Tuesday, November 20, 2012

അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്.



അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്. 



ഒരു പുസ്തകമെഴുതുക.
അത് പ്രസിദ്ധീകരിക്കുക.
കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു അത്.
ചിലപ്പോള്‍ പത്രത്താളുകളില്‍ കുഞ്ഞെഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ വരുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കും. പലപ്പോഴും ഈ അസൂയ ഈര്‍ഷ്യയിലേക്കും ദേഷ്യത്തിലേക്കും നയിക്കുകയും, പിന്നെ അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവത്തോട് മനസില്‍ വാചകമേള നടത്തുന്നിടം വരെ എത്തിക്കുകയും ചെയ്യും.
‘ദൈവമേ, നീയെന്തിനാണ് എന്നെയീ ചെറിയ ഗ്രാമത്തില്‍ ജനിപ്പിച്ചത്? എന്നെ നിനക്ക് വല്ല അമേരിക്കയിലോ ഇംഗ്ലണ്ടിലോ മുംബൈയിലോ ജനിപ്പിക്കാമായിരുന്നില്ലേ?’
ചിലപ്പോള്‍ എന്റെ സ്വപ്നങ്ങളും വാചകമേളയും കാടുകയറും.
മുംബൈയിലായിരുന്നെങ്കില്‍ ഞാനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുമായിരുന്നു. സച്ചിനോടൊപ്പം തോളോട് തോളുരുമ്മി നില്‍ക്കുന്ന ഫോട്ടോ എന്റെ ബെഡ് റൂമില്‍ തൂങ്ങിക്കിടന്നേനെ.
പക്ഷേ, എന്തു ചെയ്യാം?
എന്റെ മന:പ്രയാസങ്ങളൊക്കെയും കിടപ്പുമുറിയിലെ ചുവരുകള്‍ ഒപ്പിയെടുക്കും.
എന്റെ വിഷമങ്ങള്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ചു കാണിക്കുകയും ചെയ്യും. എങ്കിലും ഭൂരിഭാഗം ദു:ഖങ്ങളും മനസില്‍ ഒളിച്ചുവയ്ക്കും. പക്ഷേ സഹിക്കാവുന്നതിലുമപ്പുറമാവുമ്പോള്‍ വീണ്ടും ചുവരുകളൊടു തന്നെ സങ്കടം പറയും. അവ വീണ്ടും നിശബ്ദം എല്ലാം കേള്‍ക്കും. ഒരു പ്രതികരണവുമില്ലാതെ.
ക്രമേണ ഞാന്‍ ചുവരുകളേയും വെറുത്തുതുടങ്ങി. അപ്പോഴേക്കും എന്റെ തലമുടിയിലെ വെളിച്ചെണ്ണ പുരണ്ട് അവ കറുത്തുതുടങ്ങിയിരുന്നു. സ്ഥിരമായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വീടിന് പെയിന്റ് ചെയ്യാന്‍ വരാറുള്ള വിജയന് ആ പ്രാവശ്യം ആ ചുവരുകള്‍ ചായം പൂശാന്‍ സമയമേറെ പിടിച്ചു. എന്നിട്ടും വെളിച്ചെണ്ണ പുരണ്ട കറുപ്പുമയം അപ്രത്യക്ഷപ്പെടാന്‍ കൂട്ടാക്കാതെ നിന്നു.
സത്യത്തില്‍ ചുവരുകളെ താന്‍ എന്തിനാണ് വെറുത്തു തുടങ്ങിയത്?
ഒരു രാത്രിയില്‍ ഞാന്‍ ചിന്തിച്ചത് ഇതിനെപ്പറ്റിയായിരുന്നു.
ചുവരുകള്‍..
അവയ്ക്ക് എന്റെ കഥകള്‍ ഇഷ്ടമല്ലെങ്കിലോ?
അവ എന്റെ എല്ലാ ദു:ഖങ്ങളും കേള്‍ക്കുന്നു.
എന്റെ ശ്വാസം ആഗിരണം ചെയ്യുന്നു.
എന്റെ ചുംബനങ്ങളെ നിശബ്ദം ഏറ്റുവാങ്ങുന്നു.
പക്ഷേ, എന്നിട്ടും എനിക്കവയോടും അവയ്‌ക്കെന്നോടും വെറുപ്പാണ്!

