Thursday, June 7, 2012

മലയാളസിനിമ റീലോഡഡ്!



മലയാളസിനിമ റീലോഡഡ്!



തമിഴ്, ഹിന്ദി സിനിമകളിലെ നവോത്ഥാനം മലയാളത്തിലേക്കും പടരുന്നു. തട്ടുപൊളിപ്പന്‍, ആക്ഷന്‍, റീലോഡഡ്, കിടിലന്‍, ഇതൊരു സമ്പൂര്‍ണകുടുംബചിത്രം എന്നെല്ലാം പരസ്യവാചകമെഴുതിയ മലയാളസിനിമ ‘ഇതൊരു ദോശയുണ്ടാക്കിയ കഥ’യെന്നും ‘നിങ്ങളുടെ ഒരു യെസ് ചരിത്രമാവുന്നു’ എന്നും തലവാചകം മാറ്റിയെഴുതിയിരിക്കുന്നു. സമീപകാലñമായാളസിനിമകളിലെ പുത്തന്‍ പ്രവണതകള്‍ മലയാളസിനിമാസ്വാദകരെ കുറച്ചൊന്നുമല്ല, ആവേശം കൊള്ളിക്കുന്നത്. പ്രേക്ഷകനും വിവരം വച്ചുതുടങ്ങി എന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം.
ഒരു പക്ഷേ, മലയാളസിനിമാചരിത്രത്തില്‍ 2011 ഒരു നാഴികക്കല്ലാവാം. പ്രതീക്ഷിക്കപ്പെട്ട മള്‍ട്ടിസ്റ്റാര്‍ പടങ്ങളും പുത്തന്‍ പരീക്ഷണങ്ങളും ഒരുപോലെ വിജയം കണ്ട വര്‍ഷമാണ് ഇത്. അതേ സമയം പതിവു ചേരുവകളോടെ പ്രേക്ഷകന് പുതുതായി കാഴ്ചാനുഭവമൊന്നും സമ്മാനിക്കാത്തവ കടുത്ത പരാജയവും ഏറ്റുവാങ്ങി. അതില്‍ സൂപ്പര്‍ സ്റ്റാറുകളുടേയും ചെറുസ്റ്റാറുകളുടേയുമല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടും.
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പുതിയ പരീക്ഷണങ്ങളാണ് സിനിമാലോകം കൗതുകപൂര്‍വം നോക്കുന്നത്. സിനിമയിലേക്ക് കാലെടുത്തു കുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പുതുപരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കും അന്യഭാഷയിലെ മേന്‍മ കൂടിയ ചിത്രങ്ങള്‍ കണ്ട് മലയാളസിനിമയെക്കുറിച്ചോര്‍ത്ത് പുച്ഛം തോന്നുന്നവര്‍ക്കും ഏറെ ആഹ്‌ളാദം പകരുന്നതാണ് ഈ വാര്‍ത്തമാനം. തൊട്ടടുത്ത തമിഴിലും ഹിന്ദിയിലും മാറ്റങ്ങള്‍ വന്നപ്പോള്‍ ഏറെ പ്രതീക്ഷിച്ച ആരാധകര്‍ക്കു താല്‍കാലികാശ്വാസവും.
ഓട്ടോഗ്രാഫില്‍ തുടങ്ങി പരുത്തിവീരനിലും അഞ്ചാതേയിലും വെയിലിലും അങ്ങാടിത്തെരുവിലും സുബ്രഹ്മണ്യñപുരത്തിലും മൈനയിലും വെണ്ണിലാക്കബഡിക്കൂട്ടത്തിലും നാന്‍ കടവുളിലുമൊക്കെയായി തമിഴ്‌സിനിമാലോകം മാറിയത് നമ്മള്‍ കണ്ടതാണ്. കുറഞ്ഞ മുടക്കുമുതലില്‍ എടുത്ത ഇത്തരം ചിത്രങ്ങള്‍ അവിടെ ഹിറ്റ് ആവുക കൂടി ചെയ്തതോടെ ഒരു കൂട്ടം കഴിവുറ്റ  സംവിധായകരും നടന്‍മാരുമുണ്ടായി. അമീര്‍ സുല്‍ത്താന്‍, ശശി കുമാര്‍, മിഷ്‌ക്കിന്‍, ചേരന്‍.. ഇവരെല്ലാം ഇപ്പോള്‍ തമിഴിലെ മുന്‍നിരസംവിധായകരോ നായകരോ ആണ്. ഇതേ സമയം തന്നെ ഹിന്ദിയിലും ദേവ് ഡിയും എ വെന്‌ഡേയും ലവ് സെക്‌സ് ദോക്കയും ഉഡാനുമല്ലാം റിലീസ് ചെയ്തതും പരീക്ഷണങ്ങളായി ആയിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്കു അവിടെ ലഭിച്ച സ്വീകാര്യത മുഖ്യധാര സിനിമാതാരങ്ങളെ തന്നെയും ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ചരിത്രമുണ്ട്. വിക്രത്തിന്റെ ദൈവത്തിരുമകനും ബിഗ്ബിയുടെ പായുമല്ലാം ഉദാഹരണങ്ങള്‍.. പക്ഷേ, അപ്പോഴും മലയാളസിനിമകള്‍ മാത്രം മാറാതെ സൂപ്പര്‍ താരചിത്രങ്ങളെ മാത്രം കാത്തിരുന്നു. ഇടയ്ക്ക് ഇറങ്ങുന്ന രഞ്ജിതിന്റെ പരീക്ഷണചിത്രങ്ങളും ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 3 ബി, ആത്മകഥ പോലുള്ളതുമായ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടും എന്ന് മാത്രം.










