Tuesday, September 2, 2014

ദേവക്കൂത്ത് ആടാന്‍ ഒരു അംബുജാക്ഷി




മാട്ടൂല്‍ തെക്കുപാടം കൂലോം ക്ഷേത്രത്തില്‍ ഉത്സവമായി. തെയ്യമാടാന്‍ ദേവക്കൂത്തിന്റെ പാദവെപ്പുകളുമായി അംബുജാക്ഷി ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്നു. ഭയഭക്തി ബഹുമാനങ്ങളോടെ കാണികള്‍ തെയ്യത്തിനു മുന്നില്‍ തൊഴുതു നിന്നു. പൊടുന്നനെ ഒരു ദൈവീകപരിവേഷം അംബുജാക്ഷിയിലേക്ക് പടര്‍ന്നു കൂടി. അവര്‍ ദേവക്കൂത്ത് ആടിത്തുടങ്ങി..

പറഞ്ഞു വരുന്നത് കേരളത്തിലെ തെയ്യമാടുന്ന ഏക വനിത അംബുജാക്ഷിയെക്കുറിച്ചാണ്.  മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന തെയ്യത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച് ആടുന്ന ദേവക്കൂത്തിന്റെ പുതിയ സ്ത്രീസാന്നിധ്യമാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്ത് താമസിക്കുന്ന മാടായി കാട്ടുപറമ്പില്‍ കണ്ണന്റെ ഭാര്യ എം വി അംബുജാക്ഷി. കേരളത്തില്‍ ഒരു പാട് സ്ത്രീ തെയ്യങ്ങളില്ലേ, ഇതിലെന്തു പ്രത്യേകത എന്ന് കരുതുന്നവരോട്- കേരളത്തിലെ ഏതാണ്ട് എല്ലാ സ്ത്രീതെയ്യങ്ങളും ആടാറുള്ളത് പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ മാട്ടൂല്‍ തെക്കുപാടം കൂലോം ക്ഷേത്രത്തില്‍ മാത്രം സ്ത്രീ വേഷമുള്ള തെയ്യം സ്ത്രീകള്‍ തന്നെ നേരിട്ട് ആടുന്നു. ഒരു പക്ഷേ, കേരളത്തിലെ തെയ്യമാടുന്ന ഏക സ്ത്രീ എന്ന ബഹുമതി ഇപ്പോള്‍ അംബുജാക്ഷിയ്ക്ക് സ്വന്തം.  

ദേവക്കൂത്തിലെ ദൈവികശക്തി
കഴിഞ്ഞ വര്‍ഷമാണ് അംബുജാക്ഷി ആദ്യമായി തെയ്യമാടിയത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ആണ്  ദേവക്കൂത്ത് ഉണ്ടാവുക. അതിനു മുമ്പ് സ്ഥിരമായി ദേവക്കൂത്ത് അവതരിപ്പിക്കാറുണ്ടായിരുന്നത് അംബുജാക്ഷിയുടെ ഭര്‍ത്താവ് കണ്ണന്റെ ഇളയച്ഛന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. ലക്ഷ്മിയമ്മ ഏതാണ്ട് 14 വര്‍ഷത്തോളം ദേവക്കൂത്ത് ആടി. അതിനു മുമ്പ് കണ്ണന്റെ ഓര്‍മയില്‍, നളിനി എന്ന് പേരുള്ള അവരുടെ തന്നെ മറ്റൊരു ബന്ധുവും. വര്‍ഷങ്ങളായി തലമുറകള്‍ കൈമാറി ഇപ്പോള്‍ ആചാരത്തിന്റെ ചുക്കാന്‍ അംബുജാക്ഷിയുടെ കൈകളിലെത്തിയത് ലക്ഷ്മിയുടെ അനാരോഗ്യം കാരണം. 'കൂത്തിന്റെയന്ന് രാവിലെ മുതല്‍ ചമയവും ആടയാഭരണങ്ങള്‍ അണിയിക്കലും തുടങ്ങും. അതിനു ശേഷമാണ് ഏതാണ്ട് രാവിലെ 10 മണിയോടെ കൂത്ത് ആരംഭിക്കുക. കൂത്ത് ആരംഭിച്ചാല്‍ മറ്റാരോ ആണ് എന്നിലൂടെ ആടുന്നതെന്ന് തോന്നും. എന്നെപ്പോലെ മെലിഞ്ഞ ഒരു സ്ത്രീ രണ്ടു മണിക്കൂറെങ്കിലും നിര്‍ത്താതെ കൂത്താടുന്നതൊന്ന് ആലോചിച്ചു നോക്കൂ. അതും നട്ടുച്ച വെയിലത്ത്. ഏതോ ദൈവീക ശക്തിയാ എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.' അംബുജാക്ഷിയുടെ വാക്കുകളിലും ഒരു തരം ദൈവീകാവേശത്തിന്റെ പരകായപ്രവേശം.
വള്ളിക്കെട്ടില്‍ പൂ പറിക്കാന്‍ വന്ന ദേവസ്ത്രീകളിലൊരാള്‍ വള്ളിക്കെട്ടില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് നാരദരെ വിളിച്ച് അപേക്ഷിക്കുന്നതാണ്  ദേവക്കൂത്തിനു പിന്നിലെ ഐതീഹ്യം. ചേല കിട്ടാന്‍ വേണ്ടി നാരദരുടെ മുന്നില്‍ കൂത്താടുമ്പോള്‍, പുതുവസ്ത്രവുമായി നാരദര്‍ വരികയും ദേവസ്ത്രീയെ തിരിച്ച് ദേവലോകത്തേക്കു തന്നെ കൊണ്ടുപോവുകയും ചെയ്യുന്നതാണ് കൂത്തിന്റെ പിന്നിലെ കഥ. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ ആചാരം കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ തെക്കുംപാട് കൂലോം ക്ഷേത്രത്തിലാണ് നടന്നുവരുന്നത്.

ഗുരുവായി ഭര്‍ത്താവും
'കുടുംബപരമായി ഞങ്ങള്‍ തെയ്യം കലാകാരന്‍മാരാണ്. ഞാന്‍ 15 വയസില്‍ തെയ്യമാടാന്‍ തുടങ്ങിയതാണ്. ഏതാണ്ട് ഒരു പാട് ക്ഷേത്രങ്ങളില്‍ തെയ്യമാടിയിട്ടുണ്ട്. ' അംബുജാക്ഷിയുടെ ഭര്‍ത്താവ് കണ്ണന്‍ പറയുന്നു. ദേവക്കൂത്തില്‍ അംബുജാക്ഷിയുടെ ഗുരുവാണ് കണ്ണന്‍. ഇതിനൊപ്പം കുടുംബത്തിന്റെ കൈവശമുള്ള പള്ളിമാല ഗ്രന്ഥം വായിച്ച് പഠിക്കുകയും ചെയ്തു. ഇതൊക്കെയും ദേവക്കൂത്ത് ആടുന്നതിന് ഏറെ സഹായകരമായതായി അംബുജാക്ഷിയുടെ അനുഭവസാക്ഷ്യം. നാല് മക്കളില്‍ മൂത്തയാളായ അജിത്തും തെയ്യം കലാകാരന്‍ തന്നെ. അജിത്തിനെ കൂടാതെ അഖിത മോള്‍, അജിന, അഭിലാഷ് എന്നിവര്‍ മക്കള്‍. പോസ്റ്റാഫീസില്‍ ജോലി ചെയ്താണ് അംബുജാക്ഷി കുടുംബം പുലര്‍ത്തുന്നത്. 'തെയ്യമാടാന്‍ തീരുമാനിച്ചാല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം പതിവാണ്. ആ ഭക്തിയുടെ നാളുകള്‍ക്കു ശേഷം തെയ്യമാടാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷരായി മാറുന്നു.' കണ്ണനും അംബുജാക്ഷിയും ഒരേ പോലെ പറയുന്നു.
ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മലയസമുദായത്തതില്‍ മാത്രമാണ് ഇന്ന് ദേവക്കൂത്ത് സ്ത്രീകള്‍ തന്നെ നിര്‍വഹിക്കുന്ന സംവിധാനമുള്ളത്.




Sunday, December 15, 2013

എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍.


എഡിന്‍ബറോ കാസില്‍ 
എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍. 
സ്‌കോട്ട്‌ലാന്‍ഡുകാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന പേരാണ്‌ എഡിന്‍ബറോ കാസില്‍. ബാഗ്‌പൈപ്പ്‌ സംഗീതത്തിനൊപ്പം ഈ കോട്ടയും ചരിത്രവും നാട്ടുകാരനായ ചരിത്രകാരന്‍ വാള്‍ട്ടര്‍ സ്‌കോട്ട്‌ കുറിക്കുന്നതിനു മുമ്പേ, സ്‌കോട്ടിഷ്‌ പാരമ്പര്യത്തിന്റെ ഇഴകളില്‍ ചേര്‍ന്നു നില്‍ക്കുന്നു. എഡിന്‍ബറോ കുന്നുകള്‍ക്ക്‌ മുകളിലായി നിലയുറപ്പിച്ചിരിക്കുന്ന മഹാസൗധം. ഇന്നും ബി സി ഒന്‍പതാം നൂറ്റാണ്ടിലേക്ക്‌ വിരല്‍ ചൂണ്ടുന്ന നിര്‍മാണരീതികള്‍ ഇവിടെ കാണാം. ആദ്യകാലരാജാക്കന്‍മാരുടെ താമസസ്ഥലം, പട്ടാളക്കാരുടെ യുദ്ധകേന്ദ്രം, ജയിലറകളുടെ ഇരുണ്ട കാലഘട്ടം.. എല്ലാ മായികക്കാഴ്‌ചകളിലൂടെയും കോട്ട കടന്നു പോയിട്ടുണ്ട്‌. സ്‌കോട്ടിഷ്‌ ചരിത്രം ഈ എഡിന്‍ബറോ കോട്ടയുടെ ചരിത്രം കൂടിയാണെന്ന്‌ പറഞ്ഞാലും തെറ്റില്ല. ഗ്രേറ്റ്‌ ബ്രിട്ടണിലെ ലണ്ടന്‍ ടവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ വരുന്നതും ഇതു തന്നെ. (പ്രതിവര്‍ഷം ഒരു മില്യണ്‍ ആളുകള്‍).

