
എനിക്ക്് ചേതന്‍ ഭഗത് ആവണം
മൂന്ന്
ഫക്ക് യു.
ഇതിനു മുമ്പ് ഇത്രയും ദേഷ്യത്തോടെ രണ്ടു പേര്‍ കൂടി ഇതേ വാക്ക് എന്നോടു പറഞ്ഞിട്ടുണ്ട്. ഒന്ന് ഒരു പത്രാധിപരായിരുന്നു. പക്ഷേ അയാള്‍ അന്ന് അങ്ങനെ പറഞ്ഞതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ക്ക് പറയാന്‍ അതിലും നല്ലൊരു വാക്കുണ്ടായിരുന്നില്ല. തന്റെ നിഘണ്ടുവിലെ മറ്റെല്ലാ വാക്കുകളേയും തമസ്‌ക്കരിച്ച് ഫക്ക് യു എന്നു പറയാന്‍ മാത്രമേ അപ്പോള്‍ അയാള്‍ക്ക് കഴിയുമായിരുന്നുള്ളൂ. ചില ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്നതു പോലെ.
രണ്ടാമത് ഫക്ക് യു എന്നു പറഞ്ഞത് ഒരു സംവിധായകനായിരുന്നു. പറയുകയല്ല, എസ്എംഎസ് ചെയ്യുകയായിരുന്നു അയാള്‍. അതും അര്‍ധരാത്രി ഒരു മണി കഴിഞ്ഞ് 17 മിനിറ്റായപ്പോള്‍. ആ സമയത്തു എനിക്കു മെസേജ് അയക്കാന്‍ ഉണര്‍ന്നു നിന്ന അയാള്‍ എന്താവും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒരു പ്രതിവിപ്ലവകാരിയുടെ അര്‍ബുദം ബാധിച്ച മനസോടെ സ്വല്‍പനേരം ചിന്തിച്ചെങ്കിലും പിന്നീട് ചിന്തകള്‍ക്കു ആഴം കൂടിയപ്പോള്‍ അയാള്‍ക്കു പൊറുത്തുകൊടുക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
എന്റെ ആവശ്യങ്ങളുടേയും ആഗ്രഹങ്ങളുടേയും വാതില്‍ കൊട്ടിയടക്കുന്നതിനു മുമ്പ് ഇരുവര്‍ക്കും പറയാന്‍ ഈ വാക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫക്ക് യു.
പിന്നെ സന്ദര്‍ഭങ്ങള്‍.
അതെ. സന്ദര്‍ഭങ്ങള്‍ക്കും തികച്ചും യാദൃശ്ചികതകള്‍ ഉണ്ട്. സമാനതകളേറെയുള്ള യാദൃശ്ചികതകള്‍.
ആദ്യത്തേത് ഇതേ പോലെ കോളേജ് കാലത്തിന്റെ തുടക്കത്തിലായിരുന്നു. അപ്പോള്‍ എങ്ങനെയാണ് സാഹിത്യജീവിതം തുടങ്ങേണ്ടതെന്ന വീര്‍പ്പുമുട്ടലില്‍ ഉത്തരം കിട്ടാതെ അലയുകയായിരുന്നു, ഞാന്‍. എഴുത്ത് കൃത്യമായി നടക്കുന്നുണ്ട്. പക്ഷേ എഴുതിയാല്‍ തന്നെ അത് പ്രസിദ്ധീകരിക്കുമെന്ന് എന്താണ് ഉറപ്പ്? പ്രസിദ്ധീകരിക്കപ്പെടാത്ത, നാലാളറിയാത്ത എഴുത്തുകാരന്‍ വാസ്തവത്തില്‍ എഴുത്തുകാരനാണോ?
