Wednesday, July 24, 2013

അവസാനദിനം


അവസാനദിനം


മുറിയിലെ ക്ലോത്‌ സ്‌റ്റാന്‍ഡില്‍ നിരവധി മുഷിഞ്ഞ വസ്‌ത്രങ്ങള്‍ തൂങ്ങിക്കിടപ്പുണ്ട്‌. എല്ലാം, നാളെ രാഹുകാലത്തിലലക്കാം എന്ന്‌ കരുതി മാറ്റി വച്ച്‌ ദിവസങ്ങളായവ. അഴുക്കും വിയര്‍പ്പും ഒരുപക്ഷേ, താനേ പടിയിറങ്ങിയിട്ടുണ്ടാവുമെന്നും തോന്നുന്നു.
ശരിക്കും വസ്‌ത്രങ്ങളിലെ അഴുക്ക്‌ അലക്കിക്കളയാന്‍ പാടില്ലെന്നതാണ്‌ എന്റെ ചില വിചിത്രതത്വശാസ്‌ത്രങ്ങളിലൊന്ന്‌. കാരണം അവ നമ്മുടെ തന്നെ ഭാഗമാണ്‌. ശരീരത്തോടൊപ്പം മരണം വരേയുമുള്ളത്‌. ശരീരത്തിലെ അഴുക്കിനെ മായ്‌ച്ചുകളയാന്‍ ഏതായാലും ഒരു സര്‍ഫ്‌ എക്‌സലിനും കഴിയില്ലെന്നത്‌ ഉറപ്പാണ്‌. കഴിയുമായിരുന്നെങ്കില്‍, ഒരിക്കലും അലക്കേണ്ടിയും കുളിക്കേണ്ടിയും വരുമായിരുന്നില്ലല്ലോ.

കുട്ടിക്കാലത്തേ തുടങ്ങിയ പൂച്ചകളോടുള്ള വെറുപ്പാണ്‌ എന്റെ മറ്റൊരു വിചിത്രതത്വശാസ്‌ത്രം. എനിക്ക്‌ പൂച്ചകളെ ഇഷ്‌ടമേയല്ലായിരുന്നു. അവയുടെ നഖങ്ങളും രോമങ്ങളും അങ്ങേയറ്റം വെറുത്തു. എന്നാല്‍ വീട്ടില്‍ ചുരുങ്ങിയത്‌ നാലു പൂച്ചകളെങ്കിലും പമ്മിപ്പമ്മി നടന്നിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പീഠത്തിനരികിലൂടെ, ഇവ വാലുമുയര്‍ത്തി ഒരു മീന്‍മുള്ള്‌ തേടിയലയും. അപ്പോഴൊക്കെയും ഓക്കാനം വരുന്നതുപോലെ ഞാന്‍ വാ പൊത്തിപ്പിടിക്കും.
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്തുവാണ്‌ പൂച്ച.
ഞാന്‍ സ്‌ഥിരപ്പെടുത്തും.