ഒന്ന്‌
എഴുതപ്പെട്ട ചരിത്രത്തിന്‌ എ ഡി രണ്ടാം നൂറ്റാണ്ടിനു ശേഷമുള്ള കഥയാണ്‌ പറയാനുള്ളതെങ്കിലും അതിനും മുമ്പേ, ഈ പാറക്കുട്ടങ്ങള്‍ക്കിടയില്‍ ആള്‍ത്താമസമുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. രാജാവായിരുന്ന മാല്‍ക്കം മൂന്നാമന്റെ മരണത്തെക്കുറിച്ചുള്ള ജോണ്‍ ഫോര്‍ഡ്‌ എഴുതിയ ചരിത്രരേഖകളില്‍ ഈ കോട്ടയുടെ സാന്നിധ്യം കൃത്യമായും കാണാം. ചരിത്രത്തില്‍ സ്‌കോട്ടിഷ്‌- ഇംഗ്ലീഷ്‌ യുദ്ധങ്ങളിലൊന്നായ ആള്‍വിനിക്‌ യുദ്ധത്തിന്റെ കാരണവും 1093 ലെ മാല്‍ക്കത്തിന്റെ മരണമായിരുന്നു.
മാല്‍ക്കത്തിന്റെ ഇളയമകന്‍ ഡേവിഡ്‌ ഒന്നാമന്‍ അധികാരത്തിന്റെ പ്രധാനകേന്ദ്രമായി എഡിന്‍ബറോ കാസിലിനെ പ്രഖ്യാപിച്ചു. 1139 നും 1150 നുമിടയ്‌ക്ക്‌ അസംബ്ലിയും പ്രഭുസഭയും കോടതിയുമൊക്കെ ഇവിടെ വിളിച്ചുകൂട്ടി. ഡേവിഡിന്റെ പിന്‍ഗാമിയായ മാല്‍ക്കം നാലാമനാണ്‌ ഇവിടെ മറ്റാരേക്കാളും കൂടുതല്‍ കാലം താമസിച്ചത്‌. 1174ല്‍ സ്‌കോട്ടിഷ്‌ രാജാവായിരുന്ന കിംഗ്‌ വില്യം ആള്‍വിനിക്‌ യുദ്ധത്തില്‍ പിടിക്കപ്പെടുകയും മോചനദ്രവ്യമായി ഇംഗ്ലീഷ്‌ രാജാവായ ഹെന്റി രണ്ടാമന്‌ കോട്ടയടക്കം നല്‍കേണ്ടി വരികയും ചെയ്‌തു. തുടര്‍ന്ന്‌ 12 വര്‍ഷത്തോളം ഇംഗ്ലീഷുകാരുടെ കൈയ്യിലായിരുന്നെങ്കിലും രാജകുമാരിയായിരുന്ന എര്‍മന്‍ഗോര്‍ഡ്‌ ഡി ബോമണ്ടിനെ വിവാഹം കഴിച്ചതു വഴി സ്‌ത്രീധനമായി കാസില്‍ വില്യമിന്‌ തന്നെ തിരികെ കിട്ടുകയായിരുന്നു.

രണ്ട്‌
കിംഗ്‌ അലക്‌സാണ്ടറുടെ മരണശേഷം 1296ല്‍ അനാഥമായ സ്‌കോട്ടിഷ്‌ രാജപദവി ഇംഗ്ലണ്ടിന്റെ എഡ്വാര്‍ഡ്‌ ഒന്നാമനിലായി. ഇത്‌ സ്‌കോട്ടിഷുകാരുടെ ആദ്യസ്വാതന്ത്ര്യസമരത്തിലേക്കും നയിച്ചു. ഇംഗ്ലീഷ്‌ അധികാരത്തിലായിരുന്ന കോട്ടയിലെ സമ്പത്തും മറ്റു വില കൂടിയ സ്വത്തുമല്ലാം എഡ്വാര്‌ഡ്‌ രാജാവ്‌ ഇംഗ്ലണ്ടിലേക്ക്‌ കടത്തുകയാണുണ്ടായത്‌. എഡ്വാര്‍ഡിന്റെ മരണാനന്തരം സ്‌കോട്ട്‌ലാന്‍ഡിനു മേലുള്ള ഇംഗ്ലണ്ടിന്റെ പിടി അയയുകയാണുണ്ടായത്‌. പിന്നീട്‌ സ്‌കോട്ടിഷ്‌ വിപ്ലവകാരിയും വീരദേശാഭിമാനിയുമായ തോമസ്‌ റാന്‍ഡോല്‍ഫിന്റേയും മറ്റും ശ്രമഫലമായി 1314 മാര്‍ച്ച്‌ 14 ന്‌ ഈ കോട്ട സ്‌കോട്ടിഷുകാര്‍ തിരിച്ചു പിടിച്ചു. ഇതിന്റെ വിവരണങ്ങള്‍ ഇന്നും ഈ കോട്ടയ്‌ക്കു മുന്നിലായി കാണാം. ചരിത്രത്തിലെ ഇംഗ്ലീഷുകാരും സ്‌കോട്ടിഷുകാരും തമ്മിലുള്ള പിന്നീടുള്ള കാലത്തെ പല രക്തരൂഷിതവിപ്ലവത്തിന്റേയും തുടക്കം കൂടിയായിരുന്നു അത്‌.
15, 16 നൂറ്റാണ്ടിനിടെ ഈ ദുര്‍ഗം പിടിച്ചടക്കാന്‍ നിരവധി യുദ്ധങ്ങളാണ്‌ ഈ കോട്ടയ്‌ക്കു ചുറ്റും അരങ്ങേറിയത്‌.

മൂന്ന്‌
ആയുധപ്പുരയായും കാരാഗ്രഹമായും കിരീടവും രത്‌നവും സൂക്ഷിക്കുന്നിടവുമായും വെടിമരുന്ന്‌ നിര്‍മാണശാലയായും പിന്നീടുള്ള കാലങ്ങളില്‍ എഡിന്‍ബറോ കോട്ട രൂപാന്തരപ്പെട്ടു. 1513 സെപ്‌തംബര്‍ 9 നുണ്ടായ ഫ്‌ളോഡന്‍ യുദ്ധത്തില്‍ സ്‌കോട്ടിഷ്‌ രാജാവായിരുന്ന ജെയിംസ്‌ നാലാമന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്‌ എഡിന്‍ബറോ കാസിലിനെ സംരക്ഷിച്ചു നിര്‍ത്താനായി ഒരു മതില്‍ക്കെട്ട്‌ പണിതത്‌. വെടിവെപ്പുകളേയും യുദ്ധങ്ങളേയും ഫലപ്രദമായല്ലെങ്കിലും ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാന്‍ ഇതിനു കഴിഞ്ഞെന്നും കരുതുന്നവരേറെ.
എഡിന്‍ബറോ കോട്ടകള്‍ക്കു നേരെയുള്ള അവസാനത്തെ സൈനികാക്രമണം നടന്നത്‌ ദി 45 എന്ന്‌ ചരിത്രത്തില്‍ അറിയപ്പെടുന്ന 1745 ലെ ബ്രിട്ടീഷ്‌ കിരീടം തേടിയുള്ള ചാള്‍സ്‌ എഡ്വാര്‍ഡ്‌ സ്റ്റുവാര്‍ട്ടിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു. കുളോസന്‍ എന്നറിയപ്പെടുന്ന സ്ഥലത്ത്‌ വെച്ച്‌ നടന്ന രക്തരൂഷിതയുദ്ധത്തില്‍ ബ്രിട്ടീഷ്‌- സ്‌കോട്ടിഷ്‌ ചരിത്രരേഖകളില്‍ ഏറെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സ്റ്റൂവാര്‍ട്ട്‌ പരാജയപ്പെടുകയായിരുന്നു. ജേക്കബൈറ്റ്‌ വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന സ്റ്റുവാര്‍ട്ടിന്റെ പരാജയം ഏറെ ചരിത്രപ്രധാനം കൂടിയാണ്‌. തലയ്‌ക്ക്‌ ഇനാം പ്രഖ്യാപിക്കപ്പെട്ട സ്‌റ്റൂവാര്‍ട്ട്‌ പിന്നീട്‌ ഫ്രാന്‍സിലേക്ക്‌ ഒളിച്ചുകടക്കുകയാണുണ്ടായത്‌. ചരിത്രകാരനായ വാള്‍ട്ടര്‍ സ്‌കോട്ട്‌ ഇദ്ദേഹത്തെ നായകനാക്കി വേവര്‍ലെയിന്‍ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. ഒരേ സമയം പ്രണയത്തിന്റേയും ധീരതയുടേയും പ്രതീകം കൂടിയായിരുന്നു അദ്ദേഹം.

നാല്‌
പില്‍ക്കാലത്ത്‌ ജയിലായി മാറിയ ഈ കോട്ടയില്‍ വെച്ചു തന്നെയാണ്‌ സാഹസികമായി 49 തടവുകാര്‍ 1811 ല്‍ തടവു ചാടിയത്‌. വാള്‍ട്ടര്‍ സ്‌കോട്ടിന്റെ രചനകളിലും ഈ കോട്ടയുടെ നിരവധി ചരിത്രം നമുക്ക്‌ കാണാം. 1818 ല്‍ അദ്ദേഹം ഈ കോട്ടയ്‌ക്കകത്ത്‌ നടത്തിയ ഒളിച്ചുവെച്ച കിരീടവും ചെങ്കോലും തേടിയുള്ള അന്വേഷണങ്ങള്‍ ഏറെ അറിയപ്പെട്ടതായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ വീണ്ടും ജയിലായി മാറിയ രൂപാന്തരണവും ഈ കോട്ടയ്‌ക്ക്‌ വന്നു ഭവിച്ചു.
ഇന്നും കടന്നു പോയ ചരിത്രനിമിഷങ്ങളുടെ പ്രതീകമായി എല്ലാ ദിവസവും കൃത്യം ഒരു മണിക്ക്‌ വെടിമുഴങ്ങുന്ന സമ്പ്രദായവും ഇവിടെ കാണാം. വണ്‍ ഒ ക്ലോക്ക്‌ ഗണ്‍ എന്നറിയപ്പെടുന്ന പീരങ്കി. കപ്പലുകള്‍ക്ക്‌ സമയം മനസിലാക്കാനായി 1861 ലാണത്രേ ഇത്‌ നിര്‍മിച്ചത്‌. ഇന്നത്‌ വിനോദസഞ്ചാരികള്‍ക്ക്‌ എന്നെന്നും സൂക്ഷിച്ചുവയ്‌ക്കാനുള്ള ഒരു സ്വകാര്യ നിമിഷം മാത്രം.

അഞ്ച്‌
എഡിന്‍ബറോ കാസില്‍ കുന്നിന്റെ താഴ്‌ വാരത്ത്‌ ഒരു പള്ളിയുണ്ട്‌. ചുറ്റുമായി വലിയൊരു സെമിത്തേരിയും. കുഴിമാടങ്ങള്‍ക്കു മേലെ ചെറിയ ശിലാഫലകങ്ങള്‍ കാണാം. ഇവിടത്തെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചവര്‍. കുന്നിനുമേലെ ഒരു മഹാത്ഭുതം പോലെ കോട്ടയും. നൂറ്റാണ്ടുകളുടെ പാദപതനമേറ്റ്‌ യക്ഷിക്കഥയിലെ ഭൂതത്താന്‍ കോട്ടയിലേക്കുള്ള വഴിയിറമ്പുകള്‍ക്കും ചരിത്രം മേലങ്കിയണിഞ്ഞിരിക്കുന്നതു കാണാം.
എഡിന്‍ബറോയ്‌ക്ക്‌, ഈ നഗരത്തിന്‌ പിന്നെയും ഏറെ ചരിത്രത്തിലെ രജതനിമിഷങ്ങളും സൗഭാഗ്യങ്ങളും പറയാനുണ്ട്‌. ഡേവിഡ്‌ ഹ്യൂം പോലുള്ള തത്വചിന്തകരും അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ പോലുള്ള ശാസ്‌ത്രഞ്‌ജരും ജീവിച്ച സ്ഥലം കൂടിയാണിത്‌. കൂടാതെ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, ലൂയി സ്റ്റീവല്‍സണ്‍, അലന്‍ റാംസി, ജെ കെ റൗളിങ്‌.. എല്ലാവരും ഇന്നാട്ടുകാര്‍. കലയ്‌ക്കും സാഹിത്യത്തിനും സംഗീതത്തിനും വന്‍പ്രാധാന്യം നല്‍കുന്ന പാരമ്പര്യമാണ്‌ ഇവിടെയുള്ളത്‌. എല്ലാ വര്‍ഷവുമുള്ള ആഗസ്‌ത്‌- സെപ്‌തംബര്‍ കാലത്തുള്ള മൂന്നാഴ്‌ചക്കാലത്തെ അന്താരാഷ്‌ട്ര കലോത്സവകാലത്ത്‌ ലോകം ഇവിടേയ്‌ക്കായി ചുരുങ്ങുന്നു. ഗ്രേറ്റ്‌ ബ്രിട്ടന്റെ സാംസ്‌ക്കാരികതലസ്ഥാനമെന്നോ കലാകേന്ദ്രമെന്നോ എഡിന്‍ബറോയെ വിശേഷിപ്പിച്ചാലും തെറ്റില്ല.