ചിന്തകള്‍ ഇങ്ങനെ പടിപടിയായി മനസില്‍ അവരോഹണക്രമത്തില്‍ സ്ഥാനം പിടിച്ചുതുടങ്ങിയപ്പോഴാണ് ഒരു ദിവസം, എഴുതിയ പുതിയ കഥയുമായി ഏതാണ്ട് 90 കി മീ അകലെയുള്ള പ്രമുഖ പത്രസ്ഥാപനത്തിലേക്ക് യാത്ര തിരിച്ചത്. കോളേജില്‍ അന്ന് പതിവുപോലെ യൂണിയന്‍ ചെയര്‍മാന് എതിര്‍വിഭാഗത്തിന്റെ മര്‍ദനമേറ്റതിനാല്‍ സമരകാഹളമായിരുന്നു. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിക്കൂട്ടം മൂന്നാമത്തെ പ്രാവശ്യവും യൂണിയനും ചെയര്‍മാന്റെ ആയുരാരോഗ്യത്തിനും നീണാല്‍ വാഴ്‌വുകള്‍ നല്‍കി. തൊട്ടടുത്ത നിമിഷം കോളേജിന് അവധി നല്‍കിയുള്ള നീണ്ട വിസിലും മുഴങ്ങി.
മഴ പെയ്യുന്നുണ്ടായിരുന്നു.
മഴ പെയ്യുന്നത് നല്ലതാണെന്ന് കരുതി. വെറുതെയെങ്കിലും മഴ പെയ്യുക. നടക്കാന്‍ പോവുന്ന ശുഭപര്യവസായികള്‍ക്ക് ദൈവം മഴയിലൂടെ അനുഗ്രഹം നല്‍കുകയാവാം. മഴയ്‌ക്കൊപ്പം ധാരാളം ശുഭചിന്തകളും മനസില്‍ വേരോടിനിന്നു.
1. മഴ പെയ്യുന്നു.
2. ബസ് നീങ്ങുന്നു.
3. സുഖകരമായ യാത്രയ്‌ക്കൊടുവില്‍ 90 കിമീ താണ്ടി ബസ് ലക്ഷ്യസ്ഥാനത്തെത്തുന്നു.
4. ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ചോദിച്ച് ചോദിച്ച് പത്രാധിപരുടെ ഓഫീസിലെത്തുന്നു.
5. തടഞ്ഞു നിര്‍ത്തി കാര്യം തിരക്കുന്ന സെക്യൂരിറ്റിയോട് കാര്യം പറയുന്നു.
6. സെക്യൂരിറ്റി പത്രാധിപരുടെ മുറി കാണിച്ചു തരുന്നു.
7. പത്രാധിപരുടെ വാതില്‍ക്കല്‍ ഞാന്‍ പരുങ്ങി നില്‍ക്കുന്നു.
8. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പത്രാധിപര്‍ ഇരിക്കാന്‍ ആംഗ്യം കാട്ടുന്നു.
9. ഞാന്‍ പത്രാധിപരുടെ മുന്നില്‍ ബഹുമാനപുരസരം ഇരിക്കുന്നു.
10. പത്രാധിപര്‍ സംസാരം മതിയാക്കി ആഗമനോദ്ദേശം ആരായുന്നു.
11. ഞാന്‍ എന്റെ ഏറ്റവും പുതിയ കഥയെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു. 2117 ആഗസ്ത് മാസം 16ാം തീയ്യതി, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഭൂമിയുമായി കൂട്ടിമുട്ടാനായി അനേകം പ്രകാശവര്‍ഷം അകലെ നിന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ടറ്റില്‍ എന്ന ഉല്‍ക്കയുടേയും അതിന്റെ ഗതി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നാസയിലെ ശാസ്ത്രഞ്ജന്റേയും കഥ. പത്രാധിപരോട് തീം പറഞ്ഞുതുടങ്ങിയപ്പോഴേക്കും അദ്ദേഹം ചാടിയെഴുന്നേറ്റ് എനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നു. പിന്നെ ഈ കഥ അവരുടെ പ്രസിദ്ധീകരണത്തില്‍ തന്നെ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനാവുന്നു.