ഈ സ്‌ഥിരപ്പെടുത്തലുകള്‍ക്ക്‌ അവസാന ഒപ്പ്‌ ചാര്‍ത്തുന്നതിനിടയിലായിരുന്നു മദ്രസയിലെ �വിശ്വാസവും സ്വഭാവവും� പഠിപ്പിച്ചിരുന്ന ഉസ്‌താദ്‌ പുതിയൊരു പാഠം പഠിപ്പിച്ചത്‌. പാഠത്തേക്കാളുമുപരി അതൊരു ഗുണപാഠകഥയായിരുന്നു.
രണ്ടു പേര്‍.
ഒരാള്‍ ഒരു പൂച്ചയെ കെട്ടിയിട്ട്‌ ഒരിറ്റു വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ ദ്രോഹിച്ചു. മറ്റൊരാള്‍, ദാഹിച്ചു വലഞ്ഞ ഒരു നായയ്‌ക്ക്‌ ഒരു പൊട്ടക്കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളമെടുത്ത്‌ നല്‍കി ദാഹമകറ്റി. ആദ്യത്തെയാള്‍ അഞ്ച്‌ നേരം നമസ്‌ക്കരിക്കുന്ന ദൈവവിശ്വാസിയായിരുന്നു. മറ്റെയാള്‍ വലുതായി ദൈവസ്‌മരണ ഇല്ലാത്തയാളും. എന്നിട്ടും ദൈവം സ്വര്‍ഗവാതില്‍ തുറന്നുകൊടുത്തത്‌ രണ്ടാമത്തെയാള്‍ക്കായിരുന്നു.
�പറയൂ, ഇതില്‍ നിന്ന്‌ നിങ്ങള്‍ക്കെന്താണ്‌ മനസിലായത്‌? നിങ്ങള്‍ക്കെങ്ങോട്ടാണ്‌ പോവേണ്ടത്‌?�
അധ്യാപകന്‍ ചോദിച്ചു.
�സ്വര്‍ഗത്തില്‍..�
എല്ലാവരേയുമെന്ന പോലെ ഞാനും ഉച്ചത്തില്‍ പറഞ്ഞു.

അതില്‍ പിന്നെ വീട്ടിലെ പൂച്ചകളെ ഇഷ്‌ടപ്പെടാന്‍ ശ്രമിച്ചെങ്കിലും മുന്‍പു ചെയ്‌ത ദ്രോഹങ്ങള്‍ മനസില്‍ വെച്ച്‌ അവ എന്നെ വെറുത്തു തന്നെയിരുന്നു.

പൂച്ചകളെപ്പോലെ ഞാന്‍ ഉറുമ്പുകളോടും ഏറെ ദ്രോഹങ്ങള്‍ ചെയ്‌തിരുന്നു. ഒരു ദിവസം എന്റെ കാല്‍കീഴില്‍ കിടന്ന്‌ പ്രാണന്‍ പോവാറുള്ള ഉറുമ്പുകളുടെ എണ്ണം അനന്തമായിരുന്നെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആരോടും കള്ളസാക്ഷി പറയാനും മടിച്ചില്ല: �ഞാനൊരു ഉറുമ്പിനെപ്പോലും നോവിച്ചിട്ടില്ല!�
എന്റെ ദുഷ്‌ടത പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുമ്പോള്‍ എന്റെ മുഖവും എനിക്ക്‌ നഷ്‌ടമാവുന്നു. ഉറുമ്പുകളെ കണ്ടു പഠിക്കാന്‍ നിര്‍ദേശിച്ചത്‌ പണ്ടൊരിക്കല്‍ സോളമന്‍ ചക്രവര്‍ത്തിയാണ്‌. ശരിയാണ്‌, അതേ ജീവിവര്‍ഗം തന്നെയാണ്‌ ദുഷ്‌ടതയുടെ ആഴം എന്നെ കുറച്ചെങ്കിലും പഠിപ്പിച്ചതും. എങ്കിലും, മരിച്ചു മണ്ണടിയുമ്പോഴെങ്കിലും അവ എന്നോട്‌ പകരം വീട്ടും. തീര്‍ച്ച.