ചുവരുകളോടു പറയാറുള്ളതു പോലെ ഒരു ജനക്കൂട്ടത്തിലേക്ക് ഓടിക്കയറി എനിക്കറിയാവുന്ന സത്യങ്ങളും എന്റെ ദു:ഖങ്ങളും വിളിച്ചുപറയണമെന്നു തോന്നാറുണ്ട്. അപ്പോള്‍ കാണികളുടെ മുഖത്തുനിറയുന്ന അത്ഭുതവും അങ്കലാപ്പും ഞാന്‍ മുന്‍കൂട്ടി കാണുന്നു.
ചില ഇംഗ്ലീഷ് സിനിമകളിലേതു പോലെ പെട്ടെന്ന് സദസ് നിശബ്ദമായേക്കാം.
പിന്നെ ഓരോരുത്തരായി ഇതാണോ വലിയ ആനക്കാര്യം എന്ന ഭാവത്തോടെ ഓരോയിടത്തേക്ക് നടക്കാന്‍ തുടങ്ങും. അവരവരുടെ ജീവിതവഴിയിലേക്ക് ചിതറിത്തെറിക്കും. ഞാന്‍ അപ്പോള്‍ ഏകായിയായി ആകാശത്തേക്കു നോക്കും. അവിടെയാണല്ലോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ച സര്‍വശക്തന്‍ ഉള്ളത്.
ദൈവമേ നീയെന്തിനാണ് എന്നെ സൃഷ്ടിച്ചത്?
ഞാന്‍ സംശയിക്കും.

ഒരിക്കല്‍, പള്ളിയില്‍ സ്ഥിരമായി വെള്ളിയാഴ്ച ഖുതുബ: പ്രസംഗം നടത്താറുള്ള മൗലവിയോടും ഞാന്‍ ചോദിച്ചു, ഇതേ ചോദ്യം.
‘ദൈവത്തിന് എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളുണ്ട്..’
അദ്ദേഹം പറഞ്ഞുതുടങ്ങി.
‘എണ്ണിയാലൊടുങ്ങാത്ത കഴിവുകളുണ്ട്. എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളുണ്ട്. എണ്ണിയാലൊടുങ്ങാത്ത സ്‌നേഹവുമുണ്ട്.. ദൈവത്തിന്റെ കഴിവുകളുടെ ഒരംശം മാത്രമാണ് ഭൂമുഖത്തെ മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങള്‍ക്കെല്ലാമുള്ളത്. ഒരു കുഞ്ഞിന് അമ്മയോട് തോന്നുന്ന സ്‌നേഹവും അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്‌നേഹവും കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും പരകോടിയായി നമ്മള്‍ എണ്ണുന്നു. എന്നാല്‍ അവ ദൈവസന്നിധിയിലെ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ദശാംശത്തിലൊന്നുവരുന്ന വികാരം മാത്രമാണെന്നറിയുമ്പോഴോ? കോടികളില്‍ വെറുമൊന്ന്!’
‘ഈ ലോകത്തിലെ എല്ലാ വികാരങ്ങളുമെടുത്തു വെച്ചാലും അവ ദൈവസന്നിധിയിലെ വികാരങ്ങളില്‍ നൂറിലൊരംശം മാത്രമാണ്. പലപ്പോഴും മനുഷ്യന്റെ മത്‌സരം ദൈവങ്ങളോടാണ്. പക്ഷേ ഈയൊരു പരമമായ സത്യം മനസിലാക്കുമ്പോള്‍ പിന്നെ നമ്മളെന്തിനു ദേഷ്യപ്പെടണം?’
അദ്ദേഹം ഒന്നുനിര്‍ത്തിയപ്പോള്‍ ഞാന്‍ മറ്റു ചില വികാരങ്ങളുടേയും സംശയങ്ങളുടേയും പിന്നാലെയായിരുന്നു.
അങ്ങനെയെങ്കില്‍ നാം എന്തിന് സ്‌നേഹിക്കണം?
എന്തിന് കാരുണ്യം കാണിക്കണം?
എന്തിന് ദയയും വിട്ടുവീഴ്ചയും ചെയ്യണം?

എനിക്ക് ദൈവത്തിനൊപ്പമെത്തണം.
എനിക്ക് ദൈവത്തെപ്പോലെ സ്‌നേഹിക്കണം. ദൈവത്തെ പോലെ കാരുണ്യവാനാവണം.