12. അപ്പോള്‍ തന്നെ ആദ്യ അഡ്വാന്‍സ് ഗഡു നല്‍കുകയും അടുത്ത ലക്കം തന്നെ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
13. ഇറങ്ങാന്‍ നേരം പത്രാധിപരുടെ മുറിയിലേക്ക് കടന്നുവരുന്ന അറിയപ്പെടുന്ന നിരൂപകനെ പരിചയപ്പെടുത്തുകയും കഥയെക്കുറിച്ചുള്ള നിരൂപണം തൊട്ടടുത്ത ലക്കം പ്രസിദ്ധീകരിച്ചാല്‍ കിട്ടുന്ന മൈലേജിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
14. അതിനിടെ അറ്റന്‍ഡര്‍ കൊണ്ടുവരുന്ന ചൂടുചായ ചൂടോടെ കുടിക്കുന്നതിനിടയില്‍, തന്നെ വേണ്ടുംവിധം ഒന്ന് കണ്ടാല്‍ മതിയെന്ന കാര്യം നിരൂപകന്‍ നയതന്ത്രപൂര്‍വം അവതരിപ്പിക്കുകയും ഞാന്‍ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നു.
15. ഉദ്യമം വിജയിച്ച ഒരു പടത്തലവനെപ്പോലെ ഞാന്‍ അവിടെ നിന്നും ഇറങ്ങുന്നു.
എന്റെ അധികപ്രതീക്ഷകള്‍ക്ക് കുട ചൂടി ആദ്യ പത്തു സന്ദര്‍ഭങ്ങളും കൃത്യമായി തന്നെ നടന്നു. പക്ഷേ പിന്നീടുള്ള സന്ദര്‍ഭങ്ങള്‍ എന്റെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധവും അപ്രതീക്ഷിതവുമായിരുന്നു. ഇതിനെ അപ്രതീക്ഷിതട്വിസ്റ്റ് എന്നോ ഇരട്ടക്ലൈമാക്‌സ് എന്നോ ഒരു സിനിമാപ്രേമിക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ വീണ്ടും അക്കങ്ങളെ തന്നെ ആശ്രയിക്കട്ടെ.
11. പത്രാധിപര്‍ താല്‍പര്യമില്ലാത്ത മട്ടില്‍ ആഗമനോദ്ദേശം തിരക്കുന്നു.
12. ഞാന്‍ എന്റെ കഥയെക്കുറിച്ച് പറയുന്നതിനിടയില്‍ അദ്ദേഹത്തിന് മൂന്നു വട്ടം ഫോണ്‍ വരികയും അതെല്ലാം വളരെ താല്‍പര്യത്തോടെ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. അപ്പോള്‍ തൊട്ടു മുമ്പു വരെയുള്ള നിമിഷത്തെ മുഖഭാവം പെട്ടെന്ന് അപ്രത്യക്ഷമാവുന്ന മാന്ത്രികവിദ്യ സ്വായത്തമായുണ്ടോ എന്ന സംശയവും തോന്നി. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭൂമുഖത്തെ ഏറ്റവും സൗമ്യനായ സഹൃദയനായിരുന്നു അയാള്‍. എന്നാല്‍ ഫോണ്‍ സംഭാഷണം അവസാനിച്ചു കഴിയുമ്പോള്‍ മുതല്‍ അയാള്‍ ലോകത്തിലെ ഏറ്റവും കര്‍ക്കശക്കാരനും മനുഷ്യപ്പറ്റില്ലാത്തവനുമായി.
‘എന്തു വേണം?’
അയാള്‍ ചോദിച്ചു. ഞാനൊരു തിരക്കഥാകൃത്തായിരുന്നെങ്കില്‍ ആ ചോദ്യത്തിനൊപ്പം അയാളുടെ ഭാവത്തെ ഇങ്ങനെ നിര്‍വചിച്ചേനെ.
ഒട്ടും താല്‍പര്യമില്ലാതെ, ജോലിത്തിരക്കിനിടയില്‍ സഹൃദയത്വം നഷ്ടപ്പെട്ട ക്രൂരമായ ചോദ്യം.