ഇതേ പോലെ മറ്റു ചില ശീലങ്ങളുടെ കൂടി അടിമയാണ്‌ ഞാന്‍. ഈ ശീലങ്ങളെ കീഴടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ മനുഷ്യനാവാന്‍ കഴിയുകയെന്ന്‌ അറിയാമെങ്കിലും എത്ര ശ്രമിച്ചിട്ടും കീഴടക്കാന്‍ കഴിയാത്തതാണ്‌ എന്റെ പ്രധാനപ്രശ്‌നങ്ങളിലൊന്ന്‌. ദിവസവും രാവിലെ എഴുന്നേറ്റ്‌ അന്ന്‌ ചെയ്യാന്‍ പോവുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കാന്‍ തലേന്ന്‌ രാത്രി തീരുമാനിക്കുമെങ്കിലും, പതിവു പോലെ എഴുന്നേല്‍ക്കുക വൈകി തന്നെയായിരിക്കും. അപ്പോഴേക്കും എന്റെ മഹത്തരമായ ചിന്തകളൊക്കെയും ഞാന്‍ മറക്കും.
പക്ഷേ, ഉണര്‍ന്നെണീറ്റ ശേഷം, റോസ്‌ നിറമുള്ള ബ്രഷില്‍ കെ പി നമ്പൂതിരീസ്‌ പേസ്‌റ്റ്‌ പരത്തിച്ചേര്‍ക്കുമ്പോള്‍ വീണ്ടും മഹത്തരമായ ചിന്തകളിലേക്ക്‌ ഞാന്‍ മടങ്ങിയെത്തും. എന്നെപ്പോലെ മഹാനായ മനുഷ്യന്‍ ഭൂമുഖത്ത്‌ വേറെ ജനിച്ചിട്ടില്ലെന്ന്‌ അസൂയയോടെ ചിന്തിച്ചുകൂട്ടും. ചിലപ്പോള്‍, ചിലരെയോര്‍ത്ത്‌ ഇവരൊക്കെ എന്തിന്‌ ജീവിച്ചിരിക്കുന്നു എന്നും പരിഹാസത്തോടെ ചിന്തിക്കും. വഴിയരികില്‍, ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈനീട്ടി നില്‍ക്കുന്ന തെരുവുതെണ്ടിയുടെ ചുണ്ടില്‍ ഒരു തുള്ളി സയനൈഡ്‌ തേയ്‌ക്കുന്നതും ഞാന്‍ ഒരു ചെറുചിരിയോടെ ഓര്‍ക്കും.
തെല്ലുസമയം കഴിഞ്ഞ്‌ എന്റെ ചിന്തകള്‍ മാറിമറിയും. എന്നെങ്കിലും എഴുതണമെന്ന്‌ കരുതി ഞാന്‍ അവരുടെ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങും. തീര്‍ച്ചയായും, ആ കഥ കേള്‍ക്കല്‍ അവരുടെ വികാരങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനേയല്ല. മറിച്ച്‌ അവരെ പരിഹസിക്കാനുള്ള പുതിയ ആയുധങ്ങള്‍ തേടിയുള്ള യാത്രയാണ്‌. കഥകള്‍ കേള്‍ക്കാനായി അവര്‍ക്കു മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ കൂടെയുണ്ടാവാറുള്ള കൂട്ടുകാരൊക്കെയും കളിയാക്കിച്ചിരിക്കും. അവരോട്‌ കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ, എന്റെ ഇരയുടെ പിച്ചച്ചട്ടിയില്‍, കഥ പറയാനുള്ള പ്രചോദനമെന്ന വണ്ണം പണസഞ്ചിയിലെ ഏറ്റവും ചെറിയ നാണയമിടും. എന്റെ മഹാമനസ്‌ക്കതയെന്ന്‌ തെറ്റിദ്ധരിച്ച്‌ തെരുവുതെണ്ടി ആവേശത്തോടെ കഥാകഥനം തുടരും.

ചിലപ്പോള്‍ എന്റെ വാക്കുകള്‍ ചിതറിപ്പോകുന്നു. ആര്‍ക്കും പിടി കൊടുക്കാതെ അവ പരല്‍മീനാവുന്നു.
എഴുതാന്‍ ഒരുപാടുണ്ടെന്നറിയാം.
എന്തെഴുതണമെന്നും നിശ്‌ചയമുണ്ട്‌. എഴുതേണ്ട ക്രമവും ആര്‍ക്കു വേണ്ടി എഴുതണവുമെന്നതാണ്‌ പ്രശ്‌നം.
എന്റെ എഴുത്ത്‌ ആര്‍ വായിക്കും എന്ന ചിന്ത സംശയമായും പേടിയായും മനസില്‍ നിറയുന്നു. ഈ പേടി എന്നെ ദു:ഖിതനുമാക്കും.
ദു:ഖം ശരിക്കും മരണമാണ്‌.