ആറ്‌
ഒരു കിടങ്ങിനു കുറുകെയുള്ള ചെറുപാലം കടന്നാല്‍ കാസിലിലെത്തും. 1887 ല്‍ പൊളിച്ചു മാറ്റി നിര്‍മിച്ച ആകര്‍ഷകമായ ഒരു ഗെയിറ്റ്‌ ഹൗസ്‌ ഇവിടെ കാണാം. കാവല്‍സേനാതലവന്‍മാരുടെ വാസസ്ഥലം, വിചാരണത്തടവുകാരുടെ തടവറ, കോര്‍ട്ട്‌ മാര്‍ഷ്യല്‍ റൂം എല്ലാമായിരുന്നു ഒരു കാലത്ത്‌ ഇവിടം.
കുന്നിന്റെ ഭൂമിശാസ്‌ത്രപരമായ കിടപ്പനുസരിച്ചു തന്നെയാണ്‌ ഇതിന്റെ നിര്‍മാണമൊക്കെയും. വലിയ പാറകള്‍ പോലും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. നിയതമായ ആകൃതിയൊന്നുമില്ലാത്ത കല്ലുകള്‍ കൊണ്ടാണ്‌ കോട്ട നിര്‍മിച്ചിരിക്കുന്നത്‌. ഒന്‍പതു നൂറ്റാണ്ടോളം സ്‌കോട്ടിഷ്‌ ജനജീവിതത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു ഇവിടം. പള്ളിയുടെ കൂര്‍ത്ത ഗോപുരവും കടല്‍ക്കരയിലെ അസംഖ്യം ചെറുമന്ദിരങ്ങളും ഒക്കെ നിറഞ്ഞ ഈ നഗരത്തിന്റെ ഹൃദയമായി ഈ കോട്ടയും.

ഏഴ്‌
1660 മുതലുള്ള 25 വര്‍ഷം കൊണ്ടാണ്‌ ഇവിടത്തെ ഗെയിറ്റും ചുറ്റുമുള്ള മതിലും പണി കഴിച്ചത്‌. അഞ്ചു നൂറ്റാണ്ട്‌ മുമ്പ്‌ ഇവിടത്തെ രാഞ്‌ജിയായിരുന്ന മേരി താമസിച്ചിരുന്ന ഇടമാണ്‌ ഇന്ന്‌ സിറ്റാഡെല്‍ എന്ന പേരില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു നില്‍ക്കുന്നത്‌. ഇവിടെ വെച്ചാണ്‌ മേരി, ജെയിംസ്‌ എന്ന പിന്നീട്‌ ഇംഗ്ലണ്ടിന്റെ രജാവായിത്തീര്‍ന്ന ജെയിംസ്‌ നാലാമനെ പ്രസവിച്ചത്‌. സിറ്റാഡെല്ലിനു മുന്‍പില്‍ മോണ്‍സ്‌ മെഗ്‌ എന്നറിയപ്പെടുന്ന കൂറ്റന്‍ പീരങ്കി കാണാം. 1457 ല്‍ നിര്‍മിച്ചത്‌. ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഒരിക്കല്‍ ഇതുപയോഗിക്കുകയും ചെയ്‌തു. 1558ല്‍ ഇതില്‍ നിന്നും തെറിച്ച ഒരു ഉരുളന്‍ കല്ല്‌ രണ്ട്‌ മൈല്‍ അകലെയാണ്‌ ചെന്ന്‌ പതിച്ചത്‌. അത്രയും ശക്തിയുണ്ടായിരുന്നത്രേ അതിന്‌.

എട്ട്‌
സെന്റ്‌ മാര്‍ഗരറ്റ്‌ ചാപ്പല്‍ എന്ന പേരില്‍ 12 നൂറ്റാണ്ടില്‍ നിര്‍മിച്ച, ഡേവിഡ്‌ ഒന്നാമന്‍ തന്റെ അമ്മയുടെ പേരില്‍ നിര്‍മിച്ച ചാപ്പല്‍ കൂടിയുണ്ട്‌. കോട്ടയുടെ മറ്റൊരു ഭാഗത്ത്‌ ആര്‍ഗിള്‍ ടവര്‍ എന്ന പേരില്‍, ആര്‍ഗിള്‍ എന്ന പ്രവിശ്യ ഭരിച്ച പ്രഭുവിനെ 1685 ല്‍ വധശിക്ഷയ്‌ക്കു വിധേയനാക്കുന്നതിനു മുമ്പ്‌ തടവിലിട്ടിരുന്ന ഗോപുരം കൂടിയുണ്ട്‌. എഡിന്‍ബറോ കാസിലിന്റെ ഒരു മിനിയേച്ചര്‍ ഇവിടെ കാണാം.
കാസിലിന്റെ രാജകീയ ആഘോഷവേദിയായ, 500 വര്‍ഷം മുമ്പ്‌ പണിയ രാജകീയഹാളും ആര്‍കിടെക്‌ചര്‍ ഭംഗി കൊണ്ട്‌ പേരു കേട്ടതാണ്‌. 1650 ല്‍ ഇതൊരു പട്ടാളബാരക്കായി മാറിയെങ്കിലും 1887 ല്‍ വിപ്ലവനായകന്‍ ഒലിവര്‍ ക്രോംവെല്‍ ഇതിന്‌ പഴയ പ്രൗഡി ഏകി. ഇപ്പോഴും സ്‌കോട്ട്‌ലാന്‍ഡ്‌ ദേശീയ ആഘോഷങ്ങള്‍ പലതും ഇവിടെവെച്ചാണ്‌ നടക്കുന്നത്‌. ഹാളിന്റെ ഒരു ഭാഗത്ത്‌ പഴയ കാലത്തെ വാളുകള്‍ എമ്പാടും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌ കാണാം. രാജവംശത്തിന്റെ കിരീടവും അധികാരഖഡ്‌ഗവും സൂക്ഷിച്ചിരിക്കുന്ന അറയും ഇവിടത്തെ രാജാക്കന്‍മാരുടെ പ്രതിമകളുമല്ലാം ഇന്ന്‌ ഏറെ ആകര്‍ഷിക്കുന്ന പ്രധാനവസ്‌തുക്കളില്‍ ചിലതാണ്‌. പഴയ സ്‌കോട്ടിഷ്‌ ജീവിതം അനാവരണം ചെയ്യുന്ന മറ്റ ചില ശില്‍പങ്ങളും ഇവിടെ കാണാം. ഗുഹ പോലുള്ള ഇരുണ്ട മുറികളും കാണാം, ഇവിടെ ഇഷ്‌ടം പോലെ. ഇവയ്‌ക്ക്‌ ഏറെ രസകരവും വിഭ്രമജനകവുമായ കഥയും പറയാനുണ്ട്‌.
രണ്ടാം മഹായുദ്ധകാലം. ഏതു നിമിഷവും ജര്‍മന്‍ അധിനിവേശം ബ്രിട്ടന്‍ പ്രതീക്ഷിക്കുകയാണ്‌. ആക്രമണമുണ്ടായാല്‍ തങ്ങളുടെ കിരീടവും രത്‌നങ്ങളും നഷ്‌ടപ്പെടരുതെന്ന്‌ സ്‌കോട്ട്‌ലാന്‍ഡുകാര്‍ ഉറപ്പിച്ചു. അതിനു വേണ്ടി അവര്‍ ചെയ്‌തതും ഇതുവരെ ആരും ചെയ്യാത്ത വിദ്യ തന്നെ. കിരീടവും രത്‌നങ്ങളും ഈ ഇരുട്ടറകളില്‍ കുഴിച്ചിട്ടു. 1941 മുതല്‍ 45 വരെ വിലമതിക്കാനാവാത്ത വസ്‌തുക്കള്‍ ഈ മണ്ണിനടിയില്‍ കഴിഞ്ഞു.
ഒരു കാലത്ത്‌ ഒളിയിടവും തടവറകളെല്ലാമായിരുന്നു ഈ ഇരുട്ടുമുറികള്‍.
എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍. 
















Friday, November 22, 2013

ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സ്വര്‍ഗീയശാന്തിയുടെ കവാടം.

 ടിയാനെന്‍മെന്‍ സ്‌ക്വയര്‍ 
സ്വര്‍ഗീയശാന്തിയുടെ കവാടം.

പൊതുവിജ്‌ഞാന ഗ്രന്ഥങ്ങളിലെ ലോകത്ത്‌ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 1949 ല്‍ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ വന്നതിനു ശേഷം രാജ്യത്തെ ഏറ്റവും പ്രധാനനഗരവും രാഷ്‌ട്രീയ സാമ്പത്തിക വാര്‍ത്താ വിതരണങ്ങളുടെ തലസ്ഥാനവുമായ ബെയ്‌ജിങ്ങിനും അതിനടുത്തെ 3000 വര്‍ഷം പഴക്കമുള്ള ടിയാനെന്‍മെന്‍ സ്‌ക്വയറിനും ലോകചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന ഗോപുര സമുച്ചയം. മാവോയുടെ വലിയ ചിത്രം ആലേഖനം ചെയ്‌ത കൂറ്റന്‍ മതില്‌ക്കെട്ടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ രഥം കണ്‍മുന്നിലൂടെ ഉരുണ്ടു നീങ്ങും.
സ്വര്‍ഗീയശാന്തിയുടെ കവാടം.
അഥവാ, ടിയാനെന്‍മെന്‍ സ്‌ക്വയര്‍.

ഒന്ന്‌
ഇന്നത്തെ ടിയാനെന്‍മന്‍ സ്‌ക്വയറിനെ സച്ചിദാനന്ദന്റെ കവിതയിലൂടെ ഇങ്ങനെ നമുക്ക്‌ വായിക്കാം.
ഉണങ്ങിയ ചോരയ്‌ക്കു മുകളിലിരുന്ന്‌
ഇണകള്‍ പ്രണയസല്ലാപം നടത്തുന്നു
തോക്കേന്തിയ പട്ടാളക്കാര്‍
പീരങ്കിവണ്ടിയിലെ ചോരയും മാംസവും
കഴുകിക്കളഞ്ഞ്‌
വസന്തത്തിന്‌ കാവല്‍ നില്‍ക്കുന്നു
ഭൂമിക്കടിയില്‍ നിന്ന്‌
കൊടുങ്കാറ്റ്‌ മുക്രയിടുന്നു
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ
ജ്വലിക്കുന്ന കണ്ണു പോലെ
പൂര്‍ണചന്ദ്രന്‍ ഉദിച്ചുയരുന്നു.
എങ്കിലും ചരിത്രത്തിന്റെ പൊയ്‌പ്പോയ ഇന്നലെകളില്‍ ടിയാനെന്‍മന്‍ സ്‌ക്വയര്‍ ഇങ്ങനെയൊന്നുമായിരുന്നില്ലെന്ന്‌ ഒരാവര്‍ത്തി ഇതിലൂടെ കടന്നുപോവുന്ന ആര്‍ക്കും മനസിലാവും.
ശാന്തി മാത്രമല്ല, ചൈനയുടെ അശാന്തിയും ഈ ചത്വരം കണ്ടുകഴിഞ്ഞിട്ടുണ്ട്‌. രാജഭരണകാലത്തെ നിരവധി പോരാട്ടങ്ങള്‍ക്കും ചൈനീസ്‌ വിപ്ലവകാലത്തെ രക്തരൂഷിതസംഭവങ്ങള്‍ക്കും വേദിയായിരുന്നു ഇവിടം. 1989 ജൂലൈ മാസത്തില്‍ ജനാധിപത്യ പരിഷ്‌ക്കാരം ആവശ്യപ്പെട്ട്‌ പ്രക്ഷോഭത്തിനിറങ്ങിയ നൂറുകണക്കിന്‌ വിദ്യാര്‍ഥികളുടെ ശരീരത്തിലൂടെ പട്ടാളടാങ്കുകള്‍ ഇരച്ചുകയറിയതും ഈ ചത്വരത്തില്‍ വെച്ചാണ്‌.