പിന്നെയും കാടുകയറിയപ്പോള്‍ എനിക്കു ചെയ്യാന്‍ സാധിക്കാത്തതും ദൈവത്തിനു മാത്രം സാധിക്കുന്നതുമായ നൂറായിരം കാര്യങ്ങള്‍ മനസില്‍ തെളിയാന്‍ തുടങ്ങി. ഞാനറിയുകയായിരുന്നു, എനിക്കൊരിക്കലും ദൈവമാവാന്‍ കഴിയുകയില്ലെന്ന്.
ദൈവം ഒന്നേയുള്ളൂ.
ഒന്നേ ഉണ്ടാകാനും പാടുള്ളൂ.
ഇനി അഥവാ കൂടുതലുണ്ടെങ്കില്‍ ശരിക്കും ഒരു സര്‍ക്കാര്‍ ഓഫീസിന്റെ നിലവാരത്തിലേക്ക് പ്രപഞ്ചം തരം താഴുകയും ചെയ്യും. ഒരേ ജോലി നിര്‍വഹിക്കാന്‍ തന്നെ ഒരുപാടു പേര്‍. അസൂയയുടേയും കുതികാല്‍ വെപ്പിന്റേയും കൂത്തരങ്ങായി ദൈവങ്ങള്‍ പരസ്പരം യുദ്ധം ചെയ്യും. ആ യുദ്ധത്തില്‍ ചില ദൈവങ്ങള്‍ക്ക് മാരകമായി പരിക്കേല്‍ക്കും. ചില ദൈവങ്ങള്‍ മരിച്ചെന്നും വരും.
ദൈവം മരിക്കുകയോ?
ചിന്തിക്കാനേ വയ്യ.

ഇതിനിടെ നാട്ടില്‍ നടന്ന ഒരു മതപ്രഭാഷണത്തിനിടെ പ്രാസംഗികനോട് ഞാന്‍ ചോദിക്കുകയും ചെയ്തു, ദൈവാസ്തിത്വത്തെപ്പറ്റി.
ദൈവമോക്ഷം എന്നതായിരുന്നു വിഷയം. മഴ പെയ്തു തോര്‍ന്ന ആ രാവില്‍ വിഷയാവതരണത്തിനു ശേഷം ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചോദ്യങ്ങള്‍  ക്ഷണിച്ചുകൊണ്ട് അദ്ദേഹം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.
‘ദൈവം മരിച്ചെന്ന് വിശ്വസിക്കാമോ മൗലവീ? അതായത്, റിലയന്‍സ് ഉടമ ധിരുബായ് അംബാനിയ്ക്കു ശേഷവും റിലയന്‍സ് നിലനില്‍ക്കുന്നതു പോലെ, ഒരു ക്ലോക്കുണ്ടാക്കിയ ആള്‍ മരിച്ചതിനു ശേഷവും ക്ലോക്കില്‍ സമയം തെളിയുന്നതു പോലെ ഈ പ്രപഞ്ചം ഉണ്ടാക്കിയതിനു ശേഷം ദൈവം മരണപ്പെട്ടു പോയി. പക്ഷേ, അതിനു ശേഷവും പ്രപഞ്ചം പഴയതുപോലെ ഒരു യന്ത്രഭാഷയില്‍ തുടരുന്നു. അങ്ങനെ വിശ്വസിക്കാമോ? അതായത്, ദൈവം മരിച്ചുപോയെന്ന്?’
ചോദ്യം ചോദിക്കുന്നതില്‍ ഒരു വിമതന്റെ സന്തോഷം അപ്പോള്‍ തോന്നിയെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇങ്ങനെ കരുതുന്നതു തെറ്റാണെന്നും ഇനിയൊരായിരം വട്ടം മാപ്പിരന്നാലേ ദൈവം എന്നോടു പൊറുക്കുകയുള്ളൂ എന്നും ആരോ പറയുന്നതു പോലെ തോന്നിയിരുന്നു.
‘എന്റെ പ്രിയപ്പെട്ട സഹോദരാ,’
മൗലവി ഉത്തരം പറയാന്‍ തുടങ്ങി.
‘ദൈവത്തിന് ഞങ്ങള്‍ നല്‍കുന്ന നിര്‍വചനം ആദ്യമേ പറയാം. അവന്‍ എല്ലാവരേയും ജനിപ്പിക്കുന്നവനാണ്. അവന് ജനനമോ മരണമോ ഇല്ല. അവന് മയക്കമോ മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ ബാധിക്കുന്ന യാതൊരു തരം വികാരവും ഇല്ല. ദൈവത്തെ വെറും മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോഴാണ് അവന്റെ അസ്തിത്വത്തെ സംശയപൂര്‍വം നോക്കാന്‍ തോന്നുന്നത്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ മനസിലാവും ദൈവത്തിന്റെ അസ്തിത്വം. ഓരോ പ്രപഞ്ചസൃഷ്ടിയിലും... പിന്നെയുള്ളത് ലോകാവസാനം.. അത് ശരിക്കുമൊരു ലോകാവസാനമല്ല, മറിച്ച് മറ്റൊരു ലോകത്തേക്കുള്ള സ്ഥലം മാറ്റമാണ്. ദൈവവും മനുഷ്യനും തമ്മില്‍ കാണുന്ന ദിവസം.’