മറ്റു ചിലപ്പോള്‍, അമേരിക്കന്‍ ഹൈസ്‌കൂളുകളില്‍ തോക്കുമായി വന്ന്‌ ഇഷ്‌ടമില്ലാത്ത സഹപാഠികളേയും അധ്യാപകരേയുമൊക്കെ വെടിവെച്ചുകൊല്ലുന്ന പയ്യനെപ്പോലെ ഇഷ്‌ടമില്ലാത്തവരെയൊക്കെയും വധിക്കണമെന്ന്‌ തോന്നാറുണ്ട്‌. പക്ഷേ തൊട്ടടുത്ത നിമിഷം, അവരെ കൊന്നിട്ടെന്ത്‌ ചെയ്യുമെന്നാലോചിക്കുന്ന ശൂന്യവേളയില്‍ കടുത്ത നിരാശയിലേക്ക്‌ കൂപ്പു കുത്തും.
ഇങ്ങനെ ചിന്തിച്ച്‌ ചിന്തിച്ച്‌, പരമാവധി ഉപയോഗിക്കപ്പെടാതെ കൗമാരവും യുവത്വവും കടന്നുപോവുന്നു. ജീവിതം അവസാനമെത്തുമ്പോള്‍ മാത്രമാണ്‌ കടന്നുപോയ നിമിഷങ്ങളിലെ, ചെയ്യാതെ മാറ്റിവെച്ച കാര്യങ്ങളിലെ കുറ്റബോധം വേട്ടയാടുക.

അവസാനദിനം.
അവസാനശ്വാസം.
ഇനി മുതല്‍ ഒരു പുതുജീവിതമാണ്‌.
മരണാനന്തരജീവിതം.
ഞാന്‍ എന്ന വ്യത്യസ്‌തശീലങ്ങളുടെ ഉടമയ്‌ക്ക്‌ ഇനിയുള്ള ജീവിതത്തിലെങ്കിലും പൂച്ചകളെ സ്‌നേഹിക്കണം. ഉറുമ്പുകള്‍ക്ക്‌ ഭക്ഷണം നല്‍കണം. ഉസ്‌താദ്‌ പഠിപ്പിച്ച വിശാസങ്ങളും സ്വഭാവങ്ങളും ജീവിതത്തില്‍ പാലിക്കണം. തെരുവുതെണ്ടിയുടെ പിച്ചച്ചട്ടിയില്‍, എന്റെ പണസഞ്ചിയിലെ ഏറ്റവും വലിയ രൂപ നിക്ഷേപിക്കണം.
ചില ശീലങ്ങള്‍ മാറ്റിയെഴുതണം.

Friday, July 19, 2013

എനിക്കു ചേതന്‍ ഭഗത് ആവണം- സ്വപ്‌നതുല്യമായ കഥാഖ്യാനo.


  • പുസ്‌തക പരിചയംഎനിക്കു ചേതന്‍ ഭഗത് ആവണം (മുഹമ്മദ് ഷഫീഖ്) 


    Baji Odamveli
    (ബഹ്‌റൈനിലെ 4 പി എം ന്യൂസിന്റെ സണ്‍ഡേ സപ്‌ളിമെന്റില്‍ വന്ന 
    എന്റെ എനിക്ക്‌ ചേതന്‍ ഭഗത്‌ ആവണം എന്ന പുസ്‌തകത്തെക്കുറിച്ചുള്ള നിരൂപണം.) 


    പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമ സൃഷ്ടിക്കുകയും ആഖ്യാന ശൈലിയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്യുന്ന ഒരു യുവ നോവലിസ്റ്റിന്റെ കൃതിയാണിത്. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി മാറാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ക്കൂടി നടത്തുന്ന കാല്പനിക സഞ്ചാരം. നമുക്കൊപ്പം നടക്കുന്ന എഴുത്തില്‍ നമ്മുടെ കാലത്തെക്കുറിച്ചു തന്നെയാണ്‍ പറയുന്നത്.
    എഴുത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂ ജനറേഷന്‍ എഴുത്തുകാരുടെ നോവല്‍ ശ്രമങ്ങളുടെ മലയാളം പതിപ്പായി ഇതിനെ വിലയിരുത്താനാകും. വലിച്ചു നീട്ടി പരത്തിപ്പറഞ്ഞ് വായനക്കാരനെ മുഷിപ്പിക്കാതെ തനിക്ക് പറയാനുള്ളത് വ്യക്തവും ചടുലവുമായി 152 പേജുകളില്‍ മനോഹരമായി അനുഭവിപ്പിച്ചിരിക്കുന്നു. യുവജനങ്ങളെ വായനയിലേക്ക് തിരികെ കൊണ്ടുവരാനായി എന്നതാണ്‍ ചേതന്‍ ഭഗത്തിനെ പോലെയുള്ള ഇന്ത്യന്‍ ആഗലേയ എഴുത്തുകാരുടെ വിജയത്തിന്‍ കാരണം. ബെന്യാമിന്റെ ആടുജീവിതം വളരെ വേഗം അന്‍പതാം പതിപ്പിലെത്തി ചരിത്രം സൃഷ്‌ടിച്ചത് മലയാളികളും വായനയിലേക്ക് തിരികെ വരുന്നൂ എന്നതിന്‍ തെളിവാണ്‍.
    നോവലില്‍ സ്ഥലം നിര്‍ണ്ണായകമാകാതെ വ്യക്തികള്‍ക്കും അവരുടെ അനുഭവങ്ങള്‍ക്കും ആവശ്യമായ പ്രാധാന്യം കൊടുത്തിരിക്കുന്നു. കഥാപാത്രബാഹുല്യം ഇല്ലാത്തതിനാല്‍ പ്രധാനപ്പെട്ട മൂന്നു പേരുടെ ജീവിതത്തോടൊപ്പം ഏകാഗ്രതയോടെ നമുക്ക് സഞ്ചരിക്കാനാവും. ലോകത്തിന്റെ ഏതു കോണിലിരുന്നു വായിക്കുന്ന ആളിനും സ്ഥലപരിമിതികളില്ലാതെ കഥാലോകം കാണാന്‍ ഇതിലൂടെ സാധിക്കുന്നു. കൃത്യമായ അടുക്കിലും ചിട്ടയിലും മുന്നേറുന്ന നോവല്‍ വായനക്കാര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം നല്‍കും.
    മഹാനായ ദസ്‌തയേവ്‌കിയാണ്‍ നായകന്റെ ആദ്യത്തെയും അവസാനത്തെയും എഴുത്തുകാരന്‍. തന്നില്‍ നിന്ന് ഒരു ദസ്‌തയേവ്‌സ്‌കി ഉയര്‍ന്നു വരുമെന്ന് അവന്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെടുന്ന നിലോഫര്‍ എന്ന കാശ്‌മീരുകാരി സുന്ദരി അവന്റെ സ്വപ്‌നങ്ങളെ കീഴ്‌മേല്‍ മറിക്കുന്നു. പിന്നീടയാള്‍ സാഹിത്യലോകത്ത് എന്തെങ്കിലുമാകാന്‍ തന്റെ പ്രണയിനിയുടെയും മൊത്തം യുവജനതയുടെയും പ്രിയ എഴുത്തുകാരനായ ചേതന്‍ ഭഗത്താകാന്‍ ശ്രമിക്കുന്നു. നായകന്‍ ഒരു വശത്ത് തന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജീവിതത്തെപ്പറ്റി നിറമുള്ള സ്വപ്നങ്ങള്‍ കാണുന്നു. തലയും വാലുമില്ലാത്ത ആത്മഗതങ്ങളുടേതാണ്‍ അദ്ദേഹത്തിന്റെ ഭാര്യയാകുന്ന കാശ്‌മീരി സുന്ദരി നിലോഫറിന്റെ ലോകം.