രണ്ട്‌
ആധുനിക ചൈനയുടെ ശില്‍പി മാവോയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. തങ്ങളുടെ നേതാവിന്റെ മൃതദേഹം ദര്‍ശിക്കാന്‍ വേണ്ടി ദിവസേന രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ്‌ ഇവിടെയെത്തുന്നത്‌. എന്നാല്‍ ഒരു കാലത്ത്‌ രാജകുടുംബങ്ങളില്‍ പെട്ടവര്‍ക്കും അവരുടെ പരിചാരകരില്‍ പെട്ടവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാതിരുന്ന വിലക്കപ്പെട്ട നഗരം കൂടിയായിരുന്നു ഇത്‌. മിങ്‌, കിങ്‌ രാജവംശങ്ങളുടെ പ്രതാപത്തിന്റെ തിരുശേഷിപ്പായ ഈ ഗോപുരസമുച്ചയത്തിനു മുന്നിലും ആധുനികചൈനയുടെ ശില്‍പിയായ മാവോയുടെ പടം കാണാം.
72 ഹെക്‌ടര്‍ പ്രദേശത്താണ്‌ ഈ കൊട്ടാരക്കെട്ടുകള്‍ നീണ്ടു കിടക്കുന്നത്‌. ഏതാണ്ട്‌ 9000 ത്തിലധികം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്‌.

മൂന്ന്‌
വന്‍മതിലിന്റെ നാടായി അറിയപ്പെടുന്ന മറ്റൊരു ചൈന കൂടി നമ്മുടെ കണ്‍മുന്നിലുണ്ട്‌. മനുഷ്യാധ്വാനത്തിന്റെ ഏറ്റവും വലിയ തെളിവ്‌. 200 വര്‍ഷങ്ങള്‍ കൊണ്ട്‌ പണിത 6700 കിലോമീറ്റര്‍ നീളമുള്ള ചരിത്ര നിര്‍മിതി. ബി സി 214 മുതലുള്ള രണ്ട്‌ നൂറ്റാണ്ടുകള്‍ കൊണ്ട്‌ പണിത മഹാമതില്‍. വടക്കുനിന്നെത്തുന്ന ഹൂണന്‍മാരുടെ ആക്രമണം ചെറുക്കാനായി പണിതതായിരുന്നത്രേ അത്‌. ചൈനീസ്‌ നാടോടിക്കഥകളിലേയും വിശ്വാസങ്ങളിലേയും നിറസാന്നിധ്യം. മതിലിലെ ചങ്ങലയില്‍ താഴിട്ടു പൂട്ടുകയോ വര്‍ണറിബണുകള്‍ മുറുക്കിക്കെട്ടുകയോ ചെയ്‌താല്‍ കമിതാക്കളുടെ പ്രണയം എന്നും നിലനില്‍ക്കും എന്നതു പോലുള്ളവ. മിങ്‌ രാജവംശകാലത്ത്‌ തന്നെ 18 തവണയെങ്കിലും പുതുക്കിപ്പണിയുകയുണ്ടായി ഇത്‌. എങ്കിലും ടിയാനെന്‍മന്‍ സ്‌ക്വയറില്‍ ചിന്തിയ രക്തത്തുള്ളികള്‍ ഒരു പക്ഷേ, വന്‍മതിലിനേക്കാളുമുയരത്തില്‍ ഉയര്‍ന്നുപൊങ്ങുന്നത്‌ നമുക്ക്‌ കണ്ടിട്ടുണ്ട്‌.

നാല്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ ഒരു ഭാഗം ഇപ്പോള്‍ മിലിട്ടറി ക്യാംപാണ്‌. പുരാതന ചൈനീസ്‌ വാസ്‌തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്‌ ഇവിടത്തെ കൊട്ടാരക്കെട്ടുകള്‍. കല്ലും മരവും മാത്രമുപയോഗിച്ച്‌ പണിതതാണിവ. രാജഭരണം പോയെങ്കിലും നൂറ്റണ്ടുകള്‍ക്ക്‌ മുമ്പേയുള്ള രാജപ്രതാപത്തിന്റേയും സുഖലോലുപതയുടേയും വേരുകള്‍ ഇവിടെയെമ്പാടും കാണാം. ചക്രവര്‍ത്തിയുടെ സിംഹാസനവും സൂര്യഘടികാരവും എല്ലാം ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഡ്രാഗണ്‍ കാവലിരിക്കുന്ന സിംഹാസനം ഒരു കാലത്തെ അധികാരശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതായിരുന്നു. കൊട്ടാരക്കെട്ടിനു ചുറ്റുമുള്ള ചൈനീസ്‌ ഭരണികളില്‍ വെള്ളം നിറച്ചുവെച്ചാണ്‌ മരം കൊണ്ടു നിര്‍മിച്ച കെട്ടിടത്തിനുണ്ടായേക്കാവുന്ന തീപിടുത്തത്തില്‍ നിന്നും കൊട്ടാരത്തെ സംരക്ഷിച്ചിരുന്നത്‌.
വിലക്കപ്പെട്ട ഈ നഗരത്തില്‍ രാഞ്‌ജിയുടെ ഉദ്യാനം കൂടാതെ നാല്‌ ഉദ്യാനങ്ങളുണ്ട്‌.

അഞ്ച്‌
എ ഡി 1406 മുതല്‍ 1420 വരെയാണ്‌ ഈ കൊട്ടാരക്കെട്ടുകളുടെ നിര്‍മാണകാലം.1987 ലാണ്‌ ലോകപൈതൃകപട്ടികയില്‍ ഇതിന്‌ ഇടം കിട്ടുന്നത്‌. മിങ്‌ രാജവംശം തൊട്ട്‌ കിങ്‌ രാജവംശം വരെ നീളുന്ന അധികാരക്കഥകള്‍ ഇവിടെ കേള്‍ക്കാം. സിജിന്‍ ചെങ്‌ എന്ന ചൈനീസ്‌ നാമത്തിന്റെ തര്‍ജമയാണ്‌ വിലക്കപ്പെട്ട നഗരം. സി അര്‍ഥമാക്കുന്നത്‌ ധ്രുവനക്ഷത്രത്തേയും. ചെങ്‌ എന്നാല്‍ കോട്ടനഗരവും. ഭൂമിയിലെ ചക്രവര്‍ത്തിയുടെ അനുമതിയില്ലാതെ ആര്‍ക്കും രാജകൊട്ടാരങ്ങളിലേക്ക്‌ പ്രവേശിക്കാന്‍ അനുവാദമില്ലെന്നര്‍ഥം.
മംഗോള്‍ വംശജരായ യുവാന്‍ വംശത്തിന്റെ പതനശേഷം ചൈന ഭരിച്ചവരായിരുന്നു മിംഗ്‌ രാജവംശം. വിപുലമായ കരസേനയും നാവികസേനയും ഇവര്‍ക്കുണ്ടായിരുന്നത്രേ. കൂടാതെ ഇവരാണ്‌ വന്‍മതില്‍ നിര്‍മിക്കാനുള്ള ആദ്യപടികളെടുത്തതും. അന്നേ, 16 കോടിക്കും 25 കോടിക്കുമിടയിലുണ്ടായിരുന്നത്രേ ഇവിടത്തെ ജനസംഖ്യ. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, സ്‌പെയിന്‍കാര്‍ ഇവരുമായെല്ലാം വ്യാപാരബന്ധങ്ങളുണ്ടായിരുന്നത്രേ, മിംങ്‌ വംശത്തിന്‌. സു യുവാന്‍ സാങ്‌ സ്ഥാപിച്ച അത്യുജ്‌ജ്വലം എന്നറിയപ്പെടുന്ന മിങ്‌ രാജവംശം ചൈനീസ്‌ ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടം നേടിയതാണ്‌. ഭരണത്തിന്റെ അവസാനനാളുകളില്‍ പ്രജകളിലും ഉദ്യോഗസ്ഥരിലും സംശയം തോന്നിയ സ്ഥാപകനായ ഹോങ്‌ വു ചക്രവര്‍ത്തി ജിന്‍യി വെയ്‌ എന്ന രഹസ്യസംഘടനക്ക്‌ രൂപം കൊടുത്തതും അതിനു ശേഷമുണ്ടായ കലാപങ്ങളുമല്ലാം ചരിത്രത്തിലെ ഓര്‍മിക്കപ്പെടുന്ന ഏടുകളില്‍ പ്രധാനമാണ്‌. മൂന്നു ദശകത്തോളം നീണ്ടുനിന്ന ഹോങ്‌ വു ഭരണകാലത്തിനിടയ്‌ക്ക്‌ നടന്ന ഒരു ലക്ഷത്തോളം ആളുകളുടെ തിരോധാനത്തിനു പിന്നില്‍ ഈ രഹസ്യ സംഘടനയാണെന്ന്‌ കരുതപ്പെടുന്നു.
ചൈനയിലെ അവസാനരാജകുലമായിരുന്ന ക്വിങ്‌ രാജകുലം ഇവിടം 1644 മുതല്‍ 1912 വരെ ഭരിച്ചു.

ആറ്‌
ഫോര്‍ബിഡണ്‍ സിറ്റിയുടെ നിര്‍മാണം ഏതാണ്ട്‌ 14 വര്‍ഷത്തോളം നീണ്ടു. മില്യണ്‍ കണക്കിന്‌ ജനങ്ങളുടെ അധ്വാനം ഈ പങ്കാളിത്തത്തിലുണ്ടായി. 1860 ലെ രണ്ടാം കറുപ്പുയുദ്ധത്തില്‍ ആംഗ്ലോഫ്രഞ്ച്‌ പട്ടാളക്കാര്‍ ഇതിന്റെ അധികാരം പിടിച്ചടക്കി. നിരവധി ചക്രവര്‍ത്തിമാര്‍ ഈ കൊട്ടാരക്കെട്ടുകളിലന്തിയുറങ്ങി കടന്നു പോയി. ഇവിടെ മൂടി വെച്ച സമ്പത്തില്‍ ഒരു ഭാഗം ലോകമഹായുദ്ധകാലത്ത്‌ അപഹരിക്കപ്പെട്ടെങ്കിലും യുദ്ധാനന്തരം തിരിച്ചുകൊണ്ടുവരികയുണ്ടായി. സാംസ്‌ക്കാരിക വിപ്ലവകാലത്തും ഇതിന്‌ ഏറെ അപചയങ്ങളുണ്ടായി.
ബുദ്ധമതത്തിന്റെ പ്രകടസാന്നിധ്യം ഇവിടെയെമ്പാടും കാണാം. കൂടാതെ മനോഹരമായ പെയിന്റിങ്ങുകളും ഇവിടെ ദര്‍ശിക്കാം. 2500 വര്‍ഷത്തെ ചൈനീസ്‌ സംസ്‌ക്കാരത്തിന്റെ രജതരേഖള്‍ ഇവിടെ എളുപ്പം കണ്ടെടുക്കാം. കൂടാതെ ടൈംപീസുകളുടേയും മറ്റു പാരമ്പര്യവസ്‌തുക്കളുടേയും അവശിഷ്‌ടങ്ങള്‍ ഇവിടെ ഇഷ്‌ടം പോലെയുണ്ട്‌. ഫോര്‍ബിഡണ്‍ സിറ്റി, ദി ലാസ്റ്റ്‌ എംപറര്‍ തുടങ്ങിയ സിനിമകളിലും ഈ ടിയീനെന്‍മെന്‍ സ്‌ക്വയറിന്റെ കഥ പറയുന്നുണ്ട്‌. വിശ്രുത സംഗീതഞ്‌ജനായ യാനിയുടെ നേതൃത്വത്തില്‍ ഇവിടെ മ്യൂസിക്‌ ഷോയും 2004 ല്‍ നടന്നു.

