന്നാമത്തെ ദിവസം ഇവിടെ വന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു.
എന്തിനാണയാള്‍ ആത്മഹത്യ ചെയ്തത്?
കഥ കേട്ട രാത്രി മുഴുവനും ഞങ്ങളുടെ ചര്‍ച്ച ഇതിനെക്കുറിച്ചായിരുന്നു.
‘ഒരു പക്ഷേ കാരണം സെക്‌സായിരിക്കും. ആദ്യരാത്രിയില്‍ തന്നെ അവള്‍ വെളിപ്പെടുത്തിയിരിക്കാം, അവളുടെ മുന്‍കാമുകനെക്കുറിച്ച്..’
‘ഏയ്, ചിലപ്പോള്‍ വിഷാദമായിരിക്കും. കുറച്ചു ദിവസമായി അയാളില്‍ വിഷാദം മാത്രമായിരിക്കും. അതിങ്ങനെ നിറഞ്ഞുകവിഞ്ഞിരിക്കുകയായിരിക്കാം. ’
‘ചിലപ്പോള്‍ ജന്‍മനാ, ആത്മഹത്യാചിന്തകള്‍ അയാളിലുണ്ടാവാം. ആര്‍ക്കുമത് ഊഹിച്ചെടുക്കാന്‍ കഴിയില്ലല്ലോ?’
ഞങ്ങളുടെ സംശയങ്ങള്‍ പിന്നെ അയാള്‍ ആത്മഹത്യ ചെയ്ത അതേ നിമിഷത്തിലെത്തി. ഒരു പക്ഷേ, അന്ന് ഇതേ സമയത്തു തന്നെയാവാം അയാള്‍ ആത്മഹത്യ ചെയ്തത്. രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, അടുത്തുള്ള കൈരളി തീയേറ്ററില്‍ നിന്നും അവസാനഷോയും കഴിഞ്ഞ് ജനക്കൂട്ടം പുറത്തിറങ്ങിയപ്പോള്‍, അകലങ്ങളിലേക്ക് പോവുന്ന അവസാന പാസഞ്ചര്‍ വണ്ടിയും മറഞ്ഞപ്പോള്‍ ആയിരിക്കണം അയാള്‍ മരണത്തിന്റെ ആദ്യത്തെ കുരുക്ക് ഫാനിനോട് ചേര്‍ത്തത്.
പിന്നെ പതുക്കെ ഒരു ദീര്‍ഘനിശ്വാസത്തോടെ രണ്ടാമത്തെ കുരുക്ക്.
മൂന്നാമത്തെ കുരുക്ക്..
അതിനു ശേഷം തല മുഴുവനും ആ കുരുക്കിലൂടെ ഇട്ട് പാകമാവുമോ എന്ന് നോക്കുന്നു. പിന്നെ വിശ്വാസമില്ലാത്ത വണ്ണം കുരുക്കിന്റെ ബലം കയര്‍ അഴിച്ച് പരിശോധിക്കുന്നു. തുടര്‍ന്ന് കസേരയില്‍ വന്നിരുന്ന് തൂങ്ങിയാടേണ്ട പൊസിഷന്‍ നിശ്ചയിക്കുന്നു.
പിന്നീടാണ് ആത്മഹത്യ ചെയ്തുതുടങ്ങുന്നത്.
തൂങ്ങിയാടുന്ന കാലുകളോടെ, തുറിച്ചു നില്‍ക്കുന്ന കണ്ണുകളോടെ, ഉമിനീര്‍ പൊഴിയാന്‍ തുടങ്ങുന്ന നാവ് പുറത്തേക്ക് ഏങ്കോണിച്ചു വരുന്നതോടെ ജീവിതവും അവസാനിക്കുന്നു.
ഒരു ആത്മഹത്യ ഇവിടെ ജനിക്കുന്നു.