അന്നത്തെ ദിവസം മുഴുവനും ഞാന്‍ ദൈവത്തെ സങ്കല്‍പ്പിച്ചു കൂട്ടുകയായിരുന്നു. അപ്പോഴൊക്കൈയും മുന്നില്‍ വന്നുനിറഞ്ഞത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കൊച്ചുകുട്ടികള്‍ പ്രഭാതം വരയ്ക്കുമ്പോള്‍ ആദ്യം വരയ്ക്കാറുള്ള പര്‍വതനിരയും അതിനിടയിലെ സൂര്യനുമായിരുന്നു. ദൈവത്തെ കാണണമെന്ന മോഹവുമായി ഒരിക്കല്‍ ദൈവദൂതനായ മൂസ (അ) സീനാ പര്‍വതത്തിനു ചുവട്ടില്‍ ചെന്നുനിന്ന കഥയും ഓര്‍മ വന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പര്‍വതത്തില്‍ നിന്ന് തെളിഞ്ഞു. മൂസ (അ) അത്ഭുതപ്പെട്ടു നില്‍ക്കേ ദൈവം മൂസയോട് സംസാരിക്കാനാരംഭിച്ചു.
ദൈവവചനങ്ങള്‍.

പഴയ മറ്റൊരു കഥ കൂടി ഓര്‍മ വരുന്നു.
എന്നും ദൈവത്തെ കാണണം എന്നാഗ്രഹിക്കുന്ന ഒരാള്‍. ഒടുവില്‍ അയാള്‍ ആഗ്രഹം പൂര്‍ത്തിയാവാതെ മരണമടഞ്ഞു. ദൈവസന്നിധിയിലെത്തിയപ്പോള്‍ ദൈവം അയാളോട് കോപിഷ്ഠനായിരുന്നു.
‘ഇയാളെ കൊണ്ടുപോയി നരകത്തിലെറിയൂ..’
ദൈവം കല്‍പിച്ചു.
അയാള്‍ക്ക് അത്ഭുതമായിരുന്നു അപ്പോള്‍.
‘ദൈവമേ, അങ്ങയെ കാണണമെന്ന അദമ്യമായ മോഹം മനസില്‍ സൂക്ഷിക്കുകയല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ നിന്നു. ഇപ്പോഴിതാ, ഒരു തെറ്റും ചെയ്യാത്ത എന്നെ നരകത്തിലെറിയുകയും..’
‘ഞാന്‍ നിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.’
ദൈവം.
‘എന്റെ മുന്നിലോ?’
‘അതെ, നിന്റെ മുന്നില്‍, പലവട്ടം..’
ദൈവം അയാളുടെ കണ്ണുകളിലേക്കുറ്റു നോക്കി പറയാനാരംഭിച്ചു.
‘അന്നൊരിക്കല്‍ നിന്റെ മുന്നില്‍ വിശന്നുവലഞ്ഞെത്തിയ ഒരു വൃദ്ധയെ ആട്ടിയിറക്കിയില്ലേ? അത് ഞാനായിരുന്നു. മറ്റൊരിക്കല്‍ മകളുടെ കല്യാണത്തിന് സഹായിക്കണമെന്ന് പറഞ്ഞെത്തിയ വൃദ്ധനു നേരെ നീ വീട്ടിലെ പട്ടിയെ അഴിച്ചുവിട്ടില്ലേ? അതും ഞാനായിരുന്നു. പിന്നൊരിക്കല്‍ റോഡപകടത്തില്‍ മാരകമായി മുറിവേറ്റയാളെ കണ്ടിട്ടും അയാളെ രക്ഷിക്കാതെ നിന്റെ വണ്ടി വേഗത്തിലോടിച്ചു പോയില്ലേ? ആ മുറിവേറ്റയാള്‍ ഞാനായിരുന്നു.’
എല്ലാം കേട്ടുനിന്ന അയാളെ അതേ അത്ഭുതം മാറുന്നതിനു മുമ്പേ, ദൈവദൂതന്‍മാര്‍ നരകത്തിലേക്ക് വലിച്ചെറിഞ്ഞു.

അതെ, ദൈവം പലപ്പോഴും അങ്ങനെയാണ്.
നിനച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ അടുത്ത് വരികയോ സഹായം നല്‍കുകയോ ചെയ്‌തെന്നു വരില്ല. എന്നാല്‍ നിനച്ചിരിക്കാത്ത സമയത്ത് നിങ്ങളുടെ കൂടെയുണ്ട്. പല ഭാവത്തില്‍, പല രൂപത്തില്‍.

 
     
   

   






1 comment:

  1. ഒരു പാടെഴുതി ..അതെവിടെയെല്ലാമോ വന്നു
    തറിക്കുന്നുണ്ട് നന്ദി ..

    ReplyDelete