‘സര്‍.. ഞാന്‍ ഒരു സാഹിത്യസൃഷ്ടിയും കൊണ്ട് വന്നതാണ്.’
‘?’
‘ഒരു വ്യത്യസ്തമായ തീമോടു കൂടിയ ഒരു കഥ. സാധാരണ കണ്ടുവരുന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ ആഖ്യാനം...’
‘ഓഹോ..’
വീണ്ടും അതേ താല്‍പര്യമില്ലായ്മ.
‘അതേ സര്‍..കഴിഞ്ഞ മൂന്നാലു മാസങ്ങളായി ഞാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ ഭാഷയില്‍ അധികമൊന്നും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നാണെനിക്കു തോന്നുന്നത്.’
‘ഉം..’ പരിഹാസം.
ഇതിനിടെ നാലാമത്തെ പ്രാവശ്യവും ഫോണ്‍ റിംഗ് ചെയ്യുകയും പത്രാധിപര്‍ ആവേശത്തോടെ അറ്റെന്‍ഡ് ചെയ്ത് അപ്പുറത്തെ മഹാനായ അഞ്ജാതനോട് തന്റെ സൗമനസ്യം മുഴുവന്‍ പുറത്തെടുത്ത് സംസാരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷവും മഹാനായ അഞ്ജാതനോടു സംസാരിച്ചതിന്റെ ആവേശവും ആനന്തവും കുറച്ചു നേരം കൂടി അയാളുടെ മുഖത്തു തങ്ങി നിന്നു. അതിനു ശേഷം ചോദിച്ചു.
‘താങ്കളുടെ പേര് ദസ്തയേവ്‌സ്‌ക്കി എന്നാണോ?’
ദസ്തയേവ്‌സ്‌ക്കി!
അതേ പേര്. എനിക്ക് എത്തിപ്പിടിക്കാന്‍ ഞാന്‍ കണ്ടുവെച്ച ഏണിപ്പടികളുടെ അവസാനം. ആകസ്മികതകളിലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ട മുഹൂര്‍ത്തം.
ദസ്തയേവ്‌സ്‌ക്കി?’
എന്റെ സംശയം ചോദ്യചിഹ്‌നമായി.
‘എന്താ ചോദ്യം മനസിലായില്ലേ? താങ്കളുടെ പേര് ദസ്തയേവ്‌സ്‌ക്കി എന്നാണോ?’
പത്രാധിപര്‍ ചോദ്യം ആവര്‍ത്തിച്ചു.
‘അല്ല..’
ഞാന്‍ പറഞ്ഞു.
‘ഇനി അഥവാ സാക്ഷാല്‍ ദസ്തയേവ്‌സ്‌ക്കി ആയാലും കാര്യമില്ല. അദ്ദേഹം വന്ന് കഥയെഴുതി തന്നാലും ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ’
അയാള്‍ ഒന്നു നിര്‍ത്തി എന്റെ ഭാവം നിരീക്ഷിച്ച് തുടര്‍ന്നു.
‘പിന്നെയാണോ നിങ്ങള്‍? ഇങ്ങനെ ഇവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സത്യം പറയാലോ, ഞങ്ങള്‍ക്ക് ഇപ്പോള്‍ കഥയും കവിതയുമൊന്നും വേണ്ട. സാഹിത്യത്തെ പുഷ്ടിപ്പെടുത്താനൊന്നുമല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. നിങ്ങളെഴുതുന്ന തരം സൃഷ്ടികളൊന്നും ഞങ്ങള്‍ക്ക് വേണ്ട തന്നെ. വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ്..’
‘അപ്പോള്‍ ഉത്തമസാഹിത്യമെന്നു പറയുന്നത്..?’
ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.