ഒരു ജന്‍മം അവസാനിക്കുമ്പോള്‍ മാത്രമാണ് ഒരു മരണം ജനിക്കുന്നത്. ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ആത്മഹത്യ ഒരു ഡബിള്‍ പ്രമോഷനാവാറുണ്ട്. പതിനൊന്നുകാരനായ ഒരു കുട്ടി മുതിര്‍ന്നവര്‍ പഠിക്കുന്ന ഡിഗ്രി ക്ലാസുകളില്‍ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും? അതുപോലെ തന്നെയാണ് പ്രായമായി മരിച്ചവരുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ അപമൃത്യുവിലൂടെ കടന്നുവരുമ്പോഴും.

അന്ന്, ചര്‍ച്ച നടന്ന രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. ഉറക്കം വരുമ്പോഴേക്കും വെള്ളനിറമുള്ള പൂച്ച മുകളിലെ പോളി കാര്‍ബണേറ്റ് ഷീറ്റിനു മേലേക്ക് എടുത്തുചാടി ശബ്ദമുണ്ടാക്കും. വീണ്ടും ഉറങ്ങാന്‍ തുടങ്ങുമ്പോഴേക്കും തൂങ്ങിമരിച്ച മാനുവലിന്റെ കാലടികള്‍ ഞങ്ങളെ സ്പര്‍ശിക്കുന്നതു പോലെ തോന്നും. പെട്ടെന്ന് ഞെട്ടിയുണരുമ്പോള്‍ അത് ഞങ്ങളുടെ തന്നെ കാലടികളാണെന്ന സത്യം മനസിലാക്കും. ഞങ്ങള്‍ അത്രയ്ക്ക് ചേര്‍ന്നാണ് കിടന്നിരുന്നത്. അത്രയ്ക്ക് ഭയപ്പെട്ടിട്ടുണ്ടെന്നര്‍ഥം.
ചര്‍ച്ചയില്‍ ഈ വിഷയം എടുത്തിട്ടതിനു എല്ലാവരും പുലരുവോളം എന്നെത്തന്നെ കുറ്റപ്പെടുത്തത്തിക്കൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ മറ്റുള്ളവരെല്ലാം മുറികള്‍ മാറുകയും ഞാന്‍ അവിടെ ഏകനാവുകയും ചെയ്തു.

രാത്രി.
പതിവുപോലെ വെള്ളപ്പൂച്ച പോളികാര്‍ബണേറ്റ് ഷീറ്റിനു മുകളിലേക്ക് എടുത്തുചാടി. പിന്നെയും മണിക്കൂറൊന്നു കഴിഞ്ഞപ്പോള്‍ ഫാനിന്റെ തുമ്പില്‍ നിന്നും ഒരു തുണി താഴേക്കു നീണ്ടു. മാനുവലിന്റെ കാലടിപ്പാടുകള്‍ എന്റെ പുതപ്പിനോട് തൊട്ടു. ഞാന്‍ ഒരു സ്വപ്നലോകത്തിലെന്ന പോലെ മാനുവലിനെത്തന്നെ നോക്കി നിന്നു. ഫാനിന്റെ ദളങ്ങളില്‍ അധികഭാരം കൊടുക്കാതെ ആടുന്നതിനിടയില്‍ മാനുവല്‍ അയാളുടെ ജീവിതകഥ പറയാനും തുടങ്ങി.
ഭാര്യയുമായി രണ്ടു ദിവസം മാത്രമാണ് അയാള്‍ കഴിഞ്ഞത്. രണ്ടാം നാള്‍ രാത്രിയാണ് തെരേസ എല്ലാം വെളിപ്പെടുത്തിയത്. അവള്‍ അവളുടെ അച്ഛനാല്‍ ഗര്‍ഭിണിയാണ്. കഴിഞ്ഞ കുറച്ചു കാലമായി കാമഭ്രാന്തു തീരാത്ത ആ മനുഷ്യന്‍ വാര്‍ധക്യത്തിലേക്ക് കടന്ന ഭാര്യയെ വിട്ട് മകളെ പ്രാപിക്കുകയായിരുന്നു.
‘..ഇതറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് മനുഷ്യവര്‍ഗത്തോടു മുഴുവനായും പുച്ഛമായിരുന്നു. ലോകത്തുള്ള സകല മനുഷ്യരോടും എനിക്ക് ദേഷ്യവും വെറുപ്പും തോന്നി..’
മാനുവല്‍ തുടര്‍ന്നു.
‘പറയൂ, ഞാനെന്താണ് ചെയ്യേണ്ടിയിരുന്നത്? തീര്‍ച്ചയായും എന്റെ നിര്‍ഭാഗ്യമോര്‍ത്തല്ല, ഞാന്‍ ആത്മഹത്യ ചെയ്തത്. അവളെക്കുറിച്ചോര്‍ത്തപ്പോഴും എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പിന്നെയും എന്നെ ആത്മഹത്യയിലേക്ക് നയിച്ചത് അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. സ്വന്തം മകളെത്തന്നെ കാമഭോഗത്തിനായി ഉപയോഗിച്ച മനുഷ്യന്‍. അയാള്‍ ജീവിക്കുന്ന ഈ ലോകത്ത് എന്തിന് ഞാനും ജീവിക്കണം? ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഒരു പക്ഷേ ദൈവം പോലും എന്നോട് പൊറുത്തെന്നു വരില്ല.. പറയൂ, ഞാന്‍ ചെയ്തതില്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താന്‍ കഴിയുമോ?’
മാനുവല്‍ അസ്വസ്ഥതയോടെ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല. വാസ്തവത്തില്‍ ആ ചോദ്യത്തിന് എനിക്കുത്തരമുണ്ടായിരുന്നില്ല. മാനുവലിനൊപ്പം എന്റെ വിഷാദങ്ങളും കലര്‍ത്തി ഒരുതരം ആത്മഹത്യാ ചിന്തയിലായിരുന്നു, അപ്പോള്‍ ഞാനും. പക്ഷേ, അതിന് ആദ്യം വേണ്ടത് മാനുവലിന്റേതു പോലെ അവിശ്വസനീയമെങ്കിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണമാണ്.