ഏഴ്‌
ഒരിക്കല്‍ ഇവിടെ ചെണ്ടകളും മണികളും മുഴങ്ങിയിരുന്നു. സ്വര്‍ഗീയശാന്തിയുടെ കവാടം എന്നാണറിയപ്പെടുന്നതെങ്കിലും ഇവിടെ ചക്രവര്‍ത്തിമാരുടെ യുദ്ധപ്രഖ്യാപനങ്ങളും നടന്നിരുന്നു. സണ്‍യാത്സെന്നിന്റെ റിപ്പബ്ലിക്‌ പ്രഖ്യാപനം, മാവോയുടെ വിമോചനപ്രഖ്യാപനം, സാംസ്‌ക്കാരികവിപ്ലവാഹ്വാനം, റിപ്പബ്ലിക്‌ ചൈനയുടെ ആദ്യപ്രസിഡന്റായിരുന്ന ചൗ എന്‍ ലായിയുടെ മരണത്തില്‍ വിലപിക്കാന്‍ കൂടിയവര്‍ക്കു നേരെയുള്ള നിഷ്‌ഠൂര മര്‍ദനം, ഒടുവില്‍ വിദ്യാര്‍ഥി തൊഴിലാളി കലാപത്തിനെതിരായ പൈശാചികാക്രമണം എല്ലാം ഇവിടെ നടന്നത്‌. അന്നത്തെ ആ ആക്രമണത്തില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. അന്ന്‌ അധികാരികള്‍ക്കെതിരെ എഴുതപ്പെട്ട കവിതകളും സംഭവങ്ങളുടെ ഫോട്ടോകളും പ്രക്ഷോഭകാരികള്‍ നശിച്ചുപോകാതിരിക്കാന്‍ സൂക്ഷിച്ചത്‌ കുഴികളിലും ചെടിച്ചട്ടികളിലും കല്‍ക്കരിയടുപ്പുകളിലുമായിരുന്നു. ചരിത്രത്തില്‍ ഇതിനൊരാവര്‍ത്തനവും മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്‌. മിങ്‌ രാജവംശത്തിലെ പുസ്‌തകവിരോധികളായ ചക്രവര്‍ത്തിമാരില്‍ നിന്നും മഹദ്‌ഗ്രന്ഥങ്ങളെ രക്ഷിക്കാന്‍ അന്നത്തെ പണ്‌ഡിതന്‍മാരും ഇതുപോലെ ചില ഒളിസങ്കേതങ്ങള്‍ നിര്‍മിച്ചിരുന്നുവത്രേ. ക്ഷേത്രങ്ങളുടെ ഭിത്തിയോട്‌ ചേര്‍ന്ന്‌ പൊള്ള മതിലുകള്‍ പണിതുചേര്‍ത്താണത്രേ അവര്‍ അവ സൂക്ഷിച്ചിരുന്നത്‌. ഓരോ പുസ്‌തകവും ഏതൊക്കെ മതിലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എഴുതി വയ്‌ക്കുകയും പിന്നീട്‌ ചക്രവര്‍ത്തിയുടെ മരണശേഷം അത്‌ കണ്ടെടുക്കുകയുമാണുണ്ടായത്‌.

എട്ട്‌
ജനങ്ങളും ടിയാനെന്‍മെന്‍ സ്‌ക്വയറും തമ്മിലുള്ള മതിലുകള്‍ സാംസ്‌ക്കാരികവിപ്ലവകാലത്ത്‌ ഇല്ലാതാവുകയായിരുന്നുവെന്ന്‌ പറയാം. അന്നത്തെ കാലത്ത്‌ ചൈനീസ്‌ കവിയായ അയ്‌ചിങ്‌ എഴുതിയതു പോലെ-
മതില്‍ കത്തി പോലെയാണ്‌
അത്‌ നഗരത്തെ രണ്ടായി മുറിക്കുന്നു.
മൂന്നു മീറ്റര്‍ ഉയരം?
സാരമില്ല, നാല്‍പത്തഞ്ചു കിലോമീറ്റര്‍ നീളം?
ആയിരമിരട്ടി നീളവും വീതിയുമുണ്ടാവട്ടെ,
പക്ഷേ, മതിലുകള്‍ക്ക്‌ ആകാശത്തെ മേഘങ്ങളെ തടുക്കാനാവുമോ?
കാറ്റിനെ, മഴയെ, സൂര്യവെളിച്ചത്തെ, ജലത്തിന്റേയും വായുവിന്റേയും പ്രവാഹത്തെ
കാറ്റിനേക്കാള്‍ സ്വതന്ത്രമായ ചിന്തയുള്ള നൂറു ലക്ഷമാളുകളെ?
എങ്കിലും അവസാനമായി 1989 ലെ ജൂണ്‍ 3 ന്‌ ഉണ്ടായ കൂട്ടക്കൊല ടിയാനന്‍മെന്‍ സ്‌ക്വയറിലെ കറുത്ത അധ്യായമായി മാറുകയായിരുന്നു. പത്ര സ്വാതന്ത്ര്യം, കൂടുതല്‍ ജനാധിപത്യം, ഗവര്‍ണ്‍മെന്റുമായി സംഭാഷണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ കൂറ്റന്‍ റാലിയിലേക്ക്‌ പട്ടാളനിയമം പ്രഖ്യാപിച്ച ലി പെങിന്റെ ഭരണകൂടം ജൂണ്‍ 3 ന്‌ അക്രമങ്ങളഴിച്ചു വിടുകയായിരുന്നു. 300 ലേറെപ്പേരെങ്കിലും ആ ആക്രമണത്തില്‍ മരിച്ചെന്നാണ്‌ പറയപ്പെടുന്നത്‌.
ആധുനികകാലത്തെ മറ്റൊരു ടിയാനെമന്‍മെന്‍ ദുരന്തം.























Thursday, November 14, 2013

ചരിത്രത്തിന്റെ കാവ്യനീതി

ചരിത്രത്തിന്റെ കാവ്യനീതി



ചരിത്രത്തിന്റെ കാവ്യനീതി പലപ്പോഴും വ്യത്യസ്‌തമാണ്‌. അതു പോലെ അത്‌ഭുതം നിറഞ്ഞതും. നൊടിയിട നേരം കൊണ്ട്‌ അപ്രത്യക്ഷമാവുകയും പിന്നെ തെല്ലുനേരമോ കാലമോ കഴിഞ്ഞ്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു കണ്‍കെട്ടുവിദ്യ പലപ്പോഴും ചരിത്രത്താളുകള്‍ക്ക്‌ നാടകീയതയും ഉദ്വേഗവും നല്‍കുന്നു. മണ്‍മറഞ്ഞുപോയ ഇതിഹാസങ്ങളും സംസ്‌ക്കാരങ്ങളും ഒരര്‍ഥത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ നമ്മുടെ തന്നെ കഥകളാണ്‌. നമ്മള്‍ നാമായി പരിണമിച്ച വിസ്‌മയ കഥകള്‍. അതില്‍ രാഷ്‌ട്രീയപരവും സാമ്പത്തികവും കലാപരവും ശാസ്‌ത്രീയപരവും സാമൂഹ്യപരവുമായ സംഭവപരമ്പരകളുണ്ട്‌. ഒരു ജനതയുടെ ആത്‌മാവിഷ്‌ക്കാരത്തിന്റേയും ജീവിതാവിഷ്‌ക്കാരത്തിന്റേയും ചുരുളഴിഞ്ഞതും അഴിയാത്തതുമായ വിചിത്രാനുഭവങ്ങളുണ്ട്‌. പിന്നീടെപ്പോഴെങ്കിലും ഓര്‍ത്തെടുക്കുമ്പോള്‍ ഭാവിയിലേക്കു ചൂണ്ടുപലകയാവുന്ന ചില മിന്നല്‍കാഴ്‌ചകളുമുണ്ട്‌. 



മെസപ്പെട്ടോമിയന്‍ സംസ്‌കാരവും ഹമ്മുറാബിയുടെ നിയമസംഹിതയും പിരമിഡുകളുടെയും ഫറോവമാരുടേയും അത്‌ഭുതകഥകളും മോഹന്‍ ജാദോരോയിലും ഹാരപ്പയിലുമായി ഉടലെടുത്ത സംസ്‌കാരങ്ങളും അലക്‌സാണ്ടറുടെ ലോകം കീഴടക്കാനുള്ള യാത്രയും സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധകോലാഹലങ്ങളും ആരെയും വിസ്‌മയിപ്പിക്കുമാറ്‌ കെട്ടിടങ്ങള്‍ പണിത പോംപെയിലേയും പെട്രായിലേയും പ്രാചീനരുടെ കഥയുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്‌ പിന്നിട്ട പാതയിലെ നമ്മുടെ തന്നെ കഥകളിലാണ്‌. ജീവിതങ്ങളിലാണ്‌. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുതെന്നാണല്ലോ, നമ്മുടെ വേദഗ്രന്ഥങ്ങളും സദാചാരമൂല്യങ്ങളുമല്ലാം നമ്മെ പഠിപ്പിക്കുന്നത്‌.
ചരിത്രം പലപ്പോഴും വിജയിച്ചവന്റേതാണെന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌. എന്നാല്‍ എല്ലായ്‌പ്പോഴും ഇത്‌ സത്യമായിക്കൊള്ളണമെന്നുമില്ല. പരാജയപ്പെട്ടവരും ചരിത്രത്തിന്റെ ഭാഗമാണ്‌. വിജയി, വിജയിയുടെ കണ്ണിലൂടെ ചരിത്രത്തെ അയാള്‍ക്കനുകൂലമായി വരയ്‌ക്കുമ്പോള്‍ പരാജിതന്റെ കണ്‍കോണിലും ഒരു ചരിത്രമുണ്ടെന്ന്‌ നാമറിയണം. അതിമോഹങ്ങളും അക്രമങ്ങളും കൊടുംക്രൂരതകളും നിറഞ്ഞ ചരിത്രത്തിനൊപ്പം തന്നെ ചില മഹാത്യാഗങ്ങളും നമ്മുടെ മുത്തശിക്കഥകളില്‍ ഇടം പിടിച്ചിരുന്നു. വിജയിക്കൊപ്പം പരാജിതനും കൈയ്യടി കിട്ടിയിരുന്നു. 