എന്നാല്‍ ഈ വര്‍ഷത്തോടെ ഇതിനു മാറ്റമുണ്ടാവുമെന്നാണ് സൂചനകള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ട്രാഫിക്കിലൂടെ മാറ്റം നമ്മള്‍ അനുഭവിച്ചതാണ്. പ്രേക്ഷകര്‍ ബുദ്ധിപരമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് തന്നെ അര്‍ഥം. നമ്മുടെ മുതിര്‍ന്ന സംവിധായകര്‍ പോലും പ്രേക്ഷകരുടെ മനസ് മസാല പാട്ടുകള്‍ക്കും തട്ടുപൊളിപ്പന്‍ ഫാന്‍സ് പടങ്ങള്‍ക്കും പിന്നാലെയാണെന്ന് പറഞ്ഞ്, സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റുമായി നിര്‍മാതാക്കളെ ചാക്കിലാക്കാന്‍ ഇറങ്ങിയിരിക്കുന്ന കാലത്താണ് പുതുമയുമായി പുത്തന്‍ സംവിധായകര്‍ രംഗത്തുവരുന്നത്. ട്രാഫിക്കിനു ശേഷം ഇപ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പ കുരിശുമല്ലാം വിജയ തീരത്തിലാണ്. പ്രേക്ഷകരിലേക്ക് തങ്ങളുടെ തന്നെ മുന്‍കാലചിത്രങ്ങളിലെ രംഗങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയ കുപ്പിയിലാക്കി നല്‍കുന്ന പ്രവണത ഇനിയെങ്കിലും നമ്മുടെ തല മൂത്ത സംവിധായകര്‍ നിര്‍ത്തുമെന്ന് കരുതാം. മലയാളിയുടെ സിനിമാ കാഴ്ചപ്പാട് എന്നും വ്യത്യസ്തതയ്‌ക്കൊപ്പമായിരുന്നുവെന്ന സത്യം കൂടിയാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ കടന്നുവന്ന സംവിധായകരുടെയും നടീനടന്‍മാരുടെയും എണ്ണമെടുത്താലും ശുഭസൂചനയാണ് ഇതെന്ന് ആശ്വസിക്കാം, പ്രതീക്ഷിക്കാം.

No comments:

Post a Comment