    നോവലിന്റെ മുന്നോട്ടുള്ള പോക്ക് സ്വപ്‌നതുല്യമായ കഥാഖ്യാനത്തിന്റെ രസച്ചരടില്‍ കോര്‍ത്തിരിക്കുന്നു. 228 ആം വയസ്സിലും അത്‌ഭുതകരമായി ജീവിച്ചിരിക്കുന്ന വാഹിദിന്റെ ആത്മകഥ എഴുതാനുള്ള അവസരം വീണുകിട്ടുന്നതിലൂടെയാണ്‍ നോവല്‍ വികസിക്കുന്നത്. വിസ്മയകരമായ അനുഭവങ്ങള്‍ നിറഞ്ഞ ആ ആത്മകഥയുടെ രചന നായകന്റെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നതാണ് കഥാതന്തു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു മനുഷ്യന്റെ കഥ ഫാന്റ്സികളുടെ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്തിയാണ്‍ പുരോഗമിക്കുന്നത്. സമകാലിക രാഷ്‌ട്രീയവും മാധ്യമമേഖലയിലെ ദുഷ്‌പ്രവണതകളും കഥപറച്ചിലിന്റെ ഇടത്താവളങ്ങളില്‍ നോവലിസ്റ്റ് വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്.
    ആത്മകഥാകാരന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍ 228 വയസ്സുണ്ടായിരുന്നു എന്നു കേട്ട് വായനാതാല്‍പ്പര്യം വെടിയേണ്ടതില്ല. മനുഷ്യ ജീവിതത്തിന്റെ ശരാശരി ആയുസ്സ് 60 മുതല്‍ 80 വരെയാണെന്ന് ആര്‍ക്കാണ്‍ അറിയാത്തത്. ചിലര്‍ സെഞ്ച്വറി തികച്ചേക്കാം. ഇവിടെ സംഭവിച്ചത് ഒരു ആജീവനാന്ത ദത്തെടുക്കലായിരുന്നു. അദ്ദേഹം പ്രകൃതിയേയോ പ്രകൃതി അദ്ദേഹത്തെയോ എന്നറിയാത്ത ഒരു ദത്തെടുക്കല്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്കിടയ്ക്ക് അത്രയേറെ നിറംകലരാത്ത യാഥാര്‍ഥ്യങ്ങളുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൃതി.
    ആത്മകഥയുടെ ഒന്നു മുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളില്‍ കഥാനായകന്റെ പേര്‍ മാറിക്കോണ്ടേയിരിക്കുകയാണ്. അറബി അക്ഷരമാലയിലെ ആദ്യ അക്കമായ വാഹിദ് മുതലാണ്‍ പേരുകള്‍ മാറുന്നത്. അതായത് വാഹിദ്, ഇസ്‌നാനി, സലാസ്, അര്‍ബഹ്, ഹംസ്, സ്വിത്ത്, സബ്‌ഹത്, സമാനിയത്, തിസ്‌ഹത്, അഷ്‌റത്ത് എന്നൊക്കെയാകുന്നു. ഒരാളില്‍ തന്നെയുള്ള പല മുഖങ്ങളെ അനാവരണം ചെയ്യുന്നതാണ്‍ ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍.... പത്താമന്‍ പ്രയോഗങ്ങള്‍. പതിനൊന്നാം അദ്ധ്യായം മുതല്‍ ജീവിതാന്ത്യം വരെ വാഹിദ് എന്ന ആദ്യപേരുതന്നെയാണ്‍ തുടരുന്നത്.