ഒരര്‍ഥത്തില്‍ വിജയിയോ പരാജിതനോ കാഴ്‌ചക്കാരനോ ആരും ഏകരായിരുന്നില്ല. എല്ലാവരും മഹത്തായ ഈ ലോകക്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. വിവിധ കാലങ്ങളില്‍, വിവിധ ദേശങ്ങളില്‍, വിവിധ വേഷങ്ങളില്‍, വിവിധ ഭാഷകളില്‍ നമ്മെ തന്നെ രൂപപ്പെടുത്തിയവര്‍. നമ്മുടെ മനുഷ്യമഹാനാടകത്തിലെ പ്രധാനവേഷങ്ങളാടി അടുത്ത തലമുറയിലേക്ക്‌ ബാറ്റണ്‍ കൈമാറിയവര്‍. നമ്മുടെ പൂര്‍വികര്‍.







   

Friday, November 8, 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി















നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യാത്രാഡയറി


മുയല്‍ച്ചിത്രം
മലയാളത്തിലെ ആദ്യത്തെ മുഴുനീള റോഡ്‌ മൂവിയാണ്‌ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പരിചയമില്ലാത്ത വഴികള്‍, സ്ഥലങ്ങള്‍, കാഴ്‌ചകള്‍.. യാത്രയുടെ ഭൂപടം പിന്നെയും പിന്നെയും നീളുകയാണ്‌. ബുള്ളറ്റിന്റെ കിക്കറില്‍ കാല്‍ വെച്ച്‌ വയനാടന്‍ ചുരമേറി യാത്ര തുടങ്ങുന്ന സുനിയുടേയും ഖാസിയുടേയും ചിത്രം പോസ്റ്ററുകളായി ഫേസ്‌ബുക്കിലും ട്വിറ്ററിലുമെത്തിയപ്പോള്‍ ലൈക്കുകളുടെ ക്ലിക്ക്‌ ഒരുപാടെണ്ണം കുന്നു കൂടി.
ഷൂട്ടിങ്ങിനിടെ കടന്നുപോയ ഓരോ പ്രദേശത്തിന്റെയും നിറമുള്ള ചിത്രങ്ങള്‍ ഇന്നും സമീറിന്റെ ഓര്‍മയിലുണ്ട്‌. മനസിനകത്ത്‌ നിന്ന്‌ എപ്പോള്‍ വേണമെങ്കിലും പമ്മിപ്പമ്മി വെള്ളിവെളിച്ചത്തിലേക്ക്‌ ചാടിവീഴാനൊരുങ്ങുന്ന ഒരു മുയലിനെപ്പോലെ. �ഷൂട്ടിങ്‌ സംഘത്തിലെ ഏതാണ്ടെല്ലാവരും നല്ല ബൈക്ക്‌ റൈഡേര്‍സായിരുന്നു. അതിനാല്‍ അതും ഒരു പുത്തന്‍ അനുഭവമായി. സിനിമക്കു വേണ്ടി ഉപയോഗിച്ച ബൈക്കുകള്‍ ഷൂട്ടിങ്ങിനായി ഒരു വോള്‍വോ ബസില്‍ കേറ്റി എല്ലായിടത്തേക്കും കൊണ്ടു പോവുകയായിരുന്നു. ചിലയിടങ്ങളില്‍ അവയൊക്കെയും ലോംഗ്‌ റൈഡിങ്ങിനുമിറങ്ങി.� സംവിധായകന്‍ സമീര്‍ താഹിര്‍ പറയുന്നു.
�ഷൂട്ട്‌ തുടങ്ങുന്നതിനു മുമ്പേ, ഞാനും ടീമും ഈ സ്ഥലങ്ങളിലെല്ലാം ലൊക്കേഷന്‍ തിരച്ചിലിനായി യാത്ര ചെയ്‌തിരുന്നു. സിനിമയുടെ കഥ ആവശ്യപ്പെട്ടതിനനുസരിച്ചുള്ള ലൊക്കേഷനുകള്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഒന്നൊന്നര മാസമെടുത്തു �നീലാകാശ�ത്തിലെ ലൊക്കേഷന്‍ ചിത്രം മനസില്‍ പച്ച പിടിക്കാന്‍.�

ഭൂതകാലക്കുളിര്‍
ഒരു വിധപ്പെട്ടവര്‍ക്കൊക്കെയും യാത്രകള്‍ ജീവനാണ്‌. ജീവിതത്തിലെ ഏറെ പ്രധാനമായ ചില പാഠങ്ങള്‍ പഠിക്കാനാണ്‌ പണ്ടൊരിക്കല്‍ ഏണസ്റ്റോ ഫ്യൂസര്‍ ഗുവേരയും ആല്‍ബര്‍ട്ടോ മിയാല്‍ ഗ്രനഡോയും ഒരു യാത്ര പോയത്‌. അതിലൊരാള്‍, ഫ്യൂസര്‍ ലോകത്തിലെ എക്കാലത്തേയും വിപ്ലവത്തിന്റെ പ്രവാചകനായി. ലോകമറിയുന്ന ചെഗുവേരയായി. മലയാളസിനിമാചരിത്രത്തിലെ ആദ്യറോഡ്‌ മൂവിയുടെ വിശേഷങ്ങള്‍ക്ക്‌ ഒരു പക്ഷേ, ഇങ്ങനെയൊരു ഭൂതകാലക്കുളിരിന്റെ അമിതപരാമര്‍ശം ആവശ്യമില്ല. ചിത്രത്തിലെ നായകനായ ഖാസിയും കൂട്ടുകാരന്‍ സുനിയും നടത്തുന്ന യാത്ര തികച്ചും വ്യത്യസ്‌തമായ മറ്റൊരു യാത്രയാണ്‌. കൂടെ പഠിച്ച കാമുകിയെ തേടിയുള്ള യാത്രയില്‍ ഖാസിയുടെ വീടിരിക്കുന്ന കോഴിക്കോട്ടു നിന്നും (ഭൂതകാലത്ത്‌ കോയില്‍ക്കോട്ട) കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, ഒറീസ, അസം, പശ്ചിമ ബംഗാള്‍, നാഗാലാന്റ്‌ എന്നിങ്ങനെ ആറ്‌ സംസ്ഥാനങ്ങള്‍ പിന്നെയും അവര്‍ പിന്നിടുന്നു. ആ യാത്രയില്‍ ഇവര്‍ കടന്നുപോവുന്നത്‌ പ്രണയം, രാഷ്‌ട്രീയം, പോരാട്ടം, കച്ചവടം, മതം തുടങ്ങി നാടിന്റെ തന്നെ വിവിധ സ്‌പന്ദനങ്ങളിലൂടെയാണ്‌. ഒരര്‍ഥത്തില്‍ നമ്മുടെ തന്നെ ഭൂതകാലത്തിലൂടെ. �ഏറെ കാലത്തെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു യാത്ര പോവണമെന്ന്‌. ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌, ലോകം ചുറ്റണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം ഇന്ത്യയിലൊന്ന്‌ കറങ്ങണമെന്ന്‌. ഷൂട്ടിങ്ങിനായി നമ്മുടെ നാടിന്റെ വിവിധയിടങ്ങളിലൂടെ കറങ്ങിയപ്പോഴാണ്‌ അങ്ങനെ പറഞ്ഞതിന്റെ അര്‍ഥം മനസിലായത്‌. ഏതാണ്ട്‌ എല്ലാ കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും കടന്നുപോയ ഷൂട്ടിങ്‌ യാത്ര ഏതായാലും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്‌.�ചിത്രത്തിലെ ഖാസിയുടെ (ദുല്‍ക്കറിന്റെ) വാക്കുകളില്‍ യാത്രയുടെ നിറമുള്ള ഭൂതകാലക്കുളിര്‍ ഒരിക്കല്‍കൂടി വിരിയുന്നു.

കഥക്കൂട്‌
നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും കണ്ട്‌, 2009 ല്‍ നടത്തിയ ഒരു യാത്രയാണ്‌ സിനിമയുടെ കഥയ്‌ക്ക്‌ പിന്നിലെ കഥയെന്ന്‌ കഥയും തിരക്കഥയും ചമച്ച ഹാഷിര്‍ മുഹമ്മദ്‌ പറയുന്നു. സുഹൃത്തായ അബ്‌ദുല്‍ ഹമീദുമുണ്ടായിരുന്നു കൂടെ. അന്ന്‌ ഇതേ ബുള്ളറ്റുകളില്‍ ചെന്നൈ തൊട്ട്‌ ദില്ലി വരെയായിരുന്നു റൈഡിങ്‌. ആ യാത്രയ്‌ക്കിടയില്‍ സിനിമാപ്പേരു പോലെ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും ഒരു വിസ്‌മയക്കാഴ്‌ച പോലെ പലയിടങ്ങളില്‍ വെച്ചും മുന്നില്‍ വന്നു വിരിഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‌ ഹാഷിര്‍ സത്യം ചെയ്യുന്നു. എങ്ങോട്ടു വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ്‌ സിനിമയുടെ പേര്‌. യാത്രയ്‌ക്കിടയില്‍ മലമുകളിലെ പഞ്ചറൊട്ടിക്കുന്ന രാഘവേട്ടന്റെ കടയും ഗ്രാമഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമല്ലാം അന്നത്തെ കാഴ്‌ചകളില്‍ നിന്ന്‌ കിട്ടിയ കഥാസന്ദര്‍ങ്ങളാണ്‌. പുരിയിലെ ഫെസ്റ്റിവലും ബീച്ചിലെ കാഴ്‌ചകളുമല്ലാം ഒറിജിനലായി, അതാത്‌ സമയങ്ങളില്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. �എന്റെ യാത്രയില്‍ കണ്ടുമുട്ടിയ കാഴ്‌ചകളാണ്‌ സിനിമയിലുമുള്ളത്‌. സിനിമയിലെ നായകര്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളായതും അവര്‍ കടന്നുപോയ സമകാലികപ്രശ്‌നങ്ങളില്‍ പലതും ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലവുമായി ബന്ധമുണ്ട്‌. ബേസിക്കലി ഈ സിനിമ മലയാളത്തിലെ ബൈക്ക്‌ റൈഡിങും യാത്രയും ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു.� ഹാഷിര്‍ മുഹമ്മദിന്റെ വാക്കുകളില്‍, പഴയ തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയേക്കാള്‍ യാത്രയേയും റൈഡിങ്ങിനേയും ഇഷ്‌ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കൈയ്യൊപ്പ്‌.