‘അവയൊക്കെ ആര്‍ക്കു വേണം? ഇപ്പോഴത്തെ മനുഷ്യമനസുകളെ ആകര്‍ഷിക്കാന്‍ അവയ്‌ക്കൊന്നുമാവില്ല. അതിനു മഹാന്‍മാരുടേയും അല്ലാത്തവരുടേയും ആത്മകഥകളോ ജീവിതവിജയത്തിനു വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളോ വീടുനിര്‍മാണത്തിന്റെ ചെലവു ചുരുക്കാനുള്ള 1001 വഴികളോ വേണം. അല്ലെങ്കില്‍ ഇപ്പോള്‍ ചേതന്‍ ഭഗത് എഴുതുന്നതു പോലെയുള്ള പുസ്തകങ്ങളാവണം. പക്ഷേ അങ്ങനെ എഴുതാന്‍ ഇവിടെ ചേതന്‍ ഭഗത് ഉണ്ടു താനും... തന്റെ ശാസ്ത്രീയ കഥ (പരിഹാസത്തിന്റെ ഉച്ചസ്ഥായിയില്‍ മുഖം ഒരു വശത്തേക്കു കോട്ടുന്നു.) ഇതില്‍ ഏതു വിഭാഗത്തില്‍ പെട്ടതാണ്?’
അയാളുടെ പരിഹാസം ഉച്ചസ്ഥായിയിലേക്കു കടന്നപ്പോഴും ഞാന്‍ മൗനം അലങ്കാരമായും പരിചയായും ഉപയോഗിച്ചു. പിന്നെ പതുക്കെ ഒരു ചെറുചിന്തയിലേക്ക് നടന്നു. എന്റെ ശാസ്ത്രനോവല്‍ ഈ ഗണത്തിലൊന്നും പെട്ടതല്ലല്ലോ? അത് തികച്ചും വ്യത്യസ്തമായ, പത്രാധിപര്‍ പറഞ്ഞതില്‍ നിന്നും അകന്ന് എന്നാല്‍ ഏത് സാഹിത്യപ്രേമിക്കും രസിക്കുന്നതാണല്ലോ. അവ ചേതന്‍ ഭഗത്തിന്റേതു പോലെയോ, മഹാന്‍മാരുടെ രതിയനുഭവങ്ങളോ സെമി മഹാന്‍മാരുടെ ആത്മകഥകളോ അല്ലല്ലോ.
‘...അതുകൊണ്ട് ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായിരിക്കുമെന്ന് കരുതുന്നു. ഞങ്ങള്‍ക്ക് ഇതൊക്കെയാണ് ആവശ്യം. ഇതിനല്ലാതെ മറ്റൊന്നിനും ഇവിടെ മാര്‍ക്കറ്റുമില്ല. അതിനാല്‍..’
അയാള്‍ മുഴുമിപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഇടപെട്ടു.
‘നിങ്ങളെപ്പോലെ ഒരു സാഹിത്യമാഗസിന്റെ തലപ്പത്തിരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെ ഇങ്ങനെ പറഞ്ഞാലോ? നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ നിങ്ങളിരിക്കുന്ന സ്ഥാനത്തെ ചോദ്യം ചെയ്യുന്നു..’
അയാള്‍ അതിശയത്തോടെ രണ്ടു നിമിഷം എന്നെ നോക്കി നിന്നു. ഇത്ര നേരവും ഭയഭക്തി ബഹുമാനത്തോടെ തന്റെ മുന്നില്‍ നിന്ന ആള്‍ പൊടുന്നനെ നിറം മാറുന്നു.
‘തന്റെ ചോദ്യം ചെയ്യലും അഭിപ്രായമൊക്കെ പുറത്തു മതി. എഴുന്നേറ്റേ..എനിക്കു വേറെ പണിയുണ്ട്.’
അയാള്‍ അറുത്തുമുറിച്ചു പറയാന്‍ തുടങ്ങി. എന്നിലെ വിപ്ലവകാരിയെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു ഈ വാക്കുകള്‍.
‘മിസ്റ്റര്‍..’
ഞാന്‍ ആവേശഭരിതനായി.