ഒരു കാരണം കണ്ടെത്തുക എളുപ്പമല്ലെന്നറിയാം. അതൊരിക്കലും ബാലിശമാവരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. എങ്കിലും സാധാരണ കണ്ടുവരുന്ന കാരണങ്ങളിലൊന്നുമാവുകയുമരുത്. ചിലപ്പോള്‍ ചില കാരണങ്ങള്‍ക്ക് ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് നല്‍കി അവസാനവട്ട മിനുക്കുപണികളിലായിരിക്കുമ്പോഴാണ് സംശയം തോന്നുന്നതും കൂടുതല്‍ ആഴത്തില്‍ ചിന്തിച്ച് അവയിലെ ബാലിശവും വിഡ്ഡിത്തവും മനസിലാക്കുന്നതും. ദൈവമേ, ഇത്രയും ദീര്‍ഘവീക്ഷണമില്ലാത്തയാളാണോ ഞാന്‍?
കാരണം ശരിക്കും ഒരു മരീചികയാണ്. ഏറെ പ്രതീക്ഷിച്ച് അടുത്തെത്തുമ്പോഴൊക്കെ അത് ദൂരേയ്ക്ക് മാറി തെന്നിയകന്നു പോവും. അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് അതെപ്പോഴും നമ്മെ പിന്തിരിപ്പിക്കുകയോ സംശയാകുലനാക്കുകയോ ചെയ്തുകൊണ്ടിരിക്കും.

എങ്കിലും മരിക്കുന്നതു വരേയും അന്വേഷണം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം.