കടല്‍നിറം
കടലിന്റെ നിറം മാറി മാറി വരാം. ചിലപ്പോള്‍ നീല, കറുപ്പ്‌, തിരമാലയുടെ നിറത്തോട്‌ ചേര്‍ന്ന വെളുപ്പ്‌, അങ്ങനെ അങ്ങനെ.. എങ്കിലും യാത്രയുടെ നിറം എന്നും ഒന്നാണ്‌. �ജീവിതത്തില്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടണമെന്നില്ല. അത്രയും ആവേശം നിറഞ്ഞതായിരുന്നു യാത്രയുടെ ഹരം നിറഞ്ഞ അനുഭവങ്ങള്‍. രണ്ട്‌ ബുള്ളറ്റുകളിലായി ഞാനും ദുല്‍ക്കറും, (സോറി ഖാസിയും) ശരിക്കുമങ്ങ്‌ എന്‍ജോയ്‌ ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കുള്ളതു പോലെ സിനിമയില്‍ ഉപയോഗിച്ച ബൈക്കുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്‌..� സിനിമയില്‍ ഖാസിയുടെ സുഹൃത്തായി അഭിനിയിച്ച സണ്ണി വെയിന്‍ മനസ്‌ തുറക്കുന്നു. സിനിമയിലെ ബൈക്കുകള്‍ നിര്‍മാതാക്കളിലൊരാളായ അബ്‌ദുല്‍ ഹമീദിന്റേതാണ്‌. ദുല്‍ക്കറിന്റേത്‌ ലോംഗ്‌ റൈഡിന്‌ ഉപയോഗിക്കുന്ന 500 സിസി മാച്ചിസ്‌മോ ബുള്ളറ്റും സണ്ണിയുടേത്‌ 535 സിസി ലൈറ്റ്‌നിങ്‌ ബുള്ളറ്റും. ദുല്‍ക്കറും സണ്ണിയുമൊന്നിക്കുന്ന രണ്ടാമത്തെ പടം കൂടിയാണിത്‌. ആദ്യസിനിമയില്‍ തുടങ്ങിയ സൗഹൃദം ഈ സിനിമയില്‍ കൂടുതല്‍ ദൃഢമായി. �ഓരോ സ്ഥലത്തും ഓരോ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ടീമായിരുന്നു. അതിനാല്‍ തന്നെ യാത്രയ്‌ക്കിടയില്‍ എവിടെയെത്തുമെന്നും എവിടെ ഭക്ഷണമൊരുക്കാമെന്നും കൃത്യമായ ധാരണയുണ്ടായിരുന്നു. യഥാര്‍ഥജീവിതത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഏതായാലും നല്ലൊരു ത്രില്ലറാണ്‌ സിനിമയും ഇതിലെ കാഴ്‌ചകളും.. �സണ്ണിയുടെ വാക്കുകളില്‍ പ്രിയകൂട്ടുകാരനൊപ്പം ഒരു യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ ആവേശം.

യാത്രാഡയറിയുടെ അവസാനതാള്‌
ഏതാണ്ട്‌ 110 ഓളം ദിവസങ്ങളെടുത്ത ഷൂട്ടിങ്ങിനിടയിലെ സന്ധ്യകളെല്ലാം സമീര്‍ കൃത്യമായും ഓര്‍ക്കുന്നു. ഒരു സിനിമാ ഷൂട്ടിങ്ങെന്നതിനെക്കാള്‍ കുറേ റൈഡേര്‍സ്‌ നടത്തിയ ഇന്ത്യന്‍ യാത്ര കൂടിയായിരുന്നു ആ ദിവസങ്ങള്‍. �കഥയ്‌ക്കു വേണ്ടി കൃത്യമായും ഒരുക്കിവെച്ചതു പോലെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ ഗ്രാമങ്ങളെല്ലാം. റിലീസിങ്ങിനു ശേഷം എല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്‌തതിനും മറ്റും ദുല്‍ക്കര്‍ പ്രത്യേകനന്ദിയും പറഞ്ഞു.�യാത്ര ചെയ്യാനിഷ്‌ടമുള്ള സമീര്‍ തന്റെ ഐ ടെന്നില്‍ കേരളത്തില്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. എങ്കിലും തനിച്ച്‌ നടത്തുന്ന ട്രയിന്‍ യാത്രകളാണ്‌ ഏറെയിഷ്‌ടം. അങ്ങനെ പോവുമ്പോഴും കാണുന്ന സന്ധ്യാസമയങ്ങള്‍ മനസില്‍ വിസ്‌മയക്കാഴ്‌ചകളായി തെളിഞ്ഞു കിടപ്പുണ്ട്‌. ഷൂട്ടിങ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ഒരു സന്ധ്യാനേരത്ത്‌ പൂനയ്‌ക്കടുത്തുള്ള കാടിനോട്‌ ചേര്‍ന്നു നിന്ന റെയില്‍വേ സ്റ്റേഷനടുത്ത്‌ വെച്ച്‌ ഒരു കൂട്ടം ആനകളെ കാണുന്നത്‌. �..അതൊരു വല്ലാത്ത കാഴ്‌ചയായിരുന്നു. സിനിമയ്‌ക്കു ശേഷം ബൈക്ക്‌ റൈഡിങ്ങിന്‌ ആവേശം തോന്നിയെന്ന്‌ പറഞ്ഞ്‌ പലരും വിളിച്ചിട്ടുണ്ട്‌. മോട്ടോര്‍ സൈക്കിള്‍ റൈഡിങ്ങും ഫോട്ടോഗ്രഫിയുമൊക്കെ ഹരം പിടിച്ചു വിളിക്കുന്നവര്‍. ഇന്നലെയും വിളിച്ചു, തൃശൂര്‌ നന്നൊരാള്‍. നീലാകാശം കണ്ട്‌ പിറ്റേന്ന്‌ തന്നെ നാട്ടിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂമില്‍ പോയി ഒരു ബുള്ളറ്റ്‌ ബുക്ക്‌ ചെയ്‌ത കാര്യം പറയാന്‍..�
സമീറിലെ, തുറന്നുവെച്ച യാത്രികന്റെ ഡയറിക്കു മുകളിലെ, രാത്രിയിലേക്കു നീണ്ട ആകാശത്ത്‌ ആയിരം കാന്താരി പൂത്തു.









Wednesday, November 6, 2013

ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌




ഓണക്കാലം@ ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌

എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ ആര്‍ മീരയ്‌ക്ക്‌ കുട്ടിക്കാലത്തൊക്കെ ഓണത്തേക്കാള്‍ പ്രധാനം നാട്ടിലെ ക്ഷേത്രോത്സവങ്ങളായിരുന്നു. മീരയുടെ നാടായ കൊല്ലം ശാസ്‌താംകോട്ടയില്‍ ഓണത്തേക്കാളേറെ, എന്നാല്‍ ഓണം പോലെ കൊണ്ടാടിയിരുന്നത്‌ നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളായിരുന്നു. മാര്‍ച്ച്‌ മാസത്തിലായിരിക്കും മിക്കവാറും ഉത്സവങ്ങളെല്ലാം. ചിലപ്പോള്‍ ഓണത്തേക്കാളേറെ പ്രാധാന്യവും ആ ഉത്സവങ്ങള്‍ക്കു തന്നെ. പക്ഷേ, അപ്പോഴും മനസില്‍ അടുത്താഴ്‌ചയാണല്ലോ കൊല്ലപ്പരീക്ഷ എന്ന പേടി ബാക്കി കിടക്കും. എത്ര ആഘോഷിച്ചാലും ഈ പരീക്ഷപ്പേടി മനസിലങ്ങനെ ആന്തലോടെയുണ്ടാവും.
അച്ഛന്റെ അമ്മയാണ്‌ മീരയെ വളര്‍ത്തിയത്‌. കുടുംബത്തില്‍ അപ്പച്ചിമാരുമുണ്ടായിരുന്നു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള ഈ ഉത്സവകാലത്തിന്‌ ശരിക്കും ഒരു ഓണക്കാലത്തിന്റെ പ്രതീതി തന്നെയായിരുന്നു. പിന്നീട്‌ എല്ലാവരും ഒത്തു ചേരുന്നത്‌ ഓണക്കാലത്താണ്‌. അന്ന്‌ പക്ഷേ, പരീക്ഷപ്പേടിയൊന്നുമില്ല. ശരിക്കുമുള്ള തകര്‍പ്പന്‍ ആഘോഷം തന്നെയായിരിക്കും.

ഫൈന്‍ ആര്‍ട്‌സ്‌ ക്ലബുകാരുടെ ഓണം
�അന്നൊക്കെ ഓണക്കാലത്ത്‌ നാട്ടില്‍ കലാപരിപാടികളുടെ ബഹളമായിരുന്നു. ഏതാണ്ട്‌ മൂന്നു വീടുകള്‍ക്കിടയില്‍ ഒരു ഫൈന്‍ ആര്‍ട്‌സ്‌ ക്ലബ്‌ എന്ന അവസ്ഥയായിരുന്നു. ഞങ്ങള്‍ കുട്ടികളെ റാഞ്ചിക്കൊണ്ട്‌ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ക്ലബുകാരുടെ മത്സരമായിരുന്നു.. � മീരയുടെ വാക്കുകളില്‍ അന്നത്തെ കുഞ്ഞു എഴുത്തുകാരി കഥകളെഴുതാന്‍ തുടങ്ങി. ഒരു വിധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കും. അവയില്‍ പ്രധാനം കഥയെഴുത്തും ഉപന്യാസരചനയും ഡ്രോയിങ്ങും വിവിധഭാഷാപ്രസംഗങ്ങളുമൊക്കെത്തന്നെ. എല്ലാത്തിലും സമ്മാനവും കിട്ടും. പിന്നീടുള്ള എഴുത്തുജീവിതത്തിലും ചിലപ്പോള്‍ ഈ കുട്ടിക്കാലത്തെ ഫൈന്‍ ആര്‍ട്‌സ്‌ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ പ്രചോദനങ്ങളുണ്ടായിരിക്കാം. പിന്നീട്‌ പ്ലസ്‌ടു, ഡിഗ്രി കാലമൊക്കെയായപ്പോള്‍ ക്ലബുകളും ഇല്ലാതായിത്തുടങ്ങി. �വേണമെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്‌മയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയെന്നും പറയാം. കാരണം, അവരാണല്ലോ ഇത്തരം ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്‌!�

കരടികളിയും ആര്‍പ്പോ വിളിയും
�കരടികളിയായിരുന്നു അന്നത്തെ കൊല്ലത്തെ ഫേവറിറ്റ്‌ ഓണാഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്‌.� കെ ആര്‍ മീര കോട്ടയത്തെ വീട്ടിലിരുന്ന്‌ മനസ്‌ തുറക്കുന്നു.
പുതിയ ഡ്രസ്‌ കിട്ടുന്നതായിരുന്നു അക്കാലത്തെ ഏറ്റവും ആവേശം നിറഞ്ഞ ഓണം ഓര്‍മകളിലൊന്ന്‌. പിന്നെ പടക്കം പൊട്ടിക്കുന്നതും മറ്റും. രാത്രിയാവുമ്പോഴാണ്‌ കരടികളിയുമായി സംഘം വരിക. ഏതാണ്ട്‌ പകലത്തെ പരിപാടികളെല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടിനു പുറത്തു നിന്ന്‌ ആര്‍പ്പോ വിളികളുയരും. പിന്നെ പടക്കത്തിന്റെ ശബ്‌ദവും മത്താപ്പൂവിന്റെയും കമ്പിത്തിരിയുടേയും മിന്നിത്തിളങ്ങലുമായിരിക്കും. അതോടെ ഞങ്ങളെല്ലാവരും ചാടിയെഴുന്നേറ്റ്‌ പുറത്തേക്ക്‌ ചെല്ലും.