    എല്ലാ മനുഷ്യന്റെയും ലക്ഷ്യം ഒന്നു മാത്രമാണെന്ന് നോവല്‍ പറയുന്നു. തെറ്റുകള്‍ ചെയ്‌തു കൂട്ടുക ഒടുവില്‍ എല്ലാം ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുക. ഒരിക്കല്‍ തോന്നി ജന്മരേഖയെ മറികടക്കുകയെന്നതാണ്‍ ലക്ഷ്യമെന്ന്. പിന്നീട് ലക്ഷ്യം സ്ത്രീകളായിരുന്നു. ജീവിതമെന്നാല്‍ സ്ത്രീ സുഖമാണെന്ന് കരുതി. പിന്നീട് ലക്ഷ്യം കൊലപാതകമാകുന്നു. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതു പോലെ മനുഷ്യരാശിക്കുവേണ്ടി കൊലപാതകങ്ങള്‍ ചെയ്തു. അവസാനം മാനസാന്തരപ്പെടുന്നു. മാനസാന്തരം നഗ്നതാകുമ്പസാരത്തിലൂടെ സത്യമാക്കുന്നു.
    താനല്ലാതെ മറ്റാരോ ആകാന്‍ ആഗ്രഹിക്കുന്നവന്റെ ദയനീയ ചിത്രത്തില്‍ നോവല്‍ അവസാനിക്കുമ്പോള്‍ നല്ലൊരു പുസ്തകം വായിച്ചു എന്ന സന്തോഷം നമുക്ക് ലഭിക്കാതിരിക്കുകയില്ല. അതിനിടയില്‍ ഒരു ആലോചന നമ്മെ അലോസരപ്പെടുത്തുകയും ചെയ്യും. നമുക്ക് ചേതന്‍ ഭഗത് ആവേണ്ടതുണ്ടോ എന്നത്. ഇന്നത്തെ ജീവിതങ്ങളുടെ ഏറ്റവും വലിയ ദുരന്തവും അതാണ്‍. നാം ആരാണെന്ന് അറിയാതെ, അന്വേഷിക്കാതെ മറ്റാരെയൊക്കെയോ അനുകരിക്കാനായുള്ള ഓട്ടമാണ്‍ മിക്കവരും നടത്തുന്നത്. സ്വന്തം ഇടം ഏതെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.
    ഡി. സി. ബുക്‌സാണ്‍ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 95 രൂപ. എഴുത്തുകാരന്റെ രചനാലോകത്തെയും പ്രസിദ്ധീകരണ ലോകത്തെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട വ്യത്യസ്തമായൊരു നോവലാണിത്. പുതിയ എഴുത്തുകാരില്‍ വായിക്കപ്പെടേണ്ട ആള്‍ത്തന്നെയാണ്‍ ഷഫീഖ്.
    മുഹമ്മദ് ഷഫീഖ്
    1986 ജനുവരി 30 ന്‍ തലശ്ശേരിക്കടുത്ത് കടവത്തൂരില്‍ കനിച്ചു. പിതാവ് - അബ്‌ദു റഹിമാന്‍ കെ. കെ. മാതാവ് - സുലൈ കെ. കെ. ഭൌതികശാസ്‌ത്രത്തില്‍ ബിരുദവും. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മാര്‍ക്ക്ക്കോ മറ്റരാസി സിനദിന്‍ സിദാനോട് പറഞ്ഞത് (കഥ) കടവത്തൂര്‍ കനവുകള്‍ (നോവല്‍) എനിക്ക് ചേതന്‍ ഭഗത് ആവണം (നോവല്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൃഷ്‌ണന്‍ മാങ്ങാട് പുരസ്‌കാരം ഗ്രീന്‍ ബുക്‌സ് നോവല്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.