‘ഒരാള്‍ ഒരു സാഹിത്യസൃഷ്ടിയുമായി വരുമ്പോള്‍ അയാളെ ഇത്രയും ധിക്കാരപൂര്‍വം വരവേല്‍ക്കുന്ന താന്‍ ഒരു സഹൃദയനല്ല. സാഹിത്യകാരനുമല്ല. ആസ്വാദകനുമല്ല. ഒരു മനുഷ്യന്‍ പോലുമല്ല..’
‘തന്നോടു പുറത്തുപോവാനാ ഞാന്‍ പറഞ്ഞത്..’
അയാള്‍ കോപാവേശനായി.
‘നിങ്ങള്‍ ഒരു മനുഷ്യന്‍ പോലുമല്ല..’
ഞാന്‍ ആ കോപാവേശത്തിലേക്ക് ഇന്ധനം കോരിയൊഴിച്ചു.
‘യൂ ഗെറ്റൗട്ട്..’
‘അല്ലെങ്കിലും പോവാന്‍ തന്നെയാണ് ഞാന്‍ വന്നത്. ഇവിടെ പര്‍ക്കാനല്ല..’
‘ഗെറ്റ് ഔട്ട് ഐ സേ..’
‘ഈ സ്ഥാപനം തന്റെ തറവാട്ടുസ്വത്താണെന്നു ഞാന്‍ കരുതുന്നില്ല..’
‘തന്റേയുമല്ല. അങ്ങനെയെയെങ്കിലേ താന്‍ പോവൂ? ഗെറ്റ് ഔട്ട്..’
‘താന്‍ എന്നും ഇവിടെത്തന്നെ കെട്ടിപ്പൊതിഞ്ഞിരിക്കില്ലല്ലോ. പൊറത്തിറങ്ങ്. അപ്പോ കാണാം.’
എന്റെ ഇന്ധനം നിറയ്ക്കല്‍ ഇത്രയും എത്തിയപ്പോഴായിരുന്നു അയാള്‍ അതുവരേയും ഞാന്‍ കാത്തിരുന്ന ആ വാക്കുകള്‍ ഉപയോഗിച്ചത്.
‘ഫക്ക് യൂ..’
സംവിധായന്‍ എന്നോടു ഫക്ക് യു എന്നു പറഞ്ഞതിനു കൃത്യമായും വ്യക്തമായും ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ ഒരു യൂദാസായിരുന്നെങ്കില്‍ ഒരൊറ്റ വെള്ളിക്കാശു വാങ്ങാതെയും ഈ സത്യം ഞാന്‍ എവിടെയും തുറന്നു പറയുമായിരുന്നു, ആത്മാര്‍ഥത മുഴുവനും നിറഞ്ഞ ഭാവത്തോടെ.
ഈ തുറന്നു പറച്ചില്‍ പ്രശസ്തിയിലേക്കുള്ള ഒരു ഉത്‌പ്രേരകമായല്ലേ ഞാന്‍ ഉപയോഗിക്കുന്നതെന്നാവും നിങ്ങളുടെ ചോദ്യം. അല്ല. ഒരിക്കലും അല്ല. തീര്‍ച്ചയായും അന്ന് അദ്ദേഹത്തെ കൊണ്ട് ഈ വാക്ക് ഉച്ചരിപ്പിച്ചതിലുള്ള കുറ്റബോധം എനിക്ക് ആത്മാര്‍ഥമായും ഉണ്ട്. അതിനൊപ്പം ഭാവിയിലെന്നെങ്കിലും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എന്റെ കഥ, തിരക്കഥ, സംഭാഷണത്തില്‍ ഒരു പടം ഇറങ്ങുന്നത് ഞാന്‍ സ്വപ്നം കാണുകയും ചെയ്യുന്നു.
ഞാന്‍ എന്ന എഴുത്തുകാരന്‍ മോഹങ്ങളുടെ ഊഹക്കച്ചവടക്കാരന്‍ കൂടിയാണ്. സ്വപ്നങ്ങളേറെ കാണുന്നു. എന്റെ സ്വപ്നങ്ങളില്‍ വിചിത്രമായ ഭാവനകളുണ്ട്. വിചിത്രമായ ലക്ഷ്യങ്ങളുണ്ട്. വിചിത്രമായ ആഗ്രഹങ്ങളും നിരാശകളുമുണ്ട്.
അതെ. ഏതൊരു കഥാകാരന്റെയും സ്വപ്നമാണ് അയാളുടെ കഥ ദൃശ്യമായി അഭ്രപാളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്റെ കഥ ദൃശ്യമാവുകയാണെങ്കില്‍ അവ സംവിധാനിക്കാന്‍ ഏറ്റവും യോഗ്യനായ സംവിധായകന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച് അദ്ദേഹത്തെ വിളിച്ചു തുടങ്ങിയത് തികച്ചും സ്വാഭാവികം മാത്രം. മിക്കപ്പോഴും എന്റെ അജ്ഞാത നമ്പര്‍ അദ്ദേഹം അറ്റെന്‍ഡ് ചെയ്തതേയില്ല. എപ്പോഴെങ്കിലും അറ്റെന്‍ഡ് ചെയ്താലാവട്ടെ, തനിക്കുള്ള തിരക്കിനെപ്പറ്റി പതിവായി പരസ്യപ്പെടുത്തുന്ന ഒരു റേഡിയോ ആയി അദ്ദേഹം. എങ്കിലും വിളിക്കാതിരിക്കാന്‍ ഞാന്‍ തയ്യാറില്ലായിരുന്നു. ദിവസം ഒരു നേരമെങ്കിലും അദ്ദേഹത്തെ വിളിച്ച് എന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്നായി.
അന്നും പതിവു പോലെ വിളിച്ചതായിരുന്നു. എന്റെ വിളികള്‍ക്കു പ്രത്യേക സമയ ഘടനയൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്യം മാത്രം മുന്നിലുള്ളതിനാല്‍ സമയത്തെക്കുറിച്ചു ഞാന്‍ ബോധവാനായിരുന്നില്ല എന്നതായിരുന്നു സത്യം. ഉറക്കച്ചടവോടെ അദ്ദേഹം ‘ഹലോ’ എന്നു പറഞ്ഞപ്പോള്‍ മാത്രമായിരുന്നു ഞാന്‍ ക്ലോക്കിലേക്കു നോക്കിയത്.
സമയം അര്‍ധരാത്രി ഒരു മണി കഴിഞ്ഞിരുന്നു.
അര്‍ദ്ധരാത്രിയെ കുറിച്ച് സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു പായുന്ന തീവണ്ടി പാളങ്ങളെ മറികടന്ന ശബ്ദം അല്‍പം മുമ്പ് കേട്ടതേയുണ്ടായിരുന്നുള്ളൂ.
‘ഹലോ സര്‍..’
ഞാന്‍ പറഞ്ഞുതുടങ്ങി.
‘ഉം?’
‘സാര്‍, ഞാന്‍ ഇന്നലെയും ഫോണ്‍ ചെയ്ത ആളാണ്. ’
‘തനിക്കെന്തു വേണം..?’
ശബ്ദത്തിലെ മയമില്ലായ്മ ഏത് അന്യഭാഷക്കാരനും മനസിലാക്കാന്‍ പാകത്തിലുള്ളതായിരുന്നു. എങ്കിലും ഞാന്‍ പതിവുപോലെ എന്നെ പരിചയപ്പെടുത്താനാരംഭിച്ചു.
‘സര്‍, ഞാനൊരു എഴുത്തുകാരനാണ്. താങ്കള്‍ക്ക് ദൃശ്യഭാഷ ചമയ്ക്കാന്‍ കഴിയുന്ന ഒരു നല്ല കഥ എന്റെ കൈവശമുണ്ട്..’
‘സുഹൃത്തേ, നിങ്ങള്‍ പിന്നെ വിളിക്കൂ..’
മുഴുമിപ്പിക്കുന്നതിനു മുമ്പേ അയാള്‍ ഇടപെട്ടു.
‘എനിക്ക് ഇപ്പോള്‍ കഥ കേള്‍ക്കാന്‍ തീരെയും താല്‍പര്യമില്ല. അതും ഈ അര്‍ധരാത്രിയില്‍. മാത്രവുമല്ല, ഞാന്‍ മറ്റുള്ളവരുടെ കഥകള്‍ സിനിമയാക്കാറുമില്ല..’
‘എന്തു കൊണ്ട് കഥ കേള്‍ക്കാനുള്ള സൗമനസ്യമെങ്കിലും നിങ്ങള്‍ക്കില്ല?’
‘ഏയ് മിസ്റ്റര്‍, ഇത് അര്‍ധരാത്രിയാണ്.’
‘പകല്‍സമയത്തുപോലും നിങ്ങള്‍ക്ക് സമയമില്ലല്ലോ? ഇപ്പോഴെങ്കിലും ഉണ്ടാകുമെന്ന് കരുതി..’
‘താങ്കള്‍ക്ക് മാനസികമായി വല്ല തകരാറുമുണ്ടോ?’
‘ഇതുവരേ ഇല്ല. പക്ഷേ താങ്കളെ വിളിക്കാന്‍ തുടങ്ങിയതു മുതല്‍ തകരാറു വന്നതായി എനിക്കു തോന്നുന്നു.. അല്ലെങ്കിലും നിങ്ങളെപ്പോലുള്ള കുറച്ചു അഹങ്കാരികളാണ് നമ്മുടെ സിനിമാവ്യവസായം നശിക്കാന്‍ കാരണം. പുതുമുഖങ്ങളെ ഒരിക്കലും പ്രോത്‌സാഹിപ്പിക്കില്ല. എന്നാലോ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യും..’
ഞാന്‍ വികാരനൗകയിലേക്കു പ്രവേശിച്ചിരുന്നു. ഇനി ഈ തോണി എങ്ങോട്ടൊഴുക്കണമെന്ന് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ അയല്‍പക്കക്കാര്‍ക്കും അര്‍ധരാത്രി ഞെട്ടിയുണരണമെന്ന നിലയില്‍ വെള്ളപ്പൊക്കത്തിലെന്ന പോലെ ഒഴുകിയേക്കാം. എനിക്ക് തന്നെ നിയന്ത്രിക്കാവുന്നതിനേക്കാള്‍ വേഗം.
‘ഏയ് ഫോണ്‍ വയ്ക്ക്..’
സംവിധായകന്‍ പായ്ക്കപ്പ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.
‘ഇല്ലെങ്കില്‍?’
‘ഫോണ്‍ വെക്കെടോ..’
‘ഇല്ല. ഞാന്‍ പറയുന്നത് താന്‍ കേള്‍ക്കണം. തന്നെപ്പോലുള്ളവരാണ് നമ്മുടെ സിനിമയുടെ ശാപം..’
തുടര്‍ന്നായിരുന്നു ഫോണ്‍ കട്ടു ചെയ്യുന്നതിന്റെ മുന്നോടിയായി അതേ വാക്കുകള്‍ അയാള്‍ ഉരുവിട്ടത്.
‘ഫക്ക് യു.’
ആ വാക്കുകളോടെ അന്നത്തെ ദിവസം അവസാനിക്കുകയും അടുത്ത ദിവസം തുടങ്ങുകയും ഇനിയൊരിക്കലും ജീവിതത്തില്‍ ഈ വാക്കുകള്‍ ആരുടെ മുഖത്തു നിന്നും കേള്‍ക്കുകയില്ല എന്ന് ശപഥം ചെയ്യുകയും ചെയ്തു. എന്നിട്ടും വീണ്ടും ഞാന്‍ അടിപതറുകയാണ് ചെയ്തത്. ഒരു കാശ്മീരുകാരി വെറും മണിക്കൂറുകളുടെ പരിചയത്തിനു ശേഷം എന്നെ വിളിച്ചിരിക്കുന്നു അതേ വാക്കുകള്‍, അതേ ആവേശത്തോടെ.
ഫക്ക് യു.