മറക്കാനാവാത്ത തിരുവോണനാള്‍



�ജോലിയൊക്കെ ആയപ്പോള്‍ ഓണത്തിന്റെ പകിട്ടും പത്രാസും തീര്‍ത്തും ഇല്ലാതായെന്നു തന്നെ പറയാം. പത്രസ്ഥാപനത്തില്‍ ജോലിയായതിനാല്‍ ഓണത്തിന്‌ ഒരു ദിവസം മാത്രമാണ്‌ ലീവ്‌. തിരുവോണത്തിന്റെ അന്ന്‌ മിക്കവാറും ട്രെയിനിലായിരിക്കും. ദീര്‍ഘയാത്ര തന്നെ. ഒന്നുകില്‍ ഭര്‍ത്താവിന്റെ വീട്ടില്‍. അല്ലെങ്കില്‍ എന്റെ വീട്ടില്‍. എന്തായാലും ജോലി ചെയ്യുന്ന ഇടത്തു നിന്നും ഏതാണ്ട്‌ പകുതി ദിവസമെങ്കിലും ട്രെയിനിലിരിക്കണം.. � മീര മനസു തുറക്കുന്നു.
മറക്കാനാവാത്ത മറ്റൊരു ഓണവുമുണ്ട്‌ മനസില്‍. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷത്തെ ഓണമായിരുന്നു. അന്ന്‌ തിരുവോണത്തിന്റെ തലേന്നാണ്‌ പ്രസവത്തിനു വേണ്ടി ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്യുന്നത്‌. ആശുപത്രിയില്‍ നിന്ന്‌ പരിശോധിച്ച ഡോക്‌ടര്‍ എന്റെ അവസ്ഥയും ഓണത്തിന്റെ പരിഗണനയും പ്രമാണിച്ച്‌ വീട്ടില്‍ ചെന്ന്‌ തിരുവോണം ആഘോഷിച്ച്‌ വരാനായി ഒരു ദിവസത്തെ അവധി തന്നു. അങ്ങനെ ഓണസദ്യയുണ്ട്‌ തിരിച്ച്‌ വീണ്ടും ആശുപത്രിയിലേക്കു ചെന്ന്‌ അഡ്‌മിറ്റായി. അതിന്റെ പിറ്റേന്നായിരുന്നു പ്രസവവും. �അതിനാല്‍ ആ ഓണക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓണമായി ഞാന്‍ കരുതുന്നു. അത്‌ ഇന്നും മനസിലുണ്ട്‌.�

വിപണിയുടെ ഓണം

കുടുംബത്തില്‍ ചില മരണങ്ങളുണ്ടായതിനാല്‍, ഇപ്രാവശ്യം ഓണത്തിന്‌ വലിയ ആഘോഷങ്ങളൊന്നുമില്ല. വീട്ടില്‍ തന്നെയായിരിക്കും. �പിന്നെ ഇന്നത്തെ ഓണംന്നുള്ളത്‌ വിപണിയുടേതല്ലേ. ടെക്‌സ്റ്റയില്‍സുകാരും കാറ്ററിങ്ങുകാരുമാണ്‌ ഇന്നത്തെ ഓണം പ്രധാനമായും ആഘോഷിക്കുന്നത്‌. വീട്ടിലിരുന്നാല്‍ മതി. പഴയതു പോലെ പൂക്കള്‍ തേടി അലയുകയോ സദ്യയ്‌ക്കു വേണ്ടി ഒരുക്കങ്ങള്‍ കൂട്ടുകയോ ഒന്നും വേണ്ട. എല്ലാം വീട്ടിലെത്തും. എല്ലാം വിപണിയുടെ ഓണമാണല്ലോ. ശരിക്കും നമ്മളേക്കാളൊക്കെ അവരാണ്‌ ആഘോഷിക്കുന്നതും ആഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതുമല്ലാം. നമ്മള്‍ വെറും നോക്കുകുത്തികള്‍..� മീരയുടെ മുഖത്ത്‌ കഴിഞ്ഞുപോയ നന്‍മകളുടെ ഓണക്കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകള്‍ ബാക്കിയുണ്ട്‌.   










Monday, November 4, 2013

ഒരു ഓണക്കാലയാത്രയുടെ സ്‌മരണയ്‌ക്ക്‌



ഒരു ഓണക്കാലയാത്രയുടെ സ്‌മരണയ്‌ക്ക്‌
ഒരു ചെറുപുഞ്ചിരിയിലെ ബീനയെ ഓര്‍മയില്ലേ?
പട്ടുപാവാടയും ധാവണിയുമണിഞ്ഞ്‌ ഓണനിലാവ്‌ പോലെ മലയാളിയുടെ മനസിലേക്ക്‌ നനുത്ത മന്ദസ്‌മിതത്തോടെ നടന്നടുത്ത ആ പെണ്‍കുട്ടിയെ?
മലയാളസിനിമയിലേക്ക്‌ ലെനയെന്ന തൃശൂരുകാരി വരവറിയിച്ചത്‌ ജയരാജിന്റെ സ്‌നേഹം, കരുണം തുടങ്ങിയ ചിത്രങ്ങളിലൂടെയും ഓമനത്തിങ്കള്‍പ്പക്ഷി പോലുള്ള മെഗാസീരിയലുകളിലൂടെയുമായിരുന്നെങ്കിലും എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌ത �ഒരു ചെറുപുഞ്ചിരി�യിലെ ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ അവതരിപ്പിച്ച മുത്തശന്റെ കൊച്ചുമകളായി വന്നപ്പോള്‍ മലയാളികള്‍ ഒന്നടങ്കം അവരെ സ്‌നേഹിച്ചുതുടങ്ങുകയായിരുന്നു. പിന്നെ ഒരുപാട്‌ എണ്ണം പറഞ്ഞ ചിത്രങ്ങള്‍. രണ്ടാം ഭാവം, ട്രാഫിക്‌, ഈ അടുത്ത കാലത്ത്‌, സ്‌പിരിറ്റ്‌.. ഇപ്പോള്‍ ഇതാ ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റും. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പോസ്റ്റ്‌ ഗ്രാജ്വുവേറ്റ്‌ ബിരുദമുള്ള ലെന മുംബൈയില്‍ സൈക്കോളജിസ്‌റ്റ്‌ ആയി ജോലിയും ചെയ്‌തിട്ടുണ്ട്‌. സിനിമയ്‌ക്കു വേണ്ടി ജോലി വിട്ട്‌ നാട്ടിലേക്കും തുടര്‍ന്ന്‌ മലയാളിമനസിലേക്കും ചേക്കേറുകയായിരുന്നു.

ഓണക്കാലത്തെ നാട്ടിലേക്കുള്ള യാത്ര
�ഓണമെന്നു കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെ ഓര്‍മകളും യാത്രകളുമാണ്‌ മനസില്‍ വരിക. ഓണം കൂടാനായി മേഘാലയയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകളാണ്‌ ഓര്‍മയിലുള്ളത്‌. ദീര്‍ഘദൂരം യാത്ര ചെയ്‌തതിനു ശേഷം വടക്കാഞ്ചേരിയിലുള്ള വീട്ടിലെത്തുന്നത്‌, ഓണപ്പൂക്കളമൊരുക്കുന്നത്‌, ഓണക്കോടി, ഓണസദ്യ.. അങ്ങനെയങ്ങനെ പലതും.� ലെനയുടെ ഓണം ഓര്‍മകള്‍ക്ക്‌ ഗൃഹാതുരതകളുടെ വര്‍ണങ്ങള്‍ നിറയുന്നു. മേഘാലയയില്‍ സ്റ്റേറ്റ്‌ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍, ആ കാലത്ത്‌. എല്ലാ ഓണക്കാലത്തും നാട്ടില്‍ വരണമെന്ന്‌ നിര്‍ബന്ധമായിരുന്നു. വടക്കാഞ്ചേരിയിലുള്ള കുടുംബവീട്ടില്‍ എത്ര തിരക്കുണ്ടെങ്കിലും ഓണം ആഘോഷിക്കുന്നത്‌ നേര്‍ച്ച ചെയ്‌തതു പോലെയായിരുന്നു.
അന്നത്തെ നാട്ടിലേക്കുള്ള വരവുകളില്‍ ഓണക്കാലത്ത്‌ കാണുന്നതൊക്കെയും പുതുമയുള്ള കാര്യങ്ങളായിരുന്നു. ഓണത്തിന്റെ ചിട്ടയും അന്നത്തെ പൂക്കളുടെ ആര്‍ഭാടവുമായിരുന്നു കൂടുതലും ആകര്‍ഷിച്ചത്‌. അവ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്‌.

ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി
ഓണക്കാലത്തെ അനുഭവിക്കാനും ആസ്വദിക്കാനും കഴിഞ്ഞ മറ്റൊരു പ്രധാനകാര്യം കാലാവസ്ഥാ വ്യത്യാസമായിരുന്നു. ആ മാറ്റം ഓണക്കാലത്തേക്കാള്‍ മറ്റൊരു കാലത്തും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. �മേഘാലയയിലെ കൊടുംതണുപ്പുള്ള, സ്വെറ്ററിട്ടു മാത്രം പുറത്തിറങ്ങിയിരുന്ന കാലാവസ്ഥയില്‍ നിന്നും ഇവിടത്തെ സമമിതോഷ്‌ണ കാലത്തേക്കുള്ള മാറ്റം അന്ന്‌ ഏറെ ആസ്വദിച്ചിരുന്നു. �ലെന പറയുന്നു.
പൂക്കള്‍ക്കു പുറമേ, ഊഞ്ഞാല്‍, മറ്റ്‌ ഓണക്കളികള്‍ എല്ലാം അന്ന്‌ ശരിക്കും ഒരു പുതുഅനുഭവമായിരുന്നു. �പിന്നെ എന്നെ അത്ഭുതപ്പെടുത്തിയതും ഏറെ കൊതിപ്പിച്ചതും ഈ ഏത്തയ്‌ക്കാ ചിപ്‌സായിരുന്നു. അത്‌ ഉണ്ടാക്കുന്നതും അവ കൊതിയോടെ കഴിക്കുന്നതും ഏറെ ആസ്വദിച്ചിരുന്നു. പിന്നീട്‌ സിനിമയിലെത്തിയിട്ടും അന്നത്തെ കാലം ഏറെ മാറിയിട്ടും അന്ന്‌ കഴിച്ച ഏത്തയ്‌ക്കാ ചിപ്‌സിന്റെ രുചി ഇന്നും നാവിലുണ്ട്‌. ആ രുചി എവിടെ പോയാലും കിട്ടില്ല.�

ഈ ഓണവും മുത്തശിക്കൊപ്പം
എവിടെയാണെങ്കിലും, ഓണം വടക്കാഞ്ചേരിയിലെ കുടുംബവീട്ടില്‍ മുത്തശിക്കൊപ്പം ചെലവഴിക്കുന്നതാണ്‌ ഏറെ ഇഷ്‌ടം. �ഇതുവരെയും ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച്‌ ഓണമാഘോഷിച്ചിട്ടില്ല. ഓണമാവുമ്പോഴേക്കും ഷൂട്ടിങ്ങെല്ലാം തീര്‍ത്ത്‌ ഓണത്തിന്‌ മുത്തശിയുടെ അടുത്തേക്ക്‌ പറക്കും. ഇപ്പോള്‍ ബാംഗ്ലൂരിലാണ്‌ താമസമെങ്കിലും ഓണം നാട്ടില്‍ തന്നെ. മുത്തശിയുടെ കൂടെ, പഴയ കുടുംബവീട്ടില്‍ ഓണമാഘോഷിക്കുന്നതിലും സുഖമുള്ള കാര്യം വേറെയില്ല.� ലെന പൊടുന്നനെ ഓണക്കോടിയുടുത്ത്‌ മേഘാലയയില്‍ നിന്നും നാട്ടിലെത്തി ഓണത്തിന്‌ വീട്ടുമുറ്റത്തെ ഊഞ്ഞാലിലാടുന്ന കുട്ടിയാവുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ ലണ്ടന്‍ ബ്രിഡ്‌ജ്‌ എന്ന പൃഥ്വിരാജ്‌ ചിത്രത്തിലും തുളസീദാസിന്റെ പുതിയ സിനിമയിലുമാണ്‌. ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട സന്തോഷം ലെനയുടെ മുഖത്തുണ്ട്‌.
�ഈ ഓണക്കാലത്ത്‌ ആ സന്തോഷം കൂടി പങ്കുവയ്‌ക്കണം. പിന്നെ പ്രിയപ്പെട്ട ചിപ്‌സും കൂട്ടി ഓണസദ്യയുണ്ണണം..�
ലെന തയ്യാറെടുപ്പിലാണ്‌.