  

   





Tuesday, December 4, 2012

ഒറ്റനിലയിലെ മായാജാലക്കൊട്ടാരം



 ഒറ്റനിലയിലെ മായാജാലക്കൊട്ടാരം

ചെറിയ പ്‌ളോട്ട്. നീണ്ടു നില്‍ക്കുന്ന സ്ഥലം. കോഴിക്കോട് ചാത്തമംഗലത്തുള്ള രാമപ്രസാദിന്റെയും വിഭയുടേയും വീടെടുക്കുമ്പോള്‍ എന്‍ജിനീയറായ ഫൈസല്‍ ബാലുശേരിയുടേയും റഷീദിന്റേയും (റോക്ക് ഫ്‌ളവേര്‍സ്, ബാലുശേരി) പ്രധാനവെല്ലുവിളി ഇതായിരുന്നു. എട്ട് സെന്റ് മാത്രമായിരുന്നു വീടിരിക്കുന്ന സ്ഥലം. ഒടുവില്‍ വെല്ലുവിളികളെ തരണം ചെയ്ത് വീടുപണി പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെയും വീടോ എന്ന് ചോദിക്കാനും അത്ഭുതപ്പെടാനും ആളുകളേറെ. വെറും 1331 സ്‌ക്വയര്‍ ഫീറ്റാണ് വീട്. റോഡ് സൈഡില്‍ നിന്നും പിന്നോട്ടേക്ക് നീണ്ടു കിടക്കുന്ന മെലിഞ്ഞ പ്‌ളോട്ട് ആയിരുന്നു ഇത്. തൊട്ടപ്പുറത്തെല്ലാം വീടുകളുമുണ്ട്. മനോഹരമായ വീടൊരുക്കണം. പക്ഷേ അപ്പുറത്തെ വീടുകള്‍ക്ക് ഇടയില്‍ കിടന്ന് ഞെരുങ്ങുകയുമരുത്. അതിനാല്‍ മേല്‍ക്കൂരയില്‍  ഓരോ കട്ടിങ്ങ് ആയാണ് വീടിന്റെ ഡിസൈന്‍ നല്‍കിയിരിക്കുന്നത്. ഓടും മറ്റും മേല്‍ക്കൂരകളില്‍ നിന്നും മറ്റൊന്നിലേക്ക് ഓവര്‍ലാപ് ചെയ്താണ് നല്‍കിയത്. ഒരു ഒറ്റനില വീടിന്റെ സൗന്ദര്യമൊക്കെയും ഇവിടെ ഭംഗിയായി ആവാഹിച്ചിരിക്കുന്നത് കാണാം. ജനാലകളൊക്കെയും ഓരോ മുറിയ്ക്കും പരമാവധി കാറ്റും വെളിച്ചവും കിട്ടത്തക്ക വിധത്തില്‍ മുറികളുടെ ഡിസൈനിനു കൂടി യോജിച്ച വിധമാണ് നല്‍കിയിരിക്കുന്നത്.
ഒതുക്കമുള്ള വീട്
ചെറിയ വീടാണെങ്കില്‍ കൂടി ഒരു സാധാരണ വീട്ടിലുണ്ടായിരിക്കേണ്ട എല്ലാ അറേഞ്ച്‌മെന്റുകളും ഈ വീട്ടിലുമുണ്ട്. ഡൈനിങ് റൂം, കിച്ചണ്‍, കോലായ, സ്വീകരണമുറി തുടങ്ങി എല്ലാ അത്യാവശ്യങ്ങളും വീട്ടില്‍ കാണാം.
ബാങ്ക് മാനേജരായ വീട്ടുകാരന്‍ രാമപ്രസാദിന്റെ ഏക കണ്ടീഷന്‍ ഒതുക്കമുള്ള വീട് വേണമെന്നയിരുന്നു. കുറഞ്ഞ സ്ഥലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനായി വീട്ടിനകത്തെ  വാക്കിങ് സ്‌പേസ് പരമാവധി കുറച്ചു. ഈ സ്‌പേസ് സേവിങ് കാരണം വീട്ടിലെ മുറികളിലേക്ക് പെട്ടെന്ന് എത്താനാവും. മനോഹരമായ ഡൈനിങ് ഹാളാണ് വീട്ടിനകത്തെ പ്രധാനഭാഗങ്ങളിലൊന്ന്. ഹാളിനൊരുവശത്തായി തന്നെ ഒരു നടുമുറ്റത്തിന്റെ പ്രതീതിയുളവാക്കുന്ന ചെറിയൊരു വാട്ടര്‍ ബോഡിയും കൊടുത്തിരിക്കുന്നതു കാണാം. ചുറ്റുമായി ഒരു ചെറുപൂന്തോട്ടത്തിന്റെ എല്ലാ ഭാവങ്ങളും ഇവിടെയുണ്ട്. മഴ പെയ്യുമ്പോള്‍ വെള്ളം ഇവിടെ ഈ കുളത്തില്‍ പെയ്തിറങ്ങും..
