Monday, June 11, 2012

വാര്‍ത്തകള്‍ മലപ്പുറത്തു നിന്ന്‌


 

വാര്‍ത്തകള്‍ മലപ്പുറത്തു നിന്ന്‌



 
ഒരു മാപ്പിളപ്പാട്ട് പാടിയ കഥ
മലപ്പുറത്തെത്തി അതിശയപ്പെട്ടു നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ദയവു ചെയ്ത് നിങ്ങള്‍ ആ ഫോണിലെ മ്യൂസിക് പ്ലേയര്‍ സൈലന്റ് ആക്കുക. ഇമ്പമാര്‍ന്നൊരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ആരും പറഞ്ഞുതരും മലപ്പുറം പെരുമ. ചുമ്മാ, ജീവനില്ലാതെ 1969 ആണ് മലപ്പുറത്തിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്. അതിനും മുമ്പേ ഏറനാടും വള്ളുവനാടുമായിരുന്നു മലപ്പുറം. ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും ഇവിടെ നടന്നതാണ്, തുഞ്ചത്ത് സ്മാരകവും എം എസ് പി ക്യാംപും നിളയും തിരുനാവായയും ഇവിടെയാണ്.. എന്നൊന്നുമല്ല. നല്ല അസല്‍ മോയിന്‍ കുട്ടി വൈദ്യര്‍ ശൈലിയില്‍ ‘ബദ്‌റുല്‍ ഹുദാ യാസീനും നബിഹറജായ് അന്നേരം..’ മുതല്‍. ഏതു പോലീസുകാരന്റെ ഫോണിലും കേള്‍ക്കാം, റിംഗ് ടോണായി ഇതേ ശീല്. ‘ജ്ജ് അറിയ്വോ? ഞമ്മക്ക് രണ്ട് ദേശീയഗാനം ണ്ട്, ഒന്ന് ജനഗണമനയും പിന്നെ മാപ്പിളപ്പാട്ടും..’ തിരൂരിലെ കൂള്‍ബാറുകാരന്‍ സത്താര്‍ പൊടുന്നനെ ഒരു ഗായകനാവുന്നു. പുതിയ പാട്ടുകളും പാട്ടുകാരുമുണ്ടെങ്കിലും ഇന്നും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ തന്നെയാണ് മൂപ്പര്‍ക്ക് പ്രിയം. ആഘോഷത്തിന് പട്ടുറുമാലും മൈലാഞ്ചിയും പിന്നെ മാപ്പിളപ്പാട്ടുമായാല്‍ എല്ലാം തികഞ്ഞു. ഒരുകാലത്ത് നിത്യേനയെന്നോളം സന്ധ്യയ്ക്ക് മാലപ്പാട്ടുകള്‍ പാടിയിരുന്നത്രേ നാട്ടുകാര്‍. കടം പിടിച്ചാലും പ്രസവമടുത്താലും മനസ് നേര്‍ച്ചയാക്കും, പാട്ടിന്. ചരക്കുമായി രാക്കാലങ്ങളില്‍ ഊടുവഴികളിലൂടെ പോവുന്നñവണ്ടിക്കാര്‍ക്കും തോണിപ്പണിക്കാര്‍ക്കുമൊക്കെ പാടാനുണ്ടായിരുന്നത് ഒരേ ഈരടികള്‍. അപ്പോള്‍ അവര്‍ എല്ലാ ദു:ഖവും മറക്കും. രാജകുമാരിയായ ഹുസ്‌നുല്‍ജമാലിന്റേയും മന്ത്രിപുത്രനായ ബദ്‌റുല്‍ മുനീറിന്റേയും പ്രണയകഥ ഓര്‍ക്കും. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ കുടിയിരിക്കുന്ന ഫാത്തിമ വന്നതു മുതല്‍ യങ്‌സ്‌റ്റേര്‍സിന് ഇച്ചിരി ടേസ്റ്റ് മാറ്റമുണ്ടായിട്ടുണ്ടെന്ന് ഷാര്‍ജ ഷെയ്ക്ക് കുടിക്കാന്‍ വന്ന രെമിത്തും അന്‍വറും അഭിപ്രായപ്പെട്ടു.
ഒരു സെവന്‍സ് കളിച്ച കഥ
രംഗം മമ്പാട്ടെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്. വാശിയേറിയ സെവന്‍സ് മത്‌സരം നടക്കുകയാണ്.  ലയണല്‍ മെസി, വെയ്ന്‍ റൂണി ടീഷര്‍ട്ടുകളണിഞ്ഞ് കൊച്ചുകുട്ടികള്‍ തൊട്ട് വയോവൃദ്ധര്‍ വരെ ഗാലറിയിലുണ്ട്. ഇരുടീമുകളിലും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെയുള്ള ബ്ലാക്ക് ബ്യൂട്ടികളും കൂടെ കുറച്ചു നാടന്‍ പുലികളും. (തെറ്റിദ്ധരിക്കരുത്, മലപ്പുറത്തുകാര്‍ ഉശിരുള്ളവരെയെല്ലാം പുലികളെന്നു വിളിക്കും) വിസില്‍ മുഴങ്ങി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗോളെന്നുറപ്പിച്ച ഒരു കിക്ക് അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ വലതുവശത്തിരുന്നയാളുടെ ആത്മഗതം. ‘പടച്ചോനേ, ജ്ജ് കാത്തു..’ എന്നാല്‍ തൊട്ടടുത്ത നിമിഷം ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞ ടീം പെനാല്‍റ്റിയിലൂടെ വല കുലുക്കിയപ്പോള്‍ ഇടതുവശത്തിരുന്നയാള്‍ ആവേശത്തോടെ അലറാന്‍ തുടങ്ങി. ‘സാമിനാമിനാ, ഓ, ഓ.. വക്കാ, വക്കാ ഓ, ഓ..’ ഗോളടിച്ച കളിക്കാരനെ അപ്പോഴേക്കും സഹകളിക്കാരും ഫാന്‍സും എടുത്തുയര്‍ത്തി സ്‌നേഹിച്ചു തുടങ്ങിയിരുന്നു. അടുത്തിരുന്ന ഫുട്‌ബോളറും കേരളസന്തോഷ് ട്രോഫി താരവുമായ എസ് ബി ടിയുടെ ഷബീര്‍ അലി ആ സ്‌നേഹപ്രകടനം പരിഭാഷപ്പെടുത്തി. ‘ദേ, ഇതാണിവിടത്തെ പത്താമത്തെ രസം. ഗോളടിച്ചതിനു ശേഷമുള്ള ആഹ്‌ളാദപ്രകടനം. എവിടെ പന്തു കണ്ടാലും കാലു കൊണ്ടു ഒന്ന് ഡ്രിബ്ള്‍ ചെയ്താലേ സമാധാനമാവൂ. കളീല് തോല്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. അത് നാടിന്റെ തോല്‍വിയായി കാണും. അതുകൊണ്ടാ, ഇത്രേം വാശിയും ആവേശവുമല്ലാം.. എന്നാലും ഇഞ്ചുറി ടൈമില്‍ ഗോളടിക്കുന്നവനെ ഞങ്ങള് ബല്ലാണ്ടങ്ങ് സ്‌നേഹിക്കും. അതിപ്പം റൂണിയായാലും മെസിയായാലും ആരായാലും..’
ഒരു ഗള്‍ഫില്‍ പോയ കഥ
ഗള്‍ഫ്. സ്വപ്നങ്ങളുടെ മലയാളി അതിര്. ‘മോനേ, അന്നൊക്കെ ആയിരത്തഞ്ഞൂറോളം ആളെ കൊള്ളുന്ന വല്യ കപ്പലിലായിരുന്നു, ദുബായീപ്പോക്ക്. ഹജ്ജിനും പോയിട്ട്ണ്ട്, കൊറേ പ്രാവശ്യം. ഒമ്പത് ദിവസമെടുക്കും അക്കരേലെത്താന്‍. ഈനെടക്ക് ചെലപ്പോ കപ്പലില്‍ തീ പിടുത്തോം കാറ്റും മഴയുമൊക്കെയുണ്ടാവും. എന്നാലും അതൊരു ഒന്നൊന്നര യാത്ര തന്നെയായിര്ന്ന്. ആടെ പേപ്പറ് വിക്കലായിരുന്നു പണി. അന്നൊക്കെ ജനങ്ങക്ക് ആകാശത്തൂടെ പറക്കുന്ന വീമാനത്തേക്കാള്‍ കപ്പലുകള് തന്നെയായിര്ന്നു ഇഷ്ടം. അതോണ്ട് തന്നെ വിമാനക്കമ്പനികള് ആള്വോളെ ആകര്‍ഷിക്കാന്‍ ഇപ്പംള്ളതു പോലെ കൊറേ ഓഫറുകളും വച്ചിരുന്നു.’ ആദ്യകാല ഗള്‍ഫുകാരനായ മക്കരപ്പറമ്പിലെ കുഞ്ഞിമുഹമ്മദ് ഹാജി പഴയ അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലാണ്. തന്റെ സിന്ദ് ബാദ് സാഹസിക യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഹാജിയുടെ വാക്കുകളില്‍ 20 കാരന്റെ ആവേശം. ഉള്‍നാടുകളില്‍ പിന്നെയുമുണ്ട്, പഴയ കാല റിട്ടയേര്‍ഡ് ഗള്‍ഫുകാര്‍. ഓരോ വീട്ടിലും കാണാം, മിനിമം ഒന്നെങ്കിലും പ്രവാസി. ചരിത്രകാരനായ ഡോ. എം ഗംഗാധരന്റെ അഭിപ്രായത്തില്‍ മലപ്പുറം ഗള്‍ഫില്‍ പോവുന്നവരുടെ, പോവാനിരിക്കുന്നവരുടെ, പോയി വന്നവരുടെ നാടു കൂടിയാണ്. മുമ്പ്, പാസ്‌പോര്‍ട്ടും വിസാ പ്രശ്‌നവുമൊക്കെയായി അന്യനാട്ടുകാരെയൊക്കെ ഗള്‍ഫില്‍ നിന്നും തിരികേ പറഞ്ഞയക്കുമ്പോള്‍, മലപ്പുറംകാരനെ മാത്രം പറഞ്ഞയക്കാന്‍ അറബി ഒന്ന് മടിച്ചിരുന്നുവത്രേ. എല്ലുമുറിയുവോളം അധ്വാനിക്കുന്ന മനസ് തന്നെ കാരണം.
ഒരു കച്ചവടം നടത്തിയ കഥ
‘ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്? ഓലെയൊന്ന് കാണണംല്ലോ?’ സിവില്‍ സ്‌റ്റേഷനില്‍ വിപണനസ്റ്റാളൊരുക്കിയ സഫിയയ്ക്ക് ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. ഇപ്പോഴെങ്ങാനും സ്വാന്തന്ത്ര്യമില്ലെന്ന് പറഞ്ഞയാളെ കയ്യില്‍ കിട്ടിയാല്‍ സഫിയ ചിലപ്പോള്‍ മലപ്പുറം കത്തിയെടുത്തെന്നും വരും. അരിമുറുക്കും പെട്ടിയപ്പവും തേന്‍ നെല്ലിക്കയുമാണ് സഫിയയുടെ വിഭവങ്ങള്‍. കൂട്ടത്തില്‍ സ്‌പെഷ്യല്‍ തേന്‍ നെല്ലിക്കയും. എല്ലാ മാസാരംഭത്തിലും വിപണനമേള പതിവാണ്. കൂടെ സൈനബയും ലതയും കമലയുമൊക്കെ ഉണ്ട്. ഇവിടത്തെ പെണ്ണുങ്ങള്‍ കച്ചവടത്തിലും നിപുണരാണ്. ‘പണ്ടിങ്ങനെയൊന്നുമായിര്ന്നില്ല. എല്ലാം, ഞങ്ങള്  നോക്കാന്ന് പറഞ്ഞ് ആണ്ങ്ങളങ്ങ് പോകും. പെണ്ണ്ങ്ങള് പൊരക്ക് തന്നെ ഇരിക്കും. ഇന്ന് നേരെ മാറിവന്നിട്ട്ണ്ട് അവസ്ഥ. ആണ്ങ്ങളധ്വാനിക്ക്ന്ന്‌ണ്ടെങ്കിലും, ഞങ്ങള് പെണ്ണ്ങ്ങക്കും എന്തെങ്കിലും കച്ചവടമോ കുടുംബശ്രീയോ തൊടങ്ങാന്ള്ള സ്വാതന്ത്ര്യം ഓല് തന്നിട്ട്ണ്ട്.. ആണ്ങ്ങക്ക് പെട്ടെന്നെന്തെങ്കിലും വന്ന് പെട്ടാല്, ഞങ്ങള് തന്നെ നോക്കണ്ടേ, കുടുംബകാര്യങ്ങള്?’ സഫിയ ചോദിക്കുന്നതിനിടയില്‍ ഗുഡ്‌സ് വണ്ടിയോടിച്ച് മഞ്ചേരിയിലെ ജാംസ് സ്വയംസഹായസംഘത്തിലെ അംബികയും വന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റോഡുകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കി അംബിക ഡ്രൈവര്‍.
സിവില്‍ സ്‌റ്റേഷനകത്തെ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടും സ്ത്രീസ്വാതന്ത്ര്യമില്ലായ്മ എന്ന ആരോപണം പുച്ഛിച്ചുതള്ളി. ‘പഴയകാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ മറ്റു ജില്ലകളിലെപ്പോലെ തന്നെയാണ് ഇവിടേയും. പുറത്തെ കച്ചവടക്കാരികളെപ്പോലെ അകത്തുമുണ്ട് ഭരണസാരഥ്യമേറ്റു നടത്തുന്ന സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തുമുണ്ട് ഇതേ സ്ത്രീസാന്നിധ്യം. എന്തു പണി ചെയ്യാനും പുരുഷന്‍മാരെപ്പോലെ സ്ത്രീകളും റെഡിയാണിന്ന്.’
ഒരു റാങ്ക് നേടിയ കഥ
ശരിയാണ്. പഴയ പഴിയായ വിദ്യാഭ്യാസക്കുറവിനും മലപ്പുറം പ്രായശ്ചിത്തം ചെയ്ത മട്ടാണ്. ആദ്യകാലത്ത് കൊടുങ്ങല്ലൂര്‍ ഐക്യസംഘം പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടങ്ങിയ പരിഷ്‌ക്കരണങ്ങള്‍ ഇന്ന് ജില്ല മുഴുവനായി ഏറ്റെടുത്തോ എന്നൊരു സംശയം. സംശയദുരീകരണത്തിന്  മുന്നില്‍ ദേ, ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്കുകാരനായ മറ്റത്തൂരിലെ വി. ഇര്‍ഫാനും വീട്ടുകാരും. തന്റെ വീട്ടുകാരെപ്പോലെ നാട്ടിലെ എല്ലാവരും ഇന്ന് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇര്‍ഫാന്റെ സാക്ഷ്യപത്രം. ‘ഇപ്പം തന്നെ മറ്റത്തൂരില്‍ ഓരോ വീട്ടിലുമുണ്ട് ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ കണക്കില്ലാതെ ഇഷ്ടം പോലെ വിവിധ പരീക്ഷകളില്‍ റാങ്ക് കിട്ടിയവര്. പിന്നെ ടൗണില് തന്നെ ഇഷ്ടം പോലെ കോച്ചിങ് സെന്ററുകളും ട്യൂഷന്‍ സെന്ററുകളുമുണ്ട്. ഇതെല്ലാം അനുഗ്രഹമായി..’




ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്, ടൗണില്‍ തന്നെയുള്ള ഇന്‍സൈറ്റ് ട്യൂഷന്‍ സെന്ററിലെ ഇര്‍ഫാന്റെ പിന്‍ഗാമികളുടെയടുത്ത്. ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അവര്‍ മനസ് തുറന്നത് ഒരു എന്‍ട്രന്‍സ് ചോദ്യത്തിന് ‘ടിക്ക്’ ഇടുന്നതു പോലെ. ജിന്‍ഷിദ ടീച്ചറെന്നും രേഷ്മ ഡോക്ടര്‍ എന്നും അജ്മല്‍ ഐപിഎസ് എന്നും ഇര്‍ഷാദ എന്‍ജിനീയര്‍ എന്നും ‘ടിക്കി’ട്ടു.. ആഴ്ചയില്‍ ഏഴു ദിവസവും ഇവര്‍ ‘സ്റ്റഡിയിങ് ഡ്യൂട്ടി’യിലാണ്. ‘എല്ലാം നല്ല മാഷന്‍മാരാണ്. ഇപ്പോ, നാട്ടുകാരനായ ഇര്‍ഫാന് റാങ്ക് കിട്ടിയതു മുതല് ഡ്യൂട്ടി ടൈമും കൂട്ടാന്‍ പോവുകയാ..’
‘അപ്പോ, സ്‌കൂളും ട്യൂഷനും എല്ലാം കൂടി നിങ്ങള് തളരില്ലേ?’
‘അതിനെന്താ, ലക്ഷ്യം നേടിയിറ്റ് വിശ്രമിക്കാലോ?’
പുതിയ വിദ്യാര്‍ഥിയുടെ പുതിയ മുഖവും പോളിസിയും.
ഒരു കുബൂസുണ്ടാക്കിയ കഥ
‘അങ്ങനെ വല്യ കഥയൊന്നുമല്ല, ഞങ്ങളെല്ലാരും കൂടി ഒരു ദിവസമങ്ങ് തീരുമാനിച്ചു. പിന്നെ ധൈര്യമായി ഉണ്ടാക്കി. അവസാനം ഇണ്ടായി വന്നപ്പോ, അത് കുബൂസ് തന്നെയാണോ എന്നായിനും പ്രധാനസംശയം. പിന്നെയങ്ങനത്തെ ഒരു പരീക്ഷണത്തിന് ഞങ്ങള് നിന്നിക്കില്ല. എന്നാലും നോമ്പ്തുറയ്ക്കും മറ്റും കക്കറോട്ടി, ചട്ടിപ്പത്തില് തൊടങ്ങി നാടന്‍ വിഭവങ്ങള് ധാരാളം ഇണ്ടാക്കാറുണ്ട്. ഇപ്പം ദേ, ഈ ചോറും കറിയും കണ്ട് സംശയിക്കുകയൊന്നും വേണ്ട. ഇങ്ങള് ഒരു ദിവസം പറ, ഇങ്ങക്കിഷ്ടം പോലെ ഫോട്ടോയെട്ക്കാന്‍ ഞങ്ങള്ണ്ടാക്കിത്തരാം, സാധനങ്ങള്..’
കലക്ടര്‍ ബംഗ്ലാവിനടുത്തുള്ള ആമിന ഹൗസിലെ ഖദീജയും ടീമും പാചകവൈഭവത്തെപ്പറ്റി തകര്‍പ്പന്‍ പ്രഭാഷണത്തിലാണ്. ഇതിനിടെ ടീമിലെ യുവകില്ലാടിയായ മുഫീദയും ഓര്‍മ്മിപ്പിച്ചു. ‘ഉമ്മ പറഞ്ഞത് ശെരിയാ, ഇങ്ങള് നോമ്പിനേനും വരണ്ടത്. അന്ന് വന്നിരുന്നെങ്കില് ഞങ്ങള് മലപ്പുറത്തുകാരുടെ പാചകവൈഭവം ശരിക്കും കാണേനും!’
‘എനിയിപ്പം ഇങ്ങക്ക് കുബൂസും ഷവര്‍മ്മയുമൊക്കെ കിട്ടിയാലേ പറ്റൂന്നെങ്കില് ടൗണിലെ അല്‍ബേക്കിലും പ്രശാന്തിലുമൊന്ന് ചെന്നാല്‍ മതി. ഗള്‍ഫ് ഐറ്റംസ് ഇഷ്ടം പോലെ കാണാം..’ മുര്‍ഷിദയുടെ കമന്റ്.
‘ഇവിടെ ഷവര്‍മ്മയും മജ്ബൂസും കുബൂസുമൊക്കെ ഇപ്പം സാധാരണാ, ഏകദേശം ഗള്‍ഫ് പോലെത്തന്നെയായില്ലേ, ഞമ്മളെ നാടും?’ ഷംലയുടെ വാക്കുകളില്‍ ലോകമേറെ കണ്ട അനുഭവപരിചയം. പഴയ കുബൂസിന്റെ പാചകക്കുറിപ്പുകള്‍ ചോദിച്ചപ്പോള്‍ പറഞ്ഞുതരാന്‍ അവര്‍ തയ്യാര്‍. പക്ഷേ, ഒരു കണ്ടീഷന്‍. ഇണ്ടാക്കിക്കഴിഞ്ഞാല്‍, അത് കുബൂസ് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ഒരു അറബിയേയും ക്ഷണിക്കണം!
ഒരു ജന്‍മപുണ്യത്തിന്റെ കഥ
‘ആലിക്കാപ്പറമ്പ്, ചീനിക്കല്‍, മൂച്ചിക്കല്‍, പിലാക്കല്‍, പ്ലാമൂച്ചിക്കല്‍.
അത്താണി, രണ്ടത്താണി, മരത്താണി, പുത്തനത്താണി, കുട്ടികല്ലത്താണി..’
പ്രാസമൊപ്പിച്ച് കൊണ്ടോട്ടിയിലെ സെയ്തുമുഹമ്മദ് പറയുമ്പോള്‍ അതിനൊരു പ്രത്യേക ചന്തമുണ്ട്. എല്ലാം കുമാരനാശാനെ തോല്‍പ്പിക്കുമാറ് വൃത്തവും താളവുമൊത്ത മലപ്പുറത്തെ സ്ഥലനാമങ്ങള്‍. ഹാജിയാര്‍ പള്ളിക്കടുത്തുള്ള തൂക്കുപാലത്തില്‍ വെച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി അലവി ഹാജിയും മുഖം കാണിച്ച് ഒരു രഹസ്യം ബോധിപ്പിച്ചു. ഇതു പോലെ നൂറുകണക്കിന് പഴയതും പുതിയതുമായ തൂക്കുപാലങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കാണാന്‍ മൊഞ്ചുള്ള ചെക്കന്‍മാര്‍ വന്ന് ഇവയുടെ പശ്ചാത്തലത്തില്‍ ആല്‍ബങ്ങള്‍ ഷൂട്ടുകയും ചെയ്യും. മലപ്പുറത്തിന്റെ സ്വന്തം ശിഹാബ് തങ്ങളുടെ ഫോട്ടോയും ഏറ്റവും കൂടുതലെടുത്തിരിക്കുന്നത് ഇതു പോലുള്ള പാലങ്ങളുടെ പശ്ചാത്തലത്തിലാണത്രേ. തങ്ങള് ഇപ്പോളില്ലെങ്കിലും എന്നും ആഴ്ചയില്‍ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും അവിടം വരെ പോവും.
നാടിന്റെ രാഷ്ട്രീയസാംസ്‌ക്കാരികജീവിതത്തില്‍ കൃത്യമായ പങ്ക് വഹിച്ച പാണക്കാട്ടെ തങ്ങള്‍മാരോടുള്ള നാട്ടുകാരുടെ ബഹുമാനത്തിന് രാഷ്ട്രീയമത അതിര്‍വരമ്പുകളൊന്നുമില്ല. ആവലാതികള്‍ പറയാനും പ്രശ്‌നപരിഹാരത്തിനുമൊക്കെയായി ഇന്നും ജാതിമതഭേദമന്യേ, ആള്‍ക്കാര്‍ കൊടപ്പനക്കലിലേക്ക് ഒഴുകും. ‘പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് മക്കളുടെ പ്രശ്‌നങ്ങള്‍, ചിലര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ അങ്ങനെ. ബാപ്പയുള്ളപ്പോഴും ഇപ്പോഴുമല്ലാം എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും. ഇവിടെ വന്ന് എല്ലാം പറഞ്ഞുകഴിഞ്ഞാല്‍ ദുഖങ്ങളെല്ലാം മാറി ആശ്വാസം കിട്ടുമെന്നാണ് വിശ്വാസം. ഏതായാലും പാണക്കാട് കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ജന്‍മപുണ്യം.’ പിതാവ് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി വീട്ടുമുറ്റത്ത് എത്തുന്നവരെക്കുറിച്ച് വാചാലനാവുന്നു, മകന്‍ മുനവറലി ശിഹാബ് തങ്ങള്‍. വീട്ടുമുറ്റത്ത് നേരത്തെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന്റെ എണ്ണം പതുക്കെ ഒരു ക്യൂവായി മാറിയിട്ടുണ്ട്.
ഒരു ബ്ലോഗുണ്ടാക്കിയ കഥ
ഇനിയല്‍പം ഔദ്യോഗികകാര്യം. പറയുന്നത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ‘കേരളത്തിലെ ഏത് പദ്ധതിയും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രത്യേക താല്‍പര്യമാണ് ജില്ലയ്ക്ക്. വിദ്യാഭ്യാസപിന്നോക്കജില്ലയെന്ന ആരോപണമൊക്കെ എപ്പോഴേ പിന്നിട്ടു കഴിഞ്ഞു. സാക്ഷരതയായാലും അക്ഷയയായാലും തൊഴിലുറപ്പു പദ്ധതിയായാലും വിജയിപ്പിക്കാന്‍ ജില്ല മുന്നില്‍ നില്‍ക്കും.’
‘ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത് പ്രധാനമായും ഭാര്യയ്ക്കു വേണ്ടിയാണെന്ന് പറയാം. നാടിന്റെ തമാശകള്‍ മാത്രമല്ല, പഞ്ചായത്ത് മെംബറായ ഭാര്യ ഫാത്തിമയുടെ പഞ്ചായത്ത് പദ്ധതികളെപ്പറ്റി വരെയുണ്ട് അതില്‍. ’സിദ്ധീഖ് ഗൂഗിളില്‍ സമര്‍ഥിച്ചു. നല്ല ഫോളോവേര്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാനും എന്റെ പഞ്ചായത്ത് ടീമും സ്ഥിരം ഫോളോവേര്‍സ് ആണെന്ന് ഫാത്തിമയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാരും യു ട്യൂബ് അപ്‌ലോഡര്‍മാരും ഈ നാട്ടിലാണ്. ഒരു സംസ്ഥാനസമ്മേളനം വിളിച്ചുകൂട്ടിയാല്‍ പ്രധാനപ്പെട്ട ഏഴ് സ്ഥാനമാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും മലപ്പുറത്തുകാര്‍ക്കുറപ്പ്. ഏത് ചെറിയ പ്രദേശത്തും കാണാം ഓണ്‍ലൈന്‍ സാഹിത്യവിദഗ്ധരുടെ നീണ്ട നിര. പ്രധാനമായും പ്രവാസികളാണ് ഓണ്‍ലൈന്‍ ആശാന്‍മാര്‍. യു ട്യൂബില്‍ വെറുതെ മലപ്പുറം എന്ന് ടൈപ്പ് ചെയ്താല്‍ കാണാം അക്കമിട്ട് മലപ്പുറം വിശേഷം. കുറ്റിപ്പുറത്തെ വാര്‍ഡ് മെംമ്പറായ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ എന്ന പ്രാസംഗികനാണ് പുത്തന്‍ താരം. രാഷ്ട്രീയഭേദമന്യേ സകലരും ഡൗണ്‍ലോഡ് ചെയ്യുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
ഒരു ‘മോഡലാ’യ കഥ
ഇടവേളയിലല്‍പം മലപ്പുറം ഓണ്‍ലി തമാശകളറിയാനാണ് മലപ്പുറത്തിന്റെ ബ്യൂട്ടി സ്‌പോട്ടായ കോട്ടക്കുന്നിലെത്തിയത്. തമാശ പറയുമ്പോള്‍ പണ്ട് ഇലക്ഷനില്‍ ആയിരമല്ല, പതിനായിരമല്ല, തൊള്ളാാായിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി വന്ന സീതിഹാജിയാണവരുടെ സ്റ്റാര്‍. കോട്ടക്കുന്നിലും കേട്ടു, അത്തരം നൂറുനൂറെണ്ണം. വിമാനത്താവളത്തില്‍ arrival എന്നെഴുതിയത് കണ്ട് ‘അള്ളാ, ഇബടേയും മാര്‍കിസ്റ്റുകാര് കൈയ്യേറിയോ’ എന്ന് ചോദിച്ച സീതിഹാജി. തണ്ണിമത്തന്റെ ചുവന്ന ഭാഗം കളഞ്ഞ് പച്ചഭാഗം മാത്രം ഭക്ഷിച്ച് വിശപ്പു മാറ്റിയ സീതിഹാജി.. എന്ത് അബദ്ധം പറ്റിയാലും അവര്‍ സീതിഹാജിയുടെ പേരില്‍ ചാര്‍ത്തും. ആ ചാര്‍ത്തലിന് ഒരു അതിര്‍വരമ്പുമില്ലെന്നത് സത്യം. ‘നിത്യജീവിതത്തിലെ മലപ്പുറം തമാശകള്‍ പിന്നീടു വെളിപ്പെടുത്താനായി അടുക്കി വെച്ചാല്‍ വിക്കിലീക്‌സുകാരനും തോറ്റുപോകു’മെന്ന് കേരളസംസ്‌കൃതി ആക്ടിങ് പ്രസിഡന്റ് ഫസല്‍ കിളിയാമന്നേലും പറയുന്നു, അനുഭവത്തില്‍ നിന്ന്.
കോട്ടക്കുന്നില്‍ തലേദിവസത്തെ ആഘോഷ ബാക്കിപത്രങ്ങള്‍ തൂത്തുവാരാന്‍, മൈമൂനയും റാബിയയും ശോഭനയും അതിരാവിലെ തന്നെ ഹാജറുണ്ട്. കോട്ടക്കുന്നിന്റെ ബ്യൂട്ടീഷ്യന്‍മാര്‍. കോട്ടക്കുന്നിനെ ചമയിച്ച് ഒപ്പനയിലെ മണവാട്ടിയെപ്പോലെ സുന്ദരിയാക്കുകയാണ് ഡ്യൂട്ടി. ഇതിന്റെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ പട്ടണം ഒരു കലണ്ടര്‍ ചിത്രം പോലെ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഇതു തന്നെ നാട്ടുകാരുടെ ഇഷ്ടലൊക്കേഷന്‍. ‘ഈടെ മൊഞ്ചന്‍മാരും മൊഞ്ചത്തിമാരുമടങ്ങിയ ജോഡികളും കുടുംബങ്ങളുമാ സ്ഥിരമായി വരാറ്. ആറേഴുവര്‍ഷേ ആയുള്ളൂ, ഈ പാര്‍ക്ക് തൊടങ്ങീറ്റ്. അന്നുമുതല് ഞങ്ങള് ഇവിടെയുണ്ട്.’ മൂന്ന് ബ്യൂട്ടീഷന്‍മാരും വിശദീകരിക്കുന്നതിനിടയില്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇലക്ഷനടുക്കുമ്പോഴാണത്രേ, ഫോട്ടോഗ്രാഫര്‍മാര്‍ സ്ഥിരമായി ഇവിടെ വരാറ്. ‘അപ്പോള്‍ അവരുടെ സ്ഥിരം മോഡല്‍സ് കൂടിയാണ് ഞങ്ങള്!’ റാബിയയുടെ വാക്കുകളില്‍ കറ കളഞ്ഞ ഒരു മോഡല്‍ ചിരി.
ഒരു അഭിനേത്രിയുടെ കഥ
  ഒരു കാര്യം ഉറപ്പാണ്. മീഡിയകളും മറ്റും വ്യാപകമായതിനാല്‍ മലപ്പുറത്തുകാരനും ഭാഷയൊന്ന് പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അവിചാരിതമായി വരുന്ന കൂട്ടുകാരന്റെ ഫോണ്‍ കോളുകള്‍ക്ക് ആളടുത്തുള്ളതോര്‍ക്കാതെ മറുപടി പറയുന്നു. ‘എന്താ, ചെങ്ങായി? ജ്ജ് കൊറേയായല്ലോ വിളിച്ചിട്ട്? ഇപ്പോ എത്തിനാ പരിപാടി?’ മലപ്പുറം ബസിലൂടെ യാത്ര ചെയ്യുമ്പോഴാവും ഈ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. ബസില്‍ ടിക്കറ്റ് മുറിക്കുന്ന ഏര്‍പ്പാട് ഏതായാലും ഇവിടെ ഇല്ല. ബസ് മുതലാളിയ്ക്ക് ചെക്കറേയും ചെക്കര്‍ക്ക് കണ്ടക്ടറേയും കണ്ടക്ടര്‍ക്ക് യാത്രക്കാരനേയും പരിപൂര്‍ണവിശ്വാസമാണ്.
മഞ്ചേരിയില്‍ വെച്ച് നിലമ്പൂരേക്കുള്ള ബസ് യാത്രയില്‍ അവിചാരിതമായി കൂടെ കൂടിയ ഷംസീറിന് നിലമ്പൂരില്‍ കാലെടുത്തു കുത്തണമെങ്കില്‍ ചുരുങ്ങിയത് തന്റെ ടീഷര്‍ട്ടെങ്കിലും ഊരി വയ്‌ക്കേണ്ടി വരും. ‘പെങ്ങളെ കെട്ടിയ വകയില്‍ തരാനുള്ള സ്ത്രീധനകാശ് എപ്പോള്‍ തരും അളിയോ?’ എന്നാണ് ഷംസീറിന്റെ ടീഷര്‍ട്ട് ചോദ്യം. ഇതുമിട്ടോണ്ട് എങ്ങനെ സമ്പൂര്‍ണ സ്ത്രീധനനിരോധനഗ്രാമമായ നിലമ്പൂരില്‍ ചെല്ലും? തേക്കുമ്യൂസിയവും പ്രകൃതിരമണീയ കാഴ്ചകളും കാടുകള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രയും കഴിഞ്ഞാല്‍ ഇതാണ് പുതിയ വാര്‍ത്ത. എങ്കിലും ഇടത്തരക്കാരില്‍ ഇതൊക്കെ പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ് സാമൂഹ്യപ്രവര്‍ത്തക അഡ്വ. സുജാത വര്‍മയ്ക്കുള്ളത്. ‘ഇവിടത്തെ വിവാഹസംസ്‌ക്കാരം മാറണമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീധനപ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇടത്തരക്കാരില്‍ അനൗദ്യോഗിക വിവാഹമോചനങ്ങളും മറ്റും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.’ സുജാത തന്റെ കേസ് ഡയറിയുടെ താളുകള്‍ മറിച്ചു.
‘ആദ്യകാലങ്ങളില്‍ ‘ദേ വന്നിരിക്കുന്നു കേരള നൂര്‍ജഹാന്‍!’ എന്ന് പരിഹസിച്ചവരുണ്ടെങ്കിലും ഇപ്പോഴതെല്ലാം പഴങ്കഥയായി മാറിയതോര്‍ത്ത് കാലത്തിന്റെ മാന്ത്രികതയില്‍ അത്ഭുതപ്പെടുന്നു കലാകാരിയും അഭിനേത്രിയുമായ നിലമ്പൂറിന്റെ സ്വന്തം ആയിഷ. ‘മുമ്പ് നാടകവുമായി നടക്ക്‌ന്നേരം എയര്‍ ഗണ്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. ഇന്ന് പക്ഷേ, കലയും അഭിനയവുമെല്ലാം നാട്ടുകാര്‍ക്ക് പെരുത്തിഷ്ടാണ്.’ കലാസ്വാദനത്തില്‍ വന്ന പുത്തന്‍ മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് നൂറു നാവ്.  ‘ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്’എന്ന ആദ്യനാടകത്തില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീകളുമായി നല്ല പരിചയം വേണം എന്ന സംവിധായകന്റെ നിര്‍ദേശം അനുസരിക്കാന്‍ പോയ കഥ ഇപ്പോഴും ഓര്‍ക്കുന്നു. സീന്‍ തുടങ്ങുന്നതിനു മുമ്പ് സദസിലെ സ്ത്രീകള്‍ക്കിടയില്‍ പോയി ഇരുന്നു. അടുത്തിരിക്കുമ്പോഴെല്ലാം അവര്‍, നീങ്ങിയിരിക്കുകയാണ്. പിന്നെയാണ് മനസിലായത്. അവര് സ്ത്രീവേഷം കെട്ടിയ പുരുഷന്‍മാരായിരുന്നെന്ന്!
ഒരു തിരുവാതിര ചവിട്ടിയ കഥ
പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കണ്ടുകഴിഞ്ഞാല്‍ പൊന്നാനിപ്പുഴയും ജങ്കാറും കയറി, തിരൂരിലുള്ള വാഗണ്‍ ട്രാജഡിയിലെ 44 ശുഹദാക്കളെ അടക്കം ചെയ്ത കോരങ്ങത്ത് ജുമാമസ്ജിദിലെത്താം. ശുഹദാക്കളുടെ കബറിടങ്ങള്‍ മാപ്പിള ലഹളയുടെ പ്രതീകങ്ങള്‍. അതിനരികിലെ വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യസമരസ്മാരക സമുച്ചയത്തിലെ കലാപരിപാടികളുടെ ആരവത്തിനിടയിലായിരുന്നു ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ മലപ്പുറത്തേക്ക് ആര്‍ക്കും സ്വാഗതമെന്ന മട്ടില്‍ തിരുവാതിരച്ചുവടുകള്‍, തട്ടമിട്ടു, മുടി മറച്ച് നുസ്‌റത്തും റഫിയയും, ഷബീനയും അഫ്‌നത്തും ഷീബയും താളത്തില്‍ ചവിട്ടിയത്. ‘ഇങ്ങള് നേരത്തെ വന്നിരുന്നെങ്കില് ഇവര് ഒപ്പനവേഷത്തിലായിരുന്നു. ദേ, ഇപ്പം അഴിച്ച്‌വെച്ച് ഇത് കെട്ടിയതേയുള്ളൂ. പിന്നെ കൂട്ടത്തില് രണ്ടാള് ഭക്ഷണം കഴിക്കാന്‍ പോയതാ. ഒരാള്‌ടെ ഡ്രെസ് മാറ്റം ഒന്നഡ്ജസ്റ്റ് ചെയ്യണം.’ പരിപാടികളുടെ സംഘാടകരിലൊരാളായ ടെക്‌മോസിസ് ഐ ടി അക്കാദമി അധ്യാപകന്‍ ക്ലെയറിന്റെ വാക്കുകളില്‍ മലയോളം സഹകരണമനോഭാവം. ഓകെ പറയുന്നതിനു മുമ്പ് ഷബീനയും നുസ്‌റത്തും മുഖത്ത് ഭാവം വിരിച്ചു കഴിഞ്ഞു.
ശരിയാണ്. ഈ ഭാവം കാണുമ്പോള്‍, നാട്ടുകാരുടെ സ്‌നേഹവും പരിചരണവും കാണുമ്പോള്‍ ഇവിടെ നിന്ന് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ നാടോടിക്കാറ്റിലെ പവനായി, ശവമായി മാറുന്നതിനു മുമ്പ് ദാസനേയും വിജയനേയും കൊല്ലാന്‍ ഏതായുധമെടുക്കണമെന്ന് ചിന്തിക്കുന്നതുപോലെ നൂറ്റൊന്നാവര്‍ത്തി ചിന്തിക്കുമെന്ന് പുതുതായി കോട്ടയത്തു നിന്ന് ഏരിയ മാനേജരായി സ്ഥലം മാറ്റം കിട്ടിയ നൗഫലിനെ കുറ്റപ്പെടുത്താന്‍ കഴിയുകയേയില്ല.


Thursday, June 7, 2012

മലയാളസിനിമ റീലോഡഡ്!



മലയാളസിനിമ റീലോഡഡ്!



തമിഴ്, ഹിന്ദി സിനിമകളിലെ നവോത്ഥാനം മലയാളത്തിലേക്കും പടരുന്നു. തട്ടുപൊളിപ്പന്‍, ആക്ഷന്‍, റീലോഡഡ്, കിടിലന്‍, ഇതൊരു സമ്പൂര്‍ണകുടുംബചിത്രം എന്നെല്ലാം പരസ്യവാചകമെഴുതിയ മലയാളസിനിമ ‘ഇതൊരു ദോശയുണ്ടാക്കിയ കഥ’യെന്നും ‘നിങ്ങളുടെ ഒരു യെസ് ചരിത്രമാവുന്നു’ എന്നും തലവാചകം മാറ്റിയെഴുതിയിരിക്കുന്നു. സമീപകാലñമായാളസിനിമകളിലെ പുത്തന്‍ പ്രവണതകള്‍ മലയാളസിനിമാസ്വാദകരെ കുറച്ചൊന്നുമല്ല, ആവേശം കൊള്ളിക്കുന്നത്. പ്രേക്ഷകനും വിവരം വച്ചുതുടങ്ങി എന്നു വേണമെങ്കില്‍ ആലങ്കാരികമായി പറയാം.
ഒരു പക്ഷേ, മലയാളസിനിമാചരിത്രത്തില്‍ 2011 ഒരു നാഴികക്കല്ലാവാം. പ്രതീക്ഷിക്കപ്പെട്ട മള്‍ട്ടിസ്റ്റാര്‍ പടങ്ങളും പുത്തന്‍ പരീക്ഷണങ്ങളും ഒരുപോലെ വിജയം കണ്ട വര്‍ഷമാണ് ഇത്. അതേ സമയം പതിവു ചേരുവകളോടെ പ്രേക്ഷകന് പുതുതായി കാഴ്ചാനുഭവമൊന്നും സമ്മാനിക്കാത്തവ കടുത്ത പരാജയവും ഏറ്റുവാങ്ങി. അതില്‍ സൂപ്പര്‍ സ്റ്റാറുകളുടേയും ചെറുസ്റ്റാറുകളുടേയുമല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടും.
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പുതിയ പരീക്ഷണങ്ങളാണ് സിനിമാലോകം കൗതുകപൂര്‍വം നോക്കുന്നത്. സിനിമയിലേക്ക് കാലെടുത്തു കുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പുതുപരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കും അന്യഭാഷയിലെ മേന്‍മ കൂടിയ ചിത്രങ്ങള്‍ കണ്ട് മലയാളസിനിമയെക്കുറിച്ചോര്‍ത്ത് പുച്ഛം തോന്നുന്നവര്‍ക്കും ഏറെ ആഹ്‌ളാദം പകരുന്നതാണ് ഈ വാര്‍ത്തമാനം. തൊട്ടടുത്ത തമിഴിലും ഹിന്ദിയിലും മാറ്റങ്ങള്‍ വന്നപ്പോള്‍ ഏറെ പ്രതീക്ഷിച്ച ആരാധകര്‍ക്കു താല്‍കാലികാശ്വാസവും.
ഓട്ടോഗ്രാഫില്‍ തുടങ്ങി പരുത്തിവീരനിലും അഞ്ചാതേയിലും വെയിലിലും അങ്ങാടിത്തെരുവിലും സുബ്രഹ്മണ്യñപുരത്തിലും മൈനയിലും വെണ്ണിലാക്കബഡിക്കൂട്ടത്തിലും നാന്‍ കടവുളിലുമൊക്കെയായി തമിഴ്‌സിനിമാലോകം മാറിയത് നമ്മള്‍ കണ്ടതാണ്. കുറഞ്ഞ മുടക്കുമുതലില്‍ എടുത്ത ഇത്തരം ചിത്രങ്ങള്‍ അവിടെ ഹിറ്റ് ആവുക കൂടി ചെയ്തതോടെ ഒരു കൂട്ടം കഴിവുറ്റ  സംവിധായകരും നടന്‍മാരുമുണ്ടായി. അമീര്‍ സുല്‍ത്താന്‍, ശശി കുമാര്‍, മിഷ്‌ക്കിന്‍, ചേരന്‍.. ഇവരെല്ലാം ഇപ്പോള്‍ തമിഴിലെ മുന്‍നിരസംവിധായകരോ നായകരോ ആണ്. ഇതേ സമയം തന്നെ ഹിന്ദിയിലും ദേവ് ഡിയും എ വെന്‌ഡേയും ലവ് സെക്‌സ് ദോക്കയും ഉഡാനുമല്ലാം റിലീസ് ചെയ്തതും പരീക്ഷണങ്ങളായി ആയിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്കു അവിടെ ലഭിച്ച സ്വീകാര്യത മുഖ്യധാര സിനിമാതാരങ്ങളെ തന്നെയും ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ചരിത്രമുണ്ട്. വിക്രത്തിന്റെ ദൈവത്തിരുമകനും ബിഗ്ബിയുടെ പായുമല്ലാം ഉദാഹരണങ്ങള്‍.. പക്ഷേ, അപ്പോഴും മലയാളസിനിമകള്‍ മാത്രം മാറാതെ സൂപ്പര്‍ താരചിത്രങ്ങളെ മാത്രം കാത്തിരുന്നു. ഇടയ്ക്ക് ഇറങ്ങുന്ന രഞ്ജിതിന്റെ പരീക്ഷണചിത്രങ്ങളും ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 3 ബി, ആത്മകഥ പോലുള്ളതുമായ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടും എന്ന് മാത്രം.










എന്നാല്‍ ഈ വര്‍ഷത്തോടെ ഇതിനു മാറ്റമുണ്ടാവുമെന്നാണ് സൂചനകള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ട്രാഫിക്കിലൂടെ മാറ്റം നമ്മള്‍ അനുഭവിച്ചതാണ്. പ്രേക്ഷകര്‍ ബുദ്ധിപരമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് തന്നെ അര്‍ഥം. നമ്മുടെ മുതിര്‍ന്ന സംവിധായകര്‍ പോലും പ്രേക്ഷകരുടെ മനസ് മസാല പാട്ടുകള്‍ക്കും തട്ടുപൊളിപ്പന്‍ ഫാന്‍സ് പടങ്ങള്‍ക്കും പിന്നാലെയാണെന്ന് പറഞ്ഞ്, സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റുമായി നിര്‍മാതാക്കളെ ചാക്കിലാക്കാന്‍ ഇറങ്ങിയിരിക്കുന്ന കാലത്താണ് പുതുമയുമായി പുത്തന്‍ സംവിധായകര്‍ രംഗത്തുവരുന്നത്. ട്രാഫിക്കിനു ശേഷം ഇപ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പ കുരിശുമല്ലാം വിജയ തീരത്തിലാണ്. പ്രേക്ഷകരിലേക്ക് തങ്ങളുടെ തന്നെ മുന്‍കാലചിത്രങ്ങളിലെ രംഗങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയ കുപ്പിയിലാക്കി നല്‍കുന്ന പ്രവണത ഇനിയെങ്കിലും നമ്മുടെ തല മൂത്ത സംവിധായകര്‍ നിര്‍ത്തുമെന്ന് കരുതാം. മലയാളിയുടെ സിനിമാ കാഴ്ചപ്പാട് എന്നും വ്യത്യസ്തതയ്‌ക്കൊപ്പമായിരുന്നുവെന്ന സത്യം കൂടിയാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ കടന്നുവന്ന സംവിധായകരുടെയും നടീനടന്‍മാരുടെയും എണ്ണമെടുത്താലും ശുഭസൂചനയാണ് ഇതെന്ന് ആശ്വസിക്കാം, പ്രതീക്ഷിക്കാം.

Wednesday, June 6, 2012

Saturday, June 2, 2012

ക്യാമറാക്കണ്ണുമായി ഒരു അമേരിക്കന്‍ കപ്പല്‍ ജീവിതം


ക്യാമറാക്കണ്ണുമായി ഒരു അമേരിക്കന്‍ കപ്പല്‍ ജീവിതം



കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരില്‍ അധികമാര്‍ക്കും അനുഭവിക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ നീണ്ട ശേഖരം മുറിയിലങ്ങോളം കാണാം. ഒരു കപ്പലിന്റെ മിനി മാതൃക, സമുദ്രയാത്രക്കിടയിലെ വിവിധ പോസിലുള്ള ഫോട്ടോകള്‍, അമേരിക്കയിലെ വിവിധ ഭാഗങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍, അങ്ങനെ പലതും. ഫോട്ടോഗ്രഫിയില്‍ ഹരം കയറി, അമേരിക്കയിലെ മിയാമിലുള്ള കാര്‍ണിവല്‍ ക്രൂയിസ് ഷിപ്പ് കമ്പനിയില്‍ ചേരാന്‍ വിമാനമേറുന്നതിനു മുമ്പ് എസ് എല്‍ ആനന്ദ് ഇത്രയും ദൂരം യാത്ര ചെയ്തത് ശ്രീലങ്കയില്‍ നടന്ന മിനി ലോകകപ്പ് ക്രിക്കറ്റ് കാണാനായിരുന്നു. അതിനുശേഷം ഇതാണ് ദൈര്‍ഘ്യമേറിയ യാത്ര. ആനന്ദും ഭാര്യ റീനയും കൂടി പഴയ ഓര്‍മ്മകള്‍ ടൈംലൈന്‍ നോക്കി തിരഞ്ഞ് 2008 ഫെബ്രുവരിയിലെ ആ യാത്രയിലെത്തി. ‘ആദ്യം മുടിഞ്ഞ അത്ഭുതമായിരുന്നു. ഈ അമേരിക്കാ അമേരിക്കാ എന്നു പറയുന്നിടത്ത് പോവുന്നത് ജീവിതകാലത്ത് എപ്പോഴെങ്കിലുമുണ്ടാവുന്ന ഭാഗ്യമാണല്ലോ. ശരിക്കും ലോകത്തിന്റെ മറ്റേ അതിര്. 22 മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. എന്നിട്ടും നമ്മള്‍ അവിടെയെത്തിയപ്പോള്‍ അന്നത്തെ ദിവസം അതേ സമയം മാത്രമായതേയുള്ളൂ എന്ന മറിമായം.’’
അക്കരെക്കാഴ്ചകള്‍
അമേരിക്കന്‍ വന്‍കര മുഴുവനും കറങ്ങുന്ന മൂന്നു കപ്പലുകള്‍. ഒരാഴ്ച നീളുന്ന വിനോദസഞ്ചാരം. തീരക്കാഴ്ചകളിലേക്കും ക്രിസ്റ്റല്‍ പ്രതീതിയുള്ള ജലാശയത്തിലേക്കും പ്രൗഡിയുടെ പകിട്ടിലേക്കും എന്നും സൂം ചെയ്യുന്ന ക്യാമറക്കണ്ണുകള്‍. കാര്‍ണിവല്‍ ഷിപ്പ് കമ്പനിയിലെ ജോലിയെക്കുറിച്ച് ആനന്ദ് വാചാലനാവുന്നു. ഫോട്ടോഗ്രാഫറായി ലോകത്തിന്റെ വേറൊരു കോണിലെത്തുക എന്നതു തന്നെ വ്യത്യസ്ത അനുഭവമാണ്. മുമ്പ് മാതൃഭൂമിയിലായിരുന്നപ്പോള്‍ കൂടുതലും മാഗസിന്‍ ഫോട്ടോഗ്രഫിയായിരുന്നു ചെയ്തിരുന്നത്. അതില്‍ നിന്നുമൊരു അപ്ഗ്രഡേഷന്‍ എന്നുമാഗ്രഹിച്ചിരുന്നു.  ‘പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ നല്ല ഫോട്ടോകള്‍ എടുത്തു സൂക്ഷിച്ചു വയ്ക്കുന്ന ശീലമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോള്‍ ടീച്ചര്‍മാരും പ്രിന്‍സിപ്പിളുമല്ലാം ഒരു ചുവരു തന്നെ തന്നു. ഇന്നത്തെ ഫേസ് ബുക്ക് വാള്‍ പോലെ എടുത്ത ചിത്രങ്ങള്‍ പതിക്കാന്‍. ഒരു പടത്തിന് 10 രൂപ കിട്ടും. ഇതുകൊണ്ട് പോയി ഫിലിം റോള്‍ വാങ്ങും. ആദ്യമായി ക്യാമറ തരുന്നത് സീനിയറായി കോളജില്‍ പഠിച്ച ബ്രഹ്മന്‍ ചേട്ടനാണ്. ഹെവിമെറ്റാലിക് റഷ്യന്‍ ബോഡിയുള്ള ഫെനിത്തിന്റെ ക്ലോത്ത് ഷട്ടര്‍ 50 എം എം ക്യാമറ. പിന്നീടത്  ആരോ വാങ്ങിക്കൊണ്ടുപോയി. അതിനു ശേഷം ഒരഡ്രസുമില്ല.’
അമേരിക്കയിലേക്കുള്ള യാത്രയുടെ 22 മണിക്കൂറും ഉറങ്ങിയതേയില്ല. ഇന്റര്‍വ്യൂവും മറ്റു  പ്രൊസീഡിയറുകളുമൊക്കെയായി ഏതാണ്ട് എട്ടുമാസമെടുത്തിരുന്നു യാത്രയ്ക്കുള്ള തയ്യാറെടുപ്പ്. അവിടെയെത്തി ആദ്യ രണ്ടു ദിവസം ‘ക്ലീന്‍ അമേരിക്ക’ എന്ന അത്ഭുതം കാണുകയായിരുന്നു പ്രഥമലക്ഷ്യം. റോഡില്‍ കാല്‍ കുത്തുമ്പോള്‍ തന്നെ കാല്‍നടയാത്രക്കാരനെ സഹായിക്കാനായി മറ്റു വണ്ടികളൊക്കെ കൂട്ടം കൂട്ടമായി നിര്‍ത്തിയിടുന്ന അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. തെരുവുകളില്‍ കൂടുതലും കേള്‍ക്കാന്‍ കഴിഞ്ഞത് സ്പാനിഷും ഇംഗ്ലീഷും മാത്രം. കുടിയേറ്റ സ്‌പെയിന്‍കാര്‍ കൂടുതലും ഇവിടെയാണ് ഉള്ളത്. സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ ഒന്നും മനസിലാവില്ല.
ഫൈവ് സ്റ്റാര്‍ കാര്‍ണിവല്‍ ക്രൂയിസ്
അതൊരു വലിയ പാഠമായിരുന്നു. കപ്പലില്‍ വെച്ച് ആദ്യമായി പഠിച്ചത്. പ്രഫഷണലിസം നമ്മള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോഴാണ് പൂര്‍ത്തിയാവുന്നത്. ഭംഗിയായി ജോലി ചെയ്യുക മാത്രമല്ല, വില്‍ക്കപ്പെടുകയും വേണം. ഇതിന് നമ്മുടെ അപ്പിയറന്‍സ്, ഗ്രൂമിങ് എല്ലാം ശ്രദ്ധിക്കണം. മുമ്പ് കോളേജില്‍ സോഷ്യോളജി പഠിച്ചതും ഉപകാരമായി. ശതകോടീശ്വരന്‍മാര്‍ വരുന്ന സ്ഥലമാണ്. എല്ലാവരും ഒരിക്കലും ഒരു പോലല്ല. അതിനനുസരിച്ച് ഡ്രെസ്് അണിയുന്നതില്‍ വരെ ശ്രദ്ധിക്കണം. ശരിക്കും വേറൊരു ലോകം.
എല്ലാ  കപ്പലും ഒരു ക്രൂയിസ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ കമ്പനിക്കു തന്നെ ഏതാണ്ട് 82 കപ്പലുകള്‍ ഉണ്ട്. ഒരു ഫൈവ് സ്റ്റാര്‍ ഫോട്ടലിലുള്ളത്രയും സൗകര്യങ്ങളും. ജി പി എസ്, 3 കി മീ ചുറ്റളവിലുള്ള ഏതപകടവും കാണാന്‍ കഴിയുന്ന സോണാര്‍ തുടങ്ങി ഫൈവ് ഡയമന്‍ഷനല്‍ തിയേറ്റര്‍ വരെയയുണ്ട് ഇവിടെ. 14 നിലകളാണ് കപ്പലിന്. ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ടണ്‍ വരെ ഭാരം, 4000 ത്തോളം ആളുകള്‍ക്കുള്ള സൗകര്യങ്ങള്‍, 1500 ഓളം ജീവനക്കാര്‍, 25 ഓളം ഫോട്ടോഗ്രാഫര്‍മാര്‍, എല്ലാവര്‍ക്കുമായി ഡോക്ടറും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘം, വിശാലമായ സിറ്റിങ് ഹാള്‍, വെളുപ്പിന് നാലുമണിയോളവും നീളുന്ന  കസീനോ, ഓപണ്‍ പൂള്‍, ഓപണ്‍ ഡെക്ക്, ഭൂരിപക്ഷം മലയാളികളും തമിഴന്‍മാരും ജോലിക്കാരായുള്ള വലിയ രണ്ട് റസ്‌റ്റോറന്റുകള്‍, സ്പാ, ജിം, സ്‌നൂക്കര്‍, ടേബിള്‍ ടെന്നീസ്, ഡാര്‍ട്ട് പോലുള്ള കളികള്‍ക്കുള്ള സൗകര്യം.. കപ്പലിലെ ഫൈവ് സ്റ്റാര്‍ ലൈഫ് സ്‌റ്റൈല്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധം നീളുന്നു. കപ്പലില്‍ കയറുമ്പോള്‍ തരുന്ന കാര്‍ഡ് ആണ് ഇറങ്ങുന്നതു വരെയും കപ്പലിലെ തിരിച്ചറിയല്‍ കാര്‍ഡും റൂം കീയുമല്ലാം. പ്രത്യേകപഞ്ചിങ് സിസ്റ്റവുമുണ്ട്. കൂടാതെ പ്രത്യേക ബാങ്ക് സംവിധാനവും. അഞ്ചു നേരമാണ് കപ്പലിലെ ഭക്ഷണം. എല്ലാം കഴിഞ്ഞ് കിച്ചണ്‍ അടക്കാന്‍ അര്‍ധരാത്രിയെങ്കിലുമാവും. 40 നോട്ടിക്കല്‍ മൈല്‍ ആണ് കപ്പലിന്റെ മാക്‌സിമം സ്പീഡ്.
ഫോട്ടോ ഷൂട്ട് അണ്‍ലിമിറ്റഡ്
ഉല്ലാസയാത്ര പുറപ്പെടുമ്പോള്‍ തന്നെ ഫോട്ടോകള്‍ തുരുതുരാ എടുത്തു തുടങ്ങും. ഉദ്ദേശം ഒരു ദിവസം തന്നെ ഏതാണ്ട് 800 മുതല്‍ 1000 ഫോട്ടോ വരെയെങ്കിലും എടുക്കും. എടുക്കുന്ന ഫോട്ടോകളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും പ്രിന്റ് ചെയ്ത് ഫോട്ടോ സ്‌റ്റോറില്‍ ഇടും. ഇതൊരു വിശാലമായ ഹാളാണ്. എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന പടങ്ങളും ഇവിടെയുണ്ടാവും. കപ്പലില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാകുന്ന മേഖലയാണിത്. കാലത്ത് എട്ടുമണിക്ക് ഫോട്ടോ സ്‌റ്റോര്‍ തുറക്കും. 25 ഡോളര്‍ മുതലാണ് ഫോട്ടോകള്‍ക്കുള്ള വില. ക്യന്‍വാസില്‍ പ്രിന്റ് ചെയ്യുന്ന പടങ്ങള്‍ക്കും അണ്ടര്‍ വാട്ടര്‍ ഫോട്ടോകള്‍ക്കുമാണ് നല്ല ഡിമാന്റ്. കമ്പനി തന്നെ ക്യാമറകള്‍ തരും. അതിലേ പടമെടുക്കാവൂ. കപ്പലില്‍ നിന്നുമെടുക്കുന്ന പടങ്ങളുടെ പൂര്‍ണഅവകാശം കമ്പനിക്കു മാത്രമാണ്. അതിനാല്‍ ആരെങ്കിലും പടം സ്വകാര്യമായി എടുക്കുന്നുണ്ടോ എന്നറിയാന്‍ പിറകേ ആളെയും വിടും. കൂടുതലും ഇന്ത്യക്കാരും ഫിലിപ്പൈസികളുമാണ് കപ്പലിലെ ജീവനക്കാര്‍. ഒളിമ്പസ് ഇ 1 ഉം നിക്കോണ്‍ 300 മാണ് കമ്പനി വക ക്യാമറ. ഹോളിവുഡ് താരങ്ങളും സെനറ്റര്‍മാരുമാണ് വി ഐ പി പരിഗണന കിട്ടുന്നവര്‍.
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ.. 
ആദ്യദിവസം കപ്പലില്‍ മാത്രം. രണ്ടാമത്തെ ദിവസം ഏതെങ്കിലും ദ്വീപിലാവും. രാവിലെ ആറുമണിക്കെത്തിയാല്‍ പിന്നെ വൈകിട്ട് അഞ്ചുമണി വരെ അടിച്ചുപൊളിക്കാം. അവിടെ ടൂര്‍ ഓപറേറ്റേര്‍സുമുണ്ടാവും. ചരിത്രസ്മാരകസന്ദര്‍ശനം, വൈല്‍ഡ് ലൈഫ്, ഫിഷിങ് തുടങ്ങി എന്തിനുമുള്ള സൗകര്യവുമുണ്ട്. കൂടെ ഫോട്ടോഗ്രാഫര്‍മാരുണ്ടാവും. ചിലപ്പോള്‍ ഈ ദ്വീപുകളില്‍ വെച്ച് കല്യാണപാര്‍ട്ടികള്‍ നടത്തുന്ന അതിഥികളുമുണ്ട്. വെഡിങ്ങിനു മാത്രമായി ക്രൂയിസ് ബുക് ചെയ്യുന്നവര്‍. ‘ഒരിക്കല്‍ ഒരു പാര്‍ട്ടി വെഡിങ്ങിന് ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്തു. ഇവരുടെ ആഘോഷം ക്യാമറയിലൊപ്പാന്‍ ചെന്നപ്പോഴാണ് അറിയുന്നത്, ഇതൊരു നഗ്‌ന കല്യാണമാണ്. അതായത് കല്യാണത്തിനു വന്ന ഒരാളുടെ ദേഹത്തുപോലും തുണിയുടെ അംശം ലവലേശമില്ല! ഹൊ, അതൊരു വല്ലാത്ത അനുഭവമായിരുന്നു.’ ആനന്ദിന്റെ വാക്കുകളിലെ കൗതുകം.
ഇങ്ങനെ രസമകരമായ അനുഭവങ്ങള്‍ വേറെയുമുണ്ട്.. എല്ലാ വെക്കേഷനിലും വരുന്ന ഗുജറാത്തി കുടുംബം വരുമ്പോഴാണ് കപ്പല്‍ കളര്‍ഫുള്‍ ആവുക. മുകളിലത്തെ ഡെക്കില്‍ നിറയെ അവരുടെ പരമ്പരാഗതമായ കളര്‍ഫുള്‍ വസ്ത്രങ്ങള്‍ കെട്ടിത്തൂക്കും. പിന്നെ പ്രത്യേക ബാന്റ് മേളവുമുണ്ടാവും. കപ്പലിലെ  ഭീമാകാരന്‍ പിയാനോയ്ക്ക് മുന്നില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ക്യൂ നില്‍കുന്നവര്‍ രാവിലെ ആറു മണിമുതല്‍ 8 മണി വരെയെങ്കിലും നില്‍ക്കുന്നത് രസമുള്ള മറ്റൊരു കാഴ്ച.
തീയേറ്റര്‍, ബാലേ തുടങ്ങിയവയാണ്  കപ്പലിനകത്തെ പ്രധാനവിനോദങ്ങളില്‍ ചിലത്. മാജിക്, ഡാന്‍സ്, ബിങ്കോ തുടങ്ങിയവയുമുണ്ടാവും. ഇതുവരേയും കടല്‍ കൊള്ളക്കാരെ നേരിടേണ്ടി വന്നിട്ടിലെങ്കിലും കപ്പല്‍ജീവനക്കാര്‍ തന്നെ പൈരേറ്റ്‌സ് ഓഫ് കരീബിയന്‍ വേഷമിട്ട് ജാക്ക് സ്പാരോയെപ്പോലെ അതിഥികളുടെ കൂടെ നിന്ന് പടമെടുക്കും. കൂടെ ചിലപ്പോള്‍ കപ്പലിലെ ചിയര്‍ ഗേള്‍സുമുണ്ടാവും. അതിഥികള്‍ക്ക് ഇതെല്ലാം ഒരു ആവേശമാണ്. ഇത്തരം ഫോട്ടോകള്‍ മുഴുവനും  ചൂടപ്പം പോലെ വിറ്റുപോവും. വേസ്റ്റാവുന്ന ഫോട്ടോകളൊക്കെയും പേപ്പര്‍ ബാഗായി കപ്പലില്‍ തന്നെ ഉപയോഗിക്കും. ഉല്ലാസപൂത്തിരികളുടെ രസകരമായ റീസൈക്കിള്‍.
സേഫ്റ്റി ഫസ്റ്റ്!
കപ്പലില്‍ സുരക്ഷിതത്വമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വെള്ളമടിച്ചു കൂടുന്ന ജീവനക്കാരുടെ ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കുന്ന സിസ്റ്റം വരെയുണ്ട്. ആദ്യരണ്ടുമാസം ക്രൗഡ് മാനേജ്‌മെന്റ് കോഴ്‌സിനൊപ്പം തന്നെ പ്രത്യേക സേഫ്റ്റി ഡ്രില്ലുകളുമുണ്ട്. എല്ലാ കോഡ് വാക്കുകളും പഠിക്കണം. പ്രത്യേക കോഡ് ഓഫ് ബുക്കുമുണ്ട്. 6 മാസം കപ്പലില്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടു മാസം ലീവാണ്. ലീവ് കഴിഞ്ഞ് തിരിച്ചുവന്നാല്‍ സേഫ്റ്റി കോഴ്‌സ് പിന്നെയും ചെയ്യണം. എല്ലാ ദിവസവും കോഡ് വാക്കുപയോഗിച്ചുള്ള ഡ്രില്ലുണ്ടായിരിക്കുകയും ചെയ്യും. ‘എന്തിനേറെ, ക്രൂവിന്റെ ടോയ്‌ലറ്റില്‍ പോലും സേഫ്റ്റി ഫസ്റ്റ് എന്ന പേരില്‍ ഗര്‍ഭനിരോധനഉറകള്‍ കിട്ടും!’ ആനന്ദ് പറയുന്നു.
ആര്‍ക്കെങ്കിലും അസുഖം വരികയാണെങ്കില്‍ ഉടനെ കരയില്‍ നിന്നും ഹെലികോപ്റ്ററും വരും. അസുഖത്തിന്റെ ഗൗരവമനുസരിച്ച് ആളെ കൊണ്ടുപോവും. റെസ്‌റ്റോറന്റിലെ ഭക്ഷണവും ഇടയ്ക്കിടെ ചെക്കു ചെയ്യും. കപ്പലില്‍ നിന്ന് ഒരു തുള്ളി പോലും ഇന്ധനം കടലില്‍ വീഴാന്‍ പാടില്ലെന്നാണ് നിയമം.  പരിസ്ഥിതിയ്ക്കു ദോഷമാവുന്ന ഒന്നും ചെയ്യുകയുമരുത്. കപ്പല്‍ ബാലന്‍സ് ചെയ്യുന്നത് താഴെയുള്ള അറകളില്‍ ഇടവിട്ട് വെള്ളം കയറ്റിയാണ്. അപ്പോള്‍ തന്നെ കരയിലേക്ക് എത്ര അളവ് വെള്ളം കയറ്റിയെന്ന കമാന്റ് അയയ്ക്കും. ഓരോ സ്ഥലത്തേയും മൈക്രോ ഓര്‍ഗാനിസം വ്യത്യസ്തമായതിനാല്‍ അതാതിന്റെ അതേ ലിമിറ്റില്‍ തന്നെ വെള്ളം തുറന്നുവിടാനാണിത്. ഏതാണ്ട് 26 ലൈഫ് ബോട്ടുകളെങ്കിലും കപ്പലിലുണ്ട്. ഒരു ലൈഫ് ബോട്ടിനകത്ത്  ഏതാണ്ട് 150 പേര്‍ക്കിരിക്കാം. ലൈഫ് ബോട്ടിനകത്ത് ടോര്‍ച്ച്, മെഡിക്കല്‍ കിറ്റ് എല്ലാമുണ്ട്.
കണ്ടു മതി വരാത്ത കാഴ്ചകള്‍
ഇന്ത്യന്‍ ഷര്‍ട്ടിങ്ങും ക്ലോത്തുകളുമാണ് കപ്പലിലുപയോഗിക്കുന്ന തുണിസാമഗ്രികളില്‍ പ്രധാനമെന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. വിര്‍ജിന്‍ ഐലന്‍ഡുകള്‍, സെന്റ് ജോണ്‍സ് ദ്വീപ്, പോര്‍ട്ടോ റിക്കോ, മയാമി, സൗത്ത് കരോളിന, മെക്‌സിക്കോ, കരീബിയന്‍ ദ്വീപുകള്‍, ബഹാമാസ്, ഗയാന, കനഡ, ന്യൂയോര്‍ക്ക്.. കപ്പല്‍യാത്രയ്ക്കിടെ ചെന്നുകയറിയ ഇടങ്ങള്‍. കണ്ടു മതി വരാത്ത കാഴ്ചകള്‍. കനഡയിലെ ഓര്‍മകളുടെ തണുപ്പ് ഇപ്പോഴും കാല്‍പാദങ്ങളിലുണ്ട്. തണുത്തുറഞ്ഞ തെരുവ്. ആരെയും പുറത്തു കാണുകയേയില്ല. ചുറ്റും ലില്ലിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങളും. ഗ്രൗണ്ട്  സീറോയും മാഡം തുസാദ് മ്യൂസിയവും ടൈം സ്‌ക്വയറും റിപ്ലീസ് ബിലീവിറ്റ് ഓര്‍ നോട്ട് തീയേറ്ററും സ്വാതന്ത്ര്യപ്രതിമയുമല്ലാം പലപ്പോഴായി ക്യാമറയില്‍ പതിഞ്ഞ മഹാത്ഭുതങ്ങള്‍. സഹപ്രവര്‍ത്തകരായ അക്ഷത് ഭാഗവത്, വനിത, കാര്‍മാന്‍ സോള്‍ട്ട്, പ്രഭു, ഓട്ടോ തുടങ്ങിയവരുമല്ലാം ഈ യാത്രയില്‍ ഒപ്പം ചേര്‍ന്നവര്‍.
‘രണ്ടു വര്‍ഷത്തോളം ജോലി ചെയ്തു 2010 ല്‍ നിര്‍ത്തി നാട്ടിലേക്കു വരാനുള്ള കാരണമോ? ദേ, മകള്‍ ദിയ തന്നെ. പിന്നെ ഫാമിലിയെ അങ്ങോട്ടു കൊണ്ടുപോയാല്‍ തന്നെ ഞാന്‍ കപ്പലിലും ഇവര്‍ കരയിലുമായിരിക്കുമല്ലോ..’ ആനന്ദിന്റെ കണ്ണിറുക്കലിനൊപ്പം ഭാര്യ റീനയും ദിയയും ഒപ്പം കൂടി.