കാറ്റും വെളിച്ചവും ആവോളം
ചെറുതെങ്കിലും ഓരോ മുറിയും കൗതുകം ജനിപ്പിക്കുന്നു, ഇവിടം. മൂന്ന് കിടപ്പുമുറികളുള്ളത് മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം. എല്ലാ കിടപ്പുമുറികള്‍ക്കും അറ്റാച്ച്ഡ് ബാത്‌റൂമുകളും ഡ്രെസിങ് ഏരിയയും നല്‍കിയിരിക്കുന്നത് കാണാം. ഇതിലെ ടോയ്‌ലറ്റുകളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. പരമാവധി വെന്റിലേഷന്‍ കിട്ടത്തക്ക വിധമാണ് ഇതിന്റെ അറേഞ്ച്‌മെന്റ്.
ലിവിങ്ങില്‍ പ്രവേശിച്ചയുടനെ കാണാം ഇവിടത്തെ സ്‌പോഞ്ചിങ് സ്‌റ്റൈലിലുള്ള കുഷനോടു കൂടിയ സോഫാ സെറ്റ്. ഇവ ഇന്‍ബില്‍റ്റ് ആയി ചുവരോടു ചേര്‍ന്നു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സോഫ വേണമെങ്കില്‍ മടക്കിവെച്ച്, സോഫ കം ബെഡ് ആക്കാവുന്ന അറേഞ്ച്‌മെന്റും ഉണ്ട്. ലിവിങ്ങിനരികില്‍ തന്നെ വലിയൊരു കവാടത്തിന്റെ ചിത്രം നിങ്ങളെ ആകര്‍ഷിക്കും. ഒറ്റനോട്ടത്തില്‍ ഒരു ചിത്രമായി തോന്നിക്കുന്ന ഈ കവാടം തുറന്നാല്‍ നിങ്ങള്‍ ഇവിടത്തെ പൂജാമുറിയിലെത്തും. ചുവരിലെ ചിത്രം പോലെ, കവാടത്തിന്റെ ചിത്രം ഫ്‌ളക്‌സ് ഷീറ്റില്‍ പ്രിന്റ് ചെയ്ത് ഗ്ലാസില്‍ ഒട്ടിച്ച് നല്‍കുകയായിരുന്നു. ഇത് തുറക്കാന്‍ പറ്റുമോ എന്ന് ആര്‍ക്കും സംശയം തോന്നും വിധമാണ് അറേഞ്ച്‌മെന്റെന്നത് ആര്‍കിടെക്ചര്‍ ഭംഗിയ്ക്കും വഴിവെക്കുന്നു. ഡൈനിങിലേക്കു കടക്കുന്നതിനു മുമ്പ് കുടയും ചെരിപ്പുമൊക്കെ വെക്കാനുള്ള പ്രത്യേകഅറേഞ്ച്‌മെന്റുമുണ്ട്. കണ്ടാല്‍ പാചകം ചെയ്യാന്‍ തോന്നിക്കുന്ന വിധം ഒരു കിച്ചണം ഭംഗിയായി സംവിധാനിച്ചിരിക്കുന്നു.
 2010 ല്‍ ആയിരുന്നു വീടുപണി പൂര്‍ത്തിയായത്. മൊത്തം ഏഴ് മാസമെടുത്തു വീടുപണി പൂര്‍ത്തിയാക്കാന്‍. മലേഷ്യന്‍ വുഡ് ആണ് ഇവിടെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് തടിപ്പണികള്‍ക്കുമൊക്കെ കൊടുത്തിരിക്കുന്നത്. ഏരിയ പരമാവധി കുറച്ചതു വഴി ചെലവു പരമാവധി കുറക്കാനും  സാധിച